2011, മേയ് 2, തിങ്കളാഴ്‌ച

ഉംറ യാത്ര-5 (തീർത്ഥജലം)

സൂര്യനുയരുന്നതിനുസൃതമായി മനസ്സിലെ വേവലാതിയുമുയരുന്നു. മുന്നില്‍ കാണുന്നത് കുറെ വരണ്ട മലകള്‍ മാത്രം. അതിന്നപ്പുറമെന്തെന്ന് ആ സ്ത്രീ വേവലാതിപ്പെട്ടു. അല്പം ദാഹജലമെങ്കിലും കിട്ടിയില്ലെങ്കില്‍ ? .ഇതൊന്നു മറിയാതെ ആകാശം നോക്കി ചിരിച്ചു കൊണ്ട് കിടക്കുകയാണ് തന്റെ പൊന്നോമന. മറ്റൊരു സമയത്തായിരുന്നുവെങ്കില്‍ കവിളില്‍ നിന്നു മാറ്റിവക്കില്ലായിരുന്നു. പക്ഷെ ഇപ്പോള്‍ അതൊന്നും ആസ്വദിക്കാനാവുകയില്ല.

അടുത്തു കാണുന്ന കുന്നിലേക്ക് അവര്‍ ഓടിക്കയറി. ഇല്ല  ഒരു ജീവിയുടെയും ഒരടയാളവും. പ്രതീക്ഷയോടെ നേരെ എതിര്‍ വശത്തിലുള്ളതിലേക്ക്. മുകളില്‍ നിന്നും അപ്പുറത്തേക്ക് നോക്കുമ്പോള്‍ ഉഷ്ണത്തിന്റെ തീക്ഷ്ണതമാത്രം.  തലയില്‍ മുഴുവന്‍ വേവലാതിയാണു. ഇല്ല, അങ്ങിനെയാകില്ല. തനിക്കുറപ്പുണ്ട്. പ്രത്യാശക്കൊരു കുറവുമില്ല. അപ്പുറത്താരെങ്കിലും ഉണ്ടാകാതിരിക്കില്ല. എന്താണു ദൈവനിച്ഛയം എന്നു തനിക്കറിയില്ല. ആരിലൂടെയാണു അല്ലാഹുവേ നീ ഞങ്ങളെ തുണക്കുന്നത്? ഇല്ല, ഇക്കുന്നിന്നപ്പുറം കാറ്റിനൊത്തു നൃത്തം വക്കുന്ന മണലല്ലാതൊന്നുമില്ല. അവിടെ ആ മലക്കപ്പുറത്ത്- ..  അങ്ങോട്ട് പോയി നോക്കുക തന്നെ.

ഇത് ഏഴാമത്തെ തവണയാണു ഹാജറ അങ്ങോട്ടുമിങ്ങോട്ടുമായി ഓടുകയും നടക്കുകയും ചെയ്യുന്നത്. തന്റെ കാലുകള്‍ തളര്‍ന്നു തുടങ്ങിയിരിക്കുന്നു. മര്‍‌വയില്‍ നിന്നും തിരിച്ചു പോരുമ്പോള്‍ അവര്‍ ഒന്നു കൂടി മകന്റെയരികിലേക്ക് നോക്കി. മകന്‍ കിടന്നിടത്ത് എന്തോ ഇഴയുന്നതാണോ. അതോ തളര്‍ച്ച തനിക്ക് തോന്നിക്കുന്നതോ? അടുത്തെത്തുന്തോറും അവര്‍ ആശ്ചര്യത്തോടെ അല്ലാഹുവിന്റെ സഹായം എന്തെന്നറിഞ്ഞു. കുഞ്ഞ് കിടക്കുന്നതിന്നരികില്‍ നിന്നും പൊട്ടി വരുന്ന  ഒഴുകിയൊലിക്കുന്ന വെള്ളത്തെ തടഞ്ഞു നിര്‍‌ത്തി. എന്നിട്ടും ഒലിച്ചു കൊണ്ടിരിക്കുന്ന വെള്ളത്തെ നോക്കി അവര്‍ കല്ലുകളും മണ്ണുമുപയോഗിച്ചു തന്റെ വരുതിയിലാക്കാന്‍ ശ്രമിച്ചു. ഇടയില്‍ വെള്ളത്തെ നോക്കി പറഞ്ഞു. “നിൽക്ക് .. നിൽക്ക് !“ . (സം സം) .

ഒരാജ്ഞ കേട്ടതു പോലെ ഒലിച്ചു കൊണ്ടിരിക്കുന്ന വെള്ളം അവിടെ നിന്നു. ഒരു ചെറിയ സംഭരണിയായി ആ മരുഭൂമിയില്‍ ഒരു കൊച്ചു നീരുറവ. ഹാജറ ദൈവത്തിനു നന്ദി പറഞ്ഞു.

കുറച്ചു സമയം മുമ്പാണു ഇബ്രാഹീം എന്ന തന്റെ ഭര്‍ത്താവ് മുല കുടി മാറാത്ത പിഞ്ചു കുഞ്ഞിനെയും തന്നെയും ഈ മരുഭൂമിയിലുപേക്ഷിച്ചു പോയത്. ഉപേക്ഷിച്ചു പോയതോ. അല്ല, തീര്‍ച്ചയായുമല്ല. ഇബ്രാഹീം ആരെന്നു മറ്റാരെക്കാളും തനിക്കറിയാം. അദ്ദേഹത്തിനു ആരോടു പറഞ്ഞാലും കൊടും ക്രൂരത എന്ന് വിശേഷിപ്പിക്കുന്ന ഒരു കാര്യം ചെയ്യാന്‍ കഴിയില്ലെന്ന് തന്നെപോലെ വേറെ ആര്‍ക്കാണറിയുക.
 വീട്ടില്‍ നിന്നും കുട്ടിയേയും കൂട്ടി പിന്തുടരാന്‍ ആവശ്യപ്പെട്ടപ്പോള്‍ എങ്ങോട്ട് എന്ന് ചോദിക്കുക പോലും ചെയ്യാതെ പിന്തുടര്‍ന്നത് അദ്ദേഹത്തിലുള്ള വിശ്വാസത്തില്‍ തന്നെയായിരുന്നു. ഒരുപാടൊരുപാട് ദൂരം. മുന്നില്‍ നടക്കുന്ന അദ്ദേഹത്തിന്റെ കാല്പാടുകളെ ഞന്‍ പിന്തുടരുകമാത്രമാണു ചെയ്തത്.  നിശബ്ദനായി മുന്നില്‍ ചിന്താഗ്മനായി നടക്കുന്ന ഭര്‍ത്താവിനെ അനുഗമിക്കുക മാത്രം ചെയ്തു. ചുവന്ന മണല്‍ പരപ്പിനു നടുവിലൂടെ ഒരു ചിത്രമായി ഒരാണും പെണ്ണും പിന്നെയൊരു കൈകുഞ്ഞും.

നീണ്ട യാത്രയവസാനിച്ചത് ഈ കുന്നുകളുടെ നടുവിലാണു. കുഞ്ഞിനെ തന്റെ കയ്യില്‍ നിന്നും വാങ്ങി ഒരു ചെരുവിലെ തണലില്‍ കിടത്തി. വെള്ളം നിറച്ച തോല്‍ പാത്രം കയ്യില്‍ തന്നു. പിന്നെ കയ്യിലെ കുറച്ച് ഈത്തപ്പഴവും. തിരിഞ്ഞു നടക്കാന്‍ തുടങ്ങുന്ന ഇബ്രാഹീമിന്റെ വസ്ത്രത്തില്‍ ഞാന്‍ പിടിച്ചു വലിച്ചു. എങ്ങിനെയാണു വസ്ത്രത്തില്‍ എനിക്കു കയ്യെത്തിയത് എന്നെനിക്കു തന്നെയറിയില്ലായിരുന്നു. പക്ഷെ തനിക്കു മുഖം തരാതിരിക്കാനായിരിക്കാം . തിരിഞ്ഞു നോക്കിയതേയില്ല. രണ്ടു പ്രാവശ്യം ഞാനതു വലിച്ചു തന്നിലേക്കദ്ദേഹത്തെ അടുപ്പിക്കാന്‍ ശ്രമിച്ചു. അപ്പോഴാണെനിക്ക് ബോധ്യം വന്നത്.

ഇത് ഇബ്രാഹീമാണു. എന്റെ ഭര്‍ത്താവ് മാത്രമല്ല ഇബ്രാഹീം. ഒന്നും കാണാതെ ഒരിക്കലും ഇബ്രാഹീം ഇങ്ങിനെ ഇവിടെ ഞങ്ങലെ വിട്ടേച്ചു പോകുകയില്ല. അപ്പോള്‍ ഞാന്‍ ചോദിച്ചു. ഇത് അല്ലാഹുവിന്റെ കല്പനയാണോ. അദ്ദേഹം തിരിഞ്ഞു നോക്കാതെ തലകുലുക്കി.

ഇനിയും അദ്ദേഹത്തെ കഷ്ടപ്പെടുത്താനെനിക്കു വയ്യ. ഒന്നു തിരിഞ്ഞാല്‍ തന്റെയും കുഞ്ഞിന്റെയും മുഖം കണ്ടാല്‍ അദ്ദേഹത്തിനു തന്നെ തന്നെ നിയന്ത്രിക്കാനാവാതെ വന്നേക്കും. ദൈവ കല്പനയെ ധിക്കരിക്കാന്‍ അദ്ദേഹത്തിനു താന്‍ കാരണമായിക്കൂട. എവിടെ നിന്നാണു തന്റെ ശബ്ദത്തിനിത്ര ഗാംഭീര്യം വന്നതെന്നു എനിക്കറിഞ്ഞു കൂട. ഞാന്‍ പറഞ്ഞതിപ്പോഴും എന്റെ കാതുകളില്‍ മുഴങ്ങുന്നു. "എങ്കില്‍ നിങ്ങള്‍ പോയിക്കൊള്ളുക, ഞങ്ങളെ അല്ലാഹു കാത്തു കൊള്ളും. "

എന്റെ വാക്കുകളിലെ ധൈര്യം അദ്ദേഹത്തിനുമാശ്വാസം നല്‍കിക്കാണും . പിന്നീട് അദ്ദേഹം നടന്നു പോയത് വളരെ വേഗത്തിലായിരുന്നു.

ഇബ്രാഹീമിനോടിങ്ങിനെ പറയാന്‍ പ്രേരിപ്പിച്ചതെന്ത്? എനിക്കു തന്നെ അറിയില്ലായിരുന്നു. ഒരുപക്ഷെ, ഞാന്‍ കണ്ടതും അറിഞ്ഞതുമായ ഒരിബ്രാഹീം എന്നെ പറയിപ്പിച്ചതാണു. ദൈവഹിതത്തിന്നപ്പുറം ഒന്നും ആ മനുഷ്യനില്‍ നിന്നുണ്ടാകില്ലെന്നെനിക്കറിയാം. ഈ പുത്രനെ കുറിച്ച് അല്ലാഹുവിന്റെ വാഗ്ദാനം എനിക്ക് പലപ്പോഴും ഓതി തന്നിട്ടുണ്ട്. അതു പറഞ്ഞാണവനെ അദ്ദേഹം മാറോടണക്കാറ്. കാലങ്ങള്‍ക്ക് ശേഷം ഒരു കുഞ്ഞ് പിറന്നപ്പോള്‍ അദ്ദേഹത്തിന് തന്റെ നാഥന്‍ ഈ  പൊന്നോമനകൊണ്ട് സന്തോഷ വാര്‍ത്ത അറിയിച്ചത് വിനീതനായ ദാസനായി അവന്‍ വളരുമെന്നാണു. അപ്പോള്‍ ഒരു മരുഭൂമിക്ക് ഉണക്കിക്കളയാനുള്ളതല്ല ഞങ്ങളുടെ ജീവിതമെന്ന് എന്റെ ഉള്ളം  പറഞ്ഞതിനാലാണു അദ്ദേഹത്തോട് ഞാന്‍ പോകാന്‍ പറഞ്ഞത്.

സാറ എന്നോട് പറഞ്ഞ ഇബ്രാഹീം തീകൂണ്ഢത്തില്‍ നിന്നു അല്ലാഹു രക്ഷിച്ച അല്ലാഹുവിന്റെ ഖലീലാണു. ഇല്ല, ആ അല്ലാഹു ഞങ്ങളെ കൈവെടിയുകയില്ല തന്നെ. പക്ഷെ, ദാഹ ജലം തീര്‍ന്നു കഴിഞ്ഞു. എവിടെയാണു രക്ഷ. മുന്നിലെ മലകള്‍ക്കിടയിലൂടെ ആരെങ്കിലും ഞങ്ങളുടെ രക്ഷകരായി വരുന്നുണ്ടോ? എങ്ങിനെയാണു ഞങ്ങളെ അല്ലാഹു രക്ഷപ്പെടുത്തുന്നത്. ഒരു മലയില്‍ നിന്നും മറ്റതിലേക്കോടിയും നടന്നും നീങ്ങുമ്പോള്‍ മനസ്സു മുഴുവന്‍ തീയായിരുന്നു, അത് നംറൂദിന്റെ തീകുണ്ഢത്തേക്കാള്‍ ഉയരത്തില്‍ പൊങ്ങി കൊണ്ടിരുന്നു. എല്ലാറ്റിനുമപ്പുറം ഞാനൊരു മാതാവാകുന്നത് ഞാന്‍ അറിഞ്ഞു തീര്‍ത്തു. എല്ലാറ്റിനുമപ്പുറം താനൊരു മാതാവും, അല്ലാഹുവിന്റെ അനുഗ്രഹിക്കപ്പെട്ട അടിമയും ആയിത്തീരുന്നത് ഹാജറ അനുഭവിക്കുകയായിരുന്നു

ഇത് ചരിത്രം.

എന്നാലിന്ന്  താഴെ കല്ലും മണലും നിറഞ്ഞ മരുഭൂമിക്കു പകരം വെണ്ണക്കല്‍ പതിച്ച രാജപാത, മുകളില്‍ വെട്ടിത്തിളങ്ങുന്ന സൂര്യനുമില്ല, വെളിച്ചം പകര്‍ന്നു വൈദ്യുതവിളക്കുകള്‍ . ശീതീകരണയന്ത്രം ഒരു വിയര്‍പ്പുപോലും പൊടിപ്പിക്കാതെ ശരീരം കുളിര്‍പ്പിക്കുന്നു. എങ്കിലും എന്നിലൂടെ എന്റെ മാതാവ് ഹാജറ നടന്നും ഓടിയും രണ്ട് മലകള്‍ക്കിടയിലൂടെ ദാഹജലം അന്വേഷിച്ചു കൊണ്ടിരിക്കുന്നു. എനിക്കു മുമ്പേ കോടികള്‍ ഹാജറയെയും പേറി ഈ വഴി പിന്നിട്ടു, ഇനിയുമെത്രയോ കോടികള്‍ ബാക്കിയും. 

ത്വവാഫ് പ്രാര്‍ത്ഥനാപ്രധാനമെങ്കില്‍ സ‌അ്‌യ് ചരിത്രപ്രധാനമാണു. ഈ ചരിത്രത്തെ പേറാതെ ഏഴല്ല എഴുനൂറ് പ്രാവശ്യം ഓടിയാലും നിങ്ങള്‍ക്ക് സ‌അ്‌യ് ആസ്വദിക്കാനാവില്ല തന്നെ. ഹാജറ എത്ര ഭാഗ്യവതി. അന്നു മുതല്‍ ഇന്നുവരെ എത്ര പേരാണു ഈ രണ്ട് മലകള്‍ക്കിടയിലൂടെ ഹാജറയാകുന്നത്. ആത്മീയജലത്തിനായുള്ള ഉള്‍വിളി  കേട്ട്  നഗരവും നാടും സമുദ്രങ്ങളും താണ്ടി ഈ പര്‍‌വതങ്ങളെ ഓടി തീര്‍ക്കുന്നത്.

 ഓടുക, നടക്കുക, പരിശ്രമിക്കുക എന്നെല്ലാമാണു സഅ്‌യ് എന്ന പദത്തിന്നര്‍ത്ഥം. ഇപ്പോള്‍ ഹറം പള്ളിക്കുള്ളില്‍ തന്നെയാണു സഫാ-മര്‍‌വ കുന്നുകള്‍. ഇവിടെ ഒരു കുന്നായിരുന്നു എന്നു പറയേണ്ടിവരും. മുമ്പ് ഈ സ്ഥലം ഹറമിനു പുറത്തായിരുന്നു. എന്നാല്‍ പള്ളി വിസ്തൃതമായപ്പോള്‍ ഈ കുന്നുകള്‍ ഹറമിന്നുള്ളിലായി. കഅബയില്‍ നിന്നും 750 മീറ്ററോളം ദൂരമേ സഫയിലേക്കുള്ളൂ.സഫയില്‍ നിന്നു ഏകദേശം 500 മീറ്റര്‍ നടന്നാല്‍ മര്‍‌വയിലെത്തും. സഫയില്‍ നിന്നും മര്‍‌വയിലേക്കും തിരിച്ചുമായി ഏഴു പ്രാവശ്യം നടക്കണം. അതിന്നിടയില്‍ പച്ച നിറത്തില്‍ കത്തുന്ന രണ്ട് ലൈറ്റുകള്‍ക്കിടയില്‍ ഓടുകയും വേണം. ഇതാണു സഅ്‌യ് എന്നു പറയുന്നത്. സ‌അ്‌യ് തുടങ്ങുന്നത് സഫയില്‍ നിന്നാണു. മൊത്തം ഏഴു പ്രാവശ്യമാണു നടക്കേണ്ടത്. മൂന്നര കിലോമീറ്ററോളം നാം നടന്നിരിക്കും സഅ്‌യ് കഴിയുമ്പോഴേക്കും. അതിന്നിടയില്‍ തളര്‍ച്ച തോന്നുകയാണെങ്കില്‍ നമുക്കിരിക്കുകയും വഴിയില്‍ വച്ചിരിക്കുന്ന സംസം കൂടിക്കുകയും വെള്ളം കൊണ്ട് തലയിലും ദേഹത്തുമെല്ലാം നനക്കുകയും ചെയ്യാവുന്നതാണു.

സ‌അ്‌യിന്റെ ചടങ്ങുകള്‍ .

സഫയും മര്‍‌വയും രണ്ട് കുന്നുകള്‍ മാത്രമാണു. പക്ഷെ ചരിത്രത്തിലെ ഒരടയാളമാണു. അതാണതിന്റെ പ്രത്യേകതയും. അതിനാല്‍ തന്നെ സഫ നാം കാണുമ്പോള്‍ ആദ്യമായി ചെയ്യേണ്ടത്


إِنَّ الصَّفَا وَالْمَرْوَةَ مِن شَعَآئِرِ اللّهِ فَمَنْ حَجَّ الْبَيْتَ أَوِ اعْتَمَرَ فَلاَ جُنَاحَ عَلَيْهِ أَن يَطَّوَّفَ بِهِمَا وَمَن تَطَوَّعَ خَيْرًا فَإِنَّ اللّهَ شَاكِرٌ عَلِيمٌ
(ഇന്ന സ്വഫാ വല്‍ മര്‍‌വത മിന്‍ ശ‌ആഇരില്ലാഹി ഫമന്‍ ഹജ്ജല്‍ ബൈത അവി‌അ്‌തമറ ഫലാ ജുനാഹ അലൈഹി അന്‍ യത്വവ്വഫ ബിഹിമാ വമന്‍ തത്വവ്വ‌അ ഖൈറന്‍ ഫൈന്നള്ളാഹ ശാകിറുന്‍ അലീം)

തീര്‍ച്ചയായും സഫായും മര്‍വയും മതചിഹ്നങ്ങളായി അല്ലാഹു നിശ്ചയിച്ചതില്‍ പെട്ടതാകുന്നു. കഅ്ബാ മന്ദിരത്തില്‍ ചെന്ന്‌ ഹജ്ജോ ഉംറഃയോ നിര്‍വഹിക്കുന്ന ഏതൊരാളും അവയിലൂടെ പ്രദക്ഷിണം നടത്തുന്നതില്‍ കുറ്റമൊന്നുമില്ല. ആരെങ്കിലും സല്‍കര്‍മ്മം സ്വയം സന്നദ്ധനായി ചെയ്യുകയാണെങ്കില്‍ തീര്‍ച്ചയായും അല്ലാഹു കൃതജ്ഞനും സര്‍വ്വജ്ഞനുമാകുന്നു.

എന്ന ആയത്ത് പാരായണം ചെയ്യുകയാണു. എന്നിട്ട് സഫയിലേക്ക് കയറി ക‌അബക്കഭിമുഖമഅയി തിരിഞ്ഞു തങ്ങളുടെ കൈകള്‍ കഴിയുന്നത്ര ഉയര്‍ത്തി താഴെ കൊടുത്ത പ്രാര്‍ത്ഥന ചെല്ലുക.


الله اكبر الله اكبرالله اكبر الله اكبر الله اكبر الله اكبر، لا اله الا الله وحده لا شريك له له الملك وله الحمد وهو على كل شيئ قدير، لا اله الا الله وحده أنجز وعده ونصر عبده وهزم الاحزاب وحده

(അല്ലാഹു അക്‌ബര്‍ അല്ലാഹു അക്‌ബര്‍ അല്ലാഹു അക്‌ബര്‍ അല്ലാഹു അക്‌ബര്‍ അല്ലാഹു അക്‌ബര്‍ അല്ലാഹു അക്‌ബര്‍
ലാ ഇലാഹ ഇല്ലല്ലാഹു വഹ്‌ദഹു ലാ ശരീക ലഹു, ലഹുല്‍ മുല്‍‌കു വലഹുല്‍ ഹംദു വഹുവ അലാ കുല്ലി ശൈ‌ഇന്‍ ഖദീര്‍, ലാ ഇലാഹ ഇല്ലള്ളാഹു വഹ്‌ദഹു അന്‍‌ജസ വ‌അ്‌ദഹു വ നസ്വറ അബ്‌ദഹു വ ഹസമല്‍ അഹ്‌സാബ വഹ്‌ദഹു)

അല്ലാഹുവാണേറ്റവും മഹാൻ...
അവനല്ലാതെ ആരാധ്യനില്ല..
അവൻ ഏകനാണ്
അവന്ന് യാതൊരു പങ്കുകാരുമില്ല..
അവന്നാണ് ആധിപത്യവും സ്ത്രോത്രങ്ങളുമെല്ലാം..
അവൻ സർ‌വ്വതിലും അധിപതിയാണ് (എല്ലാത്തിനും കഴിവുള്ളവൻ)
അല്ലാഹുവല്ലാതെ ആരാധ്യനില്ല, അവൻ ഏകനാണ്. അവൻ വാഗ്ദത്തം നിറവേറ്റി, തന്റെ അടിമയെ സഹായിച്ചു. അവൻ ഏകനായിക്കൊണ്ട് കക്ഷികളെ പരാജയപ്പെടുത്തി

ഇത് മൂന്നു പ്രാവശ്യം ആവര്‍ത്തിക്കുക. എന്നിട്ട് മറ്റുള്ള പ്രാര്‍ത്ഥനകള്‍ ചെയ്യാം.

ഇതിനു ശേഷം മര്‍‌വയിലേക്ക് നടക്കുക. അതിന്നിടയില്‍ ത്വവാഫിലെ പോലെ ഖുര്‍‌ആന്‍ പാരായണം ചെയ്യുകയും മറ്റു പ്രാര്‍ത്ഥനകളും പ്രകീര്‍ത്തനങ്ങളുമെല്ലാം ചെയ്യാം. ഒരു നിശ്ചിത പ്രാര്‍ത്ഥനകള്‍ ഇല്ല. നമുക്ക് വേണ്ട എല്ലാ പ്രാര്‍ത്ഥനകളും ചെല്ലാം. ഇതിന്നിടയില്‍ ഓടേണ്ട സ്ഥലം അടയാളപ്പെടുത്തിയിട്ടുണ്ട്. അവിടെ കഴിയുന്നവരെല്ലാം ഓടണം.

മര്‍‌വയിലെത്തിയാല്‍ സഫയില്‍ നിന്നും നാം പ്രാര്‍ത്ഥിച്ച അതേ പ്രാര്‍ത്ഥന മൂന്നു പ്രാവശ്യം ചെല്ലുകയും മറ്റു പ്രാര്‍ത്ഥനകള്‍ക്കു ശേഷം സഫയിലേക്ക് തിരിക്കുകയും ചെയ്യുക. ഇങ്ങിനെ ഏഴു പ്രാവശ്യം ചെയ്യണം. ഏഴാമത്തെ തവണ നാം മര്‍‌വയിലായിരിക്കും. അതോടു കൂടി ഉം‌റയുടെ പ്രധാന ചടങ്ങുകളെല്ലാം കഴിഞ്ഞു.

പക്ഷെ നാമിപ്പോഴും ഇഹ്‌റാമിലാണു. എന്തെല്ലാം ഇഹ്‌റാമില്‍ നിഷിദ്ധമാണോ, അതെല്ലാം ഇപ്പോഴും നിഷിദ്ധമാണു. ഇഹ്‌റാമില്‍ നിന്നും വിരമിക്കാന്‍ ചെയ്യേണ്ടത് തലമുണ്ഢനം ചെയ്യുക എന്നതാണു. മൊട്ടയടിക്കാന്‍ താത്പര്യമില്ലെങ്കില്‍ തലമുടിയില്‍ നിന്നും കുറച്ച് വെട്ടിക്കളഞ്ഞാലും മതി. ഷിഹാബും ഞാനും അടുത്തുള്ള ഒരു ബാര്‍ബര്‍ ഷാപ്പില്‍ പോയി മൊട്ടയടിച്ചു. സുഹൈര്‍ തന്റെ മുടി വെട്ടുകയാണു ചെയ്തത്.

തിരിച്ചു പള്ളിയില്‍ വന്നപ്പോള്‍ മിനിയുടെ ഉമ്മ, എന്റെ അമ്മായിയും മറ്റൊരമ്മാവന്റെ മകനും അവിടെ മിനിയുടെ കൂടെ ഞങ്ങളെ കാത്തു നില്‍ക്കുന്നുണ്ടായിരുന്നു. അവര്‍ നാട്ടില്‍ നിന്നും ഉംറക്കു വന്നതാണു. എനിക്ക് എല്ലാവരും ചേര്‍ന്നതില്‍ സന്തോഷം തോന്നി. കുറച്ചു കഴിഞ്ഞപ്പോള്‍  അഷ്റഫ് വണ്ടിയുമായി വന്നു. ജീവിതത്തിലെ ഒരു സ്വപ്ന സാക്ഷാത്കാരത്തിന്റെ നിര്‍‌വൃതിയോടെ ഞാന്‍ ഹറമിനോട് സലാം പറഞ്ഞു.

2011, ഏപ്രിൽ 25, തിങ്കളാഴ്‌ച

ഉംറ യാത്ര - 4 (പ്രാർത്ഥനാപർവ്വം)



പണ്ട് ഒരു രാജ്യത്തൊരു രാജാവുണ്ടായിരുന്നു.

