വായന എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
വായന എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2011 ഫെബ്രുവരി 23, ബുധനാഴ്‌ച

മഞ്ഞ്- ഓര്‍ഹന്‍ പാമുക്ക്


കാര്‍സ് എന്ന പട്ടണത്തിലേക്കുള്ള മഞ്ഞുകാലത്തെ യാത്രയുമായാണു മഞ്ഞിന്റെ തുടക്കം. തുടക്കം അതി മനോഹരമെന്നു പറയാതെ വയ്യ. സൂക്ഷ്മ വിവരണങ്ങളിലായുള്ള തുടക്കം മനസ്സിലേക്ക് മഞ്ഞു പെയ്യിക്കുക തന്നെയാണു.  


തുര്‍ക്കിയിലെ രാഷ്ട്രീയ ചിത്രം നല്‍കുകയാണു നോവലിസ്റ്റ് ചെയ്യുന്നതെന്ന് തുടക്കം ഒരിക്കലും വെളിപ്പെടുത്തുകയില്ല. ഒരു കലാകാരന്റെ കയ്യടക്കം പ്രകടമാകുന്നതവിടെയാണു. ഒരു പത്രപ്രവര്‍ത്തകന്റെ റോളിലായി തന്റെ നീണ്ട ജര്‍മന്‍ പ്രവാസത്തിനു ശേഷം കാ എന്ന കവി കാര്‍സിലേക്ക് നീങ്ങുന്നത് ഇസ്തന്‍ബൂളിലെ സ്നേഹിതന്റെ ആവശ്യപ്രകാരമ്മാണെങ്കിലും, കായെ കൂടുതല്‍ സ്വാധീനിക്കുന്നത് പഴയ കാമുകി വിധവയായി കാര്‍സിലുണ്ടെന്ന അറിവില്‍ നിന്നാണെന്ന വെളിപ്പെടുത്തല്‍ ഒരു പ്രണയ നായകനെയാണു നമ്മെ ഓര്‍മിപ്പിക്കുക. അതിനാല്‍ ഒരു പ്രണയഭാവം വായനക്കാരില്‍ കാ-ക്കു നല്‍കാന്‍ നാം തയ്യാറെടുത്തിരിക്കും. തലമറക്കാന്‍ അനുവദിക്കാത്തതിനാല്‍ ആത്മഹത്യ ചെയ്യപ്പെട്ട പെണ്‍കുട്ടികളെ കുറിച്ചുള്ള അന്വേഷണമെന അയാളുടെ പത്രപ്രവൃത്തനം അതിനാല്‍ തന്നെ നമുക്കൊരു പ്രച്ഛന്നവേഷമായനുഭവപ്പെടുന്നു എന്നിടത്താണു നോവലിസ്റ്റ് വിജയിക്കുന്നത്. തലമറക്കല്‍ പ്രശ്നം തുര്‍ക്കിയുടെ രാഷ്ട്രീയഭൂപടത്തില്‍ അത്താതുര്‍ക്ക് മുതല്‍ നിലനില്‍ക്കുന്ന പ്രശ്നമാണു. ആത്മഹത്യയാകട്ടെ ഇസ്ലാം വന്‍പാപമായി കരുതുന്നതും. അപ്പോള്‍ തലമറക്കാനനുവദിക്കാത്ത പെണ്‍കുട്ടികളുടെ ആത്മഹത്യ എന്നതു തന്നെ ഒരു വിരുദ്ധസ്വഭാവമുള്ള സംഭവമാകുന്നു. 

ഒരു നോവല്‍ രാഷ്ട്രീയം പ്രമേയമാക്കുക എന്നത് മറ്റെന്തിനേക്കാളും പ്രയാസകരമായ ഒന്നായിരിക്കും. ( ഏറ്റവും എളുപ്പം പ്രണയവും). കാരണം രാഷ്ട്രീയം കാല്പനികമല്ല. അതിനാല്‍ തന്നെ ഒരു രാഷ്ട്രീയ നോവലിന്റെ വിരസതയില്‍ നിന്നു മഞ്ഞിനെ മാറ്റി നിര്‍ത്തിയത് അതിന്റെ കഥാപാത്രങ്ങളെ തിരഞ്ഞെടുത്ത മിടുക്കാണു. കഥ പറയുന്ന രീതിയിലുമുണ്ടൊരു പുതുമ. നോവലിസ്റ്റും കായും കായെ കാര്‍സിലേക്ക് പറഞ്ഞയച്ച സുഹൃത്തും വായനക്കാരനോട് സം‌വദിക്കുന്നുണ്ട്. ഇങ്ങിനെ മൂന്ന് പേരിലൂടെയാണു കഥ പറയുന്നത്. 

കഥ നീങ്ങുന്നത് രണ്ട് വഴിയിലൂടെയാണു. ഒന്ന് കാ-ക്ക് ഐപെക്കിനോടുള്ള പ്രണയം. ഐപെക്കിനെ സ്വന്തമാക്കാനുള്ള വഴികളിലൂടെ സഞ്ചരിക്കുമ്പോള്‍ അയാള്‍ക്കു കടന്നു പോകേണ്ട വഴികളില്‍ നിന്നാണു മറ്റു കഥാപാത്രങ്ങള്‍ കടന്നു വരുന്നത്. അവരെല്ലാവരുമാണു കഥയില്‍ രാഷ്ട്രീയം ചേര്‍ക്കുന്നത്. അപ്പോഴും മറു വഴിയിലൂടെ തന്റെ പ്രണയത്തിന്റെ കഥ നീക്കുകയും ചെയ്യുന്നു. അങ്ങിനെ ഒരു വിരസമാകേണ്ട വിഷയം സരസമാക്കാന്‍ പാമുക്കിനാകുന്നു. 

ഒരു നോവലിന്, കഥക്ക് രണ്ട് വായനകളുണ്ട്. ഒന്ന് അതിന്റെ പുറം വായനയാണു. മറ്റൊന്ന് അന്വേഷണമാണു. കഥാകാരന്‍ കഥ പറയുന്നത് അയാളെ സ്പര്‍ശിച്ച ഒന്നിനെ വിശദീകരിക്കയാണു ചെയ്യുന്നത്. അത് അയാളെന്ന വ്യക്തിയുമായി ബന്ധപ്പെട്ടതാകാം. പാമുക് തന്റെ രാജ്യത്തിന്റെ കഥ പറയുകയാണ്. അതിനാല്‍ വായന എന്നെ കൊണ്ടെത്തിച്ചത് തുര്‍ക്കിയുടെ രാഷ്ട്രീയാന്വേഷണമാണു. അതിവിടെ പകര്‍ത്താനെനിക്കു താത്പര്യമില്ലെങ്കിലും .

ജനാധിപത്യ രാജ്യങ്ങള്‍ എന്നറിയപ്പെടുന്ന ചില രാജ്യങ്ങളിലെങ്കിലും പട്ടാളത്തിന്റെ ഭരണ സ്വാധീനം തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികളേക്കാള്‍ കൂടുതലാണു. തുര്‍ക്കിയെ നമുക്ക് ഈ രാജ്യങ്ങളുടെ ഗണത്തിലുള്‍പ്പെടുത്താം. നമ്മൂടെ ജനാധിപത്യ സങ്കല്പങ്ങളിലല്ല തുര്‍ക്കി വരുന്നത്. പലപ്പോഴും ഇത് പോലെയുള്ള നോവലുകള്‍ നമുക്ക് മറ്റു പല സാമൂഹിക ചിത്രങ്ങളും നമുക്ക് നല്‍കുന്നു. 

ഒരു വായനക്കും തുടരന്വേഷണത്തിനും എന്തായാലും മഞ്ഞില്‍ കുളിരുണ്ട്. നല്ല ഒരു വായനാനുഭവമാണീ നോവല്‍. എങ്കിലും തുടക്കത്തിലെ ലാളിത്യവും ഭം‌ഗിയും ഒരേപോലെ നിലനിര്‍ത്താന്‍ നോവലിനു കഴിയുന്നില്ല എന്നത് കഥയുടെ സ്വഭാവവുമാകാം. 

കാര്‍സിനു തുര്‍ക്കിയുടെ രാഷ്ട്രീയ ഭൂപടത്തില്‍ ചില പ്രത്യേകതകളുണ്ട്. ചരിത്രത്തിലെ പല പടയോട്ടങ്ങളും കടന്നു പോവുകയും നിരവധി രാഷ്ട്രീയ മാറ്റങ്ങള്‍ക്കും അധിനിവേഷങ്ങള്‍ക്കും ഈ പട്ടണം സാക്ഷിയാണു. അതിനാല്‍ വിവിധ സംസ്കാരങ്ങളുടെ ഒരു മിശ്രണവും സാര്‍ക്കിനുണ്ട്. അത് ഒരേ സമയം പട്ടണത്തേയും ഗ്രാമത്തേയും പ്രതിനിധീകരിക്കുന്നു. വിവിധ വംശങ്ങളുടെ പ്രതിനിധികള്‍ അവിടം സജീവമാണു. കുര്‍ദുകളും യഥാസ്ഥികരും വിശ്വാസികളും നിരീശ്വരരും  പരിഷ്കാരികളും പാശ്ചാത്യ തത്പരരും അവിടെ തങ്ങളുടെ റോളുകളിലുണ്ട്. 

പട്ടാളം ജനാധിപത്യത്തെ അട്ടിമറിക്കുന്ന ചിത്രം പ്രവിശ്യയിലെ വിജയ സാധ്യതയുണ്ടായിരുന്ന മേയര്‍ സ്ഥാനാര്‍ത്ഥിയെ സ്ഥാനാര്‍ഥിത്വം പിന്‍‌വലിപ്പിക്കാന്‍ ചെയ്യുന്ന അട്ടിമറികളും വ്യക്തിയുടെ സ്വകാര്യതയിലേക്ക് ചൂഴ്ന്നിറങ്ങുന്ന ചാര പ്രവര്‍ത്തനവുമെല്ലാം അനാവരണം ചെയ്യുന്നു. രാഷ്ട്രം അതിന്റെ പൗരരെ സംശയിക്കുമ്പോള്‍ ജീവിതം എത്ര ദുസ്സഹമാകുന്നു എന്നതിനു ഒരു തനിപ്പകര്‍പ്പാവുകയാണു നോവല്‍ . തുര്‍ക്കിയുടെ രാഷ്ട്രീയ ചിത്രം നേരിട്ട് പകര്‍ത്തുന്നതില്‍ പാമുക്കിന് കഴിയാതെ പോകുന്നുണ്ട്, അത് പ്രതിനിധികളെ തിരഞ്ഞെടുക്കുന്നതില്‍ കാണിക്കുന്ന ചില സ്വാര്‍ത്ഥതകളിലാണു. ഉദാഹരണത്തിനു ബ്ലൂ എന്ന കഥാപാത്രത്തിന്റെ വ്യക്തിപരമായ കൊള്ളരുതായ്മകളിലൂന്നിയാണു തീവൃവാദത്തെ പാമുക് പരിഹസിക്കുന്നത്.  നിരാശനായ റ്റേര്‍ഗേറ്റ് ബേയി ഇടതുപക്ഷത്തെ പ്രതിനിധീകരിക്കുന്നു. ഒരു പക്ഷെ, എന്തു കൊണ്ട് ഇത്ര നിരാശാജനകമായ തുര്‍‌ക്കിയില്‍ ഒരു ഭരണമാറ്റം സംഭവിക്കുന്നില്ല എന്ന് ചൂണ്ടുകയാണോ ഈ കഥാപാത്രങ്ങളിലൂടെ നോവലിസ്റ്റ് ചെയ്യുന്നത്. കായുടെ പ്രണയിനിയും ഇസ്ലാമിക് ഗ്രൂപ്പിന്റെ മേയര്‍ സ്ഥാനാര്‍ത്ഥി മുഖ്താറിന്റെ മുന്‍ ഭാര്യയുമായ ഐപെക്, തലമറക്കുന്ന പെണ്‍കുട്ടികളുടെ നേതാവായ   അനിയത്തി കാദിഫും ഒരേ സമയം ബ്ലൂ-വിന്റെ സ്വാധീനത്തിലായിരുന്നു. എന്നാല്‍ ബ്ലൂ വിന്റെ മനസ്സില്‍ ഹാന്‍ഡിയാണുള്ളതെന്ന സൂചന നോവല്‍ നല്‍കുന്നു. റ്റേര്‍ഗേറ്റ് ബേയി ഐപെക്കിന്റെയും കാദിഫിന്റെയും പിതാവു കൂടിയാണു. 

ഭരണകൂട ഭീകരത, അധികാര ദുര്‍‌വിനയോഗം, തൊഴിലില്ലായ്മ എല്ലാം സ്വാഭാവികമായും നോവലിലുണ്ട്. തലമറക്കാനനുവദിക്കാത്തതിനാല്‍ പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്യുന്നു എന്ന അന്വേഷണത്തില്‍ പോലും ഒരു പുതുമയുണ്ട്. ഒരു പുതിയ പ്രതീകാത്മകതയും. മുസ്ലിം രാജ്യം എന്നറിയപ്പെടുന്ന തുര്‍ക്കിയില്‍ തലമറക്കാന്‍ പാടില്ല എന്ന അറിവു കൂടിയാകുമ്പോള്‍ അതിന്റെ രാഷ്ട്രീയ പ്രാധാന്യം നമുക്ക് കിട്ടും. എന്റെ ഉദ്ദേശ്യം രാഷ്ട്രീയം വിശകലനം ചെയ്യുകയല്ല. നോവലിന്റെ പാശ്ചാത്തലം പറഞ്ഞു പോകുക മാത്രമാണ്. 

കാ സ്വയം അവകാശപ്പെടുന്നത് ഒരു നിരീശ്വര വാദിയായാണു പക്ഷെ ഇടക്ക് സന്ദേഹവാദിയായും ചിലപ്പോഴെല്ലാം ദൈവവിശ്വാസിയായും സ്വയം സംശയിക്കുകയും ചെയ്യുന്നുണ്ട്. തീരുമാനമെടുക്കാനുള്ള അയാളുടെ നിസ്സഹയാവസ്ഥ എല്ലാവരാലും ചൂഷണം ചെയ്യപ്പെടുന്നുമുണ്ട്. എല്ലാറ്റിലുമുള്ളവര്‍ക്ക് ആരുമുണ്ടാകില്ല എന്ന ചൊല്ലു പോലെ അവസാനം എല്ലാവരാലും സംശയിക്കപ്പെടുന്നവനായി കാ മാറുന്നു. അയാളുടെ മരണവും അതിന്റെ പരിണതിയാണു.  

നോവലിന്റെ കഥാസംഗ്രഹം പറയുക എനിക്ക് താത്പര്യമില്ല. ഒരു കഥയുടെ വായനയെ അത് ബാധിക്കുമെന്ന് ഞാന്‍ കരുതുന്നതിനാല്‍ അതിലെനിക്ക് താത്പര്യമില്ല. കഥയുടെ ആശയം കഥാകൃത്തിന്റെ താത്പര്യങ്ങളിലൂടെയാണു നീങ്ങുക. പക്ഷെ വായനാനുഭവം നല്ല ഒരു കലാകാരനു ആശയങ്ങളുമായി പൊരുത്തപെടാത്തവര്‍ക്കും പകരാനാകും. അങ്ങിനെ ഞാന്‍ മഞ്ഞിലൂടെ നീങ്ങുന്നു. നിങ്ങള്‍ക്കും ഇഷ്ടപ്പെടാതിരിക്കില്ല. 

2010 നവംബർ 29, തിങ്കളാഴ്‌ച

മാല്‍ക്കം-X Vs ഡെന്‍സല്‍


<ഇടതു വശം- ശരിയായ മാല്‍ക്കം- ^മുകളില്‍ ഡെന്‍സല്‍ മാല്‍ക്കമായി




ഡെന്‍സെല്‍ വഷിങ്ട്ടണ്ണിന്റെ ദെ ഗ്രേറ്റ് ഡിബേറ്റര്‍ രണ്ടാമൊന്നുകൂടി കണ്ടു, അപ്പോഴാണു വിക്കിയില്‍ അദ്ദേഹത്തെ കുറിച്ചുള്ള വിവരങ്ങള്‍ തേടാമെന്നു കരുതിയത്. അത്ഭുതത്തോടെയാണു മാല്‍ക്കം എക്സ് ആയി ഡെല്‍സന്‍ അഭിനയിച്ചിട്ടുണ്ടെന്ന വിവരം മനസ്സിലാക്കിയത്. ഒരു നാലു കൊല്ലം മുമ്പാണു  ഞാന്‍  അലെക്സ് ഹാലി എഡിറ്റ് ചെയ്ത മാല്‍ക്കം എക്സിനെ കുറിച്ചുള്ള ജീവചരിത്രത്തിന്റെ ഐ.പി.എച്ച് പ്രസിദ്ധീകരിച്ച മലയാളം പരിഭാഷ വായിച്ചിട്ടുള്ളത്. മാല്‍ക്കം എക്സും ഡെന്‍സനും. പിന്നെ ചിത്രം കാണാതിരിക്കാന്‍ എന്തുണ്ട് ന്യായം. ടോറന്റിനു നന്ദി. നല്ല സിനിമകള്‍ ഇപ്പോള്‍ നമുക്ക് കയ്യെത്തും ദൂരത്താണു. അതിനേക്കാള്‍ നല്ല പ്രയോഗം വിരലെത്തും ദൂരത്തെന്നായിരിക്കും. ഡെന്‍സല്‍ എങ്ങിനെ മാല്‍ക്കത്തെ ഉള്‍കൊള്ളുന്നു എന്നത് എന്നെ ആകാംക്ഷാഭരിതനാക്കി.

മാല്‍കം എക്സിന്റെ ജീവചരിത്രം ഒരു വ്യക്തിയുടെ കഥയുടെ വായനയല്ല നമുക്കു സമ്മാനിക്കുക. അമേരിക്കയിലെ നീഗ്രോ സമൂഹത്തിന്റെ 1940 കളില്‍ നിന്നു അറൂപതുകളിലേക്കുള്ള സമൂഹികാവസ്ഥകളെ കുറിച്ചുള്ള  ഒരു ജാലകം കൂടി തുറന്നു തരുന്നു. ജീവചരിത്ര വായനകളില്‍ ഒരു വ്യക്തിയെ മാത്രമല്ല നാം പഠിക്കുന്നത്. മാല്‍ക്കം എക്സെന്ന ആഫ്രോ-അമേരിക്കാരന്റെ ജീവചരിത്രത്തില്‍  ഏതൊരാഫ്രിക്കക്കാരനും നേരിടുന്ന- നേരിട്ട ജീവിതാവസ്ഥകളെ കുറിച്ച് ഒരു ചരിത്ര വിദ്യാര്‍ത്ഥിക്ക് പഠിക്കാനേറെയുണ്ട്. സത്യത്തില്‍ ഇന്നും കറുത്ത അമേരിക്കക്കാരന്‍ മാനസികമായി ഈ അടിമത്വത്തില്‍ നിന്നും മോചിതനായിട്ടില്ല എന്നതാണു സത്യം.

