2010, ജനുവരി 26, ചൊവ്വാഴ്ച

മുസ്ലിം വിരുദ്ധനായ ശശി തരൂരിന്റെ "കലാപം"


തിരഞ്ഞെടുപ്പുകാലത്തെ ഒരു പ്രധാന വിഷയമായിരുന്നു ശശി തരൂറിന്റെ മുസ്ലിം വിരുദ്ധത. കേരളത്തില്‍ പതിനെട്ട് മണ്ഡലങ്ങളിലും യു.ഡി.എഫ്ഫിനു പിന്തുണ പ്രഖ്യാപിച്ച എന്‍.ഡി.എഫ് രണ്ടു മണ്ഡലങ്ങളെ ഒഴിവാക്കാന്‍ കാരണം പറഞ്ഞത് ആ മണ്ഡലങ്ങളിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളുടെ മുസ്ലിം വിരുദ്ധനിലപാടായിരുന്നു. എന്തായാലും മുസ്ലിം വോട്ടുകള്‍ എന്‍.ഡി.എഫിന്റെയോ പി.ഡി.പിയുടെയോ കൈകളിലൊന്നുമല്ലെന്ന് തിരഞ്ഞെടുപ്പ് ഫലം തെളിയിക്കുകയുണ്ടായി. ശശിതരൂര്‍ പാര്‍‌ലിമെന്റംഗവും മന്ത്രിയും വിവാദങ്ങളിലെ നായകനുമെല്ലാമായി കാലം കടന്നു പോയികൊണ്ടിരിക്കുന്നു.

ഇതിന്നിടയിലാണു ഒരു സ്നേഹിതന്റെ പുസ്തകശേഖരത്തിലേക്ക് കടന്നു ചെല്ലാന്‍ കഴിഞ്ഞത്. കുറേ നാളത്തേക്കുള്ള സ്കോപ്പുണ്ടെന്നു മനസ്സിലായപ്പോള്‍ ഒന്നടുത്തു കൂടുകയും ചെയ്തു. വായനക്കായി തിരഞ്ഞെടുക്കുമ്പോഴാണു ശശി തരൂരിന്റെ കലാപമെന്ന നോവല്‍ കണ്ണില്‍ പെടുന്നത്. 2003-ല്‍ പെന്‍‌ഗ്വിന്‍ ബുക്സ് ഇം‌ഗ്ലീഷില്‍ പ്രസിദ്ധീകരിച്ച ഇതിന്റെ മലയാള വിവര്‍ത്തനം നടത്തിയിരിക്കുന്നത് തോമസ് ജോര്‍ജ്ജും പ്രസിദ്ധീകരിച്ചത് ഡി.സി.ബുക്സുമാണു.

ഒരു കഥക്കു വേണ്ട ഗുണങ്ങള്‍ ലക്ഷ്മണെന്ന കഥാപാത്രത്തിലൂടെ നാട്യശാസ്ത്രപ്രകാരം നോവലിസ്റ്റ് വിവരിക്കുന്നുണ്ട്. ശൃംഗാരം, ഹാസ്യം, കരുണം, രൗദ്രം, വീരം, ഭയാനകം, ബീഭത്സം, അത്ഭുതം, ശാന്തം ഇവയെല്ലാം ചേരുമ്പോഴെ ഒരുത്തമ കലാരൂപം രൂപപ്പെടുന്നുള്ളൂ പോലും, എന്തായാലും ശശിയുടെ കലാപങ്ങള്‍ ഇവയെല്ലാം ഉള്‍കൊള്ളുന്നു എന്നത് ഒരു സത്യമാണു. പക്ഷെ, ക്രാഫ്റ്റ് ശശി തിരഞ്ഞെടുത്തത് പോലെ ആഖ്യാനരൂപവും വിഷയത്തിന്റെ അതിഗൗരവതയും സര്‍ഗ്ഗാത്മകതയെ കുറച്ചുവെന്ന യാഥാര്‍‌ത്ഥ്യമുള്‍കൊള്ളേണ്ടി വരുന്നു. അത് വിഷയത്തിന്റെ കൂടി പ്രശ്നമാണു.

ഇരുപത്തിനാലുകാരിയായ പ്രിസില ഹാര്‍‌ട്ട് എന്ന അമേരിക്കന്‍ വിദ്യാര്‍ത്ഥിനി ഒരു സാമുദായിക സംഘട്ടനത്തിന്നിടക്ക് ഇന്ത്യയില്‍ കൊല്ലപ്പെടുന്ന 1989 ഓക്റ്റോബര്‍ മാസത്തിലെ ദി ന്യൂയോര്‍ക്ക് ജേണലിലെ ഒരു വാര്‍ത്തയുമായാണു നോവല്‍ തുടങ്ങുന്നത്, ഒരു നോവലിന്റെ പരമ്പരാഗത രീതികളില്‍ നിന്നുള്ള വ്യത്യസ്ഥത അവസാനം വരെയുമുണ്ട്.

പക്ഷെ ഒരു കഥ പറയുന്നതിനേക്കാള്‍ അന്നത്തെ രാഷ്ട്രീയ-സാമുദായിക ചിത്രങ്ങള്‍ നല്‍കുവാനാണു കഥാകാരന്‍ ശ്രമിച്ചിട്ടുള്ളതെന്നു കാണാം.ഒരു നോവലിന്റെ സൗന്ദര്യവത്ക്കരണത്തേക്കാള്‍ സംഭവങ്ങളുടെ വിശദീകരണത്തിന് ഊന്നല്‍ നല്‍കുന്നത് ഒരു നോവലെന്ന നിലയില്‍ ഇതിനെ പുറകോട്ടടിക്കുന്നുണ്ട്. എങ്കിലും എനിക്കിത് നല്‍കിയത് മറ്റു ചില അറിവുകളാണ്.

ഒരു ക്രിമീലിയര്‍ എക്സികുട്ടീവ് എന്നതിന്നപ്പുറം കാര്യങ്ങളെ നോക്കി പഠിക്കുന്ന ശശി തരൂരെന്ന മനുഷ്യനെ എനിക്കീ വായന് നല്‍കി എന്നത് ചെറിയ കാര്യമായി ഞാന്‍ കാണുന്നില്ല. അദ്ദേഹത്തിന്റെ എല്ലാ അഭിപ്രായങ്ങളോടും യോജിക്കുന്നുവെന്നോ ശരിയാണെന്നോ ഇതിന്നു വ്യാഖ്യാനം നല്‍കേണ്ടതില്ല, പക്ഷെ അദ്ദേഹത്തിലെ മുസ്ലിം വിരുദ്ധനെ വിളിച്ചു പറഞ്ഞ സംഘടനകള്‍ അദ്ദേഹത്തെ ഒന്നു വായിക്കാനെങ്കിലും സന്മനസ്സു കാണിക്കാമായിരുന്നു.

ഇന്ത്യയിലെ സമകാലിക പ്രശ്നങ്ങള്‍ ഒന്നുമറിയാത്ത ഒരു അന്തര്‍ദേശീയ സംഘടനയുടെ ഒരു വൈറ്റ്കോളറെല്ല താനെന്നതിന് പുറംലോകത്തെയറിയിക്കാന്‍ ഈ ഒരൊറ്റ നോവല്‍ മതി. കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നതില്‍ മനോഹരമായ കയ്യടക്കം കാണിച്ചതായി കാണാവുന്നത് ഈ നോവലിന് മിഴിവേകുന്നു. ജില്ലാ ഭരണാധികാരിയായി ദക്ഷിണെന്ത്യനും മുസ്ലിം കഥാപാത്രമായി ചരിത്രകാരനായ പ്രൊഫസര്‍ മുഹമെദ് സര്‍‌വറും ജില്ലാ പോലീസ് ഉദ്യോഗസ്ഥനായ പഞ്ചാബി ഗുരുന്ദറുമെല്ലാം സ്വയം പ്രതിനിധീകരിക്കുകയും സാക്ഷിയാവുകയും ചെയ്യുന്നു.

കേരളത്തില്‍ അദ്ദേഹം കൂടുതല്‍ വായിക്കപ്പെടുന്നില്ലായിരിക്കാം. പക്ഷെ പുറത്ത് ഐക്യരാഷ്ട്ര സംഘടനയുടെ ഉദ്യോഗസ്ഥനെന്ന നിലയില്‍ തന്നെ ചിലരെങ്കിലും ഈ പുസ്തകത്തിനു ചെവി നല്‍കാതിരിക്കില്ല. ഒരു സമൂഹമെന്ന നിലയില്‍ ആ അര്‍ത്ഥത്തില്‍ മുസ്ലിങ്ങള്‍ അദ്ദേഹത്തോട് കൃതജ്ഞത പുലര്‍ത്തേണ്ടിയിരിക്കുന്നു. എന്‍-എസ്. മാധവന്റെ തിരുത്തിനോളം ശക്തമായ ഭാഷയല്ലെങ്കിലും രണ്ടും രണ്ടിടങ്ങളില്‍ ചില സ്ഫുരണങ്ങളെങ്കിലും ഉണ്ടാക്കാതിരിക്കില്ല.

ഇന്ത്യയിലെ ജാതി-മത-രാഷ്ട്രീയ കാര്യങ്ങളില്‍ തന്റെ ഇടപെടല്‍ വ്യക്തമാക്കുന്ന ഈ പുസ്തകം ഒരു വായന ആവശ്യപ്പെടുന്നു.

2003-ല്‍ ഇത് പ്രസിദ്ധീകരിക്കുമ്പോള്‍ തരൂരിന്റെ സ്വപ്നത്തില്‍ പോലും ഒരു മത്സരവും മന്ത്രി സ്ഥാനവും ഉണ്ടായിരിക്കാന്‍ വഴിയില്ല, അതിനാല്‍ തന്നെ ഇതിന് അങ്ങിനെയുള്ള ആരോപണങ്ങളെയും അതിജീവിക്കാന്‍ കഴിയുന്നു.

ഈ പുസ്തകം മുന്‍‌നിര്‍‌ത്തി എനിക്കു പറയാനുള്ളത് ശശി തരൂരിന്റെ മേല്‍ കെട്ടി വച്ച മുസ്ലിം വിരുദ്ധനെന്ന ആരോപണത്തിന് ഈ സംഘടനകള്‍ ഖേദം പ്രകടിപ്പിക്കേണ്ടതുണ്ട് എന്നാണ്.

2010, ജനുവരി 17, ഞായറാഴ്ച

അഭിപ്രായങ്ങളും അഭിപ്രായ വ്യത്യാസങ്ങളും

അഭിപ്രായങ്ങളുണ്ടാകുമ്പോള്‍ അഭിപ്രായ വ്യത്യാസങ്ങളും രൂപം കൊള്ളുന്നു.ബ്ലോഗിന്റെ ഒരു വ്യത്യസ്തത അതിന്റെ അഭിപ്രായം ചര്‍ച്ച ചെയ്യാനുള്ള സാധ്യതയാണ്. നമ്മുടെ അഭിപ്രായം മാറ്റുരക്കുന്നത് അതില്‍ മറ്റുള്ളവരുടെ അഭിപ്രായങ്ങളും കൂടെ വരുമ്പോഴാണ്. സജീവമായ ചര്‍ച്ചകള്‍ വായനക്കാരായ പലര്‍ക്കും അഭിപ്രായങ്ങളിലെ വ്യത്യസ്തതകളെ വീക്ഷിക്കുവാനും തങ്ങളുടെ വീക്ഷണങ്ങളുമായി താരതമ്യം ചെയ്യുവാനും അവസരമൊരുക്കിയിട്ടുണ്ട്.

നമ്മുടെ ചിന്താഗതികള്‍ ഏറെക്കുറെ പ്രൊഗ്രാം ചെയ്യപ്പെട്ടവയാണു- അതെല്ലാവര്‍ക്കുമതെ. നമ്മുടെ ചുറ്റുപാടുകള്‍, വായന, മാധ്യമങ്ങള്‍, എന്തിനേറെ പരസ്യങ്ങള്‍ പോലും നമ്മെ നാമറിയാതെ സ്വാധീനിക്കുന്നുണ്ട്. ഉദാഹരണത്തിനു ഒരു മിഠായി വാങ്ങുമ്പോള്‍ പോലും ഇന്ന കമ്പനിയുടെ മിഠായി നല്ലതായിരിക്കുമെന്ന് നാം കരുതുന്നത് അതിലടങ്ങിയവയെ കുറിച്ചുള്ള അറിവിനേക്കാള്‍ പരസ്യത്തിന്റെ മികവിലായിരിക്കുമെന്നതാണു യഥാര്‍ത്ഥ്യം.

