2011, ഏപ്രിൽ 25, തിങ്കളാഴ്‌ച

ഉംറ യാത്ര - 4 (പ്രാർത്ഥനാപർവ്വം)



പണ്ട് ഒരു രാജ്യത്തൊരു രാജാവുണ്ടായിരുന്നു.

ഒരു കുട്ടികഥ തുടങ്ങുകയല്ല. എത്ര ചെറുപ്പമാണെങ്കിലും ഇങ്ങിനെ ഒരു കഥ കേൾക്കുമ്പോൾ നാം ഒരു രാജ്യത്തെയും രാജാവിനെയും മനസ്സിൽ കാണുന്നുണ്ട്. കഥയിലെ  സ്ഥലവും വ്യക്തിയും നമ്മുടെ അറിവിന്നനുസരിച്ച് വളർന്നു കൊണ്ടിരിക്കുമെന്നു മാത്രം.

ചെറുപ്പം മുതൽ കേൾക്കുന്ന കഥകളിലൂടെ എന്റെ മനസ്സിൽ  മക്ക ചില  ചിത്രങ്ങളുണ്ടാക്കിയിട്ടുണ്ട്. അതിനു മുകളിൽ എത്ര കെട്ടിടങ്ങൾ ഉയർന്നാലും നമുക്ക് ഒരു പ്രദേശത്തെ ചികഞ്ഞെടുക്കാനാകും.

ഒരു മരുഭൂമി, അവിടെ ചില മണൽകുന്നുകൾ. അവിടെ ജീവിക്കുന്ന ചില ജനങ്ങള്‍.  ഈ ചിത്രം പ്രത്യക്ഷപ്പെടാനുള്ള കാരണം പ്രവാചകന്റെ ആദ്യത്തെ പരസ്യ പ്രബോധനവുമായി ബന്ധപ്പെട്ട ചരിത്രമാണു. പ്രവാചകത്വം മുഹെമ്മദ് നബിക്ക് ലഭിക്കുന്നത് അദ്ദേഹത്തിന്റെ നാല്പതാമത്തെ വയസ്സിലാണു. ആദ്യമെല്ലാം തന്റെ പരിചയക്കാരോടും അടുത്ത ആളുകളോടും മാത്രമേ തന്റെ ദൗത്യത്തെ കുറിച്ച് പറഞ്ഞിരുന്നുള്ളൂ. എന്നാല്‍ പിന്നീട് എല്ലാ ജനങ്ങളോടും ഏകനായ ദൈവത്തിലേക്ക് വിളിക്കാന്‍ ദൈവകല്പന ലഭിച്ചു.  പരസ്യപ്രബോധനത്തിനു ദൈവ കല്പന കിട്ടിയ പ്രവാചകൻ ആദ്യമായി ചെയ്തത് മക്കയിലെ ഒരു കുന്നിൻ മുകളിൽ കയറിനിന്നു മക്കക്കാരെ വിളിച്ചുകൂട്ടുകയാണു. അന്നത്തെ രീതിയനുസരിച്ച് പ്രധാനമായ കാര്യങ്ങൾ അറിയിക്കാനുള്ള ഒരു സമ്പ്രദായമായിരുന്നു അത്.

പ്രവാചകൻ ചോദിച്ചു. ഈ മലക്കപ്പുറം ഒരു വലിയ സൈന്യം നിങ്ങളെ ആക്രമിക്കാൻ തയ്യാറായി നിൽക്കുന്നു എന്ന് ഞാൻ നിങ്ങളോട് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? അവർ ഒന്നായി പറഞ്ഞു. മുഹെമ്മദ്- നീ ഞങ്ങളിലെ ഏറ്റവും വലിയ സത്യസന്ധൻ. ഈ നാല്പത് വയസ്സിനിടക്ക് ഒരിക്കലും കളവു പറയാത്തവൻ. നിന്നെ ഞങ്ങളെന്തിനു അവിശ്വസിക്കണം.

ഈ ചരിത്രത്തിലെ മക്കയെന്ന മരുഭൂമി, അവിടെ ഒരാള്‍ സംസാരിച്ചാല്‍ കേള്‍ക്കാന്‍ കഴിയുന്ന ഉയരത്തിലൊരു കുന്ന്, ഇങ്ങിനെ ഒരു ചിത്രം രൂപപ്പെട്ടില്ലെങ്കിലെല്ലേ അത്ഭുതമുള്ളൂ. ആ മക്കയിലേക്കാണു ഞാന്‍ എത്താനിരിക്കുന്നത്.

മക്കയിലേക്ക് പ്രവേശിക്കുന്നതിനു മുമ്പായി റോഡ് വഴിയടയാളത്തിന്നപ്പുറം രണ്ടായി മാറുന്നുണ്ട്. ഒന്ന് മുസ്ലിങ്ങളല്ലാത്തവര്‍ക്ക് പ്രവേശനമില്ലാത്തതിനാല്‍ ഇനിയങ്ങോട്ട് മുസ്ലിങ്ങള്‍ക്ക് മാത്രമേ പ്രവേശനമുള്ളൂ എന്നതിന്റെ അടയാളമാണു. ലോകത്തിലെ രണ്ട് പ്രദേശങ്ങള്‍ ഇത്തരത്തിലുണ്ട്. ഒന്ന് മക്കയും പിന്നെ മദീനയുമാണു. മക്ക ദൈവകല്പനയാല്‍ തന്നെയാണെങ്കില്‍ മദീന പിന്നീട് രാഷ്ട്രീയ കാരണങ്ങളാല്‍ മാറ്റിയതാണു. ഒറ്റ നോട്ടത്തില്‍ ഇതൊരു ശരികേടായി തോന്നാം. പക്ഷെ, അതിനു പിന്നില്‍ ചില കാരണങ്ങളുണ്ട്. ഒരു മുസ്ലിം രാജ്യത്തിന് അതിലെ മുസ്ലിങ്ങളല്ലാത്ത പൗരന്മാരുടെ സ്വാതന്ത്ര്യത്തെ വക വച്ചു കൊടുക്കേണ്ടതുണ്ട്. ഖിലാഫത്ത് കാലത്ത് ക്രൈസ്തവരുടെയും ബിംബാരാധകരുടെയും പ്രദേശങ്ങളില്‍ മദ്യവും പന്നി മാംസവും വില്പന വരെ അനുവദിച്ചിരുന്നു. സ്വാഭാവികമായും അവര്‍‌ക്ക് മുസ്ലിങ്ങളുടെ എല്ലാ നിയമങ്ങളും പാലിക്കേണ്ടതില്ല.

ഇന്ന് സൗദി പൗരന്മാര്‍ മുഴുവന്‍ മുസ്ലിങ്ങളാണു. എന്നാല്‍ എല്ലായ്പോഴും അങ്ങിനെ ആയിരുന്നില്ല. ഉമര്‍ (റ) വിന്റെ ഭ്രത്യന്‍ വരെ മുസ്ലിം ആയിരുന്നില്ല. അതിനാല്‍ തന്നെ അമുസ്ലിങ്ങളല്ലാത്തവര്‍ക്ക് മുസ്ലിങ്ങള്‍ക്ക് നല്‍കുന്ന ശിക്ഷയും പല കുറ്റങ്ങള്‍ക്കും നല്‍കിയിരുന്നില്ല.  അപ്പോള്‍ ഹറം നിലനില്ല്ക്കുന്ന പ്രദേശത്തിന്റെ പരിശുദ്ധി നിലനിര്‍ത്താന്‍ ഇങ്ങിനെ ചില തീരുമാനങ്ങള്‍ ആവശ്യമായിരുന്നു.

രണ്ടാമത് മക്കയില്‍ വിശ്വാസം അതിന്റെ തനിമയില്‍ നില നില്‍ക്കാന്‍ അവിടെ ഇനിയും ബിമ്പങ്ങളും മറ്റു ആരാധനാ രീതികളും ഉണ്ടാകുവാന്‍ പാടില്ല. നൂറ്റാണ്ടുകളായി മക്കക്കാര്‍ ബിംബാരാധകരായിരുന്നു. പ്രവാചകനു ശേഷവും അവരിലേക്ക് ചിലപ്പോള്‍ ഏകാരാധനക്കു വിരുദ്ധമായ വിശ്വാസങ്ങള്‍ കടന്നു വരാം. അതിനാല്‍ മക്കയെന്ന പ്രദേശത്തെ അതിന്റെ തെളിമയില്‍ നിലനിര്‍ത്താന്‍ ഇത് പോലെയുള്ള ഒരു നിയമം ആവശ്യമായിരിക്കാം. കൂടുതല്‍ ദൈവത്തിന്നറിയാം.

രണ്ട് വലിയ തുരങ്കത്തിലൂടെ വേണം ഇന്നത്തെ മക്ക നഗരത്തിന്റെ ഹൃദയത്തിലേക്ക് കടന്നു ചെല്ലാൻ. ഒരു വലിയ മലതുരന്നുണ്ടാക്കിയ തുരംഗം കടന്നു മക്കക്കുള്ളിലേക്ക് പ്രവേശിച്ചപ്പോൾ മലകളാൽ ചുറ്റപ്പെട്ട മക്കയെ ഞാൻ അനുഭവിച്ചു. പക്ഷെ എന്റെ ഇന്നലെ വരെയുള്ള സങ്കല്പങ്ങൾ തലകുത്തി വീണു.

ഇപ്പോഴാണു എനിക്ക് മക്കയുടെ രൂപം വ്യക്തമാകുന്നത്. ഒന്നല്ല, ഒരായിരം കുന്നുകൾ. ചെറുതും വലുതുമായി. അവക്കിടയിലൂടെ ആയിരങ്ങളെയും കൊണ്ട് ഒരു സൈന്യം വന്നാലും ഇപ്പുറം അറിയണമെന്നില്ല. വലുതും ചെറുതുമായ മലകൾക്കിടയിലെ ഒരു സമതലത്തിലാകണം അന്നത്തെ പട്ടണം.

മക്ക മുഴുവൻ മലകളാണു. മലകൾ പറിച്ചെടുത്തും മലമുകളിലുമായാണു അമ്പരചുമ്പികളായ കെട്ടിടങ്ങൾ പൊന്തിവരുന്നത്. പർവ്വതനിരകൾക്കിടയിലെ നഗരമാണു മക്ക. ഒരു പക്ഷെ നാളെ ഈ വസ്തുത മനസ്സിലാക്കാന്‍ പ്രയാസകരമായിരിക്കും. കാരണം ഹറമിന്നടുത്തു പോലും മലകള്‍ പറിച്ചെടുത്തു കൊണ്ടിരിക്കുന്നത് ഞാന്‍ കാണുകയുണ്ടായി. അവിടെയെല്ലാം ഒരു സമതലമായി മാറാന്‍ ഈ യന്ത്രയുഗത്തിനു വലിയ സമയം വേണ്ടി വരില്ല.

