2010, നവംബർ 29, തിങ്കളാഴ്‌ച

മാല്‍ക്കം-X Vs ഡെന്‍സല്‍


<ഇടതു വശം- ശരിയായ മാല്‍ക്കം- ^മുകളില്‍ ഡെന്‍സല്‍ മാല്‍ക്കമായി




ഡെന്‍സെല്‍ വഷിങ്ട്ടണ്ണിന്റെ ദെ ഗ്രേറ്റ് ഡിബേറ്റര്‍ രണ്ടാമൊന്നുകൂടി കണ്ടു, അപ്പോഴാണു വിക്കിയില്‍ അദ്ദേഹത്തെ കുറിച്ചുള്ള വിവരങ്ങള്‍ തേടാമെന്നു കരുതിയത്. അത്ഭുതത്തോടെയാണു മാല്‍ക്കം എക്സ് ആയി ഡെല്‍സന്‍ അഭിനയിച്ചിട്ടുണ്ടെന്ന വിവരം മനസ്സിലാക്കിയത്. ഒരു നാലു കൊല്ലം മുമ്പാണു  ഞാന്‍  അലെക്സ് ഹാലി എഡിറ്റ് ചെയ്ത മാല്‍ക്കം എക്സിനെ കുറിച്ചുള്ള ജീവചരിത്രത്തിന്റെ ഐ.പി.എച്ച് പ്രസിദ്ധീകരിച്ച മലയാളം പരിഭാഷ വായിച്ചിട്ടുള്ളത്. മാല്‍ക്കം എക്സും ഡെന്‍സനും. പിന്നെ ചിത്രം കാണാതിരിക്കാന്‍ എന്തുണ്ട് ന്യായം. ടോറന്റിനു നന്ദി. നല്ല സിനിമകള്‍ ഇപ്പോള്‍ നമുക്ക് കയ്യെത്തും ദൂരത്താണു. അതിനേക്കാള്‍ നല്ല പ്രയോഗം വിരലെത്തും ദൂരത്തെന്നായിരിക്കും. ഡെന്‍സല്‍ എങ്ങിനെ മാല്‍ക്കത്തെ ഉള്‍കൊള്ളുന്നു എന്നത് എന്നെ ആകാംക്ഷാഭരിതനാക്കി.

മാല്‍കം എക്സിന്റെ ജീവചരിത്രം ഒരു വ്യക്തിയുടെ കഥയുടെ വായനയല്ല നമുക്കു സമ്മാനിക്കുക. അമേരിക്കയിലെ നീഗ്രോ സമൂഹത്തിന്റെ 1940 കളില്‍ നിന്നു അറൂപതുകളിലേക്കുള്ള സമൂഹികാവസ്ഥകളെ കുറിച്ചുള്ള  ഒരു ജാലകം കൂടി തുറന്നു തരുന്നു. ജീവചരിത്ര വായനകളില്‍ ഒരു വ്യക്തിയെ മാത്രമല്ല നാം പഠിക്കുന്നത്. മാല്‍ക്കം എക്സെന്ന ആഫ്രോ-അമേരിക്കാരന്റെ ജീവചരിത്രത്തില്‍  ഏതൊരാഫ്രിക്കക്കാരനും നേരിടുന്ന- നേരിട്ട ജീവിതാവസ്ഥകളെ കുറിച്ച് ഒരു ചരിത്ര വിദ്യാര്‍ത്ഥിക്ക് പഠിക്കാനേറെയുണ്ട്. സത്യത്തില്‍ ഇന്നും കറുത്ത അമേരിക്കക്കാരന്‍ മാനസികമായി ഈ അടിമത്വത്തില്‍ നിന്നും മോചിതനായിട്ടില്ല എന്നതാണു സത്യം.

മാല്‍ക്കം ജനിക്കുന്നത് നീഗ്രോ കുടുമ്പങ്ങളിലെ തരക്കേടില്ലാത്ത ഒരന്തരീക്ഷത്തിലാണു. അച്ചന്‍ ഏള്‍ ലിറ്റില്‍  ക്രൈസ്തവ സുവിശേഷകനും നീഗ്രോ സമൂഹത്തില്‍ മനുഷ്യാവകാശ പ്രാര്‍ത്തകനുമായതിനാല്‍ തന്റെ മക്കള്‍ക്ക് വിദ്യഭ്യാസവും നല്ല സാമൂഹിക ബോധവും നല്‍കിയിരുന്നു. പക്ഷെ കാര്യങ്ങല്‍ തകിടം മറിയുന്നത് നമുക്ക് വിധിയിലേക്ക് ചേര്‍ത്തേണ്ടി വരും. ക്ലാന്‍സ്മെന്‍ എന്നറിയപ്പെട്ടിരുന്ന വെള്ള ക്രൈസ്തവ തീവൃ-വംശീയര്‍ അദ്ദേഹത്തിന്റെ മനുഷ്യാവകാശ പ്രവൃത്തനങ്ങളാല്‍ അതൃപ്തരാവുകയും വീട് അഗ്നിക്കിരയാക്കുകയും ചെയ്തു. അപ്പോള്‍ മാല്‍ക്കം ഗര്‍ഭാവസ്ഥയിലായിരുന്നു, ഇത് കുടുമ്പത്തെ ഒമാഹയില്‍ നിന്നും ലാന്‍സിങ്ങിലേക്ക് മാറ്റിപ്പാര്‍പ്പിക്കുവാന്‍ നിര്‍ബന്ധിതരാക്കി. എന്നാല്‍ തന്റെ ആറാമത്തെ വയസ്സില്‍ മാല്‍ക്കത്തിന്റെ പിതാവ് വെള്ളക്കാരാല്‍ കൊല്ലപ്പെട്ടു. എന്നാല്‍ പോലീസാകട്ടെ അതൊരു ആത്മഹത്യയായി കേസ് എഴുതി തള്ളി. ഇത് അദ്ദേഹത്തിന്റെ ഇന്‍ഷൂറന്‍സ് കുടുമ്പത്തിനു നഷ്ടപ്പെടാന്‍ കാരണമാക്കി. തന്റെ പിതാവിന്റെ ദാരുണമായ കൊലപാതക്കതിനു ശേഷം മാല്‍ക്കത്തിന്റെ കുടുമ്പം ശിഥിലമാകുകയായിരുന്നു..  ബുദ്ധിഭ്രമം ബാധിച്ച അമ്മയില്‍ നിന്നും മക്കളെ രക്ഷിക്കാന്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് അഭയം നല്‍കിയത് വെള്ളക്കാരുടെ വീടുകളില്‍ (foster homes) സം‌രക്ഷണം  നല്‍കിയാണു. മാല്‍ക്കത്തിന്റെ ഭാഷയില്‍ അവരില്‍ കൂട്ടത്തില്‍ ഒറ്റപ്പെട്ടു മാല്‍ക്കം വളര്‍ന്നു. ജൂനിയര്‍ സ്കൂളിലെ മികച്ച വിദ്യാര്‍ത്ഥിയെങ്കിലും ഒരു അഭിഭാഷകണമെന്ന തന്റെ ആഗ്രഹത്തോട് നീഗ്രോകള്‍ക്ക് അത്ര വലിയ ആശകളൊന്നും പാടില്ലെന്ന അദ്ധ്യാപകന്റെ മറുപടി  വംശീയ ബോധം ഉണ്ടാക്കി.

നിരവധി "വെള്ള-സം‌രക്ഷണ" കാലങ്ങളില്‍ നിന്നും "മോചിതനായി" മാല്‍ക്കം തന്റെ അര്‍ദ്ധസഹോദരിയുടെ അരികിലേക്ക് ബോസ്റ്റണിലേക്ക് ചേക്കേറി. പല ചെറിയ ജോലികലിലും ഏര്‍പ്പെട്ടെതിനു ശേഷം ന്യൂയോര്‍ക്കിലേക്ക് മാല്‍ക്കം തിരിക്കുന്നു.

അവിടെ വച്ച് മാല്‍ക്കത്തിന്റെ ജീവിതം ഏതൊരു ആഫ്രിക്കന്‍ യുവാവിനെ പ്പോലെയും വര്‍ണ്ണ ശബളമാകുകയാണു. നിശാക്ലബ്ബുകള്‍, ലഹരി, നൃത്തം, വേശ്യാഗമനം. പണത്തിനു വേണ്ടി മാല്‍ക്കം മയക്കുമരുന്നിലേക്ക് തിരിയുന്നു.  ഒരു മോഷണകുറ്റത്തിനു പിടിക്കുന്നത് വരെയുള്ള ജീവചരിത്രം ഏതൊരു ആക്‌ഷന്‍ സിനിമയേയും കിടപിടിക്കുന്ന സംഭവ ബഹുലമാണു. ഇതൊരു മാല്‍ക്കത്തിന്റെ മാത്രം കഥയായിരുന്നില്ല. ഏതൊരു നീഗ്രോ യുവാവിനും  ഇങ്ങിനെയൊക്കെയുള്ള ജീവിതമായിരുന്നു പറയാനുണ്ടായിരുന്നത്. അല്ലെങ്കില്‍ ഏതെങ്കിലുമൊരു  വെള്ളക്കാരന്റെ വീട്ടുജോലികളില്‍ അഭയം തേടുക.

ഒരു വാക്കു തര്‍ക്കത്തെ തുടര്‍ന്ന്  മയക്കുമരുന്നു വില്പന സംഘത്തില്‍ നിന്നും ജീവന്‍ രക്ഷപ്പെട്ട  മാല്‍ക്കം പിന്നീട് എത്തിചേരുന്നത് മോഷണത്തിലാണു. സഹായിയായി കറുത്ത ആണുങ്ങളെ ഇഷ്ടപ്പെട്ടു കൂടെ കൂടിയ വിവാഹിതയായ കാമുകിയും അവളുടെ അനിയത്തിയും കാമുകനായ കൂട്ടുകാരനും. അവര്‍  കൂട്ടുചേര്‍ന്ന് നടത്തുന്ന മോഷണം പോലീസ് പിടിയിലാകുന്നത് വരെ തുടരുന്നു.

ജയിലില്‍ വച്ച് മാല്‍ക്കം ബെംബി എന്ന സുഹൃത്തിനെ കണ്ടെത്തുന്നു. അഭിമാനിയായി ജീവിക്കാനുള്ള ആദ്യത്തെ ഉപദേശം ലഭിക്കുന്നത് ബെംബിയില്‍ നിന്നാണ്. സിനിമയില്‍ നാഷന്‍ ഓഫ് ഇസ്ലാമിനെ കുറിച്ച് ആദ്യം അറിയുന്നത് ബെംബിയില്‍ നിന്നാണു, എന്നാല്‍ ജീവചരിത്രം പറയുന്നത് കൂടുതല്‍ വായിക്കാനുള്ള പ്രചോതനം നല്‍കുകയാണ് അയാള്‍ ചെയ്തെതെന്നാണു. തന്റെ സഹോദരന്‍ റെഗ്ഗിനാള്‍ഡില്‍ നിന്നാണു നാഷന്‍ ഓഫ് ഇസ്ലാമിനെ കുറിച്ച് മാല്‍ക്കം അറിയുന്നത്.

നാഷന്‍ ഓഫ് ഇസ്ലാം 

പേര്‍ കേട്ട് അതൊരു ഇസ്ലാമിക സംഘമാണെന്ന് ആരും തെറ്റിദ്ധരിക്കേണ്ടതില്ല. ഇസ്ലാമിലെ പല ആചാരങ്ങളും ഉപചാരങ്ങളും ഉപയോഗിക്കുന്നതിലപ്പുറം നാഷന്‍ ഓഫ് ഇസ്ലാം ഇസ്ലാമുമായി ഒരു ബന്ധവും പുലര്‍ത്തുന്നില്ല.   Wallace Fard Muhammad എന്ന എന്ന മനുഷ്യന്‍ അല്ലാഹുവിന്റെ പ്രതിരൂപമായി ഭൂമിയില്‍ അവതരിച്ചു എന്നിടത്തു തുടങ്ങുന്നു ഈ വ്യത്യാസം. എലാജ് മുഹമ്മെദ് എന്ന പ്രവാചകനെ അല്ലാഹു തിരഞ്ഞെടുത്തു എന്നത് കൂടിയാകുമ്പോള്‍ ഈ ചിത്രം കൂടുതല്‍ വ്യക്തമാകും. 1930 ലാണു ഈ മത സംഘടന രൂപമെടുക്കുന്നത്. ഫാര്‍ഡിനെ കുറിച്ച് വ്യക്തമായ ഒരു രൂപവും ആര്‍ക്കും നല്‍കാനാവുന്നില്ല, അഫ്ഘാനിലാണു ജനിച്ചതെന്നും അതല്ല ന്യൂസിലന്റുകാരനെന്നും അഭിപ്രായമുണ്ട്. എന്തായാലും അദ്ദേഹത്തിന്റെ ശിഷ്യനും പിന്‍‌ഗാമിയുമായ എലിജാ മുഹമ്മെദ് അദ്ദേഹത്തെ പരിചയപ്പെടുത്തുന്നത് മക്കയില്‍ നിന്നും അല്ലാഹു ദൈവത്തെയും പിശാചിനേയും മനസ്സിലാക്കാന്‍ മനുഷ്യനായി അവതരിക്കപ്പെട്ടവന്‍ എന്ന രീതിയിലാണു.

ഫാര്‍ഡിന്റെ തിരോധാനവും നിഗൂഡമാണു.  1934-ല്‍ ചികാഗോവില്‍ വച്ച് ഫാര്‍ഡിനെ കാണാതാവുകയാണുണ്ടായത്. ഫാര്‍ഡിനെ അല്ലാഹു എന്നു വിശേഷിപ്പിച്ച എലാജ് അല്ലാഹു നിയോഗിച്ച പ്രവാചകന്‍ എന്ന സ്ഥാനമേറ്റെടുത്തു.

മുസ്ലിങ്ങളെ പോലെ അസ്സലാമു അലൈക്കും എന്ന അഭിവാദനവും മദ്യം മയക്കുമരുന്ന്, വ്യഭിചാരം, പന്നിയിറച്ചി തുടങ്ങിയവയുടെ നിഷേധവും ബ്ലാക്ക്മുസ്ലിങ്ങള്‍ ( നാഷന്‍ ഓഫ് മുസ്ലിം അംഗങ്ങള്‍ അറിയപ്പെടുന്നത് ഈ പേരിലാണു) പാലിച്ചു പോന്നു. അതിലേറെയെല്ലാം നാഷന്‍ ഓഫ് മുസ്ലിംസ് ഒരു തീവൃ കറുത്ത വര്‍ഗ്ഗ സംഘടനയഅയിരുന്നു. ദൈവത്തിന്റെ നിറം കറുപ്പാണെന്നും ആദ്യമനുഷ്യന്‍ കറുപ്പായിരുന്നെന്നും വെളുത്തവര്‍ പിശാചിന്റെ സന്തതികളാണെന്നും പ്രചരിപ്പിച്ച അവര്‍ ഒരു കറുത്തവര്‍ഗ്ഗ വശീയതയുടെ വാക്താക്കളായിരുന്നു. വെള്ളക്കാരെ വെറുക്കുക എന്നതായിരുന്നു അടിസ്ഥാനം.
ഖുര്‍‌ആനും ബൈബിളും അല്ലാഹുവില്‍ നിന്നാണെന്നും ഹീബ്രുവായ യേശുവിനെ വെള്ളക്കാരന്‍ വെളുപ്പിച്ചതാണെന്നും യഥാര്‍ത്ഥ യേശു കറുത്തവനാണെന്നും അത് ദൈവം കറുത്തവനാണെന്നതിന് തെളിവാണെന്നും നാഷന്‍ സമര്‍ത്ഥിച്ചു.