മാല്‍ക്കം ജനിക്കുന്നത് നീഗ്രോ കുടുമ്പങ്ങളിലെ തരക്കേടില്ലാത്ത ഒരന്തരീക്ഷത്തിലാണു. അച്ചന്‍ ഏള്‍ ലിറ്റില്‍  ക്രൈസ്തവ സുവിശേഷകനും നീഗ്രോ സമൂഹത്തില്‍ മനുഷ്യാവകാശ പ്രാര്‍ത്തകനുമായതിനാല്‍ തന്റെ മക്കള്‍ക്ക് വിദ്യഭ്യാസവും നല്ല സാമൂഹിക ബോധവും നല്‍കിയിരുന്നു. പക്ഷെ കാര്യങ്ങല്‍ തകിടം മറിയുന്നത് നമുക്ക് വിധിയിലേക്ക് ചേര്‍ത്തേണ്ടി വരും. ക്ലാന്‍സ്മെന്‍ എന്നറിയപ്പെട്ടിരുന്ന വെള്ള ക്രൈസ്തവ തീവൃ-വംശീയര്‍ അദ്ദേഹത്തിന്റെ മനുഷ്യാവകാശ പ്രവൃത്തനങ്ങളാല്‍ അതൃപ്തരാവുകയും വീട് അഗ്നിക്കിരയാക്കുകയും ചെയ്തു. അപ്പോള്‍ മാല്‍ക്കം ഗര്‍ഭാവസ്ഥയിലായിരുന്നു, ഇത് കുടുമ്പത്തെ ഒമാഹയില്‍ നിന്നും ലാന്‍സിങ്ങിലേക്ക് മാറ്റിപ്പാര്‍പ്പിക്കുവാന്‍ നിര്‍ബന്ധിതരാക്കി. എന്നാല്‍ തന്റെ ആറാമത്തെ വയസ്സില്‍ മാല്‍ക്കത്തിന്റെ പിതാവ് വെള്ളക്കാരാല്‍ കൊല്ലപ്പെട്ടു. എന്നാല്‍ പോലീസാകട്ടെ അതൊരു ആത്മഹത്യയായി കേസ് എഴുതി തള്ളി. ഇത് അദ്ദേഹത്തിന്റെ ഇന്‍ഷൂറന്‍സ് കുടുമ്പത്തിനു നഷ്ടപ്പെടാന്‍ കാരണമാക്കി. തന്റെ പിതാവിന്റെ ദാരുണമായ കൊലപാതക്കതിനു ശേഷം മാല്‍ക്കത്തിന്റെ കുടുമ്പം ശിഥിലമാകുകയായിരുന്നു..  ബുദ്ധിഭ്രമം ബാധിച്ച അമ്മയില്‍ നിന്നും മക്കളെ രക്ഷിക്കാന്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് അഭയം നല്‍കിയത് വെള്ളക്കാരുടെ വീടുകളില്‍ (foster homes) സം‌രക്ഷണം  നല്‍കിയാണു. മാല്‍ക്കത്തിന്റെ ഭാഷയില്‍ അവരില്‍ കൂട്ടത്തില്‍ ഒറ്റപ്പെട്ടു മാല്‍ക്കം വളര്‍ന്നു. ജൂനിയര്‍ സ്കൂളിലെ മികച്ച വിദ്യാര്‍ത്ഥിയെങ്കിലും ഒരു അഭിഭാഷകണമെന്ന തന്റെ ആഗ്രഹത്തോട് നീഗ്രോകള്‍ക്ക് അത്ര വലിയ ആശകളൊന്നും പാടില്ലെന്ന അദ്ധ്യാപകന്റെ മറുപടി  വംശീയ ബോധം ഉണ്ടാക്കി.

നിരവധി "വെള്ള-സം‌രക്ഷണ" കാലങ്ങളില്‍ നിന്നും "മോചിതനായി" മാല്‍ക്കം തന്റെ അര്‍ദ്ധസഹോദരിയുടെ അരികിലേക്ക് ബോസ്റ്റണിലേക്ക് ചേക്കേറി. പല ചെറിയ ജോലികലിലും ഏര്‍പ്പെട്ടെതിനു ശേഷം ന്യൂയോര്‍ക്കിലേക്ക് മാല്‍ക്കം തിരിക്കുന്നു.

അവിടെ വച്ച് മാല്‍ക്കത്തിന്റെ ജീവിതം ഏതൊരു ആഫ്രിക്കന്‍ യുവാവിനെ പ്പോലെയും വര്‍ണ്ണ ശബളമാകുകയാണു. നിശാക്ലബ്ബുകള്‍, ലഹരി, നൃത്തം, വേശ്യാഗമനം. പണത്തിനു വേണ്ടി മാല്‍ക്കം മയക്കുമരുന്നിലേക്ക് തിരിയുന്നു.  ഒരു മോഷണകുറ്റത്തിനു പിടിക്കുന്നത് വരെയുള്ള ജീവചരിത്രം ഏതൊരു ആക്‌ഷന്‍ സിനിമയേയും കിടപിടിക്കുന്ന സംഭവ ബഹുലമാണു. ഇതൊരു മാല്‍ക്കത്തിന്റെ മാത്രം കഥയായിരുന്നില്ല. ഏതൊരു നീഗ്രോ യുവാവിനും  ഇങ്ങിനെയൊക്കെയുള്ള ജീവിതമായിരുന്നു പറയാനുണ്ടായിരുന്നത്. അല്ലെങ്കില്‍ ഏതെങ്കിലുമൊരു  വെള്ളക്കാരന്റെ വീട്ടുജോലികളില്‍ അഭയം തേടുക.

ഒരു വാക്കു തര്‍ക്കത്തെ തുടര്‍ന്ന്  മയക്കുമരുന്നു വില്പന സംഘത്തില്‍ നിന്നും ജീവന്‍ രക്ഷപ്പെട്ട  മാല്‍ക്കം പിന്നീട് എത്തിചേരുന്നത് മോഷണത്തിലാണു. സഹായിയായി കറുത്ത ആണുങ്ങളെ ഇഷ്ടപ്പെട്ടു കൂടെ കൂടിയ വിവാഹിതയായ കാമുകിയും അവളുടെ അനിയത്തിയും കാമുകനായ കൂട്ടുകാരനും. അവര്‍  കൂട്ടുചേര്‍ന്ന് നടത്തുന്ന മോഷണം പോലീസ് പിടിയിലാകുന്നത് വരെ തുടരുന്നു.

ജയിലില്‍ വച്ച് മാല്‍ക്കം ബെംബി എന്ന സുഹൃത്തിനെ കണ്ടെത്തുന്നു. അഭിമാനിയായി ജീവിക്കാനുള്ള ആദ്യത്തെ ഉപദേശം ലഭിക്കുന്നത് ബെംബിയില്‍ നിന്നാണ്. സിനിമയില്‍ നാഷന്‍ ഓഫ് ഇസ്ലാമിനെ കുറിച്ച് ആദ്യം അറിയുന്നത് ബെംബിയില്‍ നിന്നാണു, എന്നാല്‍ ജീവചരിത്രം പറയുന്നത് കൂടുതല്‍ വായിക്കാനുള്ള പ്രചോതനം നല്‍കുകയാണ് അയാള്‍ ചെയ്തെതെന്നാണു. തന്റെ സഹോദരന്‍ റെഗ്ഗിനാള്‍ഡില്‍ നിന്നാണു നാഷന്‍ ഓഫ് ഇസ്ലാമിനെ കുറിച്ച് മാല്‍ക്കം അറിയുന്നത്.

നാഷന്‍ ഓഫ് ഇസ്ലാം 

പേര്‍ കേട്ട് അതൊരു ഇസ്ലാമിക സംഘമാണെന്ന് ആരും തെറ്റിദ്ധരിക്കേണ്ടതില്ല. ഇസ്ലാമിലെ പല ആചാരങ്ങളും ഉപചാരങ്ങളും ഉപയോഗിക്കുന്നതിലപ്പുറം നാഷന്‍ ഓഫ് ഇസ്ലാം ഇസ്ലാമുമായി ഒരു ബന്ധവും പുലര്‍ത്തുന്നില്ല.   Wallace Fard Muhammad എന്ന എന്ന മനുഷ്യന്‍ അല്ലാഹുവിന്റെ പ്രതിരൂപമായി ഭൂമിയില്‍ അവതരിച്ചു എന്നിടത്തു തുടങ്ങുന്നു ഈ വ്യത്യാസം. എലാജ് മുഹമ്മെദ് എന്ന പ്രവാചകനെ അല്ലാഹു തിരഞ്ഞെടുത്തു എന്നത് കൂടിയാകുമ്പോള്‍ ഈ ചിത്രം കൂടുതല്‍ വ്യക്തമാകും. 1930 ലാണു ഈ മത സംഘടന രൂപമെടുക്കുന്നത്. ഫാര്‍ഡിനെ കുറിച്ച് വ്യക്തമായ ഒരു രൂപവും ആര്‍ക്കും നല്‍കാനാവുന്നില്ല, അഫ്ഘാനിലാണു ജനിച്ചതെന്നും അതല്ല ന്യൂസിലന്റുകാരനെന്നും അഭിപ്രായമുണ്ട്. എന്തായാലും അദ്ദേഹത്തിന്റെ ശിഷ്യനും പിന്‍‌ഗാമിയുമായ എലിജാ മുഹമ്മെദ് അദ്ദേഹത്തെ പരിചയപ്പെടുത്തുന്നത് മക്കയില്‍ നിന്നും അല്ലാഹു ദൈവത്തെയും പിശാചിനേയും മനസ്സിലാക്കാന്‍ മനുഷ്യനായി അവതരിക്കപ്പെട്ടവന്‍ എന്ന രീതിയിലാണു.

ഫാര്‍ഡിന്റെ തിരോധാനവും നിഗൂഡമാണു.  1934-ല്‍ ചികാഗോവില്‍ വച്ച് ഫാര്‍ഡിനെ കാണാതാവുകയാണുണ്ടായത്. ഫാര്‍ഡിനെ അല്ലാഹു എന്നു വിശേഷിപ്പിച്ച എലാജ് അല്ലാഹു നിയോഗിച്ച പ്രവാചകന്‍ എന്ന സ്ഥാനമേറ്റെടുത്തു.

മുസ്ലിങ്ങളെ പോലെ അസ്സലാമു അലൈക്കും എന്ന അഭിവാദനവും മദ്യം മയക്കുമരുന്ന്, വ്യഭിചാരം, പന്നിയിറച്ചി തുടങ്ങിയവയുടെ നിഷേധവും ബ്ലാക്ക്മുസ്ലിങ്ങള്‍ ( നാഷന്‍ ഓഫ് മുസ്ലിം അംഗങ്ങള്‍ അറിയപ്പെടുന്നത് ഈ പേരിലാണു) പാലിച്ചു പോന്നു. അതിലേറെയെല്ലാം നാഷന്‍ ഓഫ് മുസ്ലിംസ് ഒരു തീവൃ കറുത്ത വര്‍ഗ്ഗ സംഘടനയഅയിരുന്നു. ദൈവത്തിന്റെ നിറം കറുപ്പാണെന്നും ആദ്യമനുഷ്യന്‍ കറുപ്പായിരുന്നെന്നും വെളുത്തവര്‍ പിശാചിന്റെ സന്തതികളാണെന്നും പ്രചരിപ്പിച്ച അവര്‍ ഒരു കറുത്തവര്‍ഗ്ഗ വശീയതയുടെ വാക്താക്കളായിരുന്നു. വെള്ളക്കാരെ വെറുക്കുക എന്നതായിരുന്നു അടിസ്ഥാനം.
ഖുര്‍‌ആനും ബൈബിളും അല്ലാഹുവില്‍ നിന്നാണെന്നും ഹീബ്രുവായ യേശുവിനെ വെള്ളക്കാരന്‍ വെളുപ്പിച്ചതാണെന്നും യഥാര്‍ത്ഥ യേശു കറുത്തവനാണെന്നും അത് ദൈവം കറുത്തവനാണെന്നതിന് തെളിവാണെന്നും നാഷന്‍ സമര്‍ത്ഥിച്ചു.

നാഷന്‍ ഓഫ് ഇസ്ലാമിന്റെ വിജയം അത് ആദ്യമായി കറുത്ത അമേരിക്കരില്‍ അഭിമാനബോധം വളര്‍ത്തി എന്നതാണു. മറ്റെല്ലാ സമകാലിക സംഘവും വെളുത്തവരോടൊപ്പം എന്ന സ്വപ്നം പോലും അപ്രായോഗീകകമെന്നു കരുതിയിരുന്ന സമയത്താണു വെളുത്തവരേക്കാള്‍ ഉന്നതരാണ് തങ്ങളെന്ന വാദവുമായി വരുന്നത്. മാത്രമല്ല അത് സംഘാഗങ്ങളുടെ വ്യക്തി-സാമൂഹിക ജീവിതങ്ങളെ ചിട്ടപ്പെടുത്തുന്ന നിയമങ്ങളെയും ഉള്‍കൊള്ളുന്നതായിരുന്നു. അമേരിക്കയിലെ കറുത്ത വര്‍ഗ്ഗക്കാരെ കുറിച്ചുള്ള പഠനങ്ങള്‍ പറയുന്നത് അവര്‍ ആഫ്രിക്കന്‍ സമൂഹത്തില്‍ നല്ല നിലയില്‍ കഴിഞ്ഞിരുന്ന ഒരു സമൂഹമായിരുന്നു എന്നായിരുന്നു. അടിമ വ്യാപാര കാലങ്ങളില്‍ ആഫ്രിക്കയിലെ രാജ വശജര്‍ പോലും അമേരിക്കന്‍ അടിമവ്യാപാര വിപണിയിലെ ചരക്കുകളായിരുന്നു. മിക്ക അടിമകളുടെയും ആദ്യകാല മതം ഇസ്ലാം ആയിരുന്നു. ഒരു പക്ഷെ ഇതെല്ലാം കൂടിയായിരിക്കാം നാഷന്‍ ഓഫ് ഇസ്ലാമിന്റെ അടിത്തറ.


ജയിലില്‍ വച്ച് മാല്‍ക്കം എലാജ് മുഹമ്മദിനു കത്തെഴുതുകയും അയാളുമായി ബന്ധപ്പെടുകയും ചെയ്യുന്നു. എലാജിന് മാല്‍ക്കത്തില്‍ താത്പര്യം തോന്നി. പരോളില്‍ നേരിട്ട് ബന്ധപ്പെടാന്‍ അദ്ദേഹം മാല്‍ക്കത്തോട് ആവശ്യപ്പെട്ടു. പരോളിലിറങ്ങിയ മാല്‍ക്കം ചിക്കാഗോയില്‍ പോയി എലാജ് മുഹമ്മെദ് എന്ന നാഷന്‍ ഓഫ് ഇസ്ലാമിന്റെ പ്രവാചകനെ കാണുകയും സംഘത്തില്‍ ചേര്‍ന്നു പ്രവൃത്തിക്കാന്‍ തീരുമാനിക്കുകയും ചെയ്യുന്നു.
നക്ഷത്രങ്ങള്‍ താഴോട്ടിറങ്ങിയത് പെട്ടെന്നാണു. പിന്നീട് മാല്‍ക്കത്തെ  നാം കാണുന്നത് നാഷന്‍ ഓഫ് ഇസ്ലാമിന്റെ പ്രധാന വാക്താവായാണു. മാല്‍ക്കം വളരുന്നത് വളരെ പെട്ടെന്നാണു. അതിന്നിടയില്‍ നടന്ന ചില സമൂഹിക  ഇടപെടലുകള്‍ മാല്‍ക്കത്തെ കറുത്ത വര്‍ഗ്ഗക്കാരുടെ ഹീറോ ആയി  പെട്ടെന്നുയര്‍ത്തി. മാല്‍ക്കത്തോടൊപ്പം നാഷന്‍ ഓഫ് ഇസ്ലാമും വളര്‍ന്നു.

അമേരിക്കയിലെ കറുത്ത വര്‍ഗ്ഗക്കാര്‍ തങ്ങളുടെ യജമാനന്മാരൂടെ പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്. അവരുടെയെല്ലാം രണ്ടാംനാമം തങ്ങളുടെ അടിമ കാല ഘട്ടത്തിലെ തങ്ങളുടെ യജമാനന്മാരുടെ  പേരിന്റെതായിരുന്നു. സംഘം ആ പേരുപേക്ഷിച്ചു. മാല്‍ക്കം ലിറ്റ്ല്‍ എന്നതിന്നു പകരം മാല്‍ക്കം എക്സ് എന്ന പേര്‍ സ്വീകരിച്ചു. നാഷന്‍ ഓഫ് ഇസ്ലാമില്‍ ചേരുന്ന എല്ലാവരും ഇങ്ങിനെ എക്സ് എന്ന രണ്ടാം പേരിലാണു വിളിക്കപ്പെട്ടിരുന്നത്.

ഒരു ചെറിയ സംഘമെന്നതില്‍ നിന്നും നാഷന്‍ ഓഫ് ഇസ്ലാം മാധ്യമങ്ങള്‍ക്ക് അവഗണിക്കാനാവാത്ത വലിയ ഒരു ശക്തിയായി വളര്‍ന്നു കൊണ്ടിരുന്നു. മാല്‍ക്കത്തിന്റെ മൂര്‍ച്ചയുള്ള വാക്കുകള്‍, അകാരഭംഗി, സ്പഷ്ഠമായ ശബ്ദം, ഉരുളക്കുപ്പേരിയുള്ള മറുപടികള്‍ എല്ലാം അദ്ദേഹത്തെ മാധ്യമങ്ങളുടെയും പ്രിയപ്പെട്ടവനാക്കി. പക്ഷെ, മാല്‍ക്കത്തിന്റെ വളര്‍ച്ച അസഹിഷ്ണുത സൃഷ്ടിച്ചത് കൂടെയുള്ളവര്‍ക്കായിരുന്നു. എലാജ് മുഹമ്മെദില്‍ അവര്‍ മാല്‍ക്കത്തെ കുറിച്ച് ഉപജാപ കഥകള്‍ നല്‍കി.

