2009, ഒക്‌ടോബർ 26, തിങ്കളാഴ്‌ച

കേരള ചരിത്രത്തിലൂടെ-8

പറങ്കികളുമായ യുദ്ധത്തിന്റെ ചരിത്രം നാം സ്വീകരിച്ചത് പോര്‍ച്ചുഗീസുകാര്‍ എഴുതിയ ചരിത്രത്തില്‍ നിന്നുമെടുത്താണ്. അതിനാല്‍ തന്നെ അതില്‍ അവര്‍ പരാജയപ്പെട്ട ചരിത്രങ്ങളും വിജയിച്ചതായി പിടിപ്പിക്കുകയും വിജയത്തെ അമിതവത്കരിച്ചതായും പുതിയ ഇന്ത്യന്‍ സമുദ്ര പഠനങ്ങള്‍ വ്യക്തമാക്കുന്നു. എന്നിരുന്നാലും പറങ്കികളുടെ സമുദ്ര ശക്തിയെ തോത്പിക്കുവാന്‍ നമ്മുടെ ആളുകള്‍ക്കു കഴിവില്ലായിരുന്നു. ലോഗന്‍ അഭിപ്രായപ്പെട്ടത് പോലെ മനുഷ്യശരീരമുള്ള ചെകുത്താന്‍മാരായിരുന്നു അവര്‍. കെ.എം. പണിക്കരെഴുതുന്നത് പരങ്കികള്‍ നമുക്കു നല്‍കിയ ഒരേയൊരു നേട്ടം കൂടുതല്‍ മനുഷ്യരെ എങ്ങിനെ കൊല്ലാം എന്ന അറിവുമാത്രമാണെന്നാണ്.

ബുദ്ധമതം കേരള്ല‍ത്തില്‍ നിന്നും തുടച്ചുമാറ്റിയത് പോലെയുള്ള ഒരു ചരിത്രം ക്രിസ്ത്യാനികള്‍ക്കുമുണ്ട്. അത് സുറിയാനിയെ ഗ്രീക്ക് വിഴുങ്ങിയതിന്റെതാകുന്നു. ഇന്ന് സിറിയയിലും കേരളത്തിലും മാത്രമേ സുറിയാനിയില്‍ പ്രാര്‍ത്ഥനകളുള്ളൂ എന്നറിയുമ്പോഴാണ് അതിന്റെ ചിത്രം മനസ്സിലാകുകയുള്ളൂ. അതായത് യേശുവിന്റെ ഭാഷയായ അരാമിക്കില്‍ നിന്നും ലാറ്റിനിലേക്ക് ബൈബിളിനേയും പ്രാര്‍ത്ഥനകളെയും മാറ്റിയതിനു പിന്നില്‍ ഒരുപാട് അതിക്രമങ്ങളുടെ കഥകളുമുണ്ട്. പോര്‍ച്ചുഗീസുകാര്‍ക്ക് മതാന്ധതയുടെ സര്‍റ്റിഫികറ്റ് കൊടുക്കേണ്ട ഭാഗങ്ങളാണിവയെല്ലാം. പോപ്പാകട്ടെ പറങ്കികള്‍ ചെയ്യുന്ന എല്ലാ അതിക്രമങ്ങള്‍ക്കും മുന്‍‌കൂട്ടിത്തന്നെ പ്രായശ്ചിത്തം നല്‍കുകയും ചെയ്തിരുന്നു. അതിനാല്‍ യാതൊരു മനസ്സാക്ഷിക്കുത്തും കൂടാതെയാണ് ഇവരീ അക്രമമെല്ലാം തുടര്‍ന്നത്. ബ്രിട്ടിഷുകാരുമായി തുലനം ചെയ്യുമ്പോള്‍ പോര്‍ച്ചുഗീസുകാര്‍ ഒരു സംസ്കാരവും തീണ്ടാത്ത വിഭാഗമായിരുന്നു. ഒരു സാംസ്കാരിക പാരമ്പര്യവും അവകാശപ്പെടാനില്ലാത്ത അവരുടെ ഇങ്ക്വിസിഷനെല്ലാം കുപ്രസിദ്ധങ്ങളായിരുന്നു.

സാമൂതിരി ഇതിന്നിടയില്‍ കോലത്തിരിയേയും കൊച്ചിരാജാവിനെയും അനുനയിപ്പിക്കുവാന്‍ പലവഴികളും നോക്കി. അവര്‍ വഴങ്ങുന്നില്ലെന്നു മനസ്സിലാക്കിയ സാമൂതിരി തന്റെ മുഖ്യപുരോഹിതനായ തലപ്പന്ന നമ്പൂതിരിയെ കൊച്ചിരാജാവിന്നരികിലേക്കു അയച്ചു. എന്നാല്‍ ഇത് മുന്‍‌കൂട്ടി അറിഞ്ഞ ഗാമയാകട്ടെ നമ്പൂതിരിയെപ്പിടിച്ചു ചെവിയും മൂക്കും ചെത്തിയെടുത്ത് പകരം പട്ടിയുടെ അവയവങ്ങള്‍ തുന്നിപ്പിടിപ്പിച്ച്“ മുറിച്ചെടുത്ത അവയവങ്ങള്‍ കൊണ്ടു നല്ല കറിയുണ്ടാക്കുക“ എന്ന് ഓലയിലെഴുതി കഴുത്തില്‍ കെട്ടി സാമൂതിരിയുടെ അരികിലേക്കു തിരിച്ചയച്ചു.

