2009, ഡിസംബർ 22, ചൊവ്വാഴ്ച

ഉണ്ണിത്താനുയര്‍ത്തുന്ന ചോദ്യങ്ങള്‍


ഉണ്ണിത്താന്‍ പ്രശ്നത്തെ മറ്റു ചില കോണുകളില്‍ നിന്നും നോക്കികാണുകയാണീ പോസ്റ്റിലൂടെ ഉദ്ദേശിക്കുന്നത്.


ഉണ്ണിത്താന് അമ്പതു വയസ്സെങ്കിലുമായിരിക്കും എന്നാണു ഞാന്‍ കരുതുന്നത്, കൂടെയുണ്ടായിരുന്ന യുവതിക്കു മുപ്പത്തിരണ്ടെന്നു ദേശാഭിമാനി റിപോര്‍ട്ടില്‍, പ്രായപൂര്‍ത്തിയായ രണ്ടുപേര്‍ ഉഭയസമ്മതപ്രകാരം സ്വകാര്യമായി ലൈംഗികതയിലേര്‍പ്പെടുന്നത് എങ്ങിനെയാണ് നിയമത്തിന്റെ ദൃഷ്ടിയില്‍ തെറ്റാകുന്നത്. ഞാന്‍ ചോദിക്കുന്നത് നിയമത്തെ കുറിച്ചാണ്. ഇന്ത്യന്‍ നിയമപ്രകാരം വ്യഭിചാരം പണത്തിനു പകരമല്ലെങ്കില്‍ കുറ്റകരമല്ല, പണം ഇടയില്‍ വരികയാണെങ്കില്‍ അത് വ്യേശ്യാവൃത്തി എന്നതിലേക്കു മാറുന്നു. ഇന്ത്യന്‍ നിയമപ്രകാരം ഒരാണും‌പെണ്ണും ഒന്നിച്ചു യാത്രചെയ്യുന്നതോ വഴിയിലൊരു വീട്ടില്‍ വിശ്രമിക്കുന്നതോ തെറ്റാണെന്നു പറയാമോ? അല്ലെങ്കില്‍ അവരെ വളയുകയും അവരില്‍ വ്യഭിചാരോപണം നടത്തുകയും ചെയ്യുന്നത് തെറ്റെല്ലാതാകുമോ?

ഉണ്ണിത്താന്‍ പിടിക്കപ്പെട്ട വാര്‍ത്ത ഞാനറിയുന്നത് സംഭവത്തിന്റെ പിറ്റേന്ന് രാവിലെയാണ്. യൂട്യൂബില്‍ വാര്‍ത്തകള്‍ കണ്ടു, അയാളുടെ ഭാവമാറ്റങ്ങള്‍ ശ്രദ്ധിച്ചപ്പോള്‍ എന്റെ മനസ്സു പോയത് അപമാനിതയാകുന്ന അയാളുടെ കുടുമ്പത്തെ കുറിച്ചും മക്കളെ കുറിച്ചുമാണ്, അതിനൊരു കാരണമുണ്ട്, ആറേഴു വര്‍ഷങ്ങള്‍ക്കു മുമ്പ് ഞാനറിയുന്ന ഒരു കുടുമ്പത്തിലെ പതിനാലുകാരിയായ ഹരിജന്‍ വേലക്കാരി ഗര്‍ഭിണിയായി. പെണ്‍കുട്ടി കാരണക്കാരനെ പറഞ്ഞില്ല, ജനം വിരല്‍ ചൂണ്ടിയത് വീട്ടിലെ കൗമാരക്കാരനായ മെഡിക്കല്‍ വിദ്യാര്‍ത്ഥിയെ. പെട്ടെന്നാണ് കുറ്റം അവനില്‍ ചാര്‍ത്തപ്പെട്ടത്, കോളേജിലായിരുന്ന അവന്റെയരികില്‍ പോയി അന്യേഷിച്ചപ്പോള്‍ അവന്‍ അവന്റെ നിരപരാധിത്വം വ്യക്തമാക്കി, പക്ഷെ ദുബായിലുള്ള എന്നോട് നാട്ടില്‍ നിന്നും വന്ന ഒരു നാട്ടുകാരന്‍ വരെ പറഞ്ഞത് അവനോട് ഈ പയ്യന്‍ കുറ്റം സമ്മതിച്ചു എന്നായിരുന്നു. അന്നു ഞാന്‍ അവന്റെ വീട്ടിലേക്കു വിളിച്ചപ്പോള്‍ അവന്റെ ഉമ്മ കുറേ കരഞ്ഞു, ഞാന്‍ അവനെയും ഉമ്മയെയും സമാധാനിപ്പിച്ചു. പിന്നീട് പെണ്‍കുട്ടിയുടെ അമ്മാവന്‍ തന്നെയാണ് കാരണക്കാരനെന്നു തെളിയുന്നത് വരെ അവര്‍ നാട്ടില്‍ അപമാനിതരായി.പിന്നീട് നാട്ടില്‍ പോയപ്പോള്‍ അപമാനത്തിന്റെ പഴയ ഓര്‍മകള്‍ അവരെ വീണ്ടും നിസ്സഹയയാക്കുന്നത് ഞാന്‍ കണ്ടു.

പിന്നീട് ഏതൊരു അപമാനകഥകള്‍ കേള്‍ക്കുമ്പോഴും പെട്ടെന്നു മനസ്സില്‍ വരുന്നത് ഈ ചിത്രം തന്നെയായിരുന്നു. അതിനാല്‍ തന്നെ രാജ്മോഹന്‍ ഉണ്ണിത്താനെക്കാള്‍ തെളിഞ്ഞു വന്നത് അവരുടെ കുടുമ്പത്തിന്റെ ചിത്രങ്ങളാണു.

ഞാന്‍ ഉണ്ണിത്താനെ ന്യായീകരിക്കുവാനൊരു ശ്രമം നടത്തുകയല്ല. കാരണം ഇതിനു രണ്ട് ദിവസങ്ങള്‍ക്ക് മുമ്പാണ് സൂഫിയാമദനിയെ കുറിച്ച് തികച്ചും മനുഷ്യവിരുദ്ധമായ ഒരു പ്രസ്ഥാവന ഇയാള്‍ നടത്തിയത്, അതും ഞാന്‍ വായിക്കുന്നത് ഇയാള്‍ക്കെതിരെയുള്ള പോസ്റ്റുകളില്‍ നിന്നാണ്. പീണറായിയുടെ കണ്ണ് സൂഫിയയിലേക്കാണോ എന്നെല്ലാം ചോദിക്കാന്‍ മാത്രം അല്‍‌പനാണിയാളെന്ന് ഞാന്‍ കരുതിയിരുന്നില്ല, സൂഫിയ കുറ്റക്കാരിയാണെങ്കില്‍ ശിക്ഷിക്കപ്പെടണം. പക്ഷെ അതിന്നു ലൈംഗികമായ ഒരു ചുവ തന്റെ കമെന്റില്‍ നല്‍കാന്‍ ഒരു അറിയപ്പെടുന്ന ഉത്തരവാദിത്തമുള്ള സ്ഥാനത്തിരിക്കുന്ന ഒരാള്‍ക്ക് കഴിയുന്നത് നമ്മുടെ സമൂഹത്തിന്റെ കൂടി രോഗമാണെന്നു പറയാതെ വയ്യ.


ഒപ്പം ഉണ്ണിത്താനെ പോലെയുള്ള ഒരാള്‍ ഇങ്ങിനെ പിടിക്കപ്പെടുമ്പോള്‍ ഇതുയര്‍ത്തുന്ന മറ്റു ചില ചോദ്യങ്ങളുണ്ട്.


വേശ്യാവൃത്തിയുടെ പരിധിയില്‍ വരുന്നത്, അല്ലെങ്കില്‍ തെളിയിക്കാന്‍ കഴിയുന്നത് പണം മാത്രമായിരിക്കും, ഉന്നതരായ ആളുകള്‍ക്ക് മറ്റു ചിലവ കൂടി പ്രലോഭനത്തിനായി നല്‍കാന്‍ കഴിയും. ഒരു ജോലി, സ്ഥാനകയറ്റം, സ്ഥലം മാറ്റം എന്നിങ്ങനെ പലതല്ലാം.


കൂടാതെ ഇപ്പോള്‍ സ്ത്രീ സം‌വരണം മുപ്പത്തിമൂന്ന് ശതമാനമാവുമെന്നിരിക്കെ തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളിലത് അമ്പത്‌ വരെയാകുമെന്നിരിക്കെ, തനിക്കൊരു സീറ്റ് തരപ്പെടുത്താന്‍ പിടിപാടുകളില്‍ സ്വാധീനവുമുറപ്പിച്ച് പത്ത് ശതമാനമെങ്കിലും ഇങ്ങിനെയൊന്നുമാവില്ല കയറിപറ്റുന്നെതെന്ന് നമുക്കെങ്ങിനെ പറയാനാകും. അങ്ങിനെ തോന്നിയാല്‍ അതൊരു സ്ത്രീ വിരുദ്ധ ചിന്തയാകുമോ?


ജനാധിപത്യം വിജയിക്കട്ടെ-

2009, ഡിസംബർ 16, ബുധനാഴ്‌ച

കത്ത് പാട്ടിലൂടെ ഒരു യാത്ര

അന്ന് ആറേ ഏഴോ വയസ്സായിക്കാണും, തേച്ചു മിനുക്കിയ മുറ്റം മുഴുവന്‍ വയലില്‍ നിന്നും കൊണ്ടുവന്ന നെല്ലിന്‍ കറ്റകളാണ്, കൃഷിപ്പണിക്കാരികള്‍ മെതി തുടങ്ങാനായി നില്‍ക്കുകയാണ്, ഇതെല്ലാം കണ്ട് നില്‍ക്കുന്ന എന്നിലെ കലാകാരനുണര്‍ന്നു, ഞാന്‍ അന്നത്തെ സൂപര്‍ഹിറ്റ് പാടി

രണ്ടോ നാലോ വര്‍ഷം മുമ്പ് നിങ്ങള്‍ വന്ന് -
എട്ടോപത്തോ നാളുകള്‍ മാത്രം വീട്ടില്‍ നിന്ന്
അതിലുണ്ടായൊരു കുഞ്ഞിന് മൂന്ന് വയസ്സായിന്ന്
അവനെന്നും ചോദിക്കും ബാപ്പാ എവിടേന്ന്
ഓടിച്ചാടിക്കളിക്കും- മോന്‍ ബാപ്പാനെ മാടി മാടി വിളിക്കും

മെതി സ്ഥലത്തേക്ക് വരുമ്പോള്‍ അമ്മാവന്‍ കേള്‍ക്കുന്നത് എന്റെ കലാപ്രകടനമാണ്, പുള്ളി സമ്മാനം ഉടന്‍ തന്നു
പോടവ്ട്ന്ന്- അതിലുണ്ടായൊരു കുട്ടി- വേണ്ടാത്തതാ പടിക്കൊള്ളൂ- പെണ്ണുങ്ങള്‍ കൂട്ടച്ചിരി നടത്തുമ്പോള്‍ ഞാന്‍ തലയും താഴ്ത്തി സ്ഥലം കാലിയാക്കി.

അപ്പോഴും എനിക്കു മനസ്സിലായിരുന്നില്ല, എല്ലാ കോളാമ്പിയിലൂടെയും വരുന്ന എല്ലാരുടെയും നാവിന്റെ തുഞ്ചത്തുള്ള ഒരു പാട്ട് ഞാന്‍ പാടിയപ്പോള്‍ മാത്രമെന്തെ ഇത്ര വേണ്ടാത്തതായതെന്ന്,

സഹവാസിയുടെ ബ്ലോഗില്‍ നിന്നും പഴയ പാട്ട് വീണ്ടും കേട്ടപ്പോള്‍ ഓര്‍മവന്നത് എന്റെ ഈ കുട്ടിക്കാലനുഭവമായിരുന്നു. ഇപ്പോള്‍ വീണ്ടും ഈ വേണ്ടാത്തതിലൂടെ യാത്ര ചെയ്യുമ്പോള്‍ ചില വേണ്ടാത്ത തോന്നലുകള്‍ എനിക്കു കുറിക്കാന്‍ തോന്നുന്നു.

എണ്‍പതുകളിലെ ഗള്‍ഫ് മലയാളികള്‍ ഇത്രമേല്‍ കേട്ട ഒരുപാട്ടുണ്ടാവുമോ എന്നു സംശയമാണു, അവരുടെ ഭാര്യമാരും. വരികളാകട്ടെ ഇപ്പോള്‍ കേള്‍ക്കുമ്പോള്‍ അവരുടെ നിസ്സഹായതയുടെ മേലുള്ള ഒരു വലിയ വെല്ലുവിളിയായാണ് എനിക്കനുഭവപ്പെടുന്നത്-

ഞങ്ങള്‍ക്കെല്ലാം സുഖമാണീവിടെ എന്നു തന്നെ എഴൂതീടട്ടെ- എന്ന് തുടങ്ങുന്ന കത്ത് പാട്ടിലെ ചില വരികലിലൂടെ

മധുവിധു നാളുകള്‍ മനസ്സില്‍ കളിക്കുന്നു മധുരക്കിനാവുകള്‍ മാറോടണക്കുന്നു-
മലരണി രാത്രികള്‍ മഞ്ഞില്‍ കുളിക്കുന്നു- മണിയറക്കട്ടിലോ മാടി വിളിക്കുന്നു
എങ്ങിനെ ഞാനുറങ്ങും-

പൂക്കുഞ്ഞിപ്പൈതലല്ലെ- ആ മുഖം കാണാന്‍ പൂതി നിങ്ങള്‍ക്കുമില്ലെ-

ഇന്നു ഞാന്‍ പാര്‍ക്കും കരിങ്കല്‍ തടവറ-
മനമോഹങ്ങള്‍ കൊന്ന് കുഴിച്ചിട്ട കല്ലറ

തുടങ്ങിയ കത്തവസാനിക്കുന്നത് തന്റെ പ്രിയതമനോട് ഒരു തിരിച്ച് വരവിന് ആവശ്യപ്പെട്ടാണ്.

ജമീലിന്റെ തന്നെ മറുപടിയിലോ

കത്തിന് ഒരു മറുപടിയില്ല ഉത്തരം മുട്ടിപ്പോയി-

എത്രയും സൂക്ഷിച്ച് വീട്ടില്‍ നീ നിന്നാലും
പറ്റിപ്പോകും -തെറ്റ് പറ്റിപ്പോകും
അയലത്ത് കടമെടുത്തൊരു ഗഡുവതില്‍ പെട്ടും പോകും
നീയും പെട്ടും പോകും

പെണ്ണിന്റെ ആവശ്യമറിയാത്തൊരു ഭര്‍ത്താവ്,
പൊണ്ണന്‍ അവനാവളുടെ തെറ്റിന്റെ കര്‍‌ത്താവ്
അവസരമാണാവശ്യത്തിന്‍ മാതാവ്,
അതിനിടം കൊടുക്കുന്നവന്‍ വിഡ്ഡികളുടെ നേതാവ്

മാനാഭിമാനമുള്ള പുരുഷന്റെ നേര്‍ക്കാണ്,
മറുപടി പറയാന്‍ കഴിയുന്നത് ആര്‍ക്കാണ്
തരിച്ച് പോകും പൌരുഷം തെറിച്ച് പോകും

അടുത്ത പ്ലെയിനില്‍ കയറി പുറപ്പെടുന്ന പുരുഷനില്‍ അവസാനിക്കുന്ന മറുപടിപ്പാട്ട്

പാട്ടിനെ കുറിച്ചുള്ള ഒരു വിലയിരുത്തലല്ല എന്റെ താത്പര്യം- മറിച്ച് അന്നത്തെ ഗാനമേളകളില്‍ ഈ പാട്ട് ഒരനിവാര്യ ഘടകമായിരുന്നു. ഒരു പ്രാവശ്യമെങ്കിലും കേള്‍ക്കാത്ത ദിവസങ്ങള്‍ വിളരവും, മിക്ക ഗള്‍ഫുകാരനും കാണാപാഠമായ വരികള്‍.

പാട്ടില്‍ മാത്രമാണ് ഉടനെതന്നെ തിരിക്കാന്‍ കഴിയുന്ന ഭര്‍ത്താവുള്ളത്. ഒരു കത്ത് പോലും രണ്ട് മുതല്‍ മൂന്നാഴ്ച്ച വരെ കഴിഞ്ഞു കിട്ടുന്ന അക്കാലത്ത്, തങ്ങള്‍ക്ക് ശരിക്കും കിട്ടുകയാണെങ്കില്‍ വായിക്കാന്‍ ഒരു സുഖവും നല്‍കാത്ത തനിക്ക് പരിഹരിക്കാന്‍ കഴിയാത്ത കുറെ നീറ്റലുകളിലൂടെയാണു കൊണ്ടു പോകുന്ന കത്തിനെ ഇത്രമേല്‍ ആഘോഷിപ്പിക്കാന്‍ ചെലുത്തിയ സ്വാധീനമെന്തായിരിക്കണം?

മലയാളി ദുരന്തങ്ങളെ ആസ്വദിക്കുന്നുണ്ടോ?

അതോ തന്റെ ഭാര്യയല്ല, താനല്ല ഇതിലെ കഥാപാത്രമെന്ന മനോഭാവത്തിലെ വൈകൃതമോ?

2009, നവംബർ 22, ഞായറാഴ്‌ച

കേരള ചരിത്രത്തിലൂടെ-14

മുഹെമദ്‌അലി മരക്കാര്‍ എന്ന കുഞ്ഞാലി മരക്കാര്‍ നാലാമന്‍.

1595-ല്‍ പട്ടുമരക്കാര്‍ തന്റെ കുഞ്ഞാലി എന്ന പദവി അനന്തിരവനായ മുഹെമദ്‌അലിക്കു നല്‍കി. പദവി ഏറ്റെടുത്ത ശേഷം ആദ്യം ചെയ്തത് കോട്ടയെ സംരക്ഷിക്കുവാനുള്ള നടപടികളായിരുന്നു. കോട്ട മതില്‍ കൂടുതല്‍ സുരക്ഷയുള്ളതാക്കുകയും ചുറ്റും കിടങ്ങുകുഴിക്കുകയും ചെയ്ത് നിലവിലുള്ള മറ്റു കോട്ടകളെക്കാള്‍ സുരക്ഷിതമാക്കി. അതിന്നു ശേഷം തന്റെ കര്‍മ രംഗമായ കടലിലേക്കിറങ്ങി.

ഈ സമയത്താണു മംഗലാപുരത്തിന്നടുത്ത ഉള്ളാളിലെ തിരുമല ദേവി മഹാറാണിയെ പറങ്കികള്‍ അക്രമിച്ചത്. ഇതിനെ കുഞ്ഞാലി മംഗലാപുരം രാജാവായ ബങ്കര രാജാവു മായി ചേര്‍ന്ന് പരാജയപ്പെടുത്തി പറങ്കികളെ പിന്തിരിപ്പിച്ചു. ഈ അവസരം പറങ്കികള്‍ നന്നായി മുതലെടുത്തു. അവര്‍ സാമൂതിരിയെകണ്ട് മഹാറാണിയുമായി ചേര്‍ന്ന് കുഞ്ഞാലി പുതിയ ഒരു രാജ്യം ഉണ്ടാക്കുവാനുള്ള ശ്രമമാണെന്ന് ധരിപ്പിക്കുന്നതില്‍ വിജയിച്ചു. ഇത് മാനസികമായി കുഞ്ഞാലിയെ കുറിച്ച് ആശങ്കയുണ്ടാക്കുന്നതിലെത്തിച്ചു. തങ്ങളുടെ ഇന്ത്യയിലെ സമുദ്രാധിപത്യം വളരെ സുഖകരമായിരിക്കുമെന്നായിരുന്നു പറങ്കികള്‍ ധരിച്ചിരുന്നത്. അതിന്നു വിപരീതമായി ഇത്തരമൊരു ചെറുത്ത് നില്പ് കച്ചവടം ദുഷ്കരമാക്കുക മാത്രമല്ല യുദ്ധച്ചിലവ് ക്രമാതീതമയി വര്‍ദ്ധിപ്പിക്കുകയും ചെയ്തിരുന്നു. അതിനാല്‍ സാമൂതിരിയുമായി സഖ്യം മാത്രമാണു പോംവഴി എന്ന് പറങ്കികള്‍ക്കറിയാമായിരുന്നു.

ഈ ശ്രമങ്ങള്‍ക്കിടയിലും കിട്ടുന്നയവസരങ്ങളിലെല്ലാം തന്നെ പറങ്കികള്‍ കൊള്ളയും കൊലപാതകങ്ങളും തുടര്‍ന്നു കൊണ്ടേയിരുന്നു. കുഞാലിയുടെ അനന്തിരവനായ ഖ്വാജ മൂസയുടെ പോരാട്ടങ്ങള്‍ പോര്‍ച്ചുഗീസ് ചരിത്രകാരന്മാരെപ്പോലും അമ്പരപ്പിക്കുന്നവറ്യായിരുന്നു. 20 ചങ്ങാടങ്ങളിലായി നിരവധി പറങ്കികപ്പലുകളെ അക്രമിച്ച് നശിപ്പിച്ച മൂസയെ അവസാനം നശിപ്പിക്കുന്നത് ആദ്രേ ഫെര്‍ട്ടോയുടെ നായകത്വത്തിലെത്തിയ പടക്കപ്പല്‍ കൂട്ടമായിരുന്നു. ഈ യുദ്ധത്തില്‍ മൂസക്ക് ജീവന്‍ കിട്ടിയതു തന്നെ കടലില്‍ ചാടി നീന്തിയായിരുന്നു.

ഈ സമയം സാമൂതിരിയെ വശത്താക്കാന്‍ വൈസ്രോയി അല്‍‌വാറോ ഡി അംബ്രാച്ചേയെന്ന സമര്‍ത്ഥനായ നാവികനെ നിയമിച്ചു. പൊന്നാനിയില്‍ കോട്ട കെട്ടുവാനനുവദിച്ചതില്‍ മുസ്ലിങ്ങള്‍ മാനസികമായി സാമൂതിരിയോട് അകന്നു തുടങ്ങിയിരുന്നു. ഈ സന്ദര്‍ഭത്തിലേക്ക് നല്ല രീതിയില്‍ എണ്ണയൊഴിക്കാന്‍ പറങ്കികള്‍ക്കു കഴിഞ്ഞു. ഈ നയതന്ത്ര വിജയം പറങ്കികളുടെ വലിയ വിജയം തന്നെയായിരുന്നു. കുഞ്ഞാലി സാമൂതിരിയെ അംഗീകരിക്കുന്നില്ലെന്നും മുസ്ലിങ്ങളുടെ രാജാവെന്നും ഇന്ത്യന്‍ കടലുകളുടെ അധിപതിയെന്നുമുള്ള പദവികള്‍ സ്വീകരിച്ചിരിക്കുന്നുമെന്നും സമൂതിരിയെ ധരിപ്പിക്കുന്നതില്‍ അല്‌വാറോ വിജയിച്ചു. ചരിത്രത്തിലെ ഏറ്റവും ദുഖ്ഃകരമായ ചില സംഭവങ്ങള്‍ അരങ്ങേറിയെന്നതായിരുന്നു ഇതിന്റെ പരിണതി.