അതിന്നിടയില്‍ കെന്നഡിയുടെ കൊലപാതകവുമായി ബന്ധപ്പെട്ടു മാല്‍ക്കം നല്‍കിയ പ്രതികരണം ഇന്നലെകളില്‍ ചെയ്ത വെള്ളക്കരന്റെ തെറ്റിന്റെ പരിണതി എന്നായിരുന്നു (chickens coming home to roost)( മലയാളത്തിലെ വിതച്ചത് കൊയ്യും എന്നത് പോലെ). ഈ  പ്രസ്ഥാവന  എരിവും പുളിയും ചേര്‍ത്ത് മാധ്യമങ്ങള്‍ വിളമ്പി. ഇത് നാഷന്‍ ഓഫ് ഇസ്ലാമുമായി കൂടുതല്‍ ഉള്‍പ്പോരുണ്ടാകാന്‍ കാരണമായി. എലാജ് മാല്‍ക്കത്തോട് നിശബ്ദനാകുവാന്‍ ആവശ്യപ്പെട്ടു. മാല്‍ക്കം നാഷന്‍ ഓഫ് ഇസ്ലാമുമായുള്ള ബന്ധം വേര്‍പ്പെടുത്തി.

ഇലാജുമായുള്ള ബന്ധ വേര്‍പ്പെടുത്താന്‍ മാല്‍ക്കത്തെ പ്രേരിപ്പിച്ചതിന് മറ്റൊരു കാരണമുണ്ടായിരുന്നു.  എലാജിന് തന്റെ യുവതികളായ സെക്രട്ടറിമാരുമായുണ്ടായിരുന്ന അവിഹിത ബന്ധമായിരുന്നു ഇത്. ആദ്യം ശത്രുക്കള്‍ പ്രചരിപ്പിക്കുന്ന ഒരു ആരോപണം എന്ന രീതിയില്‍ അവഗണിക്കുകയാണു മാല്‍ക്കം ചെയ്തത്. എന്നാല്‍ പിന്നീട് സം‌ഗതി സത്യമാണെന്ന് മാല്‍ക്കത്തിനു മനസ്സിലായി. വ്യഭിചാരമാകട്ടെ നാഷന്‍ ഓഫ് ഇസ്ലാമിന്ന്റെ അദ്ധ്യാപനങ്ങള്‍ക്ക് എതിരും. എന്നാല്‍ എലാജ് ബൈബിളിലെ പ്രവാചകരുടെ കഥകള്‍ ഉദാഹരിച്ച് തന്റെ ചെയ്തികളെ ന്യായീകരിക്കാനാണു ശ്രമിച്ചത്. ഇത് മാല്‍ക്കത്തെ നിരാശനാക്കി. താന്‍ ചെയ്യുന്ന പ്രവൃത്തനങ്ങളില്‍ നൂറു ശതമാനവും കൂറ് പുലര്‍ത്തുന്നയാളായിരുന്നു മാല്‍ക്കം. നാഷന്‍ ഓഫ് ഇസ്ലാം വിട്ട മാല്‍ക്കം മറ്റൊരു സംഘടനയുണ്ടാക്കി.

മാല്‍ക്കം തന്നെ നീഗ്രോ എന്നു വിളിക്കാന്‍ ഇഷ്ടപ്പെട്ടില്ല, മറിച്ച് ആഫ്രോ-അമേരിക്കന്‍ എന്നറിയപ്പെടാന്‍ ഇഷ്ടപ്പെട്ടു. മാല്‍ക്കത്തിന്റെ മറ്റു സംഘടനകളോടുള്ള സമീപനങ്ങളിലും മാറ്റം വന്നു. സഹകരണത്തിന്റെ ഭാഷ ആദ്യമായി മാല്‍ക്കത്തില്‍ നിന്നും വന്നു. വിശാലമായ തലത്തില്‍ കറുത്തവരുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടേണ്ട ആവശ്യം മാല്‍ക്കം ചിന്തിച്ചു തുടങ്ങി. പിന്നീട് ശരിയായ ഇസ്ലാം എന്താണെന്ന് അറിഞ്ഞപ്പോള്‍ മാല്‍ക്കം ഇസ്ലാമിനെ കുറിച്ചറിയാന്‍ താത്പര്യപ്പെട്ടു.

മാല്‍ക്കം ഇസ്ലാം സ്വീകരിക്കാന്‍ തീരുമാനിച്ചു. അതിന്നിടയില്‍ മാല്‍ക്കം പല മുസ്ലിം നേതാക്കളുമായും ബന്ധം പുലര്‍ത്തിയിരുന്നു. അതിനാല്‍ മുസ്ലിം ആയ
മാല്‍ക്കം തന്റെ ഹജ്ജ് നിര്‍‌വഹിക്കാന്‍ മക്കയിലെത്തി. മക്കയിലെ ജീവിതം വെള്ളക്കാരോടുള്ള തന്റെ സമീപനത്തില്‍ മാറ്റം വരുത്തി. മക്കയില്‍ മാല്‍ക്കം ഔദ്യോഗിക അഥിതിയായി. വെള്ളക്കാരും കറുത്തവരും മംഗോളിയരും ഇന്ത്യക്കാരുമെല്ലാം ഒരേ പാത്രത്തില്‍ നിന്നു ഭക്ഷിക്കുന്നതും ഒരേ ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നതും ഒരുമിച്ചുറങ്ങുന്നതും മാല്‍ക്കം ആദ്യമായി അനുഭവിച്ചു. ഇത് താന്‍ നിരന്തരം കൊണ്ടു നടന്നിരുന്ന വംശീയതയുടെ ശരിയായ പരിഹാരമായി മാല്‍ക്കത്തിന് അനുഭവപ്പെട്ടു. ഇന്നലെവരെയുണ്ടായതില്‍ നിന്നു വ്യത്യസ്ഥനായ ഒരാളായാണു പിന്നീട് മാല്‍ക്കം പുറത്തു വരുന്നത്. താന്‍ തേടിയ പ്രശ്നങ്ങള്‍ക്കുള്ള ശരിയായ പരിഹാരം വെറുപ്പല്ല, സമന്വയമാണെന്ന സത്യം മാല്‍ക്കം തിരിച്ചറിയുന്നു. വെളുത്തവരിലും നല്ല മനുഷ്യരുണ്ടെന്ന യാഥാര്‍ത്ഥ്യം  അദ്ദേഹത്തിനു ലോകത്തോട് വിളിച്ചു പറയേണ്ടതുണ്ടായിരുന്നു.

മാല്‍കം എക്സ് അതായിരുന്നു. താന്‍ വിശ്വസിക്കുന്നതില്‍ പൂര്‍ണ്ണമായി സമര്‍പ്പിക്കുന്ന വ്യക്തിത്വം. തനിക്കു ശരിയെന്ന് തോന്നുന്നത് പറയുന്നതില്‍ ആരേയും ഭയപ്പെടാത്തവന്‍.  മാല്‍ക്കം എക്സ് കറുപ്പ് വംശീയത് സ്വീകരിച്ചത് കേവലം ഒരു വെറുപ്പിന്റെ സൃഷ്ടിആയിട്ടായിരുന്നില്ല. എലിജാ മുഹമ്മദിന്റെ അദ്ധ്യാപനങ്ങള്‍ നൂറുശതമാനവും ശരി എന്ന ധാരണയിലായിരുന്നു. അറുപതുകളിലെ അമേരിക്കന്‍ സമൂഹത്തില്‍ അങ്ങിനെ വിശ്വസിക്കാതിരിക്കാന്‍ കാരണവുമില്ലായിരുന്നു. 1964 ലെ സിവില്‍ റൈറ്റ് നിയമം വംശീയ വിവേചനങ്ങളെ എതിര്‍ത്തുവെങ്കിലും അത് പ്രായോഗികമാകുവാന്‍ പിന്നെയും കാലങ്ങള്‍ കുറേ വേണ്ടിവന്നു.

കറുത്തവര്‍ഗ്ഗക്കാരോടുള്ള അനുഭാവം നില നിര്‍ത്തി തന്നെ വംശീയ വിവേചനത്തിനുള്ള പരിഹാരം മറ്റൊരു വംശീയതയല്ല എന്നും ശരിയായ ഇസ്ലാമിക അദ്ധ്യാപനമാണു വംശീയതയുടെ വേരറുക്കുകയുള്ളൂ എന്നും മാല്‍ക്കം പിന്നീട് പ്രചരിപ്പിക്കുവാന്‍ തുടങ്ങി. കറുത്ത ജനതക്കു വേണ്ടി പോരാടുമ്പോള്‍ തന്നെ വെളുത്തവരോടുള്ള വെറുപ്പ് മാല്‍ക്കം ഉപേക്ഷിച്ചു. പക്ഷെ അപ്പോഴേക്കും മാല്‍ക്കത്തിനു പഴയ സംഘത്തില്‍ നിന്നുള്ള ഭീഷണി രൂക്ഷമായി. വെള്ളപ്പോലീസാകട്ടെ ഒരു വെടിക്ക് രണ്ടു പക്ഷി എന്ന കണക്കുകൂട്ടലിലുമായിരുന്നു. അമേരിക്കയില്‍ തിരിച്ചെത്തിയതിന്നു ശേഷം ഇസ്ലാമിക പ്രചരണവുമായി മുന്നോട്ട് പോയി.

സംഭവിക്കാനുള്ളത് സംഭവിച്ചേ മതിയാവൂ. മന്‍‌ഹാട്ടനിലെ ഒരു ഓഡിറ്റോറിയ്ത്തില്‍ മാല്‍ക്കത്തിനു പ്രസംഗമുണ്ടായിരുന്നു. നാനൂറോളം പേര്‍ സന്നിഹിതരായിരുന്ന സദസ്സിനെ നോക്കി മാല്‍ക്കം പ്രസം‌ഗമാരംഭിച്ചു. പെട്ടെന്നായിരുന്നു സദസ്സില്‍ കശപിശ ഉയര്‍ന്നത്. അതിന്നിടയില്‍ മൂന്നു പേര്‍ മുന്നോട്ട് വന്ന് മാല്‍ക്കത്തിനു നേരെ വെടിവച്ചു. ജനം ചിതറി ഓടി. ഒരാള്‍ മാത്രം മാല്‍ക്കത്തെ പതിനാറു തവണ വെടിവച്ചു എന്നാണു റിപ്പോര്‍ട്ട്. ഒരു ചരിത്രത്തിന്റെ അന്ത്യം.

മാല്‍ക്കം കൊല്ലപ്പെടുമെന്നറിഞ്ഞിട്ടും ഒരു സം‌രക്ഷണവും പോലീസ് നല്‍കിയില്ല. മാത്രമല്ല, മാല്‍ക്കത്തിന്റെ കൊലപാതകത്തില്‍ പരോക്ഷമായ  സഹായവും അധികാരികള്‍ കൊലപാതകികള്‍ക്ക് നല്‍കിയിരുന്നു.

മാല്‍ക്കത്തിന്റെ ചില പ്രസം‌ഗങ്ങള്‍ ഇന്നും യൂറ്റ്യൂബിലുണ്ട്. സിനിമ കാണുന്നതിന്നെത്രയോ മുമ്പേ ഞാനത് കണ്ടിരുന്നു. ഇപ്പോള്‍ ഡെന്‍സന്‍ മാല്‍ക്കമായി പുനര്‍ജനിക്കുമ്പോള്‍ അഭിനയ കലയുടെ അമൂര്‍ത്തമായ സ്വാം‌ശീകരണം എന്നെ വിസ്മയിപ്പിക്കുന്നു. ഗ്രേറ്റ് ഡിബേറ്റിനു ശേഷം മറ്റൊരു ഡിബേറ്റ്. റിയല്‍ ഡിബേറ്റ്. ഡെന്‍സനു മുമ്പില്‍ തൊപ്പിയൂരാതെ വയ്യ തന്നെ.

ടോറന്റിന്റെ ലിങ്ക് വേണ്ടവര്‍ക്കിതാ- അതിന്നപ്പുറം ഞാനെങ്ങിനെ നിങ്ങളെ സഹായിക്കാനാണു.

http://torrentz.com/00c36751c76f43b5446df657d8437ef84cee6b90

2010 ഏപ്രിൽ 20, ചൊവ്വാഴ്ച

മാധവിക്കുട്ടിയും ഐ.പി.എല്ലും

മാധവിക്കുട്ടിയുടെ സമ്പൂര്‍‌ണ്ണ കൃതികളില്‍ നിന്ന് മാനസി ഇന്നലെയാണ് വായിച്ചത്, മിനിയാന്നാണു ഐ.പി.എല്‍ പ്രശ്നം വാര്‍ത്തകളില്‍ നിറഞ്ഞു നിന്നതും.

ചിലപ്പോള്‍ ഒരു വായന മനസ്സിനെ രണ്ട് ധ്രുവങ്ങളില്‍ നില്‍ക്കുന്ന കാര്യങ്ങളെ സം‌യോജിപ്പിക്കും. ഈ വിവാദങ്ങള്‍ അത്തരത്തിലൊരു ചിത്രമാണെനിക്കു നല്‍കിയത്, വായനയും.

രാഷ്ട്രീയവുമായൊരു ബന്ധവുമില്ലാതിരുന്ന ഒരു സ്ത്രീ തന്റെ ശരീര ശക്തിയില്‍ അധികാരത്തിന്റെ പടവുകള്‍ കയറുന്ന ഒരു കഥയാണു മാധവികുട്ടി നമുക്ക് നല്‍കുന്നത്. അതിന്നിടയില്‍ അവര്‍ക്ക് നഷ്ടപ്പെടുന്ന സ്വകാര്യതയും കുടുമ്പവും അവരെഅലോസരപ്പെടുത്തുന്നുമില്ല. മോഹിപ്പിക്കുന്ന അധികാരങ്ങളിലേക്ക് എല്ലാറ്റിനേയും ചവിട്ടി പിറകോട്ടിട്ടു തന്നെയാണു വലിഞ്ഞു കയറുന്നത്. അതിന്നിടയിലെ കഥാപാത്രങ്ങള്‍ ഒരു നല്ല കയറുകളായി മുകളിലേക്ക് കയറാന്‍ അറിയാതെയെങ്കിലും സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നു.

വളരെ മുമ്പ് എഴുതിയ ഈ ചെറു നോവല്‍ ഞാന്‍ പണ്ടേ വായിച്ചിരുന്നു. എന്നാല്‍ സമ്പൂര്‍ണ്ണ കൃതി കയ്യില്‍ കിട്ടിയപ്പോല്‍ വീണ്ടും എല്ലാം ഒന്നു കൂടി വായിക്കണമെന്നു തീരുമാനിക്കുകയായിരുന്നു. നല്ല വായനകള്‍ നമുക്ക് പുതിയ കഥകള്‍ പറഞ്ഞു തരും. ആദ്യത്തെതില്‍ നിന്നും വ്യത്യസ്ഥമായ ഒരര്‍ത്ഥം നമുക്ക് സമ്മാനിക്കും.

അധികാരം, പണം, സ്ത്രീ എല്ലാം എല്ലാ കാലത്തും കെട്ടിപുണര്‍ന്നിരിക്കുന്നു, കാലം മാത്രമാണു മാറുന്നത്.

ഐ.പി.എല്‍ നമ്മോട് പറയുന്നത് ക്രിക്കറ്റ് വെറുമൊരു കളിയല്ല എന്നാണ്. കളി ഇപ്പോള്‍ ഒരു കളിയല്ല എന്ന്. കളികള്‍ ഒരു കേവല വിനോദമെന്നതിലുപരി വലിയ വലിയ വിനോദങ്ങളായിരിക്കുന്നു. അത് നാലു വര്‍ഷം കൊണ്ടൊരുത്തനെ ജെറ്റിനും ആഡമ്പര കപ്പലിനുമുടമയാക്കാന്‍ മാത്രമല്ല, ഒരു രാഷ്ടത്തിലെ ഭരണാധികകാരിയെ വരെ മാറ്റിയിരുത്താന്‍ മാത്രം ശക്തമാണ്. വാതും ചൂതും വളര്‍ത്തുന്നത് രാഷ്ട്രീയത്തെ വരെ നിയന്ത്രിക്കാന്‍ കഴിവുള്ള പുതിയ ശക്തികളെയാണു. ഇനിയുള്ള നമ്മുടെ പുതിയ രാജാക്ക്ന്മാര്‍ ഇവരെല്ലാമായിരിക്കും.

സുനന്ദ മാത്രമല്ല ഐ.പി.എല്ലിലെ സ്ത്രീ സാന്നിദ്ധ്യം. ഗബ്രിയേല ഡിമിത്രിഡസ് എന്ന ദക്ഷിണാഫ്രിക്കന്‍ സുന്ദരി ലോക സുന്ദരിയാകേണ്ടന്ന് തീരുമാനിച്ചത് ലളിത് മോഡിയെന്ന് ഗോസിപ്പ് കഥകള്‍.

പിന്നെയും മാനസി കടന്നു വരുന്നു. കൂടെയുള്ളവര്‍ കൂടുതല്‍ വളരുമ്പോള്‍ കുതികാല്‍ വെട്ടുന്ന കഥാപാത്രങ്ങള്‍.

ഐ.പി.എല്‍ വിവാദം നമ്മുടെ തലമുറയുടെ ശരിയായ ചിത്രമാണു. പുതിയ ചേരികള്‍ പിന്നെയും പെരുകുമ്പോള്‍ കോടികള്‍ കൊണ്ട് പന്തെറിയുന്നതില്‍ ആവേശം കൊള്ളുന്ന യുവതക്ക് അവര്‍‌ക്കര്‍ഹിച്ചത് ലഭിച്ചു കൊണ്ടിരിക്കുന്നു. വാര്‍ത്തകളില്‍ പോലും.

ഖദര്‍ മാറ്റി ഇറക്കു മതി ചെയ്ത ഭംഗിയുള്ള കര്‍ട്ടന്‍ തന്റെ പ്രധാനമന്ത്രി മന്ദിരത്തെ മോടി കൂട്ടിക്കണമെന്ന മാനസിയുടെ സ്വപ്നം പോലെ

2010 ഏപ്രിൽ 1, വ്യാഴാഴ്‌ച

ഒരു മനോഹര മനസ്സ്

Schizophrenia-ഒരു മാനസിക രോഗമാണു. ഇല്ലാത്ത കാര്യങ്ങള്‍ അനുഭവിക്കുന്നതായും പുതിയ ശബ്ദങ്ങള്‍ കേള്‍ക്കുന്നതുമായുള്ള അനുഭവപ്പെടലുകളുമാണ് ഇതിന്റെ ആദ്യലക്ഷണം. ഞാന്‍ ഈ രോഗത്തെ കുറിച്ചുള്ള ഒരു പോസ്റ്റല്ല ഇവിടെ ഉദ്ദ്യേശിക്കുന്നത്. ഈ രോഗം പോസിറ്റീവ് ആയി ഉപയോഗിച്ച ഒരു മഹാനായ മനുഷ്യനെ കുറിച്ച് മനോഹരമായി നിര്‍മിച്ച ഒരു സിനിമ നിങ്ങളുമായി പങ്കു വക്കുക മാത്രമാണു ചെയ്യുന്നത്.

