2011, മാർച്ച് 31, വ്യാഴാഴ്‌ച

ഉംറ യാത്ര- 2 ( അതിർത്തികൾ )

യു.എ.ഇ യിലെ ഏറ്റവും പ്രധാന ദേശീയ പാതയാണു എമിരേറ്റ്സ് റോഡ്. ദുബായില്‍ നിന്ന് എമിറേറ്റ്സ് പാതയിലേക്ക് കയറി അബുദാബി നഗരം എത്തുന്നത് വരെ അത് ആറു വരിയും നാലു വരിയുമായി രാജകീയമായി നിവര്‍ന്നു കിടക്കുകയാണു. പിന്നീട് സില വഴി അതിര്‍ത്തിയായ ഗുവൈഫാത് വരെ രണ്ട് വരിയിലേക്ക് ഒന്നു മെലിഞ്ഞു. ( എല്ലാം ഒരു ഭാഗത്തേക്കാണു കെട്ടോ)  ദുബായിയില്‍ നിന്നു അബുദാബിയിലേക്ക് ആറു വരിയായാലും നാലു വരിയായാലും വണ്ടിക്കെത്ര സ്പീഡുണ്ടെങ്കിലും നൂറ്റിരുപതിന്നപ്പുറം സ്പീഡായാല്‍ പിന്നീട് വിവരമറിയും. വഴി നീളെ ഫോട്ടോ ബ്ലോഗ്ഗെര്‍സ് ആണു. പിന്നീട് ഓരോ പടത്തിനും ചുരുങ്ങിയത് അറുനൂറ് ദിരഹം കൊടുത്ത് അടുത്ത മാസത്തിലെ ചിലവു ചുരുക്കല്‍ പദ്ധതിയില്‍ അം‌ഗമാവാന്‍ കഴിയും. ഇപ്പോഴടുത്ത് ദുബായില്‍ കണ്ട ഒരു ക്യാമറ കുറ്റിയില്‍ ആറു ക്യാമറ. ഒരു പാഞ്ചാലീ സ്റ്റയില്‍.  അതിനാല്‍ വിശാലമനസ്സോടെ റോഡു മുന്നില്‍ കിടന്നിട്ടും വളരെ മര്യാദനായാണു സുഹൈര്‍ വണ്ടിയോടിച്ചത്.

പ്രാതല്‍, പ്രാഥമിക കര്‍മങ്ങള്‍ , ഇന്ധനം എന്നിവക്ക് മാത്രമേ ഞങ്ങള്‍ വണ്ടി നിര്‍ത്തിയിരുന്നുള്ളൂ. ഏകദേശം ഒരു മണിയോടെ ഞങ്ങള്‍ ഗുവൈഫാത്തെന്ന അതിര്‍ത്തിയിലെത്തി.

രണ്ടാള്‍ക്കുയരത്തില്‍ ഒരു കമ്പിവേലിയില്‍ യു.എ.ഇയെ സൗദി അറേബ്യയുമായി അതിര്‍ത്തി തിരിച്ചിരിക്കുന്നു. ഞാനാ വേലിയിലേക്ക് വിശദീകരിച്ചു നോക്കി. പോര്‍ചുഗീസും തുര്‍ക്കിയും പിന്നീട് നാട്ടുരാജ്യങ്ങളും പലകുറി മാറ്റിമറിച്ച അതിര്‍ത്തിയിതാ  പുതിയ അതിര്‍ത്തിയെ അടയാളമിട്ടിരിക്കുന്നു. വേലിക്കപ്പുറവുമിപ്പുറവും രണ്ടാണു. ഇവിടെ ജനിക്കുന്ന ഒരു കുഞ്ഞും തീരുമാനിക്കുന്നില്ല ഞാനെവിടെയായിരിക്കണമെന്ന്. അങ്ങിനെ ഒരു തിരഞ്ഞെടുപ്പിനാര്‍ക്കും അവകാശം കിട്ടുന്നില്ല. ചതുരംഗം തുടങ്ങുന്നത് ജനിക്കുമ്പോള്‍ തന്നെയാണു. കരുവിനൊരവകാശവമില്ല എങ്ങോട്ട് നീങ്ങണമെന്ന് തീരുമാനിക്കാന്‍. നീക്കുന്നവന്‍ നീക്കുന്നതിനനുസരിച്ച് മുന്നോട്ടും ഇടത്തോട്ടും വലത്തോട്ടും ഇടക്കു വെട്ടിയും വെട്ടുകൊണ്ടും നീങ്ങുന്ന കുറേ കരുക്കള്‍ . ഒരു കരുവായി നില്‍ക്കുകയും പിന്നീട് പരിമിതമായെങ്കിലും കരുക്കളെ  നീക്കുന്നവനാകുവാന്‍ കഴിയുകയും ചെയ്യുന്നവനാണു മനുഷ്യന്‍ . അങ്ങിനെ നീക്കുന്നതിനവസരം കിട്ടിയതിനാല്‍ പണി തീര്‍ക്കുന്നതാണീ അതിര്‍ത്തികള്‍ . അപ്പോള്‍ എല്ലാറ്റിനും സ്വാതന്ത്ര്യമുണ്ടായിരുന്നെങ്കില്‍?!!