1597-ല്‍ ഫ്രാന്‍സിസ്കോ ഡ ഗാമ വൈസ്രൊയിയായി എത്തി. കുഞ്ഞാലിയെ തളക്കാതെ വ്യാപാരം മുന്നോട്ടു പോകുകില്ലെന്ന് ബോധ്യമുള്ള വൈസ്രോയി കുഞ്ഞാലിക്കെതിരെ സാമൂതിരിയെ കൊണ്ട് യുദ്ധപ്രഖ്യാപനം നടത്തി. കുഞ്ഞാലിക്കെതിരെയായ യുദ്ധത്തിനുള്ള പ്രതിരോധപ്രവര്‍ത്തനനങ്ങള്‍ ആസൂത്രണം ചെയ്തു. പറങ്കി നാവികവ്യൂഹം എല്ലാ സന്നാഹങ്ങളോടും കൂടി വൈസ്രോയിയുടെ സഹോദരനായ മുപ്പതു വയസ്സുകാരനായ ലൂയി ഡ ഗാമയെ നാവികനായി നിയമിച്ചു. 1597 ആദ്യത്തില്‍ വമ്പിച്ച സന്നാഹങ്ങളുമായി ഇന്ത്യയിലേക്കു തിരിക്കാന്‍ പദ്ധതിയിട്ടു. എന്നാല്‍ ഈ സമയത്താണ് ചരിത്രത്തിലെ മറ്റൊരു പ്രധാന സംഭവത്തിനു തുടക്കം കുറിക്കുന്നത്. ഇന്ത്യയിലേക്കു ഫ്രാന്‍സിസ്കോ ഡ ഗാമ വന്ന കപ്പല്‍ നിരവധി ചരക്കുമായി മടങ്ങുമ്പോള്‍ പുതിയ കടല്‍ ഭീഷണിയായി വന്ന ലന്തക്കാര്‍ (ഡച്ചുകാര്‍) രണ്ടു കപ്പലുമായി പറങ്കികപ്പലിനെ അക്രമിക്കുകയും അറബിക്കടലില്‍ മുക്കിക്കളയുകയും ചെയ്തു. കൂടാതെ കടല്‍ കൊള്ളക്കിറങ്ങിയ ക്യാപ്റ്റന്‍ ഡിമെല്ലോയുടെ കപ്പല്‍ കുഞ്ഞാലിയുടെ നാവികര്‍ പിടിച്ചെടുക്കുകയും അതിലുള്ള പരങ്കികളെ വധിക്കുകയും ചെയ്തു. 1597- നവമ്പര്‍ മാസത്തില്‍ ലൂയി കേരളത്തിലേക്കു തിരിച്ചു.

സാമൂതിരിക്ക് കുഞ്ഞാലിയുമായി യഥാര്‍ത്ഥത്തില്‍ ഒരു യുദ്ധത്തിന്നു താത്പര്യമില്ലായിരുന്നുവെന്നും എന്നാല്‍ തന്റെ മേല്‍ക്കോയ്മ അംഗീകരിപ്പിക്കാന്‍ നടത്തിയ ശ്രമത്തിന്റെ ഒരു ഭാഗമായിരുന്നുവെന്നും ചില ചരിത്രകാരന്മാര്‍ അഭിപ്രായപ്പെടുന്നു. കുഞ്ഞാലിയാകട്ടെ താനൊരിക്കലും സാമൂതിരിയുടെ താത്പര്യത്തിന്നെതിരായിട്ടില്ലെന്ന വിശ്വാസക്കാരനുമായിരുന്നു. ഇതിന്നു പിന്‍ബലമായി യുദ്ധത്തിന്നു പടക്കളത്തിലേക്കു ലൂയി ക്ഷണിച്ചപ്പോള്‍ ചില വ്യവസ്ഥകള്‍ക്കനുസൃതമായേ യുദ്ധത്തീനു താത്പര്യമുള്ളൂവെന്ന് സാമൂതിരി ലൂയിയെ അറിയിക്കുകയും വ്യവസ്ഥകള്‍ വൈസ്രോയി അംഗീകരിക്കാതെ ലൂയിയോട് തിരിച്ച് പോരുവാന്‍ കല്‍പ്പിക്കുകയുമാണുണ്ടായത്. അങ്ങിനെ ആറുമാസത്തിന്നു ശേഷം 1598-ലൂയി മടങ്ങിപ്പോയി.

ഈ അവസരം കോഴിക്കോട്ടെ ആന്തോണിയോ പാതിരി നന്നായി ഉപയോഗിക്കുകയും സമൂതിരിയുടെ നിത്യസന്ദര്‍ശകനായ അദ്ദേഹത്തിന്റെ പരിശ്രമത്തിന്റെ ഫലമായി സമൂതിരി ഗോവയിലുള്ള പറങ്കികളെ തന്റെ യുദ്ധസന്നദ്ധത വീണ്ടുമറിയിക്കുകയും ചെയ്തു.ഈ സമയം ധാരാളം കള്ളക്കഥകളും പ്രചരിക്കുന്നുണ്ടായിരുന്നു. സാമൂതിരിയുടെ ഒരാനയുടെ വാല്‍ കുഞ്ഞാലി വെട്ടിയെന്നുമെല്ലാം - ഇതെല്ലാമായിരുന്നു സാമൂതിരിയെ പ്രകോപിപ്പിച്ചതിന്റെ അടിസ്ഥാനം.

കിട്ടിയ അവസരം പറങ്കികള്‍ ഉപയോഗിച്ചു. 1599 മാര്‍ച്ചില്‍ പുതുപട്ടണം കോട്ട പറങ്കികളും സാമൂതിരിയും കൂടി പ്രതിരോധിച്ചു. ഒരു വലിയ സന്നാഹങ്ങളോടെയായിരുന്നു പറങ്കിപ്പടയുടെ പുറപ്പാട്. ലൂയി ഡ ഗാമ, പെറിയോറ, ലൂയി ഡ് സില്‍‌വ, മേജര്‍ ആന്റണി എന്നിവരടങ്ങിയ വിദഗ്ദരായ കപ്പിത്താന്മാരുടെ നായകത്വത്തില്‍ യുദ്ധമാരംഭിച്ചു. പക്ഷേ പറങ്കികളെ പോലും അമ്പരപ്പിച്ച് കുഞ്ഞാലിയുടെ നേതൃത്വത്തില്‍ ഈ നീക്കം പരാജയപ്പെടുത്തി. പെറിയോറ, സില്‍‌വ, ലെയ്‌വ എന്നിവരെയടക്കം പ്രമുഖരായ നാവികരെ കുഞ്ഞാലിയുടെ മാപ്പിളമാര്‍ വധിച്ചു കളഞ്ഞു. പെറിയോറക്ക് കോട്ടയുടെ ഒരു ഭാഗത്തു വിടവുണ്ടാക്കാനും മാപ്പിളമാരിലെ അഞ്ഞൂറോളം പേരെ വധിക്കുവാന്‍ കഴിഞ്നു എന്നതുമാണ് ആകെ എടുത്തുപറയാന്‍ കഴിഞ്ഞത്. എന്നാല്‍ ഇതിനേക്കാള്‍ എത്രയോ ഇരട്ടി പറങ്കികളെയും വിദഗ്ദരായ 40 നാവികരെയും വധിക്കുവാന്‍ കുഞ്ഞാലിക്കു കഴിഞ്ഞു. പോര്‍ച്ചുഗീസിന്റെ ഏഷ്യയിലെ ഏറ്റവും വലിയ മാനഹാനി എന്നാണ് പോര്‍ച്ചുഗീസ് ചരിത്രകാരന്മാര്‍ ഈ യുദ്ധത്തെ വിലയിരുത്തിയത്.

പരാജയമറിഞ്ഞ വൈസ്രോയി ആന്‍ഡ്രി ഫെര്‍ട്ടോഡയെ പുതിയ കമാന്ററായി നിശ്ച്ചയിച്ചു യുദ്ധം പുനരാരംഭിക്കുവാന്‍ തീരുമാനിച്ചു.

കരയില്‍ നിന്നും കടലില്‍ നിന്നും ആക്രമനം ശക്തമായാല്‍ തനിക്കു പിടിച്ചു നില്‍ക്കാന്‍ കഴിയീല്ലെന്ന് യുദ്ധതന്ത്രജ്ഞനായ കുഞ്ഞാലിക്കറിയാമായിരുന്നു. 1599-ഡിസമ്പറില്‍ യുദ്ധൊ പുനരാരംഭിച്ചു. കുഞ്ഞാലിക്ക് പുറമെ നിന്നും കിട്ടിയ ഏക സഹായം ഉള്ളാളിലെ മഹാറാണി കൊടിത്തയച്ച 3000 ചാക്ക് അരി മാത്രമായിരുന്നു. സാമൂതിരിയുടെ കരസേനയിലെ 20000 നായര്‍ പടയാളികള്‍ കരമാര്‍ഗ്ഗം കോട്ട വളഞ്ഞു. മാസങ്ങള്‍ നീണ്ടു നിന്ന പ്രതിരോധത്തിന്നിടയില്‍ പലപ്പോഴായി ഏറ്റുമുട്ടലുകളുണ്ടായി ധാരാളം ആളപായങ്ങളുണ്ടായി. അവസാനം താനും അനുയായികളും സാമൂതിരിക്കു മുമ്പില്‍ കീഴടങ്ങാമെന്നും ജീവഹാനിയില്ലാതെ വിട്ടയച്ചാല്‍ മാത്രം മതിയെന്നും കുഞ്ഞാലി സാമൂതിരിയെ തന്റെ ദൂതന്മാര്‍ മുഖേനെ അറിയിച്ചു.
1599- മാര്‍ച്ച് 31- നു മുമ്പ് കീഴടങ്ങിയാല്‍ ജീവനും സ്വത്തും ഉറപ്പു നല്‍കാമെന്നു സാമൂതിരി കുഞ്ഞാലിയെ അറിയിച്ച് കത്ത് കൊടുത്തു. ഈ ഉറപ്പിന്റെ പിന്‍ബലത്തില്‍ മാര്‍ച്ച് 16-ന് കുഞ്ഞാലി സാമൂതിരിക്കു കീഴടങ്ങാന്‍ തയ്യാറായി. ആദ്യം സ്ത്രീകളും കുട്ടികളുമടക്കം നാനൂറ് പേരാണു കോട്ടയില്‍ നിന്നും പുറത്തു വന്നത്, മുറിവ് പറ്റി ക്ഷീണിതരായ അവരെ പോകുവാന്‍ അനുവദിച്ചു. കറുത്ത ഒരു ശീലകൊണ്ട് തലമറച്ച് കയ്യില്‍ ഒരു വാളുമായി കുഞ്ഞാലി അവസാനമായി കോട്ടയില്‍ നിന്നും പുറത്തു കടന്നു. മൂന്നു സഖാക്കള്‍ക്ക് നടുവിലായിറങ്ങിയ കുഞ്ഞാലി ഉയരം കുറഞ്ഞ വടിവൊത്ത ശരീരത്തോടു കൂടിയ ഒരാളായിരുന്നു. തന്റെ കയ്യിലെ വാള്‍ സാമൂതിരിയുടെ കാല്‍ക്കല്‍ വച്ചു വിനയത്തോടെ വണങ്ങി. പെട്ടെന്നാണ് എല്ലാവരെയും അമ്പരപ്പിച്ചു പടനായകനായ ഫെര്‍ട്ടാഡോ കുഞ്ഞാലിയെ വിലങ്ങുവച്ച് വലിച്ചിഴച്ചു. സമൂതിരി നോക്കിനില്‍ക്കെയുള്ള ഈ അക്രമണം സാമൂതിരിയുടെ നായര്‍ പടയാളികളെ പോലും രോഷാകുലരാക്കി. വളരെ പണിപ്പെട്ടാണു സാമൂതിരിക്ക് അവരെ നിയന്ത്രിക്കാന്‍ സാധിച്ചത്. അപ്പോഴേക്കും പറങ്കികള്‍ കുഞ്ഞാലിയേയും കൊണ്ട് രംഗം വിട്ടിരുന്നു.

വലിയ സന്തോഷത്തോടെ ഫെര്‍ട്ടോഡെയും സാമൂതിരിയും മരക്കാര്‍ കോട്ടയിലേക്കു പ്രവേശിച്ചു. കോട്ടയെ തകര്‍ത്തു പട്ടണം കൊള്ളയടിച്ച് കൊള്ളമുതല്‍ പങ്കിട്ടെടുത്തു.

മാര്‍ച്ച് 25 ന് ഫെര്‍ട്ടോഡെ കുഞ്ഞാലിയെയും 40 സഖാക്കളെയും കൊണ്ട് ഗോവയിലേക്കു തിരിച്ചു. വമ്പിച്ച പരിപാടികളോടെ പറങ്കികള്‍ വിജയാഘോഷം നടത്തി. കുഞ്ഞാലിയെ ജനങ്ങളുടെ മുന്നില്‍ പ്രദര്‍ശിപ്പിച്ചു. ട്രോങ്കോയെന്ന ജയിലില്‍ കുഞ്ഞാലിയെയും കൂട്ടരെയും തടവുകാരാക്കി. തങ്ങള്‍ക്കു കഴിയാവുന്ന എല്ലാ പീഡനങ്ങളുമേല്പിച്ചു. പോര്‍ച്ചുഗീസ് ചരിത്രകാരനായ ഡോക്റ്റര്‍ കുട്ടോക്ക് പറയുന്നത് ജയിലില്‍ കൃസ്ത്യന്‍ പാതിരിമാര്‍ കുഞ്ഞാലിയെ മതപരിവര്‍ത്തനത്തിനം ചെയ്യുകയാണെങ്കില്‍ സ്വാതന്ത്രനാക്കാമെന്നു വാഗ്ദാനം നല്‍കി പ്രലോഭിച്ചിരുന്നു എന്നായിരുന്നു.

തൂക്കിലേറ്റാന്‍ നിശ്ചയിച്ചതിന്നു തലേനാള്‍ രാത്രി മുഴുവന്‍ കുഞ്ഞാലി പ്രാര്‍ത്ഥനയിലായിരുന്നുവെന്ന് രേഖപ്പെടുത്തിയിരിക്കുന്നു. പിറ്റേന്ന് രാവിലെ ഗോവയിലെ നാല്പതു പള്ളികളില്‍ നിന്നും പാതിരികളും കന്യാസ്ത്രീകളുമടക്കം ആയിരക്കണക്കിനാളുകള്‍ അരമന മൈതാനിയില്‍ എത്തിച്ചേര്‍ന്നിരുന്നു. ഒരുത്സവപ്രതീതിയിലായിരുന്നു ഗോവ. കരിമരുന്നും കൊടിതോരണങ്ങളുമായി അണിഞ്ഞൊരുക്കിയ മൈതാനിയുടെ നടുവിലേക്ക് കുഞ്ഞാലിയെ കൊണ്ടുവന്നു. അദ്ദേഹത്തിന്റെ കൂടെ താന്‍ പറങ്കികളുടെ കപ്പലില്‍ നിന്നും രക്ഷിച്ച ചൈന അലിയെന്ന ചെറുപ്പക്കാരനുമുണ്ടായിരുന്നു, നല്ലൊയൊരു നാവികനായി കുഞ്ഞാലി വളര്‍ത്തി കൊണ്ട് വരികയായിരുന്നു അയാളെ. സദസ്സിനെ വണങ്ങിയ കുഞ്ഞാലിയെ ഒരു മഴുകൊണ്ട് ആരാച്ചാര്‍ വെട്ടി കൊലപ്പെടുത്തി.

അങ്ങിനെ കുഞ്ഞാലി നാലാമനെന്ന മുഹെമദ് അലിയുടെ ചരിത്രം ഒരു ചരിത്രത്തിന്റെ കൂടി അന്ത്യമായി.

2009, നവംബർ 16, തിങ്കളാഴ്‌ച

കേരള ചരിത്രത്തിലൂടെ-13

പട്ടു മരക്കാരെന്ന കുഞ്ഞാലി മൂന്നാമന്‍

കുഞ്ഞാലി രണ്ടാമന്റെ മരണ ശേഷം നാവികരുടെ തലവനായി നിയമിതനായ പട്ടുമരക്കാരാണ് കുഞ്ഞാലി മൂന്നാമന്‍ എന്ന പേരില്‍ അറിയപ്പെടുന്നത്.

കുഞ്ഞാലി രണ്ടാമന്റെ മരണ സമയത്ത് സാമൂതിരി ചാലിയം കോട്ട പിടിച്ചടക്കാനുള്ള ശ്രമത്തിലായിരുന്നുവെന്ന് പറഞ്ഞിരുന്നുവല്ലോ.ഇതേ സമയം തന്നെയായിരുന്നു ബീജാപ്പൂര്‍ സുല്‍ത്താന്‍ ഗോവയും അഹ്‌മദ് നഗര്‍ സുല്‍ത്താന്‍ ചൌളും ആക്രമിച്ചത്, ഈ രണ്ടു യുദ്ധങ്ങളും സന്ധിയാവുകയായിരുന്നു. എന്നാല്‍ അപ്പോഴേക്കും പറങ്കി-മാപ്പിള യുദ്ധങ്ങള്‍ക്ക് ഒരു മതകീയ മാനവും വന്നിരുന്നു.
മുമ്പേ പറങ്കികള്‍ തരം കിട്ടുമ്പോഴെല്ലാം മുസ്ലിം പള്ളികള്‍ ആക്രമിക്കുന്നത് അവരെ മുസ്ലിങ്ങളുടെ ശത്രുക്കളാക്കിയിരുന്നു. അതിനാല്‍ തന്നെ സൈനുദ്ദീന്‍ മഖ്ദൂമിനെപ്പോലെയുള്ള മതപണ്ഡിതന്മാര്‍ ഇതൊരു ജിഹാദ് ആയി പ്രഖ്യാപിച്ചു. അതോടു കൂടി ചാലിയം കോട്ട പിടിച്ചടക്കുന്ന യുദ്ധത്തില്‍ പൊന്നാനി, പരപ്പനങ്ങാടി, താനൂര്‍, കോഴിക്കോട് തുടങ്ങിയ ഭാഗങ്ങളില്‍ നിന്നുള്ള മുസ്ലിങ്ങള്‍ പങ്കാളികളായി.

മഖ്ദൂമിന്റെ തുഹ്ഫയില്‍ നിന്നും- “കോട്ട ആക്രമിക്കുവാന്‍ തന്റെ സൈന്യാധിപന്റെ കീഴില്‍ ജൂലൈ ആദ്യത്തില്‍ വലിയൊരു സൈന്യത്തെ സാമൂതിരി അയച്ചു. താനൂര്‍ പരപ്പനങ്ങാടി എന്നിവിടങ്ങളിലെ മുസ്ലിങ്ങള്‍ ഈ ആക്രമണത്തില്‍ ഭാഗഭാക്കുകളായി. കോട്ടക്കു പുറത്ത്‌വച്ച് നടന്ന ഏറ്റുമുട്ടലില്‍ പറങ്കികള്‍ക്കു കനത്ത നാശനഷ്ടങ്ങല്‍ സംഭവിച്ചു. അവര്‍ കോട്ടക്കകത്ത് അഭയം തേടി.സാമൂതിരിയുടെ സൈന്യം കോട്ട വളഞ്ഞു. കോട്ടക്കു ചുറ്റും കിടങ്ങുകളുണ്ടാക്കി. പ്രതിരോധം തുടങ്ങി രണ്ട് മാസം നീണ്ടപ്പോള്‍ സാമൂതിരി കൂനന്‍ എന്ന സ്ഥലത്തേക്കു താമസം മാറ്റി യുദ്ധ നേതൃത്വം ഏറ്റെടുത്തു. കോട്ടക്കകത്തേക്കു യാതൊന്നും കൊണ്ടുപോകാതിരിക്കാന്‍ ജാഗ്രത പാലിക്കണമെന്നു കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു. ഭക്ഷണ ദൌര്‍ബല്യം രൂക്ഷമായപ്പോള്‍ കോട്ടക്കകത്തുണ്ടായിരുന്നവര്‍ക്കു നായയുടെതടക്കം ജീവികളുടെ മാംസം കഴിക്കേണ്ടതായി വന്നു. കഷ്ടപ്പാട് സഹിക്കാതെ ഒളിച്ചോടിപ്പോന്ന ജോലിക്കാരെ യാതൊരുപദ്രവും ചെയ്യാതെ പട്ടാളക്കാര്‍ വിട്ടയച്ചു. പറങ്കികള്‍ കണ്ണൂരില്‍ നിന്നും കൊച്ചിയില്‍ നിന്നും ഭക്ഷണങ്ങളയച്ചുവെങ്കിലും കോട്ടയിലെത്തുവാന്‍ സാധ്യമായിരുന്നില്ല. കടലില്‍ വച്ചു തന്നെ അത് നശിപ്പിക്കപ്പെട്ടു. കോട്ടയില്‍ നിന്നും സമാധാന അഭ്യര്‍ത്ഥനയുമായി ദൂതന്മാര്‍ സാമൂതിരിയുടെ അടുത്തെത്തി. യുദ്ധച്ചിലവും വലിയ പീരങ്കികളും നല്‍കാമെന്നായിരുന്നു വ്യവസ്ഥ, എന്നാല്‍ സാമൂതിരിയും മാപ്പിളമാരും ഈ വ്യവസ്ഥ അംഗീകരിച്ചില്ല. ദിവസങ്ങല്‍ക്കകം കോട്ടയും പീരങ്കികളും പൂര്‍ണ്ണമായും കീഴടങ്ങാമെന്നും തങ്ങളെ ഉപദ്രവിക്കാതെ വിട്ടയച്ചാല്‍ മതിയെന്നും സ്വന്തം സമ്പാദ്യം മാത്രം കൊണ്ടുപോകാന്‍ അനുവദിക്കണമെന്നുമായി നിവേദനം വന്നു. ഇത് സാമൂതിരി അംഗീകരിച്ചു. ജമാദുല്‍ ആഖിര്‍ 10-ം തീയതി ( 1571 നവമ്പര്‍ ) ആയിരുന്നു ഇത്.“

പറങ്കികള്‍ കോട്ട വിട്ടയുടനെ മാപ്പിളമാരും നായര്‍പ്പടയാളികളൂം ചേര്‍ന്ന് കോട്ട മുഴുവന്‍ പൊളിച്ചുമാറ്റി വിജയമാഘോഷിച്ചു. കോട്ടയുടെ അവസാനക്കല്ലു വരെ അവര്‍ ഇളക്കിമാറ്റി. പറങ്കികള്‍ കോട്ടപണിയാനായി പൊളിച്ച പള്ളികള്‍ പുനസ്ഥാപിക്കാനായി സാമൂതിരി കോട്ടയുടെ കല്ലും മരങ്ങളും മുസ്ലിങ്ങള്‍ക്കു വിട്ടു കൊടുത്തു. ചാലിയം കോട്ട പിടിച്ചെടുത്തത് പറങ്കികളുടെ പ്രതാപത്തിന്റെ തകര്‍ച്ചയുടെ തുടക്കമായിരുന്നു.

മുഹ്‌യുദ്ദീന്‍ മാലയുടെ കര്‍ത്താവ് എന്നറിയപ്പെടുന്ന ഖാസി മുഹെമദ് എഴുതിയ ഫതഹുല്‍ മുബീന്‍ അഥവാ വ്യക്തമായ വിജയം എന്ന പുസ്തകം ചാലിയം വിജയത്തിന്റെ കഥയാണ്.

ചാലിയം കോഴിക്കോടിന്നടുത്ത് കടലിലേക്കു തള്ളിനില്‍ക്കുന്ന തന്ത്രപ്രധാനമായ സ്ഥലമാണു. അതിനാല്‍ തന്നെ കടലിലൂടെയുള്ള യാത്രക്കും യുദ്ധത്തിനും ചാലിയത്തിന്നു വളരെ പ്രാധാന്യമുണ്ടായിരുന്നു.

ചാലിയം യുദ്ധത്തിലെ സാഹസികതയും നേതൃപാഠവുമാണ് പട്ടുമരക്കാരെ കുഞ്ഞാലിയെന്ന പദവിയിലേക്ക് അര്‍ഹനാക്കിയത്. നായര്‍പ്പടനായകന്മാര്‍ക്കു നല്‍കുന്ന എല്ലാ സ്ഥാനമാനങ്ങളും സാമൂതിരി കുഞ്ഞാലിമാര്‍ക്കും നല്‍കിയിരുന്നു. കൂടാതെ പുതുപട്ടണത്ത് ഒരു കോട്ട കെട്ടുവാനുള്ള പ്രത്യേകാനുമതി പട്ടുമരക്കാര്‍ സാമൂതിരിയില്‍ നിന്നും കരസ്ഥമാക്കി.

1573-ല്‍ അങ്ങിനെ മരക്കാര്‍ കോട്ടയെന്നറിയപ്പെടുന്ന കുഞ്ഞാലിയുടെ കോട്ട ഉയര്‍ന്നു.