ഇതൊരു ചെറിയ മിഠായിയുടെ കാര്യം മാത്രമല്ല, നമ്മുടെ രാഷ്ടീയം,മതം തുടങ്ങിയവയിലെല്ലാം ഈ സ്വാധീനമുണ്ട്. ഇതിനു പുറമെ നമ്മെ സ്വാധീനിച്ചതെന്തോ അതിനു വിധേയമാകുന്ന ഒരു മനസ്സുകൂടി നാം വളര്‍ത്തിയെടുക്കുക കൂടി ചെയ്യും. നമുക്ക് നമ്മെ തന്നെ കൂടുതല്‍ നോക്കാനാണു കൂടുതല്‍ ഇഷ്ടം. ഒരു ഗ്രൂപ് ഫോട്ടോയില്‍ നാം കൂടുതല്‍ ശ്രദ്ധിക്കുന്നത് നമ്മെയാകും. ഇവിടെ നിന്ന് തുടങ്ങുന്നു നമ്മളിലെ നാം. അങ്ങിനെ കോണ്‍ഗ്രസ്സുകാരന്‍ വീക്ഷണവും, ലീഗുകാരന്‍ ചന്ദ്രികയും, ബിജെപിക്കാരന്‍ ജന്മഭൂമിയും, ജമാഅത്തുകാരന്‍ മാധ്യമവും, മാര്‍കിസ്റ്റുകാരന്‍ ദേശാഭിമാനിയും, യുക്തിവാദി യുക്തിരേഖയും വായിക്കാന്‍ സ്വയം നിര്‍ബന്ധിതനാവുന്നു. ബ്ലോഗിലെ വായനയുടെ ചിത്രവും തരുന്ന സൂചനയും മറ്റൊന്നുമല്ല, കമെന്റുകള്‍ പരിശോധിച്ചാല്‍ നമുക്കു മനസ്സിലാക്കുന്നതെയുള്ളൂ. എന്റെ മതപരമായ പോസ്റ്റുകള്‍ക്ക് കിട്ടുന്ന കമെന്റുകള്‍ അധികവും അതിനെ ചോദ്യം ചെയ്തവയെക്കാള്‍ അംഗീകരിക്കുന്നവയായിരിക്കും. ഒരിക്കല്‍ മാത്രമാണെനിക്ക് ഒരു സം‌വാദത്തിന്റെ സ്വഭാവത്തിലേക്കു വരുമെന്നു തോന്നിച്ചത്- പക്ഷെ അതോടെ അതു നിലക്കുകയും ചെയ്തു.

തന്നെ കുറിച്ച് മറ്റുള്ളവര്‍ക്കെന്തു പറയാനുണ്ടെന്നതിനു പകരം എനിക്കെന്നെ കുറിച്ചെന്തു പറയാനുണ്ടെന്നാണ് അറിയാനാണെനിക്കിഷ്ടം. അങ്ങിനെ നാം നമ്മുടെ ചിന്തകളെ ഒരു പൂപ്പയാക്കി അതില്‍ മഥിക്കുന്നു. പക്ഷെ, ഇങ്ങിനെയൊക്കെയാണെങ്കിലും നാം മറ്റുള്ളവര്‍ കരുതുന്നത് ശരിയല്ല എന്നു നാം വിധിക്കുകയും ചെയ്യുന്നു.

ഒരാള്‍ക്ക് അയാളുടെ മതം(മതമില്ലായ്മയും) , രാഷ്ട്രീയം, ചിന്താഗതികള്‍ എല്ലാം ശരിയാണെന്നു വിശ്വസിക്കാനുള്ള അവകാശമുണ്ട്. അത് മാത്രമാണെന്ന് വരെ. പക്ഷെ എന്തു കൊണ്ട് മറ്റുള്ളവര്‍ അവരുടെത് ശരിയെന്നു കരുതുന്നു എന്നു മനസ്സിലാക്കാന്‍ ശ്രമിക്കുന്നത് കൂടുതള്‍ ഉള്‍കാഴ്ച്ച നല്‍കുവാന്‍ സഹായകമാകും.ഇതിനെയാണു സം‌വാദം എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. സം‌വാദം ഒരു സമൂഹത്തിന്റെ പോസിറ്റിവ് ആയ വളര്‍ച്ചയുടെ ലക്ഷണമാണു. ഞാനെന്തുകൊണ്ട് ഇങ്ങിനെ വിശ്വസിക്കുന്നു എന്ന് പറയുന്നതോടൊപ്പം നിങ്ങളെന്തുകൊണ്ട് അങ്ങിനെ പറയുന്നു എന്നു മനസ്സിലാക്കാനും അറിയുവാനുമുള്ള മാനസിക വളര്‍ച്ചയുള്ള വ്യക്തിക്കും സമൂഹത്തിനോടും മാത്രമേ ഒരു സം‌വാദത്തിനുള്ള സാധ്യതയുള്ളൂ.

എന്നാല്‍ ചിലരാകട്ടെ- എല്ലാം ശരിയാണെന്ന് എല്ലാവരും ധരിക്കണമെന്ന് കരുതുന്നു. പക്ഷെ ശരിക്കാകട്ടെ ഒരു കുഴപ്പമുണ്ട്- അത് ഒന്നെയുണ്ടാകുകയുള്ളൂ. രണ്ടും രണ്ടും കൂട്ടിയാല്‍ നാലു മാത്രമെ ഉണ്ടാകൂ, അതിന്റെ തെറ്റാകട്ടെ നാലെല്ലാത്ത എല്ലാതുമായിരിക്കുകയും ചെയ്യും. ഇത് ശരിയുടെ ഒരു നിസ്സഹായതയാണ്. അതു കൊണ്ടാണു തന്റെ ചിന്താഗതിയാണു ശരി എന്നതില്‍ എല്ലാവരും തര്‍ക്കിക്കുന്നത്.അങ്ങിനെ കരുതുവാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്,ഉദാഹരണത്തിനു ബ്ലോഗിലെ ഏറ്റവും ഒരു പക്ഷെ സം‌വാദം നടക്കുന്ന ഒരു വിഷയമാണല്ലോ ദൈവം-

ദൈവം ഒന്നുകില്‍ ഉണ്ടാകും, ഇല്ലെങ്കില്‍ ഉണ്ടാകില്ല- എന്തായാലും ഉണ്ടില്ല എന്നത് ശരിയാകില്ല. ഇനി ഉണ്ടെന്നു സമ്മതിച്ചാലോ- ആരുടെ കാഴ്ചപ്പാടിലെ ദൈവ സങ്കല്പമാണു ശരിയെന്ന കാര്യത്തില്‍ പിന്നെയും തര്‍ക്കം വരുന്നു. ഹിന്ദുമതത്തിലെ തന്നെ അദ്വൈതവാദ ദൈവസങ്കല്പം ദ്വൈതവാദവുമായി ഒത്ത് പോകില്ല, അതിനാല്‍ ഒന്നുകല്‍ ദൈവത്തിനു ദ്വൈതവാദ പ്രകാരമുള്ള അസ്തിത്വമോ അല്ലെങ്കില്‍ അദ്വൈതവാദപ്രകാരമുള്ള അസ്ത്വിത്വമോ ഉണ്ടാകാനേ കഴിയൂ. ഒരേ സമയം ഏകനാവാനും എല്ലാറ്റിലുമാകാനും കഴിയില്ല എന്നര്‍ത്ഥം. ഹിന്ദു ദ്വൈതവാദം കൃസ്തീയ-മുസ്ലിം വിശ്വാസങ്ങളിലെ ഏകദൈവവാദവുമായി വിയോജിക്കുന്നു.

കൃസ്തവ ദൈവ സങ്കല്‍‌പവും ഇസ്ലാമിക ദൈവ സങ്കല്പവും തമ്മില്‍ പല കാര്യത്തിലും വിയോജിപ്പുണ്ട്. ഒന്നിനെ തന്നെ മൂന്നായും അതില്‍ മനുഷ്യാവതാരമായുമായാണ് കൃസ്തവര്‍ യേശുവിനെ കരുതുന്നത്. മാത്രമല്ല ദൈവം മനുഷ്യനെ സ്വരൂപത്തില്‍ സൃഷ്ടിച്ചു എന്നും കരുതുന്നു. മുസ്ലിങ്ങളാകട്ടെ ദൈവത്തിന്റെ രൂപത്തെ കുറിച്ച് ഒരു സങ്കല്പവും ഒത്തു പോകില്ല എന്നാണു കരുതുന്നത്.

ഇതിലെ മുസ്ലിങ്ങള്‍ തമ്മില്‍ തന്നെ ദൈവത്തിലേക്കടുക്കുന്ന കാര്യത്തില്‍ അതിലേക്കുള്ള വഴികളില്‍ വ്യത്യസ്ഥ വീക്ഷണങ്ങള്‍ പുലര്‍ത്തുന്നു. ഇത് എല്ലാ ചിന്താഗതികള്‍ക്കിടയിലുമുണ്ട്.

ഈ പ്രശ്നം വെറും മതരംഗത്തു മാത്രമല്ല, ഭൗതിക നേട്ടങ്ങള്‍ക്കു രൂപം നല്‍കുന്ന രാഷ്ട്രീയമാകട്ടെ, സാംസ്കാരിക രംഗമാക്ട്ടെ ഒന്നും ഈ അഭിപ്രായ വ്യത്യാസങ്ങളില്‍ നിന്ന് മുക്തമല്ല. ലോകത്തിന് പറ്റിയ സാമ്പത്തികരീതി കമ്യൂണിസമാണോ, സോഷ്യലിസമാണോ, കാപിറ്റലിസമാണൊ എന്നല്ലാം വ്യത്യസ്ത വീക്ഷണങ്ങളാണു. അതില്‍ തന്നെ വിശദീകരണങ്ങള്‍ വരുമ്പോള്‍ ഓരോന്നും പിന്നെയും വിഭാഗങ്ങളായി മാറുന്നു.എത്ര കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളാണുള്ളത്?

ഇവര്‍ ഓരോ കൂടുകൂട്ടി കൂട്ടില്‍ നിന്നും പുറത്തിറങ്ങാതെ പറക്കുന്നതിന്നു പകരം പരസ്പരം എനിക്കെന്തു പറയാനുണ്ടെന്നു പറയുമ്പോഴാണു ചര്‍ച്ചകളും സം‌വാദങ്ങളും രൂപപ്പെടുന്നത്, അങ്ങിനെ പറയുന്നവന് മറ്റുള്ളവരെന്തു പറയുന്നു എന്ന് ശ്രവിക്കുവാനും ബാധ്യതയുണ്ട്. തനിക്കു ശരിയെന്ന് തോന്നുന്നത് അങ്ങിനെ തന്നെ വിശ്വസിക്കുമ്പോഴും മറ്റുള്ളവന്റെ ശരി എനിക്കു തെറ്റാണെങ്കിലും അവന്റെ ശരി തന്നെയാണെന്ന് ഉള്‍കൊള്ളുവാന്‍ കഴിയുന്നവനേ സം‌വാദത്തിനര്‍ഹതയുള്ളൂ. എന്റെ ശരി എന്തുകൊണ്ടെനിക്കു ശരിയാകുന്നുവെന്നു പറയുന്നവന്‍ അപരന് എന്തു പറയാനുണ്ടെന്നു കേള്‍ക്കാന്‍ ബാധ്യസ്തനുമാകുന്നു. പ്രത്യേകിച്ചും നിന്റെ ചിന്താഗതി തെറ്റാണെന്നു പറയുന്നവര്‍.

എല്ലാവരെയും ഇനി ഒരേ രൂപത്തിലേക്കു ചിന്തിപ്പിക്കാനുകുമെന്നത് ഒരു വിഡ്ഡിത്തമാണു. എത്ര തന്നെ ബോധ്യപെട്ടാലും താന്‍ ഉള്‍പ്പെടുന്ന സമൂഹത്തിന്റെ തെറ്റിനെ ന്യായീകരിക്കുന്ന പ്രവണത്യും നമുക്കു കാണാം.അപരന്റെ തെറ്റിനെ പര്‍‌വതീകരിക്കുന്നവര്‍ തങ്ങളുടെ നേതാക്കളുടെയും സമൂഹത്തിന്റെയും തെറ്റുകളെ ഏറ്റെടുക്കുന്നത് കാണുന്നതങ്ങിനെയാണു.പിണറായിയും ഉണ്ണിത്താനുമെല്ലാം ചെയ്യുന്നതിനെ അന്ധമായി അനുയായികള്‍ ന്യായീകരിക്കുന്നത് ഈ വിധേയത്വത്തിന്റെ ഭാഗമായാണ്. പലരിലും അത് പല അളവിലാണു പ്രവര്‍ത്തിക്കുന്നതെന്നു മാത്രം.

നായനാരുടെ പത്രപ്രവര്‍ത്തനത്തെ കുറിച്ചുള്ള നിരീക്ഷണം പ്രസക്തമാകുന്നതിവിടെയാണു. നിഷ്പക്ഷമൊന്നതൊന്നില്ല എന്നത്. അധികവും അവനവന്റെ പക്ഷമാണു നിഷ്പക്ഷം. ഇവിടെയാണു സം‌വാദങ്ങളുടെ പ്രസ്ക്തി. പരസ്പരം സം‌വദിക്കാതെ സമൂഹത്തിനു മുന്നോട്ട് പോകുവാന്‍ കഴിയില്ല. സം‌വാദം അടഞ്ഞ വാതിലുകള്‍ തുറക്കുവാനും പരസ്പരം മനസ്സിലാക്കുവാനും സഹായിക്കുന്നു, ഒരു സം‌വാദം എല്ലാറ്റിനും പരിഹാരവുമൊന്നുമല്ല, എങ്കിലും അവക്കു കുറെ പരിഹാരങ്ങള്‍ നല്‍കുവാന്‍ കഴിയുന്നു.

