ബഷീര്‍ അനുസ്മരണത്തിലെ ഒരു പ്രധാനചര്‍ച്ച പ്രവാസസാഹിത്യത്തെ കുറിച്ചായിരുന്നു. എങ്ങും തൊടാതെ നീളുന്ന ചര്‍ച്ച ബോറഡിപ്പിച്ചപ്പോള്‍ പുറത്തുപോയി കൂട്ടുകാര്ന്നെെ കാണാനും പോട്ടമ്പിടിക്കാനും ഉപകരിപ്പിച്ചു. (വിശാലന്റെ പോസ്റ്റ് കണ്ടിരിക്കുമല്ലോ). അപ്പോള്‍ തോന്നിയ ചില ചിന്തകളാണീ പോസ്റ്റ്.
എന്താണ് പ്രവാസസാഹിത്യം? എന്തുകൊണ്ട് പ്രവാസസാഹിത്യമെന്ന ഒരു വസ്തു രൂപപ്പെടുന്നില്ല?
പ്രവാസജീവിതത്തെ കുറിക്കുന്ന രചനകള്‍ എന്നതോ അതല്ല പ്രവാസികള്‍ രചിക്കുന്നവ എന്നതോ ഏതാണ് പ്രവാസസാഹിത്യമെന്നത് നിര്‍വചിക്കപ്പെട്ടിട്ടില്ല.പ്രവാസം എല്ലാ അര്‍ത്ഥത്തിലും സ്വാധീനം ചെലുത്തുന്ന മലയാളത്തില്‍ എന്തുകൊണ്ട് അത് സര്‍ഗ്ഗാത്മകതയില്‍ സ്വാധീനം ചെലുത്തുന്നില്ല എന്ന ചോദ്യം പ്രസക്തമാണ്.
അതിന്നപ്പുറമുള്ള ഒരു വിഭജനം തന്നെ അപ്രസക്തമാണെന്നാണ് എന്റെ നിരീക്ഷണം. ഇപ്പോള്‍ തന്നെ പെണ്ണെഴുത്തും ദളിത് സാഹിത്യവും ഉണ്ട്. ഇനി മുസ്ലിം സാഹിത്യം, ഹിന്ദു സാഹിത്യം, അച്ചായന്‍ സാഹിത്യം, കോണ്‍ഗ്രസ്സ് സാഹിത്യം, കേരളാ കോണ്‍ഗ്രസ്സ് സാഹിത്യം, ലീഗ് സാഹിത്യം, തിരുവതാംകൂര്‍ സാഹിത്യം, മലബാര്‍ സാഹിത്യം ഇങ്ങിനെ തരം തിരിച്ചുണ്ടാക്കി സംവരണമുണ്ടാക്കി ചിലരുടെ പേരുകള്‍ അച്ചടിപ്പിക്കാമെങ്കിലും വായിക്കുന്നവന്റെ അവകാശമെന്നതിനെ പ്രഹരിക്കുന്നത് കുറച്ചൊന്നുമാവില്ല.
ദുബായിലെ അനുസ്മരണത്തില്‍ മൂന്ന് പുസ്തകങ്ങള്‍ പ്രകാശനം ചെയ്തിരുന്നു, ഏറ്റു വാങ്ങിയ പെണ്‍ സാഹിത്യം ചോദിച്ചത് ഇതില്‍ പെണ്ണെവിടെ എന്നായിരുന്നു. അച്ചടിക്കാന്‍ മാത്രം പെണ്ണെഴുതിയോ എന്നൊന്നും ആരും തിരിച്ച് ചോദിക്കില്ലല്ലോ? 33% സാഹിത്യത്തിലും വേണമെന്നും ഭാവിയില്‍ വാദിക്കാന്‍ സാധ്യത ഇല്ലായ്കയില്ല.
പ്രവാസ ജീവിതം എന്തുകൊണ്ട് സര്‍ഗ്ഗാത്മകമാവുന്നില്ല? പ്രധാന ചോദ്യമതാണെന്നു തോന്നുന്നു. എനിക്കുള്ളത് മൂന്ന് ഉത്തരങ്ങളാണ്.
ഒന്നാമതായി അനുഭവങ്ങള്‍ മാത്രം ഒരാളെ എഴുത്തുകാരനാക്കുന്നില്ല എന്നതാണ്. എഴുത്തുകാരനാക്കുന്നത് ഒരാളിലെ നൈസര്‍ഗ്ഗികതയാണ്. അത് കുറച്ചെല്ലാം രൂപപ്പെടുത്താമെങ്കിലും അടിസ്ഥാനമായി ജന്മവാസനയാണ്. ബഷീറിനെ പോലെ കുറെ അനുഭവങ്ങളുള്ള പലരുമുണ്ടായിരുന്നിരിക്കാം, പക്ഷെ ബഷീറിന്നനുഭവിക്കാന്‍ കഴിഞ്ഞപ്പോള്‍ മാത്രമാണ് അതൊരു സൃഷ്ടിയായി പുനസൃഷ്ടിക്കപ്പെടുന്നത്. മാധവിക്കുട്ടി പറയുന്നുണ്ട് എനിക്കധികം അറിവില്ല എന്ന്, ഒരു പക്ഷെ അത് വായനക്കാരുടെ ഭാഗ്യമായിരിക്കാം. അധികമറിഞ്ഞാല്‍ മര്‍മമറിയുന്ന നമ്പൂരി പശുവിനെ തല്ലാന്‍ നോക്കിയത് പോലെ ആയിപ്പോവും. മര്‍മമില്ലാത്ത ഒരു സ്ഥലവും തല്ലാന്‍ കിട്ടിയെന്ന് വരില്ല.