ഈ സമയം പോര്‍ച്ചുഗീസുകാരുടെ അരിയും പഞ്ചസാരയും കയറ്റിയ ഒരു കപ്പല്‍ പൊന്നാനിയില്‍ നിന്നും മാപ്പിളമാര്‍ കീഴടക്കിയിരുന്നു. കണ്ണൂര്‍, കക്കാട്, കോഴിക്കോട്, പൊന്നാനി, കൊടുങ്ങല്ലൂര്‍, പുറക്കാട്, കൊല്ലം എന്നിവിടങ്ങളിലെല്ലം കുഞാലിപ്പടയും പോര്‍ച്ചുഗീസുകാരും ഏറ്റുമുട്ടിക്കൊണ്ടിരുന്നു.

പറങ്കികള്‍ക്കു പിന്നെയും കച്ചവടം നടത്തുവാന്‍ കഴിയാത്ത സ്ഥിതിയായി. തങ്ങളുടെ കോട്ട നഷ്ടപ്പെട്ടതിന്നു പുറമെ സമുദ്രാധിപത്യമെന്ന സ്വപ്നവും ഇല്ലാതാവുന്നത് അവരെ ചൊടിപ്പിച്ചു. ക്യാനരയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന അരിക്കപ്പലുകളെ തടഞ്ഞ് പരങ്കികള്‍ പകരം വീട്ടി. ഇത് കേരളത്തില്‍ രൂക്ഷമായ ഭക്ഷ്യക്ഷാമം ഉണ്ടാക്കി.

കൊച്ചിയിലാകട്ടെ പരങ്കികള്‍ തീരുവ പിരിക്കുന്നതിന്നെതിരെ ജനരോഷമുയര്‍ന്നതിനാല്‍ തീരുവ പിരിക്കുന്നതും പറങ്കികള്‍ക്കുപേക്ഷിക്കേണ്ടി വന്നു.

സാമൂതിരിയുമായി സന്ധിയിലേക്കു നീങ്ങുക എന്ന ശ്രമങ്ങളിലേക്കു നീങ്ങുവാന്‍ പറങ്കികളെ ഇത് പ്രേരിപ്പിച്ചു. പിന്നീട് അതിന്നുള്ള ശ്രമങ്ങളായിരുന്നു അവര്‍ നടത്തിയത്. പൊന്നാനിയില്‍ ഒരു കോട്ട കെട്ടുവാനുള്ള നിവേദനവുമായി അവര്‍ സാമൂതിരിയെ സമീപിച്ചു.നിരന്തര ശ്രത്തിന്റെ ഭാഗമായി കുഞ്ഞാലിമാരുടെ എതിര്‍പ്പിനെ അവഗണിച്ചും സാമൂതിരി 1584-ല്‍ പൊന്നാനിയില്‍ ഒരു കോട്ടകെട്ടാനുള്ള അനുമതി പറങ്കികള്‍ക്കു നല്‍കി. സാമൂതിരി സമുദ്ര വാണിജ്യത്തിനായി സൗജന്യ പാസ്സ് കിട്ടുമെന്ന ധാരണയിലാണ് ഇങ്ങിനെ ഒരു സമ്മതം നല്‍കിയത്.

പക്ഷെ മാപ്പിളമാരെ സംബന്ധിച്ചിടത്തോളം പൊന്നാനി പറങ്കികളുടെ താണ്ഡവങ്ങളേറെ ഏറ്റുവാങ്ങിയ പ്രദേശമായിരുന്നു. അതിനാല്‍ തന്നെ ഇങ്ങിനെ ഒരു സമ്മതപത്രം അവര്‍ക്കു സ്വീകാര്യമായിരുന്നില്ല.

സമൂതിരിയുടെ ഭാഗത്തു നിന്നാലോചിക്കുമ്പോള്‍ യുദ്ധങ്ങള്‍ ഒഴിഞ്ഞു ഒരു കച്ചവടാന്തരീക്ഷം ഉണ്ടാക്കിയെടുക്കേണ്ടതുണ്ടായിരുന്നു. പക്ഷെ അത് തന്റെ പ്രധാന ശക്തിയായ മരക്കാര്‍മാരെ മനസ്സിലാക്കിയെടുക്കുന്നതില്‍ അദ്ദേഹം പരാജിതനായി.

പോര്‍ച്ചുഗീസുകാര്‍ക്കെതിരെയുള്ള പോരാട്ടം രാഷ്ട്രീയത്തിന്നപ്പുറം ഒരു മതസംഘട്ടനത്തിലേക്ക് എന്നോ നീങ്ങിയിരുന്നു. പക്ഷെ അതൊരു കൃസ്ത്യന്‍ മുസ്ലിം എന്നതിലുപരി മുസ്ലിം-പറങ്കി യുദ്ധമായിരുന്നു. അതിനാല്‍ തന്നെ പെട്ടെന്നൊരൊത്തുതീര്‍പ്പ് സാധ്യവുമായിരുന്നില്ല. സാമൂതിരിയും മരക്കാര്‍മാരും തമ്മിലുള്ള വലിയ ബന്ധത്തില്‍ വിള്ളലുകള്‍ തുടങ്ങിയതവിടം മുതലായിരുന്നു.

പറങ്കികളുടെ ശക്തി ദുര്‍ബലമായിക്കൊണ്ടിരുന്ന ഈ അവസരത്തില്‍ ഇങ്ങിനെ ഒരു സന്ധി അനാവശ്യമായിരുന്നെന്നാണ് മാപ്പിളമാര്‍ കരുതിയിരുന്നത്. വാക്ക് തെറ്റിക്കുന്നതില്‍ പറങ്കികള്‍ കുപ്രസിദ്ധരുമായിരുന്നല്ലോ-

1588-ല്‍ കുഞാലി പറങ്കികളുടെ ഒരു വലിയ കപ്പല്‍ ആക്രമിക്കുകയും അവയിലുള്ളവരെ തടവുകാരാക്കുകയും ചെയ്തു. അടുത്തവര്‍ഷം ചൈനയില്‍ നിന്നും വരുന്ന വലിയൊരു കപ്പല്‍ ആക്രമിച്ചു വളരെ വിലപിടിപ്പുള്ള വസ്തുക്കള്‍ കയ്യിലാക്കുവാന്‍ ഇവര്‍ക്ക് കഴിഞ്ഞു. ഇവയെക്കുറിച്ചുള്ള കുറെ കത്തുകള്‍ പോര്‍ച്ചുഗലില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്.

1591-ല്‍ ഫതീര്‍ ഫ്രാന്‍സിസ്കൊ എന്ന പാതിരി സാമൂതിരിയെക്കാണുകയും കോഴിക്കോട് ഒരു കത്തോലികാപള്ളി പണിയുന്നതിന്നുള്ള അനുവാദം നേടിയെടുക്കുകയും ചെയ്തു, കൂടാതെ സാമൂതിരിയുടെ കുരുമുളക് മുഴുവന്‍ നിശ്ചിത വിലക്കെടുക്കാമെന്നും സാമൂതിരിയുടെ കയ്യിലെ മുഴുവന്‍ പറങ്കി തടവുകാരെയും സ്വതന്ത്രരാക്കമെന്നുമുള്ള കരാര്‍ നേടിയെടുക്കാനും അദ്ദേഹത്തിന്നു കഴിഞ്ഞു.

എന്നാല്‍ 1594-ല്‍ ആദ്രെ ഫെര്‍ട്ടാഡോ സാമൂതിരിയുടെ മൂന്നു കപ്പലുകള്‍ കൊള്ളയടിക്കുകയും അതിലെ രണ്ടായിരം പേരെ കൊലപ്പെടുത്തുകയും ചെയ്തു. ഇത് കേരളത്തെ ഞെട്ടിച്ചു. ഇതിനു പ്രതികാരമായി കുഞ്ഞാലി ജാവയില്‍ നിന്നും വരികയായിരുന്ന പറങ്കിക്കപ്പല്‍ കൊള്ളയടിച്ച് 14 നാവികരെ വധിച്ചു.

1595-ല്‍ മറ്റു രണ്ട് മരക്കാര്‍മാരില്‍ നിന്നും വ്യത്യസ്തനായി തന്റെ മരുമകന്‍ മുഹമെദ് അലി മരക്കാരെ തന്റെ പിന്‍‌ഗാമിയായി നിശ്ചയിച്ച് അന്ത്യശ്വാസം വലിച്ചു.

ഇത് പട്ടുമരക്കാരെന്ന കുഞ്ഞാലി മൂന്നാമന്റെ ചരിതം



2009, നവംബർ 10, ചൊവ്വാഴ്ച

കേരള ചരിത്രത്തിലൂടെ-12

കുട്ടിപ്പോക്കര്‍ എന്ന കുഞ്ഞാലി രണ്ടാമന്‍

കുട്ടിയലിയുടെ മകനാണ് കുഞ്ഞാലി രണ്ടാമന്‍ എന്ന പേരില്‍ പ്രശസ്തനായ കുട്ടിപ്പോക്കര്‍. ഈ പോക്കര്‍ എന്ന പദം അബൂബക്കര്‍ അഥവാ ബക്കര്‍ എന്ന അറബി പേരിന്റെ മലയാളം വിളിയാളമാണ്. മാത്യു മത്തായി ആകുന്നത് പോലെ.

സിലോണിലും കായല്പട്ടണത്തിലും വച്ചു നടന്ന യുദ്ധങ്ങളിലെ പരാജയം സമൂതിരിയെ തളര്‍ത്തിയിരുന്നു. കച്ചവടം പുനസ്ഥാപിക്കുക മാത്രമേ തന്റെ വരുമാനത്തിന് മാര്‍ഗ്ഗമുള്ളൂ എന്നറിയാവുന്ന സാമൂതിരി 1540 ജനുവരിയില്‍ പറങ്കികളുമായി പൊന്നാനിയി വച്ചു ഒരു സമാധാനക്കരാറില്‍ ഒപ്പു വച്ചു. കൊച്ചിയിലെ വിലക്കു കുരുമുളക് കോഴിക്കോട്ടു നിന്നും കൊടുക്കാമെന്നു സാമൂതിരിക്കിതു പ്രകാരം സമ്മതിക്കേണ്ടി വന്നു.

എന്നാല്‍ പതിവു പോലെ തങ്ങളുടെ താത്പര്യങ്ങള്‍ള്‍ക്കു മാത്രമായി പറങ്കികള്‍ കരാറിനെ ഉപയോഗിക്കുകയും കരയിലും കടലുലും നിര്‍ബാധം കൊള്ള നടത്തുകയും ചെയ്തു. കപ്പല്‍ കൊള്ള ചെയ്യുക മാത്രമല്ല അതിലെ ആളുകളെ മുഴുവന്‍ കൊന്ന് കടലില്‍ താഴ്ത്തുക എന്നത് പറങ്കികളുടെ ഒരു വിനോദമായാണ് അനുഭവിച്ചിരുന്നത്. ഇത് കുഞ്ഞാലിയെ പറങ്കികളോടുള്ള പോരാട്ടത്തിലേക്കു നയിച്ചു. മാത്രമല്ല കച്ചവടത്തിന്റെ ദല്ലാളുകള്‍ കോഴിക്കോട്ട് അന്നും മാപിളമാരായിരുന്നു. മാപ്പിളമാര്‍ക്ക് പറങ്കികളുമായി കച്ചവട ബന്ധം സ്ഥപിക്കുന്നതിന്നൊട്ടും താത്പര്യവുമുണ്ടായിരുന്നില്ല.

കുഞ്ഞാലി രണ്ടാമനും ഒന്നാമനെപ്പോലെ ഒളിപ്പോര്‍ രീതി തന്നെയാണു പിന്തുടര്‍ന്നത്. ഇത് പിന്നെയും പറങ്കികളെ ഒരു ചരക്കു കപ്പല്‍ പോലും തുറമുഖത്തുനിന്നും നീങ്ങണമെങ്കില്‍ ഒരു വലിയ സൈനിക വ്യൂഹത്തിന്റെ അകമ്പടിയോടു കൂടിയേ കഴിയൂ എന്ന പ്രയാസത്തിലേക്കെത്തിച്ചു.

കുഞാലിയെ ഒരു തുറന്ന യുദ്ധത്തിലേക്കു കൊണ്ടു വരാനുള്ള എല്ലാ ശ്രമങ്ങളും പറങ്കികള്‍ ചെയ്യുന്നുണ്ടായിരുന്നു. 1558-ല്‍ ലൂയി ഡെ മെല്ലോവിന്റെ നേതൃത്വത്തില്‍ കണ്ണൂരില്‍ വച്ചു വളഞ്ഞു. കുഞ്ഞാലിയുടെ മൂന്നു യുദ്ധക്കപ്പലുകള്‍ തകര്‍ത്തെങ്കിലും ബാക്കിയുള്ള കപ്പലുകളുമായി അദ്ദേഹം രക്ഷപ്പെട്ടു.

ഇതിന്നിടെ പറങ്കികള്‍ കടല്‍കൊള്ളയില്‍ കൊന്നൊടുക്കിയ ചിലരുടെ മൃതദേഹങ്ങള്‍ കണ്ണൂര്‍ തുറമുഖത്തടിഞ്ഞു. അതില്‍ ആലി രാജയുടെ ബന്ധുകൂടിയായ ഒരു വ്യാപാര പ്രമുഖന്റെ ജഡം കൂടി അതിലുള്‍പ്പെട്ടിരുന്നു. ഇത് ജനങ്ങളെയും രാജാവിന്റെയും പ്രതിഷേധത്തിന്നിടയാക്കി.
ആലിരാജ തന്റെ സൈന്യങ്ങളുമായി കണ്ണൂരിലെ പറങ്കിക്കോട്ട ആക്രമിക്കുകയും പ്രതിരോധിക്കുകയും തുറമുഖത്തുണ്ടായിരുന്ന മുപ്പതോളം കപ്പലുകള്‍ നശിപ്പിക്കുകയുന്ം ചെയ്തു. പ്രതിരോധം ശക്തമായപ്പോള്‍ കോട്ടക്കകത്തുള്ള പറങ്കികളെ രക്ഷിക്കുവാനായി ഗോവയില്‍ നിന്നും പൌലോ ഡ ലിമയുടെ നേതൃത്വത്തില്‍ കണൂരിലേക്കു പറങ്കികള്‍ പുറപ്പെട്ടു. ബഡ്ക്കല്‍ തീരത്തുവച്ചു പതിയിരുന്നാക്രമിച്ച കുഞാലി പറങ്കിക്കപ്പലുകളെ ചിതറിപ്പിക്കുകയും ലിമയെ പരീക്കേല്‍പ്പിക്കുകയും ചെയ്തു. പരാജപ്പെട്ട പറങ്കികള്‍ക്ക് ഗോവയിലേക്കു പിന്മാറേണ്ടി വന്നു.

ഇതെല്ലാം പരങ്കികളുടെ കച്ചവടത്തെയും സമുദ്രാധിപത്യത്തെയും സാരമായി ബാധിച്ചുവെന്ന് പറയേണ്ടതില്ലല്ലോ. ഇതിന്നിടയില്‍ കുഞ്ഞാലിയുടെ സഹായത്തോടെ ചരക്കു നീക്കം ഇടക്കിടക്ക് നടക്കുന്നുമുണ്ടായിരുന്നു.

പിന്നീട് ഡൊം മസ്കരന്‍ ഹാസിന്റെ കീഴില്‍ പറങ്കിനാവികപ്പട കുഞ്ഞാലിക്കെതിരെ ശക്തമായ ഒരു നീക്കം നടത്തിയെങ്കിലും അവരെയും അതിന്നു ശേഷം വന്ന ലൂയി ഡെ മെല്ലോയുടെ കീഴില്‍ വന്ന നാവികശക്തിയേയും കുഞ്ഞാലിക്കു തോത്പിക്കുവാനായി.

1566- (ഹിജ്ര 976)-ല്‍ അരിയും പഞ്ചസാരയുമായി വന്ന ഒരു പറങ്കിക്കപ്പല്‍ മാപ്പിളമാര്‍ പിടിച്ചെടുത്തു. അതേ വര്‍ഷം തന്നെ ചാലിയത്തിന്നടുത്ത് ആയിരം പേരുമായി വന്ന ഒരു വലിയ കപ്പല്‍ കുട്ടിയലിയുടെ നേതൃത്വത്തില്‍ നശിപ്പിച്ചു. അതിന്റെ പിറ്റേ വര്‍ഷം മംഗലാപുരം തുറമുഖത്ത് നങ്കൂരമിട്ട ഒരു പറങ്കിക്കപ്പലും കുഞ്ഞാലി തകര്‍ത്തു.
ഈ പോരാട്ടങ്ങളിലെല്ലാം പറങ്കികള്‍ക്കു തീര്‍ത്ത പരാജയമാണുണ്ടായത്. ഇതവരെ സമ്മര്‍ദ്ദത്തിലാക്കി. അതിനാല്‍ വൈസ്രോയി മാര്‍ട്ടിന്‍ അല്‍ഫോന്‍സോ മിറാണ്ട 36 കപ്പലുകളുമായി കുഞാലിയെ പിന്തുടര്‍ന്നു. എന്നാല്‍ തുറന്ന സംഘട്ടനമൊഴിവാക്കി കുഞ്ഞാലി മിറാണ്ടയെ പരാജയപ്പെടുത്തി. ഈ യുദ്ധത്തില്‍ മിറാണ്ടക്കു മാരകമായ മുറിവു പറ്റുകയും കൊച്ചിയിലെത്തിയ അദ്ദേഹം മരണപ്പെടുകയും ചെയ്തു.

ഇതിന്നിടയിലെല്ലാം തന്നെ പറങ്കികള്‍ മലബാറിലെ കച്ചവറ്റ കേന്ദ്രങ്ങള്‍ ആക്രമിക്കുകയും കൊള്ളയടിച്ചു നശിപ്പിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. പരപ്പനങ്ങാടി, താനൂര്‍, പൊന്നാനി, കോഴിക്കോട്, കാപ്പാട്, പന്തലായിനി, തിക്കോടി തുടങ്ങിയവിടങ്ങളിലെല്ലാം തന്നെ ഇടക്കിടക്കീ വിധം കൊള്ളയും കൊളയും നടമാടി. മാത്രമല്ല ഇവിടങ്ങളിലെ മുസ്ലിം പള്ളികള്‍ നശിപ്പിക്കുന്നതില്‍ പറങ്കികള്‍ പ്രത്യേക താത്പര്യം കാണിച്ചു.

കച്ചവടക്കാരില്‍ ഭൂരിഭാഗവും മാപ്പിളമാരായിരുന്നു. ഇതെല്ലാം മുസ്ലിങ്ങള്‍ക്കു പറങ്കികളോട് വിരോധമുണ്ടാക്കുവാന്‍ കാരണമാക്കി. സാമൂതിരിമാരുടെ നായര്‍ പടയാളികള്‍ കാലാള്‍പടക്കാരായിരുന്നു. അതിനാല്‍ തന്നെ നാവികയുദ്ധത്തില്‍ അവര്‍ക്കു നേരിട്ട പങ്കുണ്ടായിരുന്നില്ല. എന്നിരുന്നാലും കൊച്ചിയില്‍ നിന്നുമുള്ള ഒരു കരയുദ്ധത്തിനു സാധ്യതയില്ലാതാക്കിയത് അവരുടെ ശക്തമായ സ്വാധീനമായിരുന്നു. കൂടാതെ അന്ന് കേരളം സന്ദര്‍ശിച്ച ചില ചരിത്രകാരന്മാര്‍ രേഖപ്പെടുത്തുന്നത് മുസ്ലിങ്ങളെ നായര്‍സമുദായത്തെ പോലെയുള്ള ഒരു ജാതിയായിട്ടാണ്.

ഈ വിധം കച്ചവറ്റ കേന്ദ്രങ്ങള്‍ അക്രമിക്കപ്പെട്ടപ്പോള്‍ കുഞാലിയും കൂട്ടരും വടക്കേ മലബാറിലുള്ള പറങ്കികളുടെ കേന്ദ്രങ്ങള്‍ അക്രമിക്കുവാനാരംഭിച്ചു.

കുഞ്ഞാലിയെ നേരിടാനായി പിന്നീട് വന്ന റൂയി ഡയയേയും കൂട്ടരേയും പരാജയപ്പെടുത്തുകയും റൂയിയെയടക്കം കൊലപ്പെടുത്തുകയും, ഡോണ്‍ ഹെന്റ്രി എന്ന പറങ്കിയെ തടവുകാരനായി പ്പിടിക്കുകയും ചെയ്തത് പറങ്കികളുടെ ആത്മവീര്യത്തീന്നേറ്റ ഏറ്റവും വലിയ തിരിച്ചടിയായിരുന്നു.

ഈ സമയം ബീജാപ്പൂര്‍ സുല്‍ത്താന്‍ അഹ്‌മദ് നഗര്‍ സുല്‍ത്താനായിരുന്ന മര്‍ത്തസ് നസീം ഷാഹ് യുമായി ചേര്‍ന്ന് ഗോവക്കും ചൌളിനുമെതിരില്‍ പ്രതിരോധമേര്‍പ്പെടുത്തിയിരുന്നു. സമൂതിരി ഈ സമയം ശരിക്കുപയോഗിക്കുകയും ചാലിയം കോട്ട പിടിച്ചെടുക്കാനുള്ള ശ്രമമാരംഭിക്കുകയും ചെയ്തു.

മര്‍ത്തസ് ഷായെ സഹായിക്കുവാന്‍ കുഞ്ഞാലി പുറപ്പെട്ടു. വഴിക്കു കുഞ്ഞാലി പറങ്കികളുമായി ഏറ്റുമുട്ടി. പക്ഷേ പറങ്കികളെ ഏതിര്‍ത്തു പല നഷ്ടങ്ങളുമുണ്ടാക്കി അദ്ദേഹം ലക്ഷ്യസ്ഥനമായ ചൌളിലെത്തി. എന്നാല്‍ കണ്ണൂരിലെത്തിയ മെനെസിസ്ന്റെ നേതൃത്വത്തിലെത്തിയ പറങ്കിപ്പടയുമായി അപ്രതീക്ഷിതമായി ഏറ്റുമുട്ടേണ്ടി വരികയും ആയുദ്ധത്തില്‍ കുട്ടിയലിയെന്ന കുഞാലി രണ്ടാമന്‍ കൊല്ലപ്പെടുകയും ചെയ്തു.

ഈ യുദ്ധത്തില്‍ കുഞ്ഞാലിയുടെ രണ്ട് കപ്പലുകളൊഴിച്ചെല്ലാം തന്നെ നശിപ്പിക്കുവാന്‍ പരങ്കിപ്പടക്കു കഴിഞ്ഞിരുന്നു. അപ്പോഴേക്കും പറങ്കി-മാപ്പിള യുദ്ധത്തിന്റെ അറുപത് വര്‍ഷങ്ങള്‍ പിന്നിട്ടിരുന്നു.

ഇത് കുട്ടിയലി എന്ന കുഞ്ഞാലി മരക്കാര്‍ രണ്ടാമന്റെ ചരിതം.


2009, നവംബർ 4, ബുധനാഴ്‌ച

കേരള ചരിത്രത്തിലൂടെ-11

കുഞ്ഞാലി മരക്കാര്‍ ഒന്നാമനെന്ന കുട്ടിയലി മരക്കാര്‍

മുഹെമദലി മരക്കാരുടെ കീഴില്‍ നിയമിതനായിരുന്ന പ്രധാനിയായിരുന്നു കുട്ടിയലി മരക്കാര്‍ എന്ന കുഞ്ഞാലിമരക്കാര്‍ ഒന്നാമന്‍. താനൂര്‍ കേന്ദ്രമാക്കിയായിരുന്നു കുട്ടിയലിയുടെ പ്രവര്‍ത്തന മേഖല. മുഹെമദലി മരക്കാരിന്റെ കീഴില്‍ സാമൂതിരി കുട്ടിയലി മരക്കാരെ നാവിക അഡ്മിറലായി നിയമിച്ചു.