രാഷ്ട്ര രക്ഷക്ക് ഏത് സാമ്പത്തിക രീതിയാണഭികാമ്യമെന്നു രാഷ്ട്രീയക്കാര്‍ സം‌വദിക്കട്ടെ. ചര്‍ച്ചകളും ഉപ ചര്‍ച്ചകളും നടക്കട്ടെ. ഏതു മതമാണു ശരിയായ ദൈവസങ്കല്പമുള്‍കൊള്ളുന്നതെന്നു മതവിശ്വാസികള്‍ സം‌വദിക്കട്ടെ, ഇനി ദൈവമുണ്ടൊ ഇല്ലെയോ എന്നു ദൈവമുണ്ടെന്നു വിശ്വസിക്കുന്നവരും ഇല്ല എന്നു വിശ്വസിക്കുന്നവരും തമ്മിലും സംദവദിക്കട്ടെ. അതില്‍ തന്നെ ഓരോ മതക്കാരും വെവ്വേറെയായും കൂട്ടമായും ഉണ്ടെന്നു വിശ്വസിക്കുന്നവും ഇല്ല എന്നു വിശ്വസിക്കുന്നവ്രുമായി ചര്‍ച്ചകള്‍ നടക്കട്ടെ.

അപ്പോഴെല്ലാം പര്‍സ്പരം പാലിക്കേണ്ട ചില മര്യാദകളുണ്ട്, ക്രൈസ്തവ വാദപ്രകാരമുള്ള ദൈവ സങ്കല്പമാണ് ശരിയെന്നും ഹിന്ദു മതപ്രകാരമുള്ള ദൈവ സങ്കല്പങ്ങള്‍ക്കു ഇന്ന ദൗര്‍ബല്യങ്ങളുണ്ടെന്നു ക്രൈസ്ത്യാനി വാദിക്കുമ്പോള്‍ ഏതു ഹൈന്ദവനും ആ വാദങ്ങളെ ചോദ്യം ചെയ്യാനുള്ള അവകാശത്തെയും വക വച്ചു നല്‍കാന്‍ വാദിക്കുന്നയാള്‍ ബാധ്യസ്ത്ഥനാണ്.

ഒരു ചര്‍ച്ചയില്‍ സ്വാഭാവികമായും തന്റെ ചിന്താഗതികള്‍ ശരിയെന്നു വാദിക്കുമ്പോള്‍ അപരെന്റെത് ശരിയല്ല എന്നു വരും. അതിനുള്ള അവകാശത്തോടൊപ്പം താനും ചോദ്യം ചെയ്യപ്പെടുമെന്നു മനസ്സിലാക്കുവാനും ഉള്‍കൊള്ളുവാനും കഴിയുന്നവരേ ഈ പരിപാടിക്കു നില്‍ക്കാവൂ.

എനിക്കെല്ലാവരെയും ചോദ്യം ചെയ്യാം. ആര്‍ക്കും എന്നെ ചോദ്യം ചെയ്യാനവകാശമില്ല എന്ന സങ്കുചിതമായ നിലപാടിന്റെ ഭാഗമാണത്. എനിക്കെ എല്ലാം മനസ്സിലാക്കുവാനും ചിന്തിക്കുവാനുമുള്ള കഴിവുള്ളൂ എന്ന ബാലിഷമായ നിലപാടിന്നടിമകളാണിവര്‍-

ദൈവമില്ല എന്നു വാദിക്കുന്ന ഒരു യുക്തിവാദിക്ക് ഏത് ദൈവവിശ്വാസവും ശരിയല്ല എന്നു വിശ്വസിക്കുവാനും അത് പ്രചരിപ്പിക്കുവാനുമുള്ള അവകാശമുണ്ട്. പക്ഷെ, അതോടൊപ്പം തന്നെ ത്ന്റെ ചോദ്യങ്ങളെയും ചോദ്യം ചെയ്യപ്പെടാനുള്ള വിശ്വാസിയുടെ അവകാശത്തെയും മാനിക്കാന്‍ പഠിക്കേണ്ടതുണ്ട്.അതെപോലെ ദൈവമുണ്ടെന്നു വാദിക്കുന്ന ഒരു മത വിശ്വാസിക്ക് അതില്ല എന്നു വാദിക്കുന്ന ഒരു നിഷേധിയുടെ വാദങ്ങള്‍ക്ക് മറുപടിപറയാനും തന്റെ വാദങ്ങളും വിശ്വാസങ്ങളും ചോദ്യം ചെയ്യപ്പെടാനുമുള്ള അവകാശത്തെ മാനിക്കുവാനും കഴിയേണ്ടതുണ്ട്. എല്ലാറ്റിനെയും ചോദ്യം ചെയ്യുക എന്നതിന്റെ അര്‍ത്ഥം എല്ലാറ്റിനെയും തെറ്റിദ്ധരിപ്പിക്കുക എന്നതാവരുത്. അതാരില്‍ നിന്നും.

ചോദ്യം ചെയ്യുകയും ചോദ്യം ചെയ്യപ്പെടുകയും ചെയ്യുന്ന, അതിനെ ഉള്‍കൊള്ളാന്‍ വിശാലതയുള്ള ഒരുലോകം ഈ വിവരസാങ്കേതിക ലോകം നമുക്കു നല്‍കട്ടെ എന്നു പ്രത്യാശിച്ചു കൊണ്ട്.

2009, ഡിസംബര്‍ 22, ചൊവ്വാഴ്ച

ഉണ്ണിത്താനുയര്‍ത്തുന്ന ചോദ്യങ്ങള്‍


ഉണ്ണിത്താന്‍ പ്രശ്നത്തെ മറ്റു ചില കോണുകളില്‍ നിന്നും നോക്കികാണുകയാണീ പോസ്റ്റിലൂടെ ഉദ്ദേശിക്കുന്നത്.


ഉണ്ണിത്താന് അമ്പതു വയസ്സെങ്കിലുമായിരിക്കും എന്നാണു ഞാന്‍ കരുതുന്നത്, കൂടെയുണ്ടായിരുന്ന യുവതിക്കു മുപ്പത്തിരണ്ടെന്നു ദേശാഭിമാനി റിപോര്‍ട്ടില്‍, പ്രായപൂര്‍ത്തിയായ രണ്ടുപേര്‍ ഉഭയസമ്മതപ്രകാരം സ്വകാര്യമായി ലൈംഗികതയിലേര്‍പ്പെടുന്നത് എങ്ങിനെയാണ് നിയമത്തിന്റെ ദൃഷ്ടിയില്‍ തെറ്റാകുന്നത്. ഞാന്‍ ചോദിക്കുന്നത് നിയമത്തെ കുറിച്ചാണ്. ഇന്ത്യന്‍ നിയമപ്രകാരം വ്യഭിചാരം പണത്തിനു പകരമല്ലെങ്കില്‍ കുറ്റകരമല്ല, പണം ഇടയില്‍ വരികയാണെങ്കില്‍ അത് വ്യേശ്യാവൃത്തി എന്നതിലേക്കു മാറുന്നു. ഇന്ത്യന്‍ നിയമപ്രകാരം ഒരാണും‌പെണ്ണും ഒന്നിച്ചു യാത്രചെയ്യുന്നതോ വഴിയിലൊരു വീട്ടില്‍ വിശ്രമിക്കുന്നതോ തെറ്റാണെന്നു പറയാമോ? അല്ലെങ്കില്‍ അവരെ വളയുകയും അവരില്‍ വ്യഭിചാരോപണം നടത്തുകയും ചെയ്യുന്നത് തെറ്റെല്ലാതാകുമോ?

ഉണ്ണിത്താന്‍ പിടിക്കപ്പെട്ട വാര്‍ത്ത ഞാനറിയുന്നത് സംഭവത്തിന്റെ പിറ്റേന്ന് രാവിലെയാണ്. യൂട്യൂബില്‍ വാര്‍ത്തകള്‍ കണ്ടു, അയാളുടെ ഭാവമാറ്റങ്ങള്‍ ശ്രദ്ധിച്ചപ്പോള്‍ എന്റെ മനസ്സു പോയത് അപമാനിതയാകുന്ന അയാളുടെ കുടുമ്പത്തെ കുറിച്ചും മക്കളെ കുറിച്ചുമാണ്, അതിനൊരു കാരണമുണ്ട്, ആറേഴു വര്‍ഷങ്ങള്‍ക്കു മുമ്പ് ഞാനറിയുന്ന ഒരു കുടുമ്പത്തിലെ പതിനാലുകാരിയായ ഹരിജന്‍ വേലക്കാരി ഗര്‍ഭിണിയായി. പെണ്‍കുട്ടി കാരണക്കാരനെ പറഞ്ഞില്ല, ജനം വിരല്‍ ചൂണ്ടിയത് വീട്ടിലെ കൗമാരക്കാരനായ മെഡിക്കല്‍ വിദ്യാര്‍ത്ഥിയെ. പെട്ടെന്നാണ് കുറ്റം അവനില്‍ ചാര്‍ത്തപ്പെട്ടത്, കോളേജിലായിരുന്ന അവന്റെയരികില്‍ പോയി അന്യേഷിച്ചപ്പോള്‍ അവന്‍ അവന്റെ നിരപരാധിത്വം വ്യക്തമാക്കി, പക്ഷെ ദുബായിലുള്ള എന്നോട് നാട്ടില്‍ നിന്നും വന്ന ഒരു നാട്ടുകാരന്‍ വരെ പറഞ്ഞത് അവനോട് ഈ പയ്യന്‍ കുറ്റം സമ്മതിച്ചു എന്നായിരുന്നു. അന്നു ഞാന്‍ അവന്റെ വീട്ടിലേക്കു വിളിച്ചപ്പോള്‍ അവന്റെ ഉമ്മ കുറേ കരഞ്ഞു, ഞാന്‍ അവനെയും ഉമ്മയെയും സമാധാനിപ്പിച്ചു. പിന്നീട് പെണ്‍കുട്ടിയുടെ അമ്മാവന്‍ തന്നെയാണ് കാരണക്കാരനെന്നു തെളിയുന്നത് വരെ അവര്‍ നാട്ടില്‍ അപമാനിതരായി.പിന്നീട് നാട്ടില്‍ പോയപ്പോള്‍ അപമാനത്തിന്റെ പഴയ ഓര്‍മകള്‍ അവരെ വീണ്ടും നിസ്സഹയയാക്കുന്നത് ഞാന്‍ കണ്ടു.

പിന്നീട് ഏതൊരു അപമാനകഥകള്‍ കേള്‍ക്കുമ്പോഴും പെട്ടെന്നു മനസ്സില്‍ വരുന്നത് ഈ ചിത്രം തന്നെയായിരുന്നു. അതിനാല്‍ തന്നെ രാജ്മോഹന്‍ ഉണ്ണിത്താനെക്കാള്‍ തെളിഞ്ഞു വന്നത് അവരുടെ കുടുമ്പത്തിന്റെ ചിത്രങ്ങളാണു.

ഞാന്‍ ഉണ്ണിത്താനെ ന്യായീകരിക്കുവാനൊരു ശ്രമം നടത്തുകയല്ല. കാരണം ഇതിനു രണ്ട് ദിവസങ്ങള്‍ക്ക് മുമ്പാണ് സൂഫിയാമദനിയെ കുറിച്ച് തികച്ചും മനുഷ്യവിരുദ്ധമായ ഒരു പ്രസ്ഥാവന ഇയാള്‍ നടത്തിയത്, അതും ഞാന്‍ വായിക്കുന്നത് ഇയാള്‍ക്കെതിരെയുള്ള പോസ്റ്റുകളില്‍ നിന്നാണ്. പീണറായിയുടെ കണ്ണ് സൂഫിയയിലേക്കാണോ എന്നെല്ലാം ചോദിക്കാന്‍ മാത്രം അല്‍‌പനാണിയാളെന്ന് ഞാന്‍ കരുതിയിരുന്നില്ല, സൂഫിയ കുറ്റക്കാരിയാണെങ്കില്‍ ശിക്ഷിക്കപ്പെടണം. പക്ഷെ അതിന്നു ലൈംഗികമായ ഒരു ചുവ തന്റെ കമെന്റില്‍ നല്‍കാന്‍ ഒരു അറിയപ്പെടുന്ന ഉത്തരവാദിത്തമുള്ള സ്ഥാനത്തിരിക്കുന്ന ഒരാള്‍ക്ക് കഴിയുന്നത് നമ്മുടെ സമൂഹത്തിന്റെ കൂടി രോഗമാണെന്നു പറയാതെ വയ്യ.