ഇവിടെ ഒരുപാടനുഭവങ്ങളുമായി ഒരുപാടാളുകളുണ്ട്, പക്ഷേ അവരില്‍ നൈസര്‍ഗ്ഗികതയില്ലെങ്കില്‍ എത്രയനുഭവങ്ങളും ഉത്പാദനക്ഷമമാവില്ല.
രണ്ടാമതായി അനുഭവങ്ങളും നൈസര്‍ഗ്ഗികതയുമൊത്തു ചേര്‍ന്നാലും ഞാനിതെഴുതും എന്നൊരാള്‍ക്കും വാശിപിടിക്കാന്‍ കഴിയില്ല. ബഷീര്‍ മതിലുകളെഴുതുന്നത് ജയിലനുഭവം വിവരിക്കാമെന്നു കരുതിയിട്ടല്ല. മറിച്ച് സ്വാതന്ത്ര്യമനുഭവിക്കുന്ന ഒരു സമൂഹത്തോട് അതിന്നു വേണ്ടി ത്യാഗം ചെയ്ത ഒരാളുടെ ഞാനെന്തിനു സ്വതന്ത്രനാവണമെന്ന വലിയ ചോദ്യം ചോദിക്കാനാണ്. ആ ചോദ്യമലട്ടിയില്ലായിരുന്നുവെങ്കില്‍ മതിലുകള്‍ രൂപപ്പെടില്ലായിരുന്നു. അത് കൊണ്ടാണ് മതിലുകള്‍ മതിലുകളായി മാറുന്നത്. ഇന്ന് എഴുത്ത് നേരിടുന്ന വലിയൊരു പ്രതിസന്ധിയുമതാണെന്ന് തോന്നുന്നു. പെണ്ണ് പെണ്ണെഴുത്തിനു മാത്രം വിഷയം തേടി അലയുന്നു, ദളിതനും. ഇപ്പോള്‍ പ്രവാസിയും അങ്ങിനെയാവട്ടെ എന്നു നാം തീരുമാനിക്കുന്നു.
തന്റെ പ്രവാസം ഒരു നിമിഷത്തിന്റെ പ്രചോദനമായി കടന്നു വരാത്തൊരു സമയത്തോളം എഴുത്തിന്റെ പ്രവാസ സ്വഭാവം ഒരു സ്വയംഭോഗമാവുകയേ ഉള്ളൂ. രതിയെന്നു വിളിക്കാമെങ്കിലും.
ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് സൂചിപ്പിക്കുകയുണ്ടായി, അദ്ദേഹം അനിയനെ കണ്ടു മുട്ടുന്നതിനെ കുറിച്ച്. ദുബായിയില്‍ തന്നെ നിര്‍മാണതൊഴിലാളിയായ അദ്ദേഹം കഠിന ചൂടിലെ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുമ്പോള്‍ ഇടക്കു ജേഷ്ടനെ വിളിക്കും, സ്നേഹിതരുടെ വണ്ടിയുമൊപ്പിച്ച് ഡോക്റ്ററെ കാണിക്കാന്‍ ചെല്ലുമ്പോള്‍ ആദ്യം ചെയ്യുന്നത് അഞ്ച് നിമിഷത്തോളം പരസ്പരം നോക്കി നിന്ന് കരയുകയായിരിക്കുമെന്ന്. നല്ല ഒരു കഥാതന്തുവാണല്ലോ. എന്നിട്ടും അത് പോലും നല്ല ക്രാഫ്റ്റുള്ള ഷിഹാബുദ്ദീനു പോലും പകര്‍ത്താന്‍ കഴിയാത്തെതെന്തേ?
അത് പകര്‍ത്താനുള്ള ഒരു സന്ദര്‍ഭം ഒരു വലിയ അലട്ടല്‍ മനസ്സ് രൂപം നല്‍കുന്നതില്‍ പരാജയപ്പെടുന്നു. അതിനുള്ള പല കാരണങ്ങളുണ്ടാവാം.
അതിലെ പ്രധാനമായതില്‍ ഒന്ന് എനിക്കു തോന്നുന്നത് കേരളീയന്റെ ഉപഭോഗ തൃഷ്ണയാണെന്നതാണ്.