തന്റെ മുന്‍ യുദ്ധങ്ങളില്‍ നിന്നുമുള്ള പരാജയങ്ങലില്‍ നിന്നും പറ്റിയ അബദ്ധങ്ങളെ കുറിച്ച് മനസ്സിലാക്കിയ കുട്ടിയലി യുദ്ധതന്ത്രം മാറ്റുന്നതായി കാണാം. നേരിട്ടുള്ള ഒരു യുദ്ധത്തിലൂടെ ശക്തരായ പോര്‍ച്ചുഗീസുകാരെ തോത്പിക്കാനാവില്ലെന്നു മനസ്സിലാക്കിയ മരക്കാര്‍ തുറന്ന യുദ്ധത്തിന്നു പകരം ഒളിപ്പോര്‍ രീതിയിളെക്കു യുദ്ധതത്രം ആവിഷ്കരിച്ചു.

മുപ്പതുമുതല്‍ നാല്പതു പേരെ കൊള്ളുന്ന ചെറിയ ഓടങ്ങളും പത്തേമാരികളും നിര്‍മ്മിച്ച് പലഭാഗങ്ങളില്‍ കപ്പലുകളെ ആക്രമിക്കുന്ന യുദ്ധരീതിയാണു അദ്ദേഹം തിരഞ്ഞെടുത്തത്. ഇതിന്നാവശ്യമായ സാങ്കേതിക മുറകള്‍ തന്റെ നാവിക പടയാളികള്‍ക്ക് അദ്ദേഹം നല്‍കുകയും അങ്ങിനെ നൂറുകണക്കിന് ബോട്ടുകളും അതിലേക്ക് വേണ്ട പടയാളികളെയും പരിശീലിപ്പിച്ചെടുക്കുകയും ചെയ്തു. ഈ നാവികര്‍ പോര്‍ച്ചുഗീസ് കപ്പലുകളെ ഉയര്‍ന്ന കുന്നിന്‍ മുകളില്‍ നിന്നും നിരീക്ഷിക്കുകയും പെട്ടെന്നു ചാടി വീണ് അക്രമണം നടത്തുന്ന രീതിയുമാണ് നടത്തിയിരുന്നത്. കാറ്റിന്റെ ഗതിക്കനുസരിച്ച് മാത്രം നീങ്ങുന്ന പായക്കപ്പലുകളായിരുന്നു അന്നുണ്ടായിരുന്നത്. അതിനാല്‍ തന്നെ ഇത് നല്ലൊരു യുദ്ധതന്ത്രമായിരുന്നു.

കടല്‍തീരത്തുള്ള കുന്നിന്‍ മുകളിലെല്ലാം മരക്കാര്‍മാരുടെ പടയാളികള്‍ സൂക്ഷ്മനിരീക്ഷണം നടത്തിക്കൊണ്ടിരുന്നു. ഇങ്ങിനെ പല പറങ്കികപ്പലുകളും ഇവര്‍ പിടിച്ചെടുത്തു. ഇത് മൂലം ചരക്കുകപ്പലുകള്‍ക്ക് വലിയ സൈനികസന്നാഹങ്ങളില്ലാതെ ചരക്കുനീക്കം നടത്താന്‍ കഴിയില്ല എന്ന സ്ഥിതിയായി.

ഈ അവസ്ഥയെ കുറിച്ച് അന്നത്തെ വൈസ്രോയിമാര്‍ രാജാക്കര്‍ക്കെഴുതിയ ധാരാളം കത്തുകള്‍ കണ്ടെടുത്തിട്ടുണ്ട്. ഒരു നിശ്ചിത സ്ഥലത്തുനിന്നായിരുന്നില്ല ആക്രമണമുണ്ടാകുന്നത്. പലയിടങ്ങളില്‍ നിന്നും ഇരമ്പിവരുന്ന ചെറിയതോണികളെ പ്രതിരോധിക്കുന്നത് അസാധ്യമായിരുന്നു. പൊന്നാനി, പന്തലായിനി, ബേപ്പൂര്‍, കോഴിക്കോട് എന്നിവിടങ്ങളില്‍ നിന്നെല്ലാം ഇങ്ങിനെ ആക്രമുണമുണ്ടായതിനെ കുറിച്ചുള്ള വിവരങ്ങള്‍ അറിയിച്ച് കൊച്ചി, ഗോവ എന്നിവടങ്ങളില്‍ നിന്നുമെഴുതിയ കത്തുകള്‍ ലിസ്ബെണിന്‍ ഇന്നും ധാരാളമുണ്ട്.

അറബിക്കടല്‍ തങ്ങളുടെ അധീനതയിലായി എന്നു കരുതിയിരുന്ന പറങ്കികള്‍ക്ക് ഇത് വലിയൊരടിയായിരുന്നു. തങ്ങളുടെ പാസ്സുകള്‍ ഉള്ളവര്‍ക്കു മാത്രമേ അറബിക്കടലിലൂടെ പോകാവൂ എന്നായിരുന്നല്ലോ അവസ്ഥ. അതിന്നു വിപരീതമായി വലിയ സൈനിക സന്നാഹത്തോട് കൂടി മാത്രമേ തങ്ങളുടെ കപ്പലുകള്‍ക്കു നീങ്ങാന്‍ കഴിയൂ എന്നത് മാത്രമല്ല തന്റെ നാവിക അകമ്പടിയോടെ ചരക്കുകള്‍ മറുനാട്ടിലേക്ക് അയക്കുവാനും കുഞ്ഞാലി വിജയകരമായി ചെയ്തു പോന്നത്.1523-ല്‍ ഏട്ടു വലിയ കപ്പലുകളില്‍ ചെങ്കടല്‍ തുറമുഖത്തേക്കു കുരുമുളകു കയറ്റി അയക്കാനും അദ്ധേഹത്തിനു കഴിഞ്ഞു. 40 ചങ്ങാടങ്ങള്‍ ഇവയെ അനുഗമിച്ചിരുന്നതായി കാണുന്നു.

കുട്ടിയലിയുടെ സഹോദരന്‍ ചിന്നക്കുട്ടിയലിയും നല്ലയൊരു നാവികനായിരുന്നു. അദ്ദേഹം ഗോവ കേന്ദ്രമായും കുട്ടിയലി കൊച്ചി കേന്ദ്രമായുമാണ് ആക്രമണ പ്രവത്തനങ്ങള്‍ നടത്തിയിരുന്നത്.

കുട്ടിയലിയുമായി ആദ്യം ഏറ്റുമുട്ടിയത് സാപായോ എന്ന പോര്‍ച്ചുഗീസ് നാവികനായിരുന്നു.കണ്ണൂരില്‍ വച്ചുണ്ടായ പോരാട്ടത്തില്‍ ആര്‍ക്കും വിജയിക്കാന്‍ കഴിഞ്ഞില്ല.

പിന്നീട് മര്‍ട്ടിന്‍ ഡിസൂസയുമായുണ്ടായ കാപ്പാട് വച്ചുണ്ടായ യുദ്ധത്തിലും ആര്‍ക്കും വിജയമുണ്ടായില്ലെങ്കിലും പന്തലായിനിയിലേക്കു പിന്‍‌വാങ്ങിയ കുട്ടിയലിയെ ഡിസൂസ പിന്തുടരുകയും തന്റെ സൈന്യത്തെ പുനഃസംഘടിപ്പിക്കുന്നതിന്നു മുമ്പേ ആക്രമിക്കുകയും ചെയ്തു. ഇത് കുട്ടിയലിയെ തന്റെ ഓടങ്ങളെല്ലാം ഉപേക്ഷിച്ച് ജീവരക്ഷാര്‍ത്ഥം നീന്തി രക്ഷപ്പെടേണ്ട അവസ്ഥയിലേക്കെത്തിച്ചു.

ഈ പോരാട്ടങ്ങളില്‍ കാണുന്ന ഒരു പ്രത്യേകത പരാജയങ്ങളിലൊന്നും തന്നെ മാപ്പിളമാര്‍ തളര്‍ന്നു മടുത്ത് പിന്മാറുന്നില്ല എന്നതാണ്-

എം.ഗംഗാധരനെപ്പോലെയുള്ള ചരിത്ര പണ്ഡിതര്‍ ഇതിന്റെ കാരണമായി ചൂണ്ടിക്കാണിക്കുന്നത് കച്ചവടക്കാരായ മാപ്പിളമാര്‍ക്കു ഇതൊരു ജീവന്‍-മരണ പോരാട്ടമായിരുന്നു എന്നതാണ്. അറിയുന്ന ഏക തൊഴില്‍ വിട്ടു കൊടുക്കുക എന്നതിന്നര്‍ത്ഥം ആത്മഹത്യ ചെയ്യുക എന്നതാവുമല്ലോ- കൂടാതെ കുരിശു യുദ്ധങ്ങളിലെ ശത്രു അവരെ മുഴുവനുമായും ഇലാതാക്കുമെന്നും അവര്‍ ഭയന്നിരുന്നു, ഇത് ഒന്നുകില്‍ മരിക്കുക അല്ലെങ്കില്‍ പോരാടുക എന്ന അവസ്ഥയിലേക്കവരെ എത്തിച്ചു എന്നാണ് അഭിപ്രായപ്പെടുന്നത്.

കോഴിക്കോട് തിരിച്ചെത്തിയ കുട്ടിയലി പിന്നീടും സമരരംഗത്തിറങ്ങി. പറങ്കികള്‍ക്ക് സ്വൈരമായി കച്ചവടം ചെയ്യുവാനുള്ള ഒരു സാഹചര്യവും അവര്‍ നല്‍കിയില്ല.

1525- ഫെബ്രുവരിയില്‍ ല്‍ പറങ്കികള്‍ മെനസസിന്റെ നേതൃത്വത്തില്‍ പൊന്നാനി ആക്രമിച്ചു. കച്ചവട സ്ഥാപനങ്ങളെയും വീടുകളെയും തീവച്ചതിന്നു ശേഷം പതിവുപോലെ അവിടെയുള്ള മുസ്ലിം പള്ളികള്‍ അഗ്നിക്കിരയാക്കുകയും ചെയ്തു.

കുട്ടിയലി ഇതിന്നു പ്രതികാരമായി കൊച്ചി ആക്രമിക്കുകയും അവിടെയുണ്ടായിരുന്ന പറങ്കികപ്പെലുകളെല്ലാം തന്നെ കടലില്‍ താഴ്ത്തുകയും ചെയ്തു.

1525 ജൂണില്‍ ഇതിന്നു പ്രതികാരമായി മറ്റൊരു മുസ്ലിം കച്ചവട കേന്ദ്രമായ പന്തലായിനി ആക്രമിക്കുകയും 40 കപ്പലുകള്‍ കൈവശപ്പെടുത്തുകയും ചെയ്തു.

ഇത് സാമൂതിരിയെ കോഴിക്കോട്ടുള്ള പറങ്കിക്കോട്ടയെ ഉപരോധിക്കുന്നതില്‍ കൊണ്ടെത്തിച്ചു. ഈ കോട്ട 1513-ല്‍ മരക്കാര്‍മാര്‍ എത്തുന്നതിന്നു മുമ്പ് പറങ്കികളുമായുണ്ടാക്കിയ ഉടമ്പടിയുടെ അടിസ്ഥാനത്തില്‍ നിര്‍മിച്ചതായിരുന്നു.

കോട്ടയിലേക്കു ഗോവയില്‍ നിന്നും കൊച്ചിയില്‍ നിന്നും അയച്ചിരുന്ന സാധനങ്ങളെല്ലാം തന്നെ കുഞ്ഞാലിയും കൂട്ടരും പിടിച്ചെടുത്തു. ഇത് അഞ്ചുമാസത്തോളം നീണ്ടു നിന്നു. അവസാനം മെനെസസ് കോട്ടയിലുള്ളവരെ രക്ഷിക്കാന്‍ ഇരുപത് കപ്പലുകളുമായി വന്നു. എന്നാല്‍ അവരെ കുട്ടിയലി മരക്കാരുടെ നാവികപ്പട തോത്പ്പിക്കുകയും യുദ്ധത്തില്‍ പരിക്കു പറ്റിയ മെനെസിസ് 1526-ല്‍ മരണപ്പെടുകയും ചെയ്തു.

പിന്നീട് പറങ്കി മേധാവിയായി വന്ന സാപായോ, കുട്ടിയലിയെ ഗറില്ല യുദ്ധത്തില്‍ നിന്നും നേരിട്ട യുദ്ധത്തിലേക്കു നയിക്കുന്ന നയമാണു സ്വീകരിച്ചത്. 1528- മാര്‍ച്ചില്‍ തന്റെ സര്‍വ്വ സന്നാഹങ്ങളുമായി കുട്ടിയലിയെ പിന്തുടര്‍ന്ന് നേരിട്ട യുദ്ധത്തിലേക്കു നയിക്കുകയും കുട്ടിയലിക്കു വമ്പിച്ച നഷ്ടങ്ങളുണ്ടാക്കുകയും ചെയ്തു. ഇതിന്നിടയില്‍ അദ്ദേഹത്തിന്റെ സഹോദരന്‍ ചിന്നക്കുട്ടിയലിയെ തടവിലാക്കുകയും അതിന്നു വിലയായി വലിയൊരു തുക തലപ്പണമായി വാങ്ങുകയും മേലാല്‍ തങ്ങളുമായി യുദ്ധം ചെയ്യുകയില്ല എന്നു ഖുര്‍‌ആന്‍ തൊട്ടു സത്യം ചെയ്യിക്കുകയും ചെയ്തു.

ഇതേ വര്‍ഷം ചേറ്റുവയിലെ പറങ്കി അക്രമണത്തെ പരാജയപ്പെടുത്തുവാന്‍ കുഞാലിമരക്കാറിന്നു കഴിഞ്ഞു.

1530-ല്‍ ജയിംസ് സില്‍വേറിയ മരക്കാര്‍മാരെ തോല്‍പ്പിച്ച് വലിയ നാശനഷ്ടങ്ങളുണ്ടാക്കി. മാത്രമല്ല സമൂതിരി ഗുജ്‌റാത്തിലേക്കയച്ച കപ്പലുകള്‍ പിടിച്ചടക്കി പലരേയും വധിക്കുകയും ചെയ്തു.

തുടര്‍ച്ചയായ യുദ്ധങ്ങള്‍ സമൂതിരിയെ കടക്കാരനാക്കിയിരുന്നു. ഇത് മനസ്സിലാക്കിയ പറങ്കികള്‍, ചാലിയത്ത് തങ്ങള്‍ക്കൊരു കോട്ട കെട്ടുവാനുള്ള അനുമതി വാങ്ങി. തകര്‍ന്നു കൊണ്ടിരുന്ന സാമൂതിരിക്കു അനുവാദം നല്‍കുക മാത്രമേ നിര്‍വ്വാഹമുണ്ടായിരുന്നുള്ളൂ. ചാലിയം കടലിലേക്കു തള്ളി നില്‍ക്കുന്ന കോഴിക്കോട്ടു നിന്നും കേവലം 10 മൈല്‍ മാത്രം ദൂരമുള്ള തന്ത്രപ്രാധാന്യമുള്ള സ്ഥലമായിരുന്നു.

സൈനുദ്ദീന്‍ മഖ്ദൂം എഴുതുന്നത് മാലിക് ദീനാര്‍ നിര്‍മിച്ച കേരളത്തിലെ തന്നെ ആദ്യ പള്ളികളില്‍ ഒന്നായ ചാലിയം പുഴക്കര പള്ളിയടക്കം ഏഴു പള്ളികള്‍ പൊളിച്ചാണു കോട്ടയും ചര്‍ച്ചും നിര്‍മ്മിച്ചത് എന്നാണ്. പോര്‍ച്ചുഗീസുകാരുടെ മതവൈര്യത്തിന്റെ ഭാഗങ്ങളായാണിവ രേഖപ്പെടുത്തിയിട്ടുള്ളത്.

കോട്ട കെട്ടിയതിന്നു ശേഷം പറങ്കികള്‍ അദ്ദേഹത്തെ തുറമുഖ തീരുവ പിരിക്കാന്‍ അനുവദിച്ചില്ല എന്നത് സാമൂതിരിയെ തന്റെ വരുമാനം ഇല്ലാതാക്കുകയും കൂടുതല്‍ സാമ്പത്തിക പ്രയാസങ്ങളിലേക്കു എത്തിക്കുകയും ചെയ്യിച്ചു.

1532-ല്‍ കന്യാകുമാരിയില്‍ താവളമടിച്ചിരുന്ന പറങ്കിക്കപ്പലുകളെ കുട്ടിയലി കടലില്‍ താഴ്ത്തി. സിലോണ്‍ മുതല്‍ ഏതു ഭാഗത്തുനിന്നും മാപ്പിളമാരുടെ ആക്രമണത്തെ ഭയക്കേണ്ട സ്ഥിതിയിലായി പറങ്കികള്‍.

പോര്‍ച്ചുഗീസ് രേഖകള്‍ തന്നെ രേഖപ്പെടുത്തുന്നത് ഒരോ വര്‍ഷത്തിലും ചുരിങ്ങിയത് 50 കപ്പലുകളെങ്കിലും നശിപ്പിക്കപ്പെട്ടു എന്നാണ്.

ചാലിയത്തെ തങ്ങളുടെ കോട്ടക്കു മുന്നില്‍ വച്ചുപോലും അവരുടെ നാവികപ്പടയെ തോല്‍പ്പിക്കുകയും ഒരു കപ്പല്‍ പിടിച്ചെടുക്കുകയും ചെയ്തു.

ഇത് മുഹമെദലി മരക്കാരോടൊപ്പം സിലോണ്‍ രാജാവിനെ തോത്പ്പിക്കാന്‍ പോയ സംഘത്തില്‍ മരണപ്പെടുന്നത് വരെ പറങ്കികള്‍ക്ക് തലവേദനയായി നിന്ന കുഞ്ഞാലി മരക്കാര്‍ ഒന്നാമനെന്ന പേരിലറിയപ്പെട്ട കുട്ടിയലി മരക്കാരുടെ ചരിത്രം.

2009, നവംബർ 2, തിങ്കളാഴ്‌ച

കേരള ചരിത്രത്തിലൂടെ-10

മരക്കാരെന്ന പേരില്‍ കേരളത്തിലും സിലോണിലും മലേഷ്യയിലും ഫിലിപ്പൈനിലുമെല്ലാം ഇന്നും കുടുമ്പങ്ങളുണ്ട്. വാക്കിന്റെ ഉത്ഭവത്തെ കുറിച്ചു പല അഭിപ്രായങ്ങളുമുണ്ട്. ഏറ്റവും പ്രബലമായത് നാവികരിലെ നേതാവ് എന്നതിനാണ്.

മരക്കാര്‍-പറങ്കി യുദ്ധങ്ങള്‍ പറങ്കികളുമായുള്ള രണ്ടാം ഘട്ടയുദ്ധമെന്നു വിശേഷിപ്പിക്കാം-

അഹ്‌മദ് മരക്കാര്‍ പ്രമുഖനായ ഒരു വ്യാപാരിയായിരുന്നു. കൊച്ചിയായിരുന്നു അവരുടെ ആസ്ഥാനം . വ്യാപാരപ്രമുഖരായിരുന്ന ഇവരെ കൊച്ചി- സാമൂതിരി യുദ്ധത്തിന്നു ശേഷം കൊച്ചിരാജാവിന്ന് അവിശ്വാസം തോന്നിയതിനാല്‍ പീഡിപ്പിച്ചിരുന്നു. പറങ്കികളാകട്ടെ മുസ്ലിങ്ങളെ ശത്രുക്കളായിട്ടയിരുന്നല്ലോ കണ്ടിരുന്നത്. ഇത് മരക്കാര്‍കുടുമ്പത്തെ തങ്ങളുടെ ആസ്ഥാനം മാറ്റുന്നതിലേക്കു ചിന്തിപ്പിച്ചു. അങ്ങിനെ അവര്‍ പൊന്നാനിയിലേക്കു കുടിയേറി.

പൊന്നാനിയിലേക്കു താമസം മാറ്റിയ മുഹമദലി മരക്കാര്‍ സാമൂതിരിയെ കാണുകയും തങ്ങളുടെ കപ്പലുകളും ആളുകളെയും സാമൂതിരീക്കു സമര്‍പ്പിക്കുവാനുള്ള സന്നദ്ധത അറിയിക്കുകയുന്ം ചെയ്തു.കൂടാതെ പറങ്കികളുമായുള്ള പോരാട്ടത്തില്‍ ഏതു ത്യാഗത്തിനുമുള്ള വാഗ്ദാനം നല്‍കുകയും ചെയ്തു. പറങ്കികളുമായുള്ള യുദ്ധത്തില്‍ നാവികപ്പടയുടെ ആവശ്യകത ബോധ്യമുള്ള സാമൂതിരിയാകട്ടെ ഇവരുടെ ആഗമനം അപ്രതീക്ഷമായി കിട്ടിയ ഒരു ഭാഗ്യമായാണു കരുതിയത്.എന്നാല്‍ പൊന്നാനി സാമൂതിരിയുടെ നാവികകേന്ദ്രമാകുന്നതു മനസ്സിലാക്കിയ പറങ്കികള്‍ 1507-ല്‍ പൊന്നാനിയെ ആക്രമിക്കുകയും വ്യാപാരകേന്ദ്രങ്ങളും ആരാധനാലയങ്ങളും തകര്‍ക്കുകയും ചെയ്തു. കൊച്ചിയില്‍ നിന്നും പൊന്നാനിയെ ആക്രമിക്കുക എളുപ്പവുമായിരുന്നു. ഇത് മരക്കര്‍മാര്‍ തങ്ങളുടെ ആസ്ഥാനം പൊന്നാനിയില്‍ നിന്നും അളകപ്പുഴ തീരത്തേക്കു മാറ്റുന്നതിന്നു കാരണമാക്കി.

സാമൂതിരി മരക്കാര്‍മാരുടെ നാവിക വൈദഗ്ദ്യത്തില്‍ ആകര്‍ഷകനാവുകയും അവര്‍ക്കു കുഞ്ഞാലി എന്ന സ്ഥാനപ്പേര്‍ നല്‍കുകയും ചെയ്തു. ഈ വാക്കിന്റെ അര്‍ത്ഥം വിശ്വസ്തന്‍, പ്രിയപ്പെട്ടവന്‍ എന്നല്ലാമാണു.

പറങ്കികള്‍ക്കു കടലാധിപത്യമുണ്ടെങ്കിലും പൂര്‍ണ്ണമായും കടലിനെ തങ്ങളുടെ കീഴില്‍ കൊണ്ടുവരാന്‍ കഴിയാഞ്ഞത് ഇവരുടെ പ്രവര്‍ത്തന ഫലമായാണ്.

മുഹമെദലി മരക്കാര്‍, പീച്ചിമരക്കാര്‍ വലിയഹസ്സന്‍ തുടങ്ങിയവര്‍ സാമൂതിരിയുടെ ആവശ്യപ്രകാരം പറങ്കികളെ സിലോണില്‍ നിന്നും തുരത്താനായി പല പടയോട്ടങ്ങളും നടത്തി. ഇവരുടെ കൂടെ ഈജിപ്തില്‍ നിന്നുള്ള അലി ഇബ്രാഹിം എന്ന നാവികവീരനും കൂടെ കൂടി. കൂടാതെ സിലോണ്‍ രാജാവിന്റെ സഹോദരനായ മൈഥുനന്‍ തന്റെ എല്ലാ സഹായവും ഇവര്‍ക്കു വാഗ്ദാനം ചെയ്തു. പല ചെറിയ യുദ്ധങ്ങളിലും പറങ്കികളെ തോത്പിക്കുവാന്‍ കഴിഞ്ഞെങ്കിലും കായല്‍പ്പട്ടണത്തും മിദുലയിലും വച്ചും നടന്ന യുദ്ധത്തില്‍ മരക്കര്‍മാര്‍ പരാജയപ്പെട്ടു. അലി ഇബ്രാഹിം കൊല്ലപ്പെട്ടു. നിരവധി കപ്പലുകള്‍ പറങ്കികള്‍ പിടിച്ചെടുത്തു. പക്ഷെ, മുഹെമദലി മരക്കാരും പട്ടുമരക്കാറും ജീവനോടെ രക്ഷപ്പെട്ടു.