ഒരു കുട്ടികഥ തുടങ്ങുകയല്ല. എത്ര ചെറുപ്പമാണെങ്കിലും ഇങ്ങിനെ ഒരു കഥ കേൾക്കുമ്പോൾ നാം ഒരു രാജ്യത്തെയും രാജാവിനെയും മനസ്സിൽ കാണുന്നുണ്ട്. കഥയിലെ  സ്ഥലവും വ്യക്തിയും നമ്മുടെ അറിവിന്നനുസരിച്ച് വളർന്നു കൊണ്ടിരിക്കുമെന്നു മാത്രം.

ചെറുപ്പം മുതൽ കേൾക്കുന്ന കഥകളിലൂടെ എന്റെ മനസ്സിൽ  മക്ക ചില  ചിത്രങ്ങളുണ്ടാക്കിയിട്ടുണ്ട്. അതിനു മുകളിൽ എത്ര കെട്ടിടങ്ങൾ ഉയർന്നാലും നമുക്ക് ഒരു പ്രദേശത്തെ ചികഞ്ഞെടുക്കാനാകും.

ഒരു മരുഭൂമി, അവിടെ ചില മണൽകുന്നുകൾ. അവിടെ ജീവിക്കുന്ന ചില ജനങ്ങള്‍.  ഈ ചിത്രം പ്രത്യക്ഷപ്പെടാനുള്ള കാരണം പ്രവാചകന്റെ ആദ്യത്തെ പരസ്യ പ്രബോധനവുമായി ബന്ധപ്പെട്ട ചരിത്രമാണു. പ്രവാചകത്വം മുഹെമ്മദ് നബിക്ക് ലഭിക്കുന്നത് അദ്ദേഹത്തിന്റെ നാല്പതാമത്തെ വയസ്സിലാണു. ആദ്യമെല്ലാം തന്റെ പരിചയക്കാരോടും അടുത്ത ആളുകളോടും മാത്രമേ തന്റെ ദൗത്യത്തെ കുറിച്ച് പറഞ്ഞിരുന്നുള്ളൂ. എന്നാല്‍ പിന്നീട് എല്ലാ ജനങ്ങളോടും ഏകനായ ദൈവത്തിലേക്ക് വിളിക്കാന്‍ ദൈവകല്പന ലഭിച്ചു.  പരസ്യപ്രബോധനത്തിനു ദൈവ കല്പന കിട്ടിയ പ്രവാചകൻ ആദ്യമായി ചെയ്തത് മക്കയിലെ ഒരു കുന്നിൻ മുകളിൽ കയറിനിന്നു മക്കക്കാരെ വിളിച്ചുകൂട്ടുകയാണു. അന്നത്തെ രീതിയനുസരിച്ച് പ്രധാനമായ കാര്യങ്ങൾ അറിയിക്കാനുള്ള ഒരു സമ്പ്രദായമായിരുന്നു അത്.

പ്രവാചകൻ ചോദിച്ചു. ഈ മലക്കപ്പുറം ഒരു വലിയ സൈന്യം നിങ്ങളെ ആക്രമിക്കാൻ തയ്യാറായി നിൽക്കുന്നു എന്ന് ഞാൻ നിങ്ങളോട് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? അവർ ഒന്നായി പറഞ്ഞു. മുഹെമ്മദ്- നീ ഞങ്ങളിലെ ഏറ്റവും വലിയ സത്യസന്ധൻ. ഈ നാല്പത് വയസ്സിനിടക്ക് ഒരിക്കലും കളവു പറയാത്തവൻ. നിന്നെ ഞങ്ങളെന്തിനു അവിശ്വസിക്കണം.

ഈ ചരിത്രത്തിലെ മക്കയെന്ന മരുഭൂമി, അവിടെ ഒരാള്‍ സംസാരിച്ചാല്‍ കേള്‍ക്കാന്‍ കഴിയുന്ന ഉയരത്തിലൊരു കുന്ന്, ഇങ്ങിനെ ഒരു ചിത്രം രൂപപ്പെട്ടില്ലെങ്കിലെല്ലേ അത്ഭുതമുള്ളൂ. ആ മക്കയിലേക്കാണു ഞാന്‍ എത്താനിരിക്കുന്നത്.

മക്കയിലേക്ക് പ്രവേശിക്കുന്നതിനു മുമ്പായി റോഡ് വഴിയടയാളത്തിന്നപ്പുറം രണ്ടായി മാറുന്നുണ്ട്. ഒന്ന് മുസ്ലിങ്ങളല്ലാത്തവര്‍ക്ക് പ്രവേശനമില്ലാത്തതിനാല്‍ ഇനിയങ്ങോട്ട് മുസ്ലിങ്ങള്‍ക്ക് മാത്രമേ പ്രവേശനമുള്ളൂ എന്നതിന്റെ അടയാളമാണു. ലോകത്തിലെ രണ്ട് പ്രദേശങ്ങള്‍ ഇത്തരത്തിലുണ്ട്. ഒന്ന് മക്കയും പിന്നെ മദീനയുമാണു. മക്ക ദൈവകല്പനയാല്‍ തന്നെയാണെങ്കില്‍ മദീന പിന്നീട് രാഷ്ട്രീയ കാരണങ്ങളാല്‍ മാറ്റിയതാണു. ഒറ്റ നോട്ടത്തില്‍ ഇതൊരു ശരികേടായി തോന്നാം. പക്ഷെ, അതിനു പിന്നില്‍ ചില കാരണങ്ങളുണ്ട്. ഒരു മുസ്ലിം രാജ്യത്തിന് അതിലെ മുസ്ലിങ്ങളല്ലാത്ത പൗരന്മാരുടെ സ്വാതന്ത്ര്യത്തെ വക വച്ചു കൊടുക്കേണ്ടതുണ്ട്. ഖിലാഫത്ത് കാലത്ത് ക്രൈസ്തവരുടെയും ബിംബാരാധകരുടെയും പ്രദേശങ്ങളില്‍ മദ്യവും പന്നി മാംസവും വില്പന വരെ അനുവദിച്ചിരുന്നു. സ്വാഭാവികമായും അവര്‍‌ക്ക് മുസ്ലിങ്ങളുടെ എല്ലാ നിയമങ്ങളും പാലിക്കേണ്ടതില്ല.

ഇന്ന് സൗദി പൗരന്മാര്‍ മുഴുവന്‍ മുസ്ലിങ്ങളാണു. എന്നാല്‍ എല്ലായ്പോഴും അങ്ങിനെ ആയിരുന്നില്ല. ഉമര്‍ (റ) വിന്റെ ഭ്രത്യന്‍ വരെ മുസ്ലിം ആയിരുന്നില്ല. അതിനാല്‍ തന്നെ അമുസ്ലിങ്ങളല്ലാത്തവര്‍ക്ക് മുസ്ലിങ്ങള്‍ക്ക് നല്‍കുന്ന ശിക്ഷയും പല കുറ്റങ്ങള്‍ക്കും നല്‍കിയിരുന്നില്ല.  അപ്പോള്‍ ഹറം നിലനില്ല്ക്കുന്ന പ്രദേശത്തിന്റെ പരിശുദ്ധി നിലനിര്‍ത്താന്‍ ഇങ്ങിനെ ചില തീരുമാനങ്ങള്‍ ആവശ്യമായിരുന്നു.

രണ്ടാമത് മക്കയില്‍ വിശ്വാസം അതിന്റെ തനിമയില്‍ നില നില്‍ക്കാന്‍ അവിടെ ഇനിയും ബിമ്പങ്ങളും മറ്റു ആരാധനാ രീതികളും ഉണ്ടാകുവാന്‍ പാടില്ല. നൂറ്റാണ്ടുകളായി മക്കക്കാര്‍ ബിംബാരാധകരായിരുന്നു. പ്രവാചകനു ശേഷവും അവരിലേക്ക് ചിലപ്പോള്‍ ഏകാരാധനക്കു വിരുദ്ധമായ വിശ്വാസങ്ങള്‍ കടന്നു വരാം. അതിനാല്‍ മക്കയെന്ന പ്രദേശത്തെ അതിന്റെ തെളിമയില്‍ നിലനിര്‍ത്താന്‍ ഇത് പോലെയുള്ള ഒരു നിയമം ആവശ്യമായിരിക്കാം. കൂടുതല്‍ ദൈവത്തിന്നറിയാം.

രണ്ട് വലിയ തുരങ്കത്തിലൂടെ വേണം ഇന്നത്തെ മക്ക നഗരത്തിന്റെ ഹൃദയത്തിലേക്ക് കടന്നു ചെല്ലാൻ. ഒരു വലിയ മലതുരന്നുണ്ടാക്കിയ തുരംഗം കടന്നു മക്കക്കുള്ളിലേക്ക് പ്രവേശിച്ചപ്പോൾ മലകളാൽ ചുറ്റപ്പെട്ട മക്കയെ ഞാൻ അനുഭവിച്ചു. പക്ഷെ എന്റെ ഇന്നലെ വരെയുള്ള സങ്കല്പങ്ങൾ തലകുത്തി വീണു.

ഇപ്പോഴാണു എനിക്ക് മക്കയുടെ രൂപം വ്യക്തമാകുന്നത്. ഒന്നല്ല, ഒരായിരം കുന്നുകൾ. ചെറുതും വലുതുമായി. അവക്കിടയിലൂടെ ആയിരങ്ങളെയും കൊണ്ട് ഒരു സൈന്യം വന്നാലും ഇപ്പുറം അറിയണമെന്നില്ല. വലുതും ചെറുതുമായ മലകൾക്കിടയിലെ ഒരു സമതലത്തിലാകണം അന്നത്തെ പട്ടണം.

മക്ക മുഴുവൻ മലകളാണു. മലകൾ പറിച്ചെടുത്തും മലമുകളിലുമായാണു അമ്പരചുമ്പികളായ കെട്ടിടങ്ങൾ പൊന്തിവരുന്നത്. പർവ്വതനിരകൾക്കിടയിലെ നഗരമാണു മക്ക. ഒരു പക്ഷെ നാളെ ഈ വസ്തുത മനസ്സിലാക്കാന്‍ പ്രയാസകരമായിരിക്കും. കാരണം ഹറമിന്നടുത്തു പോലും മലകള്‍ പറിച്ചെടുത്തു കൊണ്ടിരിക്കുന്നത് ഞാന്‍ കാണുകയുണ്ടായി. അവിടെയെല്ലാം ഒരു സമതലമായി മാറാന്‍ ഈ യന്ത്രയുഗത്തിനു വലിയ സമയം വേണ്ടി വരില്ല.

മക്കയിൽ എന്റെ ബന്ധു താമസിക്കുന്നുണ്ടെന്നു പറഞ്ഞിരുന്നല്ലോ. ശരിക്കും എന്റെ അമ്മാവന്റെ മകളാണു മിനി എന്നു ഞങ്ങൾ വിളിക്കുന്ന മുനീറ സുൽത്താന. അവളുടെ ജേഷ്ഠനും ഞാനും സമപ്രായക്കാർ. ഞാൻ വളർന്നത് എന്റെ ഉമ്മ വീട്ടിലാണു.  എന്നെ വളർത്തിയത് എന്റെ ഉമ്മയുടെ ഉപ്പയും ഉമ്മയും. അതിനാൽ തന്നെ എന്റെ വൈകാരിക ബന്ധം അവരോടാണു. ഒരു വലിയ കൂട്ടുകുടുമ്പമായാണു ഞങ്ങള്‍ വളര്‍ന്നിരുന്നത്.   മിനിയും ഞാനുമെല്ലാം ഒരു വീട്ടിലെ അംഗങ്ങളാണു. അവിടെ അടികൂടിയും കളിച്ചും വളർന്നവരാണു ഞങ്ങൾ. കസിൻ എന്നത് ശരിക്കും എനിക്കൊരകൽച്ച ഉണ്ടാക്കുന്ന പദമാണു. അതിനേക്കാൾ എന്റെ പെങ്ങൾ തന്നെയാണു മിനി. മക്കയിലെത്തുന്നതിനു മുമ്പ് തന്നെ ഞാൻ മിനിക്കു വിളിച്ചിരുന്നു. അവൾ ഏർപ്പാടാക്കി തന്ന വഴികാട്ടിയിലൂടെ ഞങ്ങൾ ഭർത്താവ് ഡോക്റ്റർ അഷറഫ് ജോലി ചെയ്യുന്ന ഏഷ്യൻ ക്ലിനിക്കിലെത്തി. അദ്ദേഹം അവിടെ ഇ.എൻ.ടി വിഭാഗത്തിലാണു ജോലി ചെയ്യുന്നത്. ആ തിരക്കിന്നിടയിലും അദ്ദേഹം ഇറങ്ങി വന്നു . ഞങ്ങളെ അവരുടെ ഫ്ലാറ്റിലേക്ക് വഴിതെളിയിച്ചു. മക്കയില്‍ ഖാലിദിയ എന്ന സ്ഥലത്താണു അവര്‍ താമസിക്കുന്നത്. അറബ് രാജ്യങ്ങളിലെ പല സ്ഥല നാമങ്ങളും എല്ലായിടത്തുമുണ്ട്. ഖാലിദിയ അബൂദാബിയിലെയും ഒരു തെരുവിന്റെ പേരാണു.ബഹറൈന്റെ തലസ്ഥാനമായ മനാമ അജ്മാനിലുമുണ്ട്.

ഞങ്ങള്‍ ആദ്യം പ്ലാൻ ചെയ്തിരുന്നത് നേരെ ഉംറക്കു ശേഷം മിനിയുടെ വീട്ടിലേക്ക് പോകാമെന്നായിരുന്നു. എന്നാൽ മക്കയിലെത്തിയാൽ ഉംറക്കു മുമ്പ് ഒരു കുളി സുന്നത്തുണ്ട്. എന്തിനതു നഷ്ടപ്പെടുത്തണമെന്ന് കരുതിയാണു വീട്ടിലേക്ക് പോന്നത്. അതേതായാലും നന്നായി. കാരണം മിനി ഭക്ഷണവും വണ്ടിയുമെല്ലാം ഏർപ്പാടാക്കിയിരുന്നു. ഞങ്ങളുടെ വണ്ടി അവരുടെ ഫ്ലാറ്റിന്നരികില്‍ നിര്‍ത്തി മറ്റൊരു വണ്ടിയിലാണു ഹറമിലേക്ക് പുറപ്പെട്ടത്. മക്കയില്‍ ഹറമിന്നടുത്ത് പാര്‍ക്കിംഗ് സൗകര്യം വളരെ കുറവാണു. അതിനാല്‍ കുറച്ച് ദൂരം പാര്‍ക്ക് ചെയ്യേണ്ടി വരും. മിനിയും കൂടെ വന്നു. ഹറമിലെത്തുമ്പോഴേക്കും ഇശാനമസ്കാരം തുടങ്ങിയിരുന്നു. റോഡില്‍ നിന്നാണു ആളുകള്‍ നമസ്കരിക്കുന്നത്. ഞങ്ങള്‍ക്കും അവരോടൊപ്പം ചേരുക മാത്രമേ നിര്‍‌വാഹമുള്ളൂ. നമസ്കാരം കഴിഞ്ഞപ്പോള്‍ പിന്നെയും ഹറമിലേക്ക് പ്രവേശിക്കാന്‍ കുറച്ച് നേരം കാത്തു നില്‍ക്കേണ്ടി വന്നു. കാരണം നമസ്കാരം കഴിഞ്ഞു വരുന്ന ജനപ്രവാഹം കുത്തിയൊലിക്കുന്ന മലവെള്ളം പോലെയാണു വരുന്നത്. ഏകദേശം പത്തു പതിനഞ്ചു മിനിട്ട് കാത്തുനിൽക്കേണ്ടി വന്നു. ഹറമിന്റെ കോമ്പൗണ്ടിലേക്ക് ഞാന്‍ കാലെടുത്തു വച്ചു.

അപ്പോള്‍ വലിയ മിനാരങ്ങളോട് കൂടിയ ഹറം എന്റെ മുമ്പില്‍ വലുതായി നിന്നു. പുറത്ത് നിന്നു നോക്കിയാല്‍ മസ്ജിദുല്‍ ഹറം ഒരു വലിയ പള്ളി എന്നതില്‍ കവിഞ്ഞ് മറ്റൊന്നുമല്ല.എങ്കിലും മനസ്സില്‍ ആദ്യമായി കാണുന്നതിന്റെ സന്തോഷമുണ്ടായിരുന്നു. അതിന്റെ വികാര തള്ളിച്ചയിലാകാം മക്കയും അതുള്‍കൊള്ളുന്ന ചരിത്രങ്ങളൊന്നും തന്നെ ആ സമയത്തെന്നെ മദിക്കുന്നുണ്ടായിരുന്നില്ല. ഒരു ലക്ഷ്യം പൂര്‍ത്തിയാകാന്‍ പോകുന്നതിന്റെ സന്തോഷമായിരുന്നു മനസ്സു നിറയെ.

ഹറമിനെ നമുക്ക് നാലായി തിരിക്കാം. പള്ളിയുള്‍കൊള്ളുന്ന വിശാലമായ പള്ളിമുറ്റം, അതിവിശാലമായ പള്ളി, വലിയൊരു നടുമുറ്റം പോലെ പള്ളിക്കുള്ളില്‍ തുറന്ന പ്രദക്ഷിണ സ്ഥലം (ത്വവാഫ് ചെയ്യുന്ന ഭാഗം) പിന്നെ അതിനെല്ലാം മധ്യത്തിലായി ക‌അബ. ലോകത്തിലെ ഏറ്റവും വലിയ പള്ളിയാണു മസ്ജിദുല്‍ ഹറം. അതിന്റെ മൊത്തം വിസ്തീര്‍ണ്ണം തൊണ്ണൂറ് ഏക്കറിന്നടുത്തു വരും. സ്വാഭാവികമായും ഹജ്ജിനു വരുന്ന നാല്പതോളം ലക്ഷം ജനങ്ങളെ ഉള്‍കൊള്ളാന്‍ ഈ സൗകര്യങ്ങളൊരുക്കിയേ തീരൂ.  കൊമ്പൗണ്ടിനോട് ചാരി നിരവധി കച്ചവട കെട്ടിടങ്ങളുണ്ട്. പക്ഷെ എപ്പോള്‍ ഹറം വിശാലമാക്കണമോ അപ്പോഴെല്ലാം അടുത്തടുത്ത കെട്ടിടങ്ങള്‍ പൊളിച്ചിരിക്കും. അതാരുടെതാണെങ്കിലും ശരി. അങ്ങിനെയെങ്കില്‍ അടുത്തു കാണുന്ന കെട്ടിടങ്ങള്‍ക്ക് ഒരു ദശകത്തിനുള്ളിലേ ആയുസ്സുണ്ടാകുകയുള്ളൂ എന്നര്‍ത്ഥം.

മസ്ജിദ് ഹറം പുറത്തു നിന്നുള്ള കാഴ്ച്ച
പള്ളിമുറ്റത്തിലൂടെ ആളുകളുടെ ഒഴുക്ക് നിലച്ചിട്ടില്ല. വൈദുതിവിളക്കുകള്‍ രാത്രിയെ പകലിനേക്കാള്‍ വെളിച്ചമുള്ളതാക്കിയിരിക്കുന്നു. വെളിച്ചത്തില്‍ വെള്ളമാര്‍ബിള്‍ വെട്ടി ത്തിളങ്ങുന്നു. അവ കടന്നു വേണം പള്ളിയിലേക്ക് പ്രവേശിക്കാന്‍.

മസ്ജിദുല്‍ ഹറമിനു 99 വാതിലുകളുണ്ട്. ചെറുതും വലതുമായി. ഈ 99 പ്രത്യേകിച്ച് പുണ്യമൊന്നുമുള്ള ഒരക്കമല്ല. എങ്കിലും അതിനു വിശ്വാസവുമായി ഒരു ബന്ധമുണ്ട്. അല്ലാഹുവിന്റെ നാമങ്ങള്‍ ഖുര്‍‌ആനിലും ഹദീസിലുമായി സാധാരണ എണ്ണാറുള്ളത് 99 ആണു. അതുദ്ദേശിച്ചു തന്നെയാണോ ഈ വാതിലുകളുടെ എണ്ണവും തൊണ്ണൂറ്റിഒമ്പതാക്കിയിരിക്കുന്നത്? ഞങ്ങള്‍ അബ്ദുല്‍ അസീസ് ഗെയ്റ്റിലൂടെ ഉള്ളിലേക്ക് പ്രവേശിച്ചു. പലരും ധരിക്കുന്നത് ഹറമിലേക്ക് പ്രവേശിക്കേണ്ടത് ബാബുസ്സലാം എന്ന ഗെയ്റ്റിലൂടെ മാത്രമാണെന്നാണു. അങ്ങിനെയൊന്നുമില്ല. കാരണം പ്രവാചകന്റെ കാലത്ത് ഇന്നു കാണുന്നതോ പേരുള്ളവയോ ആയ ഒരു ഗെയ്റ്റുമില്ല. ക‌അബക്കു ചുറ്റുമുള്ള ഈ പ്രുഢമായ പള്ളിയും അതിനോടനുബന്ധിച്ച അലങ്കാരവുമെല്ലാം തുര്‍ക്കികളും പിന്നീട് വന്ന എണ്ണപ്പണത്തിന്റെയും കൂടി ബാക്കി പത്രമാണു. അതെല്ലാതെ ഒരു ഹദീസനുസരിച്ചും ഇന്ന ഭാഗത്തുകൂടെ മാത്രമേ പ്രവാചകന്‍ ഹറമിലേക്ക് കടന്നിട്ടുള്ളൂ എന്നൊന്നുമില്ല. ഞങ്ങള്‍ക്ക് പോകാന്‍ എളുപ്പം അബ്ദുല്‍ അസീസ് ഗെയ്റ്റ് ആയിരുന്നു. യാത്രലിയായിരുന്നതിനാല്‍ ഞങ്ങള്‍ മഗ്‌രിബ് ഇശായോട് കൂടി പിന്തിച്ചു നമസ്കരിക്കാന്‍ കരുതിയിരുന്നു. അതിനാല്‍ തവാഫിനു മുമ്പ് ഞങ്ങള്‍ മഗ്‌രിബ് നമസ്കരിച്ചു. പള്ളിയുടെ വിശാലത അമ്പരപ്പിക്കുന്നത് തന്നെ. കാരണം നമസ്കരിക്കുന്നിടത്തു നിന്നും വളരെ ദൂരേക്കും അതിന്റെ മുന്‍‌ഭാഗം കാണാനുണ്ടായിരുന്നില്ല. നമസ്കാരത്തിനു ശേഷം ഏറ്റവും പ്രധാന്മായതും ഉം‌റയുടെ രണ്ടാമത്തെ ഘട്ടവുമായ തവാഫിനായി എഴുന്നേറ്റു. മുന്നോട്ട് കുറേ കൂടി നടന്നപ്പോള്‍ ക‌അബ കാണുവാന്‍ തുടങ്ങി. അടുക്കുന്തോറും അതെന്നെ വിസ്മയിപ്പിക്കുന്നു. ഹറം പള്ളിയുടെ മധ്യഭാഗത്തായി തുറന്ന ഒരു മൈതാനം. അതിന്നു നടുവിലായാണു ക‌അബ നില്‍ക്കുന്നത്. പള്ളിയില്‍ നിന്നു പത്തോളം സ്റ്റെപ്പുകളിറങ്ങിയാണു ഈ വിശാലമായ തുറന്ന സ്ഥലമുള്ളത്. അതിനാല്‍ നമുക്ക് താഴെയായാണു ജനങ്ങള്‍ തവാഫ് ചെയ്യുന്നത്. ക‌അബയാകട്ടെ നേര്‍ക്കുനേരെ കാണാന്‍ കഴിയുന്നു.



ഹറം പള്ളിക്കുള്ളിലെ കഅബ-
ഇതേപോലെ നാലു ഭാഗങ്ങളിലുമയാണു പള്ളിയുടെ കെട്ടിടമുള്ളത്
നാലുഭാഗത്തുനിന്നും നീലിമയാര്‍ന്ന വെള്ളിവെളിച്ചം ക‌അബയിലേക്കടിക്കുന്നുണ്ട്. അതിനെ ചുറ്റി വെള്ള വസ്ത്രമണിഞ്ഞ പുരുഷാരം ഒരൊഴുക്കായി നീങ്ങുന്നു. ആ വെള്ളക്കിടയില്‍ കറുത്ത ക‌അബ ഒരു മനോഹരമായ സൗന്ദര്യം ആവാഹിച്ചു നില്‍ക്കുന്നു. എന്റെ മനസ്സില്‍ ഇവയെല്ലാം ഒരു കാല്പനിക ഭാവം ഉണ്ടാക്കുക തന്നെ ചെയ്തു. ചുറ്റുന്ന മനുഷ്യരെയല്ല ഞാന്‍ കാണുന്നത്. മാലാഖമാരെയാണു. അതെ, ക‌അബയെ വലം ചെയ്യുന്നത് ആ നീലിമയാര്‍ന്ന വെളിച്ചത്തില്‍ ആകാശത്തു നിന്നിറങ്ങുന്ന മാലാഖമാരായാണു എനിക്കനുഭവപ്പെട്ടത്. നടുവില്‍ പൂര്‍ണ്ണമായ കറുത്ത ചതുരക്കെട്ടിടം. അതിന്നു ചുറ്റും കറങ്ങികൊണ്ടിരിക്കുന്ന വെളുത്ത ഒരാള്‍ക്കൂട്ടം. കെട്ടിടവും ആളുകളും അവരിലേക്കടിക്കുന്ന പ്രകാശത്തില്‍ തിളങ്ങി നില്‍ക്കുന്നു. ആ കെട്ടിടത്തിന്റെ നിശ്ചലാവസ്ഥയും ജനത്തിന്റെ ചലനവുമാണു ഒരൊഴുക്കാവുന്നത്. ആ ക‌അബ അതിനെ ചുറ്റുന്ന ജനസമുദ്രത്തിനു നടുവിലില്ലായിരുന്നുവെങ്കില്‍ ഇത്ര ഭഗിയായി ഇതനുഭവപ്പെടില്ലായിരുന്നു. ഭക്തിയും സൗന്ദര്യവും ഒന്നിച്ചു ചേര്‍ന്ന ആ നിമിഷത്തെ ഞാനെന്റെ മനസ്സിള്‍ക്കാവാഹിച്ചു. ഞങ്ങള്‍ തവാഫിലേക്ക് പ്രവേശിച്ചു.