സ്വയം പണിത അതിര്‍ത്തികള്‍ക്കിടയില്‍ പരിശോധനകള്‍ക്ക് വിധേയനാകേണ്ട ജന്മവും അവന്റേതു തന്നെ. സ്വതന്ത്രനായിരുന്ന മനുഷ്യന്‍ എന്നാണു അതിരുകളിടാനാരംഭിച്ചത്? നാം അതിര്‍ത്തി നിര്‍ണ്ണയിക്കുന്നത് മറ്റുള്ളവര്‍ക്ക് വേണ്ടിയാണു. പക്ഷെ, അതോടൊപ്പം നമുക്കു കൂടി നാം അതിര്‍ സൃഷ്ടിക്കുന്നു. അങ്ങിനെ അതിര്‍ത്തിക്കുള്ളില്‍ സ്വയം ബന്ധനസ്ഥനാവുകയും ചെയ്യുന്നു.

വീടിന്റെ, ഗ്രാമത്തിന്റെ, ജില്ലയുടെ, സംസ്ഥാനങ്ങളുടെ നിരവധി അതിര്‍ത്തികള്‍ മുറിച്ചു   കടന്നിട്ടുണ്ട്. ആദ്യമായാണു ഒരു രാജ്യത്തിന്റെ അതിര്‍ത്തിയെ ഭൂമി തൊട്ട് ഭേദിക്കുന്നത്. വീമാനത്തില്‍ പലപ്പോഴും കടന്നിട്ടുണ്ടെങ്കിലും ഇങ്ങിനെ ഒരു വികാരം അനുഭവ്യമായിട്ടില്ല.

അപ്പുറവും ഇപ്പുറവും ഒരേ മണ്ണ്. ഒരേ ഭാഷ, ഒരേ നിറമുള്ള മനുഷ്യര്‍ , എന്നിട്ടും രണ്ട് ദേശീയതയെ പ്രതിനിധീകരിക്കുന്നവര്‍ . രാജ്യങ്ങള്‍ക്കപ്പുറം ഇനി ഇവിടം ഇതിലും വലിയൊരതിര്‍ത്തിയില്ല. ഇനി എന്നാണാവോ ഈ ലോകത്തിന്റെ അതിര്‍ത്തിക്കപ്പുറത്തേക്കുള്ള അതിര്‍ത്തി താണ്ടേണ്ടത്. അങ്ങിനെ ഒരു യാത്രക്കുള്ള ഒരുക്കുകൂട്ടലിലുനു വേണ്ടിയാണീ യാത്രയും.

യു.എ.ഇ ഇമിഗ്രേഷന്‍ പെട്ടെന്നു  കഴിഞ്ഞു സൗദിയിലേക്ക് പ്രവേശിച്ചു.

ഇനി സൗദിയാണു രാജ്യം. ശരീ‌അത്താണു കോടതി.

വിശപ്പ് ചെറുതായി തല പൊക്കാന്‍ തുടങ്ങിയിരുന്നെങ്കിലും സൗദിയുടെ ഇമെഇഗ്രേഷനെല്ലാം കഴിഞ്ഞേ ഇനി നടക്കുകയുള്ളൂ. ഒരു ക്യാബിനിലാണു ഫോട്ടം പിടുത്തവും വിരല്‍ മുദ്ര പതിപ്പിക്കലും.