പരാജയപ്പെട്ട മരക്കാര്‍മാര്‍ കൂടുതല്‍ ആയുധശേഖരവുമായി പിന്നെയും സിലോണിനെ ആക്രമിച്ചു. മൈഥുനയുമായി ചേര്‍ന്ന് പോരാടാമെന്നായിരുന്നു മരക്കാര്‍മാര്‍ കരുതിയിരുന്നത്, പക്ഷെ മൈഥുനന്‍ അപ്പോഴേക്കും രാജാവുമായും ധാരണയിലെത്തിയിരുന്നു. മൈഥുനന്‍ മരക്കാര്‍മാരെ ചതിയില്‍ കൊല്ലുകയും സൈന്യം പരാജയാപെടുകയും ചെയ്തു. പിന്നീട് സാമൂതിരി സിലോണിനെ ആക്രമിക്കുന്നത് നിര്‍ത്തി സ്വന്തം സഥലം സംരക്ഷിക്കുവാനുള്ള ബുദ്ധി കാണിച്ചു.

മുഹമ്മെദലി മരക്കാരുടെ കീഴിലെ പ്രധാനിയായിരുന്ന കുഞാലി മരക്കാര്‍ ഒന്നാമന്‍ എന്ന കുട്ടിയലി മരക്കാരിന്റെ ചരിത്രം തുടങ്ങുന്നതവിടെനിന്നാണ്.

നിരവധി കുഞാലിമരക്കാര്‍മാരുണ്ടായിരുന്നുവെങ്കിലും അറിയപ്പെടുന്നത് നാലു പേരാണ്.

1. കുട്ടിയലി മരക്കര്‍
2. കുട്ടിപ്പോക്കര്‍ മരക്കാര്‍
3. മുഹെമ്മദലി മരക്കാര്‍
4. പട്ടു മരക്കാര്‍

അവരെക്കുറിച്ചു നമുക്കടുത്ത പോസ്റ്റില്‍

2009, നവംബർ 1, ഞായറാഴ്‌ച

കേരള ചരിത്രത്തിലൂടെ-9


കേരള ചരിത്രം ചിത്രങ്ങളിലൂടെ-


വന്ന വഴി- പോര്‍ച്ചുഗീസുകാര്‍ ആഫ്രിക്ക ചുറ്റി ഇന്ത്യയിലേക്കെത്തിയ വഴി-



അന്നത്തെ കോഴിക്കോട് തുറമുഖം-
(1572 ലെ കാലിക്കറ്റ് പോര്‍ട്ട് - പോര്‍ട്ടുഗീസുകാരുടെ കാലത്ത് വര്‍ച്ചത്, ജോര്‍ജ്ജ് ബ്രൗണ്‍ ഫ്രാന്‍സ് ഹോഗെന്‍ബെര്‍ എന്നിവരുടെ ചിവിയേറ്റ്സ് ഓര്‍ബിസ് ടെറാറും എന്ന അറ്റ്ലസില്‍ നിന്ന്- wikki )




കോഴിക്കോട്ടേക്കെത്തുന്ന ഗാമയുടെ കപ്പല്‍



സാമൂതിരിയുടെ രാജസദസ്സ്. വാസ്കോഡഗാമയെ പരിചയപ്പെടുത്തുന്നത് (1497-98). ശില്പി-പ്രിവോസ്റ്റ്, നിറങ്ങള്‍ പിന്നീട് ആലേഖനം ചെയ്യപ്പെട്ടതാണ്(1760)








സ്മാരകശില-


2009, ഒക്‌ടോബർ 26, തിങ്കളാഴ്‌ച

കേരള ചരിത്രത്തിലൂടെ-8

പറങ്കികളുമായ യുദ്ധത്തിന്റെ ചരിത്രം നാം സ്വീകരിച്ചത് പോര്‍ച്ചുഗീസുകാര്‍ എഴുതിയ ചരിത്രത്തില്‍ നിന്നുമെടുത്താണ്. അതിനാല്‍ തന്നെ അതില്‍ അവര്‍ പരാജയപ്പെട്ട ചരിത്രങ്ങളും വിജയിച്ചതായി പിടിപ്പിക്കുകയും വിജയത്തെ അമിതവത്കരിച്ചതായും പുതിയ ഇന്ത്യന്‍ സമുദ്ര പഠനങ്ങള്‍ വ്യക്തമാക്കുന്നു. എന്നിരുന്നാലും പറങ്കികളുടെ സമുദ്ര ശക്തിയെ തോത്പിക്കുവാന്‍ നമ്മുടെ ആളുകള്‍ക്കു കഴിവില്ലായിരുന്നു. ലോഗന്‍ അഭിപ്രായപ്പെട്ടത് പോലെ മനുഷ്യശരീരമുള്ള ചെകുത്താന്‍മാരായിരുന്നു അവര്‍. കെ.എം. പണിക്കരെഴുതുന്നത് പരങ്കികള്‍ നമുക്കു നല്‍കിയ ഒരേയൊരു നേട്ടം കൂടുതല്‍ മനുഷ്യരെ എങ്ങിനെ കൊല്ലാം എന്ന അറിവുമാത്രമാണെന്നാണ്.

ബുദ്ധമതം കേരള്ല‍ത്തില്‍ നിന്നും തുടച്ചുമാറ്റിയത് പോലെയുള്ള ഒരു ചരിത്രം ക്രിസ്ത്യാനികള്‍ക്കുമുണ്ട്. അത് സുറിയാനിയെ ഗ്രീക്ക് വിഴുങ്ങിയതിന്റെതാകുന്നു. ഇന്ന് സിറിയയിലും കേരളത്തിലും മാത്രമേ സുറിയാനിയില്‍ പ്രാര്‍ത്ഥനകളുള്ളൂ എന്നറിയുമ്പോഴാണ് അതിന്റെ ചിത്രം മനസ്സിലാകുകയുള്ളൂ. അതായത് യേശുവിന്റെ ഭാഷയായ അരാമിക്കില്‍ നിന്നും ലാറ്റിനിലേക്ക് ബൈബിളിനേയും പ്രാര്‍ത്ഥനകളെയും മാറ്റിയതിനു പിന്നില്‍ ഒരുപാട് അതിക്രമങ്ങളുടെ കഥകളുമുണ്ട്. പോര്‍ച്ചുഗീസുകാര്‍ക്ക് മതാന്ധതയുടെ സര്‍റ്റിഫികറ്റ് കൊടുക്കേണ്ട ഭാഗങ്ങളാണിവയെല്ലാം. പോപ്പാകട്ടെ പറങ്കികള്‍ ചെയ്യുന്ന എല്ലാ അതിക്രമങ്ങള്‍ക്കും മുന്‍‌കൂട്ടിത്തന്നെ പ്രായശ്ചിത്തം നല്‍കുകയും ചെയ്തിരുന്നു. അതിനാല്‍ യാതൊരു മനസ്സാക്ഷിക്കുത്തും കൂടാതെയാണ് ഇവരീ അക്രമമെല്ലാം തുടര്‍ന്നത്. ബ്രിട്ടിഷുകാരുമായി തുലനം ചെയ്യുമ്പോള്‍ പോര്‍ച്ചുഗീസുകാര്‍ ഒരു സംസ്കാരവും തീണ്ടാത്ത വിഭാഗമായിരുന്നു. ഒരു സാംസ്കാരിക പാരമ്പര്യവും അവകാശപ്പെടാനില്ലാത്ത അവരുടെ ഇങ്ക്വിസിഷനെല്ലാം കുപ്രസിദ്ധങ്ങളായിരുന്നു.

സാമൂതിരി ഇതിന്നിടയില്‍ കോലത്തിരിയേയും കൊച്ചിരാജാവിനെയും അനുനയിപ്പിക്കുവാന്‍ പലവഴികളും നോക്കി. അവര്‍ വഴങ്ങുന്നില്ലെന്നു മനസ്സിലാക്കിയ സാമൂതിരി തന്റെ മുഖ്യപുരോഹിതനായ തലപ്പന്ന നമ്പൂതിരിയെ കൊച്ചിരാജാവിന്നരികിലേക്കു അയച്ചു. എന്നാല്‍ ഇത് മുന്‍‌കൂട്ടി അറിഞ്ഞ ഗാമയാകട്ടെ നമ്പൂതിരിയെപ്പിടിച്ചു ചെവിയും മൂക്കും ചെത്തിയെടുത്ത് പകരം പട്ടിയുടെ അവയവങ്ങള്‍ തുന്നിപ്പിടിപ്പിച്ച്“ മുറിച്ചെടുത്ത അവയവങ്ങള്‍ കൊണ്ടു നല്ല കറിയുണ്ടാക്കുക“ എന്ന് ഓലയിലെഴുതി കഴുത്തില്‍ കെട്ടി സാമൂതിരിയുടെ അരികിലേക്കു തിരിച്ചയച്ചു.

ഇത് സാമൂതിരിയുടെ നായര്‍ പടയാളികളെ കൂടുതല്‍ പ്രകോപിപ്പിച്ചു. ഹജ്ജ് തീര്‍ത്ഥാടകരെ കൊന്നൊടുക്കിയത് മുസ്ലിങ്ങളെ മുമ്പ് തന്നെ പ്രകോപിപ്പിച്ചിരുന്നുവല്ലോ. ഒരു കച്ചവട പ്രശ്നമെന്നതില്‍ നിന്നും മതസമരമായി മാറുന്നത് ഇതെല്ലാമൂലമാണ്. മാത്രമല്ല, കുരിശു യുദ്ധത്തിന്റെ കഥകള്‍ അറബികളില്‍ നിന്നും ഇവിടെയും എത്തുകയും ചെയ്തിരുന്നു.

ഇക്രൂരതകള്‍ക്കെല്ലാം പുറമെ ഗാമ മൂന്നു നിബന്ധനകള്‍ വച്ചു. കടലുകളുടെ അധിപതിയും ലോകത്തിന്റെ മേല്‍ക്കോയ്മയും പോര്‍ച്ചുഗലിന്റെതാണെന്നും അതിനാല്‍ ഒറ്റക്കപ്പലുകളും ഇനിമുതല്‍ കുരുമുളകു വ്യാപാരം നടത്തരുത്. തുര്‍ക്കികളുമായി യാതൊരു ബന്ധവും പാടില്ല. കോഴിക്കോടുമായുള്ള കച്ചവടം നിരോധിക്കുകയും ചെയ്തിരിക്കുന്നു. ഇതായിരുന്നു ഈ നിബന്ധനകള്‍.

ഇക്കാര്യങ്ങള്‍ സാമൂതിരിയെ ഒരു യുദ്ധത്തിലേക്കു നയിപ്പിക്കുകയും മുസ്ലിങ്ങളും നായന്മാരും ചേര്‍ന്ന് കൊച്ചിയെ അക്രമിക്കുകയും ചെയ്തു. എന്നാല്‍ പറങ്കികളുമായി മത്സരിക്കുവാനുള്ള ആയുധബലമൊന്നും കോഴിക്കോടിന്നുണ്ടായിരുന്നില്ല. കുറേ ആള്‍നാശമുണ്ടായതെല്ലാതെ മറ്റൊന്നും തന്നെ നേടാന്‍ ഈ യുദ്ധത്തിന്നു കഴിഞ്ഞില്ല.

ഈ തോല്‍‌വി 1503-ല്‍ മറ്റൊരു യുദ്ധത്തിലേക്കു നയിക്കുകയും കരയില്‍ നിന്നും കടലില്‍നിന്നുമായി നടന്ന യുദ്ധത്തില്‍ കൊച്ചിയിലെ ഇളമുറതമ്പുരാന്‍ കൊല്ലപ്പെടുകയും കൊച്ചി തോറ്റുപിന്മാറുകയും ചെയ്തു.

നിരന്തരമായ തോല്‍‌വി 1504-ല്‍ സമൂതിരിയെ പറങ്കികളുമായി ഒരു ഉടമ്പടിയിലേര്‍പ്പെടാന്‍ നിര്‍ബന്ധിതനാക്കി. ഇത് മുസ്ലിം വ്യാപാരികളെ നിരാശരാക്കി. പറങ്കികളുടെ ആഗമനത്തോടെ തന്നെ കുറെ വിദേശവ്യാപാരികള്‍ ഇവിടം വിട്ടിരുന്നു, ശേഷിച്ചവരെക്കൂടി ഇവിടം വിടാന്‍ ഇതു പ്രേരിപ്പിച്ചു.

തങ്ങളുടെ നാവികബലത്തെകുറിച്ച് ആത്മവിശ്വാസമുണ്ടായിരുന്ന പറങ്കികള്‍ തങ്ങളുടെ പാസില്ലാതെ ഇനി അറബിക്കടലിലൂടെ ഒരു കപ്പലും പോകുവാന്‍ പാടില്ലെന്നു കല്പന പുറപ്പെടുവിച്ചു.

ഇതിന്നിടയില്‍ തനിച്ച് യുദ്ധം ചെയ്യുന്നത് ആപത്കരമാണെന്നു മനസ്സിലാക്കിയ സാമൂതിരി ഈജിപ്തിന്റെയും ഗുജ്‌റാത്തിലെയും രാജാക്കന്മാരെക്കൂട്ടി പറങ്കികള്‍ക്കെതിരില്‍ ഒരു ഐക്യനിരയുണ്ടാക്കുവാന്‍ ശ്രമം നടത്തി. ഇതറിഞ്ഞ പറങ്കികള്‍ ഒരു കടന്നാക്രമണം നടത്തി മാപ്പിള നാവികരെ കുറെ വകവരുത്തി.
പക്ഷെ 1509-ല്‍ ഇവിടെയെത്തിയ ഈജിപ്തിലെ നാവിക സേന 12 കപ്പലുകളിലായി 1500 നാവികരുമായി എത്തിച്ചേര്‍ന്നു. ഗുജ്‌റാത്തു സുല്‍ത്താനായ മുഹമ്മെദ് ഷാ തന്റെ ഗവര്‍ണ്ണറായിരുന്ന മാലിക് അയാസിന്റെ കീഴിലും സൈന്യത്തെ അയച്ചു. യുദ്ധത്തില്‍ പോര്‍ച്ചുഗീസിനു പരാജയം സംഭവിച്ചു. പരാജയത്തിനു പ്രതികാരം ചെയ്യാന്‍ കൂടുതല്‍ സൈന്യവുമായി വരികയും യുദ്ധം പുനരാരംഭിക്കുകയും ചെയ്തു. ഇതിന്നിടയില്‍ പോര്‍ച്ചുഗീസുകാര്‍ മാലിക് അയാസിന്‍ കോഴകൊടുത്തു വശത്താക്കി. യുദ്ധത്തില്‍ മാലിക്കിന്റെ നിസ്സംഗത കണ്ടു ഈജിപ്ത് സൈന്യം തിരിച്ചു പോയി- ഇത് വീണ്ടും മലബാറിനെ ഒറ്റപ്പെടുത്തി.

ഇവയെല്ലാം തന്നെ പറങ്കികള്‍ക്ക് കടലാധിപത്യത്തിനു കൂടുതല്‍ കാരണമാക്കി. കടലില്‍ പാസ് ഏര്‍പ്പെടുത്തിയെങ്കിലും പാസുള്ള കപ്പലുകളും ആക്രമിക്കപ്പെട്ടു.

1510-ല്‍ പറങ്കികള്‍ ഗോവ പിടിച്ചടക്കി. കൃസ്ത്യാനികളല്ലാത്ത എല്ലാവരെയും പുറത്താക്കുകയോ വധിക്കുകയോ ചെയ്ത പറങ്കികള്‍ സ്ത്രീകളെ തങ്ങളുടെ ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചു. ഇതേ മതനയമാണ് കൊച്ചിയിലെ പറങ്കിക്കോട്ടയിലും പരിസരത്തും നടപ്പിലാക്കിയത്.

പോര്‍ച്ചുഗീസുമായി ശത്രുതയില്‍ കഴിഞ്ഞ അന്നത്തെ സാമൂതിരിയെ പോര്‍ച്ചുഗീസുകാര്‍ വിഷം കൊടുത്തു കൊല്ലിച്ചു എന്നാണു കരുതുന്നത്, പിന്നീട് അധികാരത്തിലേറിയ സാമൂതിരി കോഴിക്കോട് ഒരു ഫാക്ടറി സ്ഥാപിക്കുവാനുള്ള അധികാരം നല്‍കി. ഇത് പറങ്കികളെ കരയിലും കടലിലുമുള്ള മുസ്ലിങ്ങളെ ഉന്മൂലനം ചെയ്യുന്വാനുള്ള അവസരമായി ഉപയോഗിക്കുകയും രോഷാകുലരായ മുസ്ലിങ്ങള്‍ തിരിച്ചും അവരുടെ വ്യാപാരം നശിപ്പിക്കുവാനുള്ള ശ്രമങ്ങള്‍ നടത്തുകയും ചെയ്തു. ഈ സന്ദര്‍ഭത്തിലാണ് മരക്കാര്‍മാരുടെ രംഗപ്രവേശം.


2009, ഒക്‌ടോബർ 25, ഞായറാഴ്‌ച

കേരള ചരിത്രത്തിലൂടെ-7

രണ്ട് കപ്പലുകളില്‍ വന്ന പറങ്കികളുടെ വരവ് ആദ്യം സാമൂതിരി സ്വീകരിച്ചത് വളരെ ആദരവോടെയാണ്. രാജകീയമായ സ്വീകരണമാണു സാമൂതിരി അവര്‍ക്കു നല്‍കിയത്. കൊട്ടാരത്തിലെത്തിയ ഗാമ മാനുവല്‍ രാജാവിന്റെ എഴുത്ത് സാമൂതിരിക്കു നല്‍കി. അതില്‍ കച്ചവടം ചെയ്യാന്‍ അനുവദിക്കണമെന്നും മുസ്ലിം ശത്രുക്കളില്‍ നിന്നുമുള്ള സംരക്ഷണവുമായിരുന്നു ആവശ്യപ്പെട്ടിരുന്നത്.

കച്ചവടത്തിനുള്ള ആവശ്യം മാത്രമല്ല- കുത്തകയാണ് ഗാമ ആവശ്യപ്പെട്ടത്. അതായത് നിലവിലുള്ള കച്ചവടക്കാരായ മുസ്ലിങ്ങളെ ഒഴിവാക്കി കച്ചവടം പറങ്കികളിലൂടെ മാത്രമേ ആകാവൂ എന്നായിരുന്നു ഗാമയുടെ ആവശ്യം. എന്നാല്‍ സാമൂതിരി കച്ചവടം ചെയ്യാന്‍ അനുവദിച്ചെങ്കിലും കുത്തക നല്‍കുവാന്‍ വിസമ്മതിക്കുകയാണുണ്ടായത്.

യൂറോപ്പിലിന്നും മുസ്ലിങ്ങളെ കുരിശുയുദ്ധത്തിന്റെ കണ്ണിലൂടെയാണ് നോക്കിക്കാണുന്നതെന്നറിയുമ്പോള്‍ മാത്രമേ ആ ശത്രു എന്ന പദത്തിന്റെ ഭാഷ മനസ്സിലാക്കാനാവൂ.

സാമൂതിരി ആദ്യം തന്നെ കച്ചവടം നടത്തുവാന്‍ അനുവദിച്ചുവെങ്കിലും കച്ചവടത്തിന്റെ വഴികളെല്ലാം മുസ്ലിങ്ങളുടെ കയ്യിലായിരുന്നതിനാല്‍ പറങ്കികള്‍ക്ക് ചരക്കു വാങ്ങുവാന്‍ കഴിഞ്ഞില്ല. അന്നത്തെ കച്ചവടക്കാരില്‍ പ്രമുഖനും ഈജിപ്തുകാരനുമായ ക്വാജാ‌അക്ബര്‍ കോഴിക്കോട് ഖ്വാസിയെക്കണ്ടു പറങ്ക്ങ്കികളുടെ യഥാര്‍ത്ഥ സ്വഭാവത്തെ കുറിച്ചു ധരിപ്പിച്ചതിനാല്‍ അവരിരുവരുടെയും ശ്രമഫലമായി ഗാമക്കു ചരക്കുകള്‍ ഒന്നും വില്‍ക്കുവാന്‍ കഴിഞ്ഞില്ല. അതിനാല്‍ ഒരു മാറ്റകച്ചവടത്തിനായി ഗാമ സാമൂതിരിയെ സമീപിക്കുകയും തന്നെ വെറുമൊരു കച്ചവടക്കാരനായി കണ്ടതില്‍ സാമൂതിരിക്ക് നിരീസമുണ്ടാവുകയും ചെയ്തു. ഇത് ഗാമയെ പ്രകോപിപ്പിക്കുകയും സാമൂതിരിയുടെ ദൂതന്മാരെ കരക്കിറക്കാതെയും ചുങ്കം കൊടുക്കാതെയും കണ്ണൂരിലെ കോലത്തിരിയുടെ അടുക്കലേക്ക് കപ്പല്‍ വിടുകയും ചെയ്തു. അവിടെ കോലത്തിരി ഗാമയെ സ്വീകരിക്കുകയും ആവശ്യമായ എല്ലാ സഹായങ്ങളും ചെയ്യുകയും ചെയ്തു.

എഴുപതു ദിവസത്തെ താമസത്തിന്നു ശേഷം ഗാമ പോര്‍ച്ചുഗലിലേക്കു യാത്ര തിരിച്ചു. തിരിച്ചെത്തിയ ഗാമക്കു മാനുവല്‍ രാജാവ് വമ്പന്‍ സ്വീകരണം നല്‍കി. കച്ചവടത്തിന്റെ ലാഭം ചിലവിനേക്കാള്‍ അറുപതിരട്ടിയാണെന്നത് രാജാവിന്റെ കണ്ണു തുറപ്പിച്ചു. എന്തു ത്യാഗം ചെയ്തും ഈ കച്ചവടസാധ്യത നിലനിര്‍ത്താന്‍ രാജാവു തീരുമാനിച്ചു.

എ.ഡി 1500-ല്‍ പെറ്റ്രോ അല്വാരിസ് കബ്രാളിന്റെ നേതൃത്വത്തില്‍ അടുത്ത പറങ്കികള്‍ വരുമ്പോള്‍ 13 കപ്പലുകളില്‍ 1200 നാവിക ഭടന്മാരും വെടിക്കോപ്പുകളുമുണ്ടായിരുന്നു. പക്ഷേ രണ്ടുമാസത്തെ നിരന്തര പരിശ്രത്തിനു ശേഷവും രണ്ടുകപ്പല്‍ കുരുമുളകു മാത്രമേ അവര്‍ക്കു വാങ്ങാന്‍ കഴിഞ്ഞുള്ളൂ. ഇതി കുപിതനായ കബ്രാള്‍ തന്റെ പറങ്കിത്തരം പുറത്തെടുത്തു. കോഴിക്കോട്ട് നങ്കൂരമിട്ട അറബിക്കപ്പലുകള്‍ അവര്‍ കൊള്ളയടിച്ചു. ഇതിന്റെ പരിണിതിയെന്നോണം പറങ്കികളുടെ പാണ്ടികശാല മുസ്ലിങ്ങളും നായന്മാരും ചേര്‍ന്നു നശിപ്പിച്ചു. തുടര്‍ന്നു ചെറുതും വലുതുമായ എല്ലാ കപ്പലുകളെയും പറങ്കികള്‍ നശിപ്പിക്കുകയും അതിലുണ്ടായിരുന്ന എല്ലാവരെയും വധിക്കുകയും ചെയ്തു.രണ്ടു ദിവസം തുടര്‍ച്ചയായി തുറമുഖത്തേക്കു പീരങ്കി വെക്കുകയും ചെയ്തു.
കൂടാതെ പന്തലയനിയില്‍ ചെന്നു അവിടെയുള്ള മുസ്ലിങ്ങളെ കൊലപ്പെടുത്തുകയും ചെയ്ത ശേഷം കൊച്ചിയിലേക്കു നീങ്ങി.

കൊച്ചിരാജാവാകട്ടെ സാമൂതിരിക്കു കീഴിലായിരുന്നുവെങ്കിലും ജാതിയില്‍ സാമൂതിരിയേക്കാള്‍ മുകളിലായിരുന്നു, അതിനാല്‍ തന്നെ തന്നേക്കാള്‍ ജാതിയില്‍ കുറഞ്ഞ സാമൂതിരിക്കു കീഴില്‍ കഴിയുന്നതിന്റെ പ്രയാസമുണ്ടായിരുന്നു. ഇത് നല്ലയൊരു അവസരമായി കണ്ട അദ്ദേഹം പറങ്കികള്‍ക്ക് എല്ലാ സഹായങ്ങളും നല്‍കി. കൊച്ചിയില്‍ നിന്നും വേണ്ട ചരക്കുകള്‍ സംഭരിക്കാന്‍ കബ്രാളിന്നായി. ഇതറിഞ്ഞ സാമൂതിരി ഒരു യുദ്ധത്തിനായി എട്ടു കപ്പലുകളുമായി കൊച്ചിയിലേക്കു തിരിച്ചെങ്കിലും കബ്രാള്‍ ഒരു യുദ്ധത്തിനു നില്‍ക്കാതെ തിരിച്ചു പോയി.

സാമൂതിരിയുമായി പിണങ്ങിയെങ്കിലും കണ്ണൂരിലെ കോലത്തിരിയുമായും കൊച്ചിരാജാവുമായും ബന്ധമുണ്ടാക്കാന്‍ കഴിഞ്ഞെന്നത് പറങ്കികളുടെ നേട്ടമായിരുന്നു.

1501- നവമ്പറില്‍ ജൊ‌ആവോ ഡിനോവ എന്ന കപ്പിത്താനുമായെത്തിയ അടുത്ത പറങ്കിസംഘം ആദ്യം തന്നെ ചെയ്തത് കോഴിക്കോടിന്നടുത്തു കിടന്നിരുന്ന കപ്പലുകള്‍ കൊള്ളയടിക്കുകയായിരുന്നു. ഇവരുമായി ഒരു യുദ്ധത്തിനു സാമൂതിരി തയ്യാറായെങ്കിലും ഡിനോവ രക്ഷപ്പെട്ടു.

പിന്നീട് 1502- വാസ്കോഡിഗാമ അഡ്മിറല്‍ പദവിയുമായി 20 വലിയ യുദ്ധക്കപ്പലുമായി വന്നു. ഓടങ്ങള്‍ മുതല്‍ കപ്പലുകള്‍ വരെ കണ്ണില്‍ കണ്ടവയെയെല്ലാം കൊള്ളയടിച്ചും കിട്ടിയവരെയെല്ലാം കൊന്നുമായിരുന്നു ഗാമയുടെ വരവ്. മാടായിക്കടുത്തെത്തിയപ്പോള്‍ മക്കയിലേക്കു തീര്‍ത്ഥാടനത്തിന് പോയി വരുന്ന ഒരു കപ്പല്‍ കണ്ട ഗാമ കപ്പല്‍ വളഞ്ഞു. തങ്ങള്‍ കച്ചവടക്കാരോ പടയാളികളൊയല്ലെന്നും തങ്ങളെ ഉപദ്രവിക്കരുതരുതെന്നുമുള്ള അപേക്ഷയൊന്നും ഗാമ ചെവി കൊണ്ടില്ല. അവസാനം ഒരു രക്ഷയുമില്ലാതെ ഒമ്പതു ദിവസത്തെ ചെറുത്തു നില്‍പ്പിന്നു ശേഷം ഗാമ അവരെ കീഴടക്കുകയും പിഞ്ചുകുഞ്ഞുങ്ങളെയടക്കം എല്ലാവരെയും വധിക്കുകയും കപ്പലിലുണ്ടായിരുന്ന ആഭരണങ്ങളും സ്വത്തുക്കളും കൊള്ളയടിക്കുകയും ചെയ്തു. ഇത് എല്ലാവരെയും ഞെട്ടിച്ചു കളഞ്ഞു. കോഴിക്കോട്ടു തുറമുഖത്ത് നിലയുറപ്പിച്ച ഗാമ തീരത്തേക്ക് പീരങ്കികളില്‍ നിന്നും നിറയൊഴിച്ചു കൊണ്ടിരുന്നു. കരയില്‍ നിന്നും തിരിച്ചു നിറയൊഴിക്കുന്നുണ്ടായിരുന്നുവെങ്കിലും നമ്മുടെ പീരങ്കികള്‍ക്കു കപ്പലിനടുത്തേക്കെത്തുവാന്‍ കഴിയില്ലായിരുന്നു. അപ്പോള്‍ കച്ചവടത്തിനായി എത്തിയ 24 കപ്പലുകളിലെ അരി മുഴുവന്‍ പിടിച്ചെടുക്കുകയും അതിലെ 800 ജോലിക്കാരുടെ തടവുകാരാക്കി ചെവിയും മൂക്കും അറുത്തെടുത്ത് ഇരുമ്പുദണ്ഡു കൊണ്ട് പല്ലുകള്‍ അടിച്ചു കൊഴിക്കുകയും ചെയ്തു. എന്നിട്ട് അവരെയെല്ലാം ഒരു കപ്പലിലട്ടിയാക്കിയിട്ടു തീ കൊളുത്തിയിട്ടേ ഗാമക്കു തൃപ്തിയായുള്ളൂ.

2009, ഒക്‌ടോബർ 21, ബുധനാഴ്‌ച

കേരള ചരിത്രത്തിലൂടെ-6

കേരളചരിത്രത്തെ കുറിച്ചെഴുതുമ്പോള്‍ അതോടനുബന്ധിച്ചു ചിലപ്പോള്‍ നമുക്കു മറ്റു ചില ചരിത്രങ്ങളും ചികയേണ്ടി വരുന്നു. ഒരു സമൂഹം പരസ്പരം പലതിന്റെയും കണ്ണികളായാണു ചരിത്രമാറ്റങ്ങള്‍ക്കു വിധേയമാകുന്നത്, കേരളം യൂറോപ്പുമായുള്ള ബന്ധത്തില്‍ യൂറോപ്പും കുറച്ചു ചിത്രത്തിലേക്കു കൊണ്ടു വരേണ്ടിവരും.

ചരിത്രം യൂറോപ്പിന്റെതാണെന്നു കരുതുന്ന യൂറോപ്യന്‍ ചരിത്രകാരന്മാര്‍ ലോകചരിത്രത്തെ മൂന്നാക്കി പകുത്തു, പ്രാചീനകാലം, മധ്യകാലം, പിന്നെ ആധുനികകാലം. പക്ഷെ ഇത് സത്യത്തില്‍ യൂറൊപ്പിനു മാത്രം ബാധകമായ ഒന്നാണെന്നതാണ് സത്യം.

മധ്യകാലഘട്ടം അഞ്ചാം നൂറ്റാണ്ടു മുതല്‍ പതിനഞ്ചാം നൂറ്റാണ്ടു വരെ എന്നാണ് വിവക്ഷിക്കുന്നത്. മധ്യകാലത്തെ ഇരുണ്ടകാലഘട്ടമെന്നും വിളിക്കുന്നു. യൂരോപ്പിനെ കുറിച്ച് ഇതക്ഷരാര്‍ത്ഥത്തില്‍ ശരിയുമാണ്.

പക്ഷെ, സ്പയിന്‍ കീഴടക്കിയ ശേഷം യൂറോപ്പിന്റെ ഉയര്‍ത്തെഴുനേല്‍പ്പാണു നാം കാണുന്നത്. സ്പെയിനില്‍ നിന്നും മുസ്ലിം ഭരണത്തെ ഇല്ലാതാക്കിയതോടു കൂടി ആ വഴി ലഭിച്ചിരുന്ന സുഗന്ധദ്രവ്യങ്ങളുമില്ലാതായി. ഇതിനാല്‍ മുസ്ലിങ്ങളെ ആശ്രയിക്കാതെ തന്നെ തങ്ങള്‍ക്കാവശ്യമായ വിഭവങ്ങള്‍ ലഭിക്കുവാനുള്ള പ്രയത്നങ്ങളാണു പിന്നീട് നടന്നത്. യൂറൊപ്പ്യന്‍ നാവികവളര്‍ച്ചയുടെ സാമ്പത്തിക വശമിതായിരുന്നുവെങ്കില്‍ മറ്റൊരു മതഭാഗവുമുണ്ടായിരുന്നു.

റോമിന്റെ ക്രൈസ്തവാശ്ലെഷം റോം ക്രൈസ്തവത സ്വീകരിക്കുക എന്നതിലുപരി ക്രൈസ്തവത റൊമിനെ സ്വീകരിക്കുക എന്നതാണെന്നു പറയാം. ക്രിസ്തുമസ് യഥാര്‍ത്ഥത്തില്‍ റോമില്‍ എത്രയോ മുന്‍പേ ആചരിച്ചു പോന്നിരുന്ന ഒരാഘോഷമായിരുന്നു. റോമാചകൃവര്‍ത്തിയുടെ ക്രൈസ്തവമതാശ്ലേഷത്തിനു ശേഷം ആ ആഘോഷം ക്രിസ്തുവിന്റെ ജന്മദിനമായി പേരുമാറ്റി എന്നര്‍ത്ഥം. ഇങ്ങിനെ എല്ലാ ഭാഗങ്ങളിലും ക്രൈസ്തവത റോമുമായി ബന്ധപ്പെട്ടു പേരില്‍ മാത്രം ക്രിസ്തുവായി പുനരുദ്ധരിക്കപ്പെട്ടു.

ഇതാണു ലാറ്റിന്‍ ക്രൈസ്തവതയില്‍ വലിയ സ്വാധീനമുണ്ടാക്കുന്നതിന്റെ അടിത്തറ. പൌരോഹിത്യം ഇരുണ്ടകാലഘട്ടത്തില്‍ നടത്തിയ സ്വാധീനമെല്ലാം ഇതോടനുബന്ധിച്ച വിഷയമാണെങ്കിലും നേരിട്ടു ബന്ധപ്പെടാത്തതിനാല്‍ ഇവിടെ പരാമര്‍ശിക്കുന്നില്ല. പോപ്പ് അഥവാ പൌരോഹിത്യം ക്രൈസ്തവതയില്‍ വന്ന വഴി സൂചിപ്പിക്കാന്‍ മാത്രമാണു ഞാന്‍ ഇക്കാര്യമിവിടെ പരാമര്‍ശിക്കുന്നത്. വിഷയുമായി ബന്ധപ്പെട്ടു വരുന്നത് മാത്രം കുറിക്കാം.

പോര്‍റ്റുഗീസ് ചകൃവര്‍ത്തിയായ ഹെന്റ്രി സമുദ്രസഞ്ചാരത്തിനു പ്രോത്സാഹനം നല്‍കുന്നതില്‍ അതീവ തത്പരനായിരുന്നു.ഹെന്റ്രിയുടെ സഹോദരനായ ഡോമ്പെട്രോ ആകട്ടെ പ്രമുഖനായ ഒരു നാ‍വിക സഞ്ചാരിയായിരുന്നു. സുദീര്‍ഘമായ തന്റെ പന്ത്രണ്ടുകൊല്ലത്തെ ലോകസഞ്ചാരത്തിനു ശേഷം തിരിച്ച് പോര്‍ച്ചുഗലിലെത്തുമ്പോള്‍ അദ്ദെഹത്തിന്റെ കയ്യില്‍ മാര്‍കോപോളോ എന്ന മറ്റൊരു പ്രസിദ്ധനായ സഞ്ചാരി തയ്യാറാക്കിയ ഒരു ഭൂപടമുണ്ടായിരുന്നു. ഇന്ത്യ, ചൈന, സിലോണ്‍ എന്നീ വിഭവകേന്ദ്രങ്ങളുടെ വിവരം യൂറോപ്പിനു ലഭിക്കുന്നത് അങ്ങിനെയാണ്.

ഹെന്ട്രിയുടെ കാലത്ത് എല്ലാവര്‍ഷവും രണ്ടോ മൂന്നോ കപ്പലുകളെ പശ്ചിമാഫ്രിക്കന്‍ തീരങ്ങളിലയക്കുകയും അവിടുത്തെ ജനങ്ങളെ മതപരിവര്‍ത്തനം നടത്തി അടിമകളായി കൊണ്ടുവരാനും രാജ്യങ്ങളില്‍ ആധിപത്യം കൊണ്ടുവരാനും കഴിഞ്ഞു.

പോപിന്റെതാണ് കരയും കടലുമെന്ന്, അദ്ദേഹത്തിന് ദൈവദത്തമായി ലഭിച്ചതാണെന്നായിരുന്നു പ്രചരിപ്പിച്ചത്. അതിനാല്‍ ലോകം മുഴുവന്‍ ക്രിസ്തുമതത്തിനു കീഴില്‍ കൊണ്ടുവരാന്‍ പോപ്പിനു ദൈവിക ബാധ്യതയുണ്ടായിരുന്നു. ഇതും സമുദ്രാധിപത്യത്തിന്റെ ഒരു പ്രചോദനമായി.

ഹെന്റ്രി ആഫ്രികന്‍ മുനന്പിനു കിഴക്കുള്ള പുതുതായി കീഴടക്കിയ ആഫ്രികന്‍ രാജ്യങ്ങളുടെയും പിന്നീട് കീഴടക്കുന്ന ഇന്ത്യയടക്കമുള്ള രാജ്യങ്ങളും പോര്‍ച്ചുഗീസിന് കല്പിച്ച് നല്‍കി ആശീര്‍വദിക്കുവാന്‍ പൊപ്പിനോടാവശ്യപ്പെട്ടു.

ഈ ആവശ്യവുമായി അദ്ദേഹം പോപ്പിനെ സന്ദര്‍ശിക്കുകയും അവിശ്വാസികളുടെയും മുസ്ലിങ്ങളുടെയും രാജ്യങ്ങളും സ്വത്തും പിടിച്ചെടുക്കുവാനുള്ള അധികാരം പോപ്പ് കല്പന വഴി പോര്‍ച്ചുഗലിനു നല്‍കുകയും ചെയ്തു. ഈ കല്പനയുടെ പിന്‍ബലത്തിലാണ് കേരളത്തിലെത്തിയ പോര്‍ച്ചുഗീസുകാര്‍ അറബിക്കടലിന്റെ ആധിപത്യം അവകാശപ്പെട്ടത്.

1495- ല്‍ ഹെന്റ്രി മരണപ്പെടുമ്പൊള്‍ ആഫ്രികന്‍ മുനമ്പു ചുറ്റി പുതിയ വഴികള്‍ കണ്ടെത്തിയുരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ പിന്‍‌ഗാമി മാനുവല്‍ രാജാവാണ് ഇന്ത്യാ സമുദ്രത്തിലൂടെ തന്റെ നാവികപ്പടയെ ആദ്യമായി അയക്കുന്നത്.
1498-ല്‍ വാസ്കോഡിഗാമ കേരളത്തിലെത്തുന്നതോടു കൂടി പുതിയ ചരിത്രം തുടങ്ങി. യൂറോപ്പിന്റെ ഇന്ത്യന്‍ അധിനിവേശത്തിന്റെ ചരിത്രം തുടങ്ങുന്നതവിടെനിന്നിമാണ്.


2009, ഒക്‌ടോബർ 15, വ്യാഴാഴ്‌ച

കേരള ചരിത്രത്തിലൂടെ-5

റോമാ സാമ്രാജ്യത്തിന്റെ തകര്‍ച്ച അറബിക്കടലിന്റെ ആധിപത്യം പേര്‍ഷ്യക്കാരുടെ കൈകളിലേക്കെത്തിച്ചു, എന്നാല്‍ ആറാം നൂറ്റാണ്ടോടു കൂടി കടലിന്റെ ആധിപത്യം പേര്‍ഷ്യക്കാരില്‍ നിന്നും അറബികളിലേക്കു വന്ന് പൌരസ്ത്യരുമായുള്ള വിനിമയമെല്ലാം തങ്ങളുടെ കീഴിലാക്കിയിരുന്നു. അറബികള്‍ വലിയ സാഹസികരായിരുന്നു. എവിടെയെല്ലാം അവര്‍ കച്ചവട ബന്ധങ്ങളുണ്ടാക്കിയോ അവിടെയെല്ലാം തങ്ങള്‍ക്കാവശ്യമായ കച്ചവറ്റ വിഭവങ്ങള്‍ ശേഖരിക്കാനാവശ്യമായ കേന്ദ്രങ്ങളും നിലനിര്‍ത്തി. കേരളത്തിലെ തുറമുഖങ്ങളിലെല്ലാം തന്നെ ഇത്തരം കോളനികളുണ്ടാവുകയും അവരും തദ്ദേശിയരായ സ്ത്രീകളും തമ്മിലുണ്ടായിരുന്ന ബന്ധത്തെ കുറിച്ചുമല്ലാം നാം വിവരിച്ചതുമാണല്ലോ. ഇവരാണ് ആദ്യമായി ഇസ്ലാം സ്വീകരിച്ച ആളുകള്‍. വ്യാപാരികളായ ഇവര്‍ ഇസ്ലാമിക പ്രചരണത്തിന്‍ വേഗത കൂട്ടി.

നമ്മുടെ രാജാക്കന്മാരും, ഗോത്രതലവന്മാരും നാട്ടുകാരുമായെല്ലാം കച്ചവടാവശ്യാര്‍ത്ഥം തന്നെ ഇവരുമായെല്ലാം നല്ല സമ്പര്‍ക്കത്തിലായിരുന്നു. മാത്രമല്ല ഇവരുടെ പ്രീതിയും ബഹുമാനവുമെല്ലാം പിടിച്ചുപറ്റാന്‍ ഇവര്‍ക്കു കഴിയുകയും ചെയ്തിരുന്നു.മാത്രമല്ല അറബികള്‍ എന്ന കച്ചവടക്കാരില്‍ നിന്നും മുസ്ലിങ്ങള്‍ എന്ന രീതിയിളെക്കു മത പ്രബോധനത്തിന്ന് ആദ്യമായെത്തിയ അറബികളാകട്ടെ ഒരു രാജാവീന്റെ കത്തുമായി എത്തുന്ന അതിഥികളായാണ് വരുന്നത്.

മുസ്ലിങ്ങളായ കച്ചവടക്കാരാകട്ടെ സമ്പന്നരായിരുന്നുവെങ്കിലും അളവുതൂക്കങ്ങളിലെ കൃത്യനിഷ്ടത, കരാറുകളിലെ സത്യസന്ധത, ലളിതമായ ജീവിത രീതി, സദാചാര ബോധം എന്നിവയാല്‍ രാജാക്കന്മരുടെ പ്രീതിയിലായി. അതിനാല്‍ തന്നെ ആരാധനാലയങ്ങള്‍ നിര്‍മിക്കുവാന്‍ രാജാക്കന്മാരും നാടുവാഴികളും എല്ലാ സഹായങ്ങളും തുടക്കം മുതലേ നല്കി.

മാത്രമല്ല, തങ്ങള്‍ക്കു സ്വാധീനമുള്ള പ്രദെശങ്ങളിലെ രാഷ്ട്രീയാധികാരത്തിന് മുസ്ലിങ്ങള്‍ ഒരു ശ്രമവും നടത്തിയിരുന്നില്ല. കച്ചവടം, മതപ്രബോധനം എന്നീ മേഖലകളില്‍ മാത്രമായിരുന്നു മുസ്ലിങ്ങള്‍ ശ്രദ്ധ നല്‍കിയിരുന്നത്. മുസ്ലിമായ മുഹമെദ്‌ അലിയെന്ന രാജകുമാരന് കിട്ടിയ ധര്‍മടത്താകട്ടെ അദ്ദേഹം തന്റെ രാജാധികാരം വിസ്തൃതമാക്കുവാന്‍ ഒരു ശ്രമവും നടത്തുകയും ചെയ്തിരുന്നില്ല.തങ്ങളുടെ രാജാധികാരത്തിന് യാതൊരു പ്രശ്നവുമുണ്ടാക്കാത്ത, വരുമാനം തരുന്ന ഒരു വിഭാഗത്തോട് ഒരെതിര്‍പ്പുണ്ടാകേണ്ടതുമില്ലല്ലോ.

കൂടാതെ കേരളത്തിലെ ജാതി വ്യവസ്ത ഇസ്ലാമിന്റെ പ്രചരണത്തിന് വലിയൊരു സഹായകമായി. ഈഴവര്‍ മുതല്‍ താഴോട്ടുള്ളവരെ മനുഷ്യരായിക്കാണുവാന്‍ ജാതി വ്യവസ്തക്കു കഴിയില്ലായിരുന്നു. താഴ്ന്ന ജാതികളില്പെട്ട ആളുകള്‍ ഇക്കാരണത്താല്‍ കൂട്ടം കൂട്ടമായി ഇസ്ലാം സ്വീകരിച്ചു.

വിദേശികളായ മത പണ്ഡിതര്‍ കേരളത്തില്‍ ഇക്കാലങ്ങളില്‍ വന്നു സ്ഥിരതാമസമാക്കിയതായി കരുതുവാന്‍ കഴിയും. കാരണം പല മുസ്ലിം ഖബറുകളിലും ഇത്തരുത്തിലുള്ള പേരുകള്‍ കാണുവാന്‍ കഴിയുന്നു.

പത്താം നൂറ്റാണ്ടിലെത്തിയ സഞ്ചാരിയായ മസൂദി കണ്ണൂര്‍ മംഗലാപുരത്തിന്നിടയില്‍ കണ്ട ജുമാമസ്ജിദുകളെ കുറിച്ച് വിവരിക്കുന്നുണ്ട്.

പത്തുമുതല്‍ പതിനഞ്ചാം നൂറ്റാണ്ടുവരെയുള്ള മുസ്ലിം വളര്‍ച്ചയും സമൂതിരിയുടെ വളര്‍ച്ചയും സമാന്തരമായിട്ടായിരുന്നു. കെ.എം. പണിക്കെരെഴുതുന്നത് കണ്ണൂര്‍ മുതല്‍ കൊല്ലം വരെ സാമൂതിരിക്കുകീഴില്‍ വന്നു എന്നാണ്. സമൂതിരിയുടെ വളര്‍ച്ചയുടെ നിദാനമാകട്ടെ കോഴിക്കോട്ടെ കച്ചവടാഭിവൃദ്ധിയായിരുന്നു. അതിന്റെ ചുക്കാനാകട്ടെ മുസ്ലിങ്ങളുടെ കയ്യിലും. അറബിക്കറ്റലിന്റെ സര്‍വ്വധിപത്യം മുസ്ലിങ്ങളുടെ കരങ്ങളിലമര്‍ന്നു.

സാമൂതിരിയും മുസ്ലിങ്ങളുമായുള്‍ല ബന്ധം ഇരുകൂട്ടര്‍ക്കും പ്രയോജകനകരമായി. സാമൂതിരിയുടെ അധികാരമോഹങ്ങളുടെ ചുക്കാന്‍ മുസ്ലിങ്ങളുടെ കയ്യിലായി. അതിന്റെ ആസൂത്രകര്‍ മുസ്ലിം ഉപദേഷ്ടകരായി. വള്ളുവക്കോനാതിരിയെ കീഴടക്കി മാമാങ്കത്തിന്റെ ആധിപത്യം സാമൂതിരിയുടെ കയ്യില്‍ വന്നതിന്റെ പ്രധാനകാരണമായി സാമൂതിരി ഗ്രന്ഥാവലിയിലും കേരളോത്പത്തിയിലും കാണുന്നത് മുസ്ലിങ്ങളുടെ സഹായത്താലാണെന്നാണ്. കോഴിക്കോട്ടെ കോയമാരുടെ നേതൃത്വത്തില്‍ കടല്‍മാര്‍ഗ്ഗം വെള്ളാട്ടിരി രാജ്യത്തു പ്രവേശിച്ച് തിരുനാവായലെത്തിയാണ് മാമാങ്കം കൈവശപ്പെടുത്തുന്നത്. കോയയുടെ വിജയാഘോഷം വെടിക്കെട്ടോടെയായിരുന്നു. അങ്ങിനെ സാമൂതിരി കേരളത്തിലെ ആദ്യത്തെ വെടിക്കെട്ടുപയോഗിക്കുന്ന രാജാവുമായി. ഇത് കോയയെന്ന സ്താനപ്പേരിന്നയാളെ അര്‍ഹനാക്കുകയും മമാങ്കത്തില്‍ സാമൂതിരിക്കു ഇടതുവശം നില്‍ക്കുവാനുള്ള പ്രത്യേക പദവിയിളെക്കുയര്‍ത്തുകയും ചെയ്തു.
ഇതന്നത്തെ ഒരു വലിയ പദവിയാണ്.