മറ്റൊരു  നബി വചനം കൂടി ഇതോടൊന്നിച്ചു ചേർത്തു വായിക്കാം- ഏഴാകാശത്തിനും ഏഴു ഭൂമിയുണ്ട്. സൂക്ഷമമായി ഏഴാകാശങ്ങളെ ഖുര്‍‌ആന്‍ പറയുന്ന ഭാഗങ്ങള്‍ വായിക്കുന്ന ഒരാള്‍ക്ക് ഇവിടെ ആകാശമെന്നത് പ്രപഞ്ചം എന്നാണു മനസ്സിലാക്കാനാകുക.  കൂടാതെ പ്രവാചകന്റെ ആകാശയാത്രയിൽ ഓരോ ഭൂമിയിലേയും കഅബകളും അവിടെ ആരാധന ചെയ്യുന്ന സമൂഹങ്ങളേയും കണ്ടിരുന്നു എന്നതെല്ലാം ചേരുമ്പോൾ ഈ പ്രപഞ്ചത്തിന്നപ്പുറമുള്ള മറ്റു പ്രപഞ്ചങ്ങളെ കുറിച്ചുള്ള സൂചനകളായാണു എനിക്കനുഭവപ്പെടുന്നത്. എങ്കിൽ ഞാനിപ്പോൾ നിൽക്കുന്നത് ഈ ഭൂമിയുടെ മാത്രം കഅബയിലല്ല. ഈ പ്രപഞ്ചത്തിന്റെ കഅബയിലാണ്. എന്റെ കണ്ണിനു കാണാൻ കഴിയാത്ത ആയിരക്കണക്കിനു മലക്കുകളെ ഞാൻ മൻസ്സിൽ കണ്ടു. അവരോടൊന്നിച്ചാണെനിക്ക് ഈ പുണ്യഗേഹത്തെ പ്രദക്ഷിണം ചെയ്യാനുള്ളത്. എന്റെ നന്ദി അറിയിക്കാനുള്ളത്. എന്റെ ആവശ്യങ്ങളും പരിഭവങ്ങളും എന്റെ നാഥനോട് പങ്കു വക്കാനുള്ളത്.

ലോകത്തില്‍ ആദ്യമായി ഏകദൈവത്തെ ആരാധിക്കാന്‍ നിര്‍‌മിച്ച ആരാധനാലയം, അതാണു ക‌അബ. ക‌അബയുടെ ഇസ്ലാമിലെ സ്ഥാനമതാകുന്നു.മനുഷ്യ സൃഷ്ടിക്കു മുമ്പേ മാലാഖമാരാല്‍ ആരാധിക്കപ്പെട്ടിരുന്ന സ്ഥാനമാണു ക‌അബ എന്നാണു വിശ്വാസം. പിന്നീട് ഇബ്രാഹീം (അ.സ) മകനായ ഇസ്മാഈല്‍ നബിയുമായി ഒരാരാധനാലയമാക്കി പണിയുകയാണു ചെയ്തതെന്നും വിശ്വസിക്കുന്നു.  എന്തായാലും ഇന്ന് കാണുന്ന ക‌അബ അതേ പോലെ അന്നു മുതലേ ഉണ്ടെന്ന് ആരും ധരിക്കേണ്ടതില്ല. പ്രവാചകനു ശേഷവും ക‌അബ പലപ്പോഴായി പുതുക്കി പണിതിട്ടുണ്ട്. കഅബ കറുത്ത സില്‍ക്കിനാല്‍ ആവരണം ചെയ്തിരിക്കുന്നു. അതിനു മേല്‍ സ്വര്‍ണ്ണലിപികളാല്‍ സത്യസാക്ഷ്യവും ഖു‌ര്‍ആനും അറബിക് കാലിഗ്രാഫിയില്‍ ഒരു ബോര്‍ഡറായി ലിഖിതപ്പെട്ടിട്ടുമുണ്ട്. ഇന്നേ വരെയുള്ള എന്റെ നമസ്കാരങ്ങളെല്ലാം ലോകത്തിലുള്ള എല്ലാ മുസ്ലിങ്ങളെ പോലെയും  നിന്നെ അടയാളമാക്കിയിരുന്നു. ഇന്നിതാ ആ ലക്ഷ്യം നേര്‍ക്കുനേരെ.

ത്വവാഫ് എന്നാല്‍ മറ്റൊന്നുമല്ല. ക‌അബയെ ഏഴു പ്രാവശ്യം പ്രദക്ഷിണം ചെയ്യണം, അതിനെയാണു തവാഫ് എന്നു പറയുന്നത്. ഈ ഏഴ് എന്നത് ഇസ്ലാമിലെ പല കാര്യങ്ങളിലും വരുന്നത് കാണാം. പ്രപഞ്ചങ്ങളെ സൃഷ്ടിച്ചത് ഏഴ് ഘട്ടങ്ങലിലായി, ഏഴ് ആകാശങ്ങളായി, ചില കര്‍മങ്ങള്‍ക്ക് ഏഴു മുതല്‍ എഴുപത് ഇരട്ടിവരെ പ്രതിഫലം. ഇങ്ങിനെ ഏഴ് എന്തു കൊണ്ടോ പ്രാധാന്യമുള്ള ഒരു എണ്ണമാകുന്നു. എന്താണീ ഏഴിന്റെ വിവക്ഷ? ദൈവത്തിന്നറിയാം!

തവാഫ് തുടങ്ങുന്നത് ഹജറുല്‍ അസ്‌വദിന്റെ ഭാഗത്തു നിന്നാണു. ഹജര്‍ എന്നാല്‍ കല്ല്, അസ്‌വദ് എന്നാല്‍ കറുപ്പും. കറുത്ത കല്ല് എന്നാണു ഹജറുല്‍ അസ്‌വദിന്റെ അര്‍ത്ഥം. ക‌അബയുടെ കിഴക്കു മൂലയിലായി സ്ഥാപിച്ച ഒരു കല്ലാണു ഹജറുല്‍ അസ്‌വദ്. ഹജറുൽ അസ്വദിനെ ചുമ്പിച്ചു തവാഫ് തുടങ്ങുന്നത് സുന്നത്തുണ്ട്. പക്ഷെ, അതൊരു എളുപ്പമുള്ള കാര്യമല്ല. അതിനാൽ തന്നെ കഴിയില്ല എങ്കിൽ അതിനായി പരിശ്രമിക്കേണ്ടതുമില്ല. ഒന്നു തൊടാൻ പോലും കഴിയാത്തത്ര തിരക്കായിരിക്കുമവിടെ, അതിനാൽ പിന്നെ ചെയ്യുവാൻ കഴിയുക്രതിന്റെ നേർക്ക് കയ്യുയർത്തി ഒരഭിവാദ്യം ചെയ്യുക മാത്രമാണു. അതിനു മുമ്പ് ഇഹ്റാമിൽ നാം ധരിച്ച മേൽമുണ്ടിനു ഒരു മാറ്റം വരുത്തേണ്ടതുണ്ട്. ഇതു വരെ തോളിലൂടെ ചുറ്റിയിരുന്ന മുണ്ട്, വലത് തോള്‍ പ്രത്യക്ഷമാകുന്ന വിധം ചുറ്റണം. തവാഫിനു മുമ്പാണു ഇങ്ങിനെ ചെയ്യേണ്ടതുള്ളൂ. ചിലരെല്ലാം ഇഹ്റാമിലായിരിക്കുമ്പോഴെ വലതു തോള്‍ കാണുന്ന വിധം മറച്ചു വരാറുണ്ട്, എന്നാല്‍ പ്രവാചകചര്യ അതല്ല.

തവാഫ് തുടങ്ങുമ്പോള്‍ ഹജ്റുല്‍ അസ്‌വദിനെ അഭിവാദനം ചെയ്ത് പലരും അവരുടെ കൈകള്‍ ചുമ്പിക്കാറുണ്ട്. ഹജ്റുല്‍ അസ്‌വദ് തൊട്ടാല്‍ മാത്രമേ കൈ ചുംബിക്കേണ്ടതുള്ളൂ, അല്ലെങ്കില്‍ വെറുതെ കൈ ഉയര്‍ത്തിയാല്‍ മതി. എന്നിട്ട് ബിസ്മില്ലാഹി അല്ലാഹു അക്ബര്‍ ( അല്ലാഹുവിന്റെ നാമത്തില്‍, അല്ലാഹു അത്യുന്നതന്‍) എന്ന് പറഞ്ഞാണ് തവാഫ് തുടങ്ങേണ്ടത്.

തവാഫ് തുടങ്ങുമ്പോള്‍ ഒരു പ്രത്യേക പ്രാരംഭ പ്രാര്‍ത്ഥനയുണ്ട്. അതിങ്ങനെ


اللهم إيمانا بك وتصديقا بكتابك ووفاءا بعهدك واتباعا لسنة نبيك محمد (صلعم )


(അല്ലാഹുമ്മ ഈമാനന്‍ ബിക വ തസ്വ്‌ദീഖന്‍ ബി കിതാബിക വ വഫാ‌അന്‍ ബി അഹ്ദിക വത്തിബാ‌അന്‍ ലി സുന്നതി നബിയ്യിക മുഹമ്മദിന്‍ (സ) )


അല്ലാഹുവേ- നിന്നില്‍ ഞാന്‍ വിശ്വസിച്ചിരിക്കുന്നു, നിന്റെ ഗ്രന്ഥത്തെ ഞാന്‍ സത്യപ്പെടുത്തുന്നു. അല്ലാഹുവേ, നിന്നിലുള്ള വിശ്വാസം കൊണ്ടും, നിന്റെ ഗ്രന്ഥത്തെ സത്യപ്പെടുത്തിക്കൊണ്ടും, നിന്റെ വാഗ്ദാനം നിറവേറ്റിക്കൊണ്ടും, നിന്റെ പ്രവാചകന്റെ ചര്യയെ പിന്തുടർന്നു കൊണ്ടും


എന്നാണിതിന്റെ അര്‍ത്ഥം. തവാഫ് ആരംഭിക്കുകയാണു. പിന്നീട് മൂന്നാമത്തെ മൂലയായ റുകുന്‍ യമന്‍ എത്തുന്നത് വരെ ഖുര്‍‌ആനില്‍ നിന്ന് ഓതുകയും നമുക്ക് വേണ്ട എല്ലാ പ്രാര്‍ത്ഥനകള്‍ നിര്‍‌വഹിക്കുകയും ചെയ്യാം. ഇതിന്നിടയില്‍ നിശ്ചയിക്കപ്പെട്ട പ്രാര്‍ത്ഥനകള്‍ ഇല്ല. നമുക്ക് വേണ്ട എല്ലാ ആവശ്യങ്ങളും കടപ്പാടും നന്ദിയും അറിയിക്കാനുള്ള സമയങ്ങളാണു. എന്നാല്‍ റുൿനുൽ യമാനിനിലെത്തിയാല്‍ പിന്നീട് ഹജറുല്‍ അസ്‌വദ് എത്തുന്നത് വരെ

 ربنا آتنا في الدنيا حسنة وفي الآخرة حسنة وقنا عذاب النار 


റബ്ബനാ ആത്തിനാ ഫിദ്ദുന്‍‌യാ ഹസനത്തന്‍ വഫില്‍ ആഖിറത്തി ഹസനത്തന്‍ വഖിനാ അദാബന്നാര്‍


ഞങ്ങളുടെ രക്ഷിതാവേ- ഞങ്ങള്‍ക്ക് ഈ ലോകത്ത് ഏറ്റവും നല്ലത് നല്‍കേണമേ, പരലോകത്തും ഏറ്റവും നല്ലത് നല്‍കേണമേ, നരകശിക്ഷയില്‍ നിന്നു കാത്തുകൊള്ളേണമേ 

എന്ന് പ്രാര്‍ത്ഥിച്ചു കൊണ്ടിരിക്കണം. വീണ്ടും നാം എത്തുക ഹജ്‌റുല്‍ അസ്‌വദിന്റെ അരികിലാണു. ആദ്യത്തെ പോലെ വലതു കൈ ഉയര്‍ത്തി ബിസ്മില്ലാഹി അല്ലാഹു അക്ബര്‍ എന്നു പറഞ്ഞു തവാഫ് തുടരണം. ഇങ്ങിനെ ഏഴു പ്രാവശ്യം ക‌അബയെ വലയം വക്കണം.

ഈ പ്രാര്‍ത്ഥന നാം സ്ഥിരമായി ചെല്ലുന്നതാണു. പക്ഷെ അതിനെ പ്രാധാന്യമാകട്ടെ പലപ്പോഴും മനസ്സിലാക്കാതെ പോകുന്നതും. നാം ദൈവത്തോട് ചോദിക്കുന്നത് ഏറ്റവും ഉത്തമമായതാനു. അത് നമ്മേക്കാള്‍ ഭാവിയറിയുന്ന ദൈവത്തിന്നാണറിവുള്ളത്. അതിനാല്‍ തന്നെ നമുക്ക് നല്ലതെന്നു പ്രത്യക്ഷത്തില്‍ തോന്നുന്ന പലതും ആത്യന്തികമായി നമുക്ക് നല്ലതാവണമെന്നില്ല. അതിനാല്‍ ഈ പ്രാര്‍ത്ഥന ചെല്ലുമ്പോള്‍ നമ്മുടെ എല്ലാ ആഗ്രഹങ്ങളും ആവശയ്ങ്ങളും മനസ്സില്‍ കരുതുകയും അതെനിക്ക് നന്മയാണെങ്കില്‍ പ്രധാനം ചെയ്യണമേ എന്ന് കരുതുകയും ചെയ്യുക.

തവാഫില്‍ ശ്രദ്ധിക്കേണ്ട ഒരു കാര്യം ആദ്യത്തെ മൂന്നു പ്രാവശ്യം വലയം ചെയ്യുമ്പോള്‍ കാല്‍ രണ്ടും അടുപ്പിച്ച് ചെറുതായി ഓടുന്നത് പോലെയാണു ക‌അബയെ ചുറ്റേണ്ടത് എന്നതാണു. ഇതിനെ റമലിന്റെ നടത്തം എന്നാണു പരയുന്നത്.

പല നാട്ടില്‍ നിന്നും വരുന്ന പല ജനങ്ങള്‍ പലപ്പോഴും അറിവില്ലാതെ തവാഫില്‍ പലതും ചെയ്യുന്നത് കാണാം. ഉദാഹരണത്തിനു റുക്നുല്‍ യമെനിന്റെ മൂലയിലെത്തിയാല്‍ ഹജ്റുല്‍ അസ്‌വദിന്നടുത്തെത്തുന്നത് പോലെ കൈ പൊക്കി അഭിവാദനം ചെയ്യേണ്ടതില്ല. കൂടാതെ തവാഫില്‍ മറ്റു സന്ദര്‍ഭങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനകളുമില്ല. അതിനാല്‍ ഒന്നാം താഫില്‍ രണ്ടാം തവാഫില്‍ എന്നെല്ലാം പറഞ്ഞ് വരുന്ന പല ദു‌ആകളും അനാവശ്യമാണു. നമുക്ക് ചോദിക്കാനുള്‍ലതും പറയാനുള്ളതും അറബിയിലാകണം എന്നുമില്ല. മുമ്പ് സൂചിപ്പിച്ച ചില പ്രാര്‍ത്ഥനകളൊഴികെ മറ്റൊന്നും കാണാതെ പഠിക്കേണ്ടതോ പുസ്തകം നോക്കി ചെല്ലുകയോ ആവശ്യമില്ലാത്തതാണു.

തവാഫ് കഴിഞ്ഞപ്പോഴേക്ക് കുറച്ചു ക്ഷീണിച്ചിരുന്നു. തവാഫിനു ശേഷം ഹജ്‌റുല്‍ അസ്‌വദിന്നരികിലുള്ള ഇബ്രാഹീം മക്കാമിനു പിന്നിലായി രണ്ട് റക‌അത്ത് സുന്നത്ത് നമസ്കാരമുണ്ട്. ഈ നമസ്കാരത്തിലെ ആദ്യത്തെ റക‌അത്തില്‍ ഖുല്‍ യാ അയ്യുഹല്‍ കാഫിറൂന്‍ എന്നതും രണ്ടാമത്തതില്‍ ഖു‌ല്‍ ഹുവള്ളാഹു അഹദ് എന്ന അദ്ധ്യായങ്ങള്‍ പാരായണം ചെയ്യുക നബിചര്യയാണു.

അതും നിര്‍‌വഹിച്ച് അവിടെ പാത്രങ്ങളില്‍ വച്ചിരിക്കുന്ന സംസം വെള്ളം കുടിച്ചു കുറച്ചു നേരമിരുന്നു. എന്നിട്ട് അടുത്ത കര്‍മമായ സ‌അയിനായി നീങ്ങി.



2011, ഏപ്രിൽ 11, തിങ്കളാഴ്‌ച

ഉംറ യാത്ര- 3 ( പ്രവേശനം )

റിയാദിലെ പ്രഭാതത്തിനു കുളിരണിയിക്കുന്ന തണുപ്പ്. സുഹൈറിന്റെ പെങ്ങൾ തയ്യാറാക്കിയ പ്രാതലിന് സ്നേഹത്തിന്റെ ഊഷ്മളതയുണ്ടായിരുന്നു. രാവിലെ പ്രഭാതപ്രാര്‍ത്ഥന കഴിഞ്ഞാലുടന്‍ തിരിക്കണമെന്നു തലേന്നെ തീരുമാനിച്ചതായിരുന്നു. അപ്പോഴേക്കും പ്രാതലിന്റെ കൊതിപ്പിക്കുന്ന  ഇഡ്ഡലിക്കൊപ്പം ഉച്ചക്കുള്ള ഭക്ഷണം വരെ അവര്‍ പാര്‍സല്‍ ആക്കിയിരിക്കുന്നു.നേരത്തെ ഇതെല്ലാം തയ്യാറാക്കാന്‍ അവര്‍ എത്ര നേരത്തെ എഴുന്നേറ്റിരിക്കണം. അവരുടെ നല്ല മനസ്സിനു അവര്‍ക്കും കുടുമ്പത്തിനും മനസ്സില്‍ പ്രാര്‍ത്ഥിച്ചു റിയാദില്‍ നിന്നും യാത്ര തിരിച്ചു.

റിയാദ് പട്ടണത്തില്‍ റെയില്‍‌വേ സ്റ്റേഷനു സമീപമാണു അവര്‍ താമസിക്കുന്നത്. അതിന്നു മുന്നിലൂടെയാണ് ഞങ്ങള്‍ക്ക് മക്കയിലേക്ക് പട്ടണത്തില്‍ നിന്നും പുറം ചാടേണ്ടത്. മറ്റൊരവസരത്തിലായിരുന്നുവെങ്കില്‍ ഞാന്‍ റെയില്‍വേ സ്റ്റേഷന്‍ ഒന്നു പോയി കാണുമായിരുന്നു. നമ്മുടെ നാട്ടിലെ തീവണ്ടിയില്‍ നിന്നെന്തെല്ലാം മാറ്റം എന്നു മനസ്സിലാക്കാനായിരുന്നില്ല, എന്നിലെ ചരിത്ര വിദ്യാര്‍ത്ഥിക്ക് മറ്റു ചില ഓര്‍മപുതുക്കലിനു കൂടിയായിരുന്നു അത്.

ഒന്നാം ലോകമാഹായുദ്ധത്തില്‍ ഉസ്മാനിയാ ഖിലാഫത്തോടെ പേരിലെങ്കിലുമുള്ള ഖിലാഫത്ത്  ഇല്ലാതായ ചരിത്ര പ്രാധാന്യത്തിന്റെ ഒരു ഓര്‍മ പുതുക്കലിനു വേണ്ടിയായിരുന്നു അത്. ഒരു തീവണ്ടിപ്പാളയത്തിലൂടെ ഒരു സാമ്രാജ്യം തകര്‍ത്ത കഥ അറേബ്യക്ക് പറയാനുണ്ട്. എന്റെ മനസ്സിലൂടെ ലോറന്‍സ് ഓഫ് അറേബ്യയിലെ രംഗങ്ങള്‍ കടന്നു പോയി. റിയാദിലെ ഈ റെയില്‍ പാതങ്ങള്‍ക്ക് അവയുമായി ഒരു ബന്ധവുമില്ല എന്നെനിക്കറിയാം. എന്നാലും ചരിത്രത്തിനു ഇങ്ങിനെ ചില അസ്കിതകളുണ്ടല്ലോ. മുന്നില്‍ കാണുന്ന കെട്ടിടങ്ങളെയോ പട്ടണത്തിന്റെ പൊലിമയോ അല്ല ഞാനിപ്പോള്‍ കാണുന്നത്. എന്റെ കണ്മുമ്പിലൂടെ ഒരു പഴയ തീവണ്ടി പാളം തകർന്നു മറിഞ്ഞു കൊണ്ടിരിക്കുന്നു.

ദമസ്കസില്‍ നിന്നു മദീനവരെ നീളുന്ന ഹിജാശ് റയില്‍‌വേ ഉസ്മാനിയ ഖിലാഫത്തിന്റെ  പ്രൌഢിയുടെ പ്രതീകമായിരുന്നു. അറബ് ദേശീയത ഖിലാഫത്തിനെ മറികടന്നപ്പോള്‍ തകര്‍ന്നു പോയ ഖിലാഫത്തിന്റെ ചരിത്രം. തകര്‍ന്നത് കേവലം ഒരു റെയില്‍‌ പാതയായിരുന്നില്ല. പിന്നീടൊരിക്കലും കൂട്ടിയോജിക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത ഖിലാഫത്തു കൂടിയായിരുന്നു. പല ചര്‍ച്ചകളും നടന്നു കൊണ്ടിരിക്കുന്നുവെങ്കിലും പിന്നീടൊരിക്കലും ഹിജാസ് റെയില്‍വേയും  പുനസ്ഥാപിക്കാനായിട്ടില്ല.

റെയില്‍ പാലത്തിലെ സ്ഫോടനം തകര്‍ത്തത് തീവണ്ടിയുടെ മുന്നോട്ടുള്ള  കുതിപ്പ് മാത്രമല്ല. പുരോഗമനത്തിന്റെ തീവണ്ടിയെ തന്നെയായിരുന്നു.റെയില്‍വേ പാളങ്ങളെ തകര്‍ത്ത് കാലവും അറബികളെ പിന്നോട്ട് വലിച്ചു. പിന്നീട് നാല്പതുകളില്‍ എണ്ണ കണ്ടില്ലായിരുന്നുവെങ്കില്‍ ഈ കെട്ടിടങ്ങളോ റെയില്‍ പാളയങ്ങളോ സൗദിയില്‍ കാണില്ലായിരുന്നു. അല്ലെങ്കിലും പടച്ചവന്റെ തീരുമാനങ്ങളെ കുറിച്ച് നമുക്കെന്തറിയാം. ലോകത്തിലെ മറ്റുള്ളിടങ്ങളില്‍ അവന്‍ ഭൂമിക്ക് മീതെ അവന്‍ ചൊരിഞ്ഞ അനുഗ്രഹങ്ങളില്‍ നിന്നു ഭക്ഷിപ്പിക്കുന്നു. ഇവിടെ അനുഗ്രഹമാകട്ടെ ഭൂമിക്കടിയില്‍ ഒളിപ്പിച്ചു വച്ചിരിക്കുന്നു. അതെടുത്ത്  ഭൂമിക്കു മുകളില്‍ അനുഗ്രഹീതമാക്കുന്നു.

ഇന്ന് സൗദിയിലെ ഏറ്റവും വലിയ പ്രവാസികള്‍ ഇന്ത്യക്കാരാണു. എന്നാല്‍ ഹിജാസ് റെയില്‍‌വെയുടെ പ്രധാന സാമ്പത്തിക സ്രോതസ്സ് ഇന്ത്യയായിരുന്നുവെന്ന് എത്ര പേര്‍ക്കറിയാം. ഇന്ത്യയിലെ പണം, ബല്‍ജിയത്തിന്റെ ഉരുക്ക്, ജര്‍മനിയുടെ സാങ്കേതികത, തുര്‍ക്കിയുടെ സൈനിക സേവനം ഇവയുടെ ആകത്തുകയായിരുന്നു ഹിജാസ് റെയില്‍‌വേ. ഇന്ന് അതേ ഇന്ത്യയിലെ മുഖ്യ വരുമാനങ്ങളിലൊന്നു സൗദിയില്‍ നിന്നു വരുന്ന പ്രവാസപ്പണമാകുന്നു. ഉസ്മാനിയ ഖലീഫ റെയില്‍‌വേക്കു വേണ്ട പണത്തിനു ഐച്ഛിക ദാനം (വഖ്ഫ്) ആവശ്യപ്പെട്ടപ്പോള്‍ പ്രധാനമായും പണമൊഴുകിയത് ഇന്ത്യയില്‍ നിന്നായിരുന്നു. ഇന്ത്യ ഒരു സമ്പന്ന രാജ്യമായിരുന്നു. ലോകത്തിലെ തന്നെ പണക്കാരായ സുല്‍ത്താന്മാരുടെയും വ്യാപാരികളുടെയും നാടായിരുന്നു ഇന്ത്യ.

പട്ടണം പിന്നിട്ടു വീണ്ടും വിജനമായ മരുഭൂമിയിലേക്ക്. മരുഭൂമിയെ കീറി സമാന്തരമായ രണ്ടു രേഖകളായി റോഡ് വരച്ചു വച്ചിരിക്കുന്നു. ഇന്നലെത്തെ പോലെയുള്ള മണല്‍കാറ്റും വരള്‍ച്ചയും ഇന്നില്ല. ജലസാന്നിദ്ധ്യം അറിയിച്ചു അങ്ങിങ്ങായി കുറ്റിച്ചെടികളുണ്ട്. അവിടവിടങ്ങളില്‍ ഒട്ടകങ്ങളേയും  ആട്ടിന്‍‌കൂട്ടങ്ങളേയും കാണാം. റിയാദില്‍ നിന്നു എണ്ണൂറ് കിലോമീറ്റര്‍ പിന്നിട്ടാലേ മക്കയിലെത്തൂ. അതിന്നിടയില്‍ ത്വായിഫില്‍ കയറി ഇഹ്റാം ചെയ്യേണ്ടതുണ്ട്. തലേന്നു സുഹൈറായിരുന്നു കപ്പിത്താനെങ്കില്‍ ഇന്നു ഞാനാണു. തലേന്നത്തെ നീണ്ട ഡ്രൈവിങ്ങ് സുഹൈറിനെ തളര്‍ത്തിയിട്ടുണ്ട്.