സൗദി ഫയലുകളിലും തന്റേതായ വിരല്‍മുദ്ര പതിപ്പിച്ച വ്യക്തിത്വം എന്ന് പേരെടുക്കാനുള്ള അവസരമാണു. നിഷേധിക്കേണ്ടതില്ല. ചെന്ന് നോക്കുമ്പോള്‍ കമ്പ്യൂട്ടര്‍ ശുഅല്‍ മാഫി. ഞങ്ങള്‍ക്ക് മുമ്പേ വന്ന പത്തിരുപത് പേര്‍ കാത്ത് നില്‍ക്കുന്നുണ്ട്. പുറത്ത് മുടിഞ്ഞ കാറ്റ്. ഉള്ളിലാണെങ്കില്‍ സ്ഥലവുമില്ല. കാത്ത് നില്‍ക്കുന്നവരില്‍ അറബികളും പാക്കിയും ബം‌ഗാളിയുമെല്ലാമുണ്ട്. എന്തായാലും മക്കീന (യന്ത്രം) ശരിയാകുന്നത് വരെ സബൂറാകുക( ക്ഷമ) മാത്രമേ നിര്‍‌വാഹമുള്ളൂ. മൂത്രമൊഴിക്കാന്‍ പോയപ്പോള്‍ ടോയലറ്റിന്റെ വൃത്തി കാരണം തിരിച്ചു ക്യാബിനിനടുത്തേക്ക് മടങ്ങി.

മുന്നില്‍ നിര്‍ത്തിയിട്ട ഒരു വണ്ടിയുടെ നമ്പര്‍ പ്ലേറ്റ് FN ആണു. വണ്ടിയാണെങ്കില്‍ ഒരു പട്ടാളവണ്ടിയുടെ സെറ്റപ്പും. ട്രിപ്പര്‍ ലോറി ബോഡികെട്ടിയത് പോലുണ്ട്. ഒരു വെള്ളക്കാരനും ഭാര്യയുമാണു.  FN എന്നത് കണ്ട് ഫിന്‍‌ലാന്റിൽ നിന്നുമാണോ എന്നു ചോദിച്ചു ഞാന്‍. മസ്കത്തില്‍ നിന്നും അവധി ചിലവഴിച്ചു  മടങ്ങുന്ന ഒരു ജര്‍മന്‍ ദമ്പതികളാണു.  മസ്കത്തില്‍ രണ്ടു മാസത്തെ താമസത്തിനു ശേഷം മടങ്ങുകയാണു പോലും. അബുദാബിയില്‍ മൂന്നു ദിവസം മാത്രം. ഇനി സൗദി, ജോര്‍ദാന്‍ വഴി തുര്‍ക്കിയിലൂടെ യൂറോപ്പിലേക്കു കടക്കും. ആള്‍ കുറച്ചു പ്രായമുണ്ടെങ്കിലും എന്തൊരു സ്മാര്‍ട്ട്. ലോകം മുഴുവന്‍ ചുറ്റുന്നുണ്ടോ എന്നതിനു ഇല്ല, യാത്ര അവസാനിപ്പിച്ചു നാട്ടിലേക്ക് തിരിക്കയാണെന്നു പറഞ്ഞു.

യന്തിരവന്‍ ശരിയായി വന്നപ്പോഴേക്കും മണിക്കൂര്‍ രണ്ട് സലാം ചെല്ലിപ്പിരിഞ്ഞു. എല്ലാം ഇ- ആയതിനു നന്ദി. കയ്യില്‍ മഷി പുരളാതെ വിരലടയാളം കൊടുത്തു. പാസ്സ്പോര്‍ട്ടില്‍ അന്തസ്സോടെ ഞങ്ങള്‍ സൗദിയില്‍ പ്രവേശിച്ചു എന്നറിയിക്കുന്ന ഔദ്യോഗിക മുദ്ര പതിഞ്ഞപ്പോള്‍ പിന്നെ ഇനി അവിടെ നിന്നില്ല. ഉടന്‍ പുറം ചാടി. മുടിഞ്ഞ പൊടിക്കാറ്റ് കൂടി വരുന്നു. യു.എ.ഇ യുടെ അതിര്‍ത്തി പ്രദേശത്തിന്റെ പേരു ഗുവൈഫാത് എന്നാണെങ്കില്‍ സൗദിക്കത് ബത്തയാണു. ഒരു വേലിക്കപ്പുറവും ഇപ്പുറവും രണ്ട് പേരുകളിലായി ഒരു സ്ഥലം.