1994-ലെ നോബല്‍ സമ്മാന ജേതാവ് John Forbes Nash, Jr.ന്റെ ജീവിതത്തിലെ മാനസിക സംഘര്‍ഷങ്ങളെ അടിസ്ഥാനപ്പെടുത്തി സില്‍‌വിയ നാസര്‍ എഴുതിയ A Beautiful Mind എന്ന പുസ്തകത്തെ ആധാരമാക്കി റോണ്‍ ഹവാര്‍ഡ് സം‌വിധാനം ചെയ്ത പുസ്തകത്തിന്റെ അതേ പേരില്‍ നിര്‍മ്മിച്ച ചിത്രം കണ്ടപ്പോള്‍ ഒരു കുറിപ്പെങ്കിലുമെഴുതാതിരിക്കുന്നതെങ്ങിനെ എന്ന് തോന്നി.

എനിക്കേറ്റവും വെറുപ്പുള്ള കാര്യം കാണാന്‍ താത്പര്യമുള്ള സിനിമയുടെ കഥകേള്‍ക്കുകയാണ്. അതിനാല്‍ മറ്റുള്ളവരെ വെറുപ്പിക്കാന്‍ നില്‍ക്കുന്നില്ല. ജോണിന്റെ വേഷമിട്ടിരിക്കുന്നത് ഗ്ലാഡിയേറ്റര്‍ എന്ന സിനിമയില്‍ ഏറ്റവും നല്ല നടനെന്ന ഓസ്കാര്‍ നേടിയ റസ്സല്‍ ക്രൊവ് ആണ്.

സിനിമയുടെ തുടക്കം കുറച്ച് അരോചകമായാണു തുടങ്ങുന്നത്, പക്ഷെ ആദ്യത്തെ അഞ്ചു മിനിറ്റിന്നു ശേഷം അത് കൊണ്ടു പോകുന്നത് അയാഥര്‍ത്ഥത്തിന്റെ യഥാര്‍ത്ഥ ലോകത്തിലേക്കാണ്. അത് നിങ്ങളെ ശരിക്കും വിഭ്രാന്തിയിലാക്കും. നാഷിന്റെ ഭാര്യയായി അഭിനയിച്ച ജെനിഫ കോന്നെല്‍ ഈ ചിത്രത്തിലെ അഭിനയത്തിന് ഏറ്റവും മികച്ച സഹനടിയുടെ അകാഡമി അവാര്‍ഡ് നേടിയെടുത്തിട്ടുണ്ട്.

റൊമാന്‍സ് രംഗങ്ങള്‍ തീരെയില്ല എന്നു വരെ പറയാവുന്ന ഈ ചിത്രത്തിലെ രണ്ട് ചെറിയ ഭാഗങ്ങളാകട്ടെ നക്ഷത്രങ്ങളുടെ കാല്പനികഭാവത്തിലേക്ക് കൊണ്ട് പോകാന്‍ മാത്രം ശക്തവും.

ജോണ്‍ നാഷെ തന്റെ ആത്മകഥയില്‍ പറയുന്നത് പോലെ സരോസ്ട്രിയനല്ലാത്ത ഒരാള്‍ക്ക് സരാസുസ്ത്ര ലക്ഷക്കണക്കിനു ജനങ്ങളെ തീയിനെ ആരാധിക്കാന്‍ കല്പിച്ച ഒരു ഭ്രാന്തന്‍ മാത്രം, എന്നാല്‍ അദ്ദേഹത്തിന്റെ ആ ഭ്രാന്തില്ലായിരുന്നുവെങ്കില്‍ കോടിക്കണക്കിനു ജനങ്ങളിലെ ജീവിച്ചു വിസൃതിയിലാണ്ട ഒരാള്‍ മാത്രം.

അതെ നാഷെയുടെ ഭ്രാന്ത് നമുക്കു നല്‍കിയത് മാതെമെറ്റിക്‍സിലെ പ്രഗത്ഭങ്ങളായ പ്രശ്നപരിഹാരം മാത്രമല്ല. ഇത് പോലെ മനോഹരമായ ഒരു സിനിമയുടെ പ്രചോദന്മ കൂടിയാണു.

ഓഫ്: ടോറെന്റ് ഉള്ളവര്‍ക്ക് A Beautiful Mind എന്ന ഫിലിം ഡൗന്‍ലോഡ് ചെയ്ത് കാണാവുന്നതാണ്. കാശു പോകില്ല, സമയവും . ഉറപ്പ്

2010 ജനുവരി 26, ചൊവ്വാഴ്ച

മുസ്ലിം വിരുദ്ധനായ ശശി തരൂരിന്റെ "കലാപം"


തിരഞ്ഞെടുപ്പുകാലത്തെ ഒരു പ്രധാന വിഷയമായിരുന്നു ശശി തരൂറിന്റെ മുസ്ലിം വിരുദ്ധത. കേരളത്തില്‍ പതിനെട്ട് മണ്ഡലങ്ങളിലും യു.ഡി.എഫ്ഫിനു പിന്തുണ പ്രഖ്യാപിച്ച എന്‍.ഡി.എഫ് രണ്ടു മണ്ഡലങ്ങളെ ഒഴിവാക്കാന്‍ കാരണം പറഞ്ഞത് ആ മണ്ഡലങ്ങളിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളുടെ മുസ്ലിം വിരുദ്ധനിലപാടായിരുന്നു. എന്തായാലും മുസ്ലിം വോട്ടുകള്‍ എന്‍.ഡി.എഫിന്റെയോ പി.ഡി.പിയുടെയോ കൈകളിലൊന്നുമല്ലെന്ന് തിരഞ്ഞെടുപ്പ് ഫലം തെളിയിക്കുകയുണ്ടായി. ശശിതരൂര്‍ പാര്‍‌ലിമെന്റംഗവും മന്ത്രിയും വിവാദങ്ങളിലെ നായകനുമെല്ലാമായി കാലം കടന്നു പോയികൊണ്ടിരിക്കുന്നു.

ഇതിന്നിടയിലാണു ഒരു സ്നേഹിതന്റെ പുസ്തകശേഖരത്തിലേക്ക് കടന്നു ചെല്ലാന്‍ കഴിഞ്ഞത്. കുറേ നാളത്തേക്കുള്ള സ്കോപ്പുണ്ടെന്നു മനസ്സിലായപ്പോള്‍ ഒന്നടുത്തു കൂടുകയും ചെയ്തു. വായനക്കായി തിരഞ്ഞെടുക്കുമ്പോഴാണു ശശി തരൂരിന്റെ കലാപമെന്ന നോവല്‍ കണ്ണില്‍ പെടുന്നത്. 2003-ല്‍ പെന്‍‌ഗ്വിന്‍ ബുക്സ് ഇം‌ഗ്ലീഷില്‍ പ്രസിദ്ധീകരിച്ച ഇതിന്റെ മലയാള വിവര്‍ത്തനം നടത്തിയിരിക്കുന്നത് തോമസ് ജോര്‍ജ്ജും പ്രസിദ്ധീകരിച്ചത് ഡി.സി.ബുക്സുമാണു.

ഒരു കഥക്കു വേണ്ട ഗുണങ്ങള്‍ ലക്ഷ്മണെന്ന കഥാപാത്രത്തിലൂടെ നാട്യശാസ്ത്രപ്രകാരം നോവലിസ്റ്റ് വിവരിക്കുന്നുണ്ട്. ശൃംഗാരം, ഹാസ്യം, കരുണം, രൗദ്രം, വീരം, ഭയാനകം, ബീഭത്സം, അത്ഭുതം, ശാന്തം ഇവയെല്ലാം ചേരുമ്പോഴെ ഒരുത്തമ കലാരൂപം രൂപപ്പെടുന്നുള്ളൂ പോലും, എന്തായാലും ശശിയുടെ കലാപങ്ങള്‍ ഇവയെല്ലാം ഉള്‍കൊള്ളുന്നു എന്നത് ഒരു സത്യമാണു. പക്ഷെ, ക്രാഫ്റ്റ് ശശി തിരഞ്ഞെടുത്തത് പോലെ ആഖ്യാനരൂപവും വിഷയത്തിന്റെ അതിഗൗരവതയും സര്‍ഗ്ഗാത്മകതയെ കുറച്ചുവെന്ന യാഥാര്‍‌ത്ഥ്യമുള്‍കൊള്ളേണ്ടി വരുന്നു. അത് വിഷയത്തിന്റെ കൂടി പ്രശ്നമാണു.

ഇരുപത്തിനാലുകാരിയായ പ്രിസില ഹാര്‍‌ട്ട് എന്ന അമേരിക്കന്‍ വിദ്യാര്‍ത്ഥിനി ഒരു സാമുദായിക സംഘട്ടനത്തിന്നിടക്ക് ഇന്ത്യയില്‍ കൊല്ലപ്പെടുന്ന 1989 ഓക്റ്റോബര്‍ മാസത്തിലെ ദി ന്യൂയോര്‍ക്ക് ജേണലിലെ ഒരു വാര്‍ത്തയുമായാണു നോവല്‍ തുടങ്ങുന്നത്, ഒരു നോവലിന്റെ പരമ്പരാഗത രീതികളില്‍ നിന്നുള്ള വ്യത്യസ്ഥത അവസാനം വരെയുമുണ്ട്.

പക്ഷെ ഒരു കഥ പറയുന്നതിനേക്കാള്‍ അന്നത്തെ രാഷ്ട്രീയ-സാമുദായിക ചിത്രങ്ങള്‍ നല്‍കുവാനാണു കഥാകാരന്‍ ശ്രമിച്ചിട്ടുള്ളതെന്നു കാണാം.ഒരു നോവലിന്റെ സൗന്ദര്യവത്ക്കരണത്തേക്കാള്‍ സംഭവങ്ങളുടെ വിശദീകരണത്തിന് ഊന്നല്‍ നല്‍കുന്നത് ഒരു നോവലെന്ന നിലയില്‍ ഇതിനെ പുറകോട്ടടിക്കുന്നുണ്ട്. എങ്കിലും എനിക്കിത് നല്‍കിയത് മറ്റു ചില അറിവുകളാണ്.

ഒരു ക്രിമീലിയര്‍ എക്സികുട്ടീവ് എന്നതിന്നപ്പുറം കാര്യങ്ങളെ നോക്കി പഠിക്കുന്ന ശശി തരൂരെന്ന മനുഷ്യനെ എനിക്കീ വായന് നല്‍കി എന്നത് ചെറിയ കാര്യമായി ഞാന്‍ കാണുന്നില്ല. അദ്ദേഹത്തിന്റെ എല്ലാ അഭിപ്രായങ്ങളോടും യോജിക്കുന്നുവെന്നോ ശരിയാണെന്നോ ഇതിന്നു വ്യാഖ്യാനം നല്‍കേണ്ടതില്ല, പക്ഷെ അദ്ദേഹത്തിലെ മുസ്ലിം വിരുദ്ധനെ വിളിച്ചു പറഞ്ഞ സംഘടനകള്‍ അദ്ദേഹത്തെ ഒന്നു വായിക്കാനെങ്കിലും സന്മനസ്സു കാണിക്കാമായിരുന്നു.

ഇന്ത്യയിലെ സമകാലിക പ്രശ്നങ്ങള്‍ ഒന്നുമറിയാത്ത ഒരു അന്തര്‍ദേശീയ സംഘടനയുടെ ഒരു വൈറ്റ്കോളറെല്ല താനെന്നതിന് പുറംലോകത്തെയറിയിക്കാന്‍ ഈ ഒരൊറ്റ നോവല്‍ മതി. കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നതില്‍ മനോഹരമായ കയ്യടക്കം കാണിച്ചതായി കാണാവുന്നത് ഈ നോവലിന് മിഴിവേകുന്നു. ജില്ലാ ഭരണാധികാരിയായി ദക്ഷിണെന്ത്യനും മുസ്ലിം കഥാപാത്രമായി ചരിത്രകാരനായ പ്രൊഫസര്‍ മുഹമെദ് സര്‍‌വറും ജില്ലാ പോലീസ് ഉദ്യോഗസ്ഥനായ പഞ്ചാബി ഗുരുന്ദറുമെല്ലാം സ്വയം പ്രതിനിധീകരിക്കുകയും സാക്ഷിയാവുകയും ചെയ്യുന്നു.

കേരളത്തില്‍ അദ്ദേഹം കൂടുതല്‍ വായിക്കപ്പെടുന്നില്ലായിരിക്കാം. പക്ഷെ പുറത്ത് ഐക്യരാഷ്ട്ര സംഘടനയുടെ ഉദ്യോഗസ്ഥനെന്ന നിലയില്‍ തന്നെ ചിലരെങ്കിലും ഈ പുസ്തകത്തിനു ചെവി നല്‍കാതിരിക്കില്ല. ഒരു സമൂഹമെന്ന നിലയില്‍ ആ അര്‍ത്ഥത്തില്‍ മുസ്ലിങ്ങള്‍ അദ്ദേഹത്തോട് കൃതജ്ഞത പുലര്‍ത്തേണ്ടിയിരിക്കുന്നു. എന്‍-എസ്. മാധവന്റെ തിരുത്തിനോളം ശക്തമായ ഭാഷയല്ലെങ്കിലും രണ്ടും രണ്ടിടങ്ങളില്‍ ചില സ്ഫുരണങ്ങളെങ്കിലും ഉണ്ടാക്കാതിരിക്കില്ല.

ഇന്ത്യയിലെ ജാതി-മത-രാഷ്ട്രീയ കാര്യങ്ങളില്‍ തന്റെ ഇടപെടല്‍ വ്യക്തമാക്കുന്ന ഈ പുസ്തകം ഒരു വായന ആവശ്യപ്പെടുന്നു.

2003-ല്‍ ഇത് പ്രസിദ്ധീകരിക്കുമ്പോള്‍ തരൂരിന്റെ സ്വപ്നത്തില്‍ പോലും ഒരു മത്സരവും മന്ത്രി സ്ഥാനവും ഉണ്ടായിരിക്കാന്‍ വഴിയില്ല, അതിനാല്‍ തന്നെ ഇതിന് അങ്ങിനെയുള്ള ആരോപണങ്ങളെയും അതിജീവിക്കാന്‍ കഴിയുന്നു.

ഈ പുസ്തകം മുന്‍‌നിര്‍‌ത്തി എനിക്കു പറയാനുള്ളത് ശശി തരൂരിന്റെ മേല്‍ കെട്ടി വച്ച മുസ്ലിം വിരുദ്ധനെന്ന ആരോപണത്തിന് ഈ സംഘടനകള്‍ ഖേദം പ്രകടിപ്പിക്കേണ്ടതുണ്ട് എന്നാണ്.

2009 ജൂലൈ 1, ബുധനാഴ്‌ച

ഒരു ലൈംഗീക തൊഴിലാളിയുടെ ആത്മകഥയും ചിത്രകാരനും

ചിത്രകാരന്റെ നളിനി ജമീലയുടെ ആത്മകഥ/സീതായണം എന്ന പോസ്റ്റിനൊരു കമെന്റ്-

നളിനി ജമീലയുടെ ആത്മകഥ വായിക്കാന്‍ പ്രചോതനമായത് മാതൃഭൂമിയില്‍ അതിനെ കുറിച്ചുള്ള തുടര്‍ ചര്‍ച്ചകളായിരുന്നു. അടുത്തൊന്നും മാതൃഭൂമി അത്ര കൂടുതല്‍ സ്ഥലം ഒരു പുസ്തകത്തിന്നും കൊടുത്തിരുന്നില്ല. അതിനാല്‍ വായന ഒരനിവാര്യമാക്കി. പക്ഷേ ഒരു നാലാംകിടക്കപ്പുറം ഒന്നുമല്ല എന്ന് വായന മനസ്സിലാക്കിത്തരികയും ചെയ്തു.

ഇപ്പോള്‍ ചിത്രകാരന്‍ നാലുമാസങ്ങള്‍ക്കു മുമ്പിട്ട പോസ്റ്റാണെങ്കിലും എന്റെ ഒരു നിരീക്ഷണത്തിനും പ്രസക്തിയുണ്ടെന്ന് തോന്നുന്നതിനാല്‍ കുറിക്കുന്നെന്നു മാത്രം. ഇത് ആ പുസ്തകത്തെ കുറിച്ചുള്ള ഒരു നിരൂപനമൊന്നുമല്ല. കാരണം ഏകദേശം രണ്ട് വര്‍ഷങ്ങള്‍ക്കു മുമ്പ് വായിച്ച ഒരു പുസ്തകത്തെ ഓര്‍മയില്‍ നിന്നും നിരൂപണം ചെയ്യാനുള്ള കഴിവൊന്നുമെനിക്കില്ല. എന്നാലും അല്പം ചൂടപ്പമായതിനാല്‍ മുഴുവനുമങ്ങിനെ മറന്നിട്ടുമില്ല. ഇത് ആ പോസ്റ്റിനോടുള്ള എന്റെ ഒരു കമെന്റ് എന്ന രീതിയില്‍ മാത്രമേ കാണേണ്ടതുള്ളൂ.

പക്ഷേ, അത് ഇനി എത്രകാലം ? കാലം മാറുകയാണ്. ഇതുവരെ ഉദയാസ്തമനങ്ങള്‍ പോലും നിയന്ത്രിച്ച് , നമ്മുടെ താല്‍പ്പര്യങ്ങളുടെ കോട്ടകളായി നിന്ന പാരംബര്യത്തിന്റെ പായല്‍ പിടിച്ച ചുവരുകള്‍ക്കുനേരെ കാലത്തിന്റെ തിരമാലകള്‍ അടിച്ചുയരുംബോള്‍ കണ്ണടടച്ച് ഇരുട്ടാക്കാനാകില്ല.