യാത്രയെ കുറിച്ചു പറഞ്ഞപ്പോള്‍ ബഹറിനിലെ കൂട്ടുകാരനായ ബ്ലോഗര്‍ സാജു പ്രാഥമികമായ
സുഹൈറും ഞാനും
മരുന്നുകള്‍ കരുതാന്‍ ആവശ്യപ്പെട്ടിരുന്നു. നിരന്തരം മാറുന്ന കാലാവസ്ഥയെ കുറിച്ച് മുന്നറിയിപ്പു തന്നതിനാല്‍ അവ കയ്യിലുണ്ട്. ഇത്ര പെട്ടെന്നു അതുപകാരപ്പെടും എന്നു കരുതിയിരുന്നില്ല. സൗഹൈറും ഷിഹാബും പാരസിറ്റമോള്‍ മുന്‍‌കരുതലായി രാവിലെ വിഴുങ്ങിയിരുന്നു. വളരെ ദൂരം പിന്നിടുമ്പോഴെ കടകളും പെട്രോള്‍ ബങ്കും കാണുകയുള്ളൂ. ഒരു ഒമ്പത് മണിയായി കാണും. ഷിഹാബ് വെടി പൊട്ടിച്ചു. എന്തെങ്കിലും കഴിച്ചില്ലെങ്കില്‍ അവന്‍ പ്രശ്നമുണ്ടാക്കുമെന്നു. ഇപ്പോഴാനു അവനു വേണ്ട ശരിക്കുമുള്ള മരുന്നെനിക്ക് മനസ്സിലായത്. രാവിലെ നടത്തിയ മൃഷ്ഠാന ഭോജനം ഇത്ര പെട്ടെന്നു ദഹിച്ചോ. ഇതറിയുകയായിരുന്നെങ്കിൽ അന്നത്തെ അൽ‌ഐൻ യാത്ര പ്രശ്നമാകില്ലായിരുന്നു. എന്തായാലും മലയാളിയായിപ്പൊയില്ലെ? മൂത്രമൊഴിക്കുന്നതിനും ഭക്ഷണം കഴിക്കുന്നതിനും കമ്പനി കൊടുക്കാതെങ്ങിനെ?

വഴികൾ പിന്നിട്ടു പോവുന്തോറും ഭൂമിയുടെ സ്വഭാവവും മാറുന്നു. ചിലയിടങ്ങളില്‍ ശാന്തമായാണു
 മണല്‍ കിടക്കുന്നതെങ്കിലും എപ്പോഴും ശാന്തനല്ലെന്നു മുന്നറിയിപ്പ് തരുന്ന ബോര്‍ഡുകള്‍‌ . റോഡുകളില്‍ കാറ്റിനാല്‍ രൂപപ്പെടുന്ന മണല്‍കുന്നുകള്‍ അപകടകാരികളായി മാറും. നൂറ് കിലോമീറ്റര്‍ വേഗതക്കപ്പുറം പോകുമ്പോള്‍ പെട്ടെന്നു മണലിലേക്ക് കയറിയാല്‍ നിയന്ത്രണം നഷ്ടപ്പെടും.പിന്നീട് വണ്ടി കിടക്കുന്നതെവിടെ എന്നു നോക്കാന്‍ നാമുണ്ടാകണമെന്നില്ല. അങ്ങിനെ ചിലപ്പോഴെങ്കിലും തെന്നിക്കളിച്ച ചില അവശിഷ്ടങ്ങള്‍ വഴികളില്‍ സാക്ഷ്യം പറയുന്നുണ്ട്. പക്ഷെ ഇന്ന് ഇന്നലെത്തെ പോലെയല്ല. അതിനാല്‍ 140 മുതൽ 180 സ്പീഡിലാണു വണ്ടി പോകുന്നത്. വളവും തിരിവുമില്ലാതെ മുന്നില്‍ വിശാലമായി റോഡ് കിടന്നാല്‍ വണ്ടിയുടെ സ്പീഡ് കൂടുന്നതറിയില്ല.

കറുത്ത നിറമുള്ള ഒട്ടകങ്ങളെ ആദ്യമായാണു കാണുന്നത്. പക്ഷെ,  റോഡിനു വശങ്ങളില്‍ കമ്പി വേലികളില്ല. ഇവ എപ്പോഴും റോഡ് മുറിച്ചു കടക്കാം. അത് വളരെ അപകടവുമാണ്‍. ഭാഗ്യത്തിനു ഒട്ടകങ്ങള്‍ റോഡിന്നരുകില്‍ മേയുന്നുണ്ടായിരുന്നില്ല. അവയെല്ലാം കുറേ ദൂരം തന്നെയാണു.

ഒരിടത്ത് ഭൂമി വല്ലാതെ വിസ്മയിപ്പിച്ചു. എങ്ങും ചുവന്ന മലകള്‍ . കാറ്റും മഴയും ചെത്തിയെടുത്ത് ശില്പങ്ങളൊരുക്കിയ അപൂര്‍‌വ്വ കാഴ്ച്ച. ചിത്രകഥയിലെ ഫാന്റം മല പോലെ പല രൂപത്തില്‍ . ഏറ്റവും വലിയ കലാകാരന്‍ പ്രകൃതി തന്നെ. ട്രാഫിക് വളരെ കുറവായതിനാല്‍ അവയെല്ലാം ആസ്വദിച്ചു തന്നെ വണ്ടിയോടിക്കാനായി.അല്ലെങ്കില്‍ ഈ കപ്പിത്താന്‍ പദവി ഒരു നഷ്ടമായേനെ.

കേരളത്തില്‍ ഞാന്‍ തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ ട്രൈനിലും ബസ്സിലും യാത്ര ചെയ്തിട്ടുണ്ട്. . എമിറാത്തില്‍ എല്ലാ എമിറേറ്റ്സിലും.  കല്‍ബ പോകുന്ന വഴിയില്‍ ഒരു ചെറിയ സാമ്യമൊഴികെ പ്രകൃതിദൃശ്യത്തിലെ ഈ വൈവിധ്യം കാണാന്‍ കഴിഞ്ഞിട്ടില്ല മുമ്പൊരിക്കലും.  ഈ മലക്കൂട്ടങ്ങള്‍ക്ക് ശേഷം ഇനി വരുന്നത് എന്താണാവോ? മരുഭൂമി എന്നാല്‍ വെറും മണല്‍ മാത്രമെന്ന് കരുതുന്നവര്‍ക്ക് തെറ്റി. ഹരിതാഭമായ ഒരു പ്രകൃതിയെല്ലെങ്കിലും ഇവ വളരെ ആസ്വാദ്യകരമാണു. നമ്മുടെ പ്രകൃതി ലാളിത്യത്തിന്റെ സൗന്ദര്യമെങ്കില്‍ ഇതിനെ പരുക്കന്‍ സൗന്ദര്യമെന്നു വിശേഷിപ്പിക്കാം. തമിള്‍നാട്ടിലേക്കെല്ലാം കടക്കുമ്പോള്‍ കേരളത്തിലെ പച്ചപ്പില്‍ നിന്നും പിന്നെ വരണ്ടഭൂമിയും ഇതേപോലെ പാറനിറഞ്ഞ മലകളുമെല്ലാമുണ്ടെങ്കിലൂം അവ നിറം മാറുന്നത് ഒരു തുടര്‍ച്ചയായിട്ടാകും. പതുക്കെ മാഞ്ഞു പോകുന്ന ഒരു പ്രതീതി- എന്നാല്‍ ഇവിടെ പ്രകൃതി മാറുന്നത് പൊടുന്നനെയാണു. അപ്പുറവും ഇപ്പുറവും രണ്ടായി നില്‍ക്കുന്ന ഭൂമിയെ കാണാം. മുന്നിലുള്ള ചിത്രവും പിന്നിലുള്ള ചിത്രവും രണ്ടാണു. മലകളുടെ ഘോഷയാത്ര കാണുമ്പോല്‍ ഇതവസാനിക്കില്ലെന്നു തോന്നും എന്നാല്‍ പെട്ടെന്നായിരിക്കും നമ്മെ അമ്പരപ്പിച്ചു ഒരു പൂര്‍ണ്ണവിരാമമിട്ട് സമതലം തുടങ്ങുന്നത്. 

മക്കയിലേക്കുള്ള വഴി പിന്നിടാന്‍ കുറച്ചുകൂടിയേയുള്ളൂവെന്ന് റോഡിലടയാളപ്പെടുത്തിയ സൈന്‍ ബോര്‍ഡ്. അതിന്നിടയില്‍ തായിഫിനെ കുറിച്ചുള്ള എന്റെ ഒരു അഭിപ്രായം സുഹൈറിനെ ചൊടിപ്പിച്ചു. ഞാനാകട്ടെ സൗദിയിലെ എന്റെ സ്നേഹിതരില്‍ നിന്നു കിട്ടിയ ഒരു അഭിപ്രായം പങ്കു വച്ചതായിരുന്നു. മക്ക, തായിഫ്, മദീന - പ്രവാചകനെ മൂന്നു രീതിയില്‍ സ്വീകരിച്ച പ്രദേശങ്ങളാണിവ. മക്കക്കാര്‍ പ്രവാചകനെ അം‌ഗീകരിക്കാതിരുന്നത് അവരുടെ അഹന്ത നിമിത്തമായിരുന്നു. തായിഫുകാരാകട്ടെ പ്രവാചകനെ ഒരു കാരണവുമില്ലാതെ ഉപദ്രവിക്കുകയാണു ചെയ്തത്. മദീനക്കാര്‍ മറ്റൊരു താത്പര്യവുമില്ലാതെ കൈ നീട്ടി സ്വീകരിക്കുകയും ചെയ്തു. ഇന്നും ഈ സ്വഭാവത്തിന്റെ ബാക്കി പത്രം ഈ ജനങ്ങളില്‍ കാണാം എന്ന് സൗദിയില്‍ ജോലി ചെയ്യുന്നവര്‍ അഭിപ്രായപ്പെടാറുണ്ട്. ഞാനിത് പറഞ്ഞപ്പോള്‍ സുഹൈര്‍ ശരിക്കും ചൂടായി. ഒരാളുടെ അഭിപ്രായം രൂപപ്പെടുന്നതില്‍ അയാള്‍ക്ക് കിട്ടിയ അനുഭവങ്ങള്‍ ഒന്നാകെ സാമാന്യ വത്ക്കരിക്കുന്നതാകാമെന്നും , ഒരു നല്ല കാര്യത്തിനിറങ്ങുമ്പോള്‍ ഇതേ പോലുള്ള പരാമര്‍ശങ്ങള്‍ ഒരു വിഭാഗത്തെ കുറിച്ച് പറയാൻ പാടില്ലെന്നും അവന്‍ തര്‍ക്കിച്ചു. സ്വന്തം അനുഭവമെല്ലാത്തതിനാല്‍ ഞാനതം‌ഗീകരിച്ചു. എന്തിനു നാം ഒരു സമൂഹത്തെ മുഴുവന്‍ കുറ്റപ്പെടുത്തണം.

മുന്നിലെ വഴി തായിഫിലേക്കും മക്കയിലേക്കും പിരിയുന്നു. മക്കയാണു ലക്ഷ്യമെങ്കിലും തായിഫില്‍ പോയി ഇഹ്റാമില്‍ പ്രവേശിക്കണം. തായിഫില്‍ നിന്നു മക്കയിലേക്ക് പിന്നെയും 80 കിലോമീറ്ററുകളുണ്ട്. അങ്ങിനെ തായിഫിനെ ലക്ഷ്യമാക്കി വണ്ടി നീങ്ങിക്കൊണ്ടിരുന്നു.

പ്രവാചകന്റെ ആദ്യകാല ജീവിതത്തിലെ കഠിന പരീക്ഷണങ്ങൾ പിന്നിട്ട തായിഫിലേക്കാണു ഞങ്ങള്‍ക്ക് പ്രവേശിക്കേണ്ടത്. ഞാനെന്റെ മനസ്സിനെ തായിഫുമായി കോര്‍ത്തിണക്കാന്‍ ശ്രമിച്ചു. ചരിത്ര സ്മരണകള്‍ എന്റെ മുന്നില്‍ ചലചിത്രം കാണിച്ചു.

പ്രവാചകത്വത്തിന്റെ പത്താം വര്‍ഷം. അനാഥനായ മുഹെമ്മദിന്റെ പുതിയ മാർഗ്ഗം പ്രമാണിമാരായ മക്കക്കാര്‍ക്ക് ഒരിക്കലുമുള്‍ക്കൊള്ളാനാകാത്തതായിരുന്നു. നിരവധി ദൈവങ്ങല്‍ക്ക് പകരം ഒരൊറ്റ ദൈവം മതിയെന്നോ? എങ്കില്‍ ഞങ്ങളുടെ ഗോത്ര ദൈവങ്ങളെ എന്തു ചെയ്യും. അല്ലാഹു ഏറ്റവും വലിയവനാണെന്നവര്‍ക്കറിയാം. പക്ഷെ, സഹായിയായ ചെറുദൈവങ്ങളില്ലാതെ ഏകദൈവം അവര്‍ക്കഗീകരിക്കാനാവുന്ന ഒന്നായിരുന്നില്ല. പ്രമാണിമാരെല്ലാം തള്ളിപ്പറഞ്ഞപ്പോള്‍ പ്രവാചകനു സഹായിയായി ഉണ്ടായത് പിതൃവ്യനായ അബൂത്വാലിബും ഭാര്യയായ ഖദീജയുമാണു. അവര്‍ രണ്ടു പേരുമാണു ഒന്നിനു പിറകെ ഒന്നായി മരണപ്പെട്ടത്. ഇനി പ്രവാചകനെ അക്രമിച്ചാല്‍ ചോദ്യം ചെയ്യാനാരുമില്ല. അവസരം മുതലെടുത്ത മക്കക്കാർ പ്രവാചകനെ ശാരീരികമായി ഉപദ്രവിക്കാന്‍ തുടങ്ങി. വീട്ടില്‍ തിരിച്ചെത്തുന്ന പിതാവിന്റെ തലയില്‍ നിന്നും ആളുകളിട്ട മണ്ണു കഴുകിമാറ്റുമ്പോള്‍ പുത്രിയായ ഫാത്വിമ കരഞ്ഞു പോകും. പ്രവാചകന്‍ അവളെ സമാധാനിപ്പിക്കും. മകളേ കരയാതെ/ അല്ലാഹു നിന്റെ പിതാവിനു സം‌രക്ഷണം നല്‍കും.

എതിര്‍പ്പ് കൂടി വരികയാണു. സ്വന്തം അമ്മാവന്മാര്‍ തായിഫിലുണ്ട്. മക്കയില്‍ നിന്നും കിഴക്കു മാറി അമ്പത് മൈല്‍ അപ്പുറമാണു തായിഫ്. മലകളുടെ നാട്. പ്രവാചകന്‍ മകളെയും കൂട്ടി അമ്മാവന്മാരായ ത്വകീഫ് ഗോത്രക്കാരുടെ സഹായം പ്രതീക്ഷിച്ചു അവിടേക്ക് പോയി. കുടുംബക്കാരെ സം‌രക്ഷിക്കുക അന്നത്തെ ഗോത്ര സമ്പ്രദായമാണു. പക്ഷെ അവര്‍ പ്രവാചകനെ സഹായിച്ചില്ലെന്നു മാത്രമല്ല, തങ്ങളുടെ അടിമകളെ വിട്ട് അക്രമികളെ കൂട്ടി കൂക്കിവിളിപ്പിക്കുകയും കല്ലെറിയുമാണു ചെയ്തത്. പ്രവാചകന്റെ കാലുകളില്‍ നിന്നു രക്തം വാര്‍ന്നൊഴുകി. പ്രവാചകന്‍ ഓടി അടുത്തുള്ള ഒരു മുന്തിരിതോട്ടത്തില്‍ അഭയം പ്രാപിച്ചു.

അദ്ദേഹം അവിടെനിന്നിങ്ങനെ പ്രാര്‍ത്ഥിച്ചു.
എന്റെ നാഥാ. എന്റെ ശക്തി ദൗര്‍ബല്യത്തെയും സൂത്രക്കുറവിനെയും അവഹേളിക്കപ്പെടുന്നതിനെയും ഞാന്‍ നിന്നോടാണു പരാതിപ്പെടുന്നത്.
കരുണാനിധിയായവനേ- നീ പീഡിതരുടെ സം‌രക്ഷകനാണു.
നീയാണെന്റെ നാഥന്‍.
നീ ആരെയാണ് എന്നെ ഏല്പ്പിക്കുന്നത്.
എന്നെ മ്ലാനവദനായി സ്വീകരിക്കുന്ന ഒരു വിദൂരസ്ഥനെയോ? അതോ എന്നെ ജയിച്ചടക്കാന്‍ കഴിയുന്ന ശത്രുവിനെയോ?
എങ്കിലും എന്നോട് നിനക്ക് കോപമൊന്നുമില്ലെങ്കില്‍ ഇതൊന്നുമെനിക്ക് പ്രശ്നമില്ല.

പ്രവാചകന്റെ സ്ഥിതി കണ്ടലിവു തോന്നിയ തോട്ടത്തിന്റെ ഉടമകള്‍ കുറച്ച് മുന്തിരി ഭക്ഷിക്കാന്‍ നല്‍കുകയും  കുറച്ചു നേരത്തേക്ക് അവിടെ തങ്ങാന്‍ അനുവദിക്കുകയും ചെയ്തു.

ചരിത്രത്തിന്റെ ഈ ഓര്‍മകളിലൂടെ ഞങ്ങള്‍ തായിഫില്‍ പ്രവേശിക്കുകയാണു. വണ്ടി ഞങ്ങളേയും കൊണ്ട് മുകളിലേക്ക് കയറ്റം കയറുകയാണു.  സമുദ്രനിരപ്പിൽ നിന്നു ആറായിരത്തോളം അടി ഉയരത്തിലാണു തായിഫിന്റെ നിൽപ്പ്. അതിനാൽ തന്നെ സൗദിയിലെ ഒരു സുഖവാസ കേന്ദ്രം കൂടിയാണു തായിഫ്. ഉഷ്ണകാലത്ത് സൗദി ഗവർമെന്റ് തങ്ങളുടെ തലസ്ഥാനം താത്ക്കാലികമായി തായിഫിലേക്ക് മാറ്റും.

പ്രവാചകന്റെ കാലത്തെ മുന്തിരി തോട്ടം പറഞ്ഞതിൽ തന്നെ അതിന്റെ കാർഷിക പ്രാധാന്യം പറയേണ്ടതില്ലല്ലോ? വളഞ്ഞു തിരിഞ്ഞു വണ്ടി മുന്നോട്ട് നീങ്ങി തായിഫിലെത്തിയപ്പോള്‍ സമയം മൂന്നു മണിയോളമായിരിക്കുന്നു. ഇഹ്‌റാമിന്റെ സ്ഥലം വളരെ വിശാലമാണെന്നു കേട്ടറിവുണ്ട്. ഞങ്ങള്‍ അവിടെ കണ്ട ഒരു സൗദിയോട് സ്ഥലമന്യേഷിച്ചു. അയാല്‍ വണ്ടി നിര്‍ത്തി ഇറങ്ങി വന്നു പുഞ്ചിരിച്ച് എല്ലാം വിശദമാക്കി തന്നു. സുഹൈര്‍ എന്നൊട് ചോദിച്ചു. ഇപ്പോഴെന്തായി. അയാളുടെ പെരുമാറ്റം എത്ര മാന്യമാണു. എനിക്ക് സമ്മതിക്കാതിരിക്കാന്‍ നിര്‍‌വാഹമില്ലായിരുന്നു.

തായിഫ് ടൗണിലല്ല ഇഹ്റാമിന്റെ സ്ഥലം . മറിച്ച് സൈല്‍ കബീര്‍ എന്ന സ്ഥലത്താണു. സൈന്‍ ബോര്‍ഡ് വളരെ വ്യക്തമായി അടയാളപ്പെടുത്തിയതിനാല്‍ സ്ഥലപേരു കിട്ടിയപ്പോള്‍ പിന്നെ ചോദിക്കേണ്ടി വന്നില്ല. അങ്ങിനെ സൈല്‍ കബീറിലെത്തി.

റിയാദില്‍ നിന്നു കൊണ്ട് വന്ന ഉച്ചഭക്ഷണം കഴിക്കുമ്പോള്‍ മൂന്നരകഴിഞ്ഞിരിക്കുന്നു. നല്ല വിശപ്പ് രുചി ഇരട്ടിപ്പിച്ചു. ഇപ്പോള്‍ വലിയ തിരക്കില്ലെങ്കിലും ഹജ്ജിനെ കൂടി കണക്കിലെടുത്താണു സൗകര്യങ്ങളൊരുക്കിയിരിക്കുന്നത്. ഇഹ്റാമിനു വസ്ത്രം മാറ്റുന്നതിനു മുമ്പ് കുളിക്കുന്നത് സുന്നത്തുണ്ട്. അതിന്നായി കുളിമുറികളുടെ ഒരു നിര തന്നെയുണ്ട് . കുളിമുറികലിൽ ഈസ്റ്റേൺ രീതിയിലുള്ള ലാട്രിനും ഷവറും നമ്മുടെ വസ്ത്രങ്ങൾ തൂക്കിയിടാനുള്ള സൗകര്യമെല്ലാമുണ്ട്.

ഉം‌റ എന്നത് നാലു കര്‍മങ്ങള്‍ ഉള്‍കൊള്ളുന്നതാണു. ഇഹ്റാം, ത്വവാഫ്, സ‌അയ്, മുണ്ഡനം അല്ലെങ്കില്‍ മുടി മുറിക്കല്‍ ഇത്രയുമാണു അതിലെ കാര്യങ്ങള്‍. ഇപ്പോള്‍ ഞങ്ങള്‍ ഇഹ്‌റാമിലേക്ക്
സൈൽ കബീറിൽ ഇഹ്റാമിൽ പ്രവേശിക്കാനുള്ള സ്ഥലം ( മീഖാത്ത്)
പ്രവേശിക്കുകയാണു. ഇഹ്‌റാമിലേക്ക് പ്രവേശിക്കുകക എന്നാല്‍ ഒരു സ്ഥലത്തേക്ക് പ്രവേശിക്കുക എന്ന ഭാഷയല്ല. കര്‍മത്തിലേക്ക് തുടക്കം കുറിക്കുക എന്നതാണു. മാനസികമായും ശാരീരികമായും കര്‍മത്തിലേക്ക് പ്രവേശിക്കുകയാണു ഇതുവഴി ഉദ്ദേശിക്കുന്നത്.

ഇഹ്റാമിൽ പ്രവേശിക്കുന്നതിനു മുമ്പ് കുളിച്ചതിന്നു ശേഷം അല്പം സുഗന്ധദ്രവ്യം ശരീരത്തിൽ പുരട്ടുന്നതും നല്ലതാണു. പക്ഷെ അത് വസ്ത്രത്തിൽ പുരട്ടരുത്. രണ്ട് തുണികളല്ലാതെ മറ്റു വസ്ത്രങ്ങളൊന്നും തന്നെ പുരുഷന്മാർക്ക് അനുവദനീയമല്ല. എന്നാൽ ബെൽറ്റ്, കണ്ണട എന്നിവ ഉപയോഗിക്കാം. സോക്സ്, ഷൂ, കയ്യുറ, അടി വസ്ത്രം എന്നിവയൊന്നും ഉപയോഗിക്കരുത്. ചെരുപ്പ് ഉപയോഗിക്കാം. രണ്ടു തുണികളിലെ ഒന്ന് എടുക്കുവാനും മറ്റൊന്നു ചുറ്റുവാനുമുള്ളതാണെന്നു പറഞ്ഞിരുന്നല്ലോ- എന്നാല്‍ തല മൂടിപുതച്ചു വസ്ത്രം ഇടരുത്. തോളിലൂടെ ചുറ്റിയിട്ടാല്‍ മതി. ചിലരെല്ലാം ഇഹ്റാമില്‍ പ്രവേശിക്കുമ്പോള്‍ തന്നെ വലതു കൈ തുറന്ന് മേല്‍‌വസ്ത്രം ചുറ്റും. ഇതും അനുകരിണീയമല്ല. ത്വവാഫ് തുടങ്ങുന്നതു വരെ സാധാരണപോലെ മേൽത്തട്ടം ചുമലിലൂടെയിട്ടാൽ മതിയാകും.. (ഈ ലിങ്കിലൂടെ പോയാല്‍ ഇഹ്റാമിലെ വസ്ത്രം ധരിക്കുന്നതിന്റെ ഒരു രൂപം കിട്ടും.)

വസ്ത്രം ധരിച്ചു വുളുവെടുത്തു. ഇഹ്‌റാമിനു പ്രത്യേക സുന്നത്ത് നമസ്കാരമൊന്നുമില്ല. പക്ഷെ, അവിടെയുള്ള പള്ളിയില്‍ പ്രവേശിച്ചപ്പോള്‍ പള്ളിയില്‍ കടന്നതിനും വുളുവിനുമായ രണ്ട് റക‌അത്ത് സുന്നത്ത് നമസ്കരിച്ചു.

ഇഹ്റാമില്‍ പ്രവേശിച്ചാല്‍ ഇഹ്‌റാമില്‍ നിന്നു വിരമിക്കുന്നത് വരെ മുടി,നഖം എന്നിവ മുറിക്കുകയോ മനപ്പൂര്‍‌വ്വം നീക്കം ചെയ്യുകയോ ചെയ്യരുത്. സാധാരണ ഗതിയില്‍ കൊഴിഞ്ഞു പോകുന്നതില്‍ കുഴപ്പവുമില്ല. അതേ പോലെ വേട്ടയാടലും വിവാഹാന്യേഷണങ്ങള്‍ നടത്തുന്നതും നിഷിദ്ധമാണു. ലൈംഗിക പ്രകടനങ്ങളും പാടില്ല.  ഇഹ്റാമിനു മുമ്പ് ശരീരത്തിൽ സുഗന്ധമുപയോഗിക്കാമെങ്കിലും ഇഹ്‌റാമിന്‌ ശേഷം ശരീരത്തിലോ വസ്ത്രത്തിലോ ഭക്ഷണത്തിലോ പാനീയത്തിലോ സുഗന്ധം ഉപയോഗിക്കരുത്‌.

മറ്റൊന്നു ശ്രദ്ധിക്കേണ്ടത് വസ്ത്രം ധരിക്കുമ്പോള്‍ മറയേണ്ടത് നിര്‍ബന്ധമായ ഭാഗങ്ങള്‍ പൂര്‍ണ്ണമായും മറഞ്ഞിരിക്കുന്നു എന്നത് ഉറപ്പു വരുത്തണം. ഞങ്ങള്‍ വസ്ത്രമെല്ലാം മാറ്റി ഇഹ്റാമിലാകുന്നതിനു മുമ്പ് അവിടെ നില്‍ക്കുന്ന ഒരാള്‍ തന്റെ വസ്ത്രം പുക്കിളിനു താഴെയായാണു ധരിച്ചിരിക്കുന്നത്. ഞാന്‍ സലാം പറഞ്ഞു അയാളുടെ വസ്ത്രം മുകളിലേക്കെടുക്കാന്‍ ആവശ്യപ്പെട്ടു. പരിചയപ്പെട്ടപ്പോള്‍ ഒരു സൗദിക്കാരനാണു. റിയാദിലാണു വീടെന്നു പറഞ്ഞു. പലരും അശ്രദ്ധയാല്‍ തങ്ങളുടെ വസ്ത്രം താഴ്ത്തി എടുക്കുമ്പോള്‍ അവര്‍ക്കു നഷ്ടപ്പെടുന്നത് ഉം‌റ മുഴുവനുമായിട്ടാകും.

നമസ്കാരം കഴിഞ്ഞു പുറത്തിറങ്ങി. പള്ളിയുടെ മുമ്പിൽ വച്ച് ഞങ്ങൾ ഉംറയിലേക്ക് പ്രവേശിച്ചു. അതിനു ചെയ്യേണ്ടത് ലബ്ബൈക്കല്ലാഹുമ്മ ഉംറത്തൻ എന്നു എന്ന് പറയുകമാത്രമാണു. അല്പം ഉറക്കെയാണു ഇത് പറയേണ്ടത്.  അല്ലാഹുവേ ഉംറക്കുള്ള നിന്റെ വിളിക്കുത്തരം എന്നാണതിന്റെ അർത്ഥം. ഞങ്ങൾ ഉംറയിലായി കഴിഞ്ഞു. ഇനി തവാഫ് ചെയ്യുന്നത് വരെ ചൊല്ലുന്ന മന്ത്രത്തിനു തൽബിയ്യത്ത് എന്നു പറയുന്നു. ഇഹ്റാമിലായാൽ പിന്നെ മക്കയിലെത്തി തവാഫ് തുടങ്ങുന്നത് വരെ ഈ തൽബിയ്യത്ത് ചെല്ലണം -

ലബ്ബയ്ക അല്ലാഹുമ്മ ലബ്ബയ്ക്‌,
ലബ്ബയ്ക ലാശരീക ലക ലബ്ബയ്ക്‌,
ഇന്നൽ ഹംദ:  വന്ന‍ിഅ​‍്മത ലക-വൽ മുല്ക്‌,
ലാശരീക ലക - ലബ്ബയ്ക്

അല്ലാഹുവെ നിന്റെ വിളിക്കിതാ ഞാനുത്തരം ചെയ്തിരിക്കുന്ന‍ു.
നിന്റെ വിളികേട്ട്‌ ഞാനെത്തിയിരിക്കുന്ന‍ു.
നിനക്കൊരു പങ്കുകാരുമില്ല.
നിന്റെ വിളിക്ക്‌ ഞാനുത്തരം നൽകിയിരിക്കുന്ന‍ു.
എല്ലാ സ്തുതിയും അനുഗ്രഹവും നിനക്ക്‌. രാജാധികാരവും നിനക്ക്‌ ത​ന്നെ. തീർച്ച. നിനക്ക്‌ പങ്കാളിയായി ആരുമില്ല.-

ഇത് തുടർച്ചയായി ചെല്ലേണ്ടതാണു. മൂന്നു പേരും അല്ലാഹുവിന്റെ വിളിക്കുത്തരവുമായി  മക്കയിലേക്ക് തിരിച്ചു. മക്കയിതാ ഒരു വിളിപ്പാടകലെ-

2011, മാർച്ച് 31, വ്യാഴാഴ്‌ച

ഉംറ യാത്ര- 2 ( അതിർത്തികൾ )

യു.എ.ഇ യിലെ ഏറ്റവും പ്രധാന ദേശീയ പാതയാണു എമിരേറ്റ്സ് റോഡ്. ദുബായില്‍ നിന്ന് എമിറേറ്റ്സ് പാതയിലേക്ക് കയറി അബുദാബി നഗരം എത്തുന്നത് വരെ അത് ആറു വരിയും നാലു വരിയുമായി രാജകീയമായി നിവര്‍ന്നു കിടക്കുകയാണു. പിന്നീട് സില വഴി അതിര്‍ത്തിയായ ഗുവൈഫാത് വരെ രണ്ട് വരിയിലേക്ക് ഒന്നു മെലിഞ്ഞു. ( എല്ലാം ഒരു ഭാഗത്തേക്കാണു കെട്ടോ)  ദുബായിയില്‍ നിന്നു അബുദാബിയിലേക്ക് ആറു വരിയായാലും നാലു വരിയായാലും വണ്ടിക്കെത്ര സ്പീഡുണ്ടെങ്കിലും നൂറ്റിരുപതിന്നപ്പുറം സ്പീഡായാല്‍ പിന്നീട് വിവരമറിയും. വഴി നീളെ ഫോട്ടോ ബ്ലോഗ്ഗെര്‍സ് ആണു. പിന്നീട് ഓരോ പടത്തിനും ചുരുങ്ങിയത് അറുനൂറ് ദിരഹം കൊടുത്ത് അടുത്ത മാസത്തിലെ ചിലവു ചുരുക്കല്‍ പദ്ധതിയില്‍ അം‌ഗമാവാന്‍ കഴിയും. ഇപ്പോഴടുത്ത് ദുബായില്‍ കണ്ട ഒരു ക്യാമറ കുറ്റിയില്‍ ആറു ക്യാമറ. ഒരു പാഞ്ചാലീ സ്റ്റയില്‍.  അതിനാല്‍ വിശാലമനസ്സോടെ റോഡു മുന്നില്‍ കിടന്നിട്ടും വളരെ മര്യാദനായാണു സുഹൈര്‍ വണ്ടിയോടിച്ചത്.

പ്രാതല്‍, പ്രാഥമിക കര്‍മങ്ങള്‍ , ഇന്ധനം എന്നിവക്ക് മാത്രമേ ഞങ്ങള്‍ വണ്ടി നിര്‍ത്തിയിരുന്നുള്ളൂ. ഏകദേശം ഒരു മണിയോടെ ഞങ്ങള്‍ ഗുവൈഫാത്തെന്ന അതിര്‍ത്തിയിലെത്തി.

രണ്ടാള്‍ക്കുയരത്തില്‍ ഒരു കമ്പിവേലിയില്‍ യു.എ.ഇയെ സൗദി അറേബ്യയുമായി അതിര്‍ത്തി തിരിച്ചിരിക്കുന്നു. ഞാനാ വേലിയിലേക്ക് വിശദീകരിച്ചു നോക്കി. പോര്‍ചുഗീസും തുര്‍ക്കിയും പിന്നീട് നാട്ടുരാജ്യങ്ങളും പലകുറി മാറ്റിമറിച്ച അതിര്‍ത്തിയിതാ  പുതിയ അതിര്‍ത്തിയെ അടയാളമിട്ടിരിക്കുന്നു. വേലിക്കപ്പുറവുമിപ്പുറവും രണ്ടാണു. ഇവിടെ ജനിക്കുന്ന ഒരു കുഞ്ഞും തീരുമാനിക്കുന്നില്ല ഞാനെവിടെയായിരിക്കണമെന്ന്. അങ്ങിനെ ഒരു തിരഞ്ഞെടുപ്പിനാര്‍ക്കും അവകാശം കിട്ടുന്നില്ല. ചതുരംഗം തുടങ്ങുന്നത് ജനിക്കുമ്പോള്‍ തന്നെയാണു. കരുവിനൊരവകാശവമില്ല എങ്ങോട്ട് നീങ്ങണമെന്ന് തീരുമാനിക്കാന്‍. നീക്കുന്നവന്‍ നീക്കുന്നതിനനുസരിച്ച് മുന്നോട്ടും ഇടത്തോട്ടും വലത്തോട്ടും ഇടക്കു വെട്ടിയും വെട്ടുകൊണ്ടും നീങ്ങുന്ന കുറേ കരുക്കള്‍ . ഒരു കരുവായി നില്‍ക്കുകയും പിന്നീട് പരിമിതമായെങ്കിലും കരുക്കളെ  നീക്കുന്നവനാകുവാന്‍ കഴിയുകയും ചെയ്യുന്നവനാണു മനുഷ്യന്‍ . അങ്ങിനെ നീക്കുന്നതിനവസരം കിട്ടിയതിനാല്‍ പണി തീര്‍ക്കുന്നതാണീ അതിര്‍ത്തികള്‍ . അപ്പോള്‍ എല്ലാറ്റിനും സ്വാതന്ത്ര്യമുണ്ടായിരുന്നെങ്കില്‍?!!

സ്വയം പണിത അതിര്‍ത്തികള്‍ക്കിടയില്‍ പരിശോധനകള്‍ക്ക് വിധേയനാകേണ്ട ജന്മവും അവന്റേതു തന്നെ. സ്വതന്ത്രനായിരുന്ന മനുഷ്യന്‍ എന്നാണു അതിരുകളിടാനാരംഭിച്ചത്? നാം അതിര്‍ത്തി നിര്‍ണ്ണയിക്കുന്നത് മറ്റുള്ളവര്‍ക്ക് വേണ്ടിയാണു. പക്ഷെ, അതോടൊപ്പം നമുക്കു കൂടി നാം അതിര്‍ സൃഷ്ടിക്കുന്നു. അങ്ങിനെ അതിര്‍ത്തിക്കുള്ളില്‍ സ്വയം ബന്ധനസ്ഥനാവുകയും ചെയ്യുന്നു.

വീടിന്റെ, ഗ്രാമത്തിന്റെ, ജില്ലയുടെ, സംസ്ഥാനങ്ങളുടെ നിരവധി അതിര്‍ത്തികള്‍ മുറിച്ചു   കടന്നിട്ടുണ്ട്. ആദ്യമായാണു ഒരു രാജ്യത്തിന്റെ അതിര്‍ത്തിയെ ഭൂമി തൊട്ട് ഭേദിക്കുന്നത്. വീമാനത്തില്‍ പലപ്പോഴും കടന്നിട്ടുണ്ടെങ്കിലും ഇങ്ങിനെ ഒരു വികാരം അനുഭവ്യമായിട്ടില്ല.

അപ്പുറവും ഇപ്പുറവും ഒരേ മണ്ണ്. ഒരേ ഭാഷ, ഒരേ നിറമുള്ള മനുഷ്യര്‍ , എന്നിട്ടും രണ്ട് ദേശീയതയെ പ്രതിനിധീകരിക്കുന്നവര്‍ . രാജ്യങ്ങള്‍ക്കപ്പുറം ഇനി ഇവിടം ഇതിലും വലിയൊരതിര്‍ത്തിയില്ല. ഇനി എന്നാണാവോ ഈ ലോകത്തിന്റെ അതിര്‍ത്തിക്കപ്പുറത്തേക്കുള്ള അതിര്‍ത്തി താണ്ടേണ്ടത്. അങ്ങിനെ ഒരു യാത്രക്കുള്ള ഒരുക്കുകൂട്ടലിലുനു വേണ്ടിയാണീ യാത്രയും.

യു.എ.ഇ ഇമിഗ്രേഷന്‍ പെട്ടെന്നു  കഴിഞ്ഞു സൗദിയിലേക്ക് പ്രവേശിച്ചു.

ഇനി സൗദിയാണു രാജ്യം. ശരീ‌അത്താണു കോടതി.

വിശപ്പ് ചെറുതായി തല പൊക്കാന്‍ തുടങ്ങിയിരുന്നെങ്കിലും സൗദിയുടെ ഇമെഇഗ്രേഷനെല്ലാം കഴിഞ്ഞേ ഇനി നടക്കുകയുള്ളൂ. ഒരു ക്യാബിനിലാണു ഫോട്ടം പിടുത്തവും വിരല്‍ മുദ്ര പതിപ്പിക്കലും.

സൗദി ഫയലുകളിലും തന്റേതായ വിരല്‍മുദ്ര പതിപ്പിച്ച വ്യക്തിത്വം എന്ന് പേരെടുക്കാനുള്ള അവസരമാണു. നിഷേധിക്കേണ്ടതില്ല. ചെന്ന് നോക്കുമ്പോള്‍ കമ്പ്യൂട്ടര്‍ ശുഅല്‍ മാഫി. ഞങ്ങള്‍ക്ക് മുമ്പേ വന്ന പത്തിരുപത് പേര്‍ കാത്ത് നില്‍ക്കുന്നുണ്ട്. പുറത്ത് മുടിഞ്ഞ കാറ്റ്. ഉള്ളിലാണെങ്കില്‍ സ്ഥലവുമില്ല. കാത്ത് നില്‍ക്കുന്നവരില്‍ അറബികളും പാക്കിയും ബം‌ഗാളിയുമെല്ലാമുണ്ട്. എന്തായാലും മക്കീന (യന്ത്രം) ശരിയാകുന്നത് വരെ സബൂറാകുക( ക്ഷമ) മാത്രമേ നിര്‍‌വാഹമുള്ളൂ. മൂത്രമൊഴിക്കാന്‍ പോയപ്പോള്‍ ടോയലറ്റിന്റെ വൃത്തി കാരണം തിരിച്ചു ക്യാബിനിനടുത്തേക്ക് മടങ്ങി.

മുന്നില്‍ നിര്‍ത്തിയിട്ട ഒരു വണ്ടിയുടെ നമ്പര്‍ പ്ലേറ്റ് FN ആണു. വണ്ടിയാണെങ്കില്‍ ഒരു പട്ടാളവണ്ടിയുടെ സെറ്റപ്പും. ട്രിപ്പര്‍ ലോറി ബോഡികെട്ടിയത് പോലുണ്ട്. ഒരു വെള്ളക്കാരനും ഭാര്യയുമാണു.  FN എന്നത് കണ്ട് ഫിന്‍‌ലാന്റിൽ നിന്നുമാണോ എന്നു ചോദിച്ചു ഞാന്‍. മസ്കത്തില്‍ നിന്നും അവധി ചിലവഴിച്ചു  മടങ്ങുന്ന ഒരു ജര്‍മന്‍ ദമ്പതികളാണു.  മസ്കത്തില്‍ രണ്ടു മാസത്തെ താമസത്തിനു ശേഷം മടങ്ങുകയാണു പോലും. അബുദാബിയില്‍ മൂന്നു ദിവസം മാത്രം. ഇനി സൗദി, ജോര്‍ദാന്‍ വഴി തുര്‍ക്കിയിലൂടെ യൂറോപ്പിലേക്കു കടക്കും. ആള്‍ കുറച്ചു പ്രായമുണ്ടെങ്കിലും എന്തൊരു സ്മാര്‍ട്ട്. ലോകം മുഴുവന്‍ ചുറ്റുന്നുണ്ടോ എന്നതിനു ഇല്ല, യാത്ര അവസാനിപ്പിച്ചു നാട്ടിലേക്ക് തിരിക്കയാണെന്നു പറഞ്ഞു.

യന്തിരവന്‍ ശരിയായി വന്നപ്പോഴേക്കും മണിക്കൂര്‍ രണ്ട് സലാം ചെല്ലിപ്പിരിഞ്ഞു. എല്ലാം ഇ- ആയതിനു നന്ദി. കയ്യില്‍ മഷി പുരളാതെ വിരലടയാളം കൊടുത്തു. പാസ്സ്പോര്‍ട്ടില്‍ അന്തസ്സോടെ ഞങ്ങള്‍ സൗദിയില്‍ പ്രവേശിച്ചു എന്നറിയിക്കുന്ന ഔദ്യോഗിക മുദ്ര പതിഞ്ഞപ്പോള്‍ പിന്നെ ഇനി അവിടെ നിന്നില്ല. ഉടന്‍ പുറം ചാടി. മുടിഞ്ഞ പൊടിക്കാറ്റ് കൂടി വരുന്നു. യു.എ.ഇ യുടെ അതിര്‍ത്തി പ്രദേശത്തിന്റെ പേരു ഗുവൈഫാത് എന്നാണെങ്കില്‍ സൗദിക്കത് ബത്തയാണു. ഒരു വേലിക്കപ്പുറവും ഇപ്പുറവും രണ്ട് പേരുകളിലായി ഒരു സ്ഥലം.

ബത്തയിലെ പെട്രോള്‍ ബങ്കില്‍ ഭയങ്കര തിരക്ക്. ട്രക്കുകള്‍ മുഴുവന്‍ അവിടെ നിന്നു നിറക്കാനുള്ള കാത്തിരിപ്പാണെന്ന് തോന്നി. അതിനാല്‍ ഇന്ധനം നിറക്കല്‍ അടുത്തതിലേക്ക് മാറ്റി. പക്ഷെ  ഒന്നര മണിക്കൂറോളം ഓടിയിട്ടും ഒറ്റ ബങ്കും കാണുന്നില്ല. ഇന്ധന മീറ്റര്‍ ചുകപ്പു കാണിച്ചു. സുഹൈറായിരുന്നു ഡ്രൈവ് ചെയ്തിരുന്നത്. ബേജാറാകാതെ. കിട്ടിയിരിക്കും. ഞാന്‍ തറപ്പിച്ചു പറഞ്ഞു സമാധാനം കൊടുത്തു.

ബത്ത കഴിഞ്ഞത് മുതല്‍ വീശിയടിക്കുകയാണു പൊടിക്കാറ്റ്. പെരുമഴയത്ത് വണ്ടിയോടിക്കുന്ന അതേ പ്രതീതി. വലിയ ട്രക്കുകള്‍ മറികടക്കുമ്പോള്‍ വണ്ടി ചായുന്നു. അതിന്നിടയില്‍ മനസ്സാന്നിധ്യം നഷ്ടപ്പെടാതെ ഡ്രൈവ് ചെയ്യാന്‍ പിന്തുണ നല്‍കിയേ മതിയാകൂ. പോന്ന വഴികളിലെല്ലാം ഒന്നോ രണ്ടോ കെട്ടിടങ്ങളെല്ല്ലാതെ മറ്റൊന്നും ഇല്ലായിരുന്നു. മരുഭൂമിയുടെ രൗദ്രദ ഭയത്തോടെയെങ്കിലും ഞാന്‍ ആസ്വദിക്കുന്നുണ്ടായിരുന്നു.

എമിരാത്തില്‍ നിന്നും തികച്ചും വ്യത്യസ്ഥമാണു ഭൂമി. മണല്‍ കടും ചുവപ്പ്. റോഡിലേക്ക് മഴക്കാലത്ത് തീരദേശത്തെ കേരളത്തിലെ റോഡുകളില്‍ വെള്ളം കവിഞ്ഞൊഴുകുന്നത് പോലെ മണല്‍ മുന്നിലൂടെ ഒഴുകിപ്പോകുന്നു. അവ വണ്ടിയില്‍ സീല്‍ക്കാരത്തോടെ അടിച്ച് വീഴുന്ന ഒച്ചയും . മനസ്സുരുകി പ്രാര്‍ത്ഥിച്ച ഒരു സമയമായിരുന്നു അത്. റോഡ് വഴി യാത്ര ചെയ്ത സ്നേഹിതന്‍ മുന്നറിയിപ്പ് തന്ന ഒരു കാര്യം ഒരു കാരണവശാലും വിശ്രമ കേന്ദ്രങ്ങളിലെല്ലാതെ വണ്ടി നിര്‍ത്തരുത് എന്നാണു. ഈ പൊടികാറ്റില്‍ ഒരു സഹായം പ്രതീക്ഷിക്ക വയ്യ. പടച്ചവനേ വണ്ടിയെങ്ങാന്‍ വഴിയില്‍ നിന്നാല്‍ !!

മുന്നില്‍ കാണുന്നത് നീണ്ടു കിടക്കുന്ന റോഡു മാത്രം. ദൂരെ ചില കെട്ടിടങ്ങള്‍ കാണാനുണ്ട്. മുന്നോട്ട് പോയപ്പോള്‍ ഒന്നു രണ്ട് വലിയ വണ്ടികള്‍ ഒരു കെട്ടിടത്തിന്നടുത്തായി നിര്‍ത്തിയതായി ദൂരെ നിന്നും തോന്നിച്ചു. കുറച്ചു കൂടി മുന്നോട്ട് പോയപ്പോള്‍ അത് ഞങ്ങളുടെ റോഡിലല്ല. എതിര്‍ സൈഡില്‍ മറ്റൊരു കൈവഴിയായി പോകുന്ന റോഡിലാണു. ഏതോ കണ്‍സ്റ്റ്രക്ഷന്‍ കമ്പനി ആകാനാണു സാധ്യത. ഞാന്‍ സഹീറിനോട് അങ്ങോട്ട് പോകാന്‍ ആവശ്യപ്പെട്ടു. സഹീര്‍ സംശയം പ്രകടിപ്പിച്ചു. ഇനിയും മുന്നോട്ട് പോകുന്നത് അപകടമായതിനാല്‍ ഞാന്‍ എതിര്‍ റോഡ് മുറിച്ച് അങ്ങോട്ട്  പോകാന്‍ വീണ്ടും നിര്‍ദ്ദേശിച്ചു. മൈന്‍ റോഡില്‍ നിന്നും  250 മീറ്ററോളം ദൂരെയാണു കെട്ടിടങ്ങള്‍. അടുത്തെത്തിയപ്പോഴാണു ആശ്വാസമായത്. അതൊരു പെട്രോള്‍ സ്റ്റേഷന്‍ തന്നെയായിരുന്നു. എമിറേറ്റ്സിലെ പമ്പുകളെ പോലെ ദൂരെ നിന്നും മനസ്സിലാക്കാനുള്ള ഒരടയാളവുമില്ല. അടുത്ത് ചെന്നാലേ അതിന്റെ ബങ്ക് പോലും അറിയാനാകുന്നുള്ളൂ. ഞാന്‍ മനസ്സു നിറച്ചു ദൈവത്തിനോട് നന്ദി പറഞ്ഞു. ബത്തയില്‍ കടന്നാലുടന്‍ പെട്രോളടിക്കാന്‍ മറക്കരുത്. ഞങ്ങള്‍ മറന്നതിന്റെ ടെന്‍ഷന്‍ അനുഭവിച്ചു തീര്‍ത്തു.

ബത്തയില്‍ പ്രവേശിക്കുമ്പോള്‍ വണ്ടിക്ക് ഒരാഴ്ച്ചക്ക് എഴുപത് റിയാലിന്റെ ഇന്‍ഷൂര്‍ ചെയ്യണം. അതിന്റെ ബാക്കി മുപ്പത് റിയാലെ റിയാലായുള്ളൂ. അതിനാല്‍ അതിന്നപ്പുറം അടിക്കേണ്ട എന്നു കരുതി മീറ്റര്‍ പായുന്നതും നോക്കിയിരുന്നു. പത്തൊമ്പതായപ്പോള്‍ ആട്ടം മുട്ടി തുടങ്ങി. പിന്നെ ഞെക്കി ഞെക്കി പയ്യന്‍ ഇരുപതാക്കിയപ്പോള്‍ ഞെട്ടി. എഴൂപത് ദിര്‍ഹത്തിനു ഫുള്‍ ആക്കിയ വണ്ടിയാണു. വെറുതെയല്ല ബത്തയിലേക്ക് കടക്കുമ്പോള്‍ ഇന്ധനം നിറക്കാന്‍ ട്രക്കുകള്‍ കാത്തു കിടക്കുന്നത്. എന്തായാലും തക്ക സമയത്ത് പെട്രോള്‍ കിട്ടിയില്ലായിരുന്നുവെങ്കില്‍ എന്തു സംഭവിക്കുമായിരുന്നു എന്നത് ആലോചിക്കാന്‍ പോലുമാകുന്നില്ല.

മറ്റൊരു കാര്യം യാത്രയില്‍ ശ്രദ്ധിക്കേണ്ടത് റോഡരികിലെ റസ്റ്റാറന്റുകളാണു. കഴിയുന്നതും ഭക്ഷണം പാര്‍സല്‍ കരുതുക. സ്വയം ഉണ്ടാക്കാന്‍ കഴിയാത്തവരും നല്ലയിടങ്ങളില്‍ നിന്നു ഒരു ദിവസത്തേക്കുള്ള പാര്‍സല്‍ കരുതുക. യാത്രക്കാരായ കസ്റ്റമേര്‍സ് സ്ഥിര സ്വഭാവമുള്ളവരല്ല എന്നു നടത്തിപ്പുകാര്‍ക്കറിയാം. അതിനാല്‍ തന്നെ മിക്ക റസ്റ്റാറന്റുകളും അത്ര കമിറ്റഡ് ആയി കാണാറില്ല. നാട്ടിലെ ബസ് സ്റ്റാന്റിലെ ഹോട്ടലുകളിലും ഇതിനു സാക്ഷിയായിട്ടുണ്ട്. വണ്ടിക്കും നമുക്കുമുള്ള ഇന്ധനങ്ങള്‍ അവിടെ നിന്നും നിറച്ചു. അപ്പോഴേക്കും സമയം നാലുമണിയോടടുത്തിരുന്നു.

പിന്നീട് സൗദി അതിന്റെ ഭൂമിശാസ്ത്രം ഒന്നു തിരുത്തി. പലയിടത്തും മഴപെയ്തതിന്റെ അടയാളങ്ങള്‍ . ചെറിയ രീതിയിലുള്ള പച്ചപ്പ്. മണലിനു പകരം ഒന്നു കൂടി കട്ടികൂടിയ ഭൂതലം. അങ്ങകലങ്ങളിലായി മേയുന്ന ആട്ടിന്‍പറ്റങ്ങളും ഒട്ടകങ്ങളും. അവക്കിടയില്‍ ആരുമാലും എഴുതപ്പെടാതെ പോകുന്ന  നജീബുമാരുണ്ടാകാം.

ജലാംശം പൊടിമണലിനെ ഇല്ലാതാക്കിയിട്ടുണ്ട്. സൗദി റോഡ് ഇമിറാത്ത് റോഡുമായി താരത്മ്യം ചെയ്യാൻ പോലുമുള്ള അര്‍ഹതയില്ല. എങ്കിലും സുഹൈര്‍ ആഞ്ഞു ചവിട്ടുന്നുണ്ട്. ക്യാമറയില്ല എന്നത് തന്നെ കാരണം. ഇതേ വരെ കാറ്റു തന്നെ ക്യാമറയുടെ ദൗത്യം നിറവേറ്റുകയായിരുന്നു.

പ്രകൃതി ക്രോധം അടക്കി ഊഷമളത പുറത്തെടുത്തതിന്റെ  ആഹ്ലാദം ഞങ്ങളിലുമുണ്ട്. ഒരുണര്‍‌വ്വ് തമാശകളെയും ചര്‍ച്ചകളെയും തിരിച്ചു കൊണ്ടു വന്നു. അല്ലെങ്കിലും മനുഷ്യനും പ്രകൃതിയുടെ ഭാഗമാണല്ലോ? അതിനാല്‍ തന്നെ ഭൂമിയുടെ വികാരങ്ങളും നമ്മുടെ വികാരങ്ങളുമായി യോജിക്കാതിരിക്ക വയ്യ. നീണ്ട യാത്രയുടെ ഇടക്കൊരു പുതുബലത്തിനായി ഒരു വിശ്രമ സങ്കേതത്തെ സമീപിച്ചു. അപ്പോഴാണു നീണ്ട പൊടികാറ്റ് വണ്ടിയുടെ ബമ്പറിന്റെ അരുഭാഗത്തെ പെയിന്റ് ഇളക്കിയടിച്ചാണു കടന്നു പോയിരിക്കുന്നത് കണ്ടത്. വെറുതയല്ല, വമ്പന്‍ വണ്ടികള്‍ പോലും മുന്‍ഭാഗം എന്തോഅടിച്ച് വൃത്തികേടാക്കി വച്ചിരിക്കുന്നത്. പലപ്പോഴും സൗന്ദര്യം ശാപമാണു. ഞങ്ങള്‍ക്കൊന്നും ചെയ്യാനില്ലായിരുന്നു. ഇങ്ങിനെ ഒരു പ്രശ്നത്തെ കുറിച്ച് ആരും ബോധവാന്മാരുമായിരുന്നില്ല. അതിനാല്‍ റിയാദിലെത്തിയാല്‍ കൂടുതല്‍ പ്രശ്നങ്ങളുണ്ടാകാതിരിക്കാന്‍ വേണ്ടതു ചെയ്യാനേ നിര്‍‌വാഹമുള്ളൂ. നീണ്ട യാത്രകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണിത്. ഗ്രീസും പിന്നെ ചില പെയിന്റ് മിശ്രിതങ്ങളും കൂട്ടിയാണെന്നു തോന്നുന്നു. ഗ്യാരേജില്‍  നിന്നും ഇങ്ങിനെ ചായം പൂശിയേ യാത്ര പുറപ്പെടാവൂ.