ബത്തയിലെ പെട്രോള്‍ ബങ്കില്‍ ഭയങ്കര തിരക്ക്. ട്രക്കുകള്‍ മുഴുവന്‍ അവിടെ നിന്നു നിറക്കാനുള്ള കാത്തിരിപ്പാണെന്ന് തോന്നി. അതിനാല്‍ ഇന്ധനം നിറക്കല്‍ അടുത്തതിലേക്ക് മാറ്റി. പക്ഷെ  ഒന്നര മണിക്കൂറോളം ഓടിയിട്ടും ഒറ്റ ബങ്കും കാണുന്നില്ല. ഇന്ധന മീറ്റര്‍ ചുകപ്പു കാണിച്ചു. സുഹൈറായിരുന്നു ഡ്രൈവ് ചെയ്തിരുന്നത്. ബേജാറാകാതെ. കിട്ടിയിരിക്കും. ഞാന്‍ തറപ്പിച്ചു പറഞ്ഞു സമാധാനം കൊടുത്തു.

ബത്ത കഴിഞ്ഞത് മുതല്‍ വീശിയടിക്കുകയാണു പൊടിക്കാറ്റ്. പെരുമഴയത്ത് വണ്ടിയോടിക്കുന്ന അതേ പ്രതീതി. വലിയ ട്രക്കുകള്‍ മറികടക്കുമ്പോള്‍ വണ്ടി ചായുന്നു. അതിന്നിടയില്‍ മനസ്സാന്നിധ്യം നഷ്ടപ്പെടാതെ ഡ്രൈവ് ചെയ്യാന്‍ പിന്തുണ നല്‍കിയേ മതിയാകൂ. പോന്ന വഴികളിലെല്ലാം ഒന്നോ രണ്ടോ കെട്ടിടങ്ങളെല്ല്ലാതെ മറ്റൊന്നും ഇല്ലായിരുന്നു. മരുഭൂമിയുടെ രൗദ്രദ ഭയത്തോടെയെങ്കിലും ഞാന്‍ ആസ്വദിക്കുന്നുണ്ടായിരുന്നു.

എമിരാത്തില്‍ നിന്നും തികച്ചും വ്യത്യസ്ഥമാണു ഭൂമി. മണല്‍ കടും ചുവപ്പ്. റോഡിലേക്ക് മഴക്കാലത്ത് തീരദേശത്തെ കേരളത്തിലെ റോഡുകളില്‍ വെള്ളം കവിഞ്ഞൊഴുകുന്നത് പോലെ മണല്‍ മുന്നിലൂടെ ഒഴുകിപ്പോകുന്നു. അവ വണ്ടിയില്‍ സീല്‍ക്കാരത്തോടെ അടിച്ച് വീഴുന്ന ഒച്ചയും . മനസ്സുരുകി പ്രാര്‍ത്ഥിച്ച ഒരു സമയമായിരുന്നു അത്. റോഡ് വഴി യാത്ര ചെയ്ത സ്നേഹിതന്‍ മുന്നറിയിപ്പ് തന്ന ഒരു കാര്യം ഒരു കാരണവശാലും വിശ്രമ കേന്ദ്രങ്ങളിലെല്ലാതെ വണ്ടി നിര്‍ത്തരുത് എന്നാണു. ഈ പൊടികാറ്റില്‍ ഒരു സഹായം പ്രതീക്ഷിക്ക വയ്യ. പടച്ചവനേ വണ്ടിയെങ്ങാന്‍ വഴിയില്‍ നിന്നാല്‍ !!

മുന്നില്‍ കാണുന്നത് നീണ്ടു കിടക്കുന്ന റോഡു മാത്രം. ദൂരെ ചില കെട്ടിടങ്ങള്‍ കാണാനുണ്ട്. മുന്നോട്ട് പോയപ്പോള്‍ ഒന്നു രണ്ട് വലിയ വണ്ടികള്‍ ഒരു കെട്ടിടത്തിന്നടുത്തായി നിര്‍ത്തിയതായി ദൂരെ നിന്നും തോന്നിച്ചു. കുറച്ചു കൂടി മുന്നോട്ട് പോയപ്പോള്‍ അത് ഞങ്ങളുടെ റോഡിലല്ല. എതിര്‍ സൈഡില്‍ മറ്റൊരു കൈവഴിയായി പോകുന്ന റോഡിലാണു. ഏതോ കണ്‍സ്റ്റ്രക്ഷന്‍ കമ്പനി ആകാനാണു സാധ്യത. ഞാന്‍ സഹീറിനോട് അങ്ങോട്ട് പോകാന്‍ ആവശ്യപ്പെട്ടു. സഹീര്‍ സംശയം പ്രകടിപ്പിച്ചു. ഇനിയും മുന്നോട്ട് പോകുന്നത് അപകടമായതിനാല്‍ ഞാന്‍ എതിര്‍ റോഡ് മുറിച്ച് അങ്ങോട്ട്  പോകാന്‍ വീണ്ടും നിര്‍ദ്ദേശിച്ചു. മൈന്‍ റോഡില്‍ നിന്നും  250 മീറ്ററോളം ദൂരെയാണു കെട്ടിടങ്ങള്‍. അടുത്തെത്തിയപ്പോഴാണു ആശ്വാസമായത്. അതൊരു പെട്രോള്‍ സ്റ്റേഷന്‍ തന്നെയായിരുന്നു. എമിറേറ്റ്സിലെ പമ്പുകളെ പോലെ ദൂരെ നിന്നും മനസ്സിലാക്കാനുള്ള ഒരടയാളവുമില്ല. അടുത്ത് ചെന്നാലേ അതിന്റെ ബങ്ക് പോലും അറിയാനാകുന്നുള്ളൂ. ഞാന്‍ മനസ്സു നിറച്ചു ദൈവത്തിനോട് നന്ദി പറഞ്ഞു. ബത്തയില്‍ കടന്നാലുടന്‍ പെട്രോളടിക്കാന്‍ മറക്കരുത്. ഞങ്ങള്‍ മറന്നതിന്റെ ടെന്‍ഷന്‍ അനുഭവിച്ചു തീര്‍ത്തു.