എന്ന് ചിത്രകാരന്‍ പറയുമ്പോള്‍ എല്ലാ പൈതൃകങ്ങളും വലിച്ചെറിയാനുള്ളതാണെന്ന് കരുതുന്നത് തന്നെ വലിയ തെറ്റ്. എറിയേണ്ടവയേ എറിയാവൂ. ചിലതെല്ലാം കൃഷ്ണമണിപോലെ കാത്ത് സൂക്ഷിക്കേണ്ടവയാണ്. സംസ്കാരങ്ങള്‍ രൂപപ്പെടുന്നത് തന്നെ കുറേ കാലങ്ങളുടെ ബാക്കിപത്രങ്ങളായാണ്. അവ തല്ലിക്കെടുത്തിയവര്‍ ഇപ്പോള്‍ ഖേദിക്കുകയാണ്.
ക്ലിന്റണ്‍ തന്റെ തിരഞ്ഞെടുപ്പിന് നല്‍കിയ പ്രകടനപത്രികയിലെ ഒരു വാഗ്ദാനം കുടുംബസംവിധാനം തിരികെ കൊണ്ടുവരും എന്നതായിരുന്നു. കണ്ണുള്ളവന് കണ്ണിന്റെ വിലയറിയില്ല എന്ന് പറയുന്നത് പോലെ നാം നിലനിര്‍ത്തുന്ന ഈ കുടുംബമെന്ന ചട്ടക്കൂടിന്റെ വില വളരെ വലുതാണ്.

അതിനാലാണ് നമുക്ക് നമ്മുടെ പെണ്മക്കളെ കുറിച്ച് വേവലാതി തോന്നുന്നത്. നളിനി തന്റെ ആത്മകഥയില്‍ വേശ്യാവൃത്തിയുടെ മഹനീയത പറയുന്നതിന്നിടയില്‍ അറിയാതെ പറയുന്ന ചില സത്യങ്ങളുണ്ട്. നളിനി ജമീലയാവുന്ന കാരണമായ ഷാഹുല്‍ തന്റെ മകളെ കൈവച്ചില്ല എന്നത് വലിയൊരാശ്വാസമായാണ് അവതരിപ്പിക്കുന്നത്, ഇന്നത്തെ അവസ്ഥയിലായിരുന്നില്ല അവളന്ന്, അങ്ങിനെ സംഭവച്ചിരുന്നെങ്കില്‍ നിസ്സഹയതയോടെ നോക്കിനില്‍ക്കേണ്ട സമയമായിരുന്നു.

പിന്നെ തന്റെ മകളെ ഒരാള്‍ മാന്യമായി വിവാഹം ചെയ്തുവെന്ന്. ഒരു വേശ്യയുടെ മകള്‍ക്ക് നല്ലൊരു വിവാഹബന്ധം കിട്ടാതിരിക്കില്ല എന്ന് സൂചിപ്പിക്കാനാണെഴുതിയതെങ്കിലും എന്തുകൊണ്ട് തന്റെ മകളെ മാന്യമാണെന്ന് എല്ലാവരോടും ഉത്ഭോദിപ്പിക്കുന്ന തന്റെ തൊഴിലിലേക്കിറക്കിയില്ല എന്ന ചോദ്യം ബാക്കിയുണ്ട്.

സമൂഹത്തില്‍ വേശ്യാവൃത്തിയിലേര്‍പ്പെടേണ്ടി വരുന്ന പല സാഹചര്യങ്ങളും നിലനില്‍ക്കുന്നുണ്ട്. അതിനാല്‍ തന്നെ അതിലേര്‍പ്പെടുന്നവരെ ഒറ്റവാക്കില്‍ കുറ്റപ്പെടുത്താന്‍ ഞാന്‍ തയ്യാറല്ല. പക്ഷേ ഇതൊരു മഹത്തായ ധര്‍മമാണെന്ന വാദത്തെ അംഗീകരിക്കാന്‍ കഴിയില്ല. പലരും ഇതിലേക്കെത്തി ചേരുന്നത് പല ചതിക്കുഴികളിലൂടെയുമാണ്. ഈ ലിങ്കിലൂടെ ഒന്നു പോയി നോക്കുക. നളിനിപോലും ആദ്യം തിരഞ്ഞെടുക്കുന്നത് ദാരിദ്ര്യമെന്നതിനാലാണെന്നാണ് പറയുന്നത്.അതിന്റെ ശരി അവിടെ നില്‍ക്കട്ടെ.

ഇതില്‍ നളിനി ജമീല ആവശ്യപ്പെടുന്നത് കുടുംബമെന്ന ചട്ടയിലൊതുങ്ങുന്ന സ്ത്രീ അടിമയാണെന്നും അതിനാല്‍ ശരിയായ സ്വാതന്ത്ര്യത്തിനു ഈ ചട്ടക്കൂട്ടില്‍ നിന്നും പുറത്തു വരണമെന്നുമാണ്. തന്റെ ഒരു കൂട്ടുകാരി അവളുടെ വീട്ടിലെ മൂന്നംഗങ്ങളെ ഇതിലേക്കാര്‍കഷിപ്പിച്ചതിനെ വളരെ നന്നായി പ്രശംസിക്കുന്നുമുണ്ട്.

വേശ്യകളുടെ തൊഴില്‍ പ്രശ്നങ്ങള്‍ക്കോ, അവകാശങ്ങള്‍ക്കോ അല്ല, സമൂഹത്തിന്റെ ജീര്‍ണ്ണതക്കും,കാപട്യത്തിനുമാണ് അവരുടെ ആത്മകഥ മരുന്നാകാന്‍ പോകുന്നത്. ഇതാണ് നളിനി ജമീലയെ മഹത്വപ്പെടുത്തുന്ന ഘടകവും. എല്ലാ മനുഷ്യരും മനുഷ്യരായി തിരിച്ചറിയപ്പെടുംബോള്‍
വേശ്യകള്‍ക്കു മാത്രമായി സങ്കുചിത വര്‍ഗ്ഗ സംരക്ഷണത്തിന്റെ പ്രശ്നമുദിക്കുന്നില്ലല്ലോ.

എല്ലാവരേയും മനുഷ്യരായിക്കാണണമെന്ന പ്രസ്ഥാവന ഒറ്റനോട്ടത്തില്‍ അപകടകാരിയല്ല. എന്നാല്‍ അതില്‍ പതിയിരിക്കുന്ന ഒരപകടമുണ്ട്. ഇത് ഒരു കൊലപാതകിക്കും ബലാത്സംഗവീരനും അവകാശപ്പെടാവുന്നതാണ്.ഇരയേയും വേട്ടക്കാരനേയും ഒരുപോലെ കാണുന്നത് മനുഷ്യത്വ വിരുദ്ധമാണ്.മനുഷ്യന്റെ അടിസ്ഥാനം തന്നെ അവനില്‍ മാലാഖയും പൈശാചികതയും സമ്മേളിച്ചിരിക്കുന്നു എന്നതാണ്. അതിനാല്‍ ചില മനുഷ്യചെയ്തികളെ നാം അംഗീകരിക്കുകയും ചിലവയെ നിരാകരിക്കുകയും ചെയ്യേണ്ടതുണ്ട്. അതില്‍ ഏതിനെ അവന്‍ സ്വാംശീകരിക്കുന്നു എന്നതാണ് അവനെ രൂപപ്പെടുത്തുന്നത്.

വേശ്യാവൃത്തി എന്നത് ഒരു സാമൂഹിക ജീര്‍ണ്ണതയാണ്. അത് കുടുമ്പം എന്ന സംവിധാനത്തെയാണ് അക്രമിക്കുന്നത്. കുടുമ്പം സ്വാതന്ത്ര്യത്തിന്ന് എതിരെന്ന് ഒറ്റ നോട്ടത്തില്‍ തോന്നുമെങ്കിലും സാമൂഹിക സുരക്ഷിതത്തിന്റെ അടിവേരാണ്. സുരക്ഷിതത്വത്തിന്റെയും സ്വാതന്ത്യത്തിന്റെയും ഇടയില്‍ ഒരു സംതുലിതാവസ്ഥയുണ്ട്. അത് ഭേദിക്കുന്നത് ഗുണകരമാവില്ല.

ഇനി വേശ്യാവൃത്തി ഒരു തൊഴില്‍ എന്ന രീതിയില്‍ അംഗീകരിക്കുകയാണെങ്കില്‍ എന്തെല്ലാം തൊഴിലിന്റെ നിര്‍‌വചനത്തില്‍ കൊണ്ടുവരേണ്ടി വരും. വേശ്യാലയം തൊഴില്‍ ഫാക്ടറി ആകും. ഉടമ സംരംഭകന്‍, പിമ്പ് സെയിത്സ് എക്സികുടീവ്, വളച്ചും ചതിച്ചും കൊണ്ടുവരുന്നവന്‍ റിക്രൂട്ടിങ്ങ് ഏജന്റ്- അപ്പോള്‍ സര്‍ക്കാറിന് തൊഴിലില്ലായ്മയുടെ പ്രശ്നവും പരിഹരിക്കപ്പെടും.

കന്യകാത്വം സംരക്ഷിക്കേണ്ടത് ധാര്‍മികതയുടെ പേരിലല്ല, ലേലത്തിനു നല്ലൊരു മുതല്‍ക്കൂട്ടാവുന്ന വര്‍ത്തമാന മുതലാളിത്തത്തില്‍ നിന്നും ഇങ്ങിനെ ഒന്നുമായില്ലങ്കിലേ അത്ഭുതപ്പെടാനുള്ളൂ.

നമ്മുടെ പ്രാര്‍ത്ഥനാമുറികളില്‍ ഇരുന്ന് രാമായണത്തിനും, മഹാഭാരതത്തിനും, ഖുറാനും,ബൈബിളിനും പകരം
വായിക്കപ്പെടേണ്ട സത്യത്തിന്റെ (ദൈവത്തിന്റെ) കയ്യൊപ്പുള്ള പുസ്തകമാണ് “ഞാന്‍ ലൈംഗീക തൊഴിലാളി” എന്ന നളിനി ജമീലയുടെ ആത്മകഥ. സമൂഹത്തിന്റെ മൂല്യബോധത്തെ പരിഷ്ക്കരിക്കാന്‍ ശേഷിയുള്ള പുസ്തകം. സീതായണം എന്നും വിളിക്കാം
.

കൊള്ളാം കുഞ്ഞേ നിന്നിഷ്ടം- പക്ഷേ-

മുസ്ലിങ്ങള്‍ ഖുര്‍‌ആന്‍ തന്റെ മക്കള്‍ക്ക് മാര്‍ഗ്ഗദര്‍ശകമായി കരുതുന്നു. മഹാഭാരതത്തിലെ പാഠങ്ങള്‍ പകര്‍ത്താന്‍ തന്റെ കുടുംബത്തോട് ഹിന്ദു പറയുന്നു. ബൈബിളനുസരിച്ച് ജീവിക്കണമെന്ന് ക്രിസ്ത്യാനികളും. അപ്പോള്‍ ഇതാണ് സ്വാതന്ത്ര്യത്തിന്റെ ശരിയായ മാര്‍ഗ്ഗമെന്നും അതനുസരിച്ച് ജീവിക്കണമെന്നും പോസ്റ്റിട്ടവനും കമെന്റില്‍ ജയ്ഹോ വിളിച്ചവരും തന്റെ പെങ്ങന്മാരെയും പെണ്‍കുട്ടികളെയും ഈ മഹത്തായ സ്വാതന്ത്ര്യത്തിന്റെ മാര്‍ഗ്ഗം തിരഞ്ഞെടുക്കാന്‍ ഉപദേശിക്കില്ല എന്നു തന്നെയാണെന്റെ വിശ്വാസം.

അപ്പോ പിന്നെ മറ്റുള്ള പെണ്ണുങ്ങളൊക്കെ ഇങ്ങിനെയൊക്കെ ആയാല്‍ പോസ്റ്റിടാനും മറ്റുചിലതിടാനും നല്ല ചേല്-

2009 ജൂൺ 29, തിങ്കളാഴ്‌ച

പ്രവാസ സാഹിത്യത്തിന്റെ കാണാപ്പുറങ്ങള്‍

ബഷീര്‍ അനുസ്മരണത്തിലെ ഒരു പ്രധാനചര്‍ച്ച പ്രവാസസാഹിത്യത്തെ കുറിച്ചായിരുന്നു. എങ്ങും തൊടാതെ നീളുന്ന ചര്‍ച്ച ബോറഡിപ്പിച്ചപ്പോള്‍ പുറത്തുപോയി കൂട്ടുകാര്ന്നെെ കാണാനും പോട്ടമ്പിടിക്കാനും ഉപകരിപ്പിച്ചു. (വിശാലന്റെ പോസ്റ്റ് കണ്ടിരിക്കുമല്ലോ). അപ്പോള്‍ തോന്നിയ ചില ചിന്തകളാണീ പോസ്റ്റ്.

എന്താണ് പ്രവാസസാഹിത്യം? എന്തുകൊണ്ട് പ്രവാസസാഹിത്യമെന്ന ഒരു വസ്തു രൂപപ്പെടുന്നില്ല?

പ്രവാസജീവിതത്തെ കുറിക്കുന്ന രചനകള്‍ എന്നതോ അതല്ല പ്രവാസികള്‍ രചിക്കുന്നവ എന്നതോ ഏതാണ് പ്രവാസസാഹിത്യമെന്നത് നിര്‍വചിക്കപ്പെട്ടിട്ടില്ല.പ്രവാസം എല്ലാ അര്‍ത്ഥത്തിലും സ്വാധീനം ചെലുത്തുന്ന മലയാളത്തില്‍ എന്തുകൊണ്ട് അത് സര്‍ഗ്ഗാത്മകതയില്‍ സ്വാധീനം ചെലുത്തുന്നില്ല എന്ന ചോദ്യം പ്രസക്തമാണ്.

അതിന്നപ്പുറമുള്ള ഒരു വിഭജനം തന്നെ അപ്രസക്തമാണെന്നാണ് എന്റെ നിരീക്ഷണം. ഇപ്പോള്‍ തന്നെ പെണ്ണെഴുത്തും ദളിത് സാഹിത്യവും ഉണ്ട്. ഇനി മുസ്ലിം സാഹിത്യം, ഹിന്ദു സാഹിത്യം, അച്ചായന്‍ സാഹിത്യം, കോണ്‍‌ഗ്രസ്സ് സാഹിത്യം, കേരളാ കോണ്‍‌ഗ്രസ്സ് സാഹിത്യം, ലീഗ് സാഹിത്യം, തിരുവതാംകൂര്‍ സാഹിത്യം, മലബാര്‍ സാഹിത്യം ഇങ്ങിനെ തരം തിരിച്ചുണ്ടാക്കി സംവരണമുണ്ടാക്കി ചിലരുടെ പേരുകള്‍ അച്ചടിപ്പിക്കാമെങ്കിലും വായിക്കുന്നവന്റെ അവകാശമെന്നതിനെ പ്രഹരിക്കുന്നത് കുറച്ചൊന്നുമാവില്ല.

ദുബായിലെ അനുസ്മരണത്തില്‍ മൂന്ന് പുസ്തകങ്ങള്‍ പ്രകാശനം ചെയ്തിരുന്നു, ഏറ്റു വാങ്ങിയ പെണ്‍ സാഹിത്യം ചോദിച്ചത് ഇതില്‍ പെണ്ണെവിടെ എന്നായിരുന്നു. അച്ചടിക്കാന്‍ മാത്രം പെണ്ണെഴുതിയോ എന്നൊന്നും ആരും തിരിച്ച് ചോദിക്കില്ലല്ലോ? 33% സാഹിത്യത്തിലും വേണമെന്നും ഭാവിയില്‍ വാദിക്കാന്‍ സാധ്യത ഇല്ലായ്കയില്ല.

പ്രവാസ ജീവിതം എന്തുകൊണ്ട് സര്‍ഗ്ഗാത്മകമാവുന്നില്ല? പ്രധാന ചോദ്യമതാണെന്നു തോന്നുന്നു. എനിക്കുള്ളത് മൂന്ന് ഉത്തരങ്ങളാണ്.

ഒന്നാമതായി അനുഭവങ്ങള്‍ മാത്രം ഒരാളെ എഴുത്തുകാരനാക്കുന്നില്ല എന്നതാണ്. എഴുത്തുകാരനാക്കുന്നത് ഒരാളിലെ നൈസര്‍ഗ്ഗികതയാണ്. അത് കുറച്ചെല്ലാം രൂപപ്പെടുത്താമെങ്കിലും അടിസ്ഥാനമായി ജന്മവാസനയാണ്. ബഷീറിനെ പോലെ കുറെ അനുഭവങ്ങളുള്ള പലരുമുണ്ടായിരുന്നിരിക്കാം, പക്ഷെ ബഷീറിന്നനുഭവിക്കാന്‍ കഴിഞ്ഞപ്പോള്‍ മാത്രമാണ് അതൊരു സൃഷ്ടിയായി പുനസൃഷ്ടിക്കപ്പെടുന്നത്. മാധവിക്കുട്ടി പറയുന്നുണ്ട് എനിക്കധികം അറിവില്ല എന്ന്, ഒരു പക്ഷെ അത് വായനക്കാരുടെ ഭാഗ്യമായിരിക്കാം. അധികമറിഞ്ഞാല്‍ മര്‍മമറിയുന്ന നമ്പൂരി പശുവിനെ തല്ലാന്‍ നോക്കിയത് പോലെ ആയിപ്പോവും. മര്‍മമില്ലാത്ത ഒരു സ്ഥലവും തല്ലാന്‍ കിട്ടിയെന്ന് വരില്ല.

ഇവിടെ ഒരുപാടനുഭവങ്ങളുമായി ഒരുപാടാളുകളുണ്ട്, പക്ഷേ അവരില്‍ നൈസര്‍ഗ്ഗികതയില്ലെങ്കില്‍ എത്രയനുഭവങ്ങളും ഉത്പാദനക്ഷമമാവില്ല.

രണ്ടാമതായി അനുഭവങ്ങളും നൈസര്‍ഗ്ഗികതയുമൊത്തു ചേര്‍ന്നാലും ഞാനിതെഴുതും എന്നൊരാള്‍ക്കും വാശിപിടിക്കാന്‍ കഴിയില്ല. ബഷീര്‍ മതിലുകളെഴുതുന്നത് ജയിലനുഭവം വിവരിക്കാമെന്നു കരുതിയിട്ടല്ല. മറിച്ച് സ്വാതന്ത്ര്യമനുഭവിക്കുന്ന ഒരു സമൂഹത്തോട് അതിന്നു വേണ്ടി ത്യാഗം ചെയ്ത ഒരാളുടെ ഞാനെന്തിനു സ്വതന്ത്രനാവണമെന്ന വലിയ ചോദ്യം ചോദിക്കാനാണ്. ആ ചോദ്യമലട്ടിയില്ലായിരുന്നുവെങ്കില്‍ മതിലുകള്‍ രൂപപ്പെടില്ലായിരുന്നു. അത് കൊണ്ടാണ് മതിലുകള്‍ മതിലുകളായി മാറുന്നത്. ഇന്ന് എഴുത്ത് നേരിടുന്ന വലിയൊരു പ്രതിസന്ധിയുമതാണെന്ന് തോന്നുന്നു. പെണ്ണ് പെണ്ണെഴുത്തിനു മാത്രം വിഷയം തേടി അലയുന്നു, ദളിതനും. ഇപ്പോള്‍ പ്രവാസിയും അങ്ങിനെയാവട്ടെ എന്നു നാം തീരുമാനിക്കുന്നു.