മക്കയിൽ എന്റെ ബന്ധു താമസിക്കുന്നുണ്ടെന്നു പറഞ്ഞിരുന്നല്ലോ. ശരിക്കും എന്റെ അമ്മാവന്റെ മകളാണു മിനി എന്നു ഞങ്ങൾ വിളിക്കുന്ന മുനീറ സുൽത്താന. അവളുടെ ജേഷ്ഠനും ഞാനും സമപ്രായക്കാർ. ഞാൻ വളർന്നത് എന്റെ ഉമ്മ വീട്ടിലാണു.  എന്നെ വളർത്തിയത് എന്റെ ഉമ്മയുടെ ഉപ്പയും ഉമ്മയും. അതിനാൽ തന്നെ എന്റെ വൈകാരിക ബന്ധം അവരോടാണു. ഒരു വലിയ കൂട്ടുകുടുമ്പമായാണു ഞങ്ങള്‍ വളര്‍ന്നിരുന്നത്.   മിനിയും ഞാനുമെല്ലാം ഒരു വീട്ടിലെ അംഗങ്ങളാണു. അവിടെ അടികൂടിയും കളിച്ചും വളർന്നവരാണു ഞങ്ങൾ. കസിൻ എന്നത് ശരിക്കും എനിക്കൊരകൽച്ച ഉണ്ടാക്കുന്ന പദമാണു. അതിനേക്കാൾ എന്റെ പെങ്ങൾ തന്നെയാണു മിനി. മക്കയിലെത്തുന്നതിനു മുമ്പ് തന്നെ ഞാൻ മിനിക്കു വിളിച്ചിരുന്നു. അവൾ ഏർപ്പാടാക്കി തന്ന വഴികാട്ടിയിലൂടെ ഞങ്ങൾ ഭർത്താവ് ഡോക്റ്റർ അഷറഫ് ജോലി ചെയ്യുന്ന ഏഷ്യൻ ക്ലിനിക്കിലെത്തി. അദ്ദേഹം അവിടെ ഇ.എൻ.ടി വിഭാഗത്തിലാണു ജോലി ചെയ്യുന്നത്. ആ തിരക്കിന്നിടയിലും അദ്ദേഹം ഇറങ്ങി വന്നു . ഞങ്ങളെ അവരുടെ ഫ്ലാറ്റിലേക്ക് വഴിതെളിയിച്ചു. മക്കയില്‍ ഖാലിദിയ എന്ന സ്ഥലത്താണു അവര്‍ താമസിക്കുന്നത്. അറബ് രാജ്യങ്ങളിലെ പല സ്ഥല നാമങ്ങളും എല്ലായിടത്തുമുണ്ട്. ഖാലിദിയ അബൂദാബിയിലെയും ഒരു തെരുവിന്റെ പേരാണു.ബഹറൈന്റെ തലസ്ഥാനമായ മനാമ അജ്മാനിലുമുണ്ട്.

ഞങ്ങള്‍ ആദ്യം പ്ലാൻ ചെയ്തിരുന്നത് നേരെ ഉംറക്കു ശേഷം മിനിയുടെ വീട്ടിലേക്ക് പോകാമെന്നായിരുന്നു. എന്നാൽ മക്കയിലെത്തിയാൽ ഉംറക്കു മുമ്പ് ഒരു കുളി സുന്നത്തുണ്ട്. എന്തിനതു നഷ്ടപ്പെടുത്തണമെന്ന് കരുതിയാണു വീട്ടിലേക്ക് പോന്നത്. അതേതായാലും നന്നായി. കാരണം മിനി ഭക്ഷണവും വണ്ടിയുമെല്ലാം ഏർപ്പാടാക്കിയിരുന്നു. ഞങ്ങളുടെ വണ്ടി അവരുടെ ഫ്ലാറ്റിന്നരികില്‍ നിര്‍ത്തി മറ്റൊരു വണ്ടിയിലാണു ഹറമിലേക്ക് പുറപ്പെട്ടത്. മക്കയില്‍ ഹറമിന്നടുത്ത് പാര്‍ക്കിംഗ് സൗകര്യം വളരെ കുറവാണു. അതിനാല്‍ കുറച്ച് ദൂരം പാര്‍ക്ക് ചെയ്യേണ്ടി വരും. മിനിയും കൂടെ വന്നു. ഹറമിലെത്തുമ്പോഴേക്കും ഇശാനമസ്കാരം തുടങ്ങിയിരുന്നു. റോഡില്‍ നിന്നാണു ആളുകള്‍ നമസ്കരിക്കുന്നത്. ഞങ്ങള്‍ക്കും അവരോടൊപ്പം ചേരുക മാത്രമേ നിര്‍‌വാഹമുള്ളൂ. നമസ്കാരം കഴിഞ്ഞപ്പോള്‍ പിന്നെയും ഹറമിലേക്ക് പ്രവേശിക്കാന്‍ കുറച്ച് നേരം കാത്തു നില്‍ക്കേണ്ടി വന്നു. കാരണം നമസ്കാരം കഴിഞ്ഞു വരുന്ന ജനപ്രവാഹം കുത്തിയൊലിക്കുന്ന മലവെള്ളം പോലെയാണു വരുന്നത്. ഏകദേശം പത്തു പതിനഞ്ചു മിനിട്ട് കാത്തുനിൽക്കേണ്ടി വന്നു. ഹറമിന്റെ കോമ്പൗണ്ടിലേക്ക് ഞാന്‍ കാലെടുത്തു വച്ചു.

അപ്പോള്‍ വലിയ മിനാരങ്ങളോട് കൂടിയ ഹറം എന്റെ മുമ്പില്‍ വലുതായി നിന്നു. പുറത്ത് നിന്നു നോക്കിയാല്‍ മസ്ജിദുല്‍ ഹറം ഒരു വലിയ പള്ളി എന്നതില്‍ കവിഞ്ഞ് മറ്റൊന്നുമല്ല.എങ്കിലും മനസ്സില്‍ ആദ്യമായി കാണുന്നതിന്റെ സന്തോഷമുണ്ടായിരുന്നു. അതിന്റെ വികാര തള്ളിച്ചയിലാകാം മക്കയും അതുള്‍കൊള്ളുന്ന ചരിത്രങ്ങളൊന്നും തന്നെ ആ സമയത്തെന്നെ മദിക്കുന്നുണ്ടായിരുന്നില്ല. ഒരു ലക്ഷ്യം പൂര്‍ത്തിയാകാന്‍ പോകുന്നതിന്റെ സന്തോഷമായിരുന്നു മനസ്സു നിറയെ.

ഹറമിനെ നമുക്ക് നാലായി തിരിക്കാം. പള്ളിയുള്‍കൊള്ളുന്ന വിശാലമായ പള്ളിമുറ്റം, അതിവിശാലമായ പള്ളി, വലിയൊരു നടുമുറ്റം പോലെ പള്ളിക്കുള്ളില്‍ തുറന്ന പ്രദക്ഷിണ സ്ഥലം (ത്വവാഫ് ചെയ്യുന്ന ഭാഗം) പിന്നെ അതിനെല്ലാം മധ്യത്തിലായി ക‌അബ. ലോകത്തിലെ ഏറ്റവും വലിയ പള്ളിയാണു മസ്ജിദുല്‍ ഹറം. അതിന്റെ മൊത്തം വിസ്തീര്‍ണ്ണം തൊണ്ണൂറ് ഏക്കറിന്നടുത്തു വരും. സ്വാഭാവികമായും ഹജ്ജിനു വരുന്ന നാല്പതോളം ലക്ഷം ജനങ്ങളെ ഉള്‍കൊള്ളാന്‍ ഈ സൗകര്യങ്ങളൊരുക്കിയേ തീരൂ.  കൊമ്പൗണ്ടിനോട് ചാരി നിരവധി കച്ചവട കെട്ടിടങ്ങളുണ്ട്. പക്ഷെ എപ്പോള്‍ ഹറം വിശാലമാക്കണമോ അപ്പോഴെല്ലാം അടുത്തടുത്ത കെട്ടിടങ്ങള്‍ പൊളിച്ചിരിക്കും. അതാരുടെതാണെങ്കിലും ശരി. അങ്ങിനെയെങ്കില്‍ അടുത്തു കാണുന്ന കെട്ടിടങ്ങള്‍ക്ക് ഒരു ദശകത്തിനുള്ളിലേ ആയുസ്സുണ്ടാകുകയുള്ളൂ എന്നര്‍ത്ഥം.

മസ്ജിദ് ഹറം പുറത്തു നിന്നുള്ള കാഴ്ച്ച
പള്ളിമുറ്റത്തിലൂടെ ആളുകളുടെ ഒഴുക്ക് നിലച്ചിട്ടില്ല. വൈദുതിവിളക്കുകള്‍ രാത്രിയെ പകലിനേക്കാള്‍ വെളിച്ചമുള്ളതാക്കിയിരിക്കുന്നു. വെളിച്ചത്തില്‍ വെള്ളമാര്‍ബിള്‍ വെട്ടി ത്തിളങ്ങുന്നു. അവ കടന്നു വേണം പള്ളിയിലേക്ക് പ്രവേശിക്കാന്‍.