ബത്തയില്‍ പ്രവേശിക്കുമ്പോള്‍ വണ്ടിക്ക് ഒരാഴ്ച്ചക്ക് എഴുപത് റിയാലിന്റെ ഇന്‍ഷൂര്‍ ചെയ്യണം. അതിന്റെ ബാക്കി മുപ്പത് റിയാലെ റിയാലായുള്ളൂ. അതിനാല്‍ അതിന്നപ്പുറം അടിക്കേണ്ട എന്നു കരുതി മീറ്റര്‍ പായുന്നതും നോക്കിയിരുന്നു. പത്തൊമ്പതായപ്പോള്‍ ആട്ടം മുട്ടി തുടങ്ങി. പിന്നെ ഞെക്കി ഞെക്കി പയ്യന്‍ ഇരുപതാക്കിയപ്പോള്‍ ഞെട്ടി. എഴൂപത് ദിര്‍ഹത്തിനു ഫുള്‍ ആക്കിയ വണ്ടിയാണു. വെറുതെയല്ല ബത്തയിലേക്ക് കടക്കുമ്പോള്‍ ഇന്ധനം നിറക്കാന്‍ ട്രക്കുകള്‍ കാത്തു കിടക്കുന്നത്. എന്തായാലും തക്ക സമയത്ത് പെട്രോള്‍ കിട്ടിയില്ലായിരുന്നുവെങ്കില്‍ എന്തു സംഭവിക്കുമായിരുന്നു എന്നത് ആലോചിക്കാന്‍ പോലുമാകുന്നില്ല.

മറ്റൊരു കാര്യം യാത്രയില്‍ ശ്രദ്ധിക്കേണ്ടത് റോഡരികിലെ റസ്റ്റാറന്റുകളാണു. കഴിയുന്നതും ഭക്ഷണം പാര്‍സല്‍ കരുതുക. സ്വയം ഉണ്ടാക്കാന്‍ കഴിയാത്തവരും നല്ലയിടങ്ങളില്‍ നിന്നു ഒരു ദിവസത്തേക്കുള്ള പാര്‍സല്‍ കരുതുക. യാത്രക്കാരായ കസ്റ്റമേര്‍സ് സ്ഥിര സ്വഭാവമുള്ളവരല്ല എന്നു നടത്തിപ്പുകാര്‍ക്കറിയാം. അതിനാല്‍ തന്നെ മിക്ക റസ്റ്റാറന്റുകളും അത്ര കമിറ്റഡ് ആയി കാണാറില്ല. നാട്ടിലെ ബസ് സ്റ്റാന്റിലെ ഹോട്ടലുകളിലും ഇതിനു സാക്ഷിയായിട്ടുണ്ട്. വണ്ടിക്കും നമുക്കുമുള്ള ഇന്ധനങ്ങള്‍ അവിടെ നിന്നും നിറച്ചു. അപ്പോഴേക്കും സമയം നാലുമണിയോടടുത്തിരുന്നു.

പിന്നീട് സൗദി അതിന്റെ ഭൂമിശാസ്ത്രം ഒന്നു തിരുത്തി. പലയിടത്തും മഴപെയ്തതിന്റെ അടയാളങ്ങള്‍ . ചെറിയ രീതിയിലുള്ള പച്ചപ്പ്. മണലിനു പകരം ഒന്നു കൂടി കട്ടികൂടിയ ഭൂതലം. അങ്ങകലങ്ങളിലായി മേയുന്ന ആട്ടിന്‍പറ്റങ്ങളും ഒട്ടകങ്ങളും. അവക്കിടയില്‍ ആരുമാലും എഴുതപ്പെടാതെ പോകുന്ന  നജീബുമാരുണ്ടാകാം.

ജലാംശം പൊടിമണലിനെ ഇല്ലാതാക്കിയിട്ടുണ്ട്. സൗദി റോഡ് ഇമിറാത്ത് റോഡുമായി താരത്മ്യം ചെയ്യാൻ പോലുമുള്ള അര്‍ഹതയില്ല. എങ്കിലും സുഹൈര്‍ ആഞ്ഞു ചവിട്ടുന്നുണ്ട്. ക്യാമറയില്ല എന്നത് തന്നെ കാരണം. ഇതേ വരെ കാറ്റു തന്നെ ക്യാമറയുടെ ദൗത്യം നിറവേറ്റുകയായിരുന്നു.

പ്രകൃതി ക്രോധം അടക്കി ഊഷമളത പുറത്തെടുത്തതിന്റെ  ആഹ്ലാദം ഞങ്ങളിലുമുണ്ട്. ഒരുണര്‍‌വ്വ് തമാശകളെയും ചര്‍ച്ചകളെയും തിരിച്ചു കൊണ്ടു വന്നു. അല്ലെങ്കിലും മനുഷ്യനും പ്രകൃതിയുടെ ഭാഗമാണല്ലോ? അതിനാല്‍ തന്നെ ഭൂമിയുടെ വികാരങ്ങളും നമ്മുടെ വികാരങ്ങളുമായി യോജിക്കാതിരിക്ക വയ്യ. നീണ്ട യാത്രയുടെ ഇടക്കൊരു പുതുബലത്തിനായി ഒരു വിശ്രമ സങ്കേതത്തെ സമീപിച്ചു. അപ്പോഴാണു നീണ്ട പൊടികാറ്റ് വണ്ടിയുടെ ബമ്പറിന്റെ അരുഭാഗത്തെ പെയിന്റ് ഇളക്കിയടിച്ചാണു കടന്നു പോയിരിക്കുന്നത് കണ്ടത്. വെറുതയല്ല, വമ്പന്‍ വണ്ടികള്‍ പോലും മുന്‍ഭാഗം എന്തോഅടിച്ച് വൃത്തികേടാക്കി വച്ചിരിക്കുന്നത്. പലപ്പോഴും സൗന്ദര്യം ശാപമാണു. ഞങ്ങള്‍ക്കൊന്നും ചെയ്യാനില്ലായിരുന്നു. ഇങ്ങിനെ ഒരു പ്രശ്നത്തെ കുറിച്ച് ആരും ബോധവാന്മാരുമായിരുന്നില്ല. അതിനാല്‍ റിയാദിലെത്തിയാല്‍ കൂടുതല്‍ പ്രശ്നങ്ങളുണ്ടാകാതിരിക്കാന്‍ വേണ്ടതു ചെയ്യാനേ നിര്‍‌വാഹമുള്ളൂ. നീണ്ട യാത്രകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണിത്. ഗ്രീസും പിന്നെ ചില പെയിന്റ് മിശ്രിതങ്ങളും കൂട്ടിയാണെന്നു തോന്നുന്നു. ഗ്യാരേജില്‍  നിന്നും ഇങ്ങിനെ ചായം പൂശിയേ യാത്ര പുറപ്പെടാവൂ.

റിയാദില്‍ എത്തിയപ്പോള്‍ രാത്രി എട്ടരയായിക്കാണും. പക്ഷെ, വരുന്ന വഴി സുഹൈര്‍ തെറ്റായാണു ധരിപ്പിച്ചിരുന്നത്. അതിനാല്‍ സുഹൈറിന്റെ സിസ്റ്ററുടെ വീട് കണ്ടെത്താന്‍ ഒന്നര മണിക്കൂര്‍ വട്ടം കറങ്ങി. പണ്ട് തിരുവനന്തപുരത്ത് ഓട്ടോ വിളിച്ചവന്‍ ഇവിടെ എട്ട് സെക്രട്ടറിയേറ്റുണ്ടോ എന്ന് ചോദിച്ചത് പോലെ തിരിഞ്ഞു മറിഞ്ഞും ഒരിടം തന്നെ കറങ്ങിക്കറങ്ങി അവസാനം വാസസ്ഥലം ചേക്കേറി.