ഒപ്പം ഉണ്ണിത്താനെ പോലെയുള്ള ഒരാള്‍ ഇങ്ങിനെ പിടിക്കപ്പെടുമ്പോള്‍ ഇതുയര്‍ത്തുന്ന മറ്റു ചില ചോദ്യങ്ങളുണ്ട്.


വേശ്യാവൃത്തിയുടെ പരിധിയില്‍ വരുന്നത്, അല്ലെങ്കില്‍ തെളിയിക്കാന്‍ കഴിയുന്നത് പണം മാത്രമായിരിക്കും, ഉന്നതരായ ആളുകള്‍ക്ക് മറ്റു ചിലവ കൂടി പ്രലോഭനത്തിനായി നല്‍കാന്‍ കഴിയും. ഒരു ജോലി, സ്ഥാനകയറ്റം, സ്ഥലം മാറ്റം എന്നിങ്ങനെ പലതല്ലാം.


കൂടാതെ ഇപ്പോള്‍ സ്ത്രീ സം‌വരണം മുപ്പത്തിമൂന്ന് ശതമാനമാവുമെന്നിരിക്കെ തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളിലത് അമ്പത്‌ വരെയാകുമെന്നിരിക്കെ, തനിക്കൊരു സീറ്റ് തരപ്പെടുത്താന്‍ പിടിപാടുകളില്‍ സ്വാധീനവുമുറപ്പിച്ച് പത്ത് ശതമാനമെങ്കിലും ഇങ്ങിനെയൊന്നുമാവില്ല കയറിപറ്റുന്നെതെന്ന് നമുക്കെങ്ങിനെ പറയാനാകും. അങ്ങിനെ തോന്നിയാല്‍ അതൊരു സ്ത്രീ വിരുദ്ധ ചിന്തയാകുമോ?


ജനാധിപത്യം വിജയിക്കട്ടെ-

2009, ഡിസംബര്‍ 15, ചൊവ്വാഴ്ച

കത്ത് പാട്ടിലൂടെ ഒരു യാത്ര

അന്ന് ആറേ ഏഴോ വയസ്സായിക്കാണും, തേച്ചു മിനുക്കിയ മുറ്റം മുഴുവന്‍ വയലില്‍ നിന്നും കൊണ്ടുവന്ന നെല്ലിന്‍ കറ്റകളാണ്, കൃഷിപ്പണിക്കാരികള്‍ മെതി തുടങ്ങാനായി നില്‍ക്കുകയാണ്, ഇതെല്ലാം കണ്ട് നില്‍ക്കുന്ന എന്നിലെ കലാകാരനുണര്‍ന്നു, ഞാന്‍ അന്നത്തെ സൂപര്‍ഹിറ്റ് പാടി

രണ്ടോ നാലോ വര്‍ഷം മുമ്പ് നിങ്ങള്‍ വന്ന് -
എട്ടോപത്തോ നാളുകള്‍ മാത്രം വീട്ടില്‍ നിന്ന്
അതിലുണ്ടായൊരു കുഞ്ഞിന് മൂന്ന് വയസ്സായിന്ന്
അവനെന്നും ചോദിക്കും ബാപ്പാ എവിടേന്ന്
ഓടിച്ചാടിക്കളിക്കും- മോന്‍ ബാപ്പാനെ മാടി മാടി വിളിക്കും

മെതി സ്ഥലത്തേക്ക് വരുമ്പോള്‍ അമ്മാവന്‍ കേള്‍ക്കുന്നത് എന്റെ കലാപ്രകടനമാണ്, പുള്ളി സമ്മാനം ഉടന്‍ തന്നു
പോടവ്ട്ന്ന്- അതിലുണ്ടായൊരു കുട്ടി- വേണ്ടാത്തതാ പടിക്കൊള്ളൂ- പെണ്ണുങ്ങള്‍ കൂട്ടച്ചിരി നടത്തുമ്പോള്‍ ഞാന്‍ തലയും താഴ്ത്തി സ്ഥലം കാലിയാക്കി.

അപ്പോഴും എനിക്കു മനസ്സിലായിരുന്നില്ല, എല്ലാ കോളാമ്പിയിലൂടെയും വരുന്ന എല്ലാരുടെയും നാവിന്റെ തുഞ്ചത്തുള്ള ഒരു പാട്ട് ഞാന്‍ പാടിയപ്പോള്‍ മാത്രമെന്തെ ഇത്ര വേണ്ടാത്തതായതെന്ന്,

സഹവാസിയുടെ ബ്ലോഗില്‍ നിന്നും പഴയ പാട്ട് വീണ്ടും കേട്ടപ്പോള്‍ ഓര്‍മവന്നത് എന്റെ ഈ കുട്ടിക്കാലനുഭവമായിരുന്നു. ഇപ്പോള്‍ വീണ്ടും ഈ വേണ്ടാത്തതിലൂടെ യാത്ര ചെയ്യുമ്പോള്‍ ചില വേണ്ടാത്ത തോന്നലുകള്‍ എനിക്കു കുറിക്കാന്‍ തോന്നുന്നു.

എണ്‍പതുകളിലെ ഗള്‍ഫ് മലയാളികള്‍ ഇത്രമേല്‍ കേട്ട ഒരുപാട്ടുണ്ടാവുമോ എന്നു സംശയമാണു, അവരുടെ ഭാര്യമാരും. വരികളാകട്ടെ ഇപ്പോള്‍ കേള്‍ക്കുമ്പോള്‍ അവരുടെ നിസ്സഹായതയുടെ മേലുള്ള ഒരു വലിയ വെല്ലുവിളിയായാണ് എനിക്കനുഭവപ്പെടുന്നത്-

ഞങ്ങള്‍ക്കെല്ലാം സുഖമാണീവിടെ എന്നു തന്നെ എഴൂതീടട്ടെ- എന്ന് തുടങ്ങുന്ന കത്ത് പാട്ടിലെ ചില വരികലിലൂടെ

മധുവിധു നാളുകള്‍ മനസ്സില്‍ കളിക്കുന്നു മധുരക്കിനാവുകള്‍ മാറോടണക്കുന്നു-
മലരണി രാത്രികള്‍ മഞ്ഞില്‍ കുളിക്കുന്നു- മണിയറക്കട്ടിലോ മാടി വിളിക്കുന്നു
എങ്ങിനെ ഞാനുറങ്ങും-

പൂക്കുഞ്ഞിപ്പൈതലല്ലെ- ആ മുഖം കാണാന്‍ പൂതി നിങ്ങള്‍ക്കുമില്ലെ-

ഇന്നു ഞാന്‍ പാര്‍ക്കും കരിങ്കല്‍ തടവറ-
മനമോഹങ്ങള്‍ കൊന്ന് കുഴിച്ചിട്ട കല്ലറ

തുടങ്ങിയ കത്തവസാനിക്കുന്നത് തന്റെ പ്രിയതമനോട് ഒരു തിരിച്ച് വരവിന് ആവശ്യപ്പെട്ടാണ്.

ജമീലിന്റെ തന്നെ മറുപടിയിലോ

കത്തിന് ഒരു മറുപടിയില്ല ഉത്തരം മുട്ടിപ്പോയി-

എത്രയും സൂക്ഷിച്ച് വീട്ടില്‍ നീ നിന്നാലും
പറ്റിപ്പോകും -തെറ്റ് പറ്റിപ്പോകും
അയലത്ത് കടമെടുത്തൊരു ഗഡുവതില്‍ പെട്ടും പോകും
നീയും പെട്ടും പോകും

പെണ്ണിന്റെ ആവശ്യമറിയാത്തൊരു ഭര്‍ത്താവ്,
പൊണ്ണന്‍ അവനാവളുടെ തെറ്റിന്റെ കര്‍‌ത്താവ്
അവസരമാണാവശ്യത്തിന്‍ മാതാവ്,
അതിനിടം കൊടുക്കുന്നവന്‍ വിഡ്ഡികളുടെ നേതാവ്

മാനാഭിമാനമുള്ള പുരുഷന്റെ നേര്‍ക്കാണ്,
മറുപടി പറയാന്‍ കഴിയുന്നത് ആര്‍ക്കാണ്
തരിച്ച് പോകും പൌരുഷം തെറിച്ച് പോകും

അടുത്ത പ്ലെയിനില്‍ കയറി പുറപ്പെടുന്ന പുരുഷനില്‍ അവസാനിക്കുന്ന മറുപടിപ്പാട്ട്

പാട്ടിനെ കുറിച്ചുള്ള ഒരു വിലയിരുത്തലല്ല എന്റെ താത്പര്യം- മറിച്ച് അന്നത്തെ ഗാനമേളകളില്‍ ഈ പാട്ട് ഒരനിവാര്യ ഘടകമായിരുന്നു. ഒരു പ്രാവശ്യമെങ്കിലും കേള്‍ക്കാത്ത ദിവസങ്ങള്‍ വിളരവും, മിക്ക ഗള്‍ഫുകാരനും കാണാപാഠമായ വരികള്‍.

പാട്ടില്‍ മാത്രമാണ് ഉടനെതന്നെ തിരിക്കാന്‍ കഴിയുന്ന ഭര്‍ത്താവുള്ളത്. ഒരു കത്ത് പോലും രണ്ട് മുതല്‍ മൂന്നാഴ്ച്ച വരെ കഴിഞ്ഞു കിട്ടുന്ന അക്കാലത്ത്, തങ്ങള്‍ക്ക് ശരിക്കും കിട്ടുകയാണെങ്കില്‍ വായിക്കാന്‍ ഒരു സുഖവും നല്‍കാത്ത തനിക്ക് പരിഹരിക്കാന്‍ കഴിയാത്ത കുറെ നീറ്റലുകളിലൂടെയാണു കൊണ്ടു പോകുന്ന കത്തിനെ ഇത്രമേല്‍ ആഘോഷിപ്പിക്കാന്‍ ചെലുത്തിയ സ്വാധീനമെന്തായിരിക്കണം?

മലയാളി ദുരന്തങ്ങളെ ആസ്വദിക്കുന്നുണ്ടോ?

അതോ തന്റെ ഭാര്യയല്ല, താനല്ല ഇതിലെ കഥാപാത്രമെന്ന മനോഭാവത്തിലെ വൈകൃതമോ?

2009, നവംബര്‍ 22, ഞായറാഴ്ച

കേരള ചരിത്രത്തിലൂടെ-14

മുഹെമദ്‌അലി മരക്കാര്‍ എന്ന കുഞ്ഞാലി മരക്കാര്‍ നാലാമന്‍.

1595-ല്‍ പട്ടുമരക്കാര്‍ തന്റെ കുഞ്ഞാലി എന്ന പദവി അനന്തിരവനായ മുഹെമദ്‌അലിക്കു നല്‍കി. പദവി ഏറ്റെടുത്ത ശേഷം ആദ്യം ചെയ്തത് കോട്ടയെ സംരക്ഷിക്കുവാനുള്ള നടപടികളായിരുന്നു. കോട്ട മതില്‍ കൂടുതല്‍ സുരക്ഷയുള്ളതാക്കുകയും ചുറ്റും കിടങ്ങുകുഴിക്കുകയും ചെയ്ത് നിലവിലുള്ള മറ്റു കോട്ടകളെക്കാള്‍ സുരക്ഷിതമാക്കി. അതിന്നു ശേഷം തന്റെ കര്‍മ രംഗമായ കടലിലേക്കിറങ്ങി.

ഈ സമയത്താണു മംഗലാപുരത്തിന്നടുത്ത ഉള്ളാളിലെ തിരുമല ദേവി മഹാറാണിയെ പറങ്കികള്‍ അക്രമിച്ചത്. ഇതിനെ കുഞ്ഞാലി മംഗലാപുരം രാജാവായ ബങ്കര രാജാവു മായി ചേര്‍ന്ന് പരാജയപ്പെടുത്തി പറങ്കികളെ പിന്തിരിപ്പിച്ചു. ഈ അവസരം പറങ്കികള്‍ നന്നായി മുതലെടുത്തു. അവര്‍ സാമൂതിരിയെകണ്ട് മഹാറാണിയുമായി ചേര്‍ന്ന് കുഞ്ഞാലി പുതിയ ഒരു രാജ്യം ഉണ്ടാക്കുവാനുള്ള ശ്രമമാണെന്ന് ധരിപ്പിക്കുന്നതില്‍ വിജയിച്ചു. ഇത് മാനസികമായി കുഞ്ഞാലിയെ കുറിച്ച് ആശങ്കയുണ്ടാക്കുന്നതിലെത്തിച്ചു. തങ്ങളുടെ ഇന്ത്യയിലെ സമുദ്രാധിപത്യം വളരെ സുഖകരമായിരിക്കുമെന്നായിരുന്നു പറങ്കികള്‍ ധരിച്ചിരുന്നത്. അതിന്നു വിപരീതമായി ഇത്തരമൊരു ചെറുത്ത് നില്പ് കച്ചവടം ദുഷ്കരമാക്കുക മാത്രമല്ല യുദ്ധച്ചിലവ് ക്രമാതീതമയി വര്‍ദ്ധിപ്പിക്കുകയും ചെയ്തിരുന്നു. അതിനാല്‍ സാമൂതിരിയുമായി സഖ്യം മാത്രമാണു പോംവഴി എന്ന് പറങ്കികള്‍ക്കറിയാമായിരുന്നു.