മസ്ജിദുല്‍ ഹറമിനു 99 വാതിലുകളുണ്ട്. ചെറുതും വലതുമായി. ഈ 99 പ്രത്യേകിച്ച് പുണ്യമൊന്നുമുള്ള ഒരക്കമല്ല. എങ്കിലും അതിനു വിശ്വാസവുമായി ഒരു ബന്ധമുണ്ട്. അല്ലാഹുവിന്റെ നാമങ്ങള്‍ ഖുര്‍‌ആനിലും ഹദീസിലുമായി സാധാരണ എണ്ണാറുള്ളത് 99 ആണു. അതുദ്ദേശിച്ചു തന്നെയാണോ ഈ വാതിലുകളുടെ എണ്ണവും തൊണ്ണൂറ്റിഒമ്പതാക്കിയിരിക്കുന്നത്? ഞങ്ങള്‍ അബ്ദുല്‍ അസീസ് ഗെയ്റ്റിലൂടെ ഉള്ളിലേക്ക് പ്രവേശിച്ചു. പലരും ധരിക്കുന്നത് ഹറമിലേക്ക് പ്രവേശിക്കേണ്ടത് ബാബുസ്സലാം എന്ന ഗെയ്റ്റിലൂടെ മാത്രമാണെന്നാണു. അങ്ങിനെയൊന്നുമില്ല. കാരണം പ്രവാചകന്റെ കാലത്ത് ഇന്നു കാണുന്നതോ പേരുള്ളവയോ ആയ ഒരു ഗെയ്റ്റുമില്ല. ക‌അബക്കു ചുറ്റുമുള്ള ഈ പ്രുഢമായ പള്ളിയും അതിനോടനുബന്ധിച്ച അലങ്കാരവുമെല്ലാം തുര്‍ക്കികളും പിന്നീട് വന്ന എണ്ണപ്പണത്തിന്റെയും കൂടി ബാക്കി പത്രമാണു. അതെല്ലാതെ ഒരു ഹദീസനുസരിച്ചും ഇന്ന ഭാഗത്തുകൂടെ മാത്രമേ പ്രവാചകന്‍ ഹറമിലേക്ക് കടന്നിട്ടുള്ളൂ എന്നൊന്നുമില്ല. ഞങ്ങള്‍ക്ക് പോകാന്‍ എളുപ്പം അബ്ദുല്‍ അസീസ് ഗെയ്റ്റ് ആയിരുന്നു. യാത്രലിയായിരുന്നതിനാല്‍ ഞങ്ങള്‍ മഗ്‌രിബ് ഇശായോട് കൂടി പിന്തിച്ചു നമസ്കരിക്കാന്‍ കരുതിയിരുന്നു. അതിനാല്‍ തവാഫിനു മുമ്പ് ഞങ്ങള്‍ മഗ്‌രിബ് നമസ്കരിച്ചു. പള്ളിയുടെ വിശാലത അമ്പരപ്പിക്കുന്നത് തന്നെ. കാരണം നമസ്കരിക്കുന്നിടത്തു നിന്നും വളരെ ദൂരേക്കും അതിന്റെ മുന്‍‌ഭാഗം കാണാനുണ്ടായിരുന്നില്ല. നമസ്കാരത്തിനു ശേഷം ഏറ്റവും പ്രധാന്മായതും ഉം‌റയുടെ രണ്ടാമത്തെ ഘട്ടവുമായ തവാഫിനായി എഴുന്നേറ്റു. മുന്നോട്ട് കുറേ കൂടി നടന്നപ്പോള്‍ ക‌അബ കാണുവാന്‍ തുടങ്ങി. അടുക്കുന്തോറും അതെന്നെ വിസ്മയിപ്പിക്കുന്നു. ഹറം പള്ളിയുടെ മധ്യഭാഗത്തായി തുറന്ന ഒരു മൈതാനം. അതിന്നു നടുവിലായാണു ക‌അബ നില്‍ക്കുന്നത്. പള്ളിയില്‍ നിന്നു പത്തോളം സ്റ്റെപ്പുകളിറങ്ങിയാണു ഈ വിശാലമായ തുറന്ന സ്ഥലമുള്ളത്. അതിനാല്‍ നമുക്ക് താഴെയായാണു ജനങ്ങള്‍ തവാഫ് ചെയ്യുന്നത്. ക‌അബയാകട്ടെ നേര്‍ക്കുനേരെ കാണാന്‍ കഴിയുന്നു.



ഹറം പള്ളിക്കുള്ളിലെ കഅബ-
ഇതേപോലെ നാലു ഭാഗങ്ങളിലുമയാണു പള്ളിയുടെ കെട്ടിടമുള്ളത്
നാലുഭാഗത്തുനിന്നും നീലിമയാര്‍ന്ന വെള്ളിവെളിച്ചം ക‌അബയിലേക്കടിക്കുന്നുണ്ട്. അതിനെ ചുറ്റി വെള്ള വസ്ത്രമണിഞ്ഞ പുരുഷാരം ഒരൊഴുക്കായി നീങ്ങുന്നു. ആ വെള്ളക്കിടയില്‍ കറുത്ത ക‌അബ ഒരു മനോഹരമായ സൗന്ദര്യം ആവാഹിച്ചു നില്‍ക്കുന്നു. എന്റെ മനസ്സില്‍ ഇവയെല്ലാം ഒരു കാല്പനിക ഭാവം ഉണ്ടാക്കുക തന്നെ ചെയ്തു. ചുറ്റുന്ന മനുഷ്യരെയല്ല ഞാന്‍ കാണുന്നത്. മാലാഖമാരെയാണു. അതെ, ക‌അബയെ വലം ചെയ്യുന്നത് ആ നീലിമയാര്‍ന്ന വെളിച്ചത്തില്‍ ആകാശത്തു നിന്നിറങ്ങുന്ന മാലാഖമാരായാണു എനിക്കനുഭവപ്പെട്ടത്. നടുവില്‍ പൂര്‍ണ്ണമായ കറുത്ത ചതുരക്കെട്ടിടം. അതിന്നു ചുറ്റും കറങ്ങികൊണ്ടിരിക്കുന്ന വെളുത്ത ഒരാള്‍ക്കൂട്ടം. കെട്ടിടവും ആളുകളും അവരിലേക്കടിക്കുന്ന പ്രകാശത്തില്‍ തിളങ്ങി നില്‍ക്കുന്നു. ആ കെട്ടിടത്തിന്റെ നിശ്ചലാവസ്ഥയും ജനത്തിന്റെ ചലനവുമാണു ഒരൊഴുക്കാവുന്നത്. ആ ക‌അബ അതിനെ ചുറ്റുന്ന ജനസമുദ്രത്തിനു നടുവിലില്ലായിരുന്നുവെങ്കില്‍ ഇത്ര ഭഗിയായി ഇതനുഭവപ്പെടില്ലായിരുന്നു. ഭക്തിയും സൗന്ദര്യവും ഒന്നിച്ചു ചേര്‍ന്ന ആ നിമിഷത്തെ ഞാനെന്റെ മനസ്സിള്‍ക്കാവാഹിച്ചു. ഞങ്ങള്‍ തവാഫിലേക്ക് പ്രവേശിച്ചു.

മറ്റൊരു  നബി വചനം കൂടി ഇതോടൊന്നിച്ചു ചേർത്തു വായിക്കാം- ഏഴാകാശത്തിനും ഏഴു ഭൂമിയുണ്ട്. സൂക്ഷമമായി ഏഴാകാശങ്ങളെ ഖുര്‍‌ആന്‍ പറയുന്ന ഭാഗങ്ങള്‍ വായിക്കുന്ന ഒരാള്‍ക്ക് ഇവിടെ ആകാശമെന്നത് പ്രപഞ്ചം എന്നാണു മനസ്സിലാക്കാനാകുക.  കൂടാതെ പ്രവാചകന്റെ ആകാശയാത്രയിൽ ഓരോ ഭൂമിയിലേയും കഅബകളും അവിടെ ആരാധന ചെയ്യുന്ന സമൂഹങ്ങളേയും കണ്ടിരുന്നു എന്നതെല്ലാം ചേരുമ്പോൾ ഈ പ്രപഞ്ചത്തിന്നപ്പുറമുള്ള മറ്റു പ്രപഞ്ചങ്ങളെ കുറിച്ചുള്ള സൂചനകളായാണു എനിക്കനുഭവപ്പെടുന്നത്. എങ്കിൽ ഞാനിപ്പോൾ നിൽക്കുന്നത് ഈ ഭൂമിയുടെ മാത്രം കഅബയിലല്ല. ഈ പ്രപഞ്ചത്തിന്റെ കഅബയിലാണ്. എന്റെ കണ്ണിനു കാണാൻ കഴിയാത്ത ആയിരക്കണക്കിനു മലക്കുകളെ ഞാൻ മൻസ്സിൽ കണ്ടു. അവരോടൊന്നിച്ചാണെനിക്ക് ഈ പുണ്യഗേഹത്തെ പ്രദക്ഷിണം ചെയ്യാനുള്ളത്. എന്റെ നന്ദി അറിയിക്കാനുള്ളത്. എന്റെ ആവശ്യങ്ങളും പരിഭവങ്ങളും എന്റെ നാഥനോട് പങ്കു വക്കാനുള്ളത്.

ലോകത്തില്‍ ആദ്യമായി ഏകദൈവത്തെ ആരാധിക്കാന്‍ നിര്‍‌മിച്ച ആരാധനാലയം, അതാണു ക‌അബ. ക‌അബയുടെ ഇസ്ലാമിലെ സ്ഥാനമതാകുന്നു.മനുഷ്യ സൃഷ്ടിക്കു മുമ്പേ മാലാഖമാരാല്‍ ആരാധിക്കപ്പെട്ടിരുന്ന സ്ഥാനമാണു ക‌അബ എന്നാണു വിശ്വാസം. പിന്നീട് ഇബ്രാഹീം (അ.സ) മകനായ ഇസ്മാഈല്‍ നബിയുമായി ഒരാരാധനാലയമാക്കി പണിയുകയാണു ചെയ്തതെന്നും വിശ്വസിക്കുന്നു.  എന്തായാലും ഇന്ന് കാണുന്ന ക‌അബ അതേ പോലെ അന്നു മുതലേ ഉണ്ടെന്ന് ആരും ധരിക്കേണ്ടതില്ല. പ്രവാചകനു ശേഷവും ക‌അബ പലപ്പോഴായി പുതുക്കി പണിതിട്ടുണ്ട്. കഅബ കറുത്ത സില്‍ക്കിനാല്‍ ആവരണം ചെയ്തിരിക്കുന്നു. അതിനു മേല്‍ സ്വര്‍ണ്ണലിപികളാല്‍ സത്യസാക്ഷ്യവും ഖു‌ര്‍ആനും അറബിക് കാലിഗ്രാഫിയില്‍ ഒരു ബോര്‍ഡറായി ലിഖിതപ്പെട്ടിട്ടുമുണ്ട്. ഇന്നേ വരെയുള്ള എന്റെ നമസ്കാരങ്ങളെല്ലാം ലോകത്തിലുള്ള എല്ലാ മുസ്ലിങ്ങളെ പോലെയും  നിന്നെ അടയാളമാക്കിയിരുന്നു. ഇന്നിതാ ആ ലക്ഷ്യം നേര്‍ക്കുനേരെ.