തന്റെ പ്രവാസം ഒരു നിമിഷത്തിന്റെ പ്രചോദനമായി കടന്നു വരാത്തൊരു സമയത്തോളം എഴുത്തിന്റെ പ്രവാസ സ്വഭാവം ഒരു സ്വയംഭോഗമാവുകയേ ഉള്ളൂ. രതിയെന്നു വിളിക്കാമെങ്കിലും.

ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് സൂചിപ്പിക്കുകയുണ്ടായി, അദ്ദേഹം അനിയനെ കണ്ടു മുട്ടുന്നതിനെ കുറിച്ച്. ദുബായിയില്‍ തന്നെ നിര്‍മാണതൊഴിലാളിയായ അദ്ദേഹം കഠിന ചൂടിലെ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുമ്പോള്‍ ഇടക്കു ജേഷ്ടനെ വിളിക്കും, സ്നേഹിതരുടെ വണ്ടിയുമൊപ്പിച്ച് ഡോക്റ്ററെ കാണിക്കാന്‍ ചെല്ലുമ്പോള്‍ ആദ്യം ചെയ്യുന്നത് അഞ്ച് നിമിഷത്തോളം പരസ്പരം നോക്കി നിന്ന് കരയുകയായിരിക്കുമെന്ന്. നല്ല ഒരു കഥാതന്തുവാണല്ലോ. എന്നിട്ടും അത് പോലും നല്ല ക്രാഫ്റ്റുള്ള ഷിഹാബുദ്ദീനു പോലും പകര്‍ത്താന്‍ കഴിയാത്തെതെന്തേ?

അത് പകര്‍ത്താനുള്ള ഒരു സന്ദര്‍ഭം ഒരു വലിയ അലട്ടല്‍ മനസ്സ് രൂപം നല്‍കുന്നതില്‍ പരാജയപ്പെടുന്നു. അതിനുള്ള പല കാരണങ്ങളുണ്ടാവാം.

അതിലെ പ്രധാനമായതില്‍ ഒന്ന് എനിക്കു തോന്നുന്നത് കേരളീയന്റെ ഉപഭോഗ തൃഷ്ണയാണെന്നതാണ്.

മറ്റേതൊരു വിഭാഗക്കാരെക്കാളും നമ്മെ സ്വീകാര്യരാക്കുന്നത് നമ്മുടെ സ്വാംശീകരിക്കുവാനുള്ള കഴിവോ അല്ലെങ്കില്‍ കഴിവുകേടോ ആണ്. അറബിയെ പോലെ അറബി സംസാരിക്കാനും ഇംഗ്ലീഷുകാരെക്കാള്‍ നന്നായി ഇംഗ്ലീഷ് സംസാരിക്കാനും പെരുമാറാനും നമുക്കറിയാമെന്നതില്‍ നാമഭിമാനം കൊള്ളുന്നു. ഇത് സാഹിത്യ ചരിത്രത്തിലുമുണ്ട്. നോവല്‍ സാഹിത്യമെല്ലാം ആദ്യം തന്നെ മലയാള ഭാഷയെ സമ്പുഷ്ടമാക്കുന്നത് അതിന്റെ ഭാഗമായാണ്. മാത്രമല്ല ആധുനികത യൂറോപ്പിയന്‍ സാഹിത്യകാലഘട്ടത്തോടൊപ്പം തന്നെ നമ്മുടെ ചര്‍ച്ചകളിലും വരുന്നുണ്ട്. കാക്കനാടനുമെല്ലാം എക്സ്റ്റെന്‍ഷനിസം അതേ കാലയളവില്‍ തന്നെ നമുക്കും അനുഭവേദ്യമാക്കി തന്നിരുന്നു.

ഇതും പ്രവാസസാഹത്യവുമായുള്ള ബന്ധമെന്തെന്നു ചോദിച്ചാല്‍ പലര്‍ക്കും പ്രവാസം ഒരു നൊമ്പരമാവുന്നില്ല എന്നത് കൂടിയാണ്. നാം പലപ്പോഴും പ്രവാസത്തെ സ്വീകരിക്കുകയാണ് ചെയ്യുന്നത്. നമ്മുടെ ഉപഭോഗമോഹങ്ങള്‍ക്ക് നല്‍കുന്ന ഒരു വിലയായാണ് പ്രവാസത്തെ സ്വീകരിക്കുന്നത്. അത്യാവശ്യമായാലും നമുക്ക് തിരിച്ച് പോകുവാന്‍ കഴിയാത്തതും അതിന്റെ ഭാഗമാണ്. തിരിച്ച് പോക്ക് നമ്മെ പേടിപ്പെടുത്തുന്നത് നമ്മുടെ ആവശ്യങ്ങളുടെ പൂര്‍ത്തീകരണം മാത്രമല്ല, ഉപഭോഗതയുടെ ആധിക്യവും കൂടിയാണ്. പ്രവാസജീവിതത്തിന്റെ കഷ്ടതെയേക്കാള്‍ ഇതവസാനിക്കുമ്പോള്‍ അനുഭവിക്കേണ്ടി വരുന്ന ബുദ്ധിമുട്ടുകള്‍ വ്യാകുലപ്പെടുത്തുന്ന ഒരു സമൂഹം പ്രവാസത്തെ എങ്ങിനെ ഒരു നൊമ്പരമായി കൊണ്ടു നടക്കും.

ഒരു സര്‍ഗ്ഗവാസനയും ഒരടിച്ചേല്‍പ്പിക്കലാവരുത്, എന്നാല്‍ ചില സംഭവങ്ങള്‍ ചിലവയെ നൈമനുഷികമെന്നോണം സൃഷ്ടിച്ചേക്കാം. എന്‍.എസ് മാധവന്റെ വന്മരങ്ങള്‍ കടപുഴകുമ്പോളും തിരുത്തുമെല്ലാം അത്തരത്തിലുള്ളവയാണ്. എന്നാല്‍ മൂക്കാത്ത മാങ്ങയെ കാര്‍ബണിട്ടു പഴുപ്പിക്കുമ്പോളുള്ള ഒരസ്വാദ് പ്രവാസ ലേബല്‍ നല്‍കുമെന്നതിന്നപ്പുറം അത് സാഹിത്യലോകത്തിന് ഒരു സംഭാവനയും നല്‍കില്ല.ചിലരുടെ പേര് ചുളുവില്‍ അച്ചടിക്കുമെന്നല്ലാതെ.

പ്രവാസസാഹിത്യം രൂപപ്പെടാന്‍ പ്രവാസിയാവണമെന്നുമില്ല. അമേരിക്കന്‍ ഇന്ത്യക്കാരുടെ ജീവിതത്തെ എം.ടി.യുടെ ഷെര്‍ലക്ക് പോലെ നന്നായി ആരാണ് പകര്‍ത്തിയിട്ടുള്ളത്. ഒ.വി. വിജയനും മുകുന്ദനും സക്കരിയയുമെല്ലാം കാലങ്ങളൊളം പ്രവാസമനുഭവിച്ചിട്ടും നമുക്ക് കിട്ടിയത് കേരളത്തെ കുറിച്ചുള്ള നല്ല സൃഷ്ടികളായിരുന്നുവല്ലോ.


2009 ജൂൺ 9, ചൊവ്വാഴ്ച

മാധവിക്കുട്ടിയും വിവാദങ്ങളും-5

മലയാളം ബ്ലോഗ് അതിന്റെ ശൈശവാവസ്ഥ പിന്നിട്ടിട്ടില്ല, മറ്റു മാധ്യമങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ പരിമിതമായ വായനക്കാരെ ഇപ്പോഴും ആയിട്ടുള്ളൂ. അതിന്നിടയിലാണ് ഒരു കവിതാപ്രശ്നം ഉടലെടുക്കുന്നത്. കവിത മുറിച്ചെഴുതാമെന്നും പാടില്ലെന്നും. പ്രശ്നം ചിലരെ രണ്ട് ചേരിയിലാക്കി. അവരവരുടെ വീക്ഷണങ്ങള്‍ കുറച്ചു വാഗ്വാദങ്ങളിലേക്കു വരെ നീങ്ങി, ചിലര്‍ കുറച്ച് തീവൃമായി - തെറി, അജ്ഞാത ഫോണ്‍ ഭീഷണി......

ആര്‍ക്കും എന്തുമെഴുതുവാന്‍ സ്വാതന്ത്ര്യമുള്ള ഒരു സംവിധാനം. അതെപോല്‍ എന്തു വായിക്കണമെന്നു തീരുമാനിക്കാനും. ഇഷ്ടമില്ലെങ്കില്‍ ആരും വന്ന് ഇതെന്തേ വായിച്ചില്ല എന്നു ചോദിച്ചു തല്ലില്ല. എന്നിട്ടും അത് ചിലര്‍ക്കെങ്കിലും ഉറക്കമില്ലാത്ത ദിവസങ്ങള്‍ സമ്മാനിച്ചു.

മതങ്ങള്‍ സംഘര്‍ഷം വളര്‍ത്തുന്നു എന്ന് പറയുന്നവര്‍ കണക്കിലെടുക്കാത്ത ഒരു വസ്തുതയാണിത്. മതമില്ലെങ്കില്‍ സംഘര്‍ഷമുണ്ടാക്കാന്‍ മറ്റൊന്നുണ്ടാവും.

ഇവിടെ മുറിച്ച കവിതകളെഴുതുന്നവരും അവരെ അനുകൂലിക്കുന്നവരും തമ്മിലൊരു മാനസിക ഐക്യം രൂപപ്പെട്ടിരുന്നു, തിരിച്ചും.

ചിന്തയുടെ മറ്റൊരു രൂപമാണത്, താത്പര്യങ്ങളുടെ വികാരങ്ങള്‍ സംഘമാവുക എന്നത്. ഇത് പല കാരണങ്ങളാലുമാവാം.

ചൈനയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തിലെ ഒരു കുഗ്രാമത്തിലെ പ്രവൃത്തകനെ ഉത്തേജിപ്പിക്കുന്നത് അങ്ങിനെയാണ്. അല്ലാതെ അയാള്‍ക്കവിടെ നിന്നു ചിലവിന്നയച്ചു കിട്ടും എന്ന്‍ കരുതിയിട്ടല്ല.

ഇത് ഒരാളില്‍ ഒന്നില്‍ മാത്രം നില്‍ക്കുന്ന ഒരു സ്ഥായീ ഭാവത്തിലാവില്ല. ഇതേ ആള്‍ തന്നെ ഏഷ്യാഡില്‍ ചൈനക്കെതിരെ ഇന്ത്യന്‍ ടീമിനു വേണ്ടി കയ്യടിക്കും. അവിടെ അപ്പോള്‍ വിശ്വാസാദര്‍ശത്തേക്കാള്‍ ദേശീയതയാണ് മുന്‍പിട്ടു നില്‍ക്കുന്നത് എന്നു മാത്രം.

എ.ആര്‍ റഹ്‌മാനു ഓസ്കാര്‍ കിട്ടിയത് കൊണ്ട് ആര്‍ക്കും പത്തു പൈസയുടെ ഗുണമൊന്നുമുണ്ടായിട്ടില്ലല്ലൊ? എന്നിട്ടും നമ്മുടെ ഹൃദയം തുളുമ്പിയതെന്ത് കൊണ്ട്? അതിനേക്കാള്‍ മനസ്സൊന്നു പിടച്ചില്ലെ കേരളീയനായ റസൂല്‍ പൂക്കുട്ടി സ്റ്റേജില്‍ കയറിയപ്പോള്‍. റസൂല്‍ പൂക്കുട്ടിയുടെ നാട്ടുകാരനാണൊ, എന്നാല്‍ ഒരു പ്രമോഷന്‍ കിടക്കട്ടെ എന്നറബി വന്നു പറയുമെന്ന് കരുതിട്ടൊന്നുമല്ലല്ലോ?

മാധവികുട്ടി സുരയ്യയായപ്പോള്‍ ഒരു മുസ്ലിം എന്ന നിലക്ക് എനിക്കൊരു സന്തോഷവുണ്ടായില്ല എന്ന് പറയുന്നത് വലിയ ഒരു കളവായിരിക്കും.

ഞാന്‍ മുമ്പ് സൂചിപ്പിച്ച അനുകൂലാശയങ്ങളുടെ മാനസിക‌ ഐക്യമുണ്ടല്ലോ അത് എത്രത്തോളം വേരുകള്‍ ആഴത്തിലാണൊ (deep routed) അത്രത്തോളം ശക്തവുമായിരിക്കും. തലമുറകള്‍ കൈമാറിവരുന്ന ദേശീയതയും മതവിശ്വാസങ്ങളും ജാതീയതയൊന്നും അത്ര പെട്ടെന്നു പറിച്ചെറിയാന്‍ കഴിയാത്തത് അത് കൊണ്ടാണ്.

1999-ലാണ് മാധവിക്കുട്ടി ഇസ്ലാം സ്വീകരിക്കുന്നത്. അതെ കാലത്തു തന്നെയാണ് സൌദിഅറേബ്യയിലെ ഇറ്റാലിയന്‍ അംബാസ്സിഡറും മുസ്ലിമാവുന്നത്.

സാമുവല്‍ പി ഹാംഗിഗ്ട്ടന്റെ The Clash of Civilizations എന്ന പുസ്തകം പാശ്ചാത്യ ലോകത്തിന് ഇസ്ലാം എന്ന പുതിയ ശത്രുവിനെ ചൂണ്ടിക്കാണിച്ച് കൊടുത്ത ഒരു കാലത്തായിരുന്നു ഈ മതം മാറ്റങ്ങള്‍. ലോകമാധ്യമങ്ങള്‍ മുസ്ലിം ലോകത്തെ സംഘടിതമായി അക്രമിക്കുന്ന ഒരവസ്ഥ. ആടിനെ പട്ടിയാക്കി, പട്ടിയെ പേപ്പട്ടിയാക്കി കൊല്ലാന്‍ ശ്രമിക്കുമ്പോള്‍. എല്ലാ മുസ്ലിങ്ങളിലും ഒരക്ഷിതാവസ്ഥ മാനസികമായി വളര്‍ത്തിയെടുക്കാന്‍ കൊണ്ടുപിടിച്ചു ശ്രമിക്കുകയായിരുന്നു.

ഒരു സമൂഹത്തെ തളര്‍ത്തുവാന്‍ ഏറ്റവും എളുപ്പമുള്ള വഴി മാനസികമായി അവരെ അക്രമിക്കുക എന്നതാണ്. മാധ്യമങ്ങള്‍
ഇസ്ലാം= തീവൃവാദം = ഭീകരവാദം = മൌലികവാദം
എന്ന സൂത്രവാക്യം അടിച്ചേല്‍പ്പിച്ചു മുസ്ലിമെന്നാല്‍ തീവൃവാദിയായ ഭീകരവാദിയായ മൌലികവാദി എന്നു ചിത്രം വരക്കുന്നതിന്നിടയില്‍, ലോകപ്രശസ്തയായ, സ്വാതന്ത്ര്യവാദിയെന്നവര്‍ തന്നെ മുദ്രണം നല്‍കിയ ഒരെഴുത്തുകാരിയും ഒരു പാശ്ചാത്യ നയതന്ത്രഞ്ജനും ഭീകരവാദ - തീവൃവാദ -മൌലികവാദത്തിലേക്കു കടന്നു വരുന്നത്.

ഇതെല്ലാ അരോപണങ്ങളുടെയും മുനയൊടിക്കപ്പെട്ടു. ഇപ്പ്രതിഭാസത്തിനെന്ത് മറുപടി നല്‍കുമെന്നവര്‍ക്ക് ഉത്തരം മുട്ടി. മുസ്ലിങ്ങളില്‍ ഇതൊരാത്മവിശ്വാസവും ആത്മാഭിമാനവും നല്‍കി.

മാധവികുട്ടിയെ നാണപ്പനിലൂടെ വായിച്ച എനിക്കപ്പോഴും സംശയം ബാക്കിയായിരുന്നു. ഒരാവേശത്തില്‍ വരുന്നതെല്ലാം ആവേശമവസാനിക്കുമ്പോള്‍ മടുത്തു പോകും, സ്വപ്ന ജീവിയായ ആമിയെപ്പോലെയുള്ളവര്‍ക്കു പ്രത്യേകിച്ചും.

കുറച്ച് കൊല്ലങ്ങള്‍ക്കു ശേഷം സാറാജോസഫ് തുടങ്ങിയവരുമായുള്ള ഒരഭിമുഖത്തിലാണെന്നു തോന്നുന്നു അതിന്റെ ചില സൂചനകള്‍ കണ്ടു. ഞാന്‍ പിന്നെയും നാരായണപ്പിള്ളയെ ഓര്‍ത്തു.

പിന്നെയും കുറച്ച് ദിവസങ്ങള്‍ക്കു ശേഷമാണ് ഞാനാദ്യം സൂചിപ്പിച്ച പുനത്തിലുമായുള്ള അഭിമുഖം കാണുന്നത്. ഒരു പെരുന്നാള്‍ പരിപാടിയായാണ് ചാനലുകാര്‍ അത് കേരളത്തിനു സമര്‍പ്പിക്കുന്നത്. പെരുന്നാളിനു മമ്മൂട്ടിയുടെയും വിഷുവിന് മോഹന്‍ലാലിന്റെയും സിനിമയിടാന്‍ ചാനലുകാരെ ആരും പഠിപ്പിക്കേണ്ടതില്ലല്ലോ?

അതില്‍ പുനത്തില്‍ വളരെ വ്യക്തമായി കാര്യങ്ങള്‍ ചോദിച്ചറിയുന്നുണ്ട്. മാതൃഭൂമിയില്‍ വന്ന അഭിമുഖത്തെ കുറിച്ച ചോദ്യത്തിന് സുരയ്യ പറഞ്ഞത് അവരെന്നെ മിസ്കോട്ട് ചെയ്തു എന്നാണ്, ഞാനത് തിരുത്തുവാനും പോയില്ല എന്നും. പുനത്തില്‍ ചോദ്യത്തില്‍ പരാമര്‍ശിച്ചില്ലെങ്കിലും അവര്‍ സമദാനിയുടെ പേരു വരെ പറഞ്ഞു. പാവം സമദാനി , എന്റെ മകന്റെ പ്രായമെ ഉള്ളൂ എന്നാണവര്‍ വ്യക്തമാക്കിയത്.