ഈ ശ്രമങ്ങള്‍ക്കിടയിലും കിട്ടുന്നയവസരങ്ങളിലെല്ലാം തന്നെ പറങ്കികള്‍ കൊള്ളയും കൊലപാതകങ്ങളും തുടര്‍ന്നു കൊണ്ടേയിരുന്നു. കുഞാലിയുടെ അനന്തിരവനായ ഖ്വാജ മൂസയുടെ പോരാട്ടങ്ങള്‍ പോര്‍ച്ചുഗീസ് ചരിത്രകാരന്മാരെപ്പോലും അമ്പരപ്പിക്കുന്നവറ്യായിരുന്നു. 20 ചങ്ങാടങ്ങളിലായി നിരവധി പറങ്കികപ്പലുകളെ അക്രമിച്ച് നശിപ്പിച്ച മൂസയെ അവസാനം നശിപ്പിക്കുന്നത് ആദ്രേ ഫെര്‍ട്ടോയുടെ നായകത്വത്തിലെത്തിയ പടക്കപ്പല്‍ കൂട്ടമായിരുന്നു. ഈ യുദ്ധത്തില്‍ മൂസക്ക് ജീവന്‍ കിട്ടിയതു തന്നെ കടലില്‍ ചാടി നീന്തിയായിരുന്നു.

ഈ സമയം സാമൂതിരിയെ വശത്താക്കാന്‍ വൈസ്രോയി അല്‍‌വാറോ ഡി അംബ്രാച്ചേയെന്ന സമര്‍ത്ഥനായ നാവികനെ നിയമിച്ചു. പൊന്നാനിയില്‍ കോട്ട കെട്ടുവാനനുവദിച്ചതില്‍ മുസ്ലിങ്ങള്‍ മാനസികമായി സാമൂതിരിയോട് അകന്നു തുടങ്ങിയിരുന്നു. ഈ സന്ദര്‍ഭത്തിലേക്ക് നല്ല രീതിയില്‍ എണ്ണയൊഴിക്കാന്‍ പറങ്കികള്‍ക്കു കഴിഞ്ഞു. ഈ നയതന്ത്ര വിജയം പറങ്കികളുടെ വലിയ വിജയം തന്നെയായിരുന്നു. കുഞ്ഞാലി സാമൂതിരിയെ അംഗീകരിക്കുന്നില്ലെന്നും മുസ്ലിങ്ങളുടെ രാജാവെന്നും ഇന്ത്യന്‍ കടലുകളുടെ അധിപതിയെന്നുമുള്ള പദവികള്‍ സ്വീകരിച്ചിരിക്കുന്നുമെന്നും സമൂതിരിയെ ധരിപ്പിക്കുന്നതില്‍ അല്‌വാറോ വിജയിച്ചു. ചരിത്രത്തിലെ ഏറ്റവും ദുഖ്ഃകരമായ ചില സംഭവങ്ങള്‍ അരങ്ങേറിയെന്നതായിരുന്നു ഇതിന്റെ പരിണതി.

1597-ല്‍ ഫ്രാന്‍സിസ്കോ ഡ ഗാമ വൈസ്രൊയിയായി എത്തി. കുഞ്ഞാലിയെ തളക്കാതെ വ്യാപാരം മുന്നോട്ടു പോകുകില്ലെന്ന് ബോധ്യമുള്ള വൈസ്രോയി കുഞ്ഞാലിക്കെതിരെ സാമൂതിരിയെ കൊണ്ട് യുദ്ധപ്രഖ്യാപനം നടത്തി. കുഞ്ഞാലിക്കെതിരെയായ യുദ്ധത്തിനുള്ള പ്രതിരോധപ്രവര്‍ത്തനനങ്ങള്‍ ആസൂത്രണം ചെയ്തു. പറങ്കി നാവികവ്യൂഹം എല്ലാ സന്നാഹങ്ങളോടും കൂടി വൈസ്രോയിയുടെ സഹോദരനായ മുപ്പതു വയസ്സുകാരനായ ലൂയി ഡ ഗാമയെ നാവികനായി നിയമിച്ചു. 1597 ആദ്യത്തില്‍ വമ്പിച്ച സന്നാഹങ്ങളുമായി ഇന്ത്യയിലേക്കു തിരിക്കാന്‍ പദ്ധതിയിട്ടു. എന്നാല്‍ ഈ സമയത്താണ് ചരിത്രത്തിലെ മറ്റൊരു പ്രധാന സംഭവത്തിനു തുടക്കം കുറിക്കുന്നത്. ഇന്ത്യയിലേക്കു ഫ്രാന്‍സിസ്കോ ഡ ഗാമ വന്ന കപ്പല്‍ നിരവധി ചരക്കുമായി മടങ്ങുമ്പോള്‍ പുതിയ കടല്‍ ഭീഷണിയായി വന്ന ലന്തക്കാര്‍ (ഡച്ചുകാര്‍) രണ്ടു കപ്പലുമായി പറങ്കികപ്പലിനെ അക്രമിക്കുകയും അറബിക്കടലില്‍ മുക്കിക്കളയുകയും ചെയ്തു. കൂടാതെ കടല്‍ കൊള്ളക്കിറങ്ങിയ ക്യാപ്റ്റന്‍ ഡിമെല്ലോയുടെ കപ്പല്‍ കുഞ്ഞാലിയുടെ നാവികര്‍ പിടിച്ചെടുക്കുകയും അതിലുള്ള പരങ്കികളെ വധിക്കുകയും ചെയ്തു. 1597- നവമ്പര്‍ മാസത്തില്‍ ലൂയി കേരളത്തിലേക്കു തിരിച്ചു.

സാമൂതിരിക്ക് കുഞ്ഞാലിയുമായി യഥാര്‍ത്ഥത്തില്‍ ഒരു യുദ്ധത്തിന്നു താത്പര്യമില്ലായിരുന്നുവെന്നും എന്നാല്‍ തന്റെ മേല്‍ക്കോയ്മ അംഗീകരിപ്പിക്കാന്‍ നടത്തിയ ശ്രമത്തിന്റെ ഒരു ഭാഗമായിരുന്നുവെന്നും ചില ചരിത്രകാരന്മാര്‍ അഭിപ്രായപ്പെടുന്നു. കുഞ്ഞാലിയാകട്ടെ താനൊരിക്കലും സാമൂതിരിയുടെ താത്പര്യത്തിന്നെതിരായിട്ടില്ലെന്ന വിശ്വാസക്കാരനുമായിരുന്നു. ഇതിന്നു പിന്‍ബലമായി യുദ്ധത്തിന്നു പടക്കളത്തിലേക്കു ലൂയി ക്ഷണിച്ചപ്പോള്‍ ചില വ്യവസ്ഥകള്‍ക്കനുസൃതമായേ യുദ്ധത്തീനു താത്പര്യമുള്ളൂവെന്ന് സാമൂതിരി ലൂയിയെ അറിയിക്കുകയും വ്യവസ്ഥകള്‍ വൈസ്രോയി അംഗീകരിക്കാതെ ലൂയിയോട് തിരിച്ച് പോരുവാന്‍ കല്‍പ്പിക്കുകയുമാണുണ്ടായത്. അങ്ങിനെ ആറുമാസത്തിന്നു ശേഷം 1598-ലൂയി മടങ്ങിപ്പോയി.

ഈ അവസരം കോഴിക്കോട്ടെ ആന്തോണിയോ പാതിരി നന്നായി ഉപയോഗിക്കുകയും സമൂതിരിയുടെ നിത്യസന്ദര്‍ശകനായ അദ്ദേഹത്തിന്റെ പരിശ്രമത്തിന്റെ ഫലമായി സമൂതിരി ഗോവയിലുള്ള പറങ്കികളെ തന്റെ യുദ്ധസന്നദ്ധത വീണ്ടുമറിയിക്കുകയും ചെയ്തു.ഈ സമയം ധാരാളം കള്ളക്കഥകളും പ്രചരിക്കുന്നുണ്ടായിരുന്നു. സാമൂതിരിയുടെ ഒരാനയുടെ വാല്‍ കുഞ്ഞാലി വെട്ടിയെന്നുമെല്ലാം - ഇതെല്ലാമായിരുന്നു സാമൂതിരിയെ പ്രകോപിപ്പിച്ചതിന്റെ അടിസ്ഥാനം.

കിട്ടിയ അവസരം പറങ്കികള്‍ ഉപയോഗിച്ചു. 1599 മാര്‍ച്ചില്‍ പുതുപട്ടണം കോട്ട പറങ്കികളും സാമൂതിരിയും കൂടി പ്രതിരോധിച്ചു. ഒരു വലിയ സന്നാഹങ്ങളോടെയായിരുന്നു പറങ്കിപ്പടയുടെ പുറപ്പാട്. ലൂയി ഡ ഗാമ, പെറിയോറ, ലൂയി ഡ് സില്‍‌വ, മേജര്‍ ആന്റണി എന്നിവരടങ്ങിയ വിദഗ്ദരായ കപ്പിത്താന്മാരുടെ നായകത്വത്തില്‍ യുദ്ധമാരംഭിച്ചു. പക്ഷേ പറങ്കികളെ പോലും അമ്പരപ്പിച്ച് കുഞ്ഞാലിയുടെ നേതൃത്വത്തില്‍ ഈ നീക്കം പരാജയപ്പെടുത്തി. പെറിയോറ, സില്‍‌വ, ലെയ്‌വ എന്നിവരെയടക്കം പ്രമുഖരായ നാവികരെ കുഞ്ഞാലിയുടെ മാപ്പിളമാര്‍ വധിച്ചു കളഞ്ഞു. പെറിയോറക്ക് കോട്ടയുടെ ഒരു ഭാഗത്തു വിടവുണ്ടാക്കാനും മാപ്പിളമാരിലെ അഞ്ഞൂറോളം പേരെ വധിക്കുവാന്‍ കഴിഞ്നു എന്നതുമാണ് ആകെ എടുത്തുപറയാന്‍ കഴിഞ്ഞത്. എന്നാല്‍ ഇതിനേക്കാള്‍ എത്രയോ ഇരട്ടി പറങ്കികളെയും വിദഗ്ദരായ 40 നാവികരെയും വധിക്കുവാന്‍ കുഞ്ഞാലിക്കു കഴിഞ്ഞു. പോര്‍ച്ചുഗീസിന്റെ ഏഷ്യയിലെ ഏറ്റവും വലിയ മാനഹാനി എന്നാണ് പോര്‍ച്ചുഗീസ് ചരിത്രകാരന്മാര്‍ ഈ യുദ്ധത്തെ വിലയിരുത്തിയത്.

പരാജയമറിഞ്ഞ വൈസ്രോയി ആന്‍ഡ്രി ഫെര്‍ട്ടോഡയെ പുതിയ കമാന്ററായി നിശ്ച്ചയിച്ചു യുദ്ധം പുനരാരംഭിക്കുവാന്‍ തീരുമാനിച്ചു.