ത്വവാഫ് എന്നാല്‍ മറ്റൊന്നുമല്ല. ക‌അബയെ ഏഴു പ്രാവശ്യം പ്രദക്ഷിണം ചെയ്യണം, അതിനെയാണു തവാഫ് എന്നു പറയുന്നത്. ഈ ഏഴ് എന്നത് ഇസ്ലാമിലെ പല കാര്യങ്ങളിലും വരുന്നത് കാണാം. പ്രപഞ്ചങ്ങളെ സൃഷ്ടിച്ചത് ഏഴ് ഘട്ടങ്ങലിലായി, ഏഴ് ആകാശങ്ങളായി, ചില കര്‍മങ്ങള്‍ക്ക് ഏഴു മുതല്‍ എഴുപത് ഇരട്ടിവരെ പ്രതിഫലം. ഇങ്ങിനെ ഏഴ് എന്തു കൊണ്ടോ പ്രാധാന്യമുള്ള ഒരു എണ്ണമാകുന്നു. എന്താണീ ഏഴിന്റെ വിവക്ഷ? ദൈവത്തിന്നറിയാം!

തവാഫ് തുടങ്ങുന്നത് ഹജറുല്‍ അസ്‌വദിന്റെ ഭാഗത്തു നിന്നാണു. ഹജര്‍ എന്നാല്‍ കല്ല്, അസ്‌വദ് എന്നാല്‍ കറുപ്പും. കറുത്ത കല്ല് എന്നാണു ഹജറുല്‍ അസ്‌വദിന്റെ അര്‍ത്ഥം. ക‌അബയുടെ കിഴക്കു മൂലയിലായി സ്ഥാപിച്ച ഒരു കല്ലാണു ഹജറുല്‍ അസ്‌വദ്. ഹജറുൽ അസ്വദിനെ ചുമ്പിച്ചു തവാഫ് തുടങ്ങുന്നത് സുന്നത്തുണ്ട്. പക്ഷെ, അതൊരു എളുപ്പമുള്ള കാര്യമല്ല. അതിനാൽ തന്നെ കഴിയില്ല എങ്കിൽ അതിനായി പരിശ്രമിക്കേണ്ടതുമില്ല. ഒന്നു തൊടാൻ പോലും കഴിയാത്തത്ര തിരക്കായിരിക്കുമവിടെ, അതിനാൽ പിന്നെ ചെയ്യുവാൻ കഴിയുക്രതിന്റെ നേർക്ക് കയ്യുയർത്തി ഒരഭിവാദ്യം ചെയ്യുക മാത്രമാണു. അതിനു മുമ്പ് ഇഹ്റാമിൽ നാം ധരിച്ച മേൽമുണ്ടിനു ഒരു മാറ്റം വരുത്തേണ്ടതുണ്ട്. ഇതു വരെ തോളിലൂടെ ചുറ്റിയിരുന്ന മുണ്ട്, വലത് തോള്‍ പ്രത്യക്ഷമാകുന്ന വിധം ചുറ്റണം. തവാഫിനു മുമ്പാണു ഇങ്ങിനെ ചെയ്യേണ്ടതുള്ളൂ. ചിലരെല്ലാം ഇഹ്റാമിലായിരിക്കുമ്പോഴെ വലതു തോള്‍ കാണുന്ന വിധം മറച്ചു വരാറുണ്ട്, എന്നാല്‍ പ്രവാചകചര്യ അതല്ല.

തവാഫ് തുടങ്ങുമ്പോള്‍ ഹജ്റുല്‍ അസ്‌വദിനെ അഭിവാദനം ചെയ്ത് പലരും അവരുടെ കൈകള്‍ ചുമ്പിക്കാറുണ്ട്. ഹജ്റുല്‍ അസ്‌വദ് തൊട്ടാല്‍ മാത്രമേ കൈ ചുംബിക്കേണ്ടതുള്ളൂ, അല്ലെങ്കില്‍ വെറുതെ കൈ ഉയര്‍ത്തിയാല്‍ മതി. എന്നിട്ട് ബിസ്മില്ലാഹി അല്ലാഹു അക്ബര്‍ ( അല്ലാഹുവിന്റെ നാമത്തില്‍, അല്ലാഹു അത്യുന്നതന്‍) എന്ന് പറഞ്ഞാണ് തവാഫ് തുടങ്ങേണ്ടത്.

തവാഫ് തുടങ്ങുമ്പോള്‍ ഒരു പ്രത്യേക പ്രാരംഭ പ്രാര്‍ത്ഥനയുണ്ട്. അതിങ്ങനെ


اللهم إيمانا بك وتصديقا بكتابك ووفاءا بعهدك واتباعا لسنة نبيك محمد (صلعم )


(അല്ലാഹുമ്മ ഈമാനന്‍ ബിക വ തസ്വ്‌ദീഖന്‍ ബി കിതാബിക വ വഫാ‌അന്‍ ബി അഹ്ദിക വത്തിബാ‌അന്‍ ലി സുന്നതി നബിയ്യിക മുഹമ്മദിന്‍ (സ) )


അല്ലാഹുവേ- നിന്നില്‍ ഞാന്‍ വിശ്വസിച്ചിരിക്കുന്നു, നിന്റെ ഗ്രന്ഥത്തെ ഞാന്‍ സത്യപ്പെടുത്തുന്നു. അല്ലാഹുവേ, നിന്നിലുള്ള വിശ്വാസം കൊണ്ടും, നിന്റെ ഗ്രന്ഥത്തെ സത്യപ്പെടുത്തിക്കൊണ്ടും, നിന്റെ വാഗ്ദാനം നിറവേറ്റിക്കൊണ്ടും, നിന്റെ പ്രവാചകന്റെ ചര്യയെ പിന്തുടർന്നു കൊണ്ടും


എന്നാണിതിന്റെ അര്‍ത്ഥം. തവാഫ് ആരംഭിക്കുകയാണു. പിന്നീട് മൂന്നാമത്തെ മൂലയായ റുകുന്‍ യമന്‍ എത്തുന്നത് വരെ ഖുര്‍‌ആനില്‍ നിന്ന് ഓതുകയും നമുക്ക് വേണ്ട എല്ലാ പ്രാര്‍ത്ഥനകള്‍ നിര്‍‌വഹിക്കുകയും ചെയ്യാം. ഇതിന്നിടയില്‍ നിശ്ചയിക്കപ്പെട്ട പ്രാര്‍ത്ഥനകള്‍ ഇല്ല. നമുക്ക് വേണ്ട എല്ലാ ആവശ്യങ്ങളും കടപ്പാടും നന്ദിയും അറിയിക്കാനുള്ള സമയങ്ങളാണു. എന്നാല്‍ റുൿനുൽ യമാനിനിലെത്തിയാല്‍ പിന്നീട് ഹജറുല്‍ അസ്‌വദ് എത്തുന്നത് വരെ

 ربنا آتنا في الدنيا حسنة وفي الآخرة حسنة وقنا عذاب النار 


റബ്ബനാ ആത്തിനാ ഫിദ്ദുന്‍‌യാ ഹസനത്തന്‍ വഫില്‍ ആഖിറത്തി ഹസനത്തന്‍ വഖിനാ അദാബന്നാര്‍


ഞങ്ങളുടെ രക്ഷിതാവേ- ഞങ്ങള്‍ക്ക് ഈ ലോകത്ത് ഏറ്റവും നല്ലത് നല്‍കേണമേ, പരലോകത്തും ഏറ്റവും നല്ലത് നല്‍കേണമേ, നരകശിക്ഷയില്‍ നിന്നു കാത്തുകൊള്ളേണമേ 

എന്ന് പ്രാര്‍ത്ഥിച്ചു കൊണ്ടിരിക്കണം. വീണ്ടും നാം എത്തുക ഹജ്‌റുല്‍ അസ്‌വദിന്റെ അരികിലാണു. ആദ്യത്തെ പോലെ വലതു കൈ ഉയര്‍ത്തി ബിസ്മില്ലാഹി അല്ലാഹു അക്ബര്‍ എന്നു പറഞ്ഞു തവാഫ് തുടരണം. ഇങ്ങിനെ ഏഴു പ്രാവശ്യം ക‌അബയെ വലയം വക്കണം.

ഈ പ്രാര്‍ത്ഥന നാം സ്ഥിരമായി ചെല്ലുന്നതാണു. പക്ഷെ അതിനെ പ്രാധാന്യമാകട്ടെ പലപ്പോഴും മനസ്സിലാക്കാതെ പോകുന്നതും. നാം ദൈവത്തോട് ചോദിക്കുന്നത് ഏറ്റവും ഉത്തമമായതാനു. അത് നമ്മേക്കാള്‍ ഭാവിയറിയുന്ന ദൈവത്തിന്നാണറിവുള്ളത്. അതിനാല്‍ തന്നെ നമുക്ക് നല്ലതെന്നു പ്രത്യക്ഷത്തില്‍ തോന്നുന്ന പലതും ആത്യന്തികമായി നമുക്ക് നല്ലതാവണമെന്നില്ല. അതിനാല്‍ ഈ പ്രാര്‍ത്ഥന ചെല്ലുമ്പോള്‍ നമ്മുടെ എല്ലാ ആഗ്രഹങ്ങളും ആവശയ്ങ്ങളും മനസ്സില്‍ കരുതുകയും അതെനിക്ക് നന്മയാണെങ്കില്‍ പ്രധാനം ചെയ്യണമേ എന്ന് കരുതുകയും ചെയ്യുക.

തവാഫില്‍ ശ്രദ്ധിക്കേണ്ട ഒരു കാര്യം ആദ്യത്തെ മൂന്നു പ്രാവശ്യം വലയം ചെയ്യുമ്പോള്‍ കാല്‍ രണ്ടും അടുപ്പിച്ച് ചെറുതായി ഓടുന്നത് പോലെയാണു ക‌അബയെ ചുറ്റേണ്ടത് എന്നതാണു. ഇതിനെ റമലിന്റെ നടത്തം എന്നാണു പരയുന്നത്.

പല നാട്ടില്‍ നിന്നും വരുന്ന പല ജനങ്ങള്‍ പലപ്പോഴും അറിവില്ലാതെ തവാഫില്‍ പലതും ചെയ്യുന്നത് കാണാം. ഉദാഹരണത്തിനു റുക്നുല്‍ യമെനിന്റെ മൂലയിലെത്തിയാല്‍ ഹജ്റുല്‍ അസ്‌വദിന്നടുത്തെത്തുന്നത് പോലെ കൈ പൊക്കി അഭിവാദനം ചെയ്യേണ്ടതില്ല. കൂടാതെ തവാഫില്‍ മറ്റു സന്ദര്‍ഭങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനകളുമില്ല. അതിനാല്‍ ഒന്നാം താഫില്‍ രണ്ടാം തവാഫില്‍ എന്നെല്ലാം പറഞ്ഞ് വരുന്ന പല ദു‌ആകളും അനാവശ്യമാണു. നമുക്ക് ചോദിക്കാനുള്‍ലതും പറയാനുള്ളതും അറബിയിലാകണം എന്നുമില്ല. മുമ്പ് സൂചിപ്പിച്ച ചില പ്രാര്‍ത്ഥനകളൊഴികെ മറ്റൊന്നും കാണാതെ പഠിക്കേണ്ടതോ പുസ്തകം നോക്കി ചെല്ലുകയോ ആവശ്യമില്ലാത്തതാണു.