ഇത്ര വിശാലമായ ഹിന്ദു മതം എന്തുകൊണ്ടുപേക്ഷിച്ചു എന്ന പുനത്തിലിന്റെ ചോദ്യത്തിന് പറഞ്ഞ മറുപടിയാണ് എന്റെ ശ്രദ്ധപിടിച്ചെടുത്തത്.

“എനിക്ക് ഹിന്ദു മതത്തെ കുറിച്ചൊന്നുമറിയില്ല. ആരും എന്നെ പഠിപ്പിച്ചിട്ടുമില്ല . പക്ഷെ ഞാന്‍ ഇസ്ലാമിനെ കുറിച്ച് പഠിച്ചിട്ടുണ്ട്. ഖത്തറിലെ യൂസഫുല്‍ ഖര്‍ളാവി എന്ന പണ്ഢിതനാണ് എനിക്കു ഇസ്ലാമിനെ കുറിച്ച് കൂടുതല്‍ പറഞ്ഞു തന്നത്. ആ വൃദ്ധനായ മഹാപണ്ഢിതന്റെ വാക്കുകള്‍ എന്റെ ഹൃദയത്തിലേക്ക് ഇസ്ലാമിനെ നിറച്ചു തരികയായിരുന്നു. “

ഞാന്‍ നാരായണപിള്ളയുടെ മൂന്നാംകണ്ണിനെ മനസ്സില്‍ നിന്നും തട്ടി മാറ്റി. ഖറളാവിയുടെ പ്രസംഗം ഞാന്‍ കേട്ടിട്ടുണ്ട്. വായിച്ചിട്ടുണ്ട്. അയാളെപ്പൊലെയുള്ള ഒരാളില്‍ നിന്നും ഇസ്ലാം പഠിച്ച ഒരാളുടെ അടിത്തറ ഇളകിയാടുന്ന ഒന്നാവില്ല. കേവലം വൈകാരികതകളിലൊതുങ്ങുന്നതാവുകയില്ല അവരിലെ വിശ്വാസം.

ഇസ്ലാം ലോകത്ത് ഏറെ വ്യാപിക്കുമെന്നും അത് സമാധാനത്തിലൂടെ ആയിരിക്കുമെന്നും അമ്മ പറഞ്ഞിരുന്നു . ഇസ്ലാമില്‍ താന്‍ സ്വതന്ത്രയായിരിക്കുമെന്നും അവര്‍ പറഞ്ഞിരുന്നു . ഈ മൂന്നു പ്രവചനങ്ങളും യാഥാര്‍ത്യമാകുന്നതെങ്ങിനെയെന്നു പാളയത്ത് കണ്ടു (വാര്‍ത്ത). എന്ന് മകന്‍ എം.ഡി.നാലപ്പാട്ട് പറയുമ്പോള്‍ കേവല വൈകാരികതയല്ല അവരുടെ മതം മാറ്റം എന്ന തിരിച്ചറിവെനിക്കുണ്ടാക്കുന്നു.

ഈ പോസ്റ്റിലുള്ളതൊന്നും (5 അദ്ധ്യായം) തന്നെ അവരുടെ സാഹിത്യജീവിതവുമായി ബന്ധപ്പെട്ടതെല്ല, എന്നിലെ മുസ്ലിമിന്ന് അവരിലെ മുസ്ലിമുമായുള്ള ആത്മബന്ധത്തില്‍ നിന്നുമുള്ളതാണ്. അങ്ങിനെ ഒന്നില്ല എന്നു പറയുന്നത് എന്നിലെ കപടതയാകും. ജൈവീകമായ ഒന്നിനെ ഞാനെന്തിനു നിഷേധിക്കണം.

അവരിലെ സാഹിത്യകാരിയെ ഞാന്‍ സ്നേഹിക്കുന്നതാകട്ടെ ഇതിന്റെ അടിസ്ഥാനത്തിലുമല്ല. അക്കിത്തത്തിന്റെ കവിതകളെനിക്കിഷ്ടമാണ്. അയാളുടെ രഷ്ട്രീയത്തെയില്ലതാനും, അതദ്ദേഹത്തിന്റെ കവിതകള്‍ സ്നേഹിക്കുന്നതിനെ എനിക്കു തടസ്സമാക്കുന്നില്ല.

അവസാനം ഇതവസാനിപ്പിക്കുമ്പോള്‍ അവരാഗ്രഹിച്ച ഒരു പ്രാര്‍ത്ഥന അവര്‍ക്കു വേണ്ടി എനിക്കു വേണ്ടി നമുക്കെല്ലാവര്‍ക്കും വേണ്ടി-

നാഥാ , ഇവര്‍ക്കു നീ പൊറുത്തു കൊടുക്കുകയും കരുണ ചെയ്യുകയും ഇവര്‍ താമസിക്കുന്ന സ്ഥലത്തെ ആദരിക്കുകയും കുഴിമാടത്തെ വിശാലമാക്കുകയും ചെയ്യേണമേ.

ശുദ്ധ ജലം കൊണ്ടും ആലിപ്പഴം കൊണ്ടും തണുത്ത വെള്ളം കൊണ്ടും ശുദ്ധിയാക്കേണമെ,

വസ്ത്രത്തെ വൃത്തിയാക്കി വെണ്മയാക്കിയെടുക്കും പ്രകാരം പാപങ്ങളില്‍ നിന്ന് മോചിപ്പിക്കുകയും ചെയ്യേണമേ,

ഇഹലോകത്തെ ഭവനത്തേക്കാള്‍ ഉത്തമമായ ഭവനവും,

കുടുമ്പത്തെക്കാള്‍ ഉത്തമമായ കുടുമ്പവും,

ഇണയേക്കാള്‍ ഉത്തമമായ ഇണയേയും,

ഇവിടുത്തെ അയല്‍‌വാസികളെക്കാള്‍ നല്ല അയല്‍വാസികളെയും നല്‍കേണമെ.

ഇവരെയും ഞങ്ങളെയും സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കുകയും ഖബറിലെ ആപത്തുകളില്‍ നിന്നും നരകശിക്ഷകളില്‍ നിന്നും കാത്തു രക്ഷിക്കുകയും സംരക്ഷണം നല്‍കുകയും ചെയ്യേണമേ..


2009 ജൂൺ 7, ഞായറാഴ്‌ച

മാധവിക്കുട്ടിയും വിവാദങ്ങളും-4

കോളെജില്‍ പിറ്റേന്നു സമരമാണെന്നറിഞ്ഞ ഒരു ദിവസം ഞങ്ങള്‍ വൈകുന്നേരം ഊട്ടിയിലേക്കു പുറപ്പെട്ടു. നിലമ്പൂരില്‍ നിന്നും വഴിക്കടവു വഴി ഊട്ടിയിലെത്താം. ഗൂഡല്ലൂര്‍ എത്തിയപ്പോള്‍ പിന്നെ ബസ്സില്ല, ഒരു റൂമെടുത്തു. രാവിലെ ബസ് സ്റ്റാന്‍‌റില്‍ എല്ലാ ബസ്സുകളും വൃത്തിയാക്കി സ്റ്റാന്റും കഴുകി ഒരു ഫോട്ടോയില്‍ തിരിയും കത്തിച്ചു ദിവസം തുടങ്ങുന്ന കാഴ്ച്ച കണ്ടു. ഏതു കേരളത്തിലിതു കാണും.

നാം നമ്മുടെ വീടടിച്ചു വൃത്തിയാക്കി റോഡിലേക്കു ചാര്‍‌ത്തും, നമ്മുടെ മനസ്സുപോലെ. ചീഞ്ഞുനാറുന്ന വേസ്റ്റുകള്‍ക്കിടയില്‍ ദുര്‍ഗന്ധം വമിക്കുന്ന നിരത്തിലൂടെ കൂടിയ ബ്രാന്‍ഡിന്റെ സ്പ്രേയുമടിച്ചു ഇസ്തിരിയിട്ടു കുട്ടപ്പനായി....

ഏകദേശം രണ്ടുകൊല്ലങ്ങള്‍ക്കു മുമ്പ് തമിഴ് നാട്ടിലെ ഈറോഡിലൊരു സ്നേഹിതനൊരു പെണ്ണന്വേഷണവുമായി പോകേണ്ടിവന്നു. തിരിച്ച് മടങ്ങുമ്പോള്‍ രാത്രി പത്തു മണി കഴിഞ്ഞിരുന്നു . അങ്ങാടിയില്‍ പെണ്ണുങ്ങള്‍ ജമന്തിപ്പൂവും ചൂടി കളിച്ചു ചിരിച്ച് നടക്കുന്നു. ചിലര്‍ സൈക്കളില്‍ വരെ.

ഞാന്‍ ഒരു മാസം മുമ്പ് പത്രത്തില്‍ വായിച്ച ഒരു വാര്‍ത്ത- നിലമ്പൂരില്‍ ട്രൈനില്‍ പിതാവുമൊന്നിച്ച് യാത്ര പോകുകയായിരുന്ന യുവതിയെ മൂന്നു പേര്‍ കൈയേറ്റം ചെയ്തു. പ്രതികരിച്ച ഒരു യാത്രക്കാരനെ അക്രമികള്‍ മര്‍ദ്ദിച്ചവശനാക്കി.

നാം രണ്ടു നേരം കുളിക്കും, ഇരുപത് തവണ കുളിച്ചാലും പോകാത്ത കറകളുമായി.

ചിലത് ചൂണ്ടിക്കാണിക്കുമ്പോള്‍ മലയാളിക്കൊരു ഗുണവുമില്ല എന്നൊന്നും അര്‍ത്ഥമാക്കേണ്ടതില്ല. മലയാളി പലപ്പോഴും മലയാളത്തെ പ്രതിനിധീകരിക്കുന്നില്ല.

ലക്ഷക്കണക്കിന് ആള്‍ക്കാര്‍ ഇതിലും ദുരിതം അനുഭവിച്ച് നാട്ടില്‍ കഴിയുന്നില്ലേ? അവര്‍ക്കൊന്നും പോകാന്‍ മറ്റിടങ്ങള്‍ ഇല്ലാത്തതിനാല്‍ അവര്‍ നാട്ടില്‍ തന്നെ ജീവിതം തള്ളിനീക്കുന്നു. എന്ന അനിലിന്റെ എഴുത്തില്‍ മറ്റു സ്ഥലങ്ങളുള്ളവരും ഇതെല്ലാം സഹിക്കണമെന്നു എന്തിനാണ് വാശിപിടിക്കുന്നത്.

അവര്‍ കേരളം വിട്ടു പോകുന്നതിനു മുമ്പ് വനിതയില്‍ ഒരു തുടര്‍പംക്തിയുണ്ടായിരുന്നു, പല ലക്കങ്ങളിലും അവര്‍ക്കേല്‍ക്കേണ്ടി വരുന്ന മാനസിക സമ്മര്‍ദ്ധങ്ങളെകുറിച്ച് പലപ്പോഴായി ഞാന്‍ വായിച്ചിട്ടുണ്ട്. തെറിക്കത്തുകള്‍, അര്‍ദ്ധരാത്രികളിലെ ഫോണ്‍ വിളികള്‍, എക്കാലവും ഓര്‍മിക്കാന്‍ മുഷിഞ്ഞ അടിവസ്ത്രം പോലെയുള്ള സമ്മാനങ്ങള്‍......

ദുബായിക്കാര്‍ക്ക് മലയാളിയുടെ കലാബോധവും വരിമുറിച്ച കവിതകളും കാണാന്‍ ബ്ലോഗില്‍ തന്നെ വരണമെന്നില്ല, ബര്‍ദുബായിലെ ബസ്റ്റാന്റ് മൂത്രപ്പുരയില്‍ കയറിയാല്‍ മതിയല്ലോ! ചുവര്‍ചിത്ര വൈദഗ്ദ്യം.

കമലാ സുരയ്യയെ കേരളം അവഗണിച്ചു എന്ന് അവര്‍ക്ക് തോന്നാന്‍ തന്നെ കാരണം ഞാന്‍ ആദ്യം പറഞ്ഞ "സ്വയം" എന്തൊക്കെയോ ആണെന്നുള്ള ധാരണയില്‍ നിന്നുണ്ടായതാണ്. ശരിയാണ് അനിലിപ്പറഞ്ഞത്. അങ്ങിനെ ഒരു ഭാവം എല്ലാ കലാകാരന്മാരുടെയും സര്‍ഗ്ഗഭാവനയുടെ ഉപോല്പന്നമാണ്.

നിങ്ങള്‍ ബ്ലോഗിലെഴുതുന്ന ഒരു പോസ്റ്റിന് എന്തുകൊണ്ട് കമെന്റുകള്‍ പ്രതീക്ഷിക്കുന്നു, കാരണം അതു നിങ്ങളുടെ സൃഷ്ടിയാണ്. നമ്മുടെ മക്കള്‍ എങ്ങിനെയാണൊ നമ്മുടെതെന്ന് പറയുന്നത് അത് പോലൊരു ബന്ധം നമുക്കു നമ്മുടെ എല്ലാ സൃഷ്ടികളോടുമുണ്ടാകും. മക്കളെ കുറിച്ച് മറ്റുള്ളവര്‍ പുകഴ്ത്തുന്നത് പോലെ ഒരു കവിതയെക്കുറിച്ചും കഥയെക്കുറിച്ചും മറ്റുള്ളവരുടെ അഭിപ്രായങ്ങളില്‍ നാം അഭിമാനിക്കുകയും നിരാശരാവുകയും ചെയ്യും. നമ്മുടെ മക്കളെ കുറിച്ച് എത്ര നമ്മള്‍ നല്ലത് കേള്‍ക്കാനാഗ്രഹിക്കുന്നുവോ അത്ര തന്നെ നമ്മുടെതായ എല്ലാറ്റിനെ കുറിച്ചും ആ ആഗ്രഹമുണ്ട്.

കലാകാരനത് കൂടും, ടി.പത്മനാഭന്‍ മലയാളത്തിലെ ഏറ്റവും നല്ല ചെറുകഥാകാരന്‍ ഞാനാണെന്നു പറയുമ്പോഴും ജഗതി ഏറ്റവും നല്ല ഹാസ്യനടനായി തന്നെതന്നെ കാണുമ്പോഴും തിലകന്‍ എന്നിലെ നടനെ മറ്റുള്ളവര്‍ ഭയപ്പെടുന്നുവെന്ന് അവകാശപ്പെടുമ്പോഴുമെല്ലാം അവരിലെ നൈസര്‍ഗ്ഗികതയിലെ ആത്മരതി തുളുമ്പിപ്പോകുന്നതാണത്. അതില്ലെങ്കില്‍ അവരിലെ കലാകാരനില്ല. സഹിക്കാന്‍ ഏറ്റവും പ്രയാസമുള്ള ഒരു വിഭാഗമാണ് ഇക്കൂട്ടര്‍. ഒരു സമൂഹം അവരെ സഹിക്കുന്നതിന്റെ പ്രതിഫലമാണു അവരില്‍നിന്നും നമുക്കു കിട്ടുന്ന സൃഷ്ടികള്‍.

അവരുടെ ആ ഈഗോകളിലും പ്രസ്ഥാവനകളിലും നാം സെന്‍സേഷനുണ്ടാക്കും. എന്നിട്ട് അവരുടെ ഊര്‍ജ്ജം മുഴുവന്‍ ചോര്‍ത്തി നാലുകാലിലാക്കിയാല്‍ മലയാളി കൃത്യാര്‍ത്ഥനായി.

മാധവിക്കുട്ടി/കമലാ സുരയ്യ-യുടെ സാഹിത്യത്തെ കുറിച്ച് എതിരഭിപ്രായമില്ല. പക്ഷേ വ്യക്തിപരമായി ആര്‍ക്കും മാതൃകയാക്കാന്‍ ഉള്ള മഹത്വം ഒന്നും അവരുടെ ജീവിതത്തിനില്ല എന്നാണ് എന്റെ സ്വതന്ത്ര അഭിപ്രായം.

അനില്‍ എന്നാണ് അവര്‍ തന്നിലൊരു മാതൃകയുണ്ടെന്ന് അവകാശപ്പെട്ടത്. നിങ്ങളുടെ ജീവിതത്തിന് ഒരുത്തമ മാതൃകയിതാ എന്ന് സ്വയം അവകാശപെട്ടിരുന്നുവോ?

ജഗതിയുടെ മൂന്നാം പക്കത്തിലെ അഭിനയമെങ്ങിനെ എന്നു ചോദിച്ചാല്‍ അയാള്‍ ഒരു പെണ്‍കേസിലെ പ്രതിയല്ലെ എന്നാണോ ഉത്തരം. വിതുരക്കേസില്‍ ജഗതി ശിക്ഷിക്കപ്പെടേണ്ടതല്ലെ എന്നതിന്ന് അയാളുടെ ഒരു അഭിനയമേ എന്നോ?


ഒരു കലാകാരനെയും ജീവിതത്തില്‍ പകര്‍ത്താനുള്ള മാതൃകയായി എടുക്കാതിരിക്കുക. എന്നില്‍ നിങ്ങള്‍ക്കു മാതൃകയുണ്ടെന്നവര്‍ അവ്കാശപ്പെടാത്തിടത്തോളം നാം തന്നെ ഒരു ലാബെല്‍ അവരുടെ മേല്‍ ഒട്ടിച്ച് കല്ലെറിയുന്നത് ശരിയല്ല.

മാധവികൂട്ടിയുടെ മതം മാറ്റം ചര്‍ച്ചചെയ്യപ്പെടാന്‍ പാടില്ലാത്ത ഒന്നായി എനിക്കഭിപ്രായമില്ല. വെറും വ്യക്തിപരമായ ഒന്നായിരുന്നുവെങ്കില്‍ അതൊരു പൊതുപരിപാടിയില്‍ വച്ച് പ്രഖ്യാപിച്ച അവരുടെ നടപടിയെയും ചോദ്യം ചെയ്യേണ്ടിവരും.

രണ്ടും രണ്ടായി ചര്‍ച്ചചെയ്യുക. ഒരു ചര്‍ച്ചയില്‍ ലോകാവസാനമൊന്നുമുണ്ടാവില്ലല്ലോ. പക്ഷെ, ഇത് രണ്ടുമല്ലാത്ത ഒരു വിഷയം സ്വയം സൃഷ്ടിച്ച് ഒരാളുടെ മേലാരോപിച്ച് വ്യക്തി ജീവിതം ചര്‍ച്ചെക്കെടുക്കുകയും അതും മരണസമയത്തുപോലും ആവശ്യമില്ലാത്ത കാര്യങ്ങള്‍ കുത്തിപ്പൊക്കുകയും എന്നിട്ട് ഇത്തിരി വിശാലമായി ചിന്തിക്കുന്നതു കൊണ്ടാണ് അത് തുറന്നെഴുതിയത് . അപ്പോള്‍ അവരുടെ മതംമാറ്റത്തെ കുറ്റം പറയുന്ന സങ്കുചിതനായി കാണാനായിരുന്നു പലര്‍ക്കും താല്പര്യം എന്ന് വിലപിക്കുകയും ചെയ്യുമ്പോള്‍ എന്തെഴുതുന്നു എന്നത് ബോധത്തോടെയാവട്ടെ എന്നു പറയാനല്ലാതെന്തു പറയാന്‍?