നാഷന്‍ ഓഫ് ഇസ്ലാമിന്റെ വിജയം അത് ആദ്യമായി കറുത്ത അമേരിക്കരില്‍ അഭിമാനബോധം വളര്‍ത്തി എന്നതാണു. മറ്റെല്ലാ സമകാലിക സംഘവും വെളുത്തവരോടൊപ്പം എന്ന സ്വപ്നം പോലും അപ്രായോഗീകകമെന്നു കരുതിയിരുന്ന സമയത്താണു വെളുത്തവരേക്കാള്‍ ഉന്നതരാണ് തങ്ങളെന്ന വാദവുമായി വരുന്നത്. മാത്രമല്ല അത് സംഘാഗങ്ങളുടെ വ്യക്തി-സാമൂഹിക ജീവിതങ്ങളെ ചിട്ടപ്പെടുത്തുന്ന നിയമങ്ങളെയും ഉള്‍കൊള്ളുന്നതായിരുന്നു. അമേരിക്കയിലെ കറുത്ത വര്‍ഗ്ഗക്കാരെ കുറിച്ചുള്ള പഠനങ്ങള്‍ പറയുന്നത് അവര്‍ ആഫ്രിക്കന്‍ സമൂഹത്തില്‍ നല്ല നിലയില്‍ കഴിഞ്ഞിരുന്ന ഒരു സമൂഹമായിരുന്നു എന്നായിരുന്നു. അടിമ വ്യാപാര കാലങ്ങളില്‍ ആഫ്രിക്കയിലെ രാജ വശജര്‍ പോലും അമേരിക്കന്‍ അടിമവ്യാപാര വിപണിയിലെ ചരക്കുകളായിരുന്നു. മിക്ക അടിമകളുടെയും ആദ്യകാല മതം ഇസ്ലാം ആയിരുന്നു. ഒരു പക്ഷെ ഇതെല്ലാം കൂടിയായിരിക്കാം നാഷന്‍ ഓഫ് ഇസ്ലാമിന്റെ അടിത്തറ.


ജയിലില്‍ വച്ച് മാല്‍ക്കം എലാജ് മുഹമ്മദിനു കത്തെഴുതുകയും അയാളുമായി ബന്ധപ്പെടുകയും ചെയ്യുന്നു. എലാജിന് മാല്‍ക്കത്തില്‍ താത്പര്യം തോന്നി. പരോളില്‍ നേരിട്ട് ബന്ധപ്പെടാന്‍ അദ്ദേഹം മാല്‍ക്കത്തോട് ആവശ്യപ്പെട്ടു. പരോളിലിറങ്ങിയ മാല്‍ക്കം ചിക്കാഗോയില്‍ പോയി എലാജ് മുഹമ്മെദ് എന്ന നാഷന്‍ ഓഫ് ഇസ്ലാമിന്റെ പ്രവാചകനെ കാണുകയും സംഘത്തില്‍ ചേര്‍ന്നു പ്രവൃത്തിക്കാന്‍ തീരുമാനിക്കുകയും ചെയ്യുന്നു.
നക്ഷത്രങ്ങള്‍ താഴോട്ടിറങ്ങിയത് പെട്ടെന്നാണു. പിന്നീട് മാല്‍ക്കത്തെ  നാം കാണുന്നത് നാഷന്‍ ഓഫ് ഇസ്ലാമിന്റെ പ്രധാന വാക്താവായാണു. മാല്‍ക്കം വളരുന്നത് വളരെ പെട്ടെന്നാണു. അതിന്നിടയില്‍ നടന്ന ചില സമൂഹിക  ഇടപെടലുകള്‍ മാല്‍ക്കത്തെ കറുത്ത വര്‍ഗ്ഗക്കാരുടെ ഹീറോ ആയി  പെട്ടെന്നുയര്‍ത്തി. മാല്‍ക്കത്തോടൊപ്പം നാഷന്‍ ഓഫ് ഇസ്ലാമും വളര്‍ന്നു.

അമേരിക്കയിലെ കറുത്ത വര്‍ഗ്ഗക്കാര്‍ തങ്ങളുടെ യജമാനന്മാരൂടെ പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്. അവരുടെയെല്ലാം രണ്ടാംനാമം തങ്ങളുടെ അടിമ കാല ഘട്ടത്തിലെ തങ്ങളുടെ യജമാനന്മാരുടെ  പേരിന്റെതായിരുന്നു. സംഘം ആ പേരുപേക്ഷിച്ചു. മാല്‍ക്കം ലിറ്റ്ല്‍ എന്നതിന്നു പകരം മാല്‍ക്കം എക്സ് എന്ന പേര്‍ സ്വീകരിച്ചു. നാഷന്‍ ഓഫ് ഇസ്ലാമില്‍ ചേരുന്ന എല്ലാവരും ഇങ്ങിനെ എക്സ് എന്ന രണ്ടാം പേരിലാണു വിളിക്കപ്പെട്ടിരുന്നത്.

ഒരു ചെറിയ സംഘമെന്നതില്‍ നിന്നും നാഷന്‍ ഓഫ് ഇസ്ലാം മാധ്യമങ്ങള്‍ക്ക് അവഗണിക്കാനാവാത്ത വലിയ ഒരു ശക്തിയായി വളര്‍ന്നു കൊണ്ടിരുന്നു. മാല്‍ക്കത്തിന്റെ മൂര്‍ച്ചയുള്ള വാക്കുകള്‍, അകാരഭംഗി, സ്പഷ്ഠമായ ശബ്ദം, ഉരുളക്കുപ്പേരിയുള്ള മറുപടികള്‍ എല്ലാം അദ്ദേഹത്തെ മാധ്യമങ്ങളുടെയും പ്രിയപ്പെട്ടവനാക്കി. പക്ഷെ, മാല്‍ക്കത്തിന്റെ വളര്‍ച്ച അസഹിഷ്ണുത സൃഷ്ടിച്ചത് കൂടെയുള്ളവര്‍ക്കായിരുന്നു. എലാജ് മുഹമ്മെദില്‍ അവര്‍ മാല്‍ക്കത്തെ കുറിച്ച് ഉപജാപ കഥകള്‍ നല്‍കി.

അതിന്നിടയില്‍ കെന്നഡിയുടെ കൊലപാതകവുമായി ബന്ധപ്പെട്ടു മാല്‍ക്കം നല്‍കിയ പ്രതികരണം ഇന്നലെകളില്‍ ചെയ്ത വെള്ളക്കരന്റെ തെറ്റിന്റെ പരിണതി എന്നായിരുന്നു (chickens coming home to roost)( മലയാളത്തിലെ വിതച്ചത് കൊയ്യും എന്നത് പോലെ). ഈ  പ്രസ്ഥാവന  എരിവും പുളിയും ചേര്‍ത്ത് മാധ്യമങ്ങള്‍ വിളമ്പി. ഇത് നാഷന്‍ ഓഫ് ഇസ്ലാമുമായി കൂടുതല്‍ ഉള്‍പ്പോരുണ്ടാകാന്‍ കാരണമായി. എലാജ് മാല്‍ക്കത്തോട് നിശബ്ദനാകുവാന്‍ ആവശ്യപ്പെട്ടു. മാല്‍ക്കം നാഷന്‍ ഓഫ് ഇസ്ലാമുമായുള്ള ബന്ധം വേര്‍പ്പെടുത്തി.

ഇലാജുമായുള്ള ബന്ധ വേര്‍പ്പെടുത്താന്‍ മാല്‍ക്കത്തെ പ്രേരിപ്പിച്ചതിന് മറ്റൊരു കാരണമുണ്ടായിരുന്നു.  എലാജിന് തന്റെ യുവതികളായ സെക്രട്ടറിമാരുമായുണ്ടായിരുന്ന അവിഹിത ബന്ധമായിരുന്നു ഇത്. ആദ്യം ശത്രുക്കള്‍ പ്രചരിപ്പിക്കുന്ന ഒരു ആരോപണം എന്ന രീതിയില്‍ അവഗണിക്കുകയാണു മാല്‍ക്കം ചെയ്തത്. എന്നാല്‍ പിന്നീട് സം‌ഗതി സത്യമാണെന്ന് മാല്‍ക്കത്തിനു മനസ്സിലായി. വ്യഭിചാരമാകട്ടെ നാഷന്‍ ഓഫ് ഇസ്ലാമിന്ന്റെ അദ്ധ്യാപനങ്ങള്‍ക്ക് എതിരും. എന്നാല്‍ എലാജ് ബൈബിളിലെ പ്രവാചകരുടെ കഥകള്‍ ഉദാഹരിച്ച് തന്റെ ചെയ്തികളെ ന്യായീകരിക്കാനാണു ശ്രമിച്ചത്. ഇത് മാല്‍ക്കത്തെ നിരാശനാക്കി. താന്‍ ചെയ്യുന്ന പ്രവൃത്തനങ്ങളില്‍ നൂറു ശതമാനവും കൂറ് പുലര്‍ത്തുന്നയാളായിരുന്നു മാല്‍ക്കം. നാഷന്‍ ഓഫ് ഇസ്ലാം വിട്ട മാല്‍ക്കം മറ്റൊരു സംഘടനയുണ്ടാക്കി.

മാല്‍ക്കം തന്നെ നീഗ്രോ എന്നു വിളിക്കാന്‍ ഇഷ്ടപ്പെട്ടില്ല, മറിച്ച് ആഫ്രോ-അമേരിക്കന്‍ എന്നറിയപ്പെടാന്‍ ഇഷ്ടപ്പെട്ടു. മാല്‍ക്കത്തിന്റെ മറ്റു സംഘടനകളോടുള്ള സമീപനങ്ങളിലും മാറ്റം വന്നു. സഹകരണത്തിന്റെ ഭാഷ ആദ്യമായി മാല്‍ക്കത്തില്‍ നിന്നും വന്നു. വിശാലമായ തലത്തില്‍ കറുത്തവരുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടേണ്ട ആവശ്യം മാല്‍ക്കം ചിന്തിച്ചു തുടങ്ങി. പിന്നീട് ശരിയായ ഇസ്ലാം എന്താണെന്ന് അറിഞ്ഞപ്പോള്‍ മാല്‍ക്കം ഇസ്ലാമിനെ കുറിച്ചറിയാന്‍ താത്പര്യപ്പെട്ടു.

മാല്‍ക്കം ഇസ്ലാം സ്വീകരിക്കാന്‍ തീരുമാനിച്ചു. അതിന്നിടയില്‍ മാല്‍ക്കം പല മുസ്ലിം നേതാക്കളുമായും ബന്ധം പുലര്‍ത്തിയിരുന്നു. അതിനാല്‍ മുസ്ലിം ആയ
മാല്‍ക്കം തന്റെ ഹജ്ജ് നിര്‍‌വഹിക്കാന്‍ മക്കയിലെത്തി. മക്കയിലെ ജീവിതം വെള്ളക്കാരോടുള്ള തന്റെ സമീപനത്തില്‍ മാറ്റം വരുത്തി. മക്കയില്‍ മാല്‍ക്കം ഔദ്യോഗിക അഥിതിയായി. വെള്ളക്കാരും കറുത്തവരും മംഗോളിയരും ഇന്ത്യക്കാരുമെല്ലാം ഒരേ പാത്രത്തില്‍ നിന്നു ഭക്ഷിക്കുന്നതും ഒരേ ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നതും ഒരുമിച്ചുറങ്ങുന്നതും മാല്‍ക്കം ആദ്യമായി അനുഭവിച്ചു. ഇത് താന്‍ നിരന്തരം കൊണ്ടു നടന്നിരുന്ന വംശീയതയുടെ ശരിയായ പരിഹാരമായി മാല്‍ക്കത്തിന് അനുഭവപ്പെട്ടു. ഇന്നലെവരെയുണ്ടായതില്‍ നിന്നു വ്യത്യസ്ഥനായ ഒരാളായാണു പിന്നീട് മാല്‍ക്കം പുറത്തു വരുന്നത്. താന്‍ തേടിയ പ്രശ്നങ്ങള്‍ക്കുള്ള ശരിയായ പരിഹാരം വെറുപ്പല്ല, സമന്വയമാണെന്ന സത്യം മാല്‍ക്കം തിരിച്ചറിയുന്നു. വെളുത്തവരിലും നല്ല മനുഷ്യരുണ്ടെന്ന യാഥാര്‍ത്ഥ്യം  അദ്ദേഹത്തിനു ലോകത്തോട് വിളിച്ചു പറയേണ്ടതുണ്ടായിരുന്നു.

മാല്‍കം എക്സ് അതായിരുന്നു. താന്‍ വിശ്വസിക്കുന്നതില്‍ പൂര്‍ണ്ണമായി സമര്‍പ്പിക്കുന്ന വ്യക്തിത്വം. തനിക്കു ശരിയെന്ന് തോന്നുന്നത് പറയുന്നതില്‍ ആരേയും ഭയപ്പെടാത്തവന്‍.  മാല്‍ക്കം എക്സ് കറുപ്പ് വംശീയത് സ്വീകരിച്ചത് കേവലം ഒരു വെറുപ്പിന്റെ സൃഷ്ടിആയിട്ടായിരുന്നില്ല. എലിജാ മുഹമ്മദിന്റെ അദ്ധ്യാപനങ്ങള്‍ നൂറുശതമാനവും ശരി എന്ന ധാരണയിലായിരുന്നു. അറുപതുകളിലെ അമേരിക്കന്‍ സമൂഹത്തില്‍ അങ്ങിനെ വിശ്വസിക്കാതിരിക്കാന്‍ കാരണവുമില്ലായിരുന്നു. 1964 ലെ സിവില്‍ റൈറ്റ് നിയമം വംശീയ വിവേചനങ്ങളെ എതിര്‍ത്തുവെങ്കിലും അത് പ്രായോഗികമാകുവാന്‍ പിന്നെയും കാലങ്ങള്‍ കുറേ വേണ്ടിവന്നു.

കറുത്തവര്‍ഗ്ഗക്കാരോടുള്ള അനുഭാവം നില നിര്‍ത്തി തന്നെ വംശീയ വിവേചനത്തിനുള്ള പരിഹാരം മറ്റൊരു വംശീയതയല്ല എന്നും ശരിയായ ഇസ്ലാമിക അദ്ധ്യാപനമാണു വംശീയതയുടെ വേരറുക്കുകയുള്ളൂ എന്നും മാല്‍ക്കം പിന്നീട് പ്രചരിപ്പിക്കുവാന്‍ തുടങ്ങി. കറുത്ത ജനതക്കു വേണ്ടി പോരാടുമ്പോള്‍ തന്നെ വെളുത്തവരോടുള്ള വെറുപ്പ് മാല്‍ക്കം ഉപേക്ഷിച്ചു. പക്ഷെ അപ്പോഴേക്കും മാല്‍ക്കത്തിനു പഴയ സംഘത്തില്‍ നിന്നുള്ള ഭീഷണി രൂക്ഷമായി. വെള്ളപ്പോലീസാകട്ടെ ഒരു വെടിക്ക് രണ്ടു പക്ഷി എന്ന കണക്കുകൂട്ടലിലുമായിരുന്നു. അമേരിക്കയില്‍ തിരിച്ചെത്തിയതിന്നു ശേഷം ഇസ്ലാമിക പ്രചരണവുമായി മുന്നോട്ട് പോയി.