ലോകത്തിലെ ഏറ്റവും വലിയ തുറമുഖമായി കോഴിക്കോട്ട് മാറിയത് ഈ കൂട്ടുകെട്ടിന്റെ വ്യാപാരാഭിവൃദ്ധി. ഇത് സാമൂതിരിക്കു മറ്റു രാജ്യങ്ങളില്‍ പേരും പ്രശസ്തിയുമുണ്ടാക്കി. പറങ്കികളും മറ്റു വിദേശിയരും സാമൂതിരിയെ ഒരു മുസ്ലിം രാജാവായാണ് വിശേഷിപ്പിച്ചിരുന്നത്.

തന്റെ മുക്കുവ പ്രജകളില്‍ ഒരു കുടുമ്പത്തില്‍ നിന്നും ഒന്നോ രണ്ടൊ പേരെങ്കിലും മുസ്ലിമാകണമെന്നു വരെ സാമൂതിരി കല്‍പ്പിച്ചിരുന്നുവെന്നും കാണുന്നു.

പതിമൂന്നാം നൂറ്റാണ്ടിലെ അബുല്‍ ഫിദയും മാര്‍കോപോളോയും ഇബ്നുബത്തൂത്ത, പതിനഞ്ചാം നൂറ്റാണ്ടിലെ ചൈനീസ് സഞ്ചാരി മാഹ്വാന്‍, പേര്‍ഷ്യന്‍ സഞ്ചാരി അബ്ദുറസാക്ക് എന്നിവരെല്ലാം മുസ്ലിങ്ങളുടെ സ്വാധീനത്തെകുറിച്ച് സവിസ്തരം പ്രതിപാദിച്ചവരാണ്.

കൊച്ചി സാമൂതിരി കീഴറ്റക്കിയപ്പോള്‍ കൊച്ചി വഴി ഇനി കപ്പലോട്ടവും കച്ചവറ്റവും പാടില്ലെന്നും കോഴിക്കോടു വഴിയേ പാടുള്ളുവെന്നും കരാര്‍ ചെയ്തു. സാമൂതിരിയുടെ ഉപദേഷ്ടാക്കളില്‍ പ്രധാനികള്‍ മുസ്ലിങ്ങളായിരുന്നു. തുഹ്ഫതുല്‍ മുജാഹിദീന്റെ കര്‍ത്താവ് സൈനുദ്ദീന്‍ മഖ്ദൂമിനെ കുറിച്ച് മുമ്പ് പറഞ്ഞിരുന്നുവല്ലോ.

സമൂതിരിയുടെ രാജ്യാവശ്യങ്ങള്‍ക്കായി മറ്റു രാജ്യങ്ങളിലേക്കയച്ചിരുന്ന പ്രതിപുരുഷന്മാര്‍ മുസ്ലിങ്ങളായിരുന്നു. നാട്ടുരാജ്യാക്കന്മാര്‍ പോരടിച്ചുകൊണ്ടിരുന്ന അക്കാലത്ത് വ്യാപാരാഭിവൃദ്ധിക്ക് വേണ്ട സുസ്ഥിരതയാവാം സാമൂതിരിയെ ഇങ്ങിനെ പിന്തുണക്കാന്‍ മുസ്ലിങ്ങളെ പ്രേരിപ്പിച്ചത്.

ചുരുക്കത്തില്‍ പറങ്കികള്‍ക്കു മുമ്പുള്ള കേരളം മുസ്ലിങ്ങളുടെ വളര്‍ച്ചയുടെ കേരളവും കൂടിയാണ്, സമൂതിരിയുടെയും- സ്നേഹത്തിന്റെയും മത സൌഹാര്‍ദ്ധത്തിന്റെയും കൂടി.

2009, ഒക്‌ടോബർ 12, തിങ്കളാഴ്‌ച

കേരള ചരിത്രത്തിലൂടെ-4

റോമാ പേര്‍ഷ്യന്‍ സാമ്രാജ്യങ്ങളുടെ തകര്‍ച്ചമുതലാണ് അറബിക്കടലിന്റെ ആധിപത്യം അറബികളുടെ കൈകളിലെത്തുന്നത്. പിന്നീട് പാശ്ചാത്യരുമായുള്ള കച്ചവടം നടത്തിയിരുന്നത് മുഴുവന്‍ അറബികളായിരുന്നു. റോമാ സാമ്രാജ്യത്തിന്റെ തകര്‍ച്ച നാലാം നൂറ്റാണ്ടിലായിരുന്നു. പിന്നീട് പതിനഞ്ചാം നൂറ്റാണ്ടുവരെ ഈ കുത്തക അറബികളുടെ കൈവശമായിരുന്നു.

കാറ്റിന്റെ ഗതിക്കനുസരിച്ച് ജൂലൈ-ആഗസ്ത് മാസങ്ങളില്‍ നിന്നും ആരഭിക്കുന്ന യാത്ര നാല്പതു ദിവസം കൊണ്ട് കേരളത്തിലെത്തുകയും ആവശ്യമായ ചരക്കുകള്‍ ശേഖരിച്ച് മൂന്നു നാലു മാസങ്ങള്‍ക്കു ശേഷം ഡിസംബര്‍-ജനുവരി മാസങ്ങളില്‍ മടങ്ങുകയുമായിരൂനു പതിവ്.

പ്രവാചകനായ മുഹമ്മെദ് നബി ജനിക്കുന്നതിന്ന് എത്രയോ മുമ്പുതന്നെ അറബികള്‍ കേരളവുമായി കച്ചവട ബന്ധമുണ്ടായിരുന്നു.

ഇസ്ലാമിന്നു മുമ്പ് അറെബിയന്‍ സമൂഹത്തിലും മരുമക്കത്തായ സമ്പ്രദായം നിലനിന്നിരുന്ന ഗോത്രങ്ങളുണ്ടായിരുന്നു. ഒരു നിശ്ചിതകാലാവധി വരെയുള്ള വിവാഹവും ബഹുഭര്‍ത്തരീതിയും ഉണ്ടായിരുന്നു. നമ്മുടെ നാട്ടിലെ നായന്മാരിലെ ബഹുഭര്‍ത്തവും സമാനമായിരുന്നുവല്ലോ.

സ്വാഭാവികമായും ഇത്രയേറെ മാസങ്ങള്‍ നാടുകളില്‍ നിന്നും മാറി നില്‍ക്കുന്ന കച്ചവടക്കാര്‍ക്ക് അവിടുത്തെ സ്ത്രീകളുമായി ലൈംഗിക ബന്ധമുണ്ടാവുന്നത് സാധാരണമാകും.നിശ്ചിതകാലം അവധി വച്ച് അറബികളുമായി നടത്തുന്ന വിവാഹങ്ങള്‍ക്ക് കേരളത്തില്‍ മുത്‌അ‌ വിവാഹം എന്നായിരുന്നു വിളിച്ചിരുന്നത്. അങ്ങിനെയുള്ള ബന്ധങ്ങളില്‍ നിന്നും ജനിച്ച ഒരു സങ്കരവര്‍ഗ്ഗം സിലോണിലും കേരളത്തിലും നിലവിലുണ്ടായിരുന്നു. സിലോണില്‍ ഇത്തരം വിവാഹത്തെ ബീനവിവാഹമെന്നായിരുന്നു അറിയപ്പെട്ടിരുന്നത്. ഈ വിവാഹത്തിലെ പ്രത്യേകതകള്‍ സ്ത്രീക്ക് ഭര്‍ത്താവിനെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും അതോടൊപ്പം വേണ്ടെന്നു തോന്നുമ്പോള്‍ ഉപേക്ഷിക്കുവാനുള്ള അവകാശവുമായിരുന്നു. കുട്ടികളുടെയും കുടുമ്പത്തിന്റെയും രക്ഷാകര്‍ത്വത്തം മാതാവില്‍ മാത്രമായിരുന്നു. ഈ സങ്കരവര്‍ഗ്ഗത്തില്‍ നിന്നുമാണ് മാപ്പിള എന്ന പദം ഉണ്ടായത്. ഇസ്ലാമിന്റെ ആവിര്‍ഭാവത്തിന്‍ മുമ്പ് തന്നെ ഇത്തരം മാപ്പിള സമൂഹം എല്ലാ പ്രധാന തുറമുഖങ്ങളിലും നിലനിന്നിരുന്നു, അവരാണ് കേരളത്തില്‍ ആദ്യമായി മുസ്ലിങ്ങളായി മാറിയ സമൂഹങ്ങള്‍.

കച്ചവടത്തിലെ മുസ്ലിങ്ങളുടെ കുത്തക 16-)0 നൂറ്റാണ്ടുവരെ തുടര്‍ന്നു. എന്നാല്‍ പറങ്കികളുടെ വരവൊടു കൂടി ചിത്രം മാറി തുടങ്ങി. പറങ്കികള്‍ 1498-ല്‍ വാസ്കോടിഗാമയുടെ നേതൃത്വത്തില്‍ കോഴിക്കോട് കാപ്പാട് കപ്പലിറങ്ങി. ഇതിന്റെ പ്രധാനകാരണം സ്പയിനിലെ മുസ്ലിം ഭരണത്തെ തോത്പിച്ചതോടു കൂടി യൂറോപ്പില്‍ ഈ ഭാഗത്തുനിന്നു വന്നിരുന്ന ഏഷ്യയിലെ സുഗന്ധ്ദ്രവ്യങ്ങളും വാണിജ്യ വിഭവങ്ങളും കിട്ടാതെയായി. യൂറോപ്പ് അതിന്റെ ഇരുണ്ടകാലഘട്ടം പിന്നിട്ടിരുന്ന കാലമായിരുന്നുവത്.

കേരളത്തിലെ പ്രധാനരാജാക്കന്മാരെല്ലാം തന്നെ തുറമുഖങ്ങളുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലാണ് ഭരണം നടത്തിയിരുന്നത്. കോലോത്തരി, സാമൂതിരി, കൊച്ചി, വേണാട് എന്നിവയെല്ലാം. അതിന്റെ പ്രധാന കാരണം രാജക്കന്മാരുടെ വരുമാനം കച്ചവടവുമായി ബന്ധപ്പെട്ടുമാത്രം നിലനിന്നിരുന്ന ഒന്നായിരുന്നു എന്നതായിരുന്നു.

ലോകത്തിലെ എല്ലാ രാജ്യങ്ങളുയും വരുമാനം കാര്‍ഷികവിഭവങ്ങളില്‍ നിന്നും കിട്ടുന്ന കരത്തില്‍ നിന്നായിരുന്നു. എന്നാല്‍ കേരളത്തിലെ ഭൂമി മുഴുവന്‍ നമ്പൂതിരിമാരുടെ അധീനതയിലായിരുന്നു. നമ്പൂതിരിമാരില്‍ നിന്നും കരം പിരിക്കുക എന്നത് ആലോചിക്കാന്‍ കൂടി കഴിയാത്ത ഒരു സാമൂഹിക വ്യവസ്ഥിതിയില്‍ പിന്നീട് വരുമാനത്തിന്റെ സ്രോതസ്സ് കച്ചവടക്കാരിലേക്കു വില്ക്കുവാന്‍ കൊണ്ടുവരുന്ന ചരക്കുകളില്‍ ചെലുത്തുന്ന ചുങ്കത്തിലും കച്ചവടത്തിലെ ലാഭവിവാഹത്തില്‍ നിന്നും ലഭിക്കുന്ന ഓഹരിയില്‍നിന്നുമായിരുന്നു.

അതിനാല്‍ വരുമാനത്തിന്റെ മുഖ്യകാരണമായ കച്ചവടത്തെ രാജാക്കന്മാര്‍ അകമഴിഞ്ഞു പ്രോത്സാഹിപ്പിച്ചു.

ഇസ്ലാമിന്റെ ആവിര്‍ഭാവത്തോടെ കച്ചവടക്കാരായ അറബികളില്‍ ആത്മീയമായ മാറ്റമുണ്ടാവുകയും കുടുമ്പബന്ധങ്ങള്‍ മുസ്ലിങ്ങള്‍ക്ക് സാമൂഹികമായ ബാധ്യതയാവുകയും ചെയ്തു. ഇത് മുത്‌അ വിവാഹം പോലെയുള്ള താത്ക്കാലിക കൂട്ടുകെട്ടുകളെ ഇല്ലാതാക്കുകയും ശക്തമായ കുടുമ്പബന്ധം നിലനിറുത്തുന്ന സമൂഹമായും സമുദായമായും രൂപപ്പെടുത്തി. മാത്രമല്ല കച്ചവടത്തിലെയും വ്യക്തി ജീവിതത്തിലെയും സത്യസന്ധത അവരെ പുതിയ ചുമതലകളെല്‍പ്പിക്കുന്നതിന്നുള്ള കാരണമായി തീര്‍ന്നു.

ഏഴു മുതല്‍ പതിനഞ്ച് വരെയുള്ള കേരളത്തിലെ മുസ്ലിങ്ങളുടെ സാമൂഹികാവസ്ഥയെ കുറിച്ച് അടുത്ത പോസ്റ്റിലാകാം


2009, ഒക്‌ടോബർ 10, ശനിയാഴ്‌ച

കേരള ചരിത്രത്തിലൂടെ-3

കേരളത്തിലെ മനുഷ്യാവാസചരിത്രം എന്നു മുതല്‍ തുടങ്ങുന്നു എന്നതിനെ കുറിച്ച് ചരിത്രകാര്‍ക്കിടയില്‍ ഏകാഭിപ്രായമില്ല. ആദിശിലായുഗകാലങ്ങളില്‍ ഇവിടെ മനുഷ്യാവാസമുള്ളതായി തെളിവുകളൊന്നും കണ്ടെത്തിയിട്ടില്ല. എന്നാല്‍ നവീന ശിലായുഗം മുതല്‍ മനുഷ്യസമൂഹം നിലവിലുണ്ടായിരുന്നുവെന്നതിന് ചില തെളിവുകള്‍ കണ്ടെത്തിയിട്ടുണ്ട്.

സഹ്യപര്‍വതനിരകളെ അറബിക്കടല്‍ തൊട്ടുകിടന്നിരുന്നതായും പിന്നീട് തൂര്‍ന്ന് രൂപപ്പെട്ടതുമായാണ് കേരളം ഭൂമിശാസ്ത്രപരമായി രൂപപ്പെട്ടിട്ടുള്ളത്. അതായത് ഇന്നത്തെ കേരളം മുഴുവന്‍ ഒരു സമയത്ത് കടലായിരുന്നുവെന്നര്‍ത്ഥം.


ക്രിസ്തുവിനു അഞ്ചുനൂറ്റാണ്ട് മുമ്പ് വരെ കേരളത്തില്‍ ബുദ്ധ-ജൈന മതങ്ങള്‍ക്കു സ്വാധീനമുണ്ടായിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഒരു സംഘടിത മതസ്വഭാവം വരുന്നത് ഈ മതങ്ങളോടു കൂടിയാണെന്നാണു കരുതുന്നത്. ആരാധനാലായങ്ങളും വിഹാരങ്ങളും സന്യാസജീവിതങ്ങളും കേരളത്തിലെത്തിക്കുന്നത് ഇവരാണ്. അശോക ചകൃവര്‍ത്തിയുടെ ഗിര്‍ണാര്‍ ശാസനയോടുകൂടിയാണ് ബുദ്ധമത പ്രചാരകര്‍ ഇവിടെയെത്തിയത്. കൃസ്തുവിന്നു ശേഷം നാലു നൂറ്റാണ്ടുവരെ ഈ മതങ്ങള്‍ കേരളത്തില്‍ യാതൊരെതിര്‍പ്പുമില്ലാതെ നിലനിന്നിരുന്നതായി തെളിവുകളുണ്ട്. കേരളത്തിന്റെ പലഭാഗങ്ങളില്‍ നിന്നും ബുദ്ധവിഗ്രഹങ്ങള്‍ കണ്ടെടുത്തിയിട്ടുണ്ട്. ഇവര്‍ സംഘടിപ്പിച്ച് പാഠശാലകളും ചികിത്സാകേന്ദ്രങ്ങളും പ്രശസ്തങ്ങളായിരുന്നു.

എന്നാല്‍ ആറാം നൂറ്റാണ്ടോടുകൂടി ആരംഭിച്ച ബ്രാഹ്മണ അധിനിവേശം ശക്തിയാര്‍ജ്ജിച്ച് ശ്രീ ശങ്കരാചാരാര്യരുടെ ദിഗ്‌വിജയത്തോടു കൂടി സര്‍വ്വാധിപത്യത്തിലേക്കു വളര്‍ന്നു.
ജാതിരഹിതമായ കേരളസമൂഹത്തില്‍ ജാതിയുടെ രൂപം വരുന്നത് അക്കാലങ്ങളിലാണ്. ചേര രാജ്യം-ചേരമാന്‍ എന്നീ പേരുകളില്‍ നിന്നും ചെറുമര്‍ എന്നത് കേരളത്തിലെ ആദ്യ സമൂഹത്തിന്റെ മൊത്തം പേരായാണ് വിലയിരുത്തപ്പെടുന്നത്. പിന്നീട് ബ്രാഹ്മണര്‍ ഉയര്‍ന്ന പദവിയിലാവുകയും ചെറുമര്‍ താഴ്ന്ന വിഭാഗമായി മാറുകയും ചെയ്തു.

പലരും ധരിക്കുന്നത് പോലെ വലിയൊരു രക്തചൊരിച്ചിലിലൂടെയാണ് ബ്രാഹ്മണ്യം കേരളത്തില്‍ വേരൂന്നിയത് എന്നതിന്ന് ചരിത്ര പിന്‍ബലമില്ല, എന്നാല്‍ ആത്മീയ-ധൈഷിണ വ്യാപനത്തില്‍ അന്നത്തെ ഗൊത്രങ്ങള്‍ക്കു മേല്‍ സ്വാധീനം രൂപപ്പെടുത്തുകയും ജനങ്ങള്‍ ഇവരെ ദൈവീകപ്രീതിയുള്ളവരായി കരുതി അംഗീകരിക്കുവാന്‍ കരുതുകയുമാണുണ്ടായത്. എന്നാല്‍ പിന്നീട് ബൌദ്ധസന്യാസിമാരുമായി വാദപ്രതിവാദം നടത്തുകയും അവരെ തോല്പിച്ച് നാവറുത്ത് നാടുകടത്തുകയും ചെയ്ത ഒരു കാലഘട്ടവും കടന്നു പോയി. അങ്ങിനെയാണ് ബ്രാഹ്മണ്യം കേരള സമൂഹത്തിന്റെ ഉയര്‍ന്ന പദവിയിലേക്കു കയറിവരികയും ബുദ്ധ-ജൈന മതങ്ങള്‍ പാടെ തുടച്ചു നീങ്ങുകയും ചെയ്യുന്നത്.

ഈ ജാതി വ്യവസ്ഥ ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം വരെ നിലന്ന്നു പോന്നു എന്നത് അത്ഭുതകരമാണ്.അതായത് ഒമ്പതാം നൂറ്റാണ്ടുമുതല്‍ ഇരുപതാം നൂറ്റാണ്ടുവരെ ജാതിവ്യവസ്ത അതിന്റെ പൂര്‍ണ്ണാര്‍ത്ഥത്തില്‍ ഇവിടെ നിലനില്‍ക്കുകയാണുണ്ടായത്.
ലോകത്തില്‍ കേരളത്തിലെ നമ്പൂതിരിമാരെ പ്പോലെയുള്ള ഒരു സമൂഹം ഇല്ലതന്നെ. പൌരോഹത്യവും അധികാരവും ലോകചരിത്രത്തില്‍ എല്ലായിടത്തും കൈകോര്‍ത്തിരുന്നതായി നമുക്കു കാണാന്‍ കഴിയും. എന്നാല്‍ പുരോഹിതരുടെ മണ്ഡലം ആത്മീയമായ മേഖല മാത്രമായിരുന്നു. ഭൂമിയുടെ അവകാശം രാജാവിന്റെ കീഴിലായിരുന്നുവെന്നര്‍ത്ഥം. എന്നാല്‍ കേരളത്തില്‍ ഭൂമി മുഴുവന്‍ ബ്രാഹ്മണന്റെ കീഴിലായിരുന്നു. ഭൌതികവും ആത്മീയവുമായ അധികാരം കേന്ദ്രീകരിച്ചിരുന്ന അപൂര്‍വമായ - അതിനേക്കാള്‍- മറ്റെങ്ങുമില്ലാത്ത ഉയര്‍ന്ന പദവിയിലുള്ളവരായിരുന്നു കേരളത്തിലെ ബ്രഹ്മണന്മാര്‍.

കേരളത്തിലെ ജാതിയുടെ ശ്രേണി ഇങ്ങിനെയായിരുന്നു-
നമ്പൂതിരിമാര്‍-
ക്ഷത്രിയന്മാര്‍-സാമാന്തന്മാര്‍
നായന്മാര്‍
ഈഴവര്‍
കമ്മാളന്മാര്‍
ചെറുമര്‍

ഇവയില്‍ പല അവാന്തരവിഭാഗങ്ങളും സമാന്തരവിഭാഗങ്ങളുമുണ്ട്.

2009, ഒക്‌ടോബർ 8, വ്യാഴാഴ്‌ച

കേരള ചരിത്രത്തിലൂടെ-2

കേരളത്തെകുറിച്ച ആദ്യപരാമര്‍ശങ്ങള്‍ കാണുന്നത് എ.ഡി.851-ന് സുലൈമാന്‍ എന്നറിയപ്പെടുന്ന അറബിവ്യാപാരി എഴുതിയ സിത്സിലാത്ത്-അല്‍-തവാരിഖ് എന്ന ഗ്രന്ഥത്തിലാണ്. പക്ഷെ കേരളവും പുറം രാജ്യങ്ങളുമായ കച്ചവട ബന്ധത്തിന് എത്രകാലത്തെ പഴക്കമുണ്ടെന്ന് ശരിയായ നിഗമനത്തിലെത്തുവാന്‍ കഴിഞ്ഞിട്ടില്ല. കൃസ്തുവിന്നു മുമ്പേ നമ്മുടെ സുഗന്ധ്ദൃവ്യങ്ങളും ആനക്കൊമ്പും തേക്കുമെല്ലാം ലോകപ്രശസ്തങ്ങളായിരുന്നുവെന്ന ഒരു വാദമുണ്ട്. സോളമന്‍ ചകൃവര്‍ത്തിയുടെ അരമന മോടിപിടിപ്പിക്കാന്‍ കേരളത്തില്‍ നിന്നും ഇവ കോണ്ടുപോയി എന്ന ഒരു പ്രസ്ത്യാവ്യമുണ്ട്.

കേരളത്തിന്റെ നാനാഭാഗത്തുനിന്നും കിട്ടിയ റോമന്‍ നാണയങ്ങള്‍ ബി.സി.117-മുതല്‍ എ.ഡി 123 വരെ ഉപയോഗത്തിലുണ്ടായ കാലഘട്ടത്തിലേതാണ്. എന്തായാലും കൃസ്താബ്ദം മുതല്‍തന്നെ നമുക്ക് വിദേശരാജ്യങ്ങളുമായുണ്ടായിരുന്ന സമ്പര്‍ക്കത്തിന് വ്യക്തമായ തെളിവുകളുണ്ട്.

കേരളത്തെ അന്ന് മൊത്തമായി വിളിച്ചിരുന്ന പേരായിരുന്നു മലബാര്‍ എന്നത്. പിന്നീട് ടിപ്പുവിന്റെ അധീനതയിലുണ്ടായിരുന്ന കേരളം ബ്രിട്ടിഷുകാര്‍ കീഴടക്കിയപ്പോള്‍ അത് ബ്രിട്ടിഷ് മലബാറാവുകയും അത് പിന്നീട് മലബാര്‍ വടക്കന്‍ കേരളത്തെ മാത്രം വിളിക്കുന്ന ഒരു രീതിയിലേക്കെത്തുകയുമാണുണ്ടായത്.