സുഹൈറിന്റെ അളിയന്‍ നൗഷാദ് ഒരു കമ്പനിയില്‍ എക്കൗണ്ടന്റ് ആണു. എപ്പോഴും ചിരിച്ച മുഖം. പെങ്ങള്‍ പരിചയപ്പെട്ടപ്പോള്‍ നാട് ചോദിച്ചു. ഞാന്‍ പറഞ്ഞു. വളാഞ്ചേരിക്കടുത്ത ഒരു ഗ്രാമം കാട്ടിപ്പരുത്തി. കാട്ടിപ്പരുത്തി എന്ന ഒരു ബ്ലോഗറില്ലെ? സുഹൈര്‍ പറഞ്ഞു. അവന്‍ തന്നെ ഇത്. ഒഹ്, എനിക്ക് മതിയായി. ജീവിതത്തില്‍ ആദ്യമായി എന്റെ ഒരു വായനക്കാരിയെ ജീവനോടെ കണ്ടല്ലോ! മറ്റെല്ലാം ഞാന്‍ തന്നെ ലിങ്ക് കൊടുത്ത് വായിപ്പിച്ചവരയേ എനിക്കറിയൂ. എന്തായാലും ഞാന്‍ കൃത്യാര്‍ത്ഥനായി. അങ്ങിനെ എന്നിലെ ബ്ലോഗറുടെയും വിജയമായി ഈ യാത്ര.

 സുഹൈറെന്ന കുറ്റ്യാടിക്കാരനിലൂടെ റിയാദിലെ മരുമക്കള്‍ ബ്ലോഗ് ലോകത്ത് അപരിചതരല്ല. പണ്ടൊരിക്കല്‍ അമ്മാവനില്‍ നിന്നു സര്‍ട്ടിഫിക്കറ്റ് വാങ്ങിയ മിന്നു എന്നറിയപ്പെടുന്ന മിന്‍ഹാജ്‌ സ്കൂളില്‍ പോക്ക്  തുടങ്ങിയിരിക്കുന്നു. അവന്റെ രണ്ട് വയസ് കൂടുതലുള്ള റിദക്കൊപ്പം ഒരു കൊച്ചു പെങ്ങള്‍ കൂടി പുതുതായുണ്ട്.

കുറച്ച് ഗ്രോസറികള്‍ വാങ്ങാന്‍ പുറത്തിറങ്ങി. കൂടെ രസത്തിനു മിന്നുവിനെയും കൂട്ടി. റിയാദ് സൗദിയുടെ തലസ്ഥാനമാണു. വളരെ വലിയ പട്ടണം. അതിലെ പഴയ കെട്ടിടങ്ങളെല്ലാമുള്ള ഒരു ഭാഗത്താണിവര്‍ താമസിക്കുന്നത്. ഞാനും സുഹൈറും കൂടെ മിന്നുവും. പുറത്തിറങ്ങിയപ്പോള്‍ തെളിഞ്ഞു പൂര്‍ണ്ണചന്ദ്രന്‍ പുഞ്ചിരിതൂകി നില്‍ക്കുന്നു. മനസ്സില്‍ ഒരു കുളിരു തോന്നി.

ഞാന്‍ സുഹൈറിനോട് പറഞ്ഞു. ചന്ദ്രന്‍ നല്ല തിളക്കത്തിലാണല്ലോ/
മിന്നുവാണു പ്രതികരിച്ചത്.

"സൂപര്‍  മൂണ്‍ ജപ്പാനില്‍ ആകെ സുനാമിയുണ്ടാക്കി കടല്‍ കേറി ബില്‍ഡിങ്ങെല്ലാം പോയി".

അമ്പോ-- ഇത് താങ്ങാവുന്നതിലപ്പുറമായിരുന്നു. മിന്നു അമ്മാവനില്‍ നിന്നും സര്‍ട്ടിഫികറ്റ് വാങ്ങാന്‍ അര്‍ഹന്‍ തന്നെ. ഗ്രോസറിയില്‍ നിന്നും രണ്ട് മിഠായി ഞാനവനു സമ്മാനിക്കാതിരിക്കാന്‍ ഒരു ന്യായവുമില്ലായിരുന്നു. ഇന്നത്തെ ഉറക്കം മിന്നുവിനു ഡെഡികേറ്റ് ചെയ്യാനുള്ളതാണു. ശുഭരാത്രി.

11 അഭിപ്രായങ്ങൾ:

  1. നന്നായിരിക്കുന്നു...
    തുടർഭാഗങ്ങൾ പോരട്ടെ.