കരയില്‍ നിന്നും കടലില്‍ നിന്നും ആക്രമനം ശക്തമായാല്‍ തനിക്കു പിടിച്ചു നില്‍ക്കാന്‍ കഴിയീല്ലെന്ന് യുദ്ധതന്ത്രജ്ഞനായ കുഞ്ഞാലിക്കറിയാമായിരുന്നു. 1599-ഡിസമ്പറില്‍ യുദ്ധൊ പുനരാരംഭിച്ചു. കുഞ്ഞാലിക്ക് പുറമെ നിന്നും കിട്ടിയ ഏക സഹായം ഉള്ളാളിലെ മഹാറാണി കൊടിത്തയച്ച 3000 ചാക്ക് അരി മാത്രമായിരുന്നു. സാമൂതിരിയുടെ കരസേനയിലെ 20000 നായര്‍ പടയാളികള്‍ കരമാര്‍ഗ്ഗം കോട്ട വളഞ്ഞു. മാസങ്ങള്‍ നീണ്ടു നിന്ന പ്രതിരോധത്തിന്നിടയില്‍ പലപ്പോഴായി ഏറ്റുമുട്ടലുകളുണ്ടായി ധാരാളം ആളപായങ്ങളുണ്ടായി. അവസാനം താനും അനുയായികളും സാമൂതിരിക്കു മുമ്പില്‍ കീഴടങ്ങാമെന്നും ജീവഹാനിയില്ലാതെ വിട്ടയച്ചാല്‍ മാത്രം മതിയെന്നും കുഞ്ഞാലി സാമൂതിരിയെ തന്റെ ദൂതന്മാര്‍ മുഖേനെ അറിയിച്ചു.
1599- മാര്‍ച്ച് 31- നു മുമ്പ് കീഴടങ്ങിയാല്‍ ജീവനും സ്വത്തും ഉറപ്പു നല്‍കാമെന്നു സാമൂതിരി കുഞ്ഞാലിയെ അറിയിച്ച് കത്ത് കൊടുത്തു. ഈ ഉറപ്പിന്റെ പിന്‍ബലത്തില്‍ മാര്‍ച്ച് 16-ന് കുഞ്ഞാലി സാമൂതിരിക്കു കീഴടങ്ങാന്‍ തയ്യാറായി. ആദ്യം സ്ത്രീകളും കുട്ടികളുമടക്കം നാനൂറ് പേരാണു കോട്ടയില്‍ നിന്നും പുറത്തു വന്നത്, മുറിവ് പറ്റി ക്ഷീണിതരായ അവരെ പോകുവാന്‍ അനുവദിച്ചു. കറുത്ത ഒരു ശീലകൊണ്ട് തലമറച്ച് കയ്യില്‍ ഒരു വാളുമായി കുഞ്ഞാലി അവസാനമായി കോട്ടയില്‍ നിന്നും പുറത്തു കടന്നു. മൂന്നു സഖാക്കള്‍ക്ക് നടുവിലായിറങ്ങിയ കുഞ്ഞാലി ഉയരം കുറഞ്ഞ വടിവൊത്ത ശരീരത്തോടു കൂടിയ ഒരാളായിരുന്നു. തന്റെ കയ്യിലെ വാള്‍ സാമൂതിരിയുടെ കാല്‍ക്കല്‍ വച്ചു വിനയത്തോടെ വണങ്ങി. പെട്ടെന്നാണ് എല്ലാവരെയും അമ്പരപ്പിച്ചു പടനായകനായ ഫെര്‍ട്ടാഡോ കുഞ്ഞാലിയെ വിലങ്ങുവച്ച് വലിച്ചിഴച്ചു. സമൂതിരി നോക്കിനില്‍ക്കെയുള്ള ഈ അക്രമണം സാമൂതിരിയുടെ നായര്‍ പടയാളികളെ പോലും രോഷാകുലരാക്കി. വളരെ പണിപ്പെട്ടാണു സാമൂതിരിക്ക് അവരെ നിയന്ത്രിക്കാന്‍ സാധിച്ചത്. അപ്പോഴേക്കും പറങ്കികള്‍ കുഞ്ഞാലിയേയും കൊണ്ട് രംഗം വിട്ടിരുന്നു.

വലിയ സന്തോഷത്തോടെ ഫെര്‍ട്ടോഡെയും സാമൂതിരിയും മരക്കാര്‍ കോട്ടയിലേക്കു പ്രവേശിച്ചു. കോട്ടയെ തകര്‍ത്തു പട്ടണം കൊള്ളയടിച്ച് കൊള്ളമുതല്‍ പങ്കിട്ടെടുത്തു.

മാര്‍ച്ച് 25 ന് ഫെര്‍ട്ടോഡെ കുഞ്ഞാലിയെയും 40 സഖാക്കളെയും കൊണ്ട് ഗോവയിലേക്കു തിരിച്ചു. വമ്പിച്ച പരിപാടികളോടെ പറങ്കികള്‍ വിജയാഘോഷം നടത്തി. കുഞ്ഞാലിയെ ജനങ്ങളുടെ മുന്നില്‍ പ്രദര്‍ശിപ്പിച്ചു. ട്രോങ്കോയെന്ന ജയിലില്‍ കുഞ്ഞാലിയെയും കൂട്ടരെയും തടവുകാരാക്കി. തങ്ങള്‍ക്കു കഴിയാവുന്ന എല്ലാ പീഡനങ്ങളുമേല്പിച്ചു. പോര്‍ച്ചുഗീസ് ചരിത്രകാരനായ ഡോക്റ്റര്‍ കുട്ടോക്ക് പറയുന്നത് ജയിലില്‍ കൃസ്ത്യന്‍ പാതിരിമാര്‍ കുഞ്ഞാലിയെ മതപരിവര്‍ത്തനത്തിനം ചെയ്യുകയാണെങ്കില്‍ സ്വാതന്ത്രനാക്കാമെന്നു വാഗ്ദാനം നല്‍കി പ്രലോഭിച്ചിരുന്നു എന്നായിരുന്നു.

തൂക്കിലേറ്റാന്‍ നിശ്ചയിച്ചതിന്നു തലേനാള്‍ രാത്രി മുഴുവന്‍ കുഞ്ഞാലി പ്രാര്‍ത്ഥനയിലായിരുന്നുവെന്ന് രേഖപ്പെടുത്തിയിരിക്കുന്നു. പിറ്റേന്ന് രാവിലെ ഗോവയിലെ നാല്പതു പള്ളികളില്‍ നിന്നും പാതിരികളും കന്യാസ്ത്രീകളുമടക്കം ആയിരക്കണക്കിനാളുകള്‍ അരമന മൈതാനിയില്‍ എത്തിച്ചേര്‍ന്നിരുന്നു. ഒരുത്സവപ്രതീതിയിലായിരുന്നു ഗോവ. കരിമരുന്നും കൊടിതോരണങ്ങളുമായി അണിഞ്ഞൊരുക്കിയ മൈതാനിയുടെ നടുവിലേക്ക് കുഞ്ഞാലിയെ കൊണ്ടുവന്നു. അദ്ദേഹത്തിന്റെ കൂടെ താന്‍ പറങ്കികളുടെ കപ്പലില്‍ നിന്നും രക്ഷിച്ച ചൈന അലിയെന്ന ചെറുപ്പക്കാരനുമുണ്ടായിരുന്നു, നല്ലൊയൊരു നാവികനായി കുഞ്ഞാലി വളര്‍ത്തി കൊണ്ട് വരികയായിരുന്നു അയാളെ. സദസ്സിനെ വണങ്ങിയ കുഞ്ഞാലിയെ ഒരു മഴുകൊണ്ട് ആരാച്ചാര്‍ വെട്ടി കൊലപ്പെടുത്തി.

അങ്ങിനെ കുഞ്ഞാലി നാലാമനെന്ന മുഹെമദ് അലിയുടെ ചരിത്രം ഒരു ചരിത്രത്തിന്റെ കൂടി അന്ത്യമായി.

2009, നവംബര്‍ 16, തിങ്കളാഴ്ച

കേരള ചരിത്രത്തിലൂടെ-13

പട്ടു മരക്കാരെന്ന കുഞ്ഞാലി മൂന്നാമന്‍

കുഞ്ഞാലി രണ്ടാമന്റെ മരണ ശേഷം നാവികരുടെ തലവനായി നിയമിതനായ പട്ടുമരക്കാരാണ് കുഞ്ഞാലി മൂന്നാമന്‍ എന്ന പേരില്‍ അറിയപ്പെടുന്നത്.

കുഞ്ഞാലി രണ്ടാമന്റെ മരണ സമയത്ത് സാമൂതിരി ചാലിയം കോട്ട പിടിച്ചടക്കാനുള്ള ശ്രമത്തിലായിരുന്നുവെന്ന് പറഞ്ഞിരുന്നുവല്ലോ.ഇതേ സമയം തന്നെയായിരുന്നു ബീജാപ്പൂര്‍ സുല്‍ത്താന്‍ ഗോവയും അഹ്‌മദ് നഗര്‍ സുല്‍ത്താന്‍ ചൌളും ആക്രമിച്ചത്, ഈ രണ്ടു യുദ്ധങ്ങളും സന്ധിയാവുകയായിരുന്നു. എന്നാല്‍ അപ്പോഴേക്കും പറങ്കി-മാപ്പിള യുദ്ധങ്ങള്‍ക്ക് ഒരു മതകീയ മാനവും വന്നിരുന്നു.
മുമ്പേ പറങ്കികള്‍ തരം കിട്ടുമ്പോഴെല്ലാം മുസ്ലിം പള്ളികള്‍ ആക്രമിക്കുന്നത് അവരെ മുസ്ലിങ്ങളുടെ ശത്രുക്കളാക്കിയിരുന്നു. അതിനാല്‍ തന്നെ സൈനുദ്ദീന്‍ മഖ്ദൂമിനെപ്പോലെയുള്ള മതപണ്ഡിതന്മാര്‍ ഇതൊരു ജിഹാദ് ആയി പ്രഖ്യാപിച്ചു. അതോടു കൂടി ചാലിയം കോട്ട പിടിച്ചടക്കുന്ന യുദ്ധത്തില്‍ പൊന്നാനി, പരപ്പനങ്ങാടി, താനൂര്‍, കോഴിക്കോട് തുടങ്ങിയ ഭാഗങ്ങളില്‍ നിന്നുള്ള മുസ്ലിങ്ങള്‍ പങ്കാളികളായി.

മഖ്ദൂമിന്റെ തുഹ്ഫയില്‍ നിന്നും- “കോട്ട ആക്രമിക്കുവാന്‍ തന്റെ സൈന്യാധിപന്റെ കീഴില്‍ ജൂലൈ ആദ്യത്തില്‍ വലിയൊരു സൈന്യത്തെ സാമൂതിരി അയച്ചു. താനൂര്‍ പരപ്പനങ്ങാടി എന്നിവിടങ്ങളിലെ മുസ്ലിങ്ങള്‍ ഈ ആക്രമണത്തില്‍ ഭാഗഭാക്കുകളായി. കോട്ടക്കു പുറത്ത്‌വച്ച് നടന്ന ഏറ്റുമുട്ടലില്‍ പറങ്കികള്‍ക്കു കനത്ത നാശനഷ്ടങ്ങല്‍ സംഭവിച്ചു. അവര്‍ കോട്ടക്കകത്ത് അഭയം തേടി.സാമൂതിരിയുടെ സൈന്യം കോട്ട വളഞ്ഞു. കോട്ടക്കു ചുറ്റും കിടങ്ങുകളുണ്ടാക്കി. പ്രതിരോധം തുടങ്ങി രണ്ട് മാസം നീണ്ടപ്പോള്‍ സാമൂതിരി കൂനന്‍ എന്ന സ്ഥലത്തേക്കു താമസം മാറ്റി യുദ്ധ നേതൃത്വം ഏറ്റെടുത്തു. കോട്ടക്കകത്തേക്കു യാതൊന്നും കൊണ്ടുപോകാതിരിക്കാന്‍ ജാഗ്രത പാലിക്കണമെന്നു കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു. ഭക്ഷണ ദൌര്‍ബല്യം രൂക്ഷമായപ്പോള്‍ കോട്ടക്കകത്തുണ്ടായിരുന്നവര്‍ക്കു നായയുടെതടക്കം ജീവികളുടെ മാംസം കഴിക്കേണ്ടതായി വന്നു. കഷ്ടപ്പാട് സഹിക്കാതെ ഒളിച്ചോടിപ്പോന്ന ജോലിക്കാരെ യാതൊരുപദ്രവും ചെയ്യാതെ പട്ടാളക്കാര്‍ വിട്ടയച്ചു. പറങ്കികള്‍ കണ്ണൂരില്‍ നിന്നും കൊച്ചിയില്‍ നിന്നും ഭക്ഷണങ്ങളയച്ചുവെങ്കിലും കോട്ടയിലെത്തുവാന്‍ സാധ്യമായിരുന്നില്ല. കടലില്‍ വച്ചു തന്നെ അത് നശിപ്പിക്കപ്പെട്ടു. കോട്ടയില്‍ നിന്നും സമാധാന അഭ്യര്‍ത്ഥനയുമായി ദൂതന്മാര്‍ സാമൂതിരിയുടെ അടുത്തെത്തി. യുദ്ധച്ചിലവും വലിയ പീരങ്കികളും നല്‍കാമെന്നായിരുന്നു വ്യവസ്ഥ, എന്നാല്‍ സാമൂതിരിയും മാപ്പിളമാരും ഈ വ്യവസ്ഥ അംഗീകരിച്ചില്ല. ദിവസങ്ങല്‍ക്കകം കോട്ടയും പീരങ്കികളും പൂര്‍ണ്ണമായും കീഴടങ്ങാമെന്നും തങ്ങളെ ഉപദ്രവിക്കാതെ വിട്ടയച്ചാല്‍ മതിയെന്നും സ്വന്തം സമ്പാദ്യം മാത്രം കൊണ്ടുപോകാന്‍ അനുവദിക്കണമെന്നുമായി നിവേദനം വന്നു. ഇത് സാമൂതിരി അംഗീകരിച്ചു. ജമാദുല്‍ ആഖിര്‍ 10-ം തീയതി ( 1571 നവമ്പര്‍ ) ആയിരുന്നു ഇത്.“

പറങ്കികള്‍ കോട്ട വിട്ടയുടനെ മാപ്പിളമാരും നായര്‍പ്പടയാളികളൂം ചേര്‍ന്ന് കോട്ട മുഴുവന്‍ പൊളിച്ചുമാറ്റി വിജയമാഘോഷിച്ചു. കോട്ടയുടെ അവസാനക്കല്ലു വരെ അവര്‍ ഇളക്കിമാറ്റി. പറങ്കികള്‍ കോട്ടപണിയാനായി പൊളിച്ച പള്ളികള്‍ പുനസ്ഥാപിക്കാനായി സാമൂതിരി കോട്ടയുടെ കല്ലും മരങ്ങളും മുസ്ലിങ്ങള്‍ക്കു വിട്ടു കൊടുത്തു. ചാലിയം കോട്ട പിടിച്ചെടുത്തത് പറങ്കികളുടെ പ്രതാപത്തിന്റെ തകര്‍ച്ചയുടെ തുടക്കമായിരുന്നു.