തവാഫ് കഴിഞ്ഞപ്പോഴേക്ക് കുറച്ചു ക്ഷീണിച്ചിരുന്നു. തവാഫിനു ശേഷം ഹജ്‌റുല്‍ അസ്‌വദിന്നരികിലുള്ള ഇബ്രാഹീം മക്കാമിനു പിന്നിലായി രണ്ട് റക‌അത്ത് സുന്നത്ത് നമസ്കാരമുണ്ട്. ഈ നമസ്കാരത്തിലെ ആദ്യത്തെ റക‌അത്തില്‍ ഖുല്‍ യാ അയ്യുഹല്‍ കാഫിറൂന്‍ എന്നതും രണ്ടാമത്തതില്‍ ഖു‌ല്‍ ഹുവള്ളാഹു അഹദ് എന്ന അദ്ധ്യായങ്ങള്‍ പാരായണം ചെയ്യുക നബിചര്യയാണു.

അതും നിര്‍‌വഹിച്ച് അവിടെ പാത്രങ്ങളില്‍ വച്ചിരിക്കുന്ന സംസം വെള്ളം കുടിച്ചു കുറച്ചു നേരമിരുന്നു. എന്നിട്ട് അടുത്ത കര്‍മമായ സ‌അയിനായി നീങ്ങി.



2011, ഏപ്രിൽ 11, തിങ്കളാഴ്‌ച

ഉംറ യാത്ര- 3 ( പ്രവേശനം )

റിയാദിലെ പ്രഭാതത്തിനു കുളിരണിയിക്കുന്ന തണുപ്പ്. സുഹൈറിന്റെ പെങ്ങൾ തയ്യാറാക്കിയ പ്രാതലിന് സ്നേഹത്തിന്റെ ഊഷ്മളതയുണ്ടായിരുന്നു. രാവിലെ പ്രഭാതപ്രാര്‍ത്ഥന കഴിഞ്ഞാലുടന്‍ തിരിക്കണമെന്നു തലേന്നെ തീരുമാനിച്ചതായിരുന്നു. അപ്പോഴേക്കും പ്രാതലിന്റെ കൊതിപ്പിക്കുന്ന  ഇഡ്ഡലിക്കൊപ്പം ഉച്ചക്കുള്ള ഭക്ഷണം വരെ അവര്‍ പാര്‍സല്‍ ആക്കിയിരിക്കുന്നു.നേരത്തെ ഇതെല്ലാം തയ്യാറാക്കാന്‍ അവര്‍ എത്ര നേരത്തെ എഴുന്നേറ്റിരിക്കണം. അവരുടെ നല്ല മനസ്സിനു അവര്‍ക്കും കുടുമ്പത്തിനും മനസ്സില്‍ പ്രാര്‍ത്ഥിച്ചു റിയാദില്‍ നിന്നും യാത്ര തിരിച്ചു.

റിയാദ് പട്ടണത്തില്‍ റെയില്‍‌വേ സ്റ്റേഷനു സമീപമാണു അവര്‍ താമസിക്കുന്നത്. അതിന്നു മുന്നിലൂടെയാണ് ഞങ്ങള്‍ക്ക് മക്കയിലേക്ക് പട്ടണത്തില്‍ നിന്നും പുറം ചാടേണ്ടത്. മറ്റൊരവസരത്തിലായിരുന്നുവെങ്കില്‍ ഞാന്‍ റെയില്‍വേ സ്റ്റേഷന്‍ ഒന്നു പോയി കാണുമായിരുന്നു. നമ്മുടെ നാട്ടിലെ തീവണ്ടിയില്‍ നിന്നെന്തെല്ലാം മാറ്റം എന്നു മനസ്സിലാക്കാനായിരുന്നില്ല, എന്നിലെ ചരിത്ര വിദ്യാര്‍ത്ഥിക്ക് മറ്റു ചില ഓര്‍മപുതുക്കലിനു കൂടിയായിരുന്നു അത്.

ഒന്നാം ലോകമാഹായുദ്ധത്തില്‍ ഉസ്മാനിയാ ഖിലാഫത്തോടെ പേരിലെങ്കിലുമുള്ള ഖിലാഫത്ത്  ഇല്ലാതായ ചരിത്ര പ്രാധാന്യത്തിന്റെ ഒരു ഓര്‍മ പുതുക്കലിനു വേണ്ടിയായിരുന്നു അത്. ഒരു തീവണ്ടിപ്പാളയത്തിലൂടെ ഒരു സാമ്രാജ്യം തകര്‍ത്ത കഥ അറേബ്യക്ക് പറയാനുണ്ട്. എന്റെ മനസ്സിലൂടെ ലോറന്‍സ് ഓഫ് അറേബ്യയിലെ രംഗങ്ങള്‍ കടന്നു പോയി. റിയാദിലെ ഈ റെയില്‍ പാതങ്ങള്‍ക്ക് അവയുമായി ഒരു ബന്ധവുമില്ല എന്നെനിക്കറിയാം. എന്നാലും ചരിത്രത്തിനു ഇങ്ങിനെ ചില അസ്കിതകളുണ്ടല്ലോ. മുന്നില്‍ കാണുന്ന കെട്ടിടങ്ങളെയോ പട്ടണത്തിന്റെ പൊലിമയോ അല്ല ഞാനിപ്പോള്‍ കാണുന്നത്. എന്റെ കണ്മുമ്പിലൂടെ ഒരു പഴയ തീവണ്ടി പാളം തകർന്നു മറിഞ്ഞു കൊണ്ടിരിക്കുന്നു.

ദമസ്കസില്‍ നിന്നു മദീനവരെ നീളുന്ന ഹിജാശ് റയില്‍‌വേ ഉസ്മാനിയ ഖിലാഫത്തിന്റെ  പ്രൌഢിയുടെ പ്രതീകമായിരുന്നു. അറബ് ദേശീയത ഖിലാഫത്തിനെ മറികടന്നപ്പോള്‍ തകര്‍ന്നു പോയ ഖിലാഫത്തിന്റെ ചരിത്രം. തകര്‍ന്നത് കേവലം ഒരു റെയില്‍‌ പാതയായിരുന്നില്ല. പിന്നീടൊരിക്കലും കൂട്ടിയോജിക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത ഖിലാഫത്തു കൂടിയായിരുന്നു. പല ചര്‍ച്ചകളും നടന്നു കൊണ്ടിരിക്കുന്നുവെങ്കിലും പിന്നീടൊരിക്കലും ഹിജാസ് റെയില്‍വേയും  പുനസ്ഥാപിക്കാനായിട്ടില്ല.

റെയില്‍ പാലത്തിലെ സ്ഫോടനം തകര്‍ത്തത് തീവണ്ടിയുടെ മുന്നോട്ടുള്ള  കുതിപ്പ് മാത്രമല്ല. പുരോഗമനത്തിന്റെ തീവണ്ടിയെ തന്നെയായിരുന്നു.റെയില്‍വേ പാളങ്ങളെ തകര്‍ത്ത് കാലവും അറബികളെ പിന്നോട്ട് വലിച്ചു. പിന്നീട് നാല്പതുകളില്‍ എണ്ണ കണ്ടില്ലായിരുന്നുവെങ്കില്‍ ഈ കെട്ടിടങ്ങളോ റെയില്‍ പാളയങ്ങളോ സൗദിയില്‍ കാണില്ലായിരുന്നു. അല്ലെങ്കിലും പടച്ചവന്റെ തീരുമാനങ്ങളെ കുറിച്ച് നമുക്കെന്തറിയാം. ലോകത്തിലെ മറ്റുള്ളിടങ്ങളില്‍ അവന്‍ ഭൂമിക്ക് മീതെ അവന്‍ ചൊരിഞ്ഞ അനുഗ്രഹങ്ങളില്‍ നിന്നു ഭക്ഷിപ്പിക്കുന്നു. ഇവിടെ അനുഗ്രഹമാകട്ടെ ഭൂമിക്കടിയില്‍ ഒളിപ്പിച്ചു വച്ചിരിക്കുന്നു. അതെടുത്ത്  ഭൂമിക്കു മുകളില്‍ അനുഗ്രഹീതമാക്കുന്നു.

ഇന്ന് സൗദിയിലെ ഏറ്റവും വലിയ പ്രവാസികള്‍ ഇന്ത്യക്കാരാണു. എന്നാല്‍ ഹിജാസ് റെയില്‍‌വെയുടെ പ്രധാന സാമ്പത്തിക സ്രോതസ്സ് ഇന്ത്യയായിരുന്നുവെന്ന് എത്ര പേര്‍ക്കറിയാം. ഇന്ത്യയിലെ പണം, ബല്‍ജിയത്തിന്റെ ഉരുക്ക്, ജര്‍മനിയുടെ സാങ്കേതികത, തുര്‍ക്കിയുടെ സൈനിക സേവനം ഇവയുടെ ആകത്തുകയായിരുന്നു ഹിജാസ് റെയില്‍‌വേ. ഇന്ന് അതേ ഇന്ത്യയിലെ മുഖ്യ വരുമാനങ്ങളിലൊന്നു സൗദിയില്‍ നിന്നു വരുന്ന പ്രവാസപ്പണമാകുന്നു. ഉസ്മാനിയ ഖലീഫ റെയില്‍‌വേക്കു വേണ്ട പണത്തിനു ഐച്ഛിക ദാനം (വഖ്ഫ്) ആവശ്യപ്പെട്ടപ്പോള്‍ പ്രധാനമായും പണമൊഴുകിയത് ഇന്ത്യയില്‍ നിന്നായിരുന്നു. ഇന്ത്യ ഒരു സമ്പന്ന രാജ്യമായിരുന്നു. ലോകത്തിലെ തന്നെ പണക്കാരായ സുല്‍ത്താന്മാരുടെയും വ്യാപാരികളുടെയും നാടായിരുന്നു ഇന്ത്യ.

പട്ടണം പിന്നിട്ടു വീണ്ടും വിജനമായ മരുഭൂമിയിലേക്ക്. മരുഭൂമിയെ കീറി സമാന്തരമായ രണ്ടു രേഖകളായി റോഡ് വരച്ചു വച്ചിരിക്കുന്നു. ഇന്നലെത്തെ പോലെയുള്ള മണല്‍കാറ്റും വരള്‍ച്ചയും ഇന്നില്ല. ജലസാന്നിദ്ധ്യം അറിയിച്ചു അങ്ങിങ്ങായി കുറ്റിച്ചെടികളുണ്ട്. അവിടവിടങ്ങളില്‍ ഒട്ടകങ്ങളേയും  ആട്ടിന്‍‌കൂട്ടങ്ങളേയും കാണാം. റിയാദില്‍ നിന്നു എണ്ണൂറ് കിലോമീറ്റര്‍ പിന്നിട്ടാലേ മക്കയിലെത്തൂ. അതിന്നിടയില്‍ ത്വായിഫില്‍ കയറി ഇഹ്റാം ചെയ്യേണ്ടതുണ്ട്. തലേന്നു സുഹൈറായിരുന്നു കപ്പിത്താനെങ്കില്‍ ഇന്നു ഞാനാണു. തലേന്നത്തെ നീണ്ട ഡ്രൈവിങ്ങ് സുഹൈറിനെ തളര്‍ത്തിയിട്ടുണ്ട്.

യാത്രയെ കുറിച്ചു പറഞ്ഞപ്പോള്‍ ബഹറിനിലെ കൂട്ടുകാരനായ ബ്ലോഗര്‍ സാജു പ്രാഥമികമായ
സുഹൈറും ഞാനും
മരുന്നുകള്‍ കരുതാന്‍ ആവശ്യപ്പെട്ടിരുന്നു. നിരന്തരം മാറുന്ന കാലാവസ്ഥയെ കുറിച്ച് മുന്നറിയിപ്പു തന്നതിനാല്‍ അവ കയ്യിലുണ്ട്. ഇത്ര പെട്ടെന്നു അതുപകാരപ്പെടും എന്നു കരുതിയിരുന്നില്ല. സൗഹൈറും ഷിഹാബും പാരസിറ്റമോള്‍ മുന്‍‌കരുതലായി രാവിലെ വിഴുങ്ങിയിരുന്നു. വളരെ ദൂരം പിന്നിടുമ്പോഴെ കടകളും പെട്രോള്‍ ബങ്കും കാണുകയുള്ളൂ. ഒരു ഒമ്പത് മണിയായി കാണും. ഷിഹാബ് വെടി പൊട്ടിച്ചു. എന്തെങ്കിലും കഴിച്ചില്ലെങ്കില്‍ അവന്‍ പ്രശ്നമുണ്ടാക്കുമെന്നു. ഇപ്പോഴാനു അവനു വേണ്ട ശരിക്കുമുള്ള മരുന്നെനിക്ക് മനസ്സിലായത്. രാവിലെ നടത്തിയ മൃഷ്ഠാന ഭോജനം ഇത്ര പെട്ടെന്നു ദഹിച്ചോ. ഇതറിയുകയായിരുന്നെങ്കിൽ അന്നത്തെ അൽ‌ഐൻ യാത്ര പ്രശ്നമാകില്ലായിരുന്നു. എന്തായാലും മലയാളിയായിപ്പൊയില്ലെ? മൂത്രമൊഴിക്കുന്നതിനും ഭക്ഷണം കഴിക്കുന്നതിനും കമ്പനി കൊടുക്കാതെങ്ങിനെ?

വഴികൾ പിന്നിട്ടു പോവുന്തോറും ഭൂമിയുടെ സ്വഭാവവും മാറുന്നു. ചിലയിടങ്ങളില്‍ ശാന്തമായാണു
 മണല്‍ കിടക്കുന്നതെങ്കിലും എപ്പോഴും ശാന്തനല്ലെന്നു മുന്നറിയിപ്പ് തരുന്ന ബോര്‍ഡുകള്‍‌ . റോഡുകളില്‍ കാറ്റിനാല്‍ രൂപപ്പെടുന്ന മണല്‍കുന്നുകള്‍ അപകടകാരികളായി മാറും. നൂറ് കിലോമീറ്റര്‍ വേഗതക്കപ്പുറം പോകുമ്പോള്‍ പെട്ടെന്നു മണലിലേക്ക് കയറിയാല്‍ നിയന്ത്രണം നഷ്ടപ്പെടും.പിന്നീട് വണ്ടി കിടക്കുന്നതെവിടെ എന്നു നോക്കാന്‍ നാമുണ്ടാകണമെന്നില്ല. അങ്ങിനെ ചിലപ്പോഴെങ്കിലും തെന്നിക്കളിച്ച ചില അവശിഷ്ടങ്ങള്‍ വഴികളില്‍ സാക്ഷ്യം പറയുന്നുണ്ട്. പക്ഷെ ഇന്ന് ഇന്നലെത്തെ പോലെയല്ല. അതിനാല്‍ 140 മുതൽ 180 സ്പീഡിലാണു വണ്ടി പോകുന്നത്. വളവും തിരിവുമില്ലാതെ മുന്നില്‍ വിശാലമായി റോഡ് കിടന്നാല്‍ വണ്ടിയുടെ സ്പീഡ് കൂടുന്നതറിയില്ല.

കറുത്ത നിറമുള്ള ഒട്ടകങ്ങളെ ആദ്യമായാണു കാണുന്നത്. പക്ഷെ,  റോഡിനു വശങ്ങളില്‍ കമ്പി വേലികളില്ല. ഇവ എപ്പോഴും റോഡ് മുറിച്ചു കടക്കാം. അത് വളരെ അപകടവുമാണ്‍. ഭാഗ്യത്തിനു ഒട്ടകങ്ങള്‍ റോഡിന്നരുകില്‍ മേയുന്നുണ്ടായിരുന്നില്ല. അവയെല്ലാം കുറേ ദൂരം തന്നെയാണു.

ഒരിടത്ത് ഭൂമി വല്ലാതെ വിസ്മയിപ്പിച്ചു. എങ്ങും ചുവന്ന മലകള്‍ . കാറ്റും മഴയും ചെത്തിയെടുത്ത് ശില്പങ്ങളൊരുക്കിയ അപൂര്‍‌വ്വ കാഴ്ച്ച. ചിത്രകഥയിലെ ഫാന്റം മല പോലെ പല രൂപത്തില്‍ . ഏറ്റവും വലിയ കലാകാരന്‍ പ്രകൃതി തന്നെ. ട്രാഫിക് വളരെ കുറവായതിനാല്‍ അവയെല്ലാം ആസ്വദിച്ചു തന്നെ വണ്ടിയോടിക്കാനായി.അല്ലെങ്കില്‍ ഈ കപ്പിത്താന്‍ പദവി ഒരു നഷ്ടമായേനെ.

കേരളത്തില്‍ ഞാന്‍ തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ ട്രൈനിലും ബസ്സിലും യാത്ര ചെയ്തിട്ടുണ്ട്. . എമിറാത്തില്‍ എല്ലാ എമിറേറ്റ്സിലും.  കല്‍ബ പോകുന്ന വഴിയില്‍ ഒരു ചെറിയ സാമ്യമൊഴികെ പ്രകൃതിദൃശ്യത്തിലെ ഈ വൈവിധ്യം കാണാന്‍ കഴിഞ്ഞിട്ടില്ല മുമ്പൊരിക്കലും.  ഈ മലക്കൂട്ടങ്ങള്‍ക്ക് ശേഷം ഇനി വരുന്നത് എന്താണാവോ? മരുഭൂമി എന്നാല്‍ വെറും മണല്‍ മാത്രമെന്ന് കരുതുന്നവര്‍ക്ക് തെറ്റി. ഹരിതാഭമായ ഒരു പ്രകൃതിയെല്ലെങ്കിലും ഇവ വളരെ ആസ്വാദ്യകരമാണു. നമ്മുടെ പ്രകൃതി ലാളിത്യത്തിന്റെ സൗന്ദര്യമെങ്കില്‍ ഇതിനെ പരുക്കന്‍ സൗന്ദര്യമെന്നു വിശേഷിപ്പിക്കാം. തമിള്‍നാട്ടിലേക്കെല്ലാം കടക്കുമ്പോള്‍ കേരളത്തിലെ പച്ചപ്പില്‍ നിന്നും പിന്നെ വരണ്ടഭൂമിയും ഇതേപോലെ പാറനിറഞ്ഞ മലകളുമെല്ലാമുണ്ടെങ്കിലൂം അവ നിറം മാറുന്നത് ഒരു തുടര്‍ച്ചയായിട്ടാകും. പതുക്കെ മാഞ്ഞു പോകുന്ന ഒരു പ്രതീതി- എന്നാല്‍ ഇവിടെ പ്രകൃതി മാറുന്നത് പൊടുന്നനെയാണു. അപ്പുറവും ഇപ്പുറവും രണ്ടായി നില്‍ക്കുന്ന ഭൂമിയെ കാണാം. മുന്നിലുള്ള ചിത്രവും പിന്നിലുള്ള ചിത്രവും രണ്ടാണു. മലകളുടെ ഘോഷയാത്ര കാണുമ്പോല്‍ ഇതവസാനിക്കില്ലെന്നു തോന്നും എന്നാല്‍ പെട്ടെന്നായിരിക്കും നമ്മെ അമ്പരപ്പിച്ചു ഒരു പൂര്‍ണ്ണവിരാമമിട്ട് സമതലം തുടങ്ങുന്നത്. 