    മറുപടിഇല്ലാതാക്കൂ
  2. " വഴി നീളെ ഫോട്ടോ ബ്ലോഗ്ഗെര്‍സ് ആണു"
    :):)
    ആദ്യം കത്തിയില്ല...

    മറുപടിഇല്ലാതാക്കൂ
  3. രണ്ടാം ഭാഗമായപ്പോഴേക്കും നല്ലൊരു ഒഴുക്ക് ഫീല്‍ ചെയ്തു തുടങ്ങി. നല്ല വിവരണം, ഭാഷ. തുടരുക, കൂടെയുണ്ട്.

    മറുപടിഇല്ലാതാക്കൂ
  4. വളരെ ഒഴുക്കോടെയുള്ള അവതരണം. തുടര്‍ ഭാഗത്തിനായി കാത്തിരിക്കുന്നു. ഇന്‍ഷ അള്ളാഹ് ഒരിക്കല്‍ ഞാനും പോകും....!!

    മറുപടിഇല്ലാതാക്കൂ
  5. യാത്രയുടെ ഒന്നും രണ്ടും ഭാഗങ്ങള്‍ ഇപ്പോഴാണ് വായിക്കാന്‍ പറ്റിയത്. വൈകിയെങ്കിലും സൗദിയിലേക്ക് സ്വാഗതം!
    വായനാസുഖം നല്‍കുന്ന അവതരണം.

    'സൗദിയാണ് രാജ്യം...' എന്ന പ്രയോഗം വേണ്ടിയിരുന്നില്ല എന്നഭിപ്രായമുണ്ട്, തമാശക്കാണെങ്കിലും പരിഹാസവും മുന്‍ധാരണകളും വെറുപ്പും എല്ലാം കൂട്ടിയോചിപ്പിച്ച ഒരു പ്രയോഗമാണത്.

    മറുപടിഇല്ലാതാക്കൂ
  6. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  7. റഷീദ്..... ആദ്യത്തെ ഭാഗത്തെക്കാള്‍ നന്നായിരിക്കുന്നു രണ്ടാമത്തെ ഭാഗം.

    എല്ലാ ഭാഗവും എഴുതിയതിന് ശേഷം ഒരു പിന്‍കുറിപ്പ് എഴുതുക. അതായത് 1) യാത്രയില്‍ ചെയ്യരുതാത്തത്,2) അത്യാവശ്യം ചെയ്യേണ്ടത്. ഫസ്റ്റ് എയ്ഡ് സാമഗ്രികള്‍, ദൂരം. സമയമുണ്ടെങ്കില്‍ യാത്രക്കിടയില്‍ പോയി കാണേണ്ടയിടങ്ങള്‍ അങ്ങനെ അങ്ങനെ...

    മറുപടിഇല്ലാതാക്കൂ
  8. Manoraj
    അലി
    thahseen
    ശ്രദ്ധേയന്‍
    വാഴക്കോടന്‍

    വായനക്കും അഭിപ്രായത്തിനും നന്ദി-

    ജോണ്‍ ചാക്കോ, പൂങ്കാവ്.
    പിന്നെ ശരിക്കും തെളിഞ്ഞല്ലോ അല്ലെ? :)

    ഫിയൊനിക്സ്
    അതേല്ലോ
    തെച്ചിക്കോടന്‍.

    യേയ്- അതിലിത്ര ഫീൽ ചെയ്യാനെന്ത്? സദി ഗവർമെന്റ് വരെ അവകാശപ്പെടുന്നതല്ലെ? പിന്നെ വായനാസുഖത്തിനു ഇങ്ങിനെ ചില പൊടികൾ വേണ്ടേ?
    എല്ലാറ്റിനെയും സീരിയസ് ആക്കാതിരുന്നാൽ ഒരു പ്രശ്നവുമില്ല.
    ശുക്രൻ
    മുകളിലെ കമെന്റ് ഇവിടെയും

    നട്ടപ്പിരാന്തന്‍
    അപ്പൊ ഇന്ത്യ റോകറ്റ് വിട്ട പോലെ ഗുണമുൻട് അല്ലെ?

    ശ്രമിക്കുന്നു നട്ട്സ്-നല്ല നിർദ്ദേശങ്ങൾ, അതെല്ലാം ചേർന്നെഴുതാൻ തന്നെയായിരുന്നു ഉദ്ദേശ്യം. എത്ര വിജയിക്കുമെന്നറിയില്ല.

    മറുപടിഇല്ലാതാക്കൂ