സംഭവിക്കാനുള്ളത് സംഭവിച്ചേ മതിയാവൂ. മന്‍‌ഹാട്ടനിലെ ഒരു ഓഡിറ്റോറിയ്ത്തില്‍ മാല്‍ക്കത്തിനു പ്രസംഗമുണ്ടായിരുന്നു. നാനൂറോളം പേര്‍ സന്നിഹിതരായിരുന്ന സദസ്സിനെ നോക്കി മാല്‍ക്കം പ്രസം‌ഗമാരംഭിച്ചു. പെട്ടെന്നായിരുന്നു സദസ്സില്‍ കശപിശ ഉയര്‍ന്നത്. അതിന്നിടയില്‍ മൂന്നു പേര്‍ മുന്നോട്ട് വന്ന് മാല്‍ക്കത്തിനു നേരെ വെടിവച്ചു. ജനം ചിതറി ഓടി. ഒരാള്‍ മാത്രം മാല്‍ക്കത്തെ പതിനാറു തവണ വെടിവച്ചു എന്നാണു റിപ്പോര്‍ട്ട്. ഒരു ചരിത്രത്തിന്റെ അന്ത്യം.

മാല്‍ക്കം കൊല്ലപ്പെടുമെന്നറിഞ്ഞിട്ടും ഒരു സം‌രക്ഷണവും പോലീസ് നല്‍കിയില്ല. മാത്രമല്ല, മാല്‍ക്കത്തിന്റെ കൊലപാതകത്തില്‍ പരോക്ഷമായ  സഹായവും അധികാരികള്‍ കൊലപാതകികള്‍ക്ക് നല്‍കിയിരുന്നു.

മാല്‍ക്കത്തിന്റെ ചില പ്രസം‌ഗങ്ങള്‍ ഇന്നും യൂറ്റ്യൂബിലുണ്ട്. സിനിമ കാണുന്നതിന്നെത്രയോ മുമ്പേ ഞാനത് കണ്ടിരുന്നു. ഇപ്പോള്‍ ഡെന്‍സന്‍ മാല്‍ക്കമായി പുനര്‍ജനിക്കുമ്പോള്‍ അഭിനയ കലയുടെ അമൂര്‍ത്തമായ സ്വാം‌ശീകരണം എന്നെ വിസ്മയിപ്പിക്കുന്നു. ഗ്രേറ്റ് ഡിബേറ്റിനു ശേഷം മറ്റൊരു ഡിബേറ്റ്. റിയല്‍ ഡിബേറ്റ്. ഡെന്‍സനു മുമ്പില്‍ തൊപ്പിയൂരാതെ വയ്യ തന്നെ.

ടോറന്റിന്റെ ലിങ്ക് വേണ്ടവര്‍ക്കിതാ- അതിന്നപ്പുറം ഞാനെങ്ങിനെ നിങ്ങളെ സഹായിക്കാനാണു.

http://torrentz.com/00c36751c76f43b5446df657d8437ef84cee6b90

2010, ജൂലൈ 28, ബുധനാഴ്‌ച

മുസ്ലിം ഭൂരിപക്ഷ കേരളം- അല്‍ കേരല

ഇരുപത് വര്‍ഷങ്ങള്‍ വലിയൊരു കാലയളവാണു. പ്രത്യേകിച്ചും ആധുനിക കാലഘട്ടത്തില്‍. പഞ്ചവത്സര പദ്ധതികള്‍ പോലും കാലഹരണപ്പെട്ടിരിക്കുന്നു ഈ ഫാസ്റ്റ്ഫുഡ് കാലത്ത്. അപ്പോള്‍ ഒരു ചെറിയ സംഘടന ഇരുപതു വര്‍ഷത്തെ മുന്‍‌നിര്‍‌ത്തി ഒരു മാസ്റ്റെര്‍പ്ലാന്‍ തയ്യാറാക്കുന്നുവെന്ന വിവരം ആരെങ്കിലും നല്‍കുകയാണെങ്കില്‍ അങ്ങിനെ അവഗണിക്കാവുന്ന ഒരു കാര്യമല്ല. പ്രത്യേകിച്ചും ഉത്തരവാദിത്ത(?)മുള്ള സ്ഥാനത്തുള്ളവര്‍.

പോപുലര്‍ ഫ്രണ്ട് ഒന്നല്ല. അത് നരസിംഹം പോലെ പലതായാണു വരുന്നത്. ഇനി ഏതെല്ലാം പേരിലും ഭാവത്തിലും അത് മാറിമാറി വരുമെന്ന് ആര്‍ക്കുമറിയില്ല. പക്ഷെ അതൊക്കെയാണെങ്കിലും പോപുലര്‍ ഫ്രണ്ടുകാര്‍ രണ്ട് കുട്ടികളെ ചുട്ടുതിന്നു എന്നു പറഞ്ഞാല്‍ വിശ്വസിക്കാന്‍ അല്പം ബുദ്ധിമുട്ടനുഭവപ്പെടുന്നു. ബഹുമാനപ്പെട്ട  മുഖ്യമന്ത്രി ഇരുപത് കൊല്ലത്തെ കണക്കു പറഞ്ഞപ്പോള്‍ സത്യത്തില്‍ ചിരിയാണു തോന്നിയത്. വല്ലാത്ത സഹതാപവും. 

മുസ്ലിങ്ങള്‍ക്കിടയില്‍ എന്‍.ഡി.എഫ് തുടങ്ങിയ തീവ്രവാദ സംഘടനകളുടെ സ്വാധീനം കൂടുന്നു എന്നോ അടുത്ത ചില വര്‍ഷങ്ങള്‍ക്കകം അവര്‍ മുസ്ലിങ്ങള്‍ക്കിടയില്‍  ഭൂരിപക്ഷമാകാന്‍ സാധ്യതയുണ്ടെന്നോ പറഞ്ഞാല്‍ മുസ്ലിങ്ങള്‍ അവ അവഗണിക്കാതെ ഭീതിയോടെ പ്രശ്നപരിഹാരത്തിനായി ശ്രമിക്കേണ്ടതുണ്ട്. അങ്ങിനെ ഒരു സാധ്യതയെ കൂടുതല്‍ ഭയപ്പെടേണ്ടത് മുസ്ലിങ്ങള്‍ തന്നെയാണു. ഇസ്ലാമിനെ രക്ഷിക്കാന്‍ എന്‍ഡിഏഫുണ്ടാകണമെന്നത് ഇസ്ലാമിന്റെ പരാജയമാണു. 

പക്ഷെ ഒരു മുഖ്യന്‍ എന്ത് അടിസ്ഥാനത്തിലാണു കേരളത്തിലെ ഭൂരിപക്ഷത്തെ മുസ്ലിമാക്കി മാറ്റാന്‍ പോപുലര്‍ ഫ്രണ്ട് ശ്രമിക്കുന്നു എന്ന  ഒരു അബദ്ധം തട്ടിവിടുന്നത്. ആര്‍ എസ്സെസ് വിചാരിച്ചാല്‍ ഇന്ത്യയെ ഒരു ഹിന്ദു രാജ്യമാക്കാനാവുമോ? അങ്ങിനെയെങ്കില്‍ വിഭജനത്തിനു ശേഷം ഡല്‍ഹിയില്‍ മുസ്ലിങ്ങളുണ്ടാകുമായിരുന്നില്ല. പഴയകാലങ്ങളിലെ പോലെ ഒരു വംശീയ ഉന്മൂലനവും ഇനി സാധ്യമല്ല. മാത്രമല്ല ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഒരു സംഘത്തിനും കെട്ടുറപ്പോടെ നിലനില്‍ക്കാനാവുകയുമില്ല. അങ്ങിനെ നിലനില്‍ക്കാന്‍ ശ്രമിച്ച സംഘങ്ങള്‍ അവര്‍ക്കു തന്നെ നാശമായേ പിന്നീട് ആധുനിക സമൂഹത്തില്‍ കാണപ്പെടുന്നുള്ളൂ.  തമിഴ് പുലികളും നാസികളും വര്‍ത്തമാന സിയോണിസ്റ്റുകളും നല്‍കുന്ന പാഠം അതാണു. 

മുസ്ലിം ചെറുപ്പക്കാരെല്ലാം ഹിന്ദു പെണ്‍കുട്ടികളെ പ്രേമിച്ചാല്‍ മുസ്ലിം പെണ്‍കുട്ടികളെന്തു ചെയ്യും സഖാവേ? 

എനിക്കടക്കം രണ്ട് പെണ്‍കുട്ടികളാണു. എതിര്‍പ്പുണ്ടെങ്കിലും ഒന്നിറക്കിവിടാന്‍ സ്വര്‍ണ്ണവില കൂടുന്നതിനനുസരിച്ച് നെഞ്ചുപിടക്കുന്ന ഒരു സാധാപ്രവാസി. അതിന്നിടയില്‍ മാപ്പിളചെക്കന്മാരെല്ലാം ലവ്ജിഹാദു നടത്തിയാല്‍ പെണ്‍കുട്ടികള്‍ തോന്നിയിടത്തു പോകില്ലെ. മാത്രമല്ല മറ്റു മതക്കാര്‍ക്ക് സ്ത്രീധനം പോലുമില്ലാതെ ചെക്കനെ കിട്ടാനും പറ്റും. അത് ഞങ്ങള്‍ക്കു തന്നെ നഷ്ടകച്ചവടമല്ലെ സഖാവെ?

ഇനി കേരളത്തില്‍ ഇരുപത് ശതമാനമുള്ള മുസ്ലിങ്ങള്‍ എത്ര പ്രേമ വിവാഹം നടത്തിയാലാണു ഈ കണക്കിലേക്കൊന്നെത്തുക. ചെക്കന്മാരാണെങ്കില്‍ സ്വര്‍ണ്ണം കൊണ്ടു പൊതിഞ്ഞാലും പോരാ ഒരു കാറുകൂടിയും അതിന്റെ പെട്രോള്‍ കാശും കിട്ടിയാലെ ഒന്നു പെണ്ണിന്റെ മുഖത്തേക്കു നോക്കുന്നുമുള്ളൂ. രാപ്പാടി പക്ഷ്ക്കൂട്ടം പാടി നടക്കുന്ന അവലവാദിയുടെ നോട്ടം അറ്റ്ലീസ്റ്റ് ഒരു വിസയിലും. ഇതൊക്കെ ഒഴിവാക്കി ലവ് ജിഹാദാകാന്‍ തയ്യാറുള്ള ആദര്‍ശവാദികളാകാന്‍ പോപുലര്‍ ഫ്രണ്ട് ചെറുപ്പക്കാരെ തയ്യാറാക്കി കഴിഞ്ഞോ? എങ്കില്‍ അതൊരു വല്ലാത്ത മിലിറ്ററി ഒപ്പെറേഷന്‍ തന്നെ. പോപുലര്‍ ഫ്രണ്ടിന്റെ മുന്നില്‍ നമുക്ക് തൊപ്പി എടുക്കേണ്ടി വരും. 

കാശുകൊടുത്തു മതം മാറ്റാന്‍ കുറച്ചെല്ലാം കഴിയുമായിരിക്കും. പക്ഷെ മനം മാറ്റാന്‍ പറ്റുമോ? എങ്കില്‍ എത്രയോ കാലമായി പാല്പ്പൊടി കൊടുത്ത മിഷിനറിമാര്‍ കേരളത്തെ മാറ്റുമായിരുന്നു. അല്ല ആര്‍ക്കാണിപ്പോള്‍ കാശില്ലാത്തത്. മാതാ മഠത്തിനോ? കോടികള്‍ സംഭാവന ചെയ്യാന്‍ മാത്രം ശക്തമായ സന്ന്യാസീ മഠങ്ങളുള്ള കേരളത്തിന്റെ ചിത്രം മുഖ്യനറിയില്ല?  അക്കാലമെല്ലാം കഴിഞ്ഞ് കേരളം മാറി എന്ന ബോധം നമ്മുടെ മുഖ്യമന്ത്രിക്കില്ല? 

ആര്‍.എസ്.എസ്സ് മുഴുവന്‍ മുസ്ലിങ്ങളെയും കൊല്ലുമെന്നോ ഇല്ലാതാക്കുമെന്നോ ക്രൈസ്തവ ഗ്രൂപ്പുകള്‍ കേരളത്തെ പോപ്പിനെ കൊണ്ട് മാമോദീസ മുക്കുമെന്നോ  എന്‍.ഡി.എഫ് കേരളത്തെ മുസ്ലിം ഭൂരിപക്ഷമാക്കുമെന്നോ എനിക്കു ഭയമില്ല. പക്ഷെ അവരെല്ലാവരും ഓരോ മതക്കാരേയും പരസ്പരമകറ്റി തങ്ങളുടേതായ വലയത്തിനുള്ളിലാക്കുമെന്നും പരസ്പരം ചിരിക്കാത്ത സമൂഹത്തെ സൃഷ്ടിക്കുമെന്നും എനിക്കു ആശങ്കയുണ്ട്. കണ്ണൂരിലെ പാര്‍ട്ടി ഗ്രാമങ്ങള്‍ പോലെ ഇനി മതഗ്രാമങ്ങളുമുണ്ടാകുമായിരിക്കും.  ഇപ്പോള്‍ തന്നെ നമ്മുടെ സ്കൂളുകള്‍ അങ്ങിനെ ആയിരിക്കുന്നുവല്ലോ?

അച്ചുതാനന്ദന്‍ ചെയ്തതാകട്ടെ, പോപുല്ര് ഫ്രണ്ടിന് ഇങ്ങിനെയെല്ലാം ചെയ്യാന്‍ കഴിയും എന്ന ഭീതി പൊതു സമൂഹത്തില്‍ ഇട്ടു കൊടുത്തു എന്ന വലിയ വിഡ്ഡിത്തമാണു ചെയ്തത്. പോപുലര്‍ ഫ്രണ്ടാകട്ടെ തങ്ങള്‍ക്ക് ഇത്രയും വലിയ ഒരു സഹായം വി.എസ്സില്‍ നിന്നു പ്രതീക്ഷിച്ചിട്ടു പോലുമുണ്ടാകില്ല. 

അജണ്ടകളെ തിരിച്ചറിയാന്‍ ഉത്തരവാദിത്തമുള്ളവര്‍ക്കു കഴിയാതിരിക്കുന്നത് വലിയ ദുരന്തമാണു. 

2010, ജൂലൈ 4, ഞായറാഴ്‌ച

തൊടുപുഴ സംഭവം - ഞാന്‍ പ്രതിഷേധിക്കുന്നു

സമൂഹത്തിലെ പ്രശ്നങ്ങളില്‍ സ്വയം വിധി നടപ്പിലാക്കുന്നത് നിലവിലെ നീതിന്യായ വ്യവസ്ഥയെ ദുര്‍ബലപ്പെടുത്തുന്നതും തെമ്മാടിത്തവുമാണു. പ്രതിഷേധങ്ങളും പ്രതികരണങ്ങളും നിയമവിധേയമാകാതെയാകുമ്പോള്‍ പിന്നീട് നിയമത്തെ കുറ്റപ്പെടുത്താല്‍ അര്‍ഹത ഇലാതായി തീരുകയും ചെയ്യുന്നു. ഇത് തൊടുപുഴയിലെ വിവാദ സംഭവങ്ങളുമായുള്ള വര്‍ത്തമാന കാര്യങ്ങളിലുള്ള എന്റെ പ്രതികരണമാണു.

മൂവാറ്റുപുഴ: ചോദ്യപേപ്പറില്‍ അവഹേളനപരമായ പരാമര്‍ശമുള്ള ചോദ്യം തയ്യാറാക്കിയതിന്റെ പേരില്‍ സസ്‌പെന്‍ഷനിലായ തൊടുപുഴ ന്യൂമാന്‍ കോളേജിലെ മലയാളം അധ്യാപകന്‍ പ്രൊഫ. ടി. ജെ. ജോസഫിനെ ഒരുസംഘം ആളുകള്‍ മാരകമായി വെട്ടിപ്പരിക്കേല്‍പ്പിച്ചു. മുവാറ്റുപുഴയില്‍ വെച്ച് രാവിലെ പള്ളിയില്‍ പോയി മടങ്ങിവരുമ്പോഴായിരുന്നു ആക്രമണം.

നമ്മുടെ പ്രതികരണങ്ങള്‍ പലപ്പോഴും പാര്‍ശ്വവത്ക്കരിക്കപ്പെടുന്നു എന്നതിനാലാണു ഈ കുറിപ്പിവിടെ കുറിക്കുന്നത്. തൊടുപുഴയിലെ ചോദ്യപേപ്പര്‍ തയ്യാറാകിയ അദ്ധ്യാപകനോടുള്ള അമര്‍ശം ജനാധിപത്യ രീതിയില്‍ നല്ലവഴിക്കു നീങ്ങി കൊണ്ടിരിക്കെ തികച്ചും അപലനീയമായ രീതിയില്‍ പ്രാകൃതരായ ചില ആളുകള്‍ നിയമത്തെ കയ്യിലെടുത്തതിനെ ഒരു മുസ്ലിം എന്ന നിലയില്‍ തന്നെ ഞാന്‍ പ്രതിഷേധിക്കുന്നു.

ഇത് ജനാധിപത്യത്തോടും നിയമവാഴചയോടുമുള്ള വെല്ലുവിളിയാണു. പ്രത്യേകിച്ചും ഒരു ന്യൂന്യപക്ഷമെന്ന നിലയില്‍ നിയമത്തെ കൂടുതല്‍ മാനിക്കേണ്ടതും നിയമവാഴ്ച്ച നില നില്‍ക്കാന്‍ താത്പര്യപ്പെടേണ്ടതും മുസ്ലിം സമൂഹമാണു. അവരില്‍ നിന്നു വരുന്ന ഇത്തരം ചെയ്തികള്‍ സമുദായത്തെ ഒന്നാകെ പ്രതിക്കൂട്ടില്‍ നിറുത്തുന്നു എന്നത് പറയാതിരിക്കാന്‍ വയ്യ. എന്തു കൊണ്ട് തങ്ങള്‍ പ്രതി സ്ഥാനത്ത് നിര്‍ത്തപ്പെടുന്നു എന്ന് കുറെ വേവലാതിപ്പെട്ടത് കൊണ്ട് മാത്രം കാര്യമില്ല. ഇങ്ങിനെയുള്ള സംഭവങ്ങളെ മനസികമായി വെറുക്കാനും കഴിയുന്നത്ര അപലപിക്കാനും സമുദായത്തിലെ ഓരോ അം‌ഗവും തയ്യാറാകാത്തിടത്തോളം പ്രതിക്കൂട്ടില്‍ പിന്നെയും പിന്നെയും കയറി നില്‍ക്കേണ്ടിവരും എന്ന യാഥാര്‍ത്ഥ്യവും ഉള്‍കൊള്ളേണ്ടതുണ്ട്.

ഒരു മുസ്ലിം എന്ന നിലക്ക് ദൈവം പ്രവാചകന്‍ എന്നിവരോടൊപ്പം സമൂഹത്തിലെ നേതൃത്വത്തെയും അനുസരിക്കാന്‍ മുസ്ലിം ബാധ്യസ്ഥനാണു. സാമൂഹിക നിയമങ്ങളാണു ഉലുല്‍ അംറില്‍ വരുന്നതെന്ന്‍ പല പണ്ഡിതരും അഭിപ്രായപ്പെട്ടിട്ടുണ്ട്. അപ്പോള്‍ കോടതിയേയും നിയമപാലകരേയും അനുസരിക്കേണ്ട ഒരു സമൂഹം നിയമത്തിലെ കയ്യിലെടുക്കുന്നത് ഏത് പ്രവാചകനു വേണ്ടിയാണു. തങ്ങള്‍ അക്രമിക്കപ്പെടുമ്പോള്‍ മാത്രം നിയമം മതിയെന്നാണോ കരുതുന്നത്, അതല്ല നിയമത്തെയും വ്യവസ്ഥിതിയേയുമെല്ലാം വെല്ലുവിളിക്കാന്‍ മാത്രം തങ്ങള്‍ക്കാകുമെന്നു ഈ പൊട്ടക്കിണറ്റിലെ തവളകള്‍ കരുതുന്നുവോ?

ആയിരക്കണക്കിനു നരേന്ദ്രമോഡികളേക്കാള്‍ ഞാന്‍ ഭയപ്പെടുന്നത് ഒരു മ‌അദനിയെ തന്നെയാണ്. സമൂഹത്തിലെ പുറത്തെ ശത്രുവിനെ തിരിച്ചറിയാന്‍ എളുപ്പമായിരിക്കും. എന്നാല്‍ ഉള്ളിലുള്ള അര്‍ബുദം ഒരു ഭാഗം മുഴുവന്‍ നശിപ്പിച്ച് ചികിത്സ സാധ്യമാവാത്ത വിധം അപകടപ്പെടുത്തുമ്പോഴെ ചിലപ്പോള്‍ ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങൂ.

മാന്യമായി പ്രതികരിച്ച് കോടതിലെത്തിയ ഒരു വിഷയം നാലാളുകൂടി വിധി നടപ്പിലാക്കിയത് മതപരമായ വിജയമായി ആരെങ്കിലും കരുതുന്നുവെങ്കില്‍ അവര്‍ക്കു കൂടിയുള്ള ഒരു മുന്നറിയിപ്പാണീ പോസ്റ്റ്. കാരണം മനസ്സുകൊണ്ട് നിങ്ങളും വര്‍ഗ്ഗീയതയെ താലോലിക്കുകയാണു. സ്വന്തം വിഭാഗത്തിന്റെ തിന്മകള്‍ക്ക് നേരെ കണ്ണടക്കുകയും മറ്റുള്ളവരുടെ തിന്മകള്‍ക്കു നേരെ ആക്രോശിക്കുകയും ചെയ്യുന്ന ഒരു സ്മൂഹമായി നാം രൂപപ്പെട്ടുകൂടാ. തിന്മ തിന്മയും നന്മ നന്മയുമാകണം. അത് എത്ര അടുത്തവരില്‍ നിന്നായാലും.

ഇതെന്റെ വ്യക്തിപരമായ കുറിപ്പാണു. എനിക്കു ചെയ്യാന്‍ കഴിയുന്നതിന്റെ പരിമിതിക്കുള്ളില്‍ നിന്ന് എനിക്കിതെങ്കിലും ചെയ്തേ മതിയാകൂ.

2010, മേയ് 5, ബുധനാഴ്‌ച

ചിലര്‍ ബ്ലോഗിനെ കുറിച്ച് ചിന്തിക്കുമ്പോള്‍-

രണ്ടഭിപ്രായമുണ്ടാകുമ്പോള്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടാകും. അതിനെ നേരിടുന്നത് ആളുകളുടെ സ്വഭാവത്തിന്നനുസരിച്ചുമിരിക്കും. കോണ്‍ഗ്രസ്സും കമ്മ്യൂണിസ്റ്റും ബീജേപിയുമെല്ലാം എല്ലായിടത്തുമുണ്ട്. അത് തൃശൂരിലും കോഴിക്കോട്ടുമുള്ളതല്ല കണ്ണൂരുള്ളത്. രണ്ടിടത്തും മലയാളം പറയുന്നവര്‍, ഒരേ നിയമത്തിനു കീഴിലുള്ളവരും. എന്നാലും ആളുകളുടെ സ്വഭാവം രണ്ടാകുന്നത് രണ്ടു സമീപനങ്ങളുണ്ടാക്കുന്ന പ്രശ്നമാണു. അതില്‍ ഏത് തിരഞ്ഞെടുക്കണമെന്നത് നിലവാരം പോലെയിരിക്കും.

ബൂലോകം ഇടിഞ്ഞു പൊളിയുന്നേ എന്ന അനില്‍@ബ്ലോഗിന്റെ കരച്ചില്‍ എന്നെ കൂടി ഉള്‍കൊള്ളുന്നതിനായതിനാല്‍ പ്രതികരിക്കാതിരിക്കാനാവില്ല. ബ്ലോഗിനു മാന്ദ്യമാണെന്നും അതിന്നു കാരണം കണ്ടെത്തലും പരിഹാര നിര്‍ദ്ദേശവുമായി നിര്‍ദ്ദോശകമായ ഒരു പോസ്റ്റ് ആണെങ്കില്‍ പ്രതികരിക്കേണ്ടതില്ല. എന്നാല്‍ തനിക്കിഷ്ടമില്ലാത്ത ചര്‍ച്ചകള്‍ മലിനീകരനമാണെന്നും താനിരിക്കാത്തതിനാല്‍ നായകളിരിക്കുന്നതുമാണെന്നെല്ലാം നിരൂപിച്ചെടുക്കുമ്പോള്‍ അത്ര നിര്‍ദ്ദോശികമായി എന്നു തോന്നുന്നില്ല.

മനുഷ്യനെ ഏറ്റവും സ്വാധീനിച്ചതെന്ത് എന്ന ചോദ്യത്തിനുത്തരം മതം എന്നു തന്നെയാണു. അത് പോസിറ്റീവ് ആയാലും നെഗറ്റീവ് ആയാലും. തനിക്കിഷ്ടമില്ല എന്നു കരുതി അങ്ങിനെ ഒരു ചര്‍ച്ച പാടില്ലെന്നും അങ്ങിനെ ചെയ്യുന്നവര്‍ക്കെല്ലാം എല്ലിന്മേല്‍ ചോറു കുത്തുന്നുണ്ടെന്നും അനിലിന് നൊമ്പരം. ബ്ലോഗ് ചര്‍ച്ചകള്‍ വിശപ്പിനു പരിഹാരമാകണമെന്നു ഗൂഗിളിനു വരെ നിര്‍ബന്ധമില്ല. പക്ഷെ അനില്‍ എല്ലാവരുടെയും വിശപ്പടക്കിയേ അടങ്ങൂ. എന്തായാലും എനിക്ക് ചോറ് എല്ലിനു കുത്തുന്നുണ്ടോ എന്നറിയില്ല. ഇനി പട്ടിണി കിടന്നേ ബ്ലോഗ് എഴുതാവൂ എന്നു നിയമമുണ്ടെങ്കില്‍ ബ്ലോഗ് നിര്‍ത്താം എന്നെല്ലാതെ വെറുതെ പട്ടിണീ കിടക്കാന്‍ ആവുകയുമില്ല. എന്റെ ബ്ലോഗ് വിശപ്പിനു പരിഹാരമാകണമെന്ന ഒരുദ്ദേശത്തില്‍ എഴുതുന്നുമില്ല.

അനില്‍ മിക്ക മുസ്ലിം വിരുദ്ധപോസ്റ്റിലും തന്റെ കമെന്ററിയിക്കുന്ന ഒരു സാന്നിദ്ധ്യമാണു. പലപ്പോഴും നിര്‍ദ്ദോശമെന്ന് തോന്നുന്ന ഒരു കുറിപ്പെങ്കിലും കാണാം, അങ്ങിനെ തന്റെ പിന്തുണ വ്യക്തമാക്കാന്‍ തയ്യാറുള്ള ഒരാള്‍ ഇത്രകാലമില്ലാത്ത വേവലാതി കുട്ടയില്‍ നിന്നു പുറത്തിറക്കരുത്.

മത താരതമ്യ ചര്‍ച്ചകള്‍ ഇന്നും ഇന്നെലെയും തുടങ്ങിയതല്ല. അത് ഇന്നും യൂനിവേറ്സിറ്റി തലത്തില്‍ തന്നെ നടത്തുന്നു. പല തിയോളജി പഠനത്തിന്റെയും ഭാഗമാണത്.

മുസ്ലിങ്ങള്‍ മുസ്ലിങ്ങളെ കുറിച്ചു മാത്രമെഴുതുക, ക്രിസ്ത്യാനികള്‍ ക്രിസ്ത്യാനികളെ കുറിച്ചു മാത്രമെഴുതുക, ഹിന്ദുക്കള്‍ ഹിന്ദുക്കളെ കുറിച്ചു മാത്രമെഴുതുക എന്നു പറയുന്നിടത്തു നിര്‍ത്താനകില്ലല്ലോ? മാര്‍കിസ്റ്റുകാര്‍ മാര്‍കിസ്റ്റുപാര്‍ട്ടിയുടെ കാര്യം മാത്രം പറയുക, കോങ്രസ്സിനെ കുറിച്ചു മിണ്ടിപ്പോകരുത്. ബീജെപ്പി പാര്‍ട്ടി കാര്യങ്ങള്‍ക്കപ്പുറം ലീഗിനെ കുറിച്ച് പ്രസംഗിക്കരുത്, കേരളാകോണ്‍ഗ്രസ്സിനു സിപിഐയെ കുറിച്ച് പറയാനെന്തവകാശം എന്നെല്ലാം കൂട്ടിചേര്‍ക്കേണ്ടി വരും.

അങ്ങിനെ നിര്‍ഗുണപരബ്ലോഗര്‍മാരാകാന്‍ നിങ്ങളെ അനില്‍ ക്ഷണിക്കുന്നു, ഡയറികുറിപ്പുകള്‍ക്കപ്പുറം യാത്രാ വിവരണ പോട്ടം പിടുത്തത്തിന്നപ്പുറം എല്ലിനെകുത്തുന്ന പോസ്റ്റുകളെ പട്ടിണിമാറ്റാന്‍ കൊള്ളാത്തവയാക്കുന്നു.

എന്റെ എഴുത്ത് എന്റെ വായനയുടെ ഉപോല്പന്നമാണു, എന്റെ വായന എന്റെ അവകാശവും. ഞാന്‍ ഒരു വിഭാഗത്തിന്റെയും അടിസ്ഥാന ഗ്രന്ഥങ്ങളെ വളച്ചൊടിച്ച് ഒരു പോസ്റ്റുമിട്ടിട്ടില്ല, ആശയങ്ങളെ ചര്‍ച്ച ചെയ്യരുതെന്ന് ആവശ്യപ്പെടാന്‍ എനിക്ക് സ്വാതന്ത്ര്യമുള്ളയിടത്തോളം തടയിണയിടാന്‍ ഒരാള്‍ക്കും അവകാശവുമില്ല.

സൂര്യന്‍ പടിഞ്ഞാറു നിന്നു തന്നെ ഉദിക്കട്ടെ, അതിനെ കിഴക്കുനിന്നുദിപ്പിക്കാന്‍ കഴിവുള്ളവര്‍ കിഴക്കുനിന്നും ഉദിപ്പിക്കട്ടെ.

അങ്ങിനെ ചിലര്‍ കണ്ണൂര്‍ക്കാര്‍ ഉണ്ടാകുമെന്ന് പേടിച്ച് തൃശൂര്‍കാര്‍ക്ക് പാര്‍ട്ടിയില്‍ കൊടിപിടിക്കാതിരിക്കാനാവുമോ?

2010, ഏപ്രിൽ 20, ചൊവ്വാഴ്ച

മാധവിക്കുട്ടിയും ഐ.പി.എല്ലും

മാധവിക്കുട്ടിയുടെ സമ്പൂര്‍‌ണ്ണ കൃതികളില്‍ നിന്ന് മാനസി ഇന്നലെയാണ് വായിച്ചത്, മിനിയാന്നാണു ഐ.പി.എല്‍ പ്രശ്നം വാര്‍ത്തകളില്‍ നിറഞ്ഞു നിന്നതും.

ചിലപ്പോള്‍ ഒരു വായന മനസ്സിനെ രണ്ട് ധ്രുവങ്ങളില്‍ നില്‍ക്കുന്ന കാര്യങ്ങളെ സം‌യോജിപ്പിക്കും. ഈ വിവാദങ്ങള്‍ അത്തരത്തിലൊരു ചിത്രമാണെനിക്കു നല്‍കിയത്, വായനയും.

രാഷ്ട്രീയവുമായൊരു ബന്ധവുമില്ലാതിരുന്ന ഒരു സ്ത്രീ തന്റെ ശരീര ശക്തിയില്‍ അധികാരത്തിന്റെ പടവുകള്‍ കയറുന്ന ഒരു കഥയാണു മാധവികുട്ടി നമുക്ക് നല്‍കുന്നത്. അതിന്നിടയില്‍ അവര്‍ക്ക് നഷ്ടപ്പെടുന്ന സ്വകാര്യതയും കുടുമ്പവും അവരെഅലോസരപ്പെടുത്തുന്നുമില്ല. മോഹിപ്പിക്കുന്ന അധികാരങ്ങളിലേക്ക് എല്ലാറ്റിനേയും ചവിട്ടി പിറകോട്ടിട്ടു തന്നെയാണു വലിഞ്ഞു കയറുന്നത്. അതിന്നിടയിലെ കഥാപാത്രങ്ങള്‍ ഒരു നല്ല കയറുകളായി മുകളിലേക്ക് കയറാന്‍ അറിയാതെയെങ്കിലും സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നു.

വളരെ മുമ്പ് എഴുതിയ ഈ ചെറു നോവല്‍ ഞാന്‍ പണ്ടേ വായിച്ചിരുന്നു. എന്നാല്‍ സമ്പൂര്‍ണ്ണ കൃതി കയ്യില്‍ കിട്ടിയപ്പോല്‍ വീണ്ടും എല്ലാം ഒന്നു കൂടി വായിക്കണമെന്നു തീരുമാനിക്കുകയായിരുന്നു. നല്ല വായനകള്‍ നമുക്ക് പുതിയ കഥകള്‍ പറഞ്ഞു തരും. ആദ്യത്തെതില്‍ നിന്നും വ്യത്യസ്ഥമായ ഒരര്‍ത്ഥം നമുക്ക് സമ്മാനിക്കും.

അധികാരം, പണം, സ്ത്രീ എല്ലാം എല്ലാ കാലത്തും കെട്ടിപുണര്‍ന്നിരിക്കുന്നു, കാലം മാത്രമാണു മാറുന്നത്.

ഐ.പി.എല്‍ നമ്മോട് പറയുന്നത് ക്രിക്കറ്റ് വെറുമൊരു കളിയല്ല എന്നാണ്. കളി ഇപ്പോള്‍ ഒരു കളിയല്ല എന്ന്. കളികള്‍ ഒരു കേവല വിനോദമെന്നതിലുപരി വലിയ വലിയ വിനോദങ്ങളായിരിക്കുന്നു. അത് നാലു വര്‍ഷം കൊണ്ടൊരുത്തനെ ജെറ്റിനും ആഡമ്പര കപ്പലിനുമുടമയാക്കാന്‍ മാത്രമല്ല, ഒരു രാഷ്ടത്തിലെ ഭരണാധികകാരിയെ വരെ മാറ്റിയിരുത്താന്‍ മാത്രം ശക്തമാണ്. വാതും ചൂതും വളര്‍ത്തുന്നത് രാഷ്ട്രീയത്തെ വരെ നിയന്ത്രിക്കാന്‍ കഴിവുള്ള പുതിയ ശക്തികളെയാണു. ഇനിയുള്ള നമ്മുടെ പുതിയ രാജാക്ക്ന്മാര്‍ ഇവരെല്ലാമായിരിക്കും.

സുനന്ദ മാത്രമല്ല ഐ.പി.എല്ലിലെ സ്ത്രീ സാന്നിദ്ധ്യം. ഗബ്രിയേല ഡിമിത്രിഡസ് എന്ന ദക്ഷിണാഫ്രിക്കന്‍ സുന്ദരി ലോക സുന്ദരിയാകേണ്ടന്ന് തീരുമാനിച്ചത് ലളിത് മോഡിയെന്ന് ഗോസിപ്പ് കഥകള്‍.

പിന്നെയും മാനസി കടന്നു വരുന്നു. കൂടെയുള്ളവര്‍ കൂടുതല്‍ വളരുമ്പോള്‍ കുതികാല്‍ വെട്ടുന്ന കഥാപാത്രങ്ങള്‍.

ഐ.പി.എല്‍ വിവാദം നമ്മുടെ തലമുറയുടെ ശരിയായ ചിത്രമാണു. പുതിയ ചേരികള്‍ പിന്നെയും പെരുകുമ്പോള്‍ കോടികള്‍ കൊണ്ട് പന്തെറിയുന്നതില്‍ ആവേശം കൊള്ളുന്ന യുവതക്ക് അവര്‍‌ക്കര്‍ഹിച്ചത് ലഭിച്ചു കൊണ്ടിരിക്കുന്നു. വാര്‍ത്തകളില്‍ പോലും.

ഖദര്‍ മാറ്റി ഇറക്കു മതി ചെയ്ത ഭംഗിയുള്ള കര്‍ട്ടന്‍ തന്റെ പ്രധാനമന്ത്രി മന്ദിരത്തെ മോടി കൂട്ടിക്കണമെന്ന മാനസിയുടെ സ്വപ്നം പോലെ

2010, ഏപ്രിൽ 1, വ്യാഴാഴ്‌ച

ഒരു മനോഹര മനസ്സ്

Schizophrenia-ഒരു മാനസിക രോഗമാണു. ഇല്ലാത്ത കാര്യങ്ങള്‍ അനുഭവിക്കുന്നതായും പുതിയ ശബ്ദങ്ങള്‍ കേള്‍ക്കുന്നതുമായുള്ള അനുഭവപ്പെടലുകളുമാണ് ഇതിന്റെ ആദ്യലക്ഷണം. ഞാന്‍ ഈ രോഗത്തെ കുറിച്ചുള്ള ഒരു പോസ്റ്റല്ല ഇവിടെ ഉദ്ദ്യേശിക്കുന്നത്. ഈ രോഗം പോസിറ്റീവ് ആയി ഉപയോഗിച്ച ഒരു മഹാനായ മനുഷ്യനെ കുറിച്ച് മനോഹരമായി നിര്‍മിച്ച ഒരു സിനിമ നിങ്ങളുമായി പങ്കു വക്കുക മാത്രമാണു ചെയ്യുന്നത്.

1994-ലെ നോബല്‍ സമ്മാന ജേതാവ് John Forbes Nash, Jr.ന്റെ ജീവിതത്തിലെ മാനസിക സംഘര്‍ഷങ്ങളെ അടിസ്ഥാനപ്പെടുത്തി സില്‍‌വിയ നാസര്‍ എഴുതിയ A Beautiful Mind എന്ന പുസ്തകത്തെ ആധാരമാക്കി റോണ്‍ ഹവാര്‍ഡ് സം‌വിധാനം ചെയ്ത പുസ്തകത്തിന്റെ അതേ പേരില്‍ നിര്‍മ്മിച്ച ചിത്രം കണ്ടപ്പോള്‍ ഒരു കുറിപ്പെങ്കിലുമെഴുതാതിരിക്കുന്നതെങ്ങിനെ എന്ന് തോന്നി.

എനിക്കേറ്റവും വെറുപ്പുള്ള കാര്യം കാണാന്‍ താത്പര്യമുള്ള സിനിമയുടെ കഥകേള്‍ക്കുകയാണ്. അതിനാല്‍ മറ്റുള്ളവരെ വെറുപ്പിക്കാന്‍ നില്‍ക്കുന്നില്ല. ജോണിന്റെ വേഷമിട്ടിരിക്കുന്നത് ഗ്ലാഡിയേറ്റര്‍ എന്ന സിനിമയില്‍ ഏറ്റവും നല്ല നടനെന്ന ഓസ്കാര്‍ നേടിയ റസ്സല്‍ ക്രൊവ് ആണ്.

സിനിമയുടെ തുടക്കം കുറച്ച് അരോചകമായാണു തുടങ്ങുന്നത്, പക്ഷെ ആദ്യത്തെ അഞ്ചു മിനിറ്റിന്നു ശേഷം അത് കൊണ്ടു പോകുന്നത് അയാഥര്‍ത്ഥത്തിന്റെ യഥാര്‍ത്ഥ ലോകത്തിലേക്കാണ്. അത് നിങ്ങളെ ശരിക്കും വിഭ്രാന്തിയിലാക്കും. നാഷിന്റെ ഭാര്യയായി അഭിനയിച്ച ജെനിഫ കോന്നെല്‍ ഈ ചിത്രത്തിലെ അഭിനയത്തിന് ഏറ്റവും മികച്ച സഹനടിയുടെ അകാഡമി അവാര്‍ഡ് നേടിയെടുത്തിട്ടുണ്ട്.

റൊമാന്‍സ് രംഗങ്ങള്‍ തീരെയില്ല എന്നു വരെ പറയാവുന്ന ഈ ചിത്രത്തിലെ രണ്ട് ചെറിയ ഭാഗങ്ങളാകട്ടെ നക്ഷത്രങ്ങളുടെ കാല്പനികഭാവത്തിലേക്ക് കൊണ്ട് പോകാന്‍ മാത്രം ശക്തവും.

ജോണ്‍ നാഷെ തന്റെ ആത്മകഥയില്‍ പറയുന്നത് പോലെ സരോസ്ട്രിയനല്ലാത്ത ഒരാള്‍ക്ക് സരാസുസ്ത്ര ലക്ഷക്കണക്കിനു ജനങ്ങളെ തീയിനെ ആരാധിക്കാന്‍ കല്പിച്ച ഒരു ഭ്രാന്തന്‍ മാത്രം, എന്നാല്‍ അദ്ദേഹത്തിന്റെ ആ ഭ്രാന്തില്ലായിരുന്നുവെങ്കില്‍ കോടിക്കണക്കിനു ജനങ്ങളിലെ ജീവിച്ചു വിസൃതിയിലാണ്ട ഒരാള്‍ മാത്രം.

അതെ നാഷെയുടെ ഭ്രാന്ത് നമുക്കു നല്‍കിയത് മാതെമെറ്റിക്‍സിലെ പ്രഗത്ഭങ്ങളായ പ്രശ്നപരിഹാരം മാത്രമല്ല. ഇത് പോലെ മനോഹരമായ ഒരു സിനിമയുടെ പ്രചോദന്മ കൂടിയാണു.

ഓഫ്: ടോറെന്റ് ഉള്ളവര്‍ക്ക് A Beautiful Mind എന്ന ഫിലിം ഡൗന്‍ലോഡ് ചെയ്ത് കാണാവുന്നതാണ്. കാശു പോകില്ല, സമയവും . ഉറപ്പ്

2010, ഫെബ്രുവരി 25, വ്യാഴാഴ്‌ച

സക്കരിയ്യ വീണ്ടും, ആവിഷ്കാര സ്വാതന്ത്ര്യവും

ഒരു വിഷയം അതിന്റെ മൂര്‍ദ്ധന്യതയില്‍ കത്തിനില്‍ക്കുന്ന സമയത്ത് അക്കാര്യത്തെ കുറിച്ചുള്ള ചര്‍ച്ച കൂടുതല്‍ പ്രസക്തവും വായനക്കരെയും നല്‍കും. പക്ഷെ അതു പലപ്പോഴും കളിക്കളത്തിലെ കളിക്കാരനെപ്പോലെയാണു. നമ്മളെ കളിക്കളത്തിലറക്കിക്കളയും, പുറമെനിന്നും നോക്കിക്കാണാന്‍ പലപ്പോഴും കഴിയില്ല.കളികാണുന്ന ഒരാള്‍ക്ക് കളിക്കളത്തിലെ തെറ്റുകള്‍ കാണാനാകും, പക്ഷെ കളിക്കാരന്‍ കളത്തിലെ ഒരു കരുമാത്രമാണ് അതിനാല്‍ തന്നെയാണു കുറെ പറയണമെന്നുണ്ടായിരുന്നിട്ടും സക്കരിയ്യയെ കുറിച്ചും അഭിപ്രായസ്വാതന്ത്ര്യത്തെ കുറിച്ചും ആവിഷ്കാര സ്വാതന്ത്ര്യത്തെ കുറിച്ചും മിണ്ടാതിരുന്നത്. എന്റെ തന്നെ ഉണ്ണിത്താന്‍ പോസ്റ്റിനു സംഭവിച്ച വായന ഞാനുദ്ദേശിക്കാത്ത തലത്തിലായതും അക്കാരനം കൊണ്ടുതന്നെയായിരുന്നു, ഞാന്‍ ഉണ്ണിത്താനെ ന്യായീകരിക്കുന്നു എന്നാണു മിക്കവരും കരുതിയത്, അതിനാല്‍ തന്നെ വ്യക്തമായ ചില അഭിപ്രായങ്ങളുണ്ടായിരുന്നിട്ടും ഉടനെ പ്രതികരിക്കാതിരുന്നത്.


എന്നെ അത്ഭുതപ്പെടുത്തിയത് സക്കരിയ്യയുടെ ആവിഷ്കാരസ്വാത്ന്ത്ര്യത്തെ കൂടുതല്‍ എടുത്ത്പിടിച്ചത് അന്നെവരെ ആവിഷ്കാരസ്വാതന്ത്ര്യത്തിന്റെ പരിധിയെ കുറിച്ച് പ്രസംഗിച്ചവരായിരുന്നു. അതോടൊപ്പം ആവിഷ്കാര സ്വാതന്ത്ര്യത്തിനു വേണ്ടി നിരാഹാരം കിടന്നവരാകട്ടെ അഭിപ്രായം ഇരുമ്പുലക്കയല്ല എന്നു പോയിട്ട് അതൊരു ഈര്‍ക്കിളിപോലുമല്ല എന്നു തെളിയിക്കുകയും ചെയ്യുന്നു.

ആവിഷ്കാര സ്വാതന്ത്യത്തെ കുറിച്ച് ഏറ്റവും വലിയ വിവാദമുണ്ടായത് എന്റെ ഓര്‍മയില്‍ പി.ജെ.ആന്റണിയുടെ ആറാം തിരുമുറിവ് കേരളത്തിലും റുഷ്ദിയുടെ സാത്താനിക് വേഴ്സസ് ഇന്ത്യയിലും നിരോധിച്ചപ്പോഴായിരുന്നു. പക്ഷെ രണ്ടിലും ആവിഷ്കാരസ്വാതന്ത്ര്യത്തിന്റെ കാവല്‍ഭടന്മാരായിരുന്നത് ഇടതുപക്ഷ പ്രസ്ഥാനങ്ങളായിരുന്നു.

ഇതിലേറെ രസകരമായ ഒരനുഭവമെനിക്കുണ്ട്, കോളേജെല്ലാം കഴിഞ്ഞു സാഹിത്യം, സിനിമ, എന്നീ എടുത്താല്‍ പൊന്താത്ത സാധങ്ങളുടെ ജാഡയുമായി നടക്കുമ്പോഴാണു അടുത്ത സ്ഥലത്ത് പി.ഗോവിന്ദപിള്ള വരുന്ന നോട്ടീസ് കാണുന്നത്. പക്ഷെ സങ്കതി പുരോഗമന സാഹിത്യത്തിന്റെ സമ്മേളനമാണു. പുള്ളിയെ കുറച്ച് വായിച്ചിരിക്കുന്നതിനാല്‍ പരിപാടി സ്ഥലത്ത് പോയി ഞാന്‍ പ്രാസ്ഥാനികനൊന്നുമല്ല എന്നും ഗോവിന്ദപിള്ളയെ കേള്‍ക്കുന്നതില്‍ വിരോധമുണ്ടോ എന്നും ചോദിച്ചു, ഒരെതിര്‍പ്പുമില്ലാത്തതിനാല്‍ കയറി ഇരുന്നു. അന്ന് ഗോവിന്ദപിള്ള പുകാസ യുടെ സംസ്ഥാന പ്രസിഡന്റ് ആണെന്നാണോര്‍മ. പി.ജി വരാത്തതിനാല്‍ സംസ്ഥാന സെക്രട്ടറി (അല്ലെങ്കില്‍ പ്രസിഡന്റ്) പുകാസയുടെ വളര്‍ച്ചയെ കുറിച്ച് ക്ലാസെടുക്കുകയാണ്. ചെറുകാടിന്റെ സംഭാവനകളും മുതലാളിമാര്‍ അദ്ദെഹത്തെയും പാര്‍ട്ടി പ്രവര്‍ത്തകരെ അക്രമിച്ചതിന്റെയുമെല്ലാം ചരിത്രങ്ങള്‍ പിന്നീട് വന്നു വന്ന് പാര്‍ട്ടിക്കെതിരില്‍ സി.ജെ.തോമസിനെപ്പോലെയുള്ളവര്‍ വാളെടുത്ത കഥയിളേക്കെത്തി. അത് നാട്ടുഗദ്ദികയിലേക്കെത്തിയപ്പോള്‍ ആവേശഭരിതനായി ആ നാടകത്തെ കല്ലെടുത്തെറിഞ്ഞു വയനാട്ടു നിന്നും കുന്നിറക്കിയ വീരഗാഥകള്‍ അയവിറക്കി. അപ്പോള്‍ സല്‍മാന്‍ റുഷ്ദിയുടെ സാത്താനിക് വേഴ്സസ് രാജീവ് ഗാന്ധി നിരോധിച്ചതിന്നെതിരില്‍ പ്രമേയങ്ങളും ചര്‍ച്ചകളും നടക്കുന്ന സമയമായിരുന്നു.

ഇതൊരു വിരോധഭാസമാണു. പക്ഷെ, എല്ലാകാലത്തും ഇതൊരു നാട്ടു നടപ്പുമാണ്. ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെയും അഭിപ്രായപ്രകടനങ്ങളുടെയും പരിധി തന്റെ താല്പര്യങ്ങള്‍ വരെയാണു. നമുക്കെതിരാകുമ്പോള്‍ അഭിപ്രായത്തിന്റെ വായ മൂടികെട്ടും. എന്നിട്ട് എല്ലാം മറന്നു നമുക്കനുകൂലമാകുമ്പോള്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പ്രചാകരാകും.
ഇവിടെയാണ് ആവിഷ്കാര സ്വാതന്ത്യത്തിന്റെ പരിമിതിയും പരിധിയും കടന്നു വരുന്നത്. സക്കറിയയുടെ പ്രസംഗം സഖാക്കളെ പ്രകോപിതരാക്കുന്നുവെങ്കില്‍ അവര്‍ മനുഷ്യരായത് കൊണ്ടാണു, മനുഷ്യന്‍ എല്ലായ്പോഴും വിവേകത്തോടെ പെരുമാറാവൂ എന്നല്ലാം ഉപദേശിക്കാം, പക്ഷെ മണ്ണിന്റെ സ്വഭാവങ്ങള്‍ മനുഷ്യനുള്‍കൊണ്ടല്ലെ മതിയാകൂ, ആള്‍കൂട്ടത്തിനെ മനസ്സാകട്ടെ അത് വൈകാരികമാണു താനും.

ഇതിന്ന് സമാനമായ മറ്റൊരു ചരിത്രം കൂടിയുണ്ട്, സല്‍മാന്‍ റുഷ്ദിയുടെ സത്താനിക്‍ വേര്‍സസ് ബ്രിട്ടന്‍ പ്രസിദ്ധീകരിച്ചപ്പോള്‍ പറഞ്ഞത് ആവിഷ്കാര സ്വാതന്ത്ര്യത്തെ കുറിച്ചായിരുന്നു, എന്നാല്‍ മാര്‍ഗരറ്റ് താച്ചറിന്റെ പോളിസിയെ അമേരിക്കന്‍ നടനായിരുന്ന മിക്കി റൂക്ക് "ഫക്ക് " എന്നു വിശേഷിപ്പിച്ചതിനാല്‍ അയാള്‍ക്ക് വിലക്കേര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ടത് ഹാരി ഗ്രീന്വെയുടെ നേതൃത്വത്തിലുള്ള കണ്‍സര്‍‌വേറ്റീവ് എം.പി മാരായിരുന്നു. പക്ഷെ സല്‍മാന്‍ റുഷ്ദി സാത്താനിക്‍ വേര്‍സസില്‍ തന്നെ മാര്‍ഗരെറ്റ് താച്ചറെ വിളിക്കുന്നത് ബിച്ച് എന്നും പോളിസകളെ വിമര്‍ശിക്കുന്നിടത്ത് ഫക്കിങ് എന്നും പറയുന്നത് ബ്രിട്ടീഷുകാര്‍ വിഴുങ്ങുന്നത് അതില്‍ മുസ്ലിം വിരുദ്ധ പരാമര്‍ശങ്ങളുണ്ടെന്നതിനാല്‍ മാത്രമായിരുന്നു. അതിന്നു ഇന്ത്യയില്‍ ചുക്കാന്‍ പിടിച്ച സംഘപരിവാരങ്ങള്‍ക്കാകട്ടെ തങ്ങളുടെ ദൈവങ്ങളെ കുറിച്ച് സാത്താനിക്‍ വേര്‍സസില്‍ എന്തു പറയുന്നു എന്ന് അറിയില്ലായിരുന്നു. അല്ലെങ്കില്‍ ഹുസൈന്‍ ഹിന്ദു ദൈവങ്ങളെ നഗ്നയാക്കി വരച്ചപ്പോള്‍ മാത്രമാവില്ലല്ലോ ഹിന്ദു വികാരം രോഷം കൊള്ളുക.

ഹുസൈന്‍ ഹിന്ദു ദൈവങ്ങളെ നഗ്നയാക്കുമ്പോള്‍ ഹിന്ദു ആവിഷ്കാരസ്വാതന്ത്ര്യം മറക്കുന്നു, അപ്പോള്‍ ഇടതിന്നും ഇടത്തരത്തിനുമെല്ലാം ആവിഷ്കാരം പ്രധാന പ്രശ്നമാകുന്നു. സല്‍മാന്‍ പ്രവാചകനെ കുറിച്ച് തെറിപറയുമ്പോള്‍ ഇതെ ഹിന്ദുവിന്നു ആവിഷ്കാരസ്വാതന്ത്ര്യം ജീവവായു ആകുന്നു. ഇവിടെയാണു ആവിഷ്കാര സ്വാതന്ത്ര്യം ഏതു വരെ എന്നു ചര്‍ച്ച ചെയ്യേണ്ടി വരുന്നത്.

എല്ലാവരുടെയും വികാരങ്ങളെ മാനിച്ചെ ഒരു കാര്യം ചര്‍ച്ച ചെയ്യാകൂ എന്നു വാദിക്കുകയാണെങ്കിലും ഈ പ്രശ്നമുണ്ട്, അങ്ങിനെയാകുമ്പോള്‍ ഒരാള്‍ക്കും മിണ്ടാനാകില്ലെന്നതാകും ഫലം. കാരണം തനിക്കിഷ്ടപ്പെടാത്ത എല്ലാ സത്യങ്ങളും ഒരാളെ വേദനിപ്പിക്കാം, അപ്പോള്‍ ആര്‍ക്കുമൊന്നും പറയാനാവില്ല എന്നതാകും. അപ്പോള്‍ എന്തായിരിക്കണം ആവിഷ്കാരസ്വാതന്ത്ര്യത്തിന്റെ പരിമിതികള്‍.
അപ്പോള്‍ സ്വാതന്ത്ര്യത്തിന്റെ പരിധിയേതുവരെ.

ആവിഷ്കാര സ്വാതന്ത്ര്യം സമൂഹത്തെ കുറിച്ചാകുമ്പോഴും വ്യക്തിയെ കുറിച്ചാകുമ്പോഴും വ്യത്യസ്തത പുലര്‍ത്തേണ്ടിയിരിക്കുന്നു. ഒരു വ്യക്തിയുടെ കുറവുകള്‍ സത്യമാണെങ്കിലും ചിലപ്പോള്‍ പുറത്തറിയിക്കാതിരിക്കുകയായിരിക്കും അഭികാമ്യം. കാരണം തെറ്റിന്റെ പ്രചരണം തെറ്റുകള്‍ ന്യായീകരിക്കപ്പെടാനുള്ള കാരണമാകുന്നു.
മറ്റൊരാള്‍ക്കിഷ്ടപ്പെട്ടാലുമില്ലെങ്കിലും സത്യം പറയാന്‍ ഒരാള്‍ക്കവകാശമുണ്ട്. പ്രത്യേകിച്ചും ഒരാളെ വ്യക്തിപരമായി ആക്ഷേപിക്കാത്തതും, സ്വകാര്യതയിലേക്കെത്തി നോക്കാത്തതുമാണെങ്കില്‍. അതോടൊപ്പം തന്നെ എത്ര തന്നെ ആളുകളെ രസിപ്പിക്കുന്നതാണെങ്കിലും തന്റെ വാദങ്ങളെ പിന്തുണക്കുന്നതുമാണെങ്കിലും ഒരു വ്യക്തിയെ കുറിച്ചും സമൂഹത്തെ കുറിച്ചും ഇല്ലാത്തത് ആരോപിക്കാന്‍ ഒരാള്‍ക്കും അവകാശമില്ല തന്നെ. എന്നാല്‍ സാമൂഹികമായ കാര്യങ്ങളിലാകട്ടെ ആശയപ്രചരണങ്ങളിലാകട്ടെ മറ്റൊരു വിഭാഗത്തിന്റെ കുറവുകള്‍ ചര്‍ച്ചക്കെടുക്കുന്നത് കൂടുതല്‍ നല്ല സമൂഹത്തെ സൃഷ്ടിക്കുന്നതിനുള്ള കാരണമാവുകയാണു ചെയ്യുന്നത്. കാരണം സമൂഹത്തിന്റെ മനസ്സ് വികാരമാണ് കൂടുതലുള്‍കൊള്ളുന്നത്, അതിനാല്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടക്കുന്ന ഒരു സമൂഹത്തില്‍ നിന്നു മാത്രമെ കൂടുതല്‍ വിവേകമുള്ള ഒരു സമൂഹത്തെ രൂപപ്പെടുത്താന്‍ കഴിയുകയുള്ളൂ.

ഇവിടെയാണു സക്കരിയ്യയും റുഷ്ദിയും ഹുസ്സൈനുമെല്ലാം വിചാരണ ചെയ്യപ്പെടുന്നത്.

ഒളിവുകാലത്ത് പാര്‍ട്ടി സ്വതന്ത്രലൈഗികതക്കു വേണ്ടി വാദിക്കുകയും പ്രയോഗത്തില്‍ വരുത്തുകയും ചെയ്തിരുന്നുവെങ്കില്‍ സക്കരിയക്ക് അതവതിരിപ്പിക്കാനുള്ള അവകാശമുണ്ട്, അങ്ങിനെ ഒരഭിപ്രായമില്ലായിരുന്നുവെങ്കില്‍ ചിലപ്പോള്‍ പ്രവര്‍ത്തകര്‍ അയാളുടെ പരിപ്പെടുത്തെന്നു വരും.

ഇനി അതൊരു സത്യമായിരുന്നുവെങ്കില്‍ തന്നെ ചില സത്യങ്ങള്‍ തുറന്നു പറയുമ്പോള്‍ സദസ്സിന്റെ വൈകാരികത് കൂടി കണക്കിലെടുക്കണെന്നത് ഒരു വിവേകം മാത്രമാണ്, അതിനെ നമുക്കു മലയാളത്തില്‍ കോമണ്‍സെന്‍സ് എന്നു വിളിക്കാമെന്നു തോന്നുന്നു.

ആര്‍ എസ്സെസ്സിന്റെ മാര്‍ച്ച് നടക്കുന്നിടത്ത് പോയിട്ട് ആരും രാമനെ വിമര്‍ശിക്കരുത്, എന്നിട്ട് തല്ലുകിട്ടി എന്നു പറയുകയും ചെയ്യരുത്. അതിനുള്ള വേദി ഏത് എന്നു തിരിച്ചറിയാതെ ഞാന്‍ സാംസ്കാരിക നായകനാണെന്ന് പറഞ്ഞാല്‍ ചിലപ്പോള്‍ ഹുസ്സൈനെപ്പോലെ ഖത്തറിലേക്ക് കുടിയേറേണ്ടി വരും.

ഇത് ഇടതുപക്ഷത്തിന്നും ബാധകമാണു. ആറാം തിരിമുറിവ് കൃസ്ത്യാനികളെയും സാത്താനിക്‍ വേര്‍സസ് മുസ്ലിങ്ങളെയും വേദനിപ്പിക്കുന്നത് രക്തസാക്ഷികളെയും പഴയകാല സഖാക്കളെയും കുറിച്ച് പറയുമ്പോഴുണ്ടാകുന്ന അതേ വികാരത്തിനെ ഹോര്‍മോണുകള്‍ പ്രവൃത്തിക്കുന്നതിനാലാണെന്നു മനസ്സിലാക്കിയാല്‍ ഭൗതികമായ ഉത്തരമാകും.

ആവിഷ്കാര സ്വാതന്ത്ര്യത്തെ കുറിച്ചുള്ള വിവാദമിനിയും വരും അപ്പോള്‍ വാദി പ്രതിയും പ്രതി വാദിയുമായി മാറി മറിഞ്ഞു വീണ്ടും വരും


2010, ജനുവരി 26, ചൊവ്വാഴ്ച

മുസ്ലിം വിരുദ്ധനായ ശശി തരൂരിന്റെ "കലാപം"


തിരഞ്ഞെടുപ്പുകാലത്തെ ഒരു പ്രധാന വിഷയമായിരുന്നു ശശി തരൂറിന്റെ മുസ്ലിം വിരുദ്ധത. കേരളത്തില്‍ പതിനെട്ട് മണ്ഡലങ്ങളിലും യു.ഡി.എഫ്ഫിനു പിന്തുണ പ്രഖ്യാപിച്ച എന്‍.ഡി.എഫ് രണ്ടു മണ്ഡലങ്ങളെ ഒഴിവാക്കാന്‍ കാരണം പറഞ്ഞത് ആ മണ്ഡലങ്ങളിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളുടെ മുസ്ലിം വിരുദ്ധനിലപാടായിരുന്നു. എന്തായാലും മുസ്ലിം വോട്ടുകള്‍ എന്‍.ഡി.എഫിന്റെയോ പി.ഡി.പിയുടെയോ കൈകളിലൊന്നുമല്ലെന്ന് തിരഞ്ഞെടുപ്പ് ഫലം തെളിയിക്കുകയുണ്ടായി. ശശിതരൂര്‍ പാര്‍‌ലിമെന്റംഗവും മന്ത്രിയും വിവാദങ്ങളിലെ നായകനുമെല്ലാമായി കാലം കടന്നു പോയികൊണ്ടിരിക്കുന്നു.

ഇതിന്നിടയിലാണു ഒരു സ്നേഹിതന്റെ പുസ്തകശേഖരത്തിലേക്ക് കടന്നു ചെല്ലാന്‍ കഴിഞ്ഞത്. കുറേ നാളത്തേക്കുള്ള സ്കോപ്പുണ്ടെന്നു മനസ്സിലായപ്പോള്‍ ഒന്നടുത്തു കൂടുകയും ചെയ്തു. വായനക്കായി തിരഞ്ഞെടുക്കുമ്പോഴാണു ശശി തരൂരിന്റെ കലാപമെന്ന നോവല്‍ കണ്ണില്‍ പെടുന്നത്. 2003-ല്‍ പെന്‍‌ഗ്വിന്‍ ബുക്സ് ഇം‌ഗ്ലീഷില്‍ പ്രസിദ്ധീകരിച്ച ഇതിന്റെ മലയാള വിവര്‍ത്തനം നടത്തിയിരിക്കുന്നത് തോമസ് ജോര്‍ജ്ജും പ്രസിദ്ധീകരിച്ചത് ഡി.സി.ബുക്സുമാണു.

ഒരു കഥക്കു വേണ്ട ഗുണങ്ങള്‍ ലക്ഷ്മണെന്ന കഥാപാത്രത്തിലൂടെ നാട്യശാസ്ത്രപ്രകാരം നോവലിസ്റ്റ് വിവരിക്കുന്നുണ്ട്. ശൃംഗാരം, ഹാസ്യം, കരുണം, രൗദ്രം, വീരം, ഭയാനകം, ബീഭത്സം, അത്ഭുതം, ശാന്തം ഇവയെല്ലാം ചേരുമ്പോഴെ ഒരുത്തമ കലാരൂപം രൂപപ്പെടുന്നുള്ളൂ പോലും, എന്തായാലും ശശിയുടെ കലാപങ്ങള്‍ ഇവയെല്ലാം ഉള്‍കൊള്ളുന്നു എന്നത് ഒരു സത്യമാണു. പക്ഷെ, ക്രാഫ്റ്റ് ശശി തിരഞ്ഞെടുത്തത് പോലെ ആഖ്യാനരൂപവും വിഷയത്തിന്റെ അതിഗൗരവതയും സര്‍ഗ്ഗാത്മകതയെ കുറച്ചുവെന്ന യാഥാര്‍‌ത്ഥ്യമുള്‍കൊള്ളേണ്ടി വരുന്നു. അത് വിഷയത്തിന്റെ കൂടി പ്രശ്നമാണു.

ഇരുപത്തിനാലുകാരിയായ പ്രിസില ഹാര്‍‌ട്ട് എന്ന അമേരിക്കന്‍ വിദ്യാര്‍ത്ഥിനി ഒരു സാമുദായിക സംഘട്ടനത്തിന്നിടക്ക് ഇന്ത്യയില്‍ കൊല്ലപ്പെടുന്ന 1989 ഓക്റ്റോബര്‍ മാസത്തിലെ ദി ന്യൂയോര്‍ക്ക് ജേണലിലെ ഒരു വാര്‍ത്തയുമായാണു നോവല്‍ തുടങ്ങുന്നത്, ഒരു നോവലിന്റെ പരമ്പരാഗത രീതികളില്‍ നിന്നുള്ള വ്യത്യസ്ഥത അവസാനം വരെയുമുണ്ട്.

പക്ഷെ ഒരു കഥ പറയുന്നതിനേക്കാള്‍ അന്നത്തെ രാഷ്ട്രീയ-സാമുദായിക ചിത്രങ്ങള്‍ നല്‍കുവാനാണു കഥാകാരന്‍ ശ്രമിച്ചിട്ടുള്ളതെന്നു കാണാം.ഒരു നോവലിന്റെ സൗന്ദര്യവത്ക്കരണത്തേക്കാള്‍ സംഭവങ്ങളുടെ വിശദീകരണത്തിന് ഊന്നല്‍ നല്‍കുന്നത് ഒരു നോവലെന്ന നിലയില്‍ ഇതിനെ പുറകോട്ടടിക്കുന്നുണ്ട്. എങ്കിലും എനിക്കിത് നല്‍കിയത് മറ്റു ചില അറിവുകളാണ്.

ഒരു ക്രിമീലിയര്‍ എക്സികുട്ടീവ് എന്നതിന്നപ്പുറം കാര്യങ്ങളെ നോക്കി പഠിക്കുന്ന ശശി തരൂരെന്ന മനുഷ്യനെ എനിക്കീ വായന് നല്‍കി എന്നത് ചെറിയ കാര്യമായി ഞാന്‍ കാണുന്നില്ല. അദ്ദേഹത്തിന്റെ എല്ലാ അഭിപ്രായങ്ങളോടും യോജിക്കുന്നുവെന്നോ ശരിയാണെന്നോ ഇതിന്നു വ്യാഖ്യാനം നല്‍കേണ്ടതില്ല, പക്ഷെ അദ്ദേഹത്തിലെ മുസ്ലിം വിരുദ്ധനെ വിളിച്ചു പറഞ്ഞ സംഘടനകള്‍ അദ്ദേഹത്തെ ഒന്നു വായിക്കാനെങ്കിലും സന്മനസ്സു കാണിക്കാമായിരുന്നു.

ഇന്ത്യയിലെ സമകാലിക പ്രശ്നങ്ങള്‍ ഒന്നുമറിയാത്ത ഒരു അന്തര്‍ദേശീയ സംഘടനയുടെ ഒരു വൈറ്റ്കോളറെല്ല താനെന്നതിന് പുറംലോകത്തെയറിയിക്കാന്‍ ഈ ഒരൊറ്റ നോവല്‍ മതി. കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നതില്‍ മനോഹരമായ കയ്യടക്കം കാണിച്ചതായി കാണാവുന്നത് ഈ നോവലിന് മിഴിവേകുന്നു. ജില്ലാ ഭരണാധികാരിയായി ദക്ഷിണെന്ത്യനും മുസ്ലിം കഥാപാത്രമായി ചരിത്രകാരനായ പ്രൊഫസര്‍ മുഹമെദ് സര്‍‌വറും ജില്ലാ പോലീസ് ഉദ്യോഗസ്ഥനായ പഞ്ചാബി ഗുരുന്ദറുമെല്ലാം സ്വയം പ്രതിനിധീകരിക്കുകയും സാക്ഷിയാവുകയും ചെയ്യുന്നു.

കേരളത്തില്‍ അദ്ദേഹം കൂടുതല്‍ വായിക്കപ്പെടുന്നില്ലായിരിക്കാം. പക്ഷെ പുറത്ത് ഐക്യരാഷ്ട്ര സംഘടനയുടെ ഉദ്യോഗസ്ഥനെന്ന നിലയില്‍ തന്നെ ചിലരെങ്കിലും ഈ പുസ്തകത്തിനു ചെവി നല്‍കാതിരിക്കില്ല. ഒരു സമൂഹമെന്ന നിലയില്‍ ആ അര്‍ത്ഥത്തില്‍ മുസ്ലിങ്ങള്‍ അദ്ദേഹത്തോട് കൃതജ്ഞത പുലര്‍ത്തേണ്ടിയിരിക്കുന്നു. എന്‍-എസ്. മാധവന്റെ തിരുത്തിനോളം ശക്തമായ ഭാഷയല്ലെങ്കിലും രണ്ടും രണ്ടിടങ്ങളില്‍ ചില സ്ഫുരണങ്ങളെങ്കിലും ഉണ്ടാക്കാതിരിക്കില്ല.

ഇന്ത്യയിലെ ജാതി-മത-രാഷ്ട്രീയ കാര്യങ്ങളില്‍ തന്റെ ഇടപെടല്‍ വ്യക്തമാക്കുന്ന ഈ പുസ്തകം ഒരു വായന ആവശ്യപ്പെടുന്നു.

2003-ല്‍ ഇത് പ്രസിദ്ധീകരിക്കുമ്പോള്‍ തരൂരിന്റെ സ്വപ്നത്തില്‍ പോലും ഒരു മത്സരവും മന്ത്രി സ്ഥാനവും ഉണ്ടായിരിക്കാന്‍ വഴിയില്ല, അതിനാല്‍ തന്നെ ഇതിന് അങ്ങിനെയുള്ള ആരോപണങ്ങളെയും അതിജീവിക്കാന്‍ കഴിയുന്നു.

ഈ പുസ്തകം മുന്‍‌നിര്‍‌ത്തി എനിക്കു പറയാനുള്ളത് ശശി തരൂരിന്റെ മേല്‍ കെട്ടി വച്ച മുസ്ലിം വിരുദ്ധനെന്ന ആരോപണത്തിന് ഈ സംഘടനകള്‍ ഖേദം പ്രകടിപ്പിക്കേണ്ടതുണ്ട് എന്നാണ്.

2010, ജനുവരി 18, തിങ്കളാഴ്‌ച

അഭിപ്രായങ്ങളും അഭിപ്രായ വ്യത്യാസങ്ങളും

അഭിപ്രായങ്ങളുണ്ടാകുമ്പോള്‍ അഭിപ്രായ വ്യത്യാസങ്ങളും രൂപം കൊള്ളുന്നു.ബ്ലോഗിന്റെ ഒരു വ്യത്യസ്തത അതിന്റെ അഭിപ്രായം ചര്‍ച്ച ചെയ്യാനുള്ള സാധ്യതയാണ്. നമ്മുടെ അഭിപ്രായം മാറ്റുരക്കുന്നത് അതില്‍ മറ്റുള്ളവരുടെ അഭിപ്രായങ്ങളും കൂടെ വരുമ്പോഴാണ്. സജീവമായ ചര്‍ച്ചകള്‍ വായനക്കാരായ പലര്‍ക്കും അഭിപ്രായങ്ങളിലെ വ്യത്യസ്തതകളെ വീക്ഷിക്കുവാനും തങ്ങളുടെ വീക്ഷണങ്ങളുമായി താരതമ്യം ചെയ്യുവാനും അവസരമൊരുക്കിയിട്ടുണ്ട്.

നമ്മുടെ ചിന്താഗതികള്‍ ഏറെക്കുറെ പ്രൊഗ്രാം ചെയ്യപ്പെട്ടവയാണു- അതെല്ലാവര്‍ക്കുമതെ. നമ്മുടെ ചുറ്റുപാടുകള്‍, വായന, മാധ്യമങ്ങള്‍, എന്തിനേറെ പരസ്യങ്ങള്‍ പോലും നമ്മെ നാമറിയാതെ സ്വാധീനിക്കുന്നുണ്ട്. ഉദാഹരണത്തിനു ഒരു മിഠായി വാങ്ങുമ്പോള്‍ പോലും ഇന്ന കമ്പനിയുടെ മിഠായി നല്ലതായിരിക്കുമെന്ന് നാം കരുതുന്നത് അതിലടങ്ങിയവയെ കുറിച്ചുള്ള അറിവിനേക്കാള്‍ പരസ്യത്തിന്റെ മികവിലായിരിക്കുമെന്നതാണു യഥാര്‍ത്ഥ്യം.

ഇതൊരു ചെറിയ മിഠായിയുടെ കാര്യം മാത്രമല്ല, നമ്മുടെ രാഷ്ടീയം,മതം തുടങ്ങിയവയിലെല്ലാം ഈ സ്വാധീനമുണ്ട്. ഇതിനു പുറമെ നമ്മെ സ്വാധീനിച്ചതെന്തോ അതിനു വിധേയമാകുന്ന ഒരു മനസ്സുകൂടി നാം വളര്‍ത്തിയെടുക്കുക കൂടി ചെയ്യും. നമുക്ക് നമ്മെ തന്നെ കൂടുതല്‍ നോക്കാനാണു കൂടുതല്‍ ഇഷ്ടം. ഒരു ഗ്രൂപ് ഫോട്ടോയില്‍ നാം കൂടുതല്‍ ശ്രദ്ധിക്കുന്നത് നമ്മെയാകും. ഇവിടെ നിന്ന് തുടങ്ങുന്നു നമ്മളിലെ നാം. അങ്ങിനെ കോണ്‍ഗ്രസ്സുകാരന്‍ വീക്ഷണവും, ലീഗുകാരന്‍ ചന്ദ്രികയും, ബിജെപിക്കാരന്‍ ജന്മഭൂമിയും, ജമാഅത്തുകാരന്‍ മാധ്യമവും, മാര്‍കിസ്റ്റുകാരന്‍ ദേശാഭിമാനിയും, യുക്തിവാദി യുക്തിരേഖയും വായിക്കാന്‍ സ്വയം നിര്‍ബന്ധിതനാവുന്നു. ബ്ലോഗിലെ വായനയുടെ ചിത്രവും തരുന്ന സൂചനയും മറ്റൊന്നുമല്ല, കമെന്റുകള്‍ പരിശോധിച്ചാല്‍ നമുക്കു മനസ്സിലാക്കുന്നതെയുള്ളൂ. എന്റെ മതപരമായ പോസ്റ്റുകള്‍ക്ക് കിട്ടുന്ന കമെന്റുകള്‍ അധികവും അതിനെ ചോദ്യം ചെയ്തവയെക്കാള്‍ അംഗീകരിക്കുന്നവയായിരിക്കും. ഒരിക്കല്‍ മാത്രമാണെനിക്ക് ഒരു സം‌വാദത്തിന്റെ സ്വഭാവത്തിലേക്കു വരുമെന്നു തോന്നിച്ചത്- പക്ഷെ അതോടെ അതു നിലക്കുകയും ചെയ്തു.

തന്നെ കുറിച്ച് മറ്റുള്ളവര്‍ക്കെന്തു പറയാനുണ്ടെന്നതിനു പകരം എനിക്കെന്നെ കുറിച്ചെന്തു പറയാനുണ്ടെന്നാണ് അറിയാനാണെനിക്കിഷ്ടം. അങ്ങിനെ നാം നമ്മുടെ ചിന്തകളെ ഒരു പൂപ്പയാക്കി അതില്‍ മഥിക്കുന്നു. പക്ഷെ, ഇങ്ങിനെയൊക്കെയാണെങ്കിലും നാം മറ്റുള്ളവര്‍ കരുതുന്നത് ശരിയല്ല എന്നു നാം വിധിക്കുകയും ചെയ്യുന്നു.

ഒരാള്‍ക്ക് അയാളുടെ മതം(മതമില്ലായ്മയും) , രാഷ്ട്രീയം, ചിന്താഗതികള്‍ എല്ലാം ശരിയാണെന്നു വിശ്വസിക്കാനുള്ള അവകാശമുണ്ട്. അത് മാത്രമാണെന്ന് വരെ. പക്ഷെ എന്തു കൊണ്ട് മറ്റുള്ളവര്‍ അവരുടെത് ശരിയെന്നു കരുതുന്നു എന്നു മനസ്സിലാക്കാന്‍ ശ്രമിക്കുന്നത് കൂടുതള്‍ ഉള്‍കാഴ്ച്ച നല്‍കുവാന്‍ സഹായകമാകും.ഇതിനെയാണു സം‌വാദം എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. സം‌വാദം ഒരു സമൂഹത്തിന്റെ പോസിറ്റിവ് ആയ വളര്‍ച്ചയുടെ ലക്ഷണമാണു. ഞാനെന്തുകൊണ്ട് ഇങ്ങിനെ വിശ്വസിക്കുന്നു എന്ന് പറയുന്നതോടൊപ്പം നിങ്ങളെന്തുകൊണ്ട് അങ്ങിനെ പറയുന്നു എന്നു മനസ്സിലാക്കാനും അറിയുവാനുമുള്ള മാനസിക വളര്‍ച്ചയുള്ള വ്യക്തിക്കും സമൂഹത്തിനോടും മാത്രമേ ഒരു സം‌വാദത്തിനുള്ള സാധ്യതയുള്ളൂ.

എന്നാല്‍ ചിലരാകട്ടെ- എല്ലാം ശരിയാണെന്ന് എല്ലാവരും ധരിക്കണമെന്ന് കരുതുന്നു. പക്ഷെ ശരിക്കാകട്ടെ ഒരു കുഴപ്പമുണ്ട്- അത് ഒന്നെയുണ്ടാകുകയുള്ളൂ. രണ്ടും രണ്ടും കൂട്ടിയാല്‍ നാലു മാത്രമെ ഉണ്ടാകൂ, അതിന്റെ തെറ്റാകട്ടെ നാലെല്ലാത്ത എല്ലാതുമായിരിക്കുകയും ചെയ്യും. ഇത് ശരിയുടെ ഒരു നിസ്സഹായതയാണ്. അതു കൊണ്ടാണു തന്റെ ചിന്താഗതിയാണു ശരി എന്നതില്‍ എല്ലാവരും തര്‍ക്കിക്കുന്നത്.അങ്ങിനെ കരുതുവാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്,ഉദാഹരണത്തിനു ബ്ലോഗിലെ ഏറ്റവും ഒരു പക്ഷെ സം‌വാദം നടക്കുന്ന ഒരു വിഷയമാണല്ലോ ദൈവം-

ദൈവം ഒന്നുകില്‍ ഉണ്ടാകും, ഇല്ലെങ്കില്‍ ഉണ്ടാകില്ല- എന്തായാലും ഉണ്ടില്ല എന്നത് ശരിയാകില്ല. ഇനി ഉണ്ടെന്നു സമ്മതിച്ചാലോ- ആരുടെ കാഴ്ചപ്പാടിലെ ദൈവ സങ്കല്പമാണു ശരിയെന്ന കാര്യത്തില്‍ പിന്നെയും തര്‍ക്കം വരുന്നു. ഹിന്ദുമതത്തിലെ തന്നെ അദ്വൈതവാദ ദൈവസങ്കല്പം ദ്വൈതവാദവുമായി ഒത്ത് പോകില്ല, അതിനാല്‍ ഒന്നുകല്‍ ദൈവത്തിനു ദ്വൈതവാദ പ്രകാരമുള്ള അസ്തിത്വമോ അല്ലെങ്കില്‍ അദ്വൈതവാദപ്രകാരമുള്ള അസ്ത്വിത്വമോ ഉണ്ടാകാനേ കഴിയൂ. ഒരേ സമയം ഏകനാവാനും എല്ലാറ്റിലുമാകാനും കഴിയില്ല എന്നര്‍ത്ഥം. ഹിന്ദു ദ്വൈതവാദം കൃസ്തീയ-മുസ്ലിം വിശ്വാസങ്ങളിലെ ഏകദൈവവാദവുമായി വിയോജിക്കുന്നു.

കൃസ്തവ ദൈവ സങ്കല്‍‌പവും ഇസ്ലാമിക ദൈവ സങ്കല്പവും തമ്മില്‍ പല കാര്യത്തിലും വിയോജിപ്പുണ്ട്. ഒന്നിനെ തന്നെ മൂന്നായും അതില്‍ മനുഷ്യാവതാരമായുമായാണ് കൃസ്തവര്‍ യേശുവിനെ കരുതുന്നത്. മാത്രമല്ല ദൈവം മനുഷ്യനെ സ്വരൂപത്തില്‍ സൃഷ്ടിച്ചു എന്നും കരുതുന്നു. മുസ്ലിങ്ങളാകട്ടെ ദൈവത്തിന്റെ രൂപത്തെ കുറിച്ച് ഒരു സങ്കല്പവും ഒത്തു പോകില്ല എന്നാണു കരുതുന്നത്.

ഇതിലെ മുസ്ലിങ്ങള്‍ തമ്മില്‍ തന്നെ ദൈവത്തിലേക്കടുക്കുന്ന കാര്യത്തില്‍ അതിലേക്കുള്ള വഴികളില്‍ വ്യത്യസ്ഥ വീക്ഷണങ്ങള്‍ പുലര്‍ത്തുന്നു. ഇത് എല്ലാ ചിന്താഗതികള്‍ക്കിടയിലുമുണ്ട്.

ഈ പ്രശ്നം വെറും മതരംഗത്തു മാത്രമല്ല, ഭൗതിക നേട്ടങ്ങള്‍ക്കു രൂപം നല്‍കുന്ന രാഷ്ട്രീയമാകട്ടെ, സാംസ്കാരിക രംഗമാക്ട്ടെ ഒന്നും ഈ അഭിപ്രായ വ്യത്യാസങ്ങളില്‍ നിന്ന് മുക്തമല്ല. ലോകത്തിന് പറ്റിയ സാമ്പത്തികരീതി കമ്യൂണിസമാണോ, സോഷ്യലിസമാണോ, കാപിറ്റലിസമാണൊ എന്നല്ലാം വ്യത്യസ്ത വീക്ഷണങ്ങളാണു. അതില്‍ തന്നെ വിശദീകരണങ്ങള്‍ വരുമ്പോള്‍ ഓരോന്നും പിന്നെയും വിഭാഗങ്ങളായി മാറുന്നു.എത്ര കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളാണുള്ളത്?

ഇവര്‍ ഓരോ കൂടുകൂട്ടി കൂട്ടില്‍ നിന്നും പുറത്തിറങ്ങാതെ പറക്കുന്നതിന്നു പകരം പരസ്പരം എനിക്കെന്തു പറയാനുണ്ടെന്നു പറയുമ്പോഴാണു ചര്‍ച്ചകളും സം‌വാദങ്ങളും രൂപപ്പെടുന്നത്, അങ്ങിനെ പറയുന്നവന് മറ്റുള്ളവരെന്തു പറയുന്നു എന്ന് ശ്രവിക്കുവാനും ബാധ്യതയുണ്ട്. തനിക്കു ശരിയെന്ന് തോന്നുന്നത് അങ്ങിനെ തന്നെ വിശ്വസിക്കുമ്പോഴും മറ്റുള്ളവന്റെ ശരി എനിക്കു തെറ്റാണെങ്കിലും അവന്റെ ശരി തന്നെയാണെന്ന് ഉള്‍കൊള്ളുവാന്‍ കഴിയുന്നവനേ സം‌വാദത്തിനര്‍ഹതയുള്ളൂ. എന്റെ ശരി എന്തുകൊണ്ടെനിക്കു ശരിയാകുന്നുവെന്നു പറയുന്നവന്‍ അപരന് എന്തു പറയാനുണ്ടെന്നു കേള്‍ക്കാന്‍ ബാധ്യസ്തനുമാകുന്നു. പ്രത്യേകിച്ചും നിന്റെ ചിന്താഗതി തെറ്റാണെന്നു പറയുന്നവര്‍.

എല്ലാവരെയും ഇനി ഒരേ രൂപത്തിലേക്കു ചിന്തിപ്പിക്കാനുകുമെന്നത് ഒരു വിഡ്ഡിത്തമാണു. എത്ര തന്നെ ബോധ്യപെട്ടാലും താന്‍ ഉള്‍പ്പെടുന്ന സമൂഹത്തിന്റെ തെറ്റിനെ ന്യായീകരിക്കുന്ന പ്രവണത്യും നമുക്കു കാണാം.അപരന്റെ തെറ്റിനെ പര്‍‌വതീകരിക്കുന്നവര്‍ തങ്ങളുടെ നേതാക്കളുടെയും സമൂഹത്തിന്റെയും തെറ്റുകളെ ഏറ്റെടുക്കുന്നത് കാണുന്നതങ്ങിനെയാണു.പിണറായിയും ഉണ്ണിത്താനുമെല്ലാം ചെയ്യുന്നതിനെ അന്ധമായി അനുയായികള്‍ ന്യായീകരിക്കുന്നത് ഈ വിധേയത്വത്തിന്റെ ഭാഗമായാണ്. പലരിലും അത് പല അളവിലാണു പ്രവര്‍ത്തിക്കുന്നതെന്നു മാത്രം.

നായനാരുടെ പത്രപ്രവര്‍ത്തനത്തെ കുറിച്ചുള്ള നിരീക്ഷണം പ്രസക്തമാകുന്നതിവിടെയാണു. നിഷ്പക്ഷമൊന്നതൊന്നില്ല എന്നത്. അധികവും അവനവന്റെ പക്ഷമാണു നിഷ്പക്ഷം. ഇവിടെയാണു സം‌വാദങ്ങളുടെ പ്രസ്ക്തി. പരസ്പരം സം‌വദിക്കാതെ സമൂഹത്തിനു മുന്നോട്ട് പോകുവാന്‍ കഴിയില്ല. സം‌വാദം അടഞ്ഞ വാതിലുകള്‍ തുറക്കുവാനും പരസ്പരം മനസ്സിലാക്കുവാനും സഹായിക്കുന്നു, ഒരു സം‌വാദം എല്ലാറ്റിനും പരിഹാരവുമൊന്നുമല്ല, എങ്കിലും അവക്കു കുറെ പരിഹാരങ്ങള്‍ നല്‍കുവാന്‍ കഴിയുന്നു.

രാഷ്ട്ര രക്ഷക്ക് ഏത് സാമ്പത്തിക രീതിയാണഭികാമ്യമെന്നു രാഷ്ട്രീയക്കാര്‍ സം‌വദിക്കട്ടെ. ചര്‍ച്ചകളും ഉപ ചര്‍ച്ചകളും നടക്കട്ടെ. ഏതു മതമാണു ശരിയായ ദൈവസങ്കല്പമുള്‍കൊള്ളുന്നതെന്നു മതവിശ്വാസികള്‍ സം‌വദിക്കട്ടെ, ഇനി ദൈവമുണ്ടൊ ഇല്ലെയോ എന്നു ദൈവമുണ്ടെന്നു വിശ്വസിക്കുന്നവരും ഇല്ല എന്നു വിശ്വസിക്കുന്നവരും തമ്മിലും സംദവദിക്കട്ടെ. അതില്‍ തന്നെ ഓരോ മതക്കാരും വെവ്വേറെയായും കൂട്ടമായും ഉണ്ടെന്നു വിശ്വസിക്കുന്നവും ഇല്ല എന്നു വിശ്വസിക്കുന്നവ്രുമായി ചര്‍ച്ചകള്‍ നടക്കട്ടെ.

അപ്പോഴെല്ലാം പര്‍സ്പരം പാലിക്കേണ്ട ചില മര്യാദകളുണ്ട്, ക്രൈസ്തവ വാദപ്രകാരമുള്ള ദൈവ സങ്കല്പമാണ് ശരിയെന്നും ഹിന്ദു മതപ്രകാരമുള്ള ദൈവ സങ്കല്പങ്ങള്‍ക്കു ഇന്ന ദൗര്‍ബല്യങ്ങളുണ്ടെന്നു ക്രൈസ്ത്യാനി വാദിക്കുമ്പോള്‍ ഏതു ഹൈന്ദവനും ആ വാദങ്ങളെ ചോദ്യം ചെയ്യാനുള്ള അവകാശത്തെയും വക വച്ചു നല്‍കാന്‍ വാദിക്കുന്നയാള്‍ ബാധ്യസ്ത്ഥനാണ്.

ഒരു ചര്‍ച്ചയില്‍ സ്വാഭാവികമായും തന്റെ ചിന്താഗതികള്‍ ശരിയെന്നു വാദിക്കുമ്പോള്‍ അപരെന്റെത് ശരിയല്ല എന്നു വരും. അതിനുള്ള അവകാശത്തോടൊപ്പം താനും ചോദ്യം ചെയ്യപ്പെടുമെന്നു മനസ്സിലാക്കുവാനും ഉള്‍കൊള്ളുവാനും കഴിയുന്നവരേ ഈ പരിപാടിക്കു നില്‍ക്കാവൂ.

എനിക്കെല്ലാവരെയും ചോദ്യം ചെയ്യാം. ആര്‍ക്കും എന്നെ ചോദ്യം ചെയ്യാനവകാശമില്ല എന്ന സങ്കുചിതമായ നിലപാടിന്റെ ഭാഗമാണത്. എനിക്കെ എല്ലാം മനസ്സിലാക്കുവാനും ചിന്തിക്കുവാനുമുള്ള കഴിവുള്ളൂ എന്ന ബാലിഷമായ നിലപാടിന്നടിമകളാണിവര്‍-

ദൈവമില്ല എന്നു വാദിക്കുന്ന ഒരു യുക്തിവാദിക്ക് ഏത് ദൈവവിശ്വാസവും ശരിയല്ല എന്നു വിശ്വസിക്കുവാനും അത് പ്രചരിപ്പിക്കുവാനുമുള്ള അവകാശമുണ്ട്. പക്ഷെ, അതോടൊപ്പം തന്നെ ത്ന്റെ ചോദ്യങ്ങളെയും ചോദ്യം ചെയ്യപ്പെടാനുള്ള വിശ്വാസിയുടെ അവകാശത്തെയും മാനിക്കാന്‍ പഠിക്കേണ്ടതുണ്ട്.അതെപോലെ ദൈവമുണ്ടെന്നു വാദിക്കുന്ന ഒരു മത വിശ്വാസിക്ക് അതില്ല എന്നു വാദിക്കുന്ന ഒരു നിഷേധിയുടെ വാദങ്ങള്‍ക്ക് മറുപടിപറയാനും തന്റെ വാദങ്ങളും വിശ്വാസങ്ങളും ചോദ്യം ചെയ്യപ്പെടാനുമുള്ള അവകാശത്തെ മാനിക്കുവാനും കഴിയേണ്ടതുണ്ട്. എല്ലാറ്റിനെയും ചോദ്യം ചെയ്യുക എന്നതിന്റെ അര്‍ത്ഥം എല്ലാറ്റിനെയും തെറ്റിദ്ധരിപ്പിക്കുക എന്നതാവരുത്. അതാരില്‍ നിന്നും.

ചോദ്യം ചെയ്യുകയും ചോദ്യം ചെയ്യപ്പെടുകയും ചെയ്യുന്ന, അതിനെ ഉള്‍കൊള്ളാന്‍ വിശാലതയുള്ള ഒരുലോകം ഈ വിവരസാങ്കേതിക ലോകം നമുക്കു നല്‍കട്ടെ എന്നു പ്രത്യാശിച്ചു കൊണ്ട്.