മക്കയിലേക്കുള്ള വഴി പിന്നിടാന്‍ കുറച്ചുകൂടിയേയുള്ളൂവെന്ന് റോഡിലടയാളപ്പെടുത്തിയ സൈന്‍ ബോര്‍ഡ്. അതിന്നിടയില്‍ തായിഫിനെ കുറിച്ചുള്ള എന്റെ ഒരു അഭിപ്രായം സുഹൈറിനെ ചൊടിപ്പിച്ചു. ഞാനാകട്ടെ സൗദിയിലെ എന്റെ സ്നേഹിതരില്‍ നിന്നു കിട്ടിയ ഒരു അഭിപ്രായം പങ്കു വച്ചതായിരുന്നു. മക്ക, തായിഫ്, മദീന - പ്രവാചകനെ മൂന്നു രീതിയില്‍ സ്വീകരിച്ച പ്രദേശങ്ങളാണിവ. മക്കക്കാര്‍ പ്രവാചകനെ അം‌ഗീകരിക്കാതിരുന്നത് അവരുടെ അഹന്ത നിമിത്തമായിരുന്നു. തായിഫുകാരാകട്ടെ പ്രവാചകനെ ഒരു കാരണവുമില്ലാതെ ഉപദ്രവിക്കുകയാണു ചെയ്തത്. മദീനക്കാര്‍ മറ്റൊരു താത്പര്യവുമില്ലാതെ കൈ നീട്ടി സ്വീകരിക്കുകയും ചെയ്തു. ഇന്നും ഈ സ്വഭാവത്തിന്റെ ബാക്കി പത്രം ഈ ജനങ്ങളില്‍ കാണാം എന്ന് സൗദിയില്‍ ജോലി ചെയ്യുന്നവര്‍ അഭിപ്രായപ്പെടാറുണ്ട്. ഞാനിത് പറഞ്ഞപ്പോള്‍ സുഹൈര്‍ ശരിക്കും ചൂടായി. ഒരാളുടെ അഭിപ്രായം രൂപപ്പെടുന്നതില്‍ അയാള്‍ക്ക് കിട്ടിയ അനുഭവങ്ങള്‍ ഒന്നാകെ സാമാന്യ വത്ക്കരിക്കുന്നതാകാമെന്നും , ഒരു നല്ല കാര്യത്തിനിറങ്ങുമ്പോള്‍ ഇതേ പോലുള്ള പരാമര്‍ശങ്ങള്‍ ഒരു വിഭാഗത്തെ കുറിച്ച് പറയാൻ പാടില്ലെന്നും അവന്‍ തര്‍ക്കിച്ചു. സ്വന്തം അനുഭവമെല്ലാത്തതിനാല്‍ ഞാനതം‌ഗീകരിച്ചു. എന്തിനു നാം ഒരു സമൂഹത്തെ മുഴുവന്‍ കുറ്റപ്പെടുത്തണം.

മുന്നിലെ വഴി തായിഫിലേക്കും മക്കയിലേക്കും പിരിയുന്നു. മക്കയാണു ലക്ഷ്യമെങ്കിലും തായിഫില്‍ പോയി ഇഹ്റാമില്‍ പ്രവേശിക്കണം. തായിഫില്‍ നിന്നു മക്കയിലേക്ക് പിന്നെയും 80 കിലോമീറ്ററുകളുണ്ട്. അങ്ങിനെ തായിഫിനെ ലക്ഷ്യമാക്കി വണ്ടി നീങ്ങിക്കൊണ്ടിരുന്നു.

പ്രവാചകന്റെ ആദ്യകാല ജീവിതത്തിലെ കഠിന പരീക്ഷണങ്ങൾ പിന്നിട്ട തായിഫിലേക്കാണു ഞങ്ങള്‍ക്ക് പ്രവേശിക്കേണ്ടത്. ഞാനെന്റെ മനസ്സിനെ തായിഫുമായി കോര്‍ത്തിണക്കാന്‍ ശ്രമിച്ചു. ചരിത്ര സ്മരണകള്‍ എന്റെ മുന്നില്‍ ചലചിത്രം കാണിച്ചു.

പ്രവാചകത്വത്തിന്റെ പത്താം വര്‍ഷം. അനാഥനായ മുഹെമ്മദിന്റെ പുതിയ മാർഗ്ഗം പ്രമാണിമാരായ മക്കക്കാര്‍ക്ക് ഒരിക്കലുമുള്‍ക്കൊള്ളാനാകാത്തതായിരുന്നു. നിരവധി ദൈവങ്ങല്‍ക്ക് പകരം ഒരൊറ്റ ദൈവം മതിയെന്നോ? എങ്കില്‍ ഞങ്ങളുടെ ഗോത്ര ദൈവങ്ങളെ എന്തു ചെയ്യും. അല്ലാഹു ഏറ്റവും വലിയവനാണെന്നവര്‍ക്കറിയാം. പക്ഷെ, സഹായിയായ ചെറുദൈവങ്ങളില്ലാതെ ഏകദൈവം അവര്‍ക്കഗീകരിക്കാനാവുന്ന ഒന്നായിരുന്നില്ല. പ്രമാണിമാരെല്ലാം തള്ളിപ്പറഞ്ഞപ്പോള്‍ പ്രവാചകനു സഹായിയായി ഉണ്ടായത് പിതൃവ്യനായ അബൂത്വാലിബും ഭാര്യയായ ഖദീജയുമാണു. അവര്‍ രണ്ടു പേരുമാണു ഒന്നിനു പിറകെ ഒന്നായി മരണപ്പെട്ടത്. ഇനി പ്രവാചകനെ അക്രമിച്ചാല്‍ ചോദ്യം ചെയ്യാനാരുമില്ല. അവസരം മുതലെടുത്ത മക്കക്കാർ പ്രവാചകനെ ശാരീരികമായി ഉപദ്രവിക്കാന്‍ തുടങ്ങി. വീട്ടില്‍ തിരിച്ചെത്തുന്ന പിതാവിന്റെ തലയില്‍ നിന്നും ആളുകളിട്ട മണ്ണു കഴുകിമാറ്റുമ്പോള്‍ പുത്രിയായ ഫാത്വിമ കരഞ്ഞു പോകും. പ്രവാചകന്‍ അവളെ സമാധാനിപ്പിക്കും. മകളേ കരയാതെ/ അല്ലാഹു നിന്റെ പിതാവിനു സം‌രക്ഷണം നല്‍കും.

എതിര്‍പ്പ് കൂടി വരികയാണു. സ്വന്തം അമ്മാവന്മാര്‍ തായിഫിലുണ്ട്. മക്കയില്‍ നിന്നും കിഴക്കു മാറി അമ്പത് മൈല്‍ അപ്പുറമാണു തായിഫ്. മലകളുടെ നാട്. പ്രവാചകന്‍ മകളെയും കൂട്ടി അമ്മാവന്മാരായ ത്വകീഫ് ഗോത്രക്കാരുടെ സഹായം പ്രതീക്ഷിച്ചു അവിടേക്ക് പോയി. കുടുംബക്കാരെ സം‌രക്ഷിക്കുക അന്നത്തെ ഗോത്ര സമ്പ്രദായമാണു. പക്ഷെ അവര്‍ പ്രവാചകനെ സഹായിച്ചില്ലെന്നു മാത്രമല്ല, തങ്ങളുടെ അടിമകളെ വിട്ട് അക്രമികളെ കൂട്ടി കൂക്കിവിളിപ്പിക്കുകയും കല്ലെറിയുമാണു ചെയ്തത്. പ്രവാചകന്റെ കാലുകളില്‍ നിന്നു രക്തം വാര്‍ന്നൊഴുകി. പ്രവാചകന്‍ ഓടി അടുത്തുള്ള ഒരു മുന്തിരിതോട്ടത്തില്‍ അഭയം പ്രാപിച്ചു.

അദ്ദേഹം അവിടെനിന്നിങ്ങനെ പ്രാര്‍ത്ഥിച്ചു.
എന്റെ നാഥാ. എന്റെ ശക്തി ദൗര്‍ബല്യത്തെയും സൂത്രക്കുറവിനെയും അവഹേളിക്കപ്പെടുന്നതിനെയും ഞാന്‍ നിന്നോടാണു പരാതിപ്പെടുന്നത്.
കരുണാനിധിയായവനേ- നീ പീഡിതരുടെ സം‌രക്ഷകനാണു.
നീയാണെന്റെ നാഥന്‍.
നീ ആരെയാണ് എന്നെ ഏല്പ്പിക്കുന്നത്.
എന്നെ മ്ലാനവദനായി സ്വീകരിക്കുന്ന ഒരു വിദൂരസ്ഥനെയോ? അതോ എന്നെ ജയിച്ചടക്കാന്‍ കഴിയുന്ന ശത്രുവിനെയോ?
എങ്കിലും എന്നോട് നിനക്ക് കോപമൊന്നുമില്ലെങ്കില്‍ ഇതൊന്നുമെനിക്ക് പ്രശ്നമില്ല.

പ്രവാചകന്റെ സ്ഥിതി കണ്ടലിവു തോന്നിയ തോട്ടത്തിന്റെ ഉടമകള്‍ കുറച്ച് മുന്തിരി ഭക്ഷിക്കാന്‍ നല്‍കുകയും  കുറച്ചു നേരത്തേക്ക് അവിടെ തങ്ങാന്‍ അനുവദിക്കുകയും ചെയ്തു.

ചരിത്രത്തിന്റെ ഈ ഓര്‍മകളിലൂടെ ഞങ്ങള്‍ തായിഫില്‍ പ്രവേശിക്കുകയാണു. വണ്ടി ഞങ്ങളേയും കൊണ്ട് മുകളിലേക്ക് കയറ്റം കയറുകയാണു.  സമുദ്രനിരപ്പിൽ നിന്നു ആറായിരത്തോളം അടി ഉയരത്തിലാണു തായിഫിന്റെ നിൽപ്പ്. അതിനാൽ തന്നെ സൗദിയിലെ ഒരു സുഖവാസ കേന്ദ്രം കൂടിയാണു തായിഫ്. ഉഷ്ണകാലത്ത് സൗദി ഗവർമെന്റ് തങ്ങളുടെ തലസ്ഥാനം താത്ക്കാലികമായി തായിഫിലേക്ക് മാറ്റും.

പ്രവാചകന്റെ കാലത്തെ മുന്തിരി തോട്ടം പറഞ്ഞതിൽ തന്നെ അതിന്റെ കാർഷിക പ്രാധാന്യം പറയേണ്ടതില്ലല്ലോ? വളഞ്ഞു തിരിഞ്ഞു വണ്ടി മുന്നോട്ട് നീങ്ങി തായിഫിലെത്തിയപ്പോള്‍ സമയം മൂന്നു മണിയോളമായിരിക്കുന്നു. ഇഹ്‌റാമിന്റെ സ്ഥലം വളരെ വിശാലമാണെന്നു കേട്ടറിവുണ്ട്. ഞങ്ങള്‍ അവിടെ കണ്ട ഒരു സൗദിയോട് സ്ഥലമന്യേഷിച്ചു. അയാല്‍ വണ്ടി നിര്‍ത്തി ഇറങ്ങി വന്നു പുഞ്ചിരിച്ച് എല്ലാം വിശദമാക്കി തന്നു. സുഹൈര്‍ എന്നൊട് ചോദിച്ചു. ഇപ്പോഴെന്തായി. അയാളുടെ പെരുമാറ്റം എത്ര മാന്യമാണു. എനിക്ക് സമ്മതിക്കാതിരിക്കാന്‍ നിര്‍‌വാഹമില്ലായിരുന്നു.

തായിഫ് ടൗണിലല്ല ഇഹ്റാമിന്റെ സ്ഥലം . മറിച്ച് സൈല്‍ കബീര്‍ എന്ന സ്ഥലത്താണു. സൈന്‍ ബോര്‍ഡ് വളരെ വ്യക്തമായി അടയാളപ്പെടുത്തിയതിനാല്‍ സ്ഥലപേരു കിട്ടിയപ്പോള്‍ പിന്നെ ചോദിക്കേണ്ടി വന്നില്ല. അങ്ങിനെ സൈല്‍ കബീറിലെത്തി.