മുഹ്‌യുദ്ദീന്‍ മാലയുടെ കര്‍ത്താവ് എന്നറിയപ്പെടുന്ന ഖാസി മുഹെമദ് എഴുതിയ ഫതഹുല്‍ മുബീന്‍ അഥവാ വ്യക്തമായ വിജയം എന്ന പുസ്തകം ചാലിയം വിജയത്തിന്റെ കഥയാണ്.

ചാലിയം കോഴിക്കോടിന്നടുത്ത് കടലിലേക്കു തള്ളിനില്‍ക്കുന്ന തന്ത്രപ്രധാനമായ സ്ഥലമാണു. അതിനാല്‍ തന്നെ കടലിലൂടെയുള്ള യാത്രക്കും യുദ്ധത്തിനും ചാലിയത്തിന്നു വളരെ പ്രാധാന്യമുണ്ടായിരുന്നു.

ചാലിയം യുദ്ധത്തിലെ സാഹസികതയും നേതൃപാഠവുമാണ് പട്ടുമരക്കാരെ കുഞ്ഞാലിയെന്ന പദവിയിലേക്ക് അര്‍ഹനാക്കിയത്. നായര്‍പ്പടനായകന്മാര്‍ക്കു നല്‍കുന്ന എല്ലാ സ്ഥാനമാനങ്ങളും സാമൂതിരി കുഞ്ഞാലിമാര്‍ക്കും നല്‍കിയിരുന്നു. കൂടാതെ പുതുപട്ടണത്ത് ഒരു കോട്ട കെട്ടുവാനുള്ള പ്രത്യേകാനുമതി പട്ടുമരക്കാര്‍ സാമൂതിരിയില്‍ നിന്നും കരസ്ഥമാക്കി.

1573-ല്‍ അങ്ങിനെ മരക്കാര്‍ കോട്ടയെന്നറിയപ്പെടുന്ന കുഞ്ഞാലിയുടെ കോട്ട ഉയര്‍ന്നു.

ഈ സമയം പോര്‍ച്ചുഗീസുകാരുടെ അരിയും പഞ്ചസാരയും കയറ്റിയ ഒരു കപ്പല്‍ പൊന്നാനിയില്‍ നിന്നും മാപ്പിളമാര്‍ കീഴടക്കിയിരുന്നു. കണ്ണൂര്‍, കക്കാട്, കോഴിക്കോട്, പൊന്നാനി, കൊടുങ്ങല്ലൂര്‍, പുറക്കാട്, കൊല്ലം എന്നിവിടങ്ങളിലെല്ലം കുഞാലിപ്പടയും പോര്‍ച്ചുഗീസുകാരും ഏറ്റുമുട്ടിക്കൊണ്ടിരുന്നു.

പറങ്കികള്‍ക്കു പിന്നെയും കച്ചവടം നടത്തുവാന്‍ കഴിയാത്ത സ്ഥിതിയായി. തങ്ങളുടെ കോട്ട നഷ്ടപ്പെട്ടതിന്നു പുറമെ സമുദ്രാധിപത്യമെന്ന സ്വപ്നവും ഇല്ലാതാവുന്നത് അവരെ ചൊടിപ്പിച്ചു. ക്യാനരയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന അരിക്കപ്പലുകളെ തടഞ്ഞ് പരങ്കികള്‍ പകരം വീട്ടി. ഇത് കേരളത്തില്‍ രൂക്ഷമായ ഭക്ഷ്യക്ഷാമം ഉണ്ടാക്കി.

കൊച്ചിയിലാകട്ടെ പരങ്കികള്‍ തീരുവ പിരിക്കുന്നതിന്നെതിരെ ജനരോഷമുയര്‍ന്നതിനാല്‍ തീരുവ പിരിക്കുന്നതും പറങ്കികള്‍ക്കുപേക്ഷിക്കേണ്ടി വന്നു.

സാമൂതിരിയുമായി സന്ധിയിലേക്കു നീങ്ങുക എന്ന ശ്രമങ്ങളിലേക്കു നീങ്ങുവാന്‍ പറങ്കികളെ ഇത് പ്രേരിപ്പിച്ചു. പിന്നീട് അതിന്നുള്ള ശ്രമങ്ങളായിരുന്നു അവര്‍ നടത്തിയത്. പൊന്നാനിയില്‍ ഒരു കോട്ട കെട്ടുവാനുള്ള നിവേദനവുമായി അവര്‍ സാമൂതിരിയെ സമീപിച്ചു.നിരന്തര ശ്രത്തിന്റെ ഭാഗമായി കുഞ്ഞാലിമാരുടെ എതിര്‍പ്പിനെ അവഗണിച്ചും സാമൂതിരി 1584-ല്‍ പൊന്നാനിയില്‍ ഒരു കോട്ടകെട്ടാനുള്ള അനുമതി പറങ്കികള്‍ക്കു നല്‍കി. സാമൂതിരി സമുദ്ര വാണിജ്യത്തിനായി സൗജന്യ പാസ്സ് കിട്ടുമെന്ന ധാരണയിലാണ് ഇങ്ങിനെ ഒരു സമ്മതം നല്‍കിയത്.

പക്ഷെ മാപ്പിളമാരെ സംബന്ധിച്ചിടത്തോളം പൊന്നാനി പറങ്കികളുടെ താണ്ഡവങ്ങളേറെ ഏറ്റുവാങ്ങിയ പ്രദേശമായിരുന്നു. അതിനാല്‍ തന്നെ ഇങ്ങിനെ ഒരു സമ്മതപത്രം അവര്‍ക്കു സ്വീകാര്യമായിരുന്നില്ല.

സമൂതിരിയുടെ ഭാഗത്തു നിന്നാലോചിക്കുമ്പോള്‍ യുദ്ധങ്ങള്‍ ഒഴിഞ്ഞു ഒരു കച്ചവടാന്തരീക്ഷം ഉണ്ടാക്കിയെടുക്കേണ്ടതുണ്ടായിരുന്നു. പക്ഷെ അത് തന്റെ പ്രധാന ശക്തിയായ മരക്കാര്‍മാരെ മനസ്സിലാക്കിയെടുക്കുന്നതില്‍ അദ്ദേഹം പരാജിതനായി.

പോര്‍ച്ചുഗീസുകാര്‍ക്കെതിരെയുള്ള പോരാട്ടം രാഷ്ട്രീയത്തിന്നപ്പുറം ഒരു മതസംഘട്ടനത്തിലേക്ക് എന്നോ നീങ്ങിയിരുന്നു. പക്ഷെ അതൊരു കൃസ്ത്യന്‍ മുസ്ലിം എന്നതിലുപരി മുസ്ലിം-പറങ്കി യുദ്ധമായിരുന്നു. അതിനാല്‍ തന്നെ പെട്ടെന്നൊരൊത്തുതീര്‍പ്പ് സാധ്യവുമായിരുന്നില്ല. സാമൂതിരിയും മരക്കാര്‍മാരും തമ്മിലുള്ള വലിയ ബന്ധത്തില്‍ വിള്ളലുകള്‍ തുടങ്ങിയതവിടം മുതലായിരുന്നു.

പറങ്കികളുടെ ശക്തി ദുര്‍ബലമായിക്കൊണ്ടിരുന്ന ഈ അവസരത്തില്‍ ഇങ്ങിനെ ഒരു സന്ധി അനാവശ്യമായിരുന്നെന്നാണ് മാപ്പിളമാര്‍ കരുതിയിരുന്നത്. വാക്ക് തെറ്റിക്കുന്നതില്‍ പറങ്കികള്‍ കുപ്രസിദ്ധരുമായിരുന്നല്ലോ-

1588-ല്‍ കുഞാലി പറങ്കികളുടെ ഒരു വലിയ കപ്പല്‍ ആക്രമിക്കുകയും അവയിലുള്ളവരെ തടവുകാരാക്കുകയും ചെയ്തു. അടുത്തവര്‍ഷം ചൈനയില്‍ നിന്നും വരുന്ന വലിയൊരു കപ്പല്‍ ആക്രമിച്ചു വളരെ വിലപിടിപ്പുള്ള വസ്തുക്കള്‍ കയ്യിലാക്കുവാന്‍ ഇവര്‍ക്ക് കഴിഞ്ഞു. ഇവയെക്കുറിച്ചുള്ള കുറെ കത്തുകള്‍ പോര്‍ച്ചുഗലില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്.

1591-ല്‍ ഫതീര്‍ ഫ്രാന്‍സിസ്കൊ എന്ന പാതിരി സാമൂതിരിയെക്കാണുകയും കോഴിക്കോട് ഒരു കത്തോലികാപള്ളി പണിയുന്നതിന്നുള്ള അനുവാദം നേടിയെടുക്കുകയും ചെയ്തു, കൂടാതെ സാമൂതിരിയുടെ കുരുമുളക് മുഴുവന്‍ നിശ്ചിത വിലക്കെടുക്കാമെന്നും സാമൂതിരിയുടെ കയ്യിലെ മുഴുവന്‍ പറങ്കി തടവുകാരെയും സ്വതന്ത്രരാക്കമെന്നുമുള്ള കരാര്‍ നേടിയെടുക്കാനും അദ്ദേഹത്തിന്നു കഴിഞ്ഞു.

എന്നാല്‍ 1594-ല്‍ ആദ്രെ ഫെര്‍ട്ടാഡോ സാമൂതിരിയുടെ മൂന്നു കപ്പലുകള്‍ കൊള്ളയടിക്കുകയും അതിലെ രണ്ടായിരം പേരെ കൊലപ്പെടുത്തുകയും ചെയ്തു. ഇത് കേരളത്തെ ഞെട്ടിച്ചു. ഇതിനു പ്രതികാരമായി കുഞ്ഞാലി ജാവയില്‍ നിന്നും വരികയായിരുന്ന പറങ്കിക്കപ്പല്‍ കൊള്ളയടിച്ച് 14 നാവികരെ വധിച്ചു.

1595-ല്‍ മറ്റു രണ്ട് മരക്കാര്‍മാരില്‍ നിന്നും വ്യത്യസ്തനായി തന്റെ മരുമകന്‍ മുഹമെദ് അലി മരക്കാരെ തന്റെ പിന്‍‌ഗാമിയായി നിശ്ചയിച്ച് അന്ത്യശ്വാസം വലിച്ചു.

ഇത് പട്ടുമരക്കാരെന്ന കുഞ്ഞാലി മൂന്നാമന്റെ ചരിതം



2009, നവംബര്‍ 10, ചൊവ്വാഴ്ച

കേരള ചരിത്രത്തിലൂടെ-12

കുട്ടിപ്പോക്കര്‍ എന്ന കുഞ്ഞാലി രണ്ടാമന്‍

കുട്ടിയലിയുടെ മകനാണ് കുഞ്ഞാലി രണ്ടാമന്‍ എന്ന പേരില്‍ പ്രശസ്തനായ കുട്ടിപ്പോക്കര്‍. ഈ പോക്കര്‍ എന്ന പദം അബൂബക്കര്‍ അഥവാ ബക്കര്‍ എന്ന അറബി പേരിന്റെ മലയാളം വിളിയാളമാണ്. മാത്യു മത്തായി ആകുന്നത് പോലെ.

സിലോണിലും കായല്പട്ടണത്തിലും വച്ചു നടന്ന യുദ്ധങ്ങളിലെ പരാജയം സമൂതിരിയെ തളര്‍ത്തിയിരുന്നു. കച്ചവടം പുനസ്ഥാപിക്കുക മാത്രമേ തന്റെ വരുമാനത്തിന് മാര്‍ഗ്ഗമുള്ളൂ എന്നറിയാവുന്ന സാമൂതിരി 1540 ജനുവരിയില്‍ പറങ്കികളുമായി പൊന്നാനിയി വച്ചു ഒരു സമാധാനക്കരാറില്‍ ഒപ്പു വച്ചു. കൊച്ചിയിലെ വിലക്കു കുരുമുളക് കോഴിക്കോട്ടു നിന്നും കൊടുക്കാമെന്നു സാമൂതിരിക്കിതു പ്രകാരം സമ്മതിക്കേണ്ടി വന്നു.