തുടരും....

മാധവിക്കുട്ടിയും വിവാദങ്ങളും-3

രണ്ട് മൂന്നു വര്‍ഷങ്ങള്‍ക്കു മുമ്പ് ഹല്ലെ ബറി ( Halle Berry ) എന്ന ആഫ്രോ-അമേരികന്‍ നടിക്കു Monster's Ball എന്ന് സിനിമയിലെ അഭിനയത്തിനു ഏറ്റവും നല്ല നടിക്കുള്ള ഓസ്കാര്‍ ലഭിച്ചു. ഓസ്കാര്‍ ഏറ്റു വാങ്ങിയ വേദിയില്‍ വച്ച് അവര്‍ പൊട്ടിക്കരഞ്ഞുകൊണ്ട് വിവേചനമനുഭവിക്കുന്ന കറുത്ത വര്‍ഗ്ഗക്കാര്‍ക്കായി തന്റെ ഓസ്കര്‍ സമര്‍പ്പിച്ചു. എന്നെ അമ്പരപ്പിച്ച ഒരു കരച്ചിലായിരുന്നു അത്. വാഗ്ദത്ത ഭൂമിയായ അമേരിക്ക, ജനാധിപത്യത്തിന്റെയും മനുഷ്യാവകാശപ്രവൃത്തനങ്ങളുടെയും ഈറ്റില്ലം. അവിടെ പ്രമുഖയായ ഒരു നടി വംശീയ ദു:ഖവുമായി........

അധിനിവേശം മനസ്സുകളിലെക്കു ബാധിക്കുമ്പോള്‍ പ്രതികരിക്കുന്നത് പല രീതിയിലാണ്. അധികപേരും വിധിക്കു കീഴടങ്ങും, ചിലര്‍ അമിത വിധേയത്താല്‍ സ്വയം അടിമകളാവും, ചിലര്‍ നി രാശരാവും, തെറിവിളിക്കും, കുറച്ചു പേര്‍ വിധിക്കെതിരെ പോരാടും, ഇപ്പോരാട്ടവും പല രീതിയിലായിരിക്കും.

ചരിത്രത്തില്‍ അംബേദ്ക്കര്‍മാര്‍ ഉയര്‍ന്നു വരുന്നതങ്ങിനെയാണ്. അവര്‍ക്കു സമൂഹത്തെ മുഴുവന്‍ ഉത്തേജിപ്പിക്കാനുള്ള ശക്തിഉണ്ടാവും, എന്നാല്‍ ചില പോരാട്ടങ്ങള്‍ അവനവനിലവസാനിക്കുകയോ അല്ലെങ്കില്‍ കീഴടക്കപ്പെടുകയുമോ ചെയ്തേക്കും.

വംശീയത ഇന്നും മനസ്സുകളില്‍ നിലനില്‍ക്കുന്നു എന്നതിന്നുദാഹരണമാണ് ശില്പാഷെട്ടി പ്രശ്നം. ശില്പക്കത് മുതല്‍കൂട്ടയെങ്കിലും.

ഇന്ത്യയിലെ വംശീയത ജാതീയതയുടെ രൂപത്തിലാണ് കാണപ്പെടുന്നത്. ഇന്നും അതിന്റെ ബഹിര്‍ സ്പുരണങ്ങള്‍ ഒരു രീതിയിലല്ലെങ്കില്‍ മറ്റൊരു തലത്തില്‍ നില്‍ക്കുക തന്നെ ചെയ്യുന്നു.

വി.കെ.എന്‍ ഒരിക്കല്‍ തമാശിക്കുന്നുണ്ട്, ചെറമന്റെ വിപ്ലവം തിയ്യനാവുന്നതിലൂടെയാണ്, തിയ്യന്റെത് നായരിലും. തമാശക്കപ്പുറം ഒരു പൊള്ളുന്ന സത്യം.

എനിക്കൊരനുഭവമുണ്ട്, കോളെജിലെ സഹമുറിയന്‍ ഒരു ദളിതനായിരുന്നു. ഒരു ദിവസം അവന്റെ വീട്ടില്‍ പോയി രാപ്പാര്‍ത്തു. അവന്റെ അച്ചനെ മുഷിപ്പിക്കാതിരിക്കാന്‍ ഞാനുമൊരു രാത്രി സഖാവായി. വര്‍ത്തമാനത്തിന്നിടയില്‍ പാവം തിളക്കത്തോടെ പറഞ്ഞു. തമ്പുരാനെല്ലാം നമ്മുടെ കൂടെയുണ്ടല്ലൊ, എന്റെ ഒറ്റ രാത്രി വിപ്ലവമറിയുന്ന സഹമുറിയന്‍ എനിക്കു വിശദീകരിച്ചുതന്നു, ഇ.എം.എസ്സിനെയാണ്. - ഇ.എം.എസ് ഒരു വിപ്ലവകാരിയെക്കാള്‍ പല ദളിതര്‍ക്കും പിന്നെയും തമ്പുരാനാണ്.

വാഴക്കുല ഇന്ന് അടിയാന്റെ കണ്ണില്‍ തമ്പുരാന്‍ ചെയ്യുന്ന ഒരു ക്രൂരത. സ്വന്തം കുട്ടികള്‍ക്കു പഴം കൊടുക്കാതെ തമ്പുരാന്റെ കുട്ടികള്‍ക്കു കൊടുക്കുന്ന അടിയാന്റെ നിസ്സഹയാവസ്ഥ. പക്ഷെ, ഇതിന്നൊരു മറുപുറമുണ്ട്, അടിയാളന്‍ അന്ന് സ്വപ്നം കണ്ടിരുന്നത് തന്നെ ഇത് വളര്‍ന്നു തമ്പുരാനില്‍ നിന്നും കിട്ടുന്ന ഒരു പ്രശംസയാണെങ്കിലോ? അടിമത്തം ബാധിക്കുന്നത് മനസ്സുകളിലേക്കുമാണ്. മനസ്സുകളെ കീഴടക്കിയാണ് ഇവ രാജപാതകളൊരുക്കുന്നത്.

ഇതെല്ലാകാലത്തുമുണ്ട്, അമേരിക്കക്കെതിരെ മുദ്രാവാക്യം വിളിക്കുമ്പോഴും ബ്രാന്‍ഡ് അമേരിക്ക തന്നെ വേണം. മാധവികുട്ടിയുടെ എന്റെ കഥയില്‍ തന്നെ ഹിറ്റ്ലറിനെയും മുസ്സോളിനിയെയും നായകരാക്കുന്ന ബാല്യം കടന്നു വരുന്നുണ്ട്, വിജയിക്കുന്നവനോടുള്ള വീരാരാധന.

ഞാന്‍ ഇന്നെ വരെ കമല എന്തുകൊണ്ട് കമലാസുരയ്യയായി എന്നന്യേഷിച്ചിട്ടില്ലായിരുന്നു. കൈരളിയിലോ മറ്റോ ആണെന്നു തോന്നുന്നു, പുനത്തില്‍ കുഞ്ഞബ്ദുള്ളയുമായി ഒരു സംഭാഷണം മാത്രമാണ് ആ മേഖലയില്‍ എനിക്കുള്ള പരിചയം.

വായനയാകട്ടെ കയ്യില്‍ കിട്ടുന്നതില്‍ എന്തായാലും ഒന്നു കണ്ണോടിക്കാതിരിക്കാന്‍ എനിക്കാവാത്ത ഒന്നും.

അനിലിന്റെ ബ്ലോഗില്‍ നിന്നും ലിങ്കിലൂടെപ്പോയി പൊങ്ങുമ്മൂടന്റെ ബ്ലോഗ് ഇപ്പോള്‍ (07-06-2009 11 മണി ക്കാണ്) മാത്രമണു ഞാന്‍ നോക്കുന്നത്.

ഹിന്ദു മതത്തില്‍ പല അനാചാരങ്ങളും ഉണ്ട്. ഏവര്‍ക്കും അറിയാവുന്ന സത്യം. അത് മനസ്സിലാക്കാന്‍ കമലാ സുരയ്യക്ക് ഇത്രയും വര്‍ഷം വേണ്ടി വന്നു എന്ന് എനിക്ക് വിശ്വസിക്കാനാവില്ല. അവരുടെ അമ്മയും വിധവ ആയിരുന്നു. അവരും ഈ സമൂഹത്തില്‍ ആണല്ലോ ജീവിച്ചത്. അന്നൊന്നും കമലദാസ് മറ്റുള്ളവരുടെ ജീവിതം കണ്ടിട്ടില്ല എന്ന് കരുതുന്നോ?

എന്ന്‍ അനില്‍ എഴുതുമ്പോള്‍ എല്ലാവരും ഒരു പോലെയല്ല പ്രതികരിക്കുന്നത് എന്നാണെന്റെപക്ഷം.

അവരുടെ വിധവയായപ്പോഴുള്ള അനുഭവം അനിലിന്റെ കമെന്റിലൂടെയാണു ഞാന്‍ അറിയുന്നത് തന്നെ.

പക്ഷെ തന്റെതെല്ലാത്ത ഒരു സംഭവത്തില്‍ തന്നെ തൊട്ടുകൂടത്തവളും കണ്ടാല്‍‌പ്പോലും അശുദ്ധമായവളുമായി തീര്‍ന്നു എന്നറിയുമ്പോള്‍ അതുള്‍കൊള്ളുന്നത് എല്ലാവരും ഒരേ രീതിയിലാവണമെന്നു ശഠിക്കുന്നതിലെന്തര്‍ത്ഥം.

എല്ലാവര്‍ക്കും അംബേദ്ക്കറാവാന്‍ കഴിയില്ല. അംബേദ്ക്കറോട് എല്ലാവരും സഹിക്കുന്നില്ലെ പിന്നെ നിനെക്കെന്താ എന്നു ചോദിച്ചിട്ട് കാര്യവുമില്ല.

ഇനി, ഇതിന്നത്തെ ആചാരം, ഞങ്ങള്‍ കുളിച്ചാല്‍ നിനക്കെന്താ എന്നാണെങ്കില്‍- അതിനേക്കാള്‍ നല്ലത് സൂര്യനെല്ലിയിലെ പെണ്‍കുട്ടിയോട് ആരു പറഞ്ഞെടീ നിന്നോടൊരു പെണ്ണാവാന്‍ എന്നു ചോദിക്കുകയായിരിക്കും.
തുടരും


2009 ജൂൺ 6, ശനിയാഴ്‌ച

മാധവിക്കുട്ടിയും വിവാദങ്ങളും-2

അഞ്ചാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ലൈബ്രററി ക്ലാസ്സിലേക്കു ആഴ്ചയിലൊരിക്കല്‍ ടീച്ചര്‍ കൊണ്ടു വന്നു തരുന്ന പുസ്തകങ്ങളായിരുന്നു. എല്ലാവര്‍ക്കും കൊണ്ടുവരുന്നതങ്ങു തരും. ഒരാഴ്ച്ചകഴിഞ്ഞാല്‍ തിരികെ കൊടുക്കണം. കിട്ടിയത് വായിക്കുക. ഒരിക്കല്‍ കിട്ടിയത് ബഷീറിന്റെ മാന്ത്രികപ്പൂച്ച. ഇപ്പൊഴും കുട്ടിക്കഥകളില്‍ നിന്നുമെന്റെ വായന മാറ്റി തന്ന ആ നാഴികകല്ലെനിക്കു നല്ല ഓര്‍മയുണ്ട്.

വീട്ടില്‍ അമ്മാവന്റെ അരികില്‍ ബഷീറിന്റെയും മറ്റും കുറച്ച് പുസ്തങ്ങളുണ്ടായിരുന്നെങ്കിലും അതെല്ലാം കുട്ടിയായ എനിക്കുള്ളതെല്ലെന്ന തോന്നലില്‍ തൊടാറുണ്ടായിരുന്നില്ല. പക്ഷെ, ഉറങ്ങാന്‍ കിടക്കുമ്പോള്‍ കൂട്ടുകുടുമ്പമായതിനാല്‍ മുതിര്‍ന്ന ആരെങ്കിലും പറഞ്ഞുതരുന്ന കഥകളും ബാലപ്രസിദ്ധീകരണങ്ങളും എന്നെ കഥാലോകത്തിലേക്കു എത്തിച്ചിരുന്നു.

പഠിച്ചത് അഞ്ചാം ക്ലാസ് മുതല്‍ ഹോസ്റ്റലില്‍ ആയിരുന്നതിനാല്‍ അവധിക്കാലം ചിലവാക്കുന്നത് കുറെ ഈ പുസ്തകങ്ങളിലൂടെയായി. അതിനു സഹായകമായത് നിര്‍ബന്ധിതനായി വായിക്കാന്‍ കിട്ടിയ മാന്ത്രികപ്പൂച്ചയും. എട്ടാം ക്ലാസ്സില്‍ മറ്റൊരു ഹോസ്റ്റലില്‍ ചേര്‍ന്നു. അത് കുറച്ചുകൂടി വിശാലമായിരുന്നു. കോളെജും സ്കൂളുമെല്ലാം ചേര്‍‌ന്ന ഒരു സമുച്ചയം. എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ അവിടുത്തെ കോളെജ് ലൈബ്രറിയില്‍ അംഗത്വമുള്ള ഏക സ്കൂള്‍ വിദ്യാര്‍ത്ഥി ഞാനായിരുന്നു.

മാക്സിം ഗോര്‍ക്കിയുടെ അമ്മ, ലിയോ ടോള്‍സ്റ്റോയിയുടെ ഉയര്‍ത്തെഴുനേല്‍പ്പ്, കുറ്റവും ശിക്ഷയും, യുദ്ധവും സമാധാനവുമെന്നു തുടങ്ങിയ ലോക ക്ലാസ്സിക്കുകളും മലയാളത്തിലെ മിക്ക നല്ല എഴുത്തുകാരുടെയും പുസ്തകങ്ങളും . എന്റെ ജീവിതത്തിലെ ഏറ്റവും നല്ല വായന പത്താം ക്ലാസ്സു വരെ ആയിരുന്നു. പിന്നീടങ്ങിനെ ഞാന്‍ വായിച്ചിട്ടേ ഇല്ല.

അത്ഭുതം അപ്പോഴൊന്നും മാധവിക്കുട്ടി എന്നൊരാളെ ഞാന്‍ ശ്രദ്ധിച്ചിട്ടില്ല. ഒരു തെറിച്ചപെണ്ണിന്റെ പുസ്തകങ്ങള്‍ക്കു വായനശാലകളില്‍ അന്നു സ്ഥാനമുണ്ടായിരുന്നില്ല.

ഞാന്‍ പ്രീഡിഗ്രി എന്ന ഡിഗ്രിക്കു പഠിക്കുമ്പോഴാണു ഇന്ദിരാഗാന്ധി കൊലചെയ്യപ്പെടുന്നത്. ഇന്ത്യ എന്ന ഇന്ദിരാ വന്മരം കടപുഴകിയപ്പോള്‍ ജനാധിപത്യ ഇന്ത്യ ഒന്നാടിയുലഞ്ഞു. ടെലിവിഷന്‍ പോലുമില്ലാതിരുന്ന അന്ന് റേഡിയോയും പത്രങ്ങളും മാത്രമായിരുന്നു ഏക ആശ്രയം. സെന്‍സേഷന്‍ ഇത്രയില്ലെങ്കിലും ഇല്ലാതില്ല. ഒരോ കാര്യങ്ങളെയും കഴിയുന്നത്ര വിശദീകരിക്കുന്ന വാര്‍ത്തകളില്‍ ജനം തങ്ങളുടെ മുഖം പൂഴ്ത്തി.

ശവസംസ്കാരച്ചടങ്ങുകളായപ്പോള്‍ ചടങ്ങിനു പങ്കെടുക്കാന്‍ വരുന്ന അഥിതികളെ കുറിച്ചും ആചാരങ്ങളിലെ വിശദീകരണങ്ങളെ കുറിച്ചുമെല്ലാം വായിച്ചിടെക്കുന്ന ജനങ്ങളിലേക്കു അലോസരമുണ്ടാക്കി ഒരു ചോദ്യം ഒരാള്‍ ചോദിച്ചു.

ഇത്രയേറെ ദരിദ്രരായ ജനങ്ങള്‍ വസിക്കുന്ന ഇന്ത്യയില്‍ ഒരു ശവസംസ്കാരത്തിനു ഇത്രയേറെ ചന്ദനമുട്ടികളും നെയ്യും തീയില്‍ കളയുന്നു. എന്തെ ഇന്ദിരാഗാന്ധിയുടെ മൃതശരീരം സാധാരണ വിറകിലൊന്നും ദഹിക്കുകയില്ലെ?.

മാധവിക്കുട്ടിയെന്ന പേര്‍ എന്നെ കുലുക്കുന്നതപ്പോഴാണ്.

സാംസ്കാരിക നായകരെന്നാല്‍ ഇലക്ഷന്‍ കാലത്തു പക്ഷം പിടിച്ചു പ്രസ്താവനകളിറക്കി കുറെ പേരും ചേര്‍ത്ത് ഒപ്പിട്ട്, ഇതൊന്നും കൊണ്ട് ആളുകള്‍ വോട്ട് മാറുകയില്ലെന്നുറപ്പുണ്ടെങ്കിലും തന്റെ അക്കാദമി സ്ഥാനങ്ങള്‍ സംരക്ഷിതമാക്കുന്ന പ്രതികരണങ്ങള്‍ നടത്തുന്നതിന്നിടയിലേക്കാണ് എല്ലാവരെയും വെറുപ്പിച്ച് മാധവിക്കുട്ടി ഇച്ചോദ്യമെറിഞ്ഞത്. എല്ലാവരും കേട്ടില്ലെന്നു നടിച്ചു.

അന്നവര്‍ കേരളത്തിലായിരുന്നില്ല. പിന്നീട് തിരുവന്തപുരം ഇലക്ഷനിലാണു ഞാന്‍ കൂടുതല്‍ അവരെക്കുറിച്ചറിയുന്നതും വായനയിലവര്‍ വരുന്നതും.

മനപ്പൂര്‍വം അവര്‍ വിവാദങ്ങളുണ്ടാക്കുകയായിരുന്നില്ല. വിവാദങ്ങള്‍ അവരെ പിന്തുