2010 ഏപ്രിൽ 20, ചൊവ്വാഴ്ച

മാധവിക്കുട്ടിയും ഐ.പി.എല്ലും

മാധവിക്കുട്ടിയുടെ സമ്പൂര്‍‌ണ്ണ കൃതികളില്‍ നിന്ന് മാനസി ഇന്നലെയാണ് വായിച്ചത്, മിനിയാന്നാണു ഐ.പി.എല്‍ പ്രശ്നം വാര്‍ത്തകളില്‍ നിറഞ്ഞു നിന്നതും.

ചിലപ്പോള്‍ ഒരു വായന മനസ്സിനെ രണ്ട് ധ്രുവങ്ങളില്‍ നില്‍ക്കുന്ന കാര്യങ്ങളെ സം‌യോജിപ്പിക്കും. ഈ വിവാദങ്ങള്‍ അത്തരത്തിലൊരു ചിത്രമാണെനിക്കു നല്‍കിയത്, വായനയും.

രാഷ്ട്രീയവുമായൊരു ബന്ധവുമില്ലാതിരുന്ന ഒരു സ്ത്രീ തന്റെ ശരീര ശക്തിയില്‍ അധികാരത്തിന്റെ പടവുകള്‍ കയറുന്ന ഒരു കഥയാണു മാധവികുട്ടി നമുക്ക് നല്‍കുന്നത്. അതിന്നിടയില്‍ അവര്‍ക്ക് നഷ്ടപ്പെടുന്ന സ്വകാര്യതയും കുടുമ്പവും അവരെഅലോസരപ്പെടുത്തുന്നുമില്ല. മോഹിപ്പിക്കുന്ന അധികാരങ്ങളിലേക്ക് എല്ലാറ്റിനേയും ചവിട്ടി പിറകോട്ടിട്ടു തന്നെയാണു വലിഞ്ഞു കയറുന്നത്. അതിന്നിടയിലെ കഥാപാത്രങ്ങള്‍ ഒരു നല്ല കയറുകളായി മുകളിലേക്ക് കയറാന്‍ അറിയാതെയെങ്കിലും സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നു.

വളരെ മുമ്പ് എഴുതിയ ഈ ചെറു നോവല്‍ ഞാന്‍ പണ്ടേ വായിച്ചിരുന്നു. എന്നാല്‍ സമ്പൂര്‍ണ്ണ കൃതി കയ്യില്‍ കിട്ടിയപ്പോല്‍ വീണ്ടും എല്ലാം ഒന്നു കൂടി വായിക്കണമെന്നു തീരുമാനിക്കുകയായിരുന്നു. നല്ല വായനകള്‍ നമുക്ക് പുതിയ കഥകള്‍ പറഞ്ഞു തരും. ആദ്യത്തെതില്‍ നിന്നും വ്യത്യസ്ഥമായ ഒരര്‍ത്ഥം നമുക്ക് സമ്മാനിക്കും.

അധികാരം, പണം, സ്ത്രീ എല്ലാം എല്ലാ കാലത്തും കെട്ടിപുണര്‍ന്നിരിക്കുന്നു, കാലം മാത്രമാണു മാറുന്നത്.

ഐ.പി.എല്‍ നമ്മോട് പറയുന്നത് ക്രിക്കറ്റ് വെറുമൊരു കളിയല്ല എന്നാണ്. കളി ഇപ്പോള്‍ ഒരു കളിയല്ല എന്ന്. കളികള്‍ ഒരു കേവല വിനോദമെന്നതിലുപരി വലിയ വലിയ വിനോദങ്ങളായിരിക്കുന്നു. അത് നാലു വര്‍ഷം കൊണ്ടൊരുത്തനെ ജെറ്റിനും ആഡമ്പര കപ്പലിനുമുടമയാക്കാന്‍ മാത്രമല്ല, ഒരു രാഷ്ടത്തിലെ ഭരണാധികകാരിയെ വരെ മാറ്റിയിരുത്താന്‍ മാത്രം ശക്തമാണ്. വാതും ചൂതും വളര്‍ത്തുന്നത് രാഷ്ട്രീയത്തെ വരെ നിയന്ത്രിക്കാന്‍ കഴിവുള്ള പുതിയ ശക്തികളെയാണു. ഇനിയുള്ള നമ്മുടെ പുതിയ രാജാക്ക്ന്മാര്‍ ഇവരെല്ലാമായിരിക്കും.

സുനന്ദ മാത്രമല്ല ഐ.പി.എല്ലിലെ സ്ത്രീ സാന്നിദ്ധ്യം. ഗബ്രിയേല ഡിമിത്രിഡസ് എന്ന ദക്ഷിണാഫ്രിക്കന്‍ സുന്ദരി ലോക സുന്ദരിയാകേണ്ടന്ന് തീരുമാനിച്ചത് ലളിത് മോഡിയെന്ന് ഗോസിപ്പ് കഥകള്‍.

പിന്നെയും മാനസി കടന്നു വരുന്നു. കൂടെയുള്ളവര്‍ കൂടുതല്‍ വളരുമ്പോള്‍ കുതികാല്‍ വെട്ടുന്ന കഥാപാത്രങ്ങള്‍.

ഐ.പി.എല്‍ വിവാദം നമ്മുടെ തലമുറയുടെ ശരിയായ ചിത്രമാണു. പുതിയ ചേരികള്‍ പിന്നെയും പെരുകുമ്പോള്‍ കോടികള്‍ കൊണ്ട് പന്തെറിയുന്നതില്‍ ആവേശം കൊള്ളുന്ന യുവതക്ക് അവര്‍‌ക്കര്‍ഹിച്ചത് ലഭിച്ചു കൊണ്ടിരിക്കുന്നു. വാര്‍ത്തകളില്‍ പോലും.

ഖദര്‍ മാറ്റി ഇറക്കു മതി ചെയ്ത ഭംഗിയുള്ള കര്‍ട്ടന്‍ തന്റെ പ്രധാനമന്ത്രി മന്ദിരത്തെ മോടി കൂട്ടിക്കണമെന്ന മാനസിയുടെ സ്വപ്നം പോലെ

2010 ഏപ്രിൽ 1, വ്യാഴാഴ്‌ച

ഒരു മനോഹര മനസ്സ്

Schizophrenia-ഒരു മാനസിക രോഗമാണു. ഇല്ലാത്ത കാര്യങ്ങള്‍ അനുഭവിക്കുന്നതായും പുതിയ ശബ്ദങ്ങള്‍ കേള്‍ക്കുന്നതുമായുള്ള അനുഭവപ്പെടലുകളുമാണ് ഇതിന്റെ ആദ്യലക്ഷണം. ഞാന്‍ ഈ രോഗത്തെ കുറിച്ചുള്ള ഒരു പോസ്റ്റല്ല ഇവിടെ ഉദ്ദ്യേശിക്കുന്നത്. ഈ രോഗം പോസിറ്റീവ് ആയി ഉപയോഗിച്ച ഒരു മഹാനായ മനുഷ്യനെ കുറിച്ച് മനോഹരമായി നിര്‍മിച്ച ഒരു സിനിമ നിങ്ങളുമായി പങ്കു വക്കുക മാത്രമാണു ചെയ്യുന്നത്.

1994-ലെ നോബല്‍ സമ്മാന ജേതാവ് John Forbes Nash, Jr.ന്റെ ജീവിതത്തിലെ മാനസിക സംഘര്‍ഷങ്ങളെ അടിസ്ഥാനപ്പെടുത്തി സില്‍‌വിയ നാസര്‍ എഴുതിയ A Beautiful Mind എന്ന പുസ്തകത്തെ ആധാരമാക്കി റോണ്‍ ഹവാര്‍ഡ് സം‌വിധാനം ചെയ്ത പുസ്തകത്തിന്റെ അതേ പേരില്‍ നിര്‍മ്മിച്ച ചിത്രം കണ്ടപ്പോള്‍ ഒരു കുറിപ്പെങ്കിലുമെഴുതാതിരിക്കുന്നതെങ്ങിനെ എന്ന് തോന്നി.

എനിക്കേറ്റവും വെറുപ്പുള്ള കാര്യം കാണാന്‍ താത്പര്യമുള്ള സിനിമയുടെ കഥകേള്‍ക്കുകയാണ്. അതിനാല്‍ മറ്റുള്ളവരെ വെറുപ്പിക്കാന്‍ നില്‍ക്കുന്നില്ല. ജോണിന്റെ വേഷമിട്ടിരിക്കുന്നത് ഗ്ലാഡിയേറ്റര്‍ എന്ന സിനിമയില്‍ ഏറ്റവും നല്ല നടനെന്ന ഓസ്കാര്‍ നേടിയ റസ്സല്‍ ക്രൊവ് ആണ്.

സിനിമയുടെ തുടക്കം കുറച്ച് അരോചകമായാണു തുടങ്ങുന്നത്, പക്ഷെ ആദ്യത്തെ അഞ്ചു മിനിറ്റിന്നു ശേഷം അത് കൊണ്ടു പോകുന്നത് അയാഥര്‍ത്ഥത്തിന്റെ യഥാര്‍ത്ഥ ലോകത്തിലേക്കാണ്. അത് നിങ്ങളെ ശരിക്കും വിഭ്രാന്തിയിലാക്കും. നാഷിന്റെ ഭാര്യയായി അഭിനയിച്ച ജെനിഫ കോന്നെല്‍ ഈ ചിത്രത്തിലെ അഭിനയത്തിന് ഏറ്റവും മികച്ച സഹനടിയുടെ അകാഡമി അവാര്‍ഡ് നേടിയെടുത്തിട്ടുണ്ട്.

റൊമാന്‍സ് രംഗങ്ങള്‍ തീരെയില്ല എന്നു വരെ പറയാവുന്ന ഈ ചിത്രത്തിലെ രണ്ട് ചെറിയ ഭാഗങ്ങളാകട്ടെ നക്ഷത്രങ്ങളുടെ കാല്പനികഭാവത്തിലേക്ക് കൊണ്ട് പോകാന്‍ മാത്രം ശക്തവും.

ജോണ്‍ നാഷെ തന്റെ ആത്മകഥയില്‍ പറയുന്നത് പോലെ സരോസ്ട്രിയനല്ലാത്ത ഒരാള്‍ക്ക് സരാസുസ്ത്ര ലക്ഷക്കണക്കിനു ജനങ്ങളെ തീയിനെ ആരാധിക്കാന്‍ കല്പിച്ച ഒരു ഭ്രാന്തന്‍ മാത്രം, എന്നാല്‍ അദ്ദേഹത്തിന്റെ ആ ഭ്രാന്തില്ലായിരുന്നുവെങ്കില്‍ കോടിക്കണക്കിനു ജനങ്ങളിലെ ജീവിച്ചു വിസൃതിയിലാണ്ട ഒരാള്‍ മാത്രം.

അതെ നാഷെയുടെ ഭ്രാന്ത് നമുക്കു നല്‍കിയത് മാതെമെറ്റിക്‍സിലെ പ്രഗത്ഭങ്ങളായ പ്രശ്നപരിഹാരം മാത്രമല്ല. ഇത് പോലെ മനോഹരമായ ഒരു സിനിമയുടെ പ്രചോദന്മ കൂടിയാണു.

ഓഫ്: ടോറെന്റ് ഉള്ളവര്‍ക്ക് A Beautiful Mind എന്ന ഫിലിം ഡൗന്‍ലോഡ് ചെയ്ത് കാണാവുന്നതാണ്. കാശു പോകില്ല, സമയവും . ഉറപ്പ്

2010 ഫെബ്രുവരി 25, വ്യാഴാഴ്‌ച

സക്കരിയ്യ വീണ്ടും, ആവിഷ്കാര സ്വാതന്ത്ര്യവും

ഒരു വിഷയം അതിന്റെ മൂര്‍ദ്ധന്യതയില്‍ കത്തിനില്‍ക്കുന്ന സമയത്ത് അക്കാര്യത്തെ കുറിച്ചുള്ള ചര്‍ച്ച കൂടുതല്‍ പ്രസക്തവും വായനക്കരെയും നല്‍കും. പക്ഷെ അതു പലപ്പോഴും കളിക്കളത്തിലെ കളിക്കാരനെപ്പോലെയാണു. നമ്മളെ കളിക്കളത്തിലറക്കിക്കളയും, പുറമെനിന്നും നോക്കിക്കാണാന്‍ പലപ്പോഴും കഴിയില്ല.കളികാണുന്ന ഒരാള്‍ക്ക് കളിക്കളത്തിലെ തെറ്റുകള്‍ കാണാനാകും, പക്ഷെ കളിക്കാരന്‍ കളത്തിലെ ഒരു കരുമാത്രമാണ് അതിനാല്‍ തന്നെയാണു കുറെ പറയണമെന്നുണ്ടായിരുന്നിട്ടും സക്കരിയ്യയെ കുറിച്ചും അഭിപ്രായസ്വാതന്ത്ര്യത്തെ കുറിച്ചും ആവിഷ്കാര സ്വാതന്ത്ര്യത്തെ കുറിച്ചും മിണ്ടാതിരുന്നത്. എന്റെ തന്നെ ഉണ്ണിത്താന്‍ പോസ്റ്റിനു സംഭവിച്ച വായന ഞാനുദ്ദേശിക്കാത്ത തലത്തിലായതും അക്കാരനം കൊണ്ടുതന്നെയായിരുന്നു, ഞാന്‍ ഉണ്ണിത്താനെ ന്യായീകരിക്കുന്നു എന്നാണു മിക്കവരും കരുതിയത്, അതിനാല്‍ തന്നെ വ്യക്തമായ ചില അഭിപ്രായങ്ങളുണ്ടായിരുന്നിട്ടും ഉടനെ പ്രതികരിക്കാതിരുന്നത്.


എന്നെ അത്ഭുതപ്പെടുത്തിയത് സക്കരിയ്യയുടെ ആവിഷ്കാരസ്വാത്ന്ത്ര്യത്തെ കൂടുതല്‍ എടുത്ത്പിടിച്ചത് അന്നെവരെ ആവിഷ്കാരസ്വാതന്ത്ര്യത്തിന്റെ പരിധിയെ കുറിച്ച് പ്രസംഗിച്ചവരായിരുന്നു. അതോടൊപ്പം ആവിഷ്കാര സ്വാതന്ത്ര്യത്തിനു വേണ്ടി നിരാഹാരം കിടന്നവരാകട്ടെ അഭിപ്രായം ഇരുമ്പുലക്കയല്ല എന്നു പോയിട്ട് അതൊരു ഈര്‍ക്കിളിപോലുമല്ല എന്നു തെളിയിക്കുകയും ചെയ്യുന്നു.

ആവിഷ്കാര സ്വാതന്ത്യത്തെ കുറിച്ച് ഏറ്റവും വലിയ വിവാദമുണ്ടായത് എന്റെ ഓര്‍മയില്‍ പി.ജെ.ആന്റണിയുടെ ആറാം തിരുമുറിവ് കേരളത്തിലും റുഷ്ദിയുടെ സാത്താനിക് വേഴ്സസ് ഇന്ത്യയിലും നിരോധിച്ചപ്പോഴായിരുന്നു. പക്ഷെ രണ്ടിലും ആവിഷ്കാരസ്വാതന്ത്ര്യത്തിന്റെ കാവല്‍ഭടന്മാരായിരുന്നത് ഇടതുപക്ഷ പ്രസ്ഥാനങ്ങളായിരുന്നു.

ഇതിലേറെ രസകരമായ ഒരനുഭവമെനിക്കുണ്ട്, കോളേജെല്ലാം കഴിഞ്ഞു സാഹിത്യം, സിനിമ, എന്നീ എടുത്താല്‍ പൊന്താത്ത സാധങ്ങളുടെ ജാഡയുമായി നടക്കുമ്പോഴാണു അടുത്ത സ്ഥലത്ത് പി.ഗോവിന്ദപിള്ള വരുന്ന നോട്ടീസ് കാണുന്നത്. പക്ഷെ സങ്കതി പുരോഗമന സാഹിത്യത്തിന്റെ സമ്മേളനമാണു. പുള്ളിയെ കുറച്ച് വായിച്ചിരിക്കുന്നതിനാല്‍ പരിപാടി സ്ഥലത്ത് പോയി ഞാന്‍ പ്രാസ്ഥാനികനൊന്നുമല്ല എന്നും ഗോവിന്ദപിള്ളയെ കേള്‍ക്കുന്നതില്‍ വിരോധമുണ്ടോ എന്നും ചോദിച്ചു, ഒരെതിര്‍പ്പുമില്ലാത്തതിനാല്‍ കയറി ഇരുന്നു. അന്ന് ഗോവിന്ദപിള്ള പുകാസ യുടെ സംസ്ഥാന പ്രസിഡന്റ് ആണെന്നാണോര്‍മ. പി.ജി വരാത്തതിനാല്‍ സംസ്ഥാന സെക്രട്ടറി (അല്ലെങ്കില്‍ പ്രസിഡന്റ്) പുകാസയുടെ വളര്‍ച്ചയെ കുറിച്ച് ക്ലാസെടുക്കുകയാണ്. ചെറുകാടിന്റെ സംഭാവനകളും മുതലാളിമാര്‍ അദ്ദെഹത്തെയും പാര്‍ട്ടി പ്രവര്‍ത്തകരെ അക്രമിച്ചതിന്റെയുമെല്ലാം ചരിത്രങ്ങള്‍ പിന്നീട് വന്നു വന്ന് പാര്‍ട്ടിക്കെതിരില്‍ സി.ജെ.തോമസിനെപ്പോലെയുള്ളവര്‍ വാളെടുത്ത കഥയിളേക്കെത്തി. അത് നാട്ടുഗദ്ദികയിലേക്കെത്തിയപ്പോള്‍ ആവേശഭരിതനായി ആ നാടകത്തെ കല്ലെടുത്തെറിഞ്ഞു വയനാട്ടു നിന്നും കുന്നിറക്കിയ വീരഗാഥകള്‍ അയവിറക്കി. അപ്പോള്‍ സല്‍മാന്‍ റുഷ്ദിയുടെ സാത്താനിക് വേഴ്സസ് രാജീവ് ഗാന്ധി നിരോധിച്ചതിന്നെതിരില്‍ പ്രമേയങ്ങളും ചര്‍ച്ചകളും നടക്കുന്ന സമയമായിരുന്നു.

ഇതൊരു വിരോധഭാസമാണു. പക്ഷെ, എല്ലാകാലത്തും ഇതൊരു നാട്ടു നടപ്പുമാണ്. ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെയും അഭിപ്രായപ്രകടനങ്ങളുടെയും പരിധി തന്റെ താല്പര്യങ്ങള്‍ വരെയാണു. നമുക്കെതിരാകുമ്പോള്‍ അഭിപ്രായത്തിന്റെ വായ മൂടികെട്ടും. എന്നിട്ട് എല്ലാം മറന്നു നമുക്കനുകൂലമാകുമ്പോള്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പ്രചാകരാകും.
ഇവിടെയാണ് ആവിഷ്കാര സ്വാതന്ത്യത്തിന്റെ പരിമിതിയും പരിധിയും കടന്നു വരുന്നത്. സക്കറിയയുടെ പ്രസംഗം സഖാക്കളെ പ്രകോപിതരാക്കുന്നുവെങ്കില്‍ അവര്‍ മനുഷ്യരായത് കൊണ്ടാണു, മനുഷ്യന്‍ എല്ലായ്പോഴും വിവേകത്തോടെ പെരുമാറാവൂ എന്നല്ലാം ഉപദേശിക്കാം, പക്ഷെ മണ്ണിന്റെ സ്വഭാവങ്ങള്‍ മനുഷ്യനുള്‍കൊണ്ടല്ലെ മതിയാകൂ, ആള്‍കൂട്ടത്തിനെ മനസ്സാകട്ടെ അത് വൈകാരികമാണു താനും.

ഇതിന്ന് സമാനമായ മറ്റൊരു ചരിത്രം കൂടിയുണ്ട്, സല്‍മാന്‍ റുഷ്ദിയുടെ സത്താനിക്‍ വേര്‍സസ് ബ്രിട്ടന്‍ പ്രസിദ്ധീകരിച്ചപ്പോള്‍ പറഞ്ഞത് ആവിഷ്കാര സ്വാതന്ത്ര്യത്തെ കുറിച്ചായിരുന്നു, എന്നാല്‍ മാര്‍ഗരറ്റ് താച്ചറിന്റെ പോളിസിയെ അമേരിക്കന്‍ നടനായിരുന്ന മിക്കി റൂക്ക് "ഫക്ക് " എന്നു വിശേഷിപ്പിച്ചതിനാല്‍ അയാള്‍ക്ക് വിലക്കേര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ടത് ഹാരി ഗ്രീന്വെയുടെ നേതൃത്വത്തിലുള്ള കണ്‍സര്‍‌വേറ്റീവ് എം.പി മാരായിരുന്നു. പക്ഷെ സല്‍മാന്‍ റുഷ്ദി സാത്താനിക്‍ വേര്‍സസില്‍ തന്നെ മാര്‍ഗരെറ്റ് താച്ചറെ വിളിക്കുന്നത് ബിച്ച് എന്നും പോളിസകളെ വിമര്‍ശിക്കുന്നിടത്ത് ഫക്കിങ് എന്നും പറയുന്നത് ബ്രിട്ടീഷുകാര്‍ വിഴുങ്ങുന്നത് അതില്‍ മുസ്ലിം വിരുദ്ധ പരാമര്‍ശങ്ങളുണ്ടെന്നതിനാല്‍ മാത്രമായിരുന്നു. അതിന്നു ഇന്ത്യയില്‍ ചുക്കാന്‍ പിടിച്ച സംഘപരിവാരങ്ങള്‍ക്കാകട്ടെ തങ്ങളുടെ ദൈവങ്ങളെ കുറിച്ച് സാത്താനിക്‍ വേര്‍സസില്‍ എന്തു പറയുന്നു എന്ന് അറിയില്ലായിരുന്നു. അല്ലെങ്കില്‍ ഹുസൈന്‍ ഹിന്ദു ദൈവങ്ങളെ നഗ്നയാക്കി വരച്ചപ്പോള്‍ മാത്രമാവില്ലല്ലോ ഹിന്ദു വികാരം രോഷം കൊള്ളുക.

ഹുസൈന്‍ ഹിന്ദു ദൈവങ്ങളെ നഗ്നയാക്കുമ്പോള്‍ ഹിന്ദു ആവിഷ്കാരസ്വാതന്ത്ര്യം മറക്കുന്നു, അപ്പോള്‍ ഇടതിന്നും ഇടത്തരത്തിനുമെല്ലാം ആവിഷ്കാരം പ്രധാന പ്രശ്നമാകുന്നു. സല്‍മാന്‍ പ്രവാചകനെ കുറിച്ച് തെറിപറയുമ്പോള്‍ ഇതെ ഹിന്ദുവിന്നു ആവിഷ്കാരസ്വാതന്ത്ര്യം ജീവവായു ആകുന്നു. ഇവിടെയാണു ആവിഷ്കാര സ്വാതന്ത്ര്യം ഏതു വരെ എന്നു ചര്‍ച്ച ചെയ്യേണ്ടി വരുന്നത്.

എല്ലാവരുടെയും വികാരങ്ങളെ മാനിച്ചെ ഒരു കാര്യം ചര്‍ച്ച ചെയ്യാകൂ എന്നു വാദിക്കുകയാണെങ്കിലും ഈ പ്രശ്നമുണ്ട്, അങ്ങിനെയാകുമ്പോള്‍ ഒരാള്‍ക്കും മിണ്ടാനാകില്ലെന്നതാകും ഫലം. കാരണം തനിക്കിഷ്ടപ്പെടാത്ത എല്ലാ സത്യങ്ങളും ഒരാളെ വേദനിപ്പിക്കാം, അപ്പോള്‍ ആര്‍ക്കുമൊന്നും പറയാനാവില്ല എന്നതാകും. അപ്പോള്‍ എന്തായിരിക്കണം ആവിഷ്കാരസ്വാതന്ത്ര്യത്തിന്റെ പരിമിതികള്‍.
അപ്പോള്‍ സ്വാതന്ത്ര്യത്തിന്റെ പരിധിയേതുവരെ.

ആവിഷ്കാര സ്വാതന്ത്ര്യം സമൂഹത്തെ കുറിച്ചാകുമ്പോഴും വ്യക്തിയെ കുറിച്ചാകുമ്പോഴും വ്യത്യസ്തത പുലര്‍ത്തേണ്ടിയിരിക്കുന്നു. ഒരു വ്യക്തിയുടെ കുറവുകള്‍ സത്യമാണെങ്കിലും ചിലപ്പോള്‍ പുറത്തറിയിക്കാതിരിക്കുകയായിരിക്കും അഭികാമ്യം. കാരണം തെറ്റിന്റെ പ്രചരണം തെറ്റുകള്‍ ന്യായീകരിക്കപ്പെടാനുള്ള കാരണമാകുന്നു.
മറ്റൊരാള്‍ക്കിഷ്ടപ്പെട്ടാലുമില്ലെങ്കിലും സത്യം പറയാന്‍ ഒരാള്‍ക്കവകാശമുണ്ട്. പ്രത്യേകിച്ചും ഒരാളെ വ്യക്തിപരമായി ആക്ഷേപിക്കാത്തതും, സ്വകാര്യതയിലേക്കെത്തി നോക്കാത്തതുമാണെങ്കില്‍. അതോടൊപ്പം തന്നെ എത്ര തന്നെ ആളുകളെ രസിപ്പിക്കുന്നതാണെങ്കിലും തന്റെ വാദങ്ങളെ പിന്തുണക്കുന്നതുമാണെങ്കിലും ഒരു വ്യക്തിയെ കുറിച്ചും സമൂഹത്തെ കുറിച്ചും ഇല്ലാത്തത് ആരോപിക്കാന്‍ ഒരാള്‍ക്കും അവകാശമില്ല തന്നെ. എന്നാല്‍ സാമൂഹികമായ കാര്യങ്ങളിലാകട്ടെ ആശയപ്രചരണങ്ങളിലാകട്ടെ മറ്റൊരു വിഭാഗത്തിന്റെ കുറവുകള്‍ ചര്‍ച്ചക്കെടുക്കുന്നത് കൂടുതല്‍ നല്ല സമൂഹത്തെ സൃഷ്ടിക്കുന്നതിനുള്ള കാരണമാവുകയാണു ചെയ്യുന്നത്. കാരണം സമൂഹത്തിന്റെ മനസ്സ് വികാരമാണ് കൂടുതലുള്‍കൊള്ളുന്നത്, അതിനാല്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടക്കുന്ന ഒരു സമൂഹത്തില്‍ നിന്നു മാത്രമെ കൂടുതല്‍ വിവേകമുള്ള ഒരു സമൂഹത്തെ രൂപപ്പെടുത്താന്‍ കഴിയുകയുള്ളൂ.

ഇവിടെയാണു സക്കരിയ്യയും റുഷ്ദിയും ഹുസ്സൈനുമെല്ലാം വിചാരണ ചെയ്യപ്പെടുന്നത്.

ഒളിവുകാലത്ത് പാര്‍ട്ടി സ്വതന്ത്രലൈഗികതക്കു വേണ്ടി വാദിക്കുകയും പ്രയോഗത്തില്‍ വരുത്തുകയും ചെയ്തിരുന്നുവെങ്കില്‍ സക്കരിയക്ക് അതവതിരിപ്പിക്കാനുള്ള അവകാശമുണ്ട്, അങ്ങിനെ ഒരഭിപ്രായമില്ലായിരുന്നുവെങ്കില്‍ ചിലപ്പോള്‍ പ്രവര്‍ത്തകര്‍ അയാളുടെ പരിപ്പെടുത്തെന്നു വരും.

ഇനി അതൊരു സത്യമായിരുന്നുവെങ്കില്‍ തന്നെ ചില സത്യങ്ങള്‍ തുറന്നു പറയുമ്പോള്‍ സദസ്സിന്റെ വൈകാരികത് കൂടി കണക്കിലെടുക്കണെന്നത് ഒരു വിവേകം മാത്രമാണ്, അതിനെ നമുക്കു മലയാളത്തില്‍ കോമണ്‍സെന്‍സ് എന്നു വിളിക്കാമെന്നു തോന്നുന്നു.

ആര്‍ എസ്സെസ്സിന്റെ മാര്‍ച്ച് നടക്കുന്നിടത്ത് പോയിട്ട് ആരും രാമനെ വിമര്‍ശിക്കരുത്, എന്നിട്ട് തല്ലുകിട്ടി എന്നു പറയുകയും ചെയ്യരുത്. അതിനുള്ള വേദി ഏത് എന്നു തിരിച്ചറിയാതെ ഞാന്‍ സാംസ്കാരിക നായകനാണെന്ന് പറഞ്ഞാല്‍ ചിലപ്പോള്‍ ഹുസ്സൈനെപ്പോലെ ഖത്തറിലേക്ക് കുടിയേറേണ്ടി വരും.

ഇത് ഇടതുപക്ഷത്തിന്നും ബാധകമാണു. ആറാം തിരിമുറിവ് കൃസ്ത്യാനികളെയും സാത്താനിക്‍ വേര്‍സസ് മുസ്ലിങ്ങളെയും വേദനിപ്പിക്കുന്നത് രക്തസാക്ഷികളെയും പഴയകാല സഖാക്കളെയും കുറിച്ച് പറയുമ്പോഴുണ്ടാകുന്ന അതേ വികാരത്തിനെ ഹോര്‍മോണുകള്‍ പ്രവൃത്തിക്കുന്നതിനാലാണെന്നു മനസ്സിലാക്കിയാല്‍ ഭൗതികമായ ഉത്തരമാകും.

ആവിഷ്കാര സ്വാതന്ത്ര്യത്തെ കുറിച്ചുള്ള വിവാദമിനിയും വരും അപ്പോള്‍ വാദി പ്രതിയും പ്രതി വാദിയുമായി മാറി മറിഞ്ഞു വീണ്ടും വരും


2010 ജനുവരി 26, ചൊവ്വാഴ്ച

മുസ്ലിം വിരുദ്ധനായ ശശി തരൂരിന്റെ "കലാപം"


തിരഞ്ഞെടുപ്പുകാലത്തെ ഒരു പ്രധാന വിഷയമായിരുന്നു ശശി തരൂറിന്റെ മുസ്ലിം വിരുദ്ധത. കേരളത്തില്‍ പതിനെട്ട് മണ്ഡലങ്ങളിലും യു.ഡി.എഫ്ഫിനു പിന്തുണ പ്രഖ്യാപിച്ച എന്‍.ഡി.എഫ് രണ്ടു മണ്ഡലങ്ങളെ ഒഴിവാക്കാന്‍ കാരണം പറഞ്ഞത് ആ മണ്ഡലങ്ങളിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളുടെ മുസ്ലിം വിരുദ്ധനിലപാടായിരുന്നു. എന്തായാലും മുസ്ലിം വോട്ടുകള്‍ എന്‍.ഡി.എഫിന്റെയോ പി.ഡി.പിയുടെയോ കൈകളിലൊന്നുമല്ലെന്ന് തിരഞ്ഞെടുപ്പ് ഫലം തെളിയിക്കുകയുണ്ടായി. ശശിതരൂര്‍ പാര്‍‌ലിമെന്റംഗവും മന്ത്രിയും വിവാദങ്ങളിലെ നായകനുമെല്ലാമായി കാലം കടന്നു പോയികൊണ്ടിരിക്കുന്നു.

ഇതിന്നിടയിലാണു ഒരു സ്നേഹിതന്റെ പുസ്തകശേഖരത്തിലേക്ക് കടന്നു ചെല്ലാന്‍ കഴിഞ്ഞത്. കുറേ നാളത്തേക്കുള്ള സ്കോപ്പുണ്ടെന്നു മനസ്സിലായപ്പോള്‍ ഒന്നടുത്തു കൂടുകയും ചെയ്തു. വായനക്കായി തിരഞ്ഞെടുക്കുമ്പോഴാണു ശശി തരൂരിന്റെ കലാപമെന്ന നോവല്‍ കണ്ണില്‍ പെടുന്നത്. 2003-ല്‍ പെന്‍‌ഗ്വിന്‍ ബുക്സ് ഇം‌ഗ്ലീഷില്‍ പ്രസിദ്ധീകരിച്ച ഇതിന്റെ മലയാള വിവര്‍ത്തനം നടത്തിയിരിക്കുന്നത് തോമസ് ജോര്‍ജ്ജും പ്രസിദ്ധീകരിച്ചത് ഡി.സി.ബുക്സുമാണു.

ഒരു കഥക്കു വേണ്ട ഗുണങ്ങള്‍ ലക്ഷ്മണെന്ന കഥാപാത്രത്തിലൂടെ നാട്യശാസ്ത്രപ്രകാരം നോവലിസ്റ്റ് വിവരിക്കുന്നുണ്ട്. ശൃംഗാരം, ഹാസ്യം, കരുണം, രൗദ്രം, വീരം, ഭയാനകം, ബീഭത്സം, അത്ഭുതം, ശാന്തം ഇവയെല്ലാം ചേരുമ്പോഴെ ഒരുത്തമ കലാരൂപം രൂപപ്പെടുന്നുള്ളൂ പോലും, എന്തായാലും ശശിയുടെ കലാപങ്ങള്‍ ഇവയെല്ലാം ഉള്‍കൊള്ളുന്നു എന്നത് ഒരു സത്യമാണു. പക്ഷെ, ക്രാഫ്റ്റ് ശശി തിരഞ്ഞെടുത്തത് പോലെ ആഖ്യാനരൂപവും വിഷയത്തിന്റെ അതിഗൗരവതയും സര്‍ഗ്ഗാത്മകതയെ കുറച്ചുവെന്ന യാഥാര്‍‌ത്ഥ്യമുള്‍കൊള്ളേണ്ടി വരുന്നു. അത് വിഷയത്തിന്റെ കൂടി പ്രശ്നമാണു.

ഇരുപത്തിനാലുകാരിയായ പ്രിസില ഹാര്‍‌ട്ട് എന്ന അമേരിക്കന്‍ വിദ്യാര്‍ത്ഥിനി ഒരു സാമുദായിക സംഘട്ടനത്തിന്നിടക്ക് ഇന്ത്യയില്‍ കൊല്ലപ്പെടുന്ന 1989 ഓക്റ്റോബര്‍ മാസത്തിലെ ദി ന്യൂയോര്‍ക്ക് ജേണലിലെ ഒരു വാര്‍ത്തയുമായാണു നോവല്‍ തുടങ്ങുന്നത്, ഒരു നോവലിന്റെ പരമ്പരാഗത രീതികളില്‍ നിന്നുള്ള വ്യത്യസ്ഥത അവസാനം വരെയുമുണ്ട്.

പക്ഷെ ഒരു കഥ പറയുന്നതിനേക്കാള്‍ അന്നത്തെ രാഷ്ട്രീയ-സാമുദായിക ചിത്രങ്ങള്‍ നല്‍കുവാനാണു കഥാകാരന്‍ ശ്രമിച്ചിട്ടുള്ളതെന്നു കാണാം.ഒരു നോവലിന്റെ സൗന്ദര്യവത്ക്കരണത്തേക്കാള്‍ സംഭവങ്ങളുടെ വിശദീകരണത്തിന് ഊന്നല്‍ നല്‍കുന്നത് ഒരു നോവലെന്ന നിലയില്‍ ഇതിനെ പുറകോട്ടടിക്കുന്നുണ്ട്. എങ്കിലും എനിക്കിത് നല്‍കിയത് മറ്റു ചില അറിവുകളാണ്.

ഒരു ക്രിമീലിയര്‍ എക്സികുട്ടീവ് എന്നതിന്നപ്പുറം കാര്യങ്ങളെ നോക്കി പഠിക്കുന്ന ശശി തരൂരെന്ന മനുഷ്യനെ എനിക്കീ വായന് നല്‍കി എന്നത് ചെറിയ കാര്യമായി ഞാന്‍ കാണുന്നില്ല. അദ്ദേഹത്തിന്റെ എല്ലാ അഭിപ്രായങ്ങളോടും യോജിക്കുന്നുവെന്നോ ശരിയാണെന്നോ ഇതിന്നു വ്യാഖ്യാനം നല്‍കേണ്ടതില്ല, പക്ഷെ അദ്ദേഹത്തിലെ മുസ്ലിം വിരുദ്ധനെ വിളിച്ചു പറഞ്ഞ സംഘടനകള്‍ അദ്ദേഹത്തെ ഒന്നു വായിക്കാനെങ്കിലും സന്മനസ്സു കാണിക്കാമായിരുന്നു.

ഇന്ത്യയിലെ സമകാലിക പ്രശ്നങ്ങള്‍ ഒന്നുമറിയാത്ത ഒരു അന്തര്‍ദേശീയ സംഘടനയുടെ ഒരു വൈറ്റ്കോളറെല്ല താനെന്നതിന് പുറംലോകത്തെയറിയിക്കാന്‍ ഈ ഒരൊറ്റ നോവല്‍ മതി. കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നതില്‍ മനോഹരമായ കയ്യടക്കം കാണിച്ചതായി കാണാവുന്നത് ഈ നോവലിന് മിഴിവേകുന്നു. ജില്ലാ ഭരണാധികാരിയായി ദക്ഷിണെന്ത്യനും മുസ്ലിം കഥാപാത്രമായി ചരിത്രകാരനായ പ്രൊഫസര്‍ മുഹമെദ് സര്‍‌വറും ജില്ലാ പോലീസ് ഉദ്യോഗസ്ഥനായ പഞ്ചാബി ഗുരുന്ദറുമെല്ലാം സ്വയം പ്രതിനിധീകരിക്കുകയും സാക്ഷിയാവുകയും ചെയ്യുന്നു.

കേരളത്തില്‍ അദ്ദേഹം കൂടുതല്‍ വായിക്കപ്പെടുന്നില്ലായിരിക്കാം. പക്ഷെ പുറത്ത് ഐക്യരാഷ്ട്ര സംഘടനയുടെ ഉദ്യോഗസ്ഥനെന്ന നിലയില്‍ തന്നെ ചിലരെങ്കിലും ഈ പുസ്തകത്തിനു ചെവി നല്‍കാതിരിക്കില്ല. ഒരു സമൂഹമെന്ന നിലയില്‍ ആ അര്‍ത്ഥത്തില്‍ മുസ്ലിങ്ങള്‍ അദ്ദേഹത്തോട് കൃതജ്ഞത പുലര്‍ത്തേണ്ടിയിരിക്കുന്നു. എന്‍-എസ്. മാധവന്റെ തിരുത്തിനോളം ശക്തമായ ഭാഷയല്ലെങ്കിലും രണ്ടും രണ്ടിടങ്ങളില്‍ ചില സ്ഫുരണങ്ങളെങ്കിലും ഉണ്ടാക്കാതിരിക്കില്ല.

ഇന്ത്യയിലെ ജാതി-മത-രാഷ്ട്രീയ കാര്യങ്ങളില്‍ തന്റെ ഇടപെടല്‍ വ്യക്തമാക്കുന്ന ഈ പുസ്തകം ഒരു വായന ആവശ്യപ്പെടുന്നു.

2003-ല്‍ ഇത് പ്രസിദ്ധീകരിക്കുമ്പോള്‍ തരൂരിന്റെ സ്വപ്നത്തില്‍ പോലും ഒരു മത്സരവും മന്ത്രി സ്ഥാനവും ഉണ്ടായിരിക്കാന്‍ വഴിയില്ല, അതിനാല്‍ തന്നെ ഇതിന് അങ്ങിനെയുള്ള ആരോപണങ്ങളെയും അതിജീവിക്കാന്‍ കഴിയുന്നു.

ഈ പുസ്തകം മുന്‍‌നിര്‍‌ത്തി എനിക്കു പറയാനുള്ളത് ശശി തരൂരിന്റെ മേല്‍ കെട്ടി വച്ച മുസ്ലിം വിരുദ്ധനെന്ന ആരോപണത്തിന് ഈ സംഘടനകള്‍ ഖേദം പ്രകടിപ്പിക്കേണ്ടതുണ്ട് എന്നാണ്.

2010 ജനുവരി 18, തിങ്കളാഴ്‌ച

അഭിപ്രായങ്ങളും അഭിപ്രായ വ്യത്യാസങ്ങളും

അഭിപ്രായങ്ങളുണ്ടാകുമ്പോള്‍ അഭിപ്രായ വ്യത്യാസങ്ങളും രൂപം കൊള്ളുന്നു.ബ്ലോഗിന്റെ ഒരു വ്യത്യസ്തത അതിന്റെ അഭിപ്രായം ചര്‍ച്ച ചെയ്യാനുള്ള സാധ്യതയാണ്. നമ്മുടെ അഭിപ്രായം മാറ്റുരക്കുന്നത് അതില്‍ മറ്റുള്ളവരുടെ അഭിപ്രായങ്ങളും കൂടെ വരുമ്പോഴാണ്. സജീവമായ ചര്‍ച്ചകള്‍ വായനക്കാരായ പലര്‍ക്കും അഭിപ്രായങ്ങളിലെ വ്യത്യസ്തതകളെ വീക്ഷിക്കുവാനും തങ്ങളുടെ വീക്ഷണങ്ങളുമായി താരതമ്യം ചെയ്യുവാനും അവസരമൊരുക്കിയിട്ടുണ്ട്.

നമ്മുടെ ചിന്താഗതികള്‍ ഏറെക്കുറെ പ്രൊഗ്രാം ചെയ്യപ്പെട്ടവയാണു- അതെല്ലാവര്‍ക്കുമതെ. നമ്മുടെ ചുറ്റുപാടുകള്‍, വായന, മാധ്യമങ്ങള്‍, എന്തിനേറെ പരസ്യങ്ങള്‍ പോലും നമ്മെ നാമറിയാതെ സ്വാധീനിക്കുന്നുണ്ട്. ഉദാഹരണത്തിനു ഒരു മിഠായി വാങ്ങുമ്പോള്‍ പോലും ഇന്ന കമ്പനിയുടെ മിഠായി നല്ലതായിരിക്കുമെന്ന് നാം കരുതുന്നത് അതിലടങ്ങിയവയെ കുറിച്ചുള്ള അറിവിനേക്കാള്‍ പരസ്യത്തിന്റെ മികവിലായിരിക്കുമെന്നതാണു യഥാര്‍ത്ഥ്യം.

ഇതൊരു ചെറിയ മിഠായിയുടെ കാര്യം മാത്രമല്ല, നമ്മുടെ രാഷ്ടീയം,മതം തുടങ്ങിയവയിലെല്ലാം ഈ സ്വാധീനമുണ്ട്. ഇതിനു പുറമെ നമ്മെ സ്വാധീനിച്ചതെന്തോ അതിനു വിധേയമാകുന്ന ഒരു മനസ്സുകൂടി നാം വളര്‍ത്തിയെടുക്കുക കൂടി ചെയ്യും. നമുക്ക് നമ്മെ തന്നെ കൂടുതല്‍ നോക്കാനാണു കൂടുതല്‍ ഇഷ്ടം. ഒരു ഗ്രൂപ് ഫോട്ടോയില്‍ നാം കൂടുതല്‍ ശ്രദ്ധിക്കുന്നത് നമ്മെയാകും. ഇവിടെ നിന്ന് തുടങ്ങുന്നു നമ്മളിലെ നാം. അങ്ങിനെ കോണ്‍ഗ്രസ്സുകാരന്‍ വീക്ഷണവും, ലീഗുകാരന്‍ ചന്ദ്രികയും, ബിജെപിക്കാരന്‍ ജന്മഭൂമിയും, ജമാഅത്തുകാരന്‍ മാധ്യമവും, മാര്‍കിസ്റ്റുകാരന്‍ ദേശാഭിമാനിയും, യുക്തിവാദി യുക്തിരേഖയും വായിക്കാന്‍ സ്വയം നിര്‍ബന്ധിതനാവുന്നു. ബ്ലോഗിലെ വായനയുടെ ചിത്രവും തരുന്ന സൂചനയും മറ്റൊന്നുമല്ല, കമെന്റുകള്‍ പരിശോധിച്ചാല്‍ നമുക്കു മനസ്സിലാക്കുന്നതെയുള്ളൂ. എന്റെ മതപരമായ പോസ്റ്റുകള്‍ക്ക് കിട്ടുന്ന കമെന്റുകള്‍ അധികവും അതിനെ ചോദ്യം ചെയ്തവയെക്കാള്‍ അംഗീകരിക്കുന്നവയായിരിക്കും. ഒരിക്കല്‍ മാത്രമാണെനിക്ക് ഒരു സം‌വാദത്തിന്റെ സ്വഭാവത്തിലേക്കു വരുമെന്നു തോന്നിച്ചത്- പക്ഷെ അതോടെ അതു നിലക്കുകയും ചെയ്തു.

തന്നെ കുറിച്ച് മറ്റുള്ളവര്‍ക്കെന്തു പറയാനുണ്ടെന്നതിനു പകരം എനിക്കെന്നെ കുറിച്ചെന്തു പറയാനുണ്ടെന്നാണ് അറിയാനാണെനിക്കിഷ്ടം. അങ്ങിനെ നാം നമ്മുടെ ചിന്തകളെ ഒരു പൂപ്പയാക്കി അതില്‍ മഥിക്കുന്നു. പക്ഷെ, ഇങ്ങിനെയൊക്കെയാണെങ്കിലും നാം മറ്റുള്ളവര്‍ കരുതുന്നത് ശരിയല്ല എന്നു നാം വിധിക്കുകയും ചെയ്യുന്നു.

ഒരാള്‍ക്ക് അയാളുടെ മതം(മതമില്ലായ്മയും) , രാഷ്ട്രീയം, ചിന്താഗതികള്‍ എല്ലാം ശരിയാണെന്നു വിശ്വസിക്കാനുള്ള അവകാശമുണ്ട്. അത് മാത്രമാണെന്ന് വരെ. പക്ഷെ എന്തു കൊണ്ട് മറ്റുള്ളവര്‍ അവരുടെത് ശരിയെന്നു കരുതുന്നു എന്നു മനസ്സിലാക്കാന്‍ ശ്രമിക്കുന്നത് കൂടുതള്‍ ഉള്‍കാഴ്ച്ച നല്‍കുവാന്‍ സഹായകമാകും.ഇതിനെയാണു സം‌വാദം എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. സം‌വാദം ഒരു സമൂഹത്തിന്റെ പോസിറ്റിവ് ആയ വളര്‍ച്ചയുടെ ലക്ഷണമാണു. ഞാനെന്തുകൊണ്ട് ഇങ്ങിനെ വിശ്വസിക്കുന്നു എന്ന് പറയുന്നതോടൊപ്പം നിങ്ങളെന്തുകൊണ്ട് അങ്ങിനെ പറയുന്നു എന്നു മനസ്സിലാക്കാനും അറിയുവാനുമുള്ള മാനസിക വളര്‍ച്ചയുള്ള വ്യക്തിക്കും സമൂഹത്തിനോടും മാത്രമേ ഒരു സം‌വാദത്തിനുള്ള സാധ്യതയുള്ളൂ.

എന്നാല്‍ ചിലരാകട്ടെ- എല്ലാം ശരിയാണെന്ന് എല്ലാവരും ധരിക്കണമെന്ന് കരുതുന്നു. പക്ഷെ ശരിക്കാകട്ടെ ഒരു കുഴപ്പമുണ്ട്- അത് ഒന്നെയുണ്ടാകുകയുള്ളൂ. രണ്ടും രണ്ടും കൂട്ടിയാല്‍ നാലു മാത്രമെ ഉണ്ടാകൂ, അതിന്റെ തെറ്റാകട്ടെ നാലെല്ലാത്ത എല്ലാതുമായിരിക്കുകയും ചെയ്യും. ഇത് ശരിയുടെ ഒരു നിസ്സഹായതയാണ്. അതു കൊണ്ടാണു തന്റെ ചിന്താഗതിയാണു ശരി എന്നതില്‍ എല്ലാവരും തര്‍ക്കിക്കുന്നത്.അങ്ങിനെ കരുതുവാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്,ഉദാഹരണത്തിനു ബ്ലോഗിലെ ഏറ്റവും ഒരു പക്ഷെ സം‌വാദം നടക്കുന്ന ഒരു വിഷയമാണല്ലോ ദൈവം-

ദൈവം ഒന്നുകില്‍ ഉണ്ടാകും, ഇല്ലെങ്കില്‍ ഉണ്ടാകില്ല- എന്തായാലും ഉണ്ടില്ല എന്നത് ശരിയാകില്ല. ഇനി ഉണ്ടെന്നു സമ്മതിച്ചാലോ- ആരുടെ കാഴ്ചപ്പാടിലെ ദൈവ സങ്കല്പമാണു ശരിയെന്ന കാര്യത്തില്‍ പിന്നെയും തര്‍ക്കം വരുന്നു. ഹിന്ദുമതത്തിലെ തന്നെ അദ്വൈതവാദ ദൈവസങ്കല്പം ദ്വൈതവാദവുമായി ഒത്ത് പോകില്ല, അതിനാല്‍ ഒന്നുകല്‍ ദൈവത്തിനു ദ്വൈതവാദ പ്രകാരമുള്ള അസ്തിത്വമോ അല്ലെങ്കില്‍ അദ്വൈതവാദപ്രകാരമുള്ള അസ്ത്വിത്വമോ ഉണ്ടാകാനേ കഴിയൂ. ഒരേ സമയം ഏകനാവാനും എല്ലാറ്റിലുമാകാനും കഴിയില്ല എന്നര്‍ത്ഥം. ഹിന്ദു ദ്വൈതവാദം കൃസ്തീയ-മുസ്ലിം വിശ്വാസങ്ങളിലെ ഏകദൈവവാദവുമായി വിയോജിക്കുന്നു.

കൃസ്തവ ദൈവ സങ്കല്‍‌പവും ഇസ്ലാമിക ദൈവ സങ്കല്പവും തമ്മില്‍ പല കാര്യത്തിലും വിയോജിപ്പുണ്ട്. ഒന്നിനെ തന്നെ മൂന്നായും അതില്‍ മനുഷ്യാവതാരമായുമായാണ് കൃസ്തവര്‍ യേശുവിനെ കരുതുന്നത്. മാത്രമല്ല ദൈവം മനുഷ്യനെ സ്വരൂപത്തില്‍ സൃഷ്ടിച്ചു എന്നും കരുതുന്നു. മുസ്ലിങ്ങളാകട്ടെ ദൈവത്തിന്റെ രൂപത്തെ കുറിച്ച് ഒരു സങ്കല്പവും ഒത്തു പോകില്ല എന്നാണു കരുതുന്നത്.

ഇതിലെ മുസ്ലിങ്ങള്‍ തമ്മില്‍ തന്നെ ദൈവത്തിലേക്കടുക്കുന്ന കാര്യത്തില്‍ അതിലേക്കുള്ള വഴികളില്‍ വ്യത്യസ്ഥ വീക്ഷണങ്ങള്‍ പുലര്‍ത്തുന്നു. ഇത് എല്ലാ ചിന്താഗതികള്‍ക്കിടയിലുമുണ്ട്.

ഈ പ്രശ്നം വെറും മതരംഗത്തു മാത്രമല്ല, ഭൗതിക നേട്ടങ്ങള്‍ക്കു രൂപം നല്‍കുന്ന രാഷ്ട്രീയമാകട്ടെ, സാംസ്കാരിക രംഗമാക്ട്ടെ ഒന്നും ഈ അഭിപ്രായ വ്യത്യാസങ്ങളില്‍ നിന്ന് മുക്തമല്ല. ലോകത്തിന് പറ്റിയ സാമ്പത്തികരീതി കമ്യൂണിസമാണോ, സോഷ്യലിസമാണോ, കാപിറ്റലിസമാണൊ എന്നല്ലാം വ്യത്യസ്ത വീക്ഷണങ്ങളാണു. അതില്‍ തന്നെ വിശദീകരണങ്ങള്‍ വരുമ്പോള്‍ ഓരോന്നും പിന്നെയും വിഭാഗങ്ങളായി മാറുന്നു.എത്ര കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളാണുള്ളത്?

ഇവര്‍ ഓരോ കൂടുകൂട്ടി കൂട്ടില്‍ നിന്നും പുറത്തിറങ്ങാതെ പറക്കുന്നതിന്നു പകരം പരസ്പരം എനിക്കെന്തു പറയാനുണ്ടെന്നു പറയുമ്പോഴാണു ചര്‍ച്ചകളും സം‌വാദങ്ങളും രൂപപ്പെടുന്നത്, അങ്ങിനെ പറയുന്നവന് മറ്റുള്ളവരെന്തു പറയുന്നു എന്ന് ശ്രവിക്കുവാനും ബാധ്യതയുണ്ട്. തനിക്കു ശരിയെന്ന് തോന്നുന്നത് അങ്ങിനെ തന്നെ വിശ്വസിക്കുമ്പോഴും മറ്റുള്ളവന്റെ ശരി എനിക്കു തെറ്റാണെങ്കിലും അവന്റെ ശരി തന്നെയാണെന്ന് ഉള്‍കൊള്ളുവാന്‍ കഴിയുന്നവനേ സം‌വാദത്തിനര്‍ഹതയുള്ളൂ. എന്റെ ശരി എന്തുകൊണ്ടെനിക്കു ശരിയാകുന്നുവെന്നു പറയുന്നവന്‍ അപരന് എന്തു പറയാനുണ്ടെന്നു കേള്‍ക്കാന്‍ ബാധ്യസ്തനുമാകുന്നു. പ്രത്യേകിച്ചും നിന്റെ ചിന്താഗതി തെറ്റാണെന്നു പറയുന്നവര്‍.

എല്ലാവരെയും ഇനി ഒരേ രൂപത്തിലേക്കു ചിന്തിപ്പിക്കാനുകുമെന്നത് ഒരു വിഡ്ഡിത്തമാണു. എത്ര തന്നെ ബോധ്യപെട്ടാലും താന്‍ ഉള്‍പ്പെടുന്ന സമൂഹത്തിന്റെ തെറ്റിനെ ന്യായീകരിക്കുന്ന പ്രവണത്യും നമുക്കു കാണാം.അപരന്റെ തെറ്റിനെ പര്‍‌വതീകരിക്കുന്നവര്‍ തങ്ങളുടെ നേതാക്കളുടെയും സമൂഹത്തിന്റെയും തെറ്റുകളെ ഏറ്റെടുക്കുന്നത് കാണുന്നതങ്ങിനെയാണു.പിണറായിയും ഉണ്ണിത്താനുമെല്ലാം ചെയ്യുന്നതിനെ അന്ധമായി അനുയായികള്‍ ന്യായീകരിക്കുന്നത് ഈ വിധേയത്വത്തിന്റെ ഭാഗമായാണ്. പലരിലും അത് പല അളവിലാണു പ്രവര്‍ത്തിക്കുന്നതെന്നു മാത്രം.

നായനാരുടെ പത്രപ്രവര്‍ത്തനത്തെ കുറിച്ചുള്ള നിരീക്ഷണം പ്രസക്തമാകുന്നതിവിടെയാണു. നിഷ്പക്ഷമൊന്നതൊന്നില്ല എന്നത്. അധികവും അവനവന്റെ പക്ഷമാണു നിഷ്പക്ഷം. ഇവിടെയാണു സം‌വാദങ്ങളുടെ പ്രസ്ക്തി. പരസ്പരം സം‌വദിക്കാതെ സമൂഹത്തിനു മുന്നോട്ട് പോകുവാന്‍ കഴിയില്ല. സം‌വാദം അടഞ്ഞ വാതിലുകള്‍ തുറക്കുവാനും പരസ്പരം മനസ്സിലാക്കുവാനും സഹായിക്കുന്നു, ഒരു സം‌വാദം എല്ലാറ്റിനും പരിഹാരവുമൊന്നുമല്ല, എങ്കിലും അവക്കു കുറെ പരിഹാരങ്ങള്‍ നല്‍കുവാന്‍ കഴിയുന്നു.

രാഷ്ട്ര രക്ഷക്ക് ഏത് സാമ്പത്തിക രീതിയാണഭികാമ്യമെന്നു രാഷ്ട്രീയക്കാര്‍ സം‌വദിക്കട്ടെ. ചര്‍ച്ചകളും ഉപ ചര്‍ച്ചകളും നടക്കട്ടെ. ഏതു മതമാണു ശരിയായ ദൈവസങ്കല്പമുള്‍കൊള്ളുന്നതെന്നു മതവിശ്വാസികള്‍ സം‌വദിക്കട്ടെ, ഇനി ദൈവമുണ്ടൊ ഇല്ലെയോ എന്നു ദൈവമുണ്ടെന്നു വിശ്വസിക്കുന്നവരും ഇല്ല എന്നു വിശ്വസിക്കുന്നവരും തമ്മിലും സംദവദിക്കട്ടെ. അതില്‍ തന്നെ ഓരോ മതക്കാരും വെവ്വേറെയായും കൂട്ടമായും ഉണ്ടെന്നു വിശ്വസിക്കുന്നവും ഇല്ല എന്നു വിശ്വസിക്കുന്നവ്രുമായി ചര്‍ച്ചകള്‍ നടക്കട്ടെ.

അപ്പോഴെല്ലാം പര്‍സ്പരം പാലിക്കേണ്ട ചില മര്യാദകളുണ്ട്, ക്രൈസ്തവ വാദപ്രകാരമുള്ള ദൈവ സങ്കല്പമാണ് ശരിയെന്നും ഹിന്ദു മതപ്രകാരമുള്ള ദൈവ സങ്കല്പങ്ങള്‍ക്കു ഇന്ന ദൗര്‍ബല്യങ്ങളുണ്ടെന്നു ക്രൈസ്ത്യാനി വാദിക്കുമ്പോള്‍ ഏതു ഹൈന്ദവനും ആ വാദങ്ങളെ ചോദ്യം ചെയ്യാനുള്ള അവകാശത്തെയും വക വച്ചു നല്‍കാന്‍ വാദിക്കുന്നയാള്‍ ബാധ്യസ്ത്ഥനാണ്.

ഒരു ചര്‍ച്ചയില്‍ സ്വാഭാവികമായും തന്റെ ചിന്താഗതികള്‍ ശരിയെന്നു വാദിക്കുമ്പോള്‍ അപരെന്റെത് ശരിയല്ല എന്നു വരും. അതിനുള്ള അവകാശത്തോടൊപ്പം താനും ചോദ്യം ചെയ്യപ്പെടുമെന്നു മനസ്സിലാക്കുവാനും ഉള്‍കൊള്ളുവാനും കഴിയുന്നവരേ ഈ പരിപാടിക്കു നില്‍ക്കാവൂ.

എനിക്കെല്ലാവരെയും ചോദ്യം ചെയ്യാം. ആര്‍ക്കും എന്നെ ചോദ്യം ചെയ്യാനവകാശമില്ല എന്ന സങ്കുചിതമായ നിലപാടിന്റെ ഭാഗമാണത്. എനിക്കെ എല്ലാം മനസ്സിലാക്കുവാനും ചിന്തിക്കുവാനുമുള്ള കഴിവുള്ളൂ എന്ന ബാലിഷമായ നിലപാടിന്നടിമകളാണിവര്‍-

ദൈവമില്ല എന്നു വാദിക്കുന്ന ഒരു യുക്തിവാദിക്ക് ഏത് ദൈവവിശ്വാസവും ശരിയല്ല എന്നു വിശ്വസിക്കുവാനും അത് പ്രചരിപ്പിക്കുവാനുമുള്ള അവകാശമുണ്ട്. പക്ഷെ, അതോടൊപ്പം തന്നെ ത്ന്റെ ചോദ്യങ്ങളെയും ചോദ്യം ചെയ്യപ്പെടാനുള്ള വിശ്വാസിയുടെ അവകാശത്തെയും മാനിക്കാന്‍ പഠിക്കേണ്ടതുണ്ട്.അതെപോലെ ദൈവമുണ്ടെന്നു വാദിക്കുന്ന ഒരു മത വിശ്വാസിക്ക് അതില്ല എന്നു വാദിക്കുന്ന ഒരു നിഷേധിയുടെ വാദങ്ങള്‍ക്ക് മറുപടിപറയാനും തന്റെ വാദങ്ങളും വിശ്വാസങ്ങളും ചോദ്യം ചെയ്യപ്പെടാനുമുള്ള അവകാശത്തെ മാനിക്കുവാനും കഴിയേണ്ടതുണ്ട്. എല്ലാറ്റിനെയും ചോദ്യം ചെയ്യുക എന്നതിന്റെ അര്‍ത്ഥം എല്ലാറ്റിനെയും തെറ്റിദ്ധരിപ്പിക്കുക എന്നതാവരുത്. അതാരില്‍ നിന്നും.

ചോദ്യം ചെയ്യുകയും ചോദ്യം ചെയ്യപ്പെടുകയും ചെയ്യുന്ന, അതിനെ ഉള്‍കൊള്ളാന്‍ വിശാലതയുള്ള ഒരുലോകം ഈ വിവരസാങ്കേതിക ലോകം നമുക്കു നല്‍കട്ടെ എന്നു പ്രത്യാശിച്ചു കൊണ്ട്.

2009 ഡിസംബർ 22, ചൊവ്വാഴ്ച

ഉണ്ണിത്താനുയര്‍ത്തുന്ന ചോദ്യങ്ങള്‍


ഉണ്ണിത്താന്‍ പ്രശ്നത്തെ മറ്റു ചില കോണുകളില്‍ നിന്നും നോക്കികാണുകയാണീ പോസ്റ്റിലൂടെ ഉദ്ദേശിക്കുന്നത്.


ഉണ്ണിത്താന് അമ്പതു വയസ്സെങ്കിലുമായിരിക്കും എന്നാണു ഞാന്‍ കരുതുന്നത്, കൂടെയുണ്ടായിരുന്ന യുവതിക്കു മുപ്പത്തിരണ്ടെന്നു ദേശാഭിമാനി റിപോര്‍ട്ടില്‍, പ്രായപൂര്‍ത്തിയായ രണ്ടുപേര്‍ ഉഭയസമ്മതപ്രകാരം സ്വകാര്യമായി ലൈംഗികതയിലേര്‍പ്പെടുന്നത് എങ്ങിനെയാണ് നിയമത്തിന്റെ ദൃഷ്ടിയില്‍ തെറ്റാകുന്നത്. ഞാന്‍ ചോദിക്കുന്നത് നിയമത്തെ കുറിച്ചാണ്. ഇന്ത്യന്‍ നിയമപ്രകാരം വ്യഭിചാരം പണത്തിനു പകരമല്ലെങ്കില്‍ കുറ്റകരമല്ല, പണം ഇടയില്‍ വരികയാണെങ്കില്‍ അത് വ്യേശ്യാവൃത്തി എന്നതിലേക്കു മാറുന്നു. ഇന്ത്യന്‍ നിയമപ്രകാരം ഒരാണും‌പെണ്ണും ഒന്നിച്ചു യാത്രചെയ്യുന്നതോ വഴിയിലൊരു വീട്ടില്‍ വിശ്രമിക്കുന്നതോ തെറ്റാണെന്നു പറയാമോ? അല്ലെങ്കില്‍ അവരെ വളയുകയും അവരില്‍ വ്യഭിചാരോപണം നടത്തുകയും ചെയ്യുന്നത് തെറ്റെല്ലാതാകുമോ?

ഉണ്ണിത്താന്‍ പിടിക്കപ്പെട്ട വാര്‍ത്ത ഞാനറിയുന്നത് സംഭവത്തിന്റെ പിറ്റേന്ന് രാവിലെയാണ്. യൂട്യൂബില്‍ വാര്‍ത്തകള്‍ കണ്ടു, അയാളുടെ ഭാവമാറ്റങ്ങള്‍ ശ്രദ്ധിച്ചപ്പോള്‍ എന്റെ മനസ്സു പോയത് അപമാനിതയാകുന്ന അയാളുടെ കുടുമ്പത്തെ കുറിച്ചും മക്കളെ കുറിച്ചുമാണ്, അതിനൊരു കാരണമുണ്ട്, ആറേഴു വര്‍ഷങ്ങള്‍ക്കു മുമ്പ് ഞാനറിയുന്ന ഒരു കുടുമ്പത്തിലെ പതിനാലുകാരിയായ ഹരിജന്‍ വേലക്കാരി ഗര്‍ഭിണിയായി. പെണ്‍കുട്ടി കാരണക്കാരനെ പറഞ്ഞില്ല, ജനം വിരല്‍ ചൂണ്ടിയത് വീട്ടിലെ കൗമാരക്കാരനായ മെഡിക്കല്‍ വിദ്യാര്‍ത്ഥിയെ. പെട്ടെന്നാണ് കുറ്റം അവനില്‍ ചാര്‍ത്തപ്പെട്ടത്, കോളേജിലായിരുന്ന അവന്റെയരികില്‍ പോയി അന്യേഷിച്ചപ്പോള്‍ അവന്‍ അവന്റെ നിരപരാധിത്വം വ്യക്തമാക്കി, പക്ഷെ ദുബായിലുള്ള എന്നോട് നാട്ടില്‍ നിന്നും വന്ന ഒരു നാട്ടുകാരന്‍ വരെ പറഞ്ഞത് അവനോട് ഈ പയ്യന്‍ കുറ്റം സമ്മതിച്ചു എന്നായിരുന്നു. അന്നു ഞാന്‍ അവന്റെ വീട്ടിലേക്കു വിളിച്ചപ്പോള്‍ അവന്റെ ഉമ്മ കുറേ കരഞ്ഞു, ഞാന്‍ അവനെയും ഉമ്മയെയും സമാധാനിപ്പിച്ചു. പിന്നീട് പെണ്‍കുട്ടിയുടെ അമ്മാവന്‍ തന്നെയാണ് കാരണക്കാരനെന്നു തെളിയുന്നത് വരെ അവര്‍ നാട്ടില്‍ അപമാനിതരായി.പിന്നീട് നാട്ടില്‍ പോയപ്പോള്‍ അപമാനത്തിന്റെ പഴയ ഓര്‍മകള്‍ അവരെ വീണ്ടും നിസ്സഹയയാക്കുന്നത് ഞാന്‍ കണ്ടു.

പിന്നീട് ഏതൊരു അപമാനകഥകള്‍ കേള്‍ക്കുമ്പോഴും പെട്ടെന്നു മനസ്സില്‍ വരുന്നത് ഈ ചിത്രം തന്നെയായിരുന്നു. അതിനാല്‍ തന്നെ രാജ്മോഹന്‍ ഉണ്ണിത്താനെക്കാള്‍ തെളിഞ്ഞു വന്നത് അവരുടെ കുടുമ്പത്തിന്റെ ചിത്രങ്ങളാണു.

ഞാന്‍ ഉണ്ണിത്താനെ ന്യായീകരിക്കുവാനൊരു ശ്രമം നടത്തുകയല്ല. കാരണം ഇതിനു രണ്ട് ദിവസങ്ങള്‍ക്ക് മുമ്പാണ് സൂഫിയാമദനിയെ കുറിച്ച് തികച്ചും മനുഷ്യവിരുദ്ധമായ ഒരു പ്രസ്ഥാവന ഇയാള്‍ നടത്തിയത്, അതും ഞാന്‍ വായിക്കുന്നത് ഇയാള്‍ക്കെതിരെയുള്ള പോസ്റ്റുകളില്‍ നിന്നാണ്. പീണറായിയുടെ കണ്ണ് സൂഫിയയിലേക്കാണോ എന്നെല്ലാം ചോദിക്കാന്‍ മാത്രം അല്‍‌പനാണിയാളെന്ന് ഞാന്‍ കരുതിയിരുന്നില്ല, സൂഫിയ കുറ്റക്കാരിയാണെങ്കില്‍ ശിക്ഷിക്കപ്പെടണം. പക്ഷെ അതിന്നു ലൈംഗികമായ ഒരു ചുവ തന്റെ കമെന്റില്‍ നല്‍കാന്‍ ഒരു അറിയപ്പെടുന്ന ഉത്തരവാദിത്തമുള്ള സ്ഥാനത്തിരിക്കുന്ന ഒരാള്‍ക്ക് കഴിയുന്നത് നമ്മുടെ സമൂഹത്തിന്റെ കൂടി രോഗമാണെന്നു പറയാതെ വയ്യ.


ഒപ്പം ഉണ്ണിത്താനെ പോലെയുള്ള ഒരാള്‍ ഇങ്ങിനെ പിടിക്കപ്പെടുമ്പോള്‍ ഇതുയര്‍ത്തുന്ന മറ്റു ചില ചോദ്യങ്ങളുണ്ട്.


വേശ്യാവൃത്തിയുടെ പരിധിയില്‍ വരുന്നത്, അല്ലെങ്കില്‍ തെളിയിക്കാന്‍ കഴിയുന്നത് പണം മാത്രമായിരിക്കും, ഉന്നതരായ ആളുകള്‍ക്ക് മറ്റു ചിലവ കൂടി പ്രലോഭനത്തിനായി നല്‍കാന്‍ കഴിയും. ഒരു ജോലി, സ്ഥാനകയറ്റം, സ്ഥലം മാറ്റം എന്നിങ്ങനെ പലതല്ലാം.


കൂടാതെ ഇപ്പോള്‍ സ്ത്രീ സം‌വരണം മുപ്പത്തിമൂന്ന് ശതമാനമാവുമെന്നിരിക്കെ തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളിലത് അമ്പത്‌ വരെയാകുമെന്നിരിക്കെ, തനിക്കൊരു സീറ്റ് തരപ്പെടുത്താന്‍ പിടിപാടുകളില്‍ സ്വാധീനവുമുറപ്പിച്ച് പത്ത് ശതമാനമെങ്കിലും ഇങ്ങിനെയൊന്നുമാവില്ല കയറിപറ്റുന്നെതെന്ന് നമുക്കെങ്ങിനെ പറയാനാകും. അങ്ങിനെ തോന്നിയാല്‍ അതൊരു സ്ത്രീ വിരുദ്ധ ചിന്തയാകുമോ?


ജനാധിപത്യം വിജയിക്കട്ടെ-

2009 ഡിസംബർ 16, ബുധനാഴ്‌ച

കത്ത് പാട്ടിലൂടെ ഒരു യാത്ര

അന്ന് ആറേ ഏഴോ വയസ്സായിക്കാണും, തേച്ചു മിനുക്കിയ മുറ്റം മുഴുവന്‍ വയലില്‍ നിന്നും കൊണ്ടുവന്ന നെല്ലിന്‍ കറ്റകളാണ്, കൃഷിപ്പണിക്കാരികള്‍ മെതി തുടങ്ങാനായി നില്‍ക്കുകയാണ്, ഇതെല്ലാം കണ്ട് നില്‍ക്കുന്ന എന്നിലെ കലാകാരനുണര്‍ന്നു, ഞാന്‍ അന്നത്തെ സൂപര്‍ഹിറ്റ് പാടി

രണ്ടോ നാലോ വര്‍ഷം മുമ്പ് നിങ്ങള്‍ വന്ന് -
എട്ടോപത്തോ നാളുകള്‍ മാത്രം വീട്ടില്‍ നിന്ന്
അതിലുണ്ടായൊരു കുഞ്ഞിന് മൂന്ന് വയസ്സായിന്ന്
അവനെന്നും ചോദിക്കും ബാപ്പാ എവിടേന്ന്
ഓടിച്ചാടിക്കളിക്കും- മോന്‍ ബാപ്പാനെ മാടി മാടി വിളിക്കും

മെതി സ്ഥലത്തേക്ക് വരുമ്പോള്‍ അമ്മാവന്‍ കേള്‍ക്കുന്നത് എന്റെ കലാപ്രകടനമാണ്, പുള്ളി സമ്മാനം ഉടന്‍ തന്നു
പോടവ്ട്ന്ന്- അതിലുണ്ടായൊരു കുട്ടി- വേണ്ടാത്തതാ പടിക്കൊള്ളൂ- പെണ്ണുങ്ങള്‍ കൂട്ടച്ചിരി നടത്തുമ്പോള്‍ ഞാന്‍ തലയും താഴ്ത്തി സ്ഥലം കാലിയാക്കി.

അപ്പോഴും എനിക്കു മനസ്സിലായിരുന്നില്ല, എല്ലാ കോളാമ്പിയിലൂടെയും വരുന്ന എല്ലാരുടെയും നാവിന്റെ തുഞ്ചത്തുള്ള ഒരു പാട്ട് ഞാന്‍ പാടിയപ്പോള്‍ മാത്രമെന്തെ ഇത്ര വേണ്ടാത്തതായതെന്ന്,

സഹവാസിയുടെ ബ്ലോഗില്‍ നിന്നും പഴയ പാട്ട് വീണ്ടും കേട്ടപ്പോള്‍ ഓര്‍മവന്നത് എന്റെ ഈ കുട്ടിക്കാലനുഭവമായിരുന്നു. ഇപ്പോള്‍ വീണ്ടും ഈ വേണ്ടാത്തതിലൂടെ യാത്ര ചെയ്യുമ്പോള്‍ ചില വേണ്ടാത്ത തോന്നലുകള്‍ എനിക്കു കുറിക്കാന്‍ തോന്നുന്നു.

എണ്‍പതുകളിലെ ഗള്‍ഫ് മലയാളികള്‍ ഇത്രമേല്‍ കേട്ട ഒരുപാട്ടുണ്ടാവുമോ എന്നു സംശയമാണു, അവരുടെ ഭാര്യമാരും. വരികളാകട്ടെ ഇപ്പോള്‍ കേള്‍ക്കുമ്പോള്‍ അവരുടെ നിസ്സഹായതയുടെ മേലുള്ള ഒരു വലിയ വെല്ലുവിളിയായാണ് എനിക്കനുഭവപ്പെടുന്നത്-

ഞങ്ങള്‍ക്കെല്ലാം സുഖമാണീവിടെ എന്നു തന്നെ എഴൂതീടട്ടെ- എന്ന് തുടങ്ങുന്ന കത്ത് പാട്ടിലെ ചില വരികലിലൂടെ

മധുവിധു നാളുകള്‍ മനസ്സില്‍ കളിക്കുന്നു മധുരക്കിനാവുകള്‍ മാറോടണക്കുന്നു-
മലരണി രാത്രികള്‍ മഞ്ഞില്‍ കുളിക്കുന്നു- മണിയറക്കട്ടിലോ മാടി വിളിക്കുന്നു
എങ്ങിനെ ഞാനുറങ്ങും-

പൂക്കുഞ്ഞിപ്പൈതലല്ലെ- ആ മുഖം കാണാന്‍ പൂതി നിങ്ങള്‍ക്കുമില്ലെ-

ഇന്നു ഞാന്‍ പാര്‍ക്കും കരിങ്കല്‍ തടവറ-
മനമോഹങ്ങള്‍ കൊന്ന് കുഴിച്ചിട്ട കല്ലറ

തുടങ്ങിയ കത്തവസാനിക്കുന്നത് തന്റെ പ്രിയതമനോട് ഒരു തിരിച്ച് വരവിന് ആവശ്യപ്പെട്ടാണ്.

ജമീലിന്റെ തന്നെ മറുപടിയിലോ

കത്തിന് ഒരു മറുപടിയില്ല ഉത്തരം മുട്ടിപ്പോയി-

എത്രയും സൂക്ഷിച്ച് വീട്ടില്‍ നീ നിന്നാലും
പറ്റിപ്പോകും -തെറ്റ് പറ്റിപ്പോകും
അയലത്ത് കടമെടുത്തൊരു ഗഡുവതില്‍ പെട്ടും പോകും
നീയും പെട്ടും പോകും

പെണ്ണിന്റെ ആവശ്യമറിയാത്തൊരു ഭര്‍ത്താവ്,
പൊണ്ണന്‍ അവനാവളുടെ തെറ്റിന്റെ കര്‍‌ത്താവ്
അവസരമാണാവശ്യത്തിന്‍ മാതാവ്,
അതിനിടം കൊടുക്കുന്നവന്‍ വിഡ്ഡികളുടെ നേതാവ്

മാനാഭിമാനമുള്ള പുരുഷന്റെ നേര്‍ക്കാണ്,
മറുപടി പറയാന്‍ കഴിയുന്നത് ആര്‍ക്കാണ്
തരിച്ച് പോകും പൌരുഷം തെറിച്ച് പോകും

അടുത്ത പ്ലെയിനില്‍ കയറി പുറപ്പെടുന്ന പുരുഷനില്‍ അവസാനിക്കുന്ന മറുപടിപ്പാട്ട്

പാട്ടിനെ കുറിച്ചുള്ള ഒരു വിലയിരുത്തലല്ല എന്റെ താത്പര്യം- മറിച്ച് അന്നത്തെ ഗാനമേളകളില്‍ ഈ പാട്ട് ഒരനിവാര്യ ഘടകമായിരുന്നു. ഒരു പ്രാവശ്യമെങ്കിലും കേള്‍ക്കാത്ത ദിവസങ്ങള്‍ വിളരവും, മിക്ക ഗള്‍ഫുകാരനും കാണാപാഠമായ വരികള്‍.

പാട്ടില്‍ മാത്രമാണ് ഉടനെതന്നെ തിരിക്കാന്‍ കഴിയുന്ന ഭര്‍ത്താവുള്ളത്. ഒരു കത്ത് പോലും രണ്ട് മുതല്‍ മൂന്നാഴ്ച്ച വരെ കഴിഞ്ഞു കിട്ടുന്ന അക്കാലത്ത്, തങ്ങള്‍ക്ക് ശരിക്കും കിട്ടുകയാണെങ്കില്‍ വായിക്കാന്‍ ഒരു സുഖവും നല്‍കാത്ത തനിക്ക് പരിഹരിക്കാന്‍ കഴിയാത്ത കുറെ നീറ്റലുകളിലൂടെയാണു കൊണ്ടു പോകുന്ന കത്തിനെ ഇത്രമേല്‍ ആഘോഷിപ്പിക്കാന്‍ ചെലുത്തിയ സ്വാധീനമെന്തായിരിക്കണം?

മലയാളി ദുരന്തങ്ങളെ ആസ്വദിക്കുന്നുണ്ടോ?

അതോ തന്റെ ഭാര്യയല്ല, താനല്ല ഇതിലെ കഥാപാത്രമെന്ന മനോഭാവത്തിലെ വൈകൃതമോ?