ഇത് സാമൂതിരിയുടെ നായര്‍ പടയാളികളെ കൂടുതല്‍ പ്രകോപിപ്പിച്ചു. ഹജ്ജ് തീര്‍ത്ഥാടകരെ കൊന്നൊടുക്കിയത് മുസ്ലിങ്ങളെ മുമ്പ് തന്നെ പ്രകോപിപ്പിച്ചിരുന്നുവല്ലോ. ഒരു കച്ചവട പ്രശ്നമെന്നതില്‍ നിന്നും മതസമരമായി മാറുന്നത് ഇതെല്ലാമൂലമാണ്. മാത്രമല്ല, കുരിശു യുദ്ധത്തിന്റെ കഥകള്‍ അറബികളില്‍ നിന്നും ഇവിടെയും എത്തുകയും ചെയ്തിരുന്നു.

ഇക്രൂരതകള്‍ക്കെല്ലാം പുറമെ ഗാമ മൂന്നു നിബന്ധനകള്‍ വച്ചു. കടലുകളുടെ അധിപതിയും ലോകത്തിന്റെ മേല്‍ക്കോയ്മയും പോര്‍ച്ചുഗലിന്റെതാണെന്നും അതിനാല്‍ ഒറ്റക്കപ്പലുകളും ഇനിമുതല്‍ കുരുമുളകു വ്യാപാരം നടത്തരുത്. തുര്‍ക്കികളുമായി യാതൊരു ബന്ധവും പാടില്ല. കോഴിക്കോടുമായുള്ള കച്ചവടം നിരോധിക്കുകയും ചെയ്തിരിക്കുന്നു. ഇതായിരുന്നു ഈ നിബന്ധനകള്‍.

ഇക്കാര്യങ്ങള്‍ സാമൂതിരിയെ ഒരു യുദ്ധത്തിലേക്കു നയിപ്പിക്കുകയും മുസ്ലിങ്ങളും നായന്മാരും ചേര്‍ന്ന് കൊച്ചിയെ അക്രമിക്കുകയും ചെയ്തു. എന്നാല്‍ പറങ്കികളുമായി മത്സരിക്കുവാനുള്ള ആയുധബലമൊന്നും കോഴിക്കോടിന്നുണ്ടായിരുന്നില്ല. കുറേ ആള്‍നാശമുണ്ടായതെല്ലാതെ മറ്റൊന്നും തന്നെ നേടാന്‍ ഈ യുദ്ധത്തിന്നു കഴിഞ്ഞില്ല.

ഈ തോല്‍‌വി 1503-ല്‍ മറ്റൊരു യുദ്ധത്തിലേക്കു നയിക്കുകയും കരയില്‍ നിന്നും കടലില്‍നിന്നുമായി നടന്ന യുദ്ധത്തില്‍ കൊച്ചിയിലെ ഇളമുറതമ്പുരാന്‍ കൊല്ലപ്പെടുകയും കൊച്ചി തോറ്റുപിന്മാറുകയും ചെയ്തു.

നിരന്തരമായ തോല്‍‌വി 1504-ല്‍ സമൂതിരിയെ പറങ്കികളുമായി ഒരു ഉടമ്പടിയിലേര്‍പ്പെടാന്‍ നിര്‍ബന്ധിതനാക്കി. ഇത് മുസ്ലിം വ്യാപാരികളെ നിരാശരാക്കി. പറങ്കികളുടെ ആഗമനത്തോടെ തന്നെ കുറെ വിദേശവ്യാപാരികള്‍ ഇവിടം വിട്ടിരുന്നു, ശേഷിച്ചവരെക്കൂടി ഇവിടം വിടാന്‍ ഇതു പ്രേരിപ്പിച്ചു.

തങ്ങളുടെ നാവികബലത്തെകുറിച്ച് ആത്മവിശ്വാസമുണ്ടായിരുന്ന പറങ്കികള്‍ തങ്ങളുടെ പാസില്ലാതെ ഇനി അറബിക്കടലിലൂടെ ഒരു കപ്പലും പോകുവാന്‍ പാടില്ലെന്നു കല്പന പുറപ്പെടുവിച്ചു.