റിയാദില്‍ നിന്നു കൊണ്ട് വന്ന ഉച്ചഭക്ഷണം കഴിക്കുമ്പോള്‍ മൂന്നരകഴിഞ്ഞിരിക്കുന്നു. നല്ല വിശപ്പ് രുചി ഇരട്ടിപ്പിച്ചു. ഇപ്പോള്‍ വലിയ തിരക്കില്ലെങ്കിലും ഹജ്ജിനെ കൂടി കണക്കിലെടുത്താണു സൗകര്യങ്ങളൊരുക്കിയിരിക്കുന്നത്. ഇഹ്റാമിനു വസ്ത്രം മാറ്റുന്നതിനു മുമ്പ് കുളിക്കുന്നത് സുന്നത്തുണ്ട്. അതിന്നായി കുളിമുറികളുടെ ഒരു നിര തന്നെയുണ്ട് . കുളിമുറികലിൽ ഈസ്റ്റേൺ രീതിയിലുള്ള ലാട്രിനും ഷവറും നമ്മുടെ വസ്ത്രങ്ങൾ തൂക്കിയിടാനുള്ള സൗകര്യമെല്ലാമുണ്ട്.

ഉം‌റ എന്നത് നാലു കര്‍മങ്ങള്‍ ഉള്‍കൊള്ളുന്നതാണു. ഇഹ്റാം, ത്വവാഫ്, സ‌അയ്, മുണ്ഡനം അല്ലെങ്കില്‍ മുടി മുറിക്കല്‍ ഇത്രയുമാണു അതിലെ കാര്യങ്ങള്‍. ഇപ്പോള്‍ ഞങ്ങള്‍ ഇഹ്‌റാമിലേക്ക്
സൈൽ കബീറിൽ ഇഹ്റാമിൽ പ്രവേശിക്കാനുള്ള സ്ഥലം ( മീഖാത്ത്)
പ്രവേശിക്കുകയാണു. ഇഹ്‌റാമിലേക്ക് പ്രവേശിക്കുകക എന്നാല്‍ ഒരു സ്ഥലത്തേക്ക് പ്രവേശിക്കുക എന്ന ഭാഷയല്ല. കര്‍മത്തിലേക്ക് തുടക്കം കുറിക്കുക എന്നതാണു. മാനസികമായും ശാരീരികമായും കര്‍മത്തിലേക്ക് പ്രവേശിക്കുകയാണു ഇതുവഴി ഉദ്ദേശിക്കുന്നത്.

ഇഹ്റാമിൽ പ്രവേശിക്കുന്നതിനു മുമ്പ് കുളിച്ചതിന്നു ശേഷം അല്പം സുഗന്ധദ്രവ്യം ശരീരത്തിൽ പുരട്ടുന്നതും നല്ലതാണു. പക്ഷെ അത് വസ്ത്രത്തിൽ പുരട്ടരുത്. രണ്ട് തുണികളല്ലാതെ മറ്റു വസ്ത്രങ്ങളൊന്നും തന്നെ പുരുഷന്മാർക്ക് അനുവദനീയമല്ല. എന്നാൽ ബെൽറ്റ്, കണ്ണട എന്നിവ ഉപയോഗിക്കാം. സോക്സ്, ഷൂ, കയ്യുറ, അടി വസ്ത്രം എന്നിവയൊന്നും ഉപയോഗിക്കരുത്. ചെരുപ്പ് ഉപയോഗിക്കാം. രണ്ടു തുണികളിലെ ഒന്ന് എടുക്കുവാനും മറ്റൊന്നു ചുറ്റുവാനുമുള്ളതാണെന്നു പറഞ്ഞിരുന്നല്ലോ- എന്നാല്‍ തല മൂടിപുതച്ചു വസ്ത്രം ഇടരുത്. തോളിലൂടെ ചുറ്റിയിട്ടാല്‍ മതി. ചിലരെല്ലാം ഇഹ്റാമില്‍ പ്രവേശിക്കുമ്പോള്‍ തന്നെ വലതു കൈ തുറന്ന് മേല്‍‌വസ്ത്രം ചുറ്റും. ഇതും അനുകരിണീയമല്ല. ത്വവാഫ് തുടങ്ങുന്നതു വരെ സാധാരണപോലെ മേൽത്തട്ടം ചുമലിലൂടെയിട്ടാൽ മതിയാകും.. (ഈ ലിങ്കിലൂടെ പോയാല്‍ ഇഹ്റാമിലെ വസ്ത്രം ധരിക്കുന്നതിന്റെ ഒരു രൂപം കിട്ടും.)

വസ്ത്രം ധരിച്ചു വുളുവെടുത്തു. ഇഹ്‌റാമിനു പ്രത്യേക സുന്നത്ത് നമസ്കാരമൊന്നുമില്ല. പക്ഷെ, അവിടെയുള്ള പള്ളിയില്‍ പ്രവേശിച്ചപ്പോള്‍ പള്ളിയില്‍ കടന്നതിനും വുളുവിനുമായ രണ്ട് റക‌അത്ത് സുന്നത്ത് നമസ്കരിച്ചു.

ഇഹ്റാമില്‍ പ്രവേശിച്ചാല്‍ ഇഹ്‌റാമില്‍ നിന്നു വിരമിക്കുന്നത് വരെ മുടി,നഖം എന്നിവ മുറിക്കുകയോ മനപ്പൂര്‍‌വ്വം നീക്കം ചെയ്യുകയോ ചെയ്യരുത്. സാധാരണ ഗതിയില്‍ കൊഴിഞ്ഞു പോകുന്നതില്‍ കുഴപ്പവുമില്ല. അതേ പോലെ വേട്ടയാടലും വിവാഹാന്യേഷണങ്ങള്‍ നടത്തുന്നതും നിഷിദ്ധമാണു. ലൈംഗിക പ്രകടനങ്ങളും പാടില്ല.  ഇഹ്റാമിനു മുമ്പ് ശരീരത്തിൽ സുഗന്ധമുപയോഗിക്കാമെങ്കിലും ഇഹ്‌റാമിന്‌ ശേഷം ശരീരത്തിലോ വസ്ത്രത്തിലോ ഭക്ഷണത്തിലോ പാനീയത്തിലോ സുഗന്ധം ഉപയോഗിക്കരുത്‌.

മറ്റൊന്നു ശ്രദ്ധിക്കേണ്ടത് വസ്ത്രം ധരിക്കുമ്പോള്‍ മറയേണ്ടത് നിര്‍ബന്ധമായ ഭാഗങ്ങള്‍ പൂര്‍ണ്ണമായും മറഞ്ഞിരിക്കുന്നു എന്നത് ഉറപ്പു വരുത്തണം. ഞങ്ങള്‍ വസ്ത്രമെല്ലാം മാറ്റി ഇഹ്റാമിലാകുന്നതിനു മുമ്പ് അവിടെ നില്‍ക്കുന്ന ഒരാള്‍ തന്റെ വസ്ത്രം പുക്കിളിനു താഴെയായാണു ധരിച്ചിരിക്കുന്നത്. ഞാന്‍ സലാം പറഞ്ഞു അയാളുടെ വസ്ത്രം മുകളിലേക്കെടുക്കാന്‍ ആവശ്യപ്പെട്ടു. പരിചയപ്പെട്ടപ്പോള്‍ ഒരു സൗദിക്കാരനാണു. റിയാദിലാണു വീടെന്നു പറഞ്ഞു. പലരും അശ്രദ്ധയാല്‍ തങ്ങളുടെ വസ്ത്രം താഴ്ത്തി എടുക്കുമ്പോള്‍ അവര്‍ക്കു നഷ്ടപ്പെടുന്നത് ഉം‌റ മുഴുവനുമായിട്ടാകും.

നമസ്കാരം കഴിഞ്ഞു പുറത്തിറങ്ങി. പള്ളിയുടെ മുമ്പിൽ വച്ച് ഞങ്ങൾ ഉംറയിലേക്ക് പ്രവേശിച്ചു. അതിനു ചെയ്യേണ്ടത് ലബ്ബൈക്കല്ലാഹുമ്മ ഉംറത്തൻ എന്നു എന്ന് പറയുകമാത്രമാണു. അല്പം ഉറക്കെയാണു ഇത് പറയേണ്ടത്.  അല്ലാഹുവേ ഉംറക്കുള്ള നിന്റെ വിളിക്കുത്തരം എന്നാണതിന്റെ അർത്ഥം. ഞങ്ങൾ ഉംറയിലായി കഴിഞ്ഞു. ഇനി തവാഫ് ചെയ്യുന്നത് വരെ ചൊല്ലുന്ന മന്ത്രത്തിനു തൽബിയ്യത്ത് എന്നു പറയുന്നു. ഇഹ്റാമിലായാൽ പിന്നെ മക്കയിലെത്തി തവാഫ് തുടങ്ങുന്നത് വരെ ഈ തൽബിയ്യത്ത് ചെല്ലണം -

ലബ്ബയ്ക അല്ലാഹുമ്മ ലബ്ബയ്ക്‌,
ലബ്ബയ്ക ലാശരീക ലക ലബ്ബയ്ക്‌,
ഇന്നൽ ഹംദ:  വന്ന‍ിഅ​‍്മത ലക-വൽ മുല്ക്‌,
ലാശരീക ലക - ലബ്ബയ്ക്

അല്ലാഹുവെ നിന്റെ വിളിക്കിതാ ഞാനുത്തരം ചെയ്തിരിക്കുന്ന‍ു.
നിന്റെ വിളികേട്ട്‌ ഞാനെത്തിയിരിക്കുന്ന‍ു.
നിനക്കൊരു പങ്കുകാരുമില്ല.
നിന്റെ വിളിക്ക്‌ ഞാനുത്തരം നൽകിയിരിക്കുന്ന‍ു.
എല്ലാ സ്തുതിയും അനുഗ്രഹവും നിനക്ക്‌. രാജാധികാരവും നിനക്ക്‌ ത​ന്നെ. തീർച്ച. നിനക്ക്‌ പങ്കാളിയായി ആരുമില്ല.-

ഇത് തുടർച്ചയായി ചെല്ലേണ്ടതാണു. മൂന്നു പേരും അല്ലാഹുവിന്റെ വിളിക്കുത്തരവുമായി  മക്കയിലേക്ക് തിരിച്ചു. മക്കയിതാ ഒരു വിളിപ്പാടകലെ-