മറ്റേതൊരു വിഭാഗക്കാരെക്കാളും നമ്മെ സ്വീകാര്യരാക്കുന്നത് നമ്മുടെ സ്വാംശീകരിക്കുവാനുള്ള കഴിവോ അല്ലെങ്കില്‍ കഴിവുകേടോ ആണ്. അറബിയെ പോലെ അറബി സംസാരിക്കാനും ഇംഗ്ലീഷുകാരെക്കാള്‍ നന്നായി ഇംഗ്ലീഷ് സംസാരിക്കാനും പെരുമാറാനും നമുക്കറിയാമെന്നതില്‍ നാമഭിമാനം കൊള്ളുന്നു. ഇത് സാഹിത്യ ചരിത്രത്തിലുമുണ്ട്. നോവല്‍ സാഹിത്യമെല്ലാം ആദ്യം തന്നെ മലയാള ഭാഷയെ സമ്പുഷ്ടമാക്കുന്നത് അതിന്റെ ഭാഗമായാണ്. മാത്രമല്ല ആധുനികത യൂറോപ്പിയന്‍ സാഹിത്യകാലഘട്ടത്തോടൊപ്പം തന്നെ നമ്മുടെ ചര്‍ച്ചകളിലും വരുന്നുണ്ട്. കാക്കനാടനുമെല്ലാം എക്സ്റ്റെന്‍ഷനിസം അതേ കാലയളവില്‍ തന്നെ നമുക്കും അനുഭവേദ്യമാക്കി തന്നിരുന്നു.
ഇതും പ്രവാസസാഹത്യവുമായുള്ള ബന്ധമെന്തെന്നു ചോദിച്ചാല്‍ പലര്‍ക്കും പ്രവാസം ഒരു നൊമ്പരമാവുന്നില്ല എന്നത് കൂടിയാണ്. നാം പലപ്പോഴും പ്രവാസത്തെ സ്വീകരിക്കുകയാണ് ചെയ്യുന്നത്. നമ്മുടെ ഉപഭോഗമോഹങ്ങള്‍ക്ക് നല്‍കുന്ന ഒരു വിലയായാണ് പ്രവാസത്തെ സ്വീകരിക്കുന്നത്. അത്യാവശ്യമായാലും നമുക്ക് തിരിച്ച് പോകുവാന്‍ കഴിയാത്തതും അതിന്റെ ഭാഗമാണ്. തിരിച്ച് പോക്ക് നമ്മെ പേടിപ്പെടുത്തുന്നത് നമ്മുടെ ആവശ്യങ്ങളുടെ പൂര്‍ത്തീകരണം മാത്രമല്ല, ഉപഭോഗതയുടെ ആധിക്യവും കൂടിയാണ്. പ്രവാസജീവിതത്തിന്റെ കഷ്ടതെയേക്കാള്‍ ഇതവസാനിക്കുമ്പോള്‍ അനുഭവിക്കേണ്ടി വരുന്ന ബുദ്ധിമുട്ടുകള്‍ വ്യാകുലപ്പെടുത്തുന്ന ഒരു സമൂഹം പ്രവാസത്തെ എങ്ങിനെ ഒരു നൊമ്പരമായി കൊണ്ടു നടക്കും.
ഒരു സര്‍ഗ്ഗവാസനയും ഒരടിച്ചേല്‍പ്പിക്കലാവരുത്, എന്നാല്‍ ചില സംഭവങ്ങള്‍ ചിലവയെ നൈമനുഷികമെന്നോണം സൃഷ്ടിച്ചേക്കാം. എന്‍.എസ് മാധവന്റെ വന്മരങ്ങള്‍ കടപുഴകുമ്പോളും തിരുത്തുമെല്ലാം അത്തരത്തിലുള്ളവയാണ്. എന്നാല്‍ മൂക്കാത്ത മാങ്ങയെ കാര്‍ബണിട്ടു പഴുപ്പിക്കുമ്പോളുള്ള ഒരസ്വാദ് പ്രവാസ ലേബല്‍ നല്‍കുമെന്നതിന്നപ്പുറം അത് സാഹിത്യലോകത്തിന് ഒരു സംഭാവനയും നല്‍കില്ല.ചിലരുടെ പേര് ചുളുവില്‍ അച്ചടിക്കുമെന്നല്ലാതെ.
പ്രവാസസാഹിത്യം രൂപപ്പെടാന്‍ പ്രവാസിയാവണമെന്നുമില്ല. അമേരിക്കന്‍ ഇന്ത്യക്കാരുടെ ജീവിതത്തെ എം.ടി.യുടെ ഷെര്‍ലക്ക് പോലെ നന്നായി ആരാണ് പകര്‍ത്തിയിട്ടുള്ളത്. ഒ.വി. വിജയനും മുകുന്ദനും സക്കരിയയുമെല്ലാം കാലങ്ങളൊളം പ്രവാസമനുഭവിച്ചിട്ടും നമുക്ക് കിട്ടിയത് കേരളത്തെ കുറിച്ചുള്ള നല്ല സൃഷ്ടികളായിരുന്നുവല്ലോ.