ഇതിന്നിടയില്‍ തനിച്ച് യുദ്ധം ചെയ്യുന്നത് ആപത്കരമാണെന്നു മനസ്സിലാക്കിയ സാമൂതിരി ഈജിപ്തിന്റെയും ഗുജ്‌റാത്തിലെയും രാജാക്കന്മാരെക്കൂട്ടി പറങ്കികള്‍ക്കെതിരില്‍ ഒരു ഐക്യനിരയുണ്ടാക്കുവാന്‍ ശ്രമം നടത്തി. ഇതറിഞ്ഞ പറങ്കികള്‍ ഒരു കടന്നാക്രമണം നടത്തി മാപ്പിള നാവികരെ കുറെ വകവരുത്തി.
പക്ഷെ 1509-ല്‍ ഇവിടെയെത്തിയ ഈജിപ്തിലെ നാവിക സേന 12 കപ്പലുകളിലായി 1500 നാവികരുമായി എത്തിച്ചേര്‍ന്നു. ഗുജ്‌റാത്തു സുല്‍ത്താനായ മുഹമ്മെദ് ഷാ തന്റെ ഗവര്‍ണ്ണറായിരുന്ന മാലിക് അയാസിന്റെ കീഴിലും സൈന്യത്തെ അയച്ചു. യുദ്ധത്തില്‍ പോര്‍ച്ചുഗീസിനു പരാജയം സംഭവിച്ചു. പരാജയത്തിനു പ്രതികാരം ചെയ്യാന്‍ കൂടുതല്‍ സൈന്യവുമായി വരികയും യുദ്ധം പുനരാരംഭിക്കുകയും ചെയ്തു. ഇതിന്നിടയില്‍ പോര്‍ച്ചുഗീസുകാര്‍ മാലിക് അയാസിന്‍ കോഴകൊടുത്തു വശത്താക്കി. യുദ്ധത്തില്‍ മാലിക്കിന്റെ നിസ്സംഗത കണ്ടു ഈജിപ്ത് സൈന്യം തിരിച്ചു പോയി- ഇത് വീണ്ടും മലബാറിനെ ഒറ്റപ്പെടുത്തി.

ഇവയെല്ലാം തന്നെ പറങ്കികള്‍ക്ക് കടലാധിപത്യത്തിനു കൂടുതല്‍ കാരണമാക്കി. കടലില്‍ പാസ് ഏര്‍പ്പെടുത്തിയെങ്കിലും പാസുള്ള കപ്പലുകളും ആക്രമിക്കപ്പെട്ടു.

1510-ല്‍ പറങ്കികള്‍ ഗോവ പിടിച്ചടക്കി. കൃസ്ത്യാനികളല്ലാത്ത എല്ലാവരെയും പുറത്താക്കുകയോ വധിക്കുകയോ ചെയ്ത പറങ്കികള്‍ സ്ത്രീകളെ തങ്ങളുടെ ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചു. ഇതേ മതനയമാണ് കൊച്ചിയിലെ പറങ്കിക്കോട്ടയിലും പരിസരത്തും നടപ്പിലാക്കിയത്.

പോര്‍ച്ചുഗീസുമായി ശത്രുതയില്‍ കഴിഞ്ഞ അന്നത്തെ സാമൂതിരിയെ പോര്‍ച്ചുഗീസുകാര്‍ വിഷം കൊടുത്തു കൊല്ലിച്ചു എന്നാണു കരുതുന്നത്, പിന്നീട് അധികാരത്തിലേറിയ സാമൂതിരി കോഴിക്കോട് ഒരു ഫാക്ടറി സ്ഥാപിക്കുവാനുള്ള അധികാരം നല്‍കി. ഇത് പറങ്കികളെ കരയിലും കടലിലുമുള്ള മുസ്ലിങ്ങളെ ഉന്മൂലനം ചെയ്യുന്വാനുള്ള അവസരമായി ഉപയോഗിക്കുകയും രോഷാകുലരായ മുസ്ലിങ്ങള്‍ തിരിച്ചും അവരുടെ വ്യാപാരം നശിപ്പിക്കുവാനുള്ള ശ്രമങ്ങള്‍ നടത്തുകയും ചെയ്തു. ഈ സന്ദര്‍ഭത്തിലാണ് മരക്കാര്‍മാരുടെ രംഗപ്രവേശം.


7 അഭിപ്രായങ്ങൾ:

  1. ആത്മാര്‍ത്ഥമായ പരിശ്രമം! തുടരുക...ഞാനും ഒപ്പമുണ്ട്!

    മറുപടിഇല്ലാതാക്കൂ
  2. റഷീദിക്കാ,

    തുടക്കം മുതല്‍ വായിച്ചു വരുന്നു. നല്ല പരിശ്രമം. സാധിക്കുമെങ്കില്‍ പ്രിന്റ് ചെയ്യുക. Keep on writing.

    മറുപടിഇല്ലാതാക്കൂ