എന്നാല്‍ പതിവു പോലെ തങ്ങളുടെ താത്പര്യങ്ങള്‍ള്‍ക്കു മാത്രമായി പറങ്കികള്‍ കരാറിനെ ഉപയോഗിക്കുകയും കരയിലും കടലുലും നിര്‍ബാധം കൊള്ള നടത്തുകയും ചെയ്തു. കപ്പല്‍ കൊള്ള ചെയ്യുക മാത്രമല്ല അതിലെ ആളുകളെ മുഴുവന്‍ കൊന്ന് കടലില്‍ താഴ്ത്തുക എന്നത് പറങ്കികളുടെ ഒരു വിനോദമായാണ് അനുഭവിച്ചിരുന്നത്. ഇത് കുഞ്ഞാലിയെ പറങ്കികളോടുള്ള പോരാട്ടത്തിലേക്കു നയിച്ചു. മാത്രമല്ല കച്ചവടത്തിന്റെ ദല്ലാളുകള്‍ കോഴിക്കോട്ട് അന്നും മാപിളമാരായിരുന്നു. മാപ്പിളമാര്‍ക്ക് പറങ്കികളുമായി കച്ചവട ബന്ധം സ്ഥപിക്കുന്നതിന്നൊട്ടും താത്പര്യവുമുണ്ടായിരുന്നില്ല.

കുഞ്ഞാലി രണ്ടാമനും ഒന്നാമനെപ്പോലെ ഒളിപ്പോര്‍ രീതി തന്നെയാണു പിന്തുടര്‍ന്നത്. ഇത് പിന്നെയും പറങ്കികളെ ഒരു ചരക്കു കപ്പല്‍ പോലും തുറമുഖത്തുനിന്നും നീങ്ങണമെങ്കില്‍ ഒരു വലിയ സൈനിക വ്യൂഹത്തിന്റെ അകമ്പടിയോടു കൂടിയേ കഴിയൂ എന്ന പ്രയാസത്തിലേക്കെത്തിച്ചു.

കുഞാലിയെ ഒരു തുറന്ന യുദ്ധത്തിലേക്കു കൊണ്ടു വരാനുള്ള എല്ലാ ശ്രമങ്ങളും പറങ്കികള്‍ ചെയ്യുന്നുണ്ടായിരുന്നു. 1558-ല്‍ ലൂയി ഡെ മെല്ലോവിന്റെ നേതൃത്വത്തില്‍ കണ്ണൂരില്‍ വച്ചു വളഞ്ഞു. കുഞ്ഞാലിയുടെ മൂന്നു യുദ്ധക്കപ്പലുകള്‍ തകര്‍ത്തെങ്കിലും ബാക്കിയുള്ള കപ്പലുകളുമായി അദ്ദേഹം രക്ഷപ്പെട്ടു.

ഇതിന്നിടെ പറങ്കികള്‍ കടല്‍കൊള്ളയില്‍ കൊന്നൊടുക്കിയ ചിലരുടെ മൃതദേഹങ്ങള്‍ കണ്ണൂര്‍ തുറമുഖത്തടിഞ്ഞു. അതില്‍ ആലി രാജയുടെ ബന്ധുകൂടിയായ ഒരു വ്യാപാര പ്രമുഖന്റെ ജഡം കൂടി അതിലുള്‍പ്പെട്ടിരുന്നു. ഇത് ജനങ്ങളെയും രാജാവിന്റെയും പ്രതിഷേധത്തിന്നിടയാക്കി.
ആലിരാജ തന്റെ സൈന്യങ്ങളുമായി കണ്ണൂരിലെ പറങ്കിക്കോട്ട ആക്രമിക്കുകയും പ്രതിരോധിക്കുകയും തുറമുഖത്തുണ്ടായിരുന്ന മുപ്പതോളം കപ്പലുകള്‍ നശിപ്പിക്കുകയുന്ം ചെയ്തു. പ്രതിരോധം ശക്തമായപ്പോള്‍ കോട്ടക്കകത്തുള്ള പറങ്കികളെ രക്ഷിക്കുവാനായി ഗോവയില്‍ നിന്നും പൌലോ ഡ ലിമയുടെ നേതൃത്വത്തില്‍ കണൂരിലേക്കു പറങ്കികള്‍ പുറപ്പെട്ടു. ബഡ്ക്കല്‍ തീരത്തുവച്ചു പതിയിരുന്നാക്രമിച്ച കുഞാലി പറങ്കിക്കപ്പലുകളെ ചിതറിപ്പിക്കുകയും ലിമയെ പരീക്കേല്‍പ്പിക്കുകയും ചെയ്തു. പരാജപ്പെട്ട പറങ്കികള്‍ക്ക് ഗോവയിലേക്കു പിന്മാറേണ്ടി വന്നു.

ഇതെല്ലാം പരങ്കികളുടെ കച്ചവടത്തെയും സമുദ്രാധിപത്യത്തെയും സാരമായി ബാധിച്ചുവെന്ന് പറയേണ്ടതില്ലല്ലോ. ഇതിന്നിടയില്‍ കുഞ്ഞാലിയുടെ സഹായത്തോടെ ചരക്കു നീക്കം ഇടക്കിടക്ക് നടക്കുന്നുമുണ്ടായിരുന്നു.

പിന്നീട് ഡൊം മസ്കരന്‍ ഹാസിന്റെ കീഴില്‍ പറങ്കിനാവികപ്പട കുഞ്ഞാലിക്കെതിരെ ശക്തമായ ഒരു നീക്കം നടത്തിയെങ്കിലും അവരെയും അതിന്നു ശേഷം വന്ന ലൂയി ഡെ മെല്ലോയുടെ കീഴില്‍ വന്ന നാവികശക്തിയേയും കുഞ്ഞാലിക്കു തോത്പിക്കുവാനായി.

1566- (ഹിജ്ര 976)-ല്‍ അരിയും പഞ്ചസാരയുമായി വന്ന ഒരു പറങ്കിക്കപ്പല്‍ മാപ്പിളമാര്‍ പിടിച്ചെടുത്തു. അതേ വര്‍ഷം തന്നെ ചാലിയത്തിന്നടുത്ത് ആയിരം പേരുമായി വന്ന ഒരു വലിയ കപ്പല്‍ കുട്ടിയലിയുടെ നേതൃത്വത്തില്‍ നശിപ്പിച്ചു. അതിന്റെ പിറ്റേ വര്‍ഷം മംഗലാപുരം തുറമുഖത്ത് നങ്കൂരമിട്ട ഒരു പറങ്കിക്കപ്പലും കുഞ്ഞാലി തകര്‍ത്തു.
ഈ പോരാട്ടങ്ങളിലെല്ലാം പറങ്കികള്‍ക്കു തീര്‍ത്ത പരാജയമാണുണ്ടായത്. ഇതവരെ സമ്മര്‍ദ്ദത്തിലാക്കി. അതിനാല്‍ വൈസ്രോയി മാര്‍ട്ടിന്‍ അല്‍ഫോന്‍സോ മിറാണ്ട 36 കപ്പലുകളുമായി കുഞാലിയെ പിന്തുടര്‍ന്നു. എന്നാല്‍ തുറന്ന സംഘട്ടനമൊഴിവാക്കി കുഞ്ഞാലി മിറാണ്ടയെ പരാജയപ്പെടുത്തി. ഈ യുദ്ധത്തില്‍ മിറാണ്ടക്കു മാരകമായ മുറിവു പറ്റുകയും കൊച്ചിയിലെത്തിയ അദ്ദേഹം മരണപ്പെടുകയും ചെയ്തു.

ഇതിന്നിടയിലെല്ലാം തന്നെ പറങ്കികള്‍ മലബാറിലെ കച്ചവറ്റ കേന്ദ്രങ്ങള്‍ ആക്രമിക്കുകയും കൊള്ളയടിച്ചു നശിപ്പിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. പരപ്പനങ്ങാടി, താനൂര്‍, പൊന്നാനി, കോഴിക്കോട്, കാപ്പാട്, പന്തലായിനി, തിക്കോടി തുടങ്ങിയവിടങ്ങളിലെല്ലാം തന്നെ ഇടക്കിടക്കീ വിധം കൊള്ളയും കൊളയും നടമാടി. മാത്രമല്ല ഇവിടങ്ങളിലെ മുസ്ലിം പള്ളികള്‍ നശിപ്പിക്കുന്നതില്‍ പറങ്കികള്‍ പ്രത്യേക താത്പര്യം കാണിച്ചു.

കച്ചവടക്കാരില്‍ ഭൂരിഭാഗവും മാപ്പിളമാരായിരുന്നു. ഇതെല്ലാം മുസ്ലിങ്ങള്‍ക്കു പറങ്കികളോട് വിരോധമുണ്ടാക്കുവാന്‍ കാരണമാക്കി. സാമൂതിരിമാരുടെ നായര്‍ പടയാളികള്‍ കാലാള്‍പടക്കാരായിരുന്നു. അതിനാല്‍ തന്നെ നാവികയുദ്ധത്തില്‍ അവര്‍ക്കു നേരിട്ട പങ്കുണ്ടായിരുന്നില്ല. എന്നിരുന്നാലും കൊച്ചിയില്‍ നിന്നുമുള്ള ഒരു കരയുദ്ധത്തിനു സാധ്യതയില്ലാതാക്കിയത് അവരുടെ ശക്തമായ സ്വാധീനമായിരുന്നു. കൂടാതെ അന്ന് കേരളം സന്ദര്‍ശിച്ച ചില ചരിത്രകാരന്മാര്‍ രേഖപ്പെടുത്തുന്നത് മുസ്ലിങ്ങളെ നായര്‍സമുദായത്തെ പോലെയുള്ള ഒരു ജാതിയായിട്ടാണ്.

ഈ വിധം കച്ചവറ്റ കേന്ദ്രങ്ങള്‍ അക്രമിക്കപ്പെട്ടപ്പോള്‍ കുഞാലിയും കൂട്ടരും വടക്കേ മലബാറിലുള്ള പറങ്കികളുടെ കേന്ദ്രങ്ങള്‍ അക്രമിക്കുവാനാരംഭിച്ചു.

കുഞ്ഞാലിയെ നേരിടാനായി പിന്നീട് വന്ന റൂയി ഡയയേയും കൂട്ടരേയും പരാജയപ്പെടുത്തുകയും റൂയിയെയടക്കം കൊലപ്പെടുത്തുകയും, ഡോണ്‍ ഹെന്റ്രി എന്ന പറങ്കിയെ തടവുകാരനായി പ്പിടിക്കുകയും ചെയ്തത് പറങ്കികളുടെ ആത്മവീര്യത്തീന്നേറ്റ ഏറ്റവും വലിയ തിരിച്ചടിയായിരുന്നു.

ഈ സമയം ബീജാപ്പൂര്‍ സുല്‍ത്താന്‍ അഹ്‌മദ് നഗര്‍ സുല്‍ത്താനായിരുന്ന മര്‍ത്തസ് നസീം ഷാഹ് യുമായി ചേര്‍ന്ന് ഗോവക്കും ചൌളിനുമെതിരില്‍ പ്രതിരോധമേര്‍പ്പെടുത്തിയിരുന്നു. സമൂതിരി ഈ സമയം ശരിക്കുപയോഗിക്കുകയും ചാലിയം കോട്ട പിടിച്ചെടുക്കാനുള്ള ശ്രമമാരംഭിക്കുകയും ചെയ്തു.

മര്‍ത്തസ് ഷായെ സഹായിക്കുവാന്‍ കുഞ്ഞാലി പുറപ്പെട്ടു. വഴിക്കു കുഞ്ഞാലി പറങ്കികളുമായി ഏറ്റുമുട്ടി. പക്ഷേ പറങ്കികളെ ഏതിര്‍ത്തു പല നഷ്ടങ്ങളുമുണ്ടാക്കി അദ്ദേഹം ലക്ഷ്യസ്ഥനമായ ചൌളിലെത്തി. എന്നാല്‍ കണ്ണൂരിലെത്തിയ മെനെസിസ്ന്റെ നേതൃത്വത്തിലെത്തിയ പറങ്കിപ്പടയുമായി അപ്രതീക്ഷിതമായി ഏറ്റുമുട്ടേണ്ടി വരികയും ആയുദ്ധത്തില്‍ കുട്ടിയലിയെന്ന കുഞാലി രണ്ടാമന്‍ കൊല്ലപ്പെടുകയും ചെയ്തു.

ഈ യുദ്ധത്തില്‍ കുഞ്ഞാലിയുടെ രണ്ട് കപ്പലുകളൊഴിച്ചെല്ലാം തന്നെ നശിപ്പിക്കുവാന്‍ പരങ്കിപ്പടക്കു കഴിഞ്ഞിരുന്നു. അപ്പോഴേക്കും പറങ്കി-മാപ്പിള യുദ്ധത്തിന്റെ അറുപത് വര്‍ഷങ്ങള്‍ പിന്നിട്ടിരുന്നു.

ഇത് കുട്ടിയലി എന്ന കുഞ്ഞാലി മരക്കാര്‍ രണ്ടാമന്റെ ചരിതം.