റിയാദില്‍ എത്തിയപ്പോള്‍ രാത്രി എട്ടരയായിക്കാണും. പക്ഷെ, വരുന്ന വഴി സുഹൈര്‍ തെറ്റായാണു ധരിപ്പിച്ചിരുന്നത്. അതിനാല്‍ സുഹൈറിന്റെ സിസ്റ്ററുടെ വീട് കണ്ടെത്താന്‍ ഒന്നര മണിക്കൂര്‍ വട്ടം കറങ്ങി. പണ്ട് തിരുവനന്തപുരത്ത് ഓട്ടോ വിളിച്ചവന്‍ ഇവിടെ എട്ട് സെക്രട്ടറിയേറ്റുണ്ടോ എന്ന് ചോദിച്ചത് പോലെ തിരിഞ്ഞു മറിഞ്ഞും ഒരിടം തന്നെ കറങ്ങിക്കറങ്ങി അവസാനം വാസസ്ഥലം ചേക്കേറി.

സുഹൈറിന്റെ അളിയന്‍ നൗഷാദ് ഒരു കമ്പനിയില്‍ എക്കൗണ്ടന്റ് ആണു. എപ്പോഴും ചിരിച്ച മുഖം. പെങ്ങള്‍ പരിചയപ്പെട്ടപ്പോള്‍ നാട് ചോദിച്ചു. ഞാന്‍ പറഞ്ഞു. വളാഞ്ചേരിക്കടുത്ത ഒരു ഗ്രാമം കാട്ടിപ്പരുത്തി. കാട്ടിപ്പരുത്തി എന്ന ഒരു ബ്ലോഗറില്ലെ? സുഹൈര്‍ പറഞ്ഞു. അവന്‍ തന്നെ ഇത്. ഒഹ്, എനിക്ക് മതിയായി. ജീവിതത്തില്‍ ആദ്യമായി എന്റെ ഒരു വായനക്കാരിയെ ജീവനോടെ കണ്ടല്ലോ! മറ്റെല്ലാം ഞാന്‍ തന്നെ ലിങ്ക് കൊടുത്ത് വായിപ്പിച്ചവരയേ എനിക്കറിയൂ. എന്തായാലും ഞാന്‍ കൃത്യാര്‍ത്ഥനായി. അങ്ങിനെ എന്നിലെ ബ്ലോഗറുടെയും വിജയമായി ഈ യാത്ര.

 സുഹൈറെന്ന കുറ്റ്യാടിക്കാരനിലൂടെ റിയാദിലെ മരുമക്കള്‍ ബ്ലോഗ് ലോകത്ത് അപരിചതരല്ല. പണ്ടൊരിക്കല്‍ അമ്മാവനില്‍ നിന്നു സര്‍ട്ടിഫിക്കറ്റ് വാങ്ങിയ മിന്നു എന്നറിയപ്പെടുന്ന മിന്‍ഹാജ്‌ സ്കൂളില്‍ പോക്ക്  തുടങ്ങിയിരിക്കുന്നു. അവന്റെ രണ്ട് വയസ് കൂടുതലുള്ള റിദക്കൊപ്പം ഒരു കൊച്ചു പെങ്ങള്‍ കൂടി പുതുതായുണ്ട്.

കുറച്ച് ഗ്രോസറികള്‍ വാങ്ങാന്‍ പുറത്തിറങ്ങി. കൂടെ രസത്തിനു മിന്നുവിനെയും കൂട്ടി. റിയാദ് സൗദിയുടെ തലസ്ഥാനമാണു. വളരെ വലിയ പട്ടണം. അതിലെ പഴയ കെട്ടിടങ്ങളെല്ലാമുള്ള ഒരു ഭാഗത്താണിവര്‍ താമസിക്കുന്നത്. ഞാനും സുഹൈറും കൂടെ മിന്നുവും. പുറത്തിറങ്ങിയപ്പോള്‍ തെളിഞ്ഞു പൂര്‍ണ്ണചന്ദ്രന്‍ പുഞ്ചിരിതൂകി നില്‍ക്കുന്നു. മനസ്സില്‍ ഒരു കുളിരു തോന്നി.

ഞാന്‍ സുഹൈറിനോട് പറഞ്ഞു. ചന്ദ്രന്‍ നല്ല തിളക്കത്തിലാണല്ലോ/
മിന്നുവാണു പ്രതികരിച്ചത്.

"സൂപര്‍  മൂണ്‍ ജപ്പാനില്‍ ആകെ സുനാമിയുണ്ടാക്കി കടല്‍ കേറി ബില്‍ഡിങ്ങെല്ലാം പോയി".

അമ്പോ-- ഇത് താങ്ങാവുന്നതിലപ്പുറമായിരുന്നു. മിന്നു അമ്മാവനില്‍ നിന്നും സര്‍ട്ടിഫികറ്റ് വാങ്ങാന്‍ അര്‍ഹന്‍ തന്നെ. ഗ്രോസറിയില്‍ നിന്നും രണ്ട് മിഠായി ഞാനവനു സമ്മാനിക്കാതിരിക്കാന്‍ ഒരു ന്യായവുമില്ലായിരുന്നു. ഇന്നത്തെ ഉറക്കം മിന്നുവിനു ഡെഡികേറ്റ് ചെയ്യാനുള്ളതാണു. ശുഭരാത്രി.

2011, മാർച്ച് 29, ചൊവ്വാഴ്ച

ഉംറ യാത്ര-1 ( പുറപ്പാട് )

ഗൂഗിള്‍ ബസ്സില്‍ ചെറിയ കമെന്റുകള്‍ മാത്രമാണെന്റെ സാന്നിദ്ധ്യം. പല പുലികള്‍ക്കിടയില്‍ ചെറിയ വല്ല നുറുങ്ങും കൊട്ടി പിന്നെ കളികാണുന്ന കാഴ്ച്ചക്കാരനായി ഒരു സീറ്റിലുണ്ടാകും. അതിന്നിടയിലൊരിക്കല്‍ എന്റെ ബസ്സില്‍ വന്ന് എന്റെ ഇമെയില്‍ ആവശ്യപ്പെട്ടു കൊണ്ട് സുഹൈര്‍ ഒരു കമന്റിടുകയുണ്ടായി. ആ കമെന്റ് കണ്ട ഷിഹാബ് തിരക്കിയത്, സുഹൈറിനെ അറിയുമോ/ അത് കുറ്റ്യാടിക്കാരനെന്ന ബ്ലോഗറാണ്. എനിക്ക് ശരിക്കുമോര്‍മയുണ്ട്, എന്റെ ആദ്യത്തെ ബ്ലോഗ് മീറ്റില്‍ പരിചയപ്പെട്ട കുറ്റ്യാടിക്കാരന്‍ എന്ന ബ്ലോഗറെ. അദ്ദേഹത്തിനു എന്റെ മൈല്‍ ഐഡി എന്തിനെന്ന്‍ ഒന്നു ശങ്കിച്ചു. പിന്നീട് ഗൂഗ്‌ള്‍ ടാക്കില്‍ ചേര്‍ത്ത് സുഹൈറുമായി ചാറ്റി പഴയ പരിചയമെല്ലാം പുതുക്കി മോഡികൂട്ടി.

സംസാരത്തില്‍ സഹീര്‍ ഉം‌റക്ക് പോകുവാന്‍ പ്ലാന്‍ ചെയ്യുന്നുണ്ടെന്നും പക്ഷെ സുഹൃത്തിനു ഡ്രൈവ് ചെയ്യാന്‍ താത്പര്യമില്ലെന്നും ചേര്‍ത്തപ്പോള്‍ എന്റെ താത്പര്യം അറിയിക്കാതിരിക്കാന്‍ ഒരു കാരണവുമില്ലായിരുന്നു. ഹജ്ജും ഉം‌റക്കുമുള്ള വിളി കേള്‍ക്കുന്നവര്‍ ദൈവത്തിന്റെ അതിഥികളാണു. ആര്‍ക്കാണു ദൈവത്തിന്റെ അതിഥിയാകാനുള്ള അവസരം ഒഴിവാക്കാനാകുക. മക്കയില്‍ താമസിക്കുന്ന കസിന്‍ സിസ്റ്റര്‍ കുറേ കാലമായി ഉം‌റക്കായി വിളിക്കുന്നു. പക്ഷെ, സ്വന്തം വാഹനത്തില്‍ അത്ര ദൂരെ ഓടിക്കാന്‍ ഒരിക്കലും പദ്ധതിയുണ്ടായിരുന്നില്ല.

ഒരു റോഡ് വഴിയുള്ള ഉംറ എനിക്ക് വീമാന യാത്രയേക്കാള്‍ താത്പര്യമുള്ള ഒന്നാണെങ്കിലും അതു വരെ എന്റെ അറിവനുസരിച്ച് സ്വന്തം വാഹനത്തില്‍ ഉം‌റ ചെയ്യുവാന്‍ പോകാന്‍ രക്തബന്ധമുള്ള ബന്ധുക്കള്‍ക്കേ അനുവാദമുള്ളൂ എന്നായിരുന്നു, ഈ ആശങ്കകളെല്ലാം സുഹൈര്‍ ആദ്യമേ അന്വേഷിച്ച കാര്യങ്ങളായിരുന്നു. എന്റെ തെറ്റിദ്ധാരണകളായിരുന്നു ഇത്രകാലം ഉം‌റയില്‍ നിന്നെന്നെ തടഞ്ഞിരുന്നത്. എങ്കിലും ഒരിക്കലും പ്രതീക്ഷിക്കാത്ത സമയത്ത് സുഹൈറില്‍ നിന്നുള്ള ഈ ക്ഷണം എന്നെ വളരെ സന്തോഷവാനാക്കുക തന്നെ ചെയ്തു.

ഒരു പക്ഷെ യു.എ.ഇ-യിലെ പലര്‍ക്കും ഇതറിയില്ലായിരിക്കാം. എന്റെ സുഹൃത്തുക്കളില്‍ പലരും കുടുമ്പസമേതം ഉം‌റക്ക് പോയിട്ടുണ്ട്. ഇതിനപ്പുറം സ്നേഹിതര്‍ കൂടി ഉം‌റക്ക് പോയത് എനിക്കറിയാത്ത കാര്യമായിരുന്നു. അതിനാല്‍  ഇതെന്നെ വളരെ സന്തോഷിപ്പിച്ചു.

പിന്നീടെല്ലാം വളരെ പെട്ടെന്നു തന്നെയായിരുന്നു. സുഹൈറിന്റെ കൂടെ വരാമെന്നേറ്റിരുന്നത് ഒരു ഹൈദരബാദി ആയിരുന്നു. പക്ഷെ, റോഡ് യാത്രയില്‍ താത്പര്യമില്ല എന്നും അതിനാല്‍ അയാള്‍  പിന്മാറാന്‍ സാദ്ധ്യതയുണ്ടെന്നും സുഹൈര്‍ ഒരു സൂചന തന്നു. അതിനാല്‍ തന്നെ ഞാന്‍ മറ്റൊരാളെ കൂടി  കൂട്ടുന്നതില്‍ സുഹൈറിന്റെ അഭിപ്രായം ചോദിച്ചു. സുഹൈറിനും അതില്‍ താത്പര്യമാണെന്നു കണ്ടപ്പോള്‍ കോമണ്‍ ഫ്രന്റ് എന്ന നിലയില്‍ ഷിഹാബിനെ വിളിച്ചു വരാനാകുമോ എന്നു തിരക്കി. ഷിഹാബിനു താത്പര്യമുണ്ടാകുമെന്ന് എനിക്കുറപ്പുണ്ട്. പക്ഷെ താത്പര്യം മാത്രം പോരല്ലോ/ ഒരു പ്രവാസി എന്ന നിലയില്‍ പല കടമ്പകളും ശരിയാകാനുണ്ട്. ഷിഹാബ് ഉത്തരത്തിനായി രണ്ട് ദിവസത്തെ സമയം ആവശ്യപ്പെട്ടു. ശിഹാബിന്റെ പ്രധാന പ്രശ്നം സഹപ്രവര്‍ത്തകന്‍ ലീവിലാണു എന്നതാണു. ആളില്ലാതെ പോരാനാകില്ല.  അദ്ദേഹത്തിന്റെ തിരിച്ച് വരവ് ശിഹാബിന്റെ യാത്രക്ക് ഒരു പ്രധാന ഘടകമാണു. നാട്ടിലുള്ള ആളെ വിളിച്ച് ശിഹാബ് കാര്യങ്ങള്‍ ഉറപ്പു വരുത്തി. അതിന്നിടയില്‍ ഞാന്‍ എന്റെ ഓഫീസില്‍ ബന്ധപ്പെട്ടു എന്റെ യാത്രക്കാവശ്യമായ രേഖകള്‍ക്കുള്ള അപേക്ഷകള്‍ നല്‍കി. വിസ അപേക്ഷിക്കുമ്പോള്‍ നമ്മുടെ ഓഫീസില്‍ നിന്നും ഒരു നോ ഒബ്ജെക്‌ഷന്‍ ലെറ്റര്‍ ആവശ്യമാണു.

യു.എ.ഇയില്‍ നിന്നും സ്വന്തം വാഹനത്തില്‍ പുറം രാജ്യങ്ങളിലേക്ക് പോകാന്‍ വളരെ കുറഞ്ഞ ഫോര്‍മാലിറ്റികളേയുള്ളൂ. ഖിസൈസിലുള്ള Automobile and touring club-ല്‍ നിന്നും ഒരു സര്‍ട്ടിഫികറ്റ് ശരിയാക്കാനുണ്ട്. ഇത് വണ്ടിക്കുള്ളതാണു. അതിന്നവര്‍ ചാര്‍ജ്ജ് ചെയ്യുന്നത്  350 ദിര്‍ഹമാണു. കൂടാതെ ജി.സി.സി രാജ്യങ്ങളിലേക്ക് 500 ദിര്‍ഹം ഡെപോസിറ്റ് ആയും നല്‍കണം. ഇത് തിരിച്ചുകിട്ടുന്ന പണമാണു. ലോകത്തിലെ എല്ലാ ഭാഗങ്ങളിലേക്കും നമ്മുടെ വാഹനങ്ങള്‍ താത്ക്കാലികമായി ഇങ്ങിനെ കൊണ്ട് പോകാം എന്നത് എനിക്കൊരു പുതിയ വിവരമായിരുന്നു. പക്ഷെ, ജി.സി.സി രാജ്യങ്ങളല്ലാത്ത രാജ്യങ്ങളിലേക്ക് കൊണ്ട് പോകുമ്പോള്‍ കൂടുതല്‍ ഡെപോസിറ്റ് തുക നല്‍കേണ്ടി വരും. ഇങ്ങിനെ നമ്മുടെ വാഹനം നമുക്ക് ലീവില്‍ പോകുമ്പോള്‍ നാട്ടിലേക്കും കൂടെകൊണ്ട് പോയി ലീവ് കഴിഞ്ഞു വരുമ്പോള്‍ കൂടെ കൊണ്ട് വരാന്‍ പറ്റും ( കുടുമ്പം വെളുക്കുമെന്നു മാത്രം) അതിന്നു ശേഷം ആര്‍.ടി.എ യുടെ തസ്ജീലില്‍ പോയി ഒരു പേപ്പര്‍കൂടി ശരിയാക്കിയാല്‍ സംഗതി കഴിഞ്ഞു. ഇതെല്ലാം സുഹൈറും ഞാനും കൂടെ പോയാണു ചെയ്തത്. അപ്പോള്‍ വണ്ടിയുടെ കാര്യം സഹി. ഇനി ശരിയാകാനുള്ളത് നമ്മുടെ കാര്യമാണു.

അവസാനം കൂടിയ ഷിഹാബിന്റെ പാസ്പോര്‍ട്ടാണു ആദ്യം കിട്ടിയത്. എന്റെ പാസ്പോര്‍ട്ട് ഞങ്ങളുടെ ഓഫീസിലല്ല, ഞങ്ങളുടെ ശമ്പളം വരുന്നത് ദുബൈ ഗവര്‍മെന്റ് ഓഫീസില്‍ നിന്നാണു. അതിനാല്‍ എന്റെ ഓഫീസില്‍ നിന്നും അപേക്ഷ ദിവാന്‍ ഓഫീസില്‍ എത്തേണ്ടതുണ്ട്. ഇതിനു കുറച്ചു സമയം പിടിച്ചു.  നോ ഒബ്ജെക്ഷന്‍ ലെറ്ററും കൂടെ പാസ്പോര്‍ട്ടുമായി കറാമയിലുള്ള ഹജ്ജ് ഉം‌റ സര്‍‌വീസ് ചെയ്യുന്ന ഓഫീസില്‍ ഏല്പ്പിച്ചു. പാസ്പോര്‍ട്ട് ആറുമാസവും വിസ മൂന്നുമാസവും കാലാവധി നിര്‍ബന്ധമാണു. അവര്‍ ചാര്‍ജ്ജ് ചെയ്യുന്നത് 350 ദിര്‍ഹമാണു. വിസ പ്രോസസ്സ് ചെയ്യാനെടുക്കുന്നത് എട്ട് പ്രവര്‍ത്തന ദിവസവും. ശിഹാബിന്റെ വിസ മൂന്നു മാസത്തിനു എട്ട് ദിവസത്തെ കുറവുണ്ട്. അതിനാല്‍ കിട്ടുന്നത് വരെ ചെറിയ ടെന്‍ഷന്‍ ഉണ്ടായിരുന്നു.

ഷിഹാബിന്റെ പാസ്പോര്‍ട്ടെല്ലാം വാങ്ങിയപ്പോഴാണു പണ്ടൊരു യാത്ര ഇവന്‍ മനോഹരമായി കുളമാക്കി തന്ന കാര്യം ഓര്‍ത്തത്. അല്‍-ഐനില്‍ പോകുമ്പോള്‍ പോരുന്നോ എന്നു വിളിച്ച് ചോദിച്ചത് ഞാന്‍ തന്നെയായിരുന്നു. ദുബായിക്കപ്പുറം പോയിട്ടില്ലാത്ത പാവമല്ലെ എന്നെല്ലാമുള്ള ഒരു കന്‍സിഡറേഷന്‍ കൊടുത്തതിനു അല്‍-ഐനെത്തും മുമ്പേ വാളുവച്ച് അവന്‍ പകരം വീട്ടി. അക്കണക്കിനു അബുദാബി വഴി മക്കയിലെത്തണമെങ്കില്‍ ഇവന്‍ വാളല്ല, തച്ചോളിത്തറവാട്ടിലെ  ഉറുമികളെല്ലാം തന്നെ വീശുമല്ലോ എന്നെല്ലാം പിന്നീടാണോര്‍ത്തത്. വിളിച്ച് കുരിശു യാത്രയാക്കുമോ എന്ന സം‌ശയം പ്രകടിപ്പിക്കാതിരുന്നില്ല. ഉത്തരം വളരെ അര്‍ത്ഥവത്തായിരുന്നു. നമുക്ക് പ്രാര്‍ത്ഥിക്കാം. പിന്നെ ഒന്നും പറയാനില്ലായിരുന്നു. വേണ്ട മെഡിസിനുകള്‍ കരുതാനും ബാക്കി ദൈവത്തില്‍ സമര്‍പ്പിക്കാനും ഞാനും തിരിച്ചാശംസിച്ചു.

 ശരിക്കും ദിവസങ്ങള്‍ പോകുന്നത്  എണ്ണിയ നാളുകളായിരുന്നു അവ. മനസ്സില്‍ ഒരു വലിയ പ്രതീക്ഷയായി മക്ക നിറഞ്ഞു നിന്നു. അതിന്നിടയില്‍ ഞങ്ങള്‍ ഉം‌റയുടെ മതപരമായ ചടങ്ങുകളുടെ പീഡീഎഫ് ഫയലുകളും യൂറ്റ്യൂബ് വിവരണങ്ങളും കണ്ടെത്തി. അവയെല്ലാം സൂക്ഷ്മമായി പഠിക്കാന്‍ ശ്രമിക്കുകയും ചെയ്തു. കാരണം ഹജ്ജും ഉം‌റയും നമസ്കാരം പോലെയോ നോമ്പ് പോലെയോ സ്ഥിരമായി ചെയ്യുന്ന ഒന്നല്ല. അതിനാല്‍ തന്നെ അതിന്റെ നിയമങ്ങള്‍ എല്ലായ്പോഴും ഓര്‍ക്കുന്ന ഒന്നല്ല. ഒരു പക്ഷെ ജീവിതത്തില്‍ ഒരിക്കല്‍ മാത്രം ചെയ്യുന്ന ഒരാരാധന എന്ന നിലയില്‍ അതിലെ ചടങ്ങുകള്‍  പരിചിതമായ ഒന്നല്ല. പക്ഷെ, മറ്റു ആരാധനകളെ പോലെ ഹജ്ജിനും ഉം‌റക്കും അതിന്റെ ചിട്ടകളുണ്ട്. അതിന്റെ ചില അനുഷ്ടാനങ്ങളില്‍ പാകപ്പിഴവുകള്‍ വന്നാല്‍ കര്‍മ്മം തന്നെ അസാധുവാകും. അതിനാല്‍ പ്രത്യേകിച്ച് മുന്‍ പരിചയമുള്ളവരും മറ്റു പണ്ഡിതന്മാരുടെ അഭാവത്തിലും അതെല്ലാം ഞങ്ങള്‍ തന്നെ സ്വായത്തമാക്കേണ്ടിയിരുന്നു. ഷിഹാബ് അയച്ചു തന്ന പീഡി.എഫ് ഫയലില്‍ നിന്നു ഞങ്ങള്‍ക്കാവശ്യമുള്ള ഭാഗങ്ങള്‍ ഞാന്‍ പ്രിന്റ് ചെയ്തു. ഒരു ദിവസം ഒന്നിച്ചിരുന്ന് ഉം‌റ വിശദീകരിക്കുന്ന ഒരു യൂറ്റ്യൂബ് വീഡിയോ ഒന്നിച്ചിരുന്നു കാണുകയും അത്യാവശ്യം വേണ്ട കാര്യങ്ങള്‍ ഒരു നോട്ടില്‍ പകര്‍ത്തുകയും ചെയ്തു.

പക്ഷെ, അതോടൊപ്പം തന്നെ, നെറ്റില്‍ വരുന്ന ചില വിവരങ്ങള്‍ തികച്ചും അബദ്ധങ്ങളാണു. ശരിയായ ഹദീസുകളുടെ പിന്ബലമില്ലാതെ ധാരാളം അനുഷ്ടാനങ്ങളുടെ വിവരണങ്ങള്‍ കാണാം. അതിനാല്‍ തന്നെ വളരെ ലളിതമായ ചടങ്ങുകളെ വളരെ സങ്കീര്‍ണ്ണമാക്കി, പ്രാര്‍ത്ഥനയുടെ ആത്മാവിനെ തന്നെ എടുത്തുമാറ്റി പുനരവതരിപ്പിക്കും. എന്നാല്‍ വളരെ കുറഞ്ഞ കാര്യങ്ങളേ ഉം‌റയില്‍ മനപാഠമാക്കാനുള്ളൂ. ബാക്കിയെല്ലാം നമുക്ക് എന്താണോ പടച്ചവനോട് ചോദിക്കാനുള്ളത്, അത് നേരിട്ട് ചോദിക്കാനുള്ള അവസരമാണു.

രണ്ടു കാര്യങ്ങളും എനിക്ക് സന്തോഷകരമായിരുന്നു. യു.എ.ഇ യില്‍ നിന്നു പല സംഘടനകളും ഉം‌റക്ക് കൊണ്ട് പോക്കുന്നുണ്ട്. പക്ഷെ, നാം കൂട്ടത്തില്‍ അവരെ പിന്തുടരുക എന്നതിന്നപ്പുറം ഒന്നും ചെയ്യാനുണ്ടാകില്ല. അതിനേക്കാള്‍ എന്ത് കൊണ്ടും ആവേശകരമായിരുന്നു ഈ  സുഹൃത്തുക്കളുമൊന്നിച്ചുള്ള യാത്ര. എന്നിലെ ചരിത്ര വിദ്യാര്‍ത്ഥിയും വിശ്വാസിയും കുളിരുകോരിയണിഞ്ഞു. ഞാന്‍ കാണാന്‍ പോകുന്നത് ചെറുപ്പം മുതലേ ഞാന്‍ വായിച്ചറിഞ്ഞ കാലങ്ങളിലേക്കാണു. മനസ്സില്‍ പണി തീര്‍ത്ത ചിത്രങ്ങള്‍ പലതും ഇനി മാറ്റി വരക്കേണ്ടി വരും. പക്ഷെ പിന്നീട് വരക്കുന്ന ചിത്രങ്ങള്‍ക്ക് ശരിയുടെയും നിറച്ചാര്‍ത്തുണ്ടാകുക തന്നെ ചെയ്യും. അതിനാല്‍ തന്നെ മക്കയും മദീനയും  എന്നെ മഥിച്ചുകൊണ്ടേയിരുന്നു.

യാത്രക്കാവശ്യമുള്ള സാധനങ്ങള്‍ തയ്യാറാക്കാന്‍ തുടങ്ങി. ദുബൈ യൂണിയന്‍ കോ-ഒപെറേറ്റീവില്‍ പോയപ്പോള്‍ ഉം‌റക്കാവശ്യമുള്ള ഇഹ്‌റാമിന്റെ വസ്ത്രം അവിടെയുണ്ട്. ഉം‌റ, ഹജ്ജ് എന്നിവ ചെയ്യുമ്പോള്‍ സാങ്കേതികാര്‍ത്ഥത്തില്‍ അവയില്‍ പ്രവേശിക്കുന്നതിനെയാണു ഇഹ്‌റാം എന്നു പറയുന്നത്. മക്കയിലെത്തുന്നതിനു മുമ്പായി നിശ്ചയിക്കപ്പെട്ട സ്ഥലത്തിനു മുന്നേ ഇഹ്‌റാമില്‍ പ്രവേശിക്കണം. ഈ നിശ്ചയിക്കപ്പെട്ട സ്ഥലങ്ങളെ മീഖാത്ത് എന്ന് പറയുന്നു. ഒന്നുകില്‍ അവിടെ വച്ചോ അല്ലെങ്കില്‍ അതിനു മുമ്പോ ഇഹ്‌റാമില്‍ പ്രവേശിക്കണം. ഇഹ്‌റാം എന്ന വാക്കിന്റെ അര്‍ത്ഥം പവിത്രമാക്കല്‍ , നിഷിദ്ധമാക്കല്‍ എന്നെല്ലാമാണു. സാധാരണ ജീവിതത്തില്‍ അനുവദിക്കപ്പെട്ട പല കാര്യങ്ങളും ഇഹ്‌റാമിലായിരിക്കുമ്പോള്‍ അനുവദിക്കപ്പെടുന്നില്ല, അതൊടൊപ്പം പവിത്രമായ അവസ്ഥയിലുമാകുന്നു. അതിനാലാണു ഇഹ്‌റാമിലായിരിക്കുക എന്നു പറയുന്നത്. ഇഹ്‌റാമിനു പുരുഷന്മാര്‍ക്ക് പ്രത്യേക വസ്ത്രവുമുണ്ട്. രണ്ട് കൂട്ടി തുന്നാത്ത തുണി. അതാണു ഇഹ്‌റാമിലായിരിക്കെ അനുവദിക്കപ്പെട്ട വസ്ത്രം. കൂട്ടി തുന്നിയ ഒരു വസ്ത്രവും അനുവദനീയമല്ല. ഒന്നുടുക്കാനും ഒന്നു പുതക്കാനുമുള്ള രണ്ട് തുണികളാണു ഇഹ്‌റാമിലെ എല്ലാവരും ധരിക്കേണ്ടത്. രാജാവാണെങ്കിലും പ്രജയാണെങ്കിലും. ഞാന്‍ മൂന്ന് പേര്‍ക്കുമുള്ള വസ്ത്രങ്ങള്‍ വാങ്ങി അലക്കി.

മൂന്നു പേരുടെയും പാസ്പോര്‍ട്ട് ഉം‌റ വിസ അടിച്ചു കിട്ടി. ലീവ് നമുക്കൊരു പ്രശ്നമല്ല. പതിനഞ്ചു ദിവസം വരെ നമ്മുടെ ഷെയ്ഖ് അനുവദിക്കും. ഷിഹാബിനു പത്തു വരെ പോകാം. പക്ഷെ ഇക്കുറി വില്ലനായത് സുഹൈറാണു. ആകെ കിട്ടിയത് എട്ട് ദിവസം. അതെനിക്ക് വല്ലാത്ത ഒരടിയായിപ്പോയി. എന്റെ മനസ്സില്‍ ഒരു വിശാലമായ ഉം‌റയായിരുന്നു. ചരിത്ര സ്ഥലങ്ങള്‍കൂടി കാണണമെന്ന ആഗ്രഹത്തിനു ഒരു വെട്ടിക്കുറക്കല്‍ നടത്തേണ്ടി വരും.

അങ്ങിനെ കൂട്ടിക്കുറക്കലുകള്‍ക്കിടയില്‍ മാര്‍ച്ച് 14 തിങ്കളാഴ്ച്ച പോകുവാന്‍ ദിവസം ഉറപ്പിച്ചു. തെറ്റിദ്ധരിക്കരുത്. ഒരു ദിവസത്തിനും യാത്രയോ മറ്റു പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നതിനോ ഒരു പ്രത്യേകതയുമില്ല. വെള്ളിയാഴ്ച മക്കയില്‍ ജുമ‌അ പങ്കെടുക്കാന്‍ പാകത്തിനു യാത്ര ക്രമീകരിച്ചപ്പോള്‍ തിങ്കളാണു കൂടുതല്‍ അഭികാമ്യം എന്നതിനാല്‍ തിങ്കള്‍ തിരഞ്ഞെടുക്കുകയായിരുന്നു.

സുഹൈറിനു തലേന്നു വൈകീട്ട് ഏഴുമണി വരെ ജോലിയുണ്ട്. ഷിഹാബിനു രാത്രി പത്തുമണിയും. അപ്പോഴും നമ്മളാണു ഫ്രീ. പിറ്റേന്നു യാത്രയിലെ ഭക്ഷ്യകാര്യ വകുപ്പ് നമ്മുടെ തലയില്‍ തന്നെ. കയ്യില്‍ സ്വന്തം ഫാമിലെ സ്വന്തം കോഴിയും. (ഞാന്‍ ജോലി ചെയ്യുന്നത് ഒരു ഷൈഖിന്റെ പ്രൈവറ്റ് അഗ്രി ഫാര്‍മിലാണു). രണ്ട് മൂന്നു കോഴി മുറിച്ചു അതില്‍ ചെറിയ ഉള്ളി. വെളുത്തുള്ളി, ഇഞ്ചി, വലിയജീരകം, ഒരു തക്കാളി, മുളക്- മഞള്‍- മല്ലി- കുരുമുളക് പൊടികള്‍ പാകത്തിനു ഉപ്പും ചേര്‍ത്ത് രണ്ട് ചെറുനാരങ്ങയും പിഴിഞ്ഞ് രണ്ട് മൂന്നു മണിക്കൂര്‍ തേച്ച് പിടിപ്പിച്ചു വച്ച് പൊരിച്ചെടുത്തു. പൊരിക്കുന്നതിന്നിടയില്‍ ഒന്നു ടേസ്റ്റ് ചെയ്ത് നോക്കിയതാണു. എനിക്കെന്റെ പാചകത്തില്‍ അഭിമാനം തോന്നിയ അപൂര്‍‌വ്വ നിമിഷങ്ങളായിരുന്നു ഞാന്‍ സ്വയം അനുഭവിച്ചത്. ഇത്ര നല്ല ഒരു കുക്ക് എന്നില്‍ ഉറങ്ങിക്കിടന്നത് എന്താണാവോ ഞാനിത് വരെ അറിയാതിരുന്നത്. ഏകദേശം കഴിയാറായപ്പോഴാണു മസാലക്കൂട്ടില്‍ ഇനിയും കുറച്ചധികം പാത്രത്തില്‍ തന്നെ ചിക്കന്‍ കഷണങ്ങളുമായി കെട്ടിപ്പുണര്‍ന്ന് കിടക്കുകയാണെന്നു കണ്ടത്. കുക്കിനു പിന്നെയും ഉണരാതിരിക്കാനായില്ല. ഒരു പാത്രത്തില്‍ കുറച്ച് എണ്ണ ചൂടാക്കി ചിക്കനെ ഒന്നു പകുതി ഫ്രൈ ആക്കി. അതിലേക്ക് ഒരു സവാളയും തക്കാളിയും ബാക്കി വരുന്ന മസാലക്കൂട്ടും വച്ച് ഒരു ഫുള്‍ ഫ്രൈ. “സങ്കതി“ ഏറ്റുവെന്ന് പിറ്റേന്നത്തെ ഷിഹാബിന്റെയും സുഹൈറിന്റെയും ആക്രാന്തം സാക്ഷ്യം.

എല്ലാം ഒരു വഴിക്കായപ്പോള്‍ രണ്ട് പേരും എത്തി. പിറ്റേന്നേക്ക് വേണ്ടതെല്ലാം പാക്ക് ചെയ്ത് സുഖമായി കിടന്നുറങ്ങി. സ്വപ്നത്തിനും യാഥാര്‍ത്ഥ്യത്തിനുമിടയിലുള്ള ഒരു മയക്കം.

2011, ഫെബ്രുവരി 23, ബുധനാഴ്‌ച

മഞ്ഞ്- ഓര്‍ഹന്‍ പാമുക്ക്


കാര്‍സ് എന്ന പട്ടണത്തിലേക്കുള്ള മഞ്ഞുകാലത്തെ യാത്രയുമായാണു മഞ്ഞിന്റെ തുടക്കം. തുടക്കം അതി മനോഹരമെന്നു പറയാതെ വയ്യ. സൂക്ഷ്മ വിവരണങ്ങളിലായുള്ള തുടക്കം മനസ്സിലേക്ക് മഞ്ഞു പെയ്യിക്കുക തന്നെയാണു.  


തുര്‍ക്കിയിലെ രാഷ്ട്രീയ ചിത്രം നല്‍കുകയാണു നോവലിസ്റ്റ് ചെയ്യുന്നതെന്ന് തുടക്കം ഒരിക്കലും വെളിപ്പെടുത്തുകയില്ല. ഒരു കലാകാരന്റെ കയ്യടക്കം പ്രകടമാകുന്നതവിടെയാണു. ഒരു പത്രപ്രവര്‍ത്തകന്റെ റോളിലായി തന്റെ നീണ്ട ജര്‍മന്‍ പ്രവാസത്തിനു ശേഷം കാ എന്ന കവി കാര്‍സിലേക്ക് നീങ്ങുന്നത് ഇസ്തന്‍ബൂളിലെ സ്നേഹിതന്റെ ആവശ്യപ്രകാരമ്മാണെങ്കിലും, കായെ കൂടുതല്‍ സ്വാധീനിക്കുന്നത് പഴയ കാമുകി വിധവയായി കാര്‍സിലുണ്ടെന്ന അറിവില്‍ നിന്നാണെന്ന വെളിപ്പെടുത്തല്‍ ഒരു പ്രണയ നായകനെയാണു നമ്മെ ഓര്‍മിപ്പിക്കുക. അതിനാല്‍ ഒരു പ്രണയഭാവം വായനക്കാരില്‍ കാ-ക്കു നല്‍കാന്‍ നാം തയ്യാറെടുത്തിരിക്കും. തലമറക്കാന്‍ അനുവദിക്കാത്തതിനാല്‍ ആത്മഹത്യ ചെയ്യപ്പെട്ട പെണ്‍കുട്ടികളെ കുറിച്ചുള്ള അന്വേഷണമെന അയാളുടെ പത്രപ്രവൃത്തനം അതിനാല്‍ തന്നെ നമുക്കൊരു പ്രച്ഛന്നവേഷമായനുഭവപ്പെടുന്നു എന്നിടത്താണു നോവലിസ്റ്റ് വിജയിക്കുന്നത്. തലമറക്കല്‍ പ്രശ്നം തുര്‍ക്കിയുടെ രാഷ്ട്രീയഭൂപടത്തില്‍ അത്താതുര്‍ക്ക് മുതല്‍ നിലനില്‍ക്കുന്ന പ്രശ്നമാണു. ആത്മഹത്യയാകട്ടെ ഇസ്ലാം വന്‍പാപമായി കരുതുന്നതും. അപ്പോള്‍ തലമറക്കാനനുവദിക്കാത്ത പെണ്‍കുട്ടികളുടെ ആത്മഹത്യ എന്നതു തന്നെ ഒരു വിരുദ്ധസ്വഭാവമുള്ള സംഭവമാകുന്നു. 

ഒരു നോവല്‍ രാഷ്ട്രീയം പ്രമേയമാക്കുക എന്നത് മറ്റെന്തിനേക്കാളും പ്രയാസകരമായ ഒന്നായിരിക്കും. ( ഏറ്റവും എളുപ്പം പ്രണയവും). കാരണം രാഷ്ട്രീയം കാല്പനികമല്ല. അതിനാല്‍ തന്നെ ഒരു രാഷ്ട്രീയ നോവലിന്റെ വിരസതയില്‍ നിന്നു മഞ്ഞിനെ മാറ്റി നിര്‍ത്തിയത് അതിന്റെ കഥാപാത്രങ്ങളെ തിരഞ്ഞെടുത്ത മിടുക്കാണു. കഥ പറയുന്ന രീതിയിലുമുണ്ടൊരു പുതുമ. നോവലിസ്റ്റും കായും കായെ കാര്‍സിലേക്ക് പറഞ്ഞയച്ച സുഹൃത്തും വായനക്കാരനോട് സം‌വദിക്കുന്നുണ്ട്. ഇങ്ങിനെ മൂന്ന് പേരിലൂടെയാണു കഥ പറയുന്നത്. 

കഥ നീങ്ങുന്നത് രണ്ട് വഴിയിലൂടെയാണു. ഒന്ന് കാ-ക്ക് ഐപെക്കിനോടുള്ള പ്രണയം. ഐപെക്കിനെ സ്വന്തമാക്കാനുള്ള വഴികളിലൂടെ സഞ്ചരിക്കുമ്പോള്‍ അയാള്‍ക്കു കടന്നു പോകേണ്ട വഴികളില്‍ നിന്നാണു മറ്റു കഥാപാത്രങ്ങള്‍ കടന്നു വരുന്നത്. അവരെല്ലാവരുമാണു കഥയില്‍ രാഷ്ട്രീയം ചേര്‍ക്കുന്നത്. അപ്പോഴും മറു വഴിയിലൂടെ തന്റെ പ്രണയത്തിന്റെ കഥ നീക്കുകയും ചെയ്യുന്നു. അങ്ങിനെ ഒരു വിരസമാകേണ്ട വിഷയം സരസമാക്കാന്‍ പാമുക്കിനാകുന്നു. 

ഒരു നോവലിന്, കഥക്ക് രണ്ട് വായനകളുണ്ട്. ഒന്ന് അതിന്റെ പുറം വായനയാണു. മറ്റൊന്ന് അന്വേഷണമാണു. കഥാകാരന്‍ കഥ പറയുന്നത് അയാളെ സ്പര്‍ശിച്ച ഒന്നിനെ വിശദീകരിക്കയാണു ചെയ്യുന്നത്. അത് അയാളെന്ന വ്യക്തിയുമായി ബന്ധപ്പെട്ടതാകാം. പാമുക് തന്റെ രാജ്യത്തിന്റെ കഥ പറയുകയാണ്. അതിനാല്‍ വായന എന്നെ കൊണ്ടെത്തിച്ചത് തുര്‍ക്കിയുടെ രാഷ്ട്രീയാന്വേഷണമാണു. അതിവിടെ പകര്‍ത്താനെനിക്കു താത്പര്യമില്ലെങ്കിലും .

ജനാധിപത്യ രാജ്യങ്ങള്‍ എന്നറിയപ്പെടുന്ന ചില രാജ്യങ്ങളിലെങ്കിലും പട്ടാളത്തിന്റെ ഭരണ സ്വാധീനം തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികളേക്കാള്‍ കൂടുതലാണു. തുര്‍ക്കിയെ നമുക്ക് ഈ രാജ്യങ്ങളുടെ ഗണത്തിലുള്‍പ്പെടുത്താം. നമ്മൂടെ ജനാധിപത്യ സങ്കല്പങ്ങളിലല്ല തുര്‍ക്കി വരുന്നത്. പലപ്പോഴും ഇത് പോലെയുള്ള നോവലുകള്‍ നമുക്ക് മറ്റു പല സാമൂഹിക ചിത്രങ്ങളും നമുക്ക് നല്‍കുന്നു. 

ഒരു വായനക്കും തുടരന്വേഷണത്തിനും എന്തായാലും മഞ്ഞില്‍ കുളിരുണ്ട്. നല്ല ഒരു വായനാനുഭവമാണീ നോവല്‍. എങ്കിലും തുടക്കത്തിലെ ലാളിത്യവും ഭം‌ഗിയും ഒരേപോലെ നിലനിര്‍ത്താന്‍ നോവലിനു കഴിയുന്നില്ല എന്നത് കഥയുടെ സ്വഭാവവുമാകാം. 

കാര്‍സിനു തുര്‍ക്കിയുടെ രാഷ്ട്രീയ ഭൂപടത്തില്‍ ചില പ്രത്യേകതകളുണ്ട്. ചരിത്രത്തിലെ പല പടയോട്ടങ്ങളും കടന്നു പോവുകയും നിരവധി രാഷ്ട്രീയ മാറ്റങ്ങള്‍ക്കും അധിനിവേഷങ്ങള്‍ക്കും ഈ പട്ടണം സാക്ഷിയാണു. അതിനാല്‍ വിവിധ സംസ്കാരങ്ങളുടെ ഒരു മിശ്രണവും സാര്‍ക്കിനുണ്ട്. അത് ഒരേ സമയം പട്ടണത്തേയും ഗ്രാമത്തേയും പ്രതിനിധീകരിക്കുന്നു. വിവിധ വംശങ്ങളുടെ പ്രതിനിധികള്‍ അവിടം സജീവമാണു. കുര്‍ദുകളും യഥാസ്ഥികരും വിശ്വാസികളും നിരീശ്വരരും  പരിഷ്കാരികളും പാശ്ചാത്യ തത്പരരും അവിടെ തങ്ങളുടെ റോളുകളിലുണ്ട്. 

പട്ടാളം ജനാധിപത്യത്തെ അട്ടിമറിക്കുന്ന ചിത്രം പ്രവിശ്യയിലെ വിജയ സാധ്യതയുണ്ടായിരുന്ന മേയര്‍ സ്ഥാനാര്‍ത്ഥിയെ സ്ഥാനാര്‍ഥിത്വം പിന്‍‌വലിപ്പിക്കാന്‍ ചെയ്യുന്ന അട്ടിമറികളും വ്യക്തിയുടെ സ്വകാര്യതയിലേക്ക് ചൂഴ്ന്നിറങ്ങുന്ന ചാര പ്രവര്‍ത്തനവുമെല്ലാം അനാവരണം ചെയ്യുന്നു. രാഷ്ട്രം അതിന്റെ പൗരരെ സംശയിക്കുമ്പോള്‍ ജീവിതം എത്ര ദുസ്സഹമാകുന്നു എന്നതിനു ഒരു തനിപ്പകര്‍പ്പാവുകയാണു നോവല്‍ . തുര്‍ക്കിയുടെ രാഷ്ട്രീയ ചിത്രം നേരിട്ട് പകര്‍ത്തുന്നതില്‍ പാമുക്കിന് കഴിയാതെ പോകുന്നുണ്ട്, അത് പ്രതിനിധികളെ തിരഞ്ഞെടുക്കുന്നതില്‍ കാണിക്കുന്ന ചില സ്വാര്‍ത്ഥതകളിലാണു. ഉദാഹരണത്തിനു ബ്ലൂ എന്ന കഥാപാത്രത്തിന്റെ വ്യക്തിപരമായ കൊള്ളരുതായ്മകളിലൂന്നിയാണു തീവൃവാദത്തെ പാമുക് പരിഹസിക്കുന്നത്.  നിരാശനായ റ്റേര്‍ഗേറ്റ് ബേയി ഇടതുപക്ഷത്തെ പ്രതിനിധീകരിക്കുന്നു. ഒരു പക്ഷെ, എന്തു കൊണ്ട് ഇത്ര നിരാശാജനകമായ തുര്‍‌ക്കിയില്‍ ഒരു ഭരണമാറ്റം സംഭവിക്കുന്നില്ല എന്ന് ചൂണ്ടുകയാണോ ഈ കഥാപാത്രങ്ങളിലൂടെ നോവലിസ്റ്റ് ചെയ്യുന്നത്. കായുടെ പ്രണയിനിയും ഇസ്ലാമിക് ഗ്രൂപ്പിന്റെ മേയര്‍ സ്ഥാനാര്‍ത്ഥി മുഖ്താറിന്റെ മുന്‍ ഭാര്യയുമായ ഐപെക്, തലമറക്കുന്ന പെണ്‍കുട്ടികളുടെ നേതാവായ   അനിയത്തി കാദിഫും ഒരേ സമയം ബ്ലൂ-വിന്റെ സ്വാധീനത്തിലായിരുന്നു. എന്നാല്‍ ബ്ലൂ വിന്റെ മനസ്സില്‍ ഹാന്‍ഡിയാണുള്ളതെന്ന സൂചന നോവല്‍ നല്‍കുന്നു. റ്റേര്‍ഗേറ്റ് ബേയി ഐപെക്കിന്റെയും കാദിഫിന്റെയും പിതാവു കൂടിയാണു. 

ഭരണകൂട ഭീകരത, അധികാര ദുര്‍‌വിനയോഗം, തൊഴിലില്ലായ്മ എല്ലാം സ്വാഭാവികമായും നോവലിലുണ്ട്. തലമറക്കാനനുവദിക്കാത്തതിനാല്‍ പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്യുന്നു എന്ന അന്വേഷണത്തില്‍ പോലും ഒരു പുതുമയുണ്ട്. ഒരു പുതിയ പ്രതീകാത്മകതയും. മുസ്ലിം രാജ്യം എന്നറിയപ്പെടുന്ന തുര്‍ക്കിയില്‍ തലമറക്കാന്‍ പാടില്ല എന്ന അറിവു കൂടിയാകുമ്പോള്‍ അതിന്റെ രാഷ്ട്രീയ പ്രാധാന്യം നമുക്ക് കിട്ടും. എന്റെ ഉദ്ദേശ്യം രാഷ്ട്രീയം വിശകലനം ചെയ്യുകയല്ല. നോവലിന്റെ പാശ്ചാത്തലം പറഞ്ഞു പോകുക മാത്രമാണ്. 

കാ സ്വയം അവകാശപ്പെടുന്നത് ഒരു നിരീശ്വര വാദിയായാണു പക്ഷെ ഇടക്ക് സന്ദേഹവാദിയായും ചിലപ്പോഴെല്ലാം ദൈവവിശ്വാസിയായും സ്വയം സംശയിക്കുകയും ചെയ്യുന്നുണ്ട്. തീരുമാനമെടുക്കാനുള്ള അയാളുടെ നിസ്സഹയാവസ്ഥ എല്ലാവരാലും ചൂഷണം ചെയ്യപ്പെടുന്നുമുണ്ട്. എല്ലാറ്റിലുമുള്ളവര്‍ക്ക് ആരുമുണ്ടാകില്ല എന്ന ചൊല്ലു പോലെ അവസാനം എല്ലാവരാലും സംശയിക്കപ്പെടുന്നവനായി കാ മാറുന്നു. അയാളുടെ മരണവും അതിന്റെ പരിണതിയാണു.  

നോവലിന്റെ കഥാസംഗ്രഹം പറയുക എനിക്ക് താത്പര്യമില്ല. ഒരു കഥയുടെ വായനയെ അത് ബാധിക്കുമെന്ന് ഞാന്‍ കരുതുന്നതിനാല്‍ അതിലെനിക്ക് താത്പര്യമില്ല. കഥയുടെ ആശയം കഥാകൃത്തിന്റെ താത്പര്യങ്ങളിലൂടെയാണു നീങ്ങുക. പക്ഷെ വായനാനുഭവം നല്ല ഒരു കലാകാരനു ആശയങ്ങളുമായി പൊരുത്തപെടാത്തവര്‍ക്കും പകരാനാകും. അങ്ങിനെ ഞാന്‍ മഞ്ഞിലൂടെ നീങ്ങുന്നു. നിങ്ങള്‍ക്കും ഇഷ്ടപ്പെടാതിരിക്കില്ല. 

2011, ജനുവരി 30, ഞായറാഴ്‌ച

ഒരുകയ്യില്‍ ഇന്ത്യാവിഷ്യന്‍- മറുകയ്യില്‍ മുസ്ലിംലീഗുമായി മുനീര്‍






കേരളത്തിലെ രാഷ്ട്രീയ സംഭവങ്ങള്‍ ശ്രദ്ധിക്കുന്ന ആളുകളോട് പുതിയ വിവാദങ്ങളെ കുറിച്ച് വീണ്ടുമൊരു വിശദീകരണത്തിന്റെ ആവശ്യമുണ്ടാകുന്നില്ല. അതിനാല്‍ തന്നെ ഒരു തനിയാവര്‍ത്തനമല്ല ഞാനീ പോസ്റ്റ് കൊണ്ട് ഉദ്ദേശിക്കുന്നതും. എല്ലാവരെയും പോലെ ഞാനുമിപ്പോള്‍ ചാനലുകളില്‍ നിന്നും ചാനലുകളിലേക്ക് വിവരങ്ങള്‍ തേടിക്കൊണ്ടിരിക്കയാണു. ഇടക്കിടക്കല്ലേ ഇങ്ങിനെ ചൂടന്‍ സാധനങ്ങള്‍ കിട്ടുകയുള്ളൂ. അതിനിടയില്‍ എനിക്ക് തോന്നുന്ന ചില  ചിന്തകള്‍  പങ്കുവക്കുകയാണിവിടെ ചെയ്യുന്നത്.

കുഞ്ഞാലിക്കുട്ടിയും വിവാദങ്ങളും മാത്രം വാര്‍ത്താമാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുമ്പോള്‍ ഞാനോലോചിക്കുന്നത് മുനീറിനെ കുറിച്ചാണു. സത്യത്തില്‍ മുനീറിന്റെ നിലപാടെന്താണു. റൗഉഫിനേക്കാള്‍ എനിക്കു വിശ്വാസം കുഞ്ഞാലികുട്ടിയെ ആണെന്ന് ആദ്യദിവസം പറഞ്ഞ മുനീറിനെ പിന്നെ ചാനലുകളിലൊന്നും തന്നെ കാണുന്നില്ല. ഇവിടെ മുനീറുനു ആരെ വിശ്വാസമെന്നതുമല്ല എന്റെ ചോദ്യം. മുനീര്‍ എവിടെ നില്‍ക്കുന്നു എന്നതറിയാനുള്ള താത്പര്യമാണു എനിക്കുള്ളത്. കാരണം മുനീര്‍ ഒരേ സമയം മുസ്ലിം ലീഗിന്റെ സംസ്ഥാന സെക്രട്ടറിയും ഇന്ത്യാവിഷന്റെ ചെയര്‍‌മാനുമാണു. ഒരാള്‍ക്ക് രണ്ടോ മൂന്നോ പദവി എന്നതിനേക്കാള്‍ ഈ രണ്ടും ഒരേ സമയം അലങ്കരിക്കുന്നത് മുനീറിന്റെ വിശ്വാസ്യതയെ തകര്‍ക്കുന്നില്ലെ? ധാര്‍മ്മികമായി ഏതെങ്കിലും ഒന്ന് കയ്യൊഴിയാന്‍ മുനീര്‍ ബാധ്യസ്തനല്ലെ?

ഇന്നത്തെ ചര്‍ച്ച കേട്ടപ്പോള്‍ ശരിക്കും മുനീറിന്റെ ഈ ഡബിള്‍ റോളാണു ഒരു കോമാളിത്തമായി തോന്നുന്നത്. അഞ്ച് വര്‍ഷം മുമ്പ് റജീനയുടെ വെളിപ്പെടുത്തല്‍ ഇന്ത്യാവിഷ്യനിലൂടെ വന്നപ്പോള്‍ എനിക്ക് മുനീറിനോട് ബഹുമാനമായിരുന്നു തോന്നിയിരുന്നത്. ജോസഫ് പോത്തന്‍ ഒരു ലേഖനത്തില്‍ ഡോണ്‍ എന്ന പത്രത്തില്‍ ജോലി ചെയ്തതിനെ കുറിച്ചനുസ്മരിച്ച് പത്രത്തിന്റെ  മാനേജിങ്ങ് പാര്‍ട്ട്ണെര്‍ മുഹമ്മദലി ജിന്നയെ കുറിച്ച് എഴുതിയ വാക്കുകളാണു തന്റെ കീഴിലെ റിപ്പോര്‍ട്ടര്‍മാര്‍ക്ക് മുനീര്‍ നല്‍കുന്നതെന്ന തോന്നലായിരുന്നു അതിലെ ഒരു കാരണം. കൂടാതെ ചാനല്‍ മത്സരങ്ങളിലെ ഒരു നല്ല സ്കൂപ്പിനെ ഉപയോഗപ്പെടുത്തിയ കൗശലം എന്നും കണക്കു കൂട്ടി. അപ്പോള്‍ മുനീറിന്റെ  ചെയര്‍മാന്‍ പദവി എന്നതിനാല്‍ മാത്രം ഒരു വാര്‍ത്ത ആദ്യം കൊടുത്തു എന്നതിന്റെ പേരില്‍ മാത്രം മുനീറിനെ കുറ്റപ്പെടുത്താന്‍ അവകാശമുണ്ടാകേണ്ടതില്ല. മാത്രമല്ല. മുനീറിന്റെ ചാനലിനു പാര്‍ട്ടിയുമായി ഒരു ബന്ധവുമില്ല എന്ന് മുമ്പേ മുസ്ലിംലീഗ്  തീരുമാനിച്ചതുമാണു. പിന്നെയും ഇന്ത്യാവിഷ്യം മുസ്ലിംലീഗിനു വേണ്ടി നിലകൊള്ളണം എന്നു പറയുന്നതില്‍ ഒരു ന്യായവും വരുന്നില്ല.

ഇവിടെ അതല്ല സ്ഥിതി. കുഞ്ഞാലികുട്ടി പെട്ടെന്ന് എന്നെ കൊല്ലാന്‍ വരുന്നേ എന്നു വിളിച്ചു പറഞ്ഞപ്പോള്‍ തന്നെ അതൊരു പുക മാത്രമാണെന്ന് ഊഹിച്ചിരുന്നു. തീ കാണാനിരിക്കുന്നതെയുള്ളൂ എന്ന് മനസ്സിലാക്കാന്‍ വലിയ ഷെര്‍‌ലക്കൊന്നുമാകേണ്ട. വരാനിരിക്കുന്ന ഒന്നിനെ തടുക്കാന്‍ തടയിണകെട്ടുകയാണെന്ന കാര്യം ശരിവെക്കുന്ന കാഴ്ച്ചകളുടെ രണ്ടാം ഘട്ടത്തിലാണു കണക്കുകള്‍ തെറ്റിച്ച് ഇന്ത്യാവിഷ്യന്റെ രണ്ടാം ദിവസം കയറി വരുന്നത്. ശരിക്കും ഇതെന്നെ അത്ഭുതപ്പെടുത്തി എന്നു പറയാതെ വയ്യ.  കാരണം ഇന്ത്യാവിഷ്യന്‍ നാലുമാസത്തോളമായി അന്യേഷിച്ച് കണ്ടെത്തിയ വെളിപ്പെടുത്തലുകളാണു പുറത്ത് വിട്ടതെന്നായിരുന്നു ചാനല്‍ തന്നെ അവകാശപ്പെടുന്നത്.

ഒരു മാധ്യമം എന്ന നിലയില്‍ ഇന്ത്യാവിഷ്യനു അങ്ങിനെ ചെയ്യാനുള്ള സ്വാതന്ത്ര്യവും ഉത്തരവാദിത്തവുമുണ്ട്. മാധ്യമങ്ങളുടെ പ്രാഥമിക ഉത്തരവാദിത്വമാണത്. പലപ്പോഴും മാധ്യമങ്ങള്‍ക്ക് അങ്ങിനെയാകാന്‍ കഴിവുണ്ടാകാറില്ലെന്നു മാത്രം. ഇവിടെ പ്രശ്നമതല്ല. പിന്നീട് നടന്ന മുസ്ലിംലീഗിന്റെ നേതാക്കള്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഇ.ടി. മുഹമെദ് ബഷീറും സമദാനിയും പറഞ്ഞത് ഇന്ത്യാവിഷ്യന്‍ മുസ്ലിംലീഗിനെ തകര്‍ക്കാന്‍ മനപൂര്‍‌വ്വം ശ്രമിക്കുന്നതിന്റെ ഫലമായി കെട്ടിചമച്ചുണ്ടാക്കിയ വ്യാജ വാര്‍ത്തയാണ് പുതിയ വിവാദങ്ങളെന്നാണു.

ആരുടെതാണു വിവാദങ്ങളിലെ ശരിതെറ്റ് എന്നതല്ല എന്റെ വിഷയം. ഞാന്‍ കാണുന്നത് മുനീര്‍ എന്ന വ്യക്തിയെയാണു. തന്റെ ഒരു കയ്യില്‍ മുസ്ലിംലീഗിന്റെ സെക്രട്ടറി സ്ഥാനവും മറു കയ്യില്‍ ഇന്ത്യാവിഷ്യന്റെ ചെയര്‍മാന്‍ സ്ഥാനവും കൊണ്ട് നടക്കുന്ന മുനീറിനെ. കാരണം ഇവിടെ ആരോപണം ഉന്നയിച്ചിരിക്കുന്നത് മുനീര്‍ ചെയര്‍മാനായ ഇന്ത്യാവിഷ്യനാണു. ആരോപണ വിധേയനായിരിക്കുന്നത് മുനീറിന്റെ തന്നെ ജനറല്‍ സെക്രട്ടറിയായ കുഞ്ഞാലിക്കുട്ടിയും.

പഴയ പോലെ ചാനലില്‍ വരുന്നതിന്റെ ഉത്തരവാദിത്തം എനിക്കില്ലെന്നു പറഞ്ഞൊഴിയാന്‍ മുനീറിന്നാകില്ല. കാരണം ചാനല്‍ തന്നെ തുറന്നു പറഞ്ഞത് നാലു മാസത്തോളമായി ഞങ്ങള്‍ കുഞ്ഞാലിക്കുട്ടിക്കെതിരെയുള്ള തെളിവുകള്‍ അന്യേഷിക്കുകയായിരുന്നു എന്നായിരുന്നു. കുഞ്ഞാലികുട്ടിക്കെതിരെയുള്ള തെളിവുകള്‍ ശരിയാണെങ്കില്‍ അത് പുറത്ത് വിട്ടാല്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ എന്തായിരിക്കുമെന്ന് ഇന്ത്യാവിഷ്യനു അറിയാത്തതല്ലല്ലോ? ഇത്ര ഗൗരവമായ ഒരു വാര്‍ത്ത ഇത്ര നീണ്ടകാലം അന്യേഷിച്ചു കൊണ്ടിരിക്കുന്നത് സ്ഥാപനത്തിന്റെ ചെയര്‍മാന്‍ അറിയുകയില്ല എന്നു പറഞ്ഞാല്‍ മുനീറിനെ അപ്പണിക്ക് പറ്റില്ല എന്നു തന്നെയാണു. ബ്ലോഗിലെ കമെന്റുകള്‍ക്ക് പോലും ബ്ലോഗര്‍ ഉത്തരവാദിയാണെന്നിരിക്കെ ഒരു സ്വതന്ത്ര മാധ്യമത്തിന്റെ ചെയര്‍മാനു തന്റെ സ്ഥാപനത്തിലെ വാര്‍ത്തകളുടെ ഉത്തരവാദിത്വത്തില്‍ നിന്നു ഒഴിഞ്ഞു മാറാനാവുമോ?

ഇനി ഇന്ത്യാവിഷ്യന്‍ പുറത്തു കൊണ്ടുവരുന്ന വാര്‍ത്തകള്‍ ശരിയാണെങ്കില്‍ കുഞ്ഞാലിക്കുട്ടിയെ പോലെയുള്ള ഒരാളുടെ കീഴില്‍ സെക്രട്ടറിയായി തുടരുക എന്നത് ധാര്‍മികമായി മുനീറിനു ചെയ്യാന്‍ പാടുണ്ടോ? മുസ്ലിംലീഗ് പാര്‍ട്ടി കുഞ്ഞാലിക്കുട്ടിയെ പിന്തുണക്കും എന്നു അസന്നിഗ്ദമായി വ്യക്തമാക്കിയിരിക്കെ മുനീര്‍ കുഞ്ഞാലിക്കുട്ടി തെറ്റുകാരനല്ല എന്ന നിലപാടെടുക്കുന്നുവോ? അതോ നേതൃത്വം എങ്ങിനെയായാലും എനിക്കെന്റെ സെക്രട്ടറിപ്പണിയും പാര്‍ട്ടി തരുന്ന എം.എല്‍.എ സ്ഥാനവും മന്ത്രിസ്ഥാനവുമെല്ലാമാണു വലുത് എന്നതാണോ നിലപാട്.  ഇനി ഒരു പാര്‍ട്ടിക്കാരനെന്ന നിലയില്‍ തിരഞ്ഞെടുപ്പിനു ഏതാനും അകലം മാത്രം ബാക്കി നില്‍ക്കെ പാര്‍ട്ടിയെ ഇങ്ങിനെ ഒരു മുള്‍മുനയില്‍ നിര്‍ത്തിയതിന്റെ ഉത്തരവാദിത്തം മുനീറില്ല എന്നാണോ?

ഒരിക്കല്‍ തങ്ങളെ തകര്‍ക്കാന്‍ ശ്രമിച്ചുവെന്ന വെളിപ്പെടുത്തല്‍ തന്നെ കുഞ്ഞാലിക്കുട്ടിക്കെതിരില്‍ എന്തു കൊണ്ട് ഇന്ത്യാവിഷ്യന്‍ എന്നതിന്റെ പൂര്‍ണ്ണ ഉത്തരമാകുന്നു. പക്ഷെ മുസ്ലിംലീഗ് നേതൃത്വം കുഞാലിക്കുട്ടിയും മുനീറും ഉള്‍കൊള്ളുന്നതാകുമ്പോള്‍ ഇന്ത്യാവിഷ്യന്‍ തുറന്നു വിട്ട ഭൂതം മുസ്ലിംലീഗിനെയും ബാധിക്കുന്ന ഒന്നാണല്ലോ.

ഇവിടെ മുനീര്‍ എന്തു നിലപാടെടുക്കുന്നു എന്നറിയാന്‍ താത്പര്യമുണ്ട്. രണ്ടുമൊരേ സമയം നിലനിര്‍ത്തുന്നത് ഒരു നപുംസക സമീപനമായിരിക്കും. ഏതാണു മുനീറിനു ശരി- പാര്‍ട്ടിയുടെ സമീപനമാണോ അതോ തന്റെ മാധ്യമത്തിന്റെ കണ്ടെത്തലാണോ എന്നറിയാന്‍ ഞങ്ങള്‍ക്ക് താത്പര്യമുണ്ട്.

2011, ജനുവരി 24, തിങ്കളാഴ്‌ച

വേശ്യാലയങ്ങളില്‍ പിറന്നവര്‍

ജാതിയില്‍ പിറന്നവര്‍ ഇന്ത്യയിലിപ്പോഴും അതേ ജാതിയായി തുടരുന്നുവെങ്കിലും ജാതി തിരിച്ചുള്ള തൊഴിലുകളില്‍ വലിയ മാറ്റം വന്നിരിക്കുന്നു. ബാര്‍ബറുടെ മക്കള്‍ ബാര്‍ബറായും അലക്കുകാരുടെ മക്കള്‍ അലക്കുകാരായും കുശനിക്കാരുടെ മക്കള്‍ കുശനിക്കാരായും മാത്രമല്ല ജോലി ചെയ്യുന്നത്. അവരില്‍ നിന്നും അദ്ധ്യാപകരും എഞ്ചിനീര്‍, ഡോക്ടര്‍ , വക്കീലന്മാര്‍ മുതല്‍ പലതായും രൂപപ്പെട്ടു കഴിഞ്ഞു. എന്നാല്‍ തൊഴിലില്‍ പുതിയ ഒരു ജാതി രൂപപ്പെടുന്നത് വേശ്യകളിലാണെന്നു തോന്നുന്നു. വേശ്യകളുടെ മക്കളിലെ മിക്കവാറും പെണ്‍കുട്ടികള്‍ അതേ തൊഴിലില്‍ തുടരാന്‍ നിര്‍‌ബന്ധിതരാകുന്നു എന്നത് ഞെട്ടിപ്പിക്കുന്ന ഒരു സത്യമാണു. ജാതി രൂപപ്പെട്ടത് തൊഴിലില്‍ നിന്നായിരുന്നുവെന്നത് എല്ലാവര്‍ക്കുമറിയുന്നതാണല്ലോ. അതില്‍ വേശ്യാവൃത്തി കുലത്തൊഴിലായി സ്വീകരിച്ച ജാതികളുണ്ടായിരുന്നോ ആവോ? ചില ജാതികളിലെ മൂത്തപെണ്‍കുട്ടികളെ ദൈവപ്രീതിക്കായി ദേവദാസികളായി അയച്ചിരുന്നു എന്നതല്ലാതെ എല്ലാവരും വേശ്യകളായിരുന്നില്ല എന്നാണെന്റെ അറിവ്. ഇന്നത്തെ എസ്കോര്‍ട്ടേര്‍സിനുള്ള പരിഗണന ചില ഉയര്‍ന്ന ജാതികളിലെ വേശ്യകള്‍ക്കു ലഭിച്ചിരിക്കാം. അന്നത്തെ നക്ഷത്ര പദവി എന്നു കണക്കാക്കിയാല്‍ മതി. അങ്ങിനെയാണെങ്കില്‍ തൊഴിലില്‍ വേശ്യകള്‍ ഇന്ന് പുതിയ ഒരു ജാതിയായി രൂപപ്പെടുന്നു എന്നത് ചിന്തിക്കേണ്ട വസ്തുതയാണു. 

ഇന്ത്യയിലെ പ്രധാന ചുവന്ന തെരുവുകളായ മുംമ്പെയിലും കല്‍ക്കത്തയിലും വളരെ പേരും ചതിക്കപ്പെടുന്നവരാണു. ഏകദേശം എഴുപത് ശതമാനം പേരും. ബാക്കി മുപ്പതു ശതമാനം അവിടെ നിന്നു തന്നെ പ്രസവിച്ച് വരുന്ന കുട്ടികളാണു. ഈ കുരുന്നുകള്‍ മറ്റെന്തികുലുമാവാനുള്ള സാധ്യത സൂചിക്കുഴലിലൂടെ ഒട്ടകം കടക്കുന്നത് പോലെയാണു. 

ഈ പോസ്റ്റിന്റെ പ്രധാന കാരണം Born into Brothels: Calcutta's Red Light Kids എന്ന ഡോക്യുമെന്ററിയാണു. Zana Brisk എന്ന അമേരിക്കക്കാരിയുടെ ഈ ഡോക്യുമെന്ററി മറ്റുള്ള സമാനമായ പല ഡോക്യുമെന്ററികളില്‍ നിന്നും വ്യത്യസ്ഥത പുലര്‍ത്തുന്ന ഒന്നാണു. സാധാരണ  ഉപരിവിപ്ലവകരമായ സ്മീപനമാണു ഇത്തരം ഡോക്യുമെണ്ടറികളില്‍ കാണാറുള്ളത്. ദല്ലാള്‍മാര്‍ക്ക് കാശു കൊടുത്ത് പെട്ടെന്നുള്ള ഒരു തട്ടിക്കൂട്ടലുകളില്‍ കുറച്ച് ഇക്കിളിയും മേമ്പൊടിക്കൊരു ദീര്‍ഘനിശ്വാസവും കൊണ്ടവസാനിക്കും. എന്നാല്‍ അവയില്‍ നിന്നെല്ലാം ഈ ഡോക്യുമെന്ററി മാറി നില്‍ക്കുന്നു. അനാവശ്യമായ ഒരു ശരീര പ്രദര്‍ശനവും ഇതിലില്ല. മറിച്ച് നിങ്ങളെ പലപ്പോഴും ഇത് പൊള്ളിക്കുക തന്നെ ചെയ്യും. കല്‍ക്കത്തയിലെ സൊനഗാച്ചി തെരുവിന്റെ ഒരു നേര്‍കാഴ്ച്ചയാണു ഇത്. ഇതില്‍ ചിരിയും കരച്ചിലും തെറിയും ആശ്വസിപ്പിക്കലും എല്ലാം ചേര്‍ന്നിരിക്കുന്നു. വര്‍ഷങ്ങളോളം ഒരു വേശ്യാലയത്തില്‍ താമസിച്ചാണു സാന ഈ ഡോക്യുമെന്ററി പൂര്‍ത്തിയാക്കിയിട്ടുള്ളത്. അതിനാല്‍ തന്നെ അത് വിഷയത്തിന്റെ മര്‍മ്മത്തില്‍ തൊടുന്നു. പിന്നെ ഉരുകാതെ വയ്യല്ലോ. 

സാനയും തെരുവിലെ ഒമ്പത് കുട്ടികളുമാണു ഇതിലെ പ്രധാന കഥാപാത്രങ്ങള്‍ . കാഴച നീങ്ങുന്നത് അവരിലൂടെയാണു. തെരുവില്‍ തന്നെ താമസിക്കുവാന്‍ തുടങ്ങുന്ന സാന കുട്ടികളുമായി ചങ്ങാത്തം സ്ഥാപിക്കുകയാണാദ്യമായി ചെയ്യുന്നത്. കൊച്ചി, ശാന്തി, അവിജിത്, സുചിത്ര, മാനിക്, ഗൗര്‍, പൂജ, താപസിയും മാമുനിയും.ഇതില്‍ സുചിത്ര മാത്രമാണു അല്പമെങ്കിലും മുതിര്‍ന്നത്. ഈ ഒമ്പത് പേര്‍ക്കും സാന ഓരോ ക്യാമറ നല്‍കുന്നു. അവര്‍ക്ക് ഫോട്ടോഗ്രാഫിയുടെ പ്രാഥമിക കാര്യങ്ങളും മനസ്സിലാക്കി കൊടുക്കുന്നു. എത്ര പെട്ടെന്നാണു അവരിലെ സൗഹൃദം വളരുന്നതും അവരെ വിശ്വാസത്തിലെടുക്കുന്നതും. പലപ്പോഴും ഈ കുരുന്നുകള്‍ നമ്മെ അവരുടെ വാക്കുകള്‍ കൊണ്ട് അത്ഭുതപ്പെടുത്തും. വലിയ കാര്യങ്ങള്‍ പറഞ്ഞ് വിസ്മയപ്പെടുത്തും. അതിന്നിടയില്‍ ഭാവിയില്‍ തങ്ങള്‍ അമ്മമാരെ പോലെയാകേണ്ടിവരുമെന്ന വെളിപ്പെടുത്തല്‍ നീറ്റലുണ്ടാക്കുകയും ചെയ്യും. 
തങ്ങളുടെ വീടുകളില്‍ നടക്കുന്നതെന്തെന്ന് അവര്‍ക്കറിയാം. അമ്മക്കു ജോലിയുണ്ടാകുമ്പോള്‍ മറക്കപ്പുറമോ അല്ലെങ്കില്‍ ടറസിനു മുകളിലോ അവര്‍ മാറിപോകുന്നു. 

കൊച്ചിക്ക് പത്ത് വയസ്സുണ്ടാകാം, ഒരിക്കല്‍ അവളെ അച്ചന്‍ വില്‍ക്കാന്‍ ശ്രമിച്ചതാണു. ചേച്ചി കണ്ടതിനാല്‍ രക്ഷപ്പെട്ടുവെന്നു മാത്രം. എങ്ങോട്ടോ നോക്കി ഞാനും അവരെ പോലെ ആയിത്തീരുമെന്നു പറഞ്ഞപ്പോള്‍ സഹിച്ചില്ല. അമ്മക്കവളെ സം‌രക്ഷിക്കാനാവാത്തതിനാല്‍ മുത്തശ്ശന്മാരൊപ്പമാണു വളരുന്നത്. 

അമ്മ മരണപ്പെട്ട സുചിത്ര വളരുന്നത് അവളുടെ അമ്മായിയോടൊപ്പമാണു. മും‌മ്പെയിലേക്ക് പോകാന്‍ അവളെ അവര്‍ നിര്‍ബന്ധിക്കുന്നു. അവളുടെ കൂടെയുള്ളവരെല്ലാം ലൈനില്‍ ( അതാണവരുടെ ഭാഷ) ചേര്‍ന്നു കഴിഞ്ഞു. കൂട്ടത്തിലെ മുതിര്‍ന്ന അവളുടെ മുഖത്ത് ആ വിഷമം വായിച്ചെടുക്കാനാവുന്നു. ചിരിയില്‍ പോലും ഒരു കോണില്‍ സങ്കടം. സുചിത്ര എടുത്ത ചിത്രങ്ങള്‍ മനോഹരങ്ങളാണു. അവളുടെ ഭാവിയെ പോലെ അല്ല. 

കല്‍ക്കത്തയിലെ ഈ തെരുവിലുള്ളത് കുടുമ്പങ്ങളാണു. മിക്ക സ്ത്രീകള്‍ക്കും ഭര്‍‌ത്താക്കന്മാരുണ്ട്. ജോലി ഭാരം ഭാര്യക്കാണെന്നു മാത്രം. ഭര്‍‌ത്താവിന്റെ കള്ളിനു കാശ് ഭാര്യയില്‍ നിന്നാകും. 

കുട്ടികള്‍ അവരുടെ ഭാവിയെ കുറിച്ച് അവര്‍ ആശങ്കാലുക്കളാണു. ലൈനില്‍ ഇറങ്ങേണ്ടി വരും എന്നത് അവരെ വ്യാകുലപ്പെടുത്തുന്നുണ്ട്. ഓരോരുത്തരുടെയും കുടുമ്പങ്ങളിലേക്കെത്തി നോക്കുന്ന ക്യാമറ നമുക്കു സൂക്ഷ്മമായി കാര്യങ്ങള്‍ വ്യക്തമാക്കി തരുന്നു. 

ഒരു ഡോക്യുമെന്ററിയുടെ സാധാരണ ഫ്രെയ്മുകളില്‍ നിന്നു ഇതിനെ മാറ്റി നിര്‍ത്തുന്നത് കുട്ടികളാണു. ജീവിതത്തിലെ തീക്ഷ്ണമായ വഴികളിലൂടെ സഞ്ചരിച്ചതിനാലാകാം ക്യാമറയുമായി കുട്ടികള്‍ പെട്ടെന്നിഴകി ചേരുന്നത്. 

മാനസികമായി കുട്ടികളുമായി അടുത്ത സാന അവരുടെ ഭാവിക്കു വേണ്ട ചില കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിക്കുന്നുണ്ട്. കുട്ടികളെ പുറം ലോകത്തിലേക്ക് കൊണ്ട് പോയി മൃഗശാലയും കടലുമെല്ലാം കാണിക്കുന്നു. അവരുടെ ഫോട്ടോപ്രദര്‍ശനം സംഘടിപ്പിച്ച് അലപം കാശുണ്ടാക്കുന്നു. പിന്നീട്  അവര്‍ കുട്ടികളെ ഒരു ബോര്‍ഡിങ്ങ് സ്കൂളില്‍ ചേര്‍ക്കാന്‍ ശ്രമിക്കുന്നു. പക്ഷെ മിക്ക സ്കൂളുകള്‍ക്കും വേശ്യാലയങ്ങളിലെ കുട്ടികളെ എടുക്കാനാവുന്നില്ല. മാത്രമല്ല കുട്ടികള്‍ക്കും സ്വതന്ത്രമായ ചുറ്റുപാടുകളില്‍ നിന്നു മെരുങ്ങാന്‍ പ്രയാസമുണ്ട്. അമ്മമാരെ കുട്ടികളില്‍ നിന്നും മാറ്റി നിര്‍ത്തുന്നത് ശ്രമകരം തന്നെയാണു. സുചിത്ര പിന്നെയും എന്റെ മനസ്സിനെ നോവിക്കുന്നു. അവളൂടെ ആന്റിക്ക് അവളുടെ ഭാവിയില്‍ താത്പര്യമില്ലല്ലോ.

ഡോക്യുമെന്ററി മുഴുവന്‍ പകര്‍ത്തിയെഴുതുകയല്ല എന്റെ താത്പര്യം. മറിച്ച് സാധാരണ കുട്ടികളേക്കാള്‍ വേഗത്തിലാണു ഈ കുട്ടികള്‍ കാര്യങ്ങള്‍ സ്വായത്തമാക്കുന്നത് എന്നത് അത്ഭുതം തോന്നിച്ച കാര്യമാണു. അതിലെ അവ്ജിത് എന്ന കുട്ടിയെ ആംസ്റ്റെര്‍ഡാമിലെ ഒരു ഫോട്ടോഗ്രാഫി കോണ്‍ഫരന്‍സിനു വരെ എത്തിക്കാന്‍ അവര്‍ക്കാവുന്നു. ചില കുട്ടികളെ സബേരയില്‍ ചേര്‍ത്തുന്നു. 

അവസാനം കുട്ടികള്‍ക്കെല്ലാം എന്തു സംഭവിച്ചു എന്ന ഒരന്വേഷണത്തോടെ ഡോക്യുമെന്ററി അവസാനിക്കുന്നു. 

ലക്ഷക്കണക്കിനു കുട്ടികളിലെ വിരലിലെണ്ണാവുന്നവരെ രക്ഷപ്പെടുത്തിയതിനാല്‍ മാത്രമാകുന്നില്ല. കുടുമ്പമെന്ന ചട്ടക്കൂടുകലില്‍ ഈ കുട്ടിക്കള്‍ക്ക് അല്പമെങ്കിലും പരിഗനനയുണ്ട്. ഇതുമില്ലാത്ത പതിനായിരങ്ങള്‍ വേറെയുമുണ്ടാകാം. തങ്ങള്‍ക്കൊരു പങ്കുമില്ലാത്ത ജന്മം ദുരന്തം പേറാന്‍ വിധിക്കപ്പെട്ട ലക്ഷങ്ങള്‍. അവരെ കുഞ്ഞുങ്ങളായി മാത്രം കാണുക. നമുക്കെന്തു ചെയ്യാനാകും. ജാതിയുടെ ഉത്ഭവം തൊഴിലായിരുന്നുവെങ്കില്‍ ഒരു പുതിയ ജാതിയായി ഇവരെ പരിഗണിക്കണമോ? അല്ല പുതിയ വേശ്യകളും കൂട്ടിക്കൊടുപ്പുമാരുമായി സാമൂഹിക സേവനം ചെയ്യിക്കണമോ? ബാര്‍ബര്‍മാരില്‍ നിന്നും ചെത്തുകാരില്‍ നിന്നും ഡോക്റ്ററും എഞ്ചിനീയര്‍മാരും വരുന്നത് പോലെ വേശ്യകളില്‍ നിന്നും പുതിയ ഉദയം വേണം. വേശ്യാലയങ്ങളിലും വെളിച്ചമെത്തണം. സാംസ്കാരിക-രാഷ്ട്രീയ-മത നേതൃത്വങ്ങള്‍ ഈ കുട്ടികളെ ഉള്‍കൊള്ളേണ്ടതുണ്ട്. 

യൂട്യൂബ് ലിങ്ക്-

ഒന്നാം ഭാഗം- 
രണ്ടാം ഭാഗം- 
മൂന്നാം ഭാഗം-
നാലാം ഭാഗം
അഞ്ചാം ഭാഗം- 
ആറാം ഭാഗം-