മധ്യപൌരസ്ത്യ മതങ്ങളായ യഹൂദ-ക്രൈസ്തവ-മുസ്ലിം മതങ്ങള്‍ കേരളത്തില്‍ ഒരു സമൂഹമായി ഏകദേശം അവയുടെ തുടക്കം മുതല്‍ തന്നെ ഇവിടെയും എത്തപ്പെട്ടതായി കരുതുന്നു. യഹൂദമതത്തെ കുറിച്ച് എത്രകാലം മുമ്പെന്ന് പറയാന്‍ കഴിയില്ലെങ്കിലും കൃസ്തുവീനു മുമ്പ് തന്നെ ജറൂസലേമില്‍നിന്നും രക്ഷാസങ്കേതം തേടിയെത്തിയതായാണ് ചരിത്രകാരന്മാര്‍ വിലയിരുത്തുന്നത്. കൊടുങ്ങല്ലൂരിന്നടുത്ത് ഇവര്‍ക്ക് ഒരു സ്വതന്ത്രരാജ്യമുണ്ടായിരുന്നതായും അതിന്ന് ഷിങ്കിളി എന്നായിരുന്നു പേരെന്നും കാണപ്പെടുന്നുണ്ട്.

എ.ഡി52ല്‍ യേശുവിന്റെ ശിഷ്യനായിരുന്ന തോമസ് പുണ്യവാളന്‍ മുസ്‌രിസ് എന്ന തുറമുഖത്തിറങ്ങി എന്നാണ് ക്രൈസ്തവര്‍ വിശ്വസിക്കുന്നത്. അന്നത്തെ പതിവനുസരിച്ച് പലഗോത്രത്തലവന്മാരും ഈ പുതിയമതത്തെ സ്വീകരിക്കുകയും ദേവാലയങ്ങള്‍ പണിയുന്നതിന്നുള്ള സൌകര്യങ്ങള്‍ ചെയ്തുകൊടുക്കുകയും ചെയ്തു. ആദ്ദേഹം എ.ഡി. 65-ല്‍ തന്റെ മതപ്രചരണ ദൌത്യവുമായി സഞ്ചരിക്കുന്നതിന്നിടയില്‍ മദ്രാസ്സിന്നടുത്ത് മൈലാപ്പൂരില്‍ വച്ച് വധിക്കപ്പെട്ടതായാണ് കരുതുന്നത്. ഇക്കാലത്ത് മതം മാറിയവരെയാണ് മാര്‍ത്തോമാ ക്രിസ്ത്യാനികളെന്നു വിളിക്കുന്നത്.

മതം മാറി എന്നല്ലാതെ ജനങ്ങള്‍ അവരുടെ ആചാരങ്ങളില്‍ വലിയ വ്യത്യാസമൊന്നും വരുത്തിയിരുന്നില്ല, ക്നായി തൊമ്മനെന്ന പാതിരി 72 ക്രൈസ്തവകുടുമ്പങ്ങളുമായി ഇവിടെ എത്തുന്നത് വരെ. പിന്നീട് മാര്‍പാപ്പയുടെ ആശിര്‍വാദത്തോടു കൂടി വന്ന ബിഷപ്പുമാരും പാതിരിമാരും കേരളത്തില്‍ മിഷിനറി പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുകയും വിദേശതിരുസഭകളുടെ സ്വാധീനം ക്രൈസ്തവരില്‍ അഒര്‍ സംഘടിത സ്വഭാവമുണ്ടാക്കുകയും ചെയ്തു.

പോര്‍ച്ചുഗീസുകാരുടെ വരവോടുകൂടി കേരളത്തില്‍ ക്രൈസ്തവര്‍ക്ക് കൂടുതല്‍ പ്രാബല്യമുണ്ടായി. കാത്തലിക് വിഭാഗത്തിന് കൂടുതല്‍ സ്വാധീനം വരുന്നത് പോര്‍ച്ചുഗീസുകാരുടെ ഇടപെടലോടെയാണ്. അവര്‍ സിറിയന്‍ ക്രൈസ്തവരെ ഉപദ്രവിക്കുകയും ആരാധനലായങ്ങളെ ആക്രമിക്കുകയും പ്രാര്‍ത്ഥനകള്‍ സുറിയാനി ഭാഷയില്‍ നിന്നും ലത്തീന്‍ ഭാഷയിലേക്കു മാറ്റുവാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. കേരളത്തില്‍ കാത്തലിക് വിഭാഗം ശക്തമാകുന്നത് അങ്ങിനെയായിരുന്നു.

ചേരമാന്‍ പെരുമാള്‍ എന്ന ചേരസാമ്രാജ്യത്തിലെ ഒരു രാജാവ് ഇവിടെ വന്ന അറബികളായ കച്ചവടക്കാരായ മുസ്ലിങ്ങളുടെ കൂടെ മക്കയില്‍ പോകുകയും പ്രവാചകസന്നിദ്ധിയില്‍ വച്ച് മുസ്ലിമായി താജുദ്ദീന്‍ എന്ന പേര്‍ സ്വീകരിക്കുകയും ചെയ്തു എന്നാണ് കാണുന്നത്, എന്നാല്‍ എ.ഡി ഒമ്പതാം നൂറ്റാണ്ടില്‍ അവസാനത്തെ പെരുമാളായ (സ്ഥാനപ്പേരാണ് പെരുമാളെന്നത്) ചേരമാന്‍ പെരുമാള്‍ ഇസ്ലാം സ്വീകരിക്കുകയും അബ്ദുരഹിമാന്‍ എന്ന പേര്‍ സ്വീകരിച്ച് മരണപ്പെടുകയും ചെയ്ത സംഭവം ചരിത്രകാര്‍ക്കിടയില്‍ തര്‍ക്കമില്ലാത്തതാണ്.അദ്ദേഹത്തിന്റെ ഖബറിടം (ശവകുടീരം) ഇന്നും സലാലയില്‍ ഉണ്ട്. അതില്‍ മരണ വര്‍ഷം രേഖപ്പെടുത്തിയിരിക്കുന്നത് ഹിജ്ര 216 എന്നാണ്.

കേരളത്തിലെത്തിയ ആദ്യ മുസ്ലിം മിഷിനറി സംഘം നബിയുടെ കാലത്തുതന്നെ എത്തിയ ഷൈഖ് സഹറുബ്നു തഖ്‌യുദ്ദീനും രണ്ടു പേരുമാണെന്ന് ഒരു വാദമുണ്ട്. അദ്ദേഹത്തിന്റെ പ്രേരണയിലാണ് ആദ്യത്തെ പെരുമാള്‍ മുസ്ലിമായതെന്നും രോഗബാധിതനായ അദ്ദേഹത്തിന്റെ മരണ‌ഉടമ്പടിപ്രകാരമാണ് ഏ.ഡി. 642 ല്‍ മാലിക്ദീനാറിന്റെ നേതൃത്വത്തില്‍ സ്ത്രീകളടക്കം 44 പേര്‍ കേരളത്തിലെത്തുന്നതെന്നും അവര്‍ കൊടുങ്ങല്ലൂരില്‍ ഇറങ്ങി പെരുമാളില്‍ നിന്നും ( താജുദ്ദീന്‍ ) കൊടുത്തയച്ചിരുന്ന കത്ത് രാജാവിന്ന് നല്‍കുകയും അവര്‍ രാജാവിന്റെ അതിഥികളായി മതപ്രചരണം ആരംഭിക്കുകയും ചെയ്തു എന്ന് രിഹ്‌ലാലത്തുല്‍ മുലൂക്ക് എന്ന ചരിത്ര ഗ്രന്ഥത്തില്‍ കാണുന്നു.

അവരാല്‍ നിര്‍മിച്ച ആദ്യത്തെ പത്തു പള്ളികളുടെ പേരും പിന്നീട് അവര്‍ ഏറ്റെടുത്ത ഖാസിസ്ഥാനങ്ങളുടെ വിവരണങ്ങളുമെല്ലാം തുഹ്ഫത്തുല്‍ മുജാഹിദീനിലുണ്ട്.

ഇതിന്നിടയില്‍ പെരുമാളോടൊപ്പം മക്കയിലേക്കു പോയി തിരിച്ചു വന്നവരുറ്റെ കൂട്ടത്തിലുണ്ടായിരുന്ന അദ്ദേഹത്തിന്റെ സഹോദരീപുത്രന്‍ സൈഫുദ്ദീന്‍ മുഹെമ്മദലി എന്ന പേര്‍ സ്വീകരിച്ച് ഇക്കൂട്ടത്തിലുണ്ടായിരുന്നു. അദ്ദേഹത്തിന് ചിറക്കല്‍ രാജവംശത്തിലെ ഒരു രാജകുമാരിയെ നദിയില്‍ നിന്നും രക്ഷിക്കേണ്ടിവന്നു. വിവസ്ത്രയായ രാജകുമാരിക്ക് തന്റെ മേല്‍മുണ്ട് നല്‍കിയ അദ്ദേഹത്തിന് പക്ഷേ ഹൈന്ദവാചാരപ്രകാരം മേല്‍മുണ്ട് നല്‍കിയ പുരുഷനാരാവട്ടെ ഒന്നുകില്‍ ഭാര്യയായി സ്വീകരിക്കുക അല്ലെങ്കില്‍ ജാതിഭൃഷ്ടിന്നു രാജകുമാരിയെ വിട്ടുകൊടുക്കുക എന്ന സാഹചര്യത്തില്‍ ഭാര്യയായി സ്വീകരിക്കേണ്ടി വന്നു. തുടര്‍ന്നു ചിറക്കല്‍ രാജാവ് കണ്ണൂരും അടുത്ത പ്രദേശങ്ങളും അവര്‍ക്കു നല്‍കി. ഇതാണ് അറക്കല്‍ രാജവംശമെന്ന ആദ്യത്തെ മുസ്ലിം രാജ്യത്തിന്റെ ചരിത്രം.

തുടരും

2009, ഒക്‌ടോബർ 7, ബുധനാഴ്‌ച

കേരള ചരിത്രത്തിലൂടെ-1


(ചിത്രങ്ങള്‍ക്കു കടപ്പാട്-http://khizana.blogspot.com/)

കേരളത്തിന്റെ ചരിത്രം വളരെകുറച്ച് മാത്രം രേഖപ്പെടുത്തപ്പെട്ട, വളരെയേറെ നിഗമനങ്ങളില്‍നിന്നും ഊഹിച്ചെടുത്ത ഒരു ചരിത്രശാഖയാണ്. എന്തിനേറെ കേരളചരിത്രത്തില്‍ നാം പഠിച്ചുവന്നിരുന്ന രണ്ടാം ചേരസാമൃജ്യം ഒരു മിത്താണെന്നാണ് കേസരിയെപ്പോലെയുള്ളവര്‍ അവകാശപ്പെടുന്നത്. അതിന്റെ ഒരു പ്രധാനകാരണം മറ്റു രാജ്യങ്ങളെ പോലെ രാജാക്കന്മാരുടെ കീഴില്‍ ചരിത്രകാരന്മാര്‍ ഉണ്ടായിരുന്നില്ല എന്നത് കൂടിയാണ്.

കേരളചരിത്രത്തിന്റെ ഒരു പ്രധാന സ്ത്രോതസ്സ് അറേബ്യയില്‍നിന്നും വന്ന സഞ്ചാരികളുടെയും കച്ചവടക്കാരില്‍ നിന്നും കിട്ടിയ വിവരങ്ങളാണ്.

കേരളചരിത്രത്തെ കുറിച്ചുള്ള ആദ്യഗ്രന്ഥമെന്ന പേരിലറിയപ്പെടുന്നത് പതിനാറാം നൂറ്റാണ്ടില്‍ ശൈഖ് സൈനുദ്ധീന്‍ മഖ്ദൂം രണ്ടാമന്‍ രചിച്ച തുഹ്ഫത്തുല്‍ മുജാഹിദീന്‍ ("പോരാളികള്‍ക്കുള്ള സമ്മാനം") എന്ന അറബിയിലെഴുതിയ പുസ്തകമാണ്.
ബീജാപ്പൂര്‍ സുല്‍ത്താനായിരുന്ന അലി ആദിഷായുടെ ഉപദേഷ്ടാവും സുഹൃത്തുകൂടിയായിരുന്നു സൈനുദ്ദീന്‍ മഖ്ദൂം. അതിനാലാണ് അദ്ദേഹം തന്റെ ഗ്രന്ഥം സുല്‍ത്താന് സമര്‍പ്പിക്കുന്നത്. 1557 മുതല്‍ 1580 വരെ ബീജാപ്പൂരിലായിരുന്ന മഖ്ദൂം പിന്നീട് തന്റെ ജന്മസ്ഥലമായ പൊന്നാനിയിലേക്ക് തിരിച്ചു വരികയും സാമൂതിരിയുടെ ഉപദേഷ്ടാളുകളില്‍ ഒരാളാകുകയും ചെയ്തു.

മക്കയില്‍ ഷൈഖ് ഷിഹാബിദ്ദീനു ബ്നു ഹജര്‍ ഹൈത്തമിയുടെ ശിഷ്യനായിരുന്ന മഖ്ദൂം ലോക പ്രശസ്ത ഇസ്ലാമിക പണ്ഡിതനായിരുന്ന ഇമാം അഹ്മെദ് ബ്നു ജമല്‍ മക്കിയുടെ കീഴിലും പഠനം നടത്തിയിട്ടുണ്ട്.

മഖ്ദൂമിന്റെ ഗ്രന്ഥങ്ങള്‍ ലോകപ്രശസ്തങ്ങളാണ്. അദ്ദേഹം രചിച്ച ഫതഹുല്‍ മുഹീന്‍ ഇസ്ലാമിലെ ഒരു ചിന്താധാരയായ ഷാഫി മദ്‌ഹബിലെ കര്‍മശാസ്തൃരംഗത്തെ അറിയപ്പെടുന്ന പുസ്തകമാണ്.

കേരളചരിത്രത്തില്‍, പക്ഷെ അദ്ദേഹത്തിന്റെ തുഹ്ഫത്തുല്‍ മുജാഹിദീന്‍ എന്ന ഗ്രന്ഥത്തിനാണ് കൂടുതല്‍ പ്രാധാന്യം. പറങ്കികള്‍ക്കെതിരെ മുസ്ലിങ്ങളെ സമരസജ്ജരാക്കുക എന്നതാണ് ഈ പുസ്തകത്തിന്റെ ലക്ഷ്യമെങ്കിലും പുസ്തകം ഉള്‍കൊല്ലുന്നത് ഒരു യുദ്ധ്വാഹ്വാനം മാത്രമല്ല. നാലുഭാഗങ്ങളാക്കി തിരിച്ചിരിക്കുന്ന ഈ ഗ്രന്ഥത്തില്‍ നാലുഭാഗങ്ങലിലൂടെ പതിനാറാം നൂറ്റാണ്ടിലെ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക ചരിത്രം ലിഖിതപ്പെടുത്തിയിരിക്കുന്നു.

പുസ്തകത്തിലെ ഒന്നാം ഭാഗം പോര്‍ച്ചുഗീസുകാര്‍ക്കെതിരില്‍ നടത്തേണ്ട യുദ്ധ്വാഹ്വാനവും അതിന്റെ കടമകളും യുദ്ധനിയമങ്ങളുമാണെങ്കില്‍ രണ്ടാം ഭാഗത്തില്‍ കേരളത്തിലെ നിലവിലുള്ള മുസ്ലിങ്ങളുടെ അവസ്ഥകളെ കുറിച്ചും ചേരമാന്‍ പെരുമാളിന്റെ അറേബ്യന്‍ യാത്രയെ കുറിച്ചുള്ള വിവരണങ്ങളുമാണ്. കേരളത്തിലെ പ്രധാനതുറമുഖങ്ങളെ കുറിച്ചും അവയുടെ വളര്‍ച്ചയുടെ ചരിത്രവുമെല്ലാം ഈ ഭാഗത്തുണ്ട്.

മൂന്നാം ഭാ‍ഗത്താകട്ടെ ഇവിടെ നിലനിന്നിരുന്ന സഹിഷ്ണുതയുടെ ചിത്രവും നാട്ടു രാജ്യക്കാര്‍ മുസ്ലിങ്ങളോട് കാണിച്ചിരുന്ന ആദരവിന്റെ വിവരണങ്ങളും നല്‍കുന്നു. നാലാം ഭാഗം കേരളത്തിലെ ആചാരങ്ങളെ കുറിച്ചുള്ള വിവരണങ്ങളാണ്. ജാതി സമ്പ്രദായം ശിക്ഷാരീതികള്‍, വസ്ത്രധാരണം എന്നിവയെല്ലാം വളരെ സവിസ്തരം ഈ ഭാഗങ്ങളില്‍ വിവരിച്ചിരിക്കുന്നു.
നാലാംഭാഗത്തില്‍ പതിനാലു അദ്ധ്യായങ്ങളാക്കി തിരിച്ച് 1498 മുതല്‍ 1583 വരെ നടന്ന കുഞ്ഞാലിമരക്കാര്‍- വാസ്കോഡിഗാമാ നാവികപോരാട്ടത്തിന്റെ കഥ പറഞ്ഞു തരുന്നു.

ഒരുപുസ്തകം വായനയിലെടുക്കുമ്പോള്‍ മനസ്സിരുത്തേണ്ട ചില വസ്തുതകളുണ്ട്. അതില്‍ പ്രധാനമായത് അതിന്റെ പ്ശ്ചാത്തലമാണ്. ഒരു വിശുദ്ധയുദ്ധത്തിന്വാഹ്വാനം ചെയ്യുന്നു എന്ന ഒരു സാമാന്യവത്കരണം നടത്തി ഒരു ചരിത്രഗതിയെ വ്യാഖ്യാനിക്കുന്നത് ശുദ്ധ‌അസംബന്ധമാണ്. നിലനിന്നിരുന്ന സ്ഥലത്തെ ഹിന്ദുക്കളുമായി യുദ്ധം ചെയ്യാതെ പറങ്കികളുമായൊരു യുദ്ധ്വാഹ്വാനത്തിന് എന്തു സാമൂഹികസാഹചര്യമായിരുന്നു രൂപപ്പെട്ടെത് എന്നും ചര്‍ച്ചക്കെടുക്കേണ്ടിവരുന്നു.

ജിഹാദ്‌ എന്ന സങ്കല്‍പം ഖുര്‍ ആനികമാണെങ്കിലും അതിന്റെ സജീവപ്രയോഗം പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ കടന്നു വരവോടെയാണ്‌ സംഭവിക്കുന്നത്‌.

എന്ന് സന്തോഷെഴുതുമ്പോള്‍ മനസ്സിലാക്കുക-

ഇസ്ലാമിന്റെ രാഷ്ടീയ രൂപം പ്രവാചകന്റെ കാലത്തെ രൂപപ്പെട്ടിരുന്നു. അത് ഒരു പുതിയ സംഞ്ജയല്ലെന്നര്‍ത്ഥം. അതിന്റെ ഒരു പ്രായോഗിക രൂപമൊന്നുമല്ല പോര്‍റ്റുഗീസുകാര്‍ക്കെതിരെയുള്ള പോരാട്ടം. മറിച്ച് ഒരു അധിനിവേശത്തിന്നെതിരെ ആത്മീയമായ ശക്തിഉപയോഗിക്കുകയായിരുന്നു.

എന്തുകൊണ്ട് ഒരു മതപണ്ഡിതന്‍ ഇങ്ങിനെ ഒരു യുദ്ധത്തിന്വാഹ്വാനം ചെയ്യേണ്ടിവന്നു എന്നതിന് അന്നത്തെ കേരള സമൂഹത്തെകുറിച്ചും അവിടെ പോര്‍ച്ചുഗീസുകാരുടെ ആഗമനത്തിനു ശേഷമുണ്ടായ സംഭവവികാസങ്ങളെ കുറിച്ചും നാം പഠിക്കേണ്ടതുണ്ട്-

ഇക്കാര്യങ്ങള്‍ അടുത്ത പോസ്റ്റിലാകാം

2009, ഒക്‌ടോബർ 6, ചൊവ്വാഴ്ച

ലൌ ജിഹാദ്

ഈ പോസ്റ്റ് അല്ല പിന്നെയില്‍ വന്ന ലൗ ജിഹാദ്‌ !!!!! ഈ എന്ന പോസ്റ്റിനുള്ള ഒരു കമെന്റ് ആണ്.

മാതൃഭൂമിയില്‍ വന്ന വാര്‍ത്ത.
'ലൗ ജിഹാദിനെ'ക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്ന് ഹൈക്കോടതി
Posted on: 30 Sep 2009
'എറണാകുളം: പ്രണയം നടിച്ച് യുവതികളെ കല്യാണം കഴിച്ച ശേഷം ബലമായി മതപരിവര്‍ത്തനത്തിനു വിധേയരാക്കുന്ന 'ലൗ ജിഹാദി'നെക്കുറിച്ച് വിശദമായി പഠിച്ച് മൂന്നാഴ്ചകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി ഡി.ജി.പിക്കും കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനും നിര്‍ദ്ദേശം നല്‍കി. കേരളത്തില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ നേതൃത്വത്തില്‍ നടക്കുന്ന മതപരിവര്‍ത്തനം 'റോമിയോ ജിഹാദെ'ന്നും അറിയപ്പെടുന്നെന്നും ഈ സംഘടനയ്ക്ക് വിദേശസഹായം ലഭിക്കുന്നുണ്ടോയെന്ന് അന്വേഷിക്കണമെന്നും ജസ്റ്റിസ് കെ.പി.ശങ്കരന്‍ ആവശ്യപ്പെട്ടു. പത്തനംതിട്ടയില്‍ രണ്ട് എം.ബി.എ വിദ്യാര്‍ഥിനികളെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ രണ്ടുപേര്‍ സ്‌നേഹം നടിച്ച് മതപരിവര്‍ത്തനം നടത്താനും തട്ടിക്കൊണ്ടുപോകാനും ശ്രമിച്ചുവെന്ന കേസ് പരിഗണിക്കുമ്പോഴായിരുന്നു ഹൈക്കോടതിയുടെ നിര്‍ദേശം. മൂന്നുവര്‍ഷത്തിനിടയില്‍ യുവതികളെ ഇത്തരത്തില്‍ കുടുക്കിയതിന്റെ നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന കാര്യം കോടതിയുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരം സംഘടനകളുടെ തീവ്രവാദ ബന്ധം ദേശീയ-അന്തര്‍ദ്ദേശീയ ബന്ധങ്ങള്‍ ഇവയെക്കുറിച്ചും പഠിക്കണമെന്ന് നിര്‍ദ്ദേശത്തില്‍ പറയുന്നു. '

മാതൃഭൂമിയിലെ ഒരു വാര്‍ത്തയില്‍നിന്നാണ് പോസ്റ്റിന്റെ ഉത്ഭവം- അല്ല, അതിനേക്കാളേറെ ഹൈക്കോടതിയുടെ പരാമര്‍ശത്തില്‍ നിന്നാണെന്നു പറയാം.

അതിലേക്കു കടക്കുന്നതിന്നു മുമ്പ് ജിഹാദ് എന്ന പദത്തെകുറിച്ചും അതിന്റെ ഇസ്ലാമികമാനത്തെ കുറിച്ചും ---നിലവില്‍ വിശുദ്ധയുദ്ധം എന്ന അര്‍ത്ഥത്തിലാണ് ജിഹാദ് എന്ന പദം ഉപയോഗിക്കുന്നത്. പക്ഷേ, അറബിയില്‍ ജിഹാദ് എന്ന പദത്തിന്ന് അങ്ങിനെ ഒരര്‍ത്ഥമില്ല. ജിഹാദ് എന്ന പദത്തിന് ആത്മപരിത്യാഗം എന്നാണര്‍ത്ഥം വരുന്നത്.

ഇവിടെ പര്‍മാമര്‍ശിക്കപ്പെട്ട സംഭവമാകട്ടെ പത്തനംതിട്ടയിലെ ഒരു സാധാരണ പ്രണയവുമായി ഒരു വക്കീല്‍ നടത്തിയ സമര്‍ത്ഥമായ ഒരു കളിയും.

വെബ്ദുനിയയില്‍ പിന്നീട് വന്ന വാര്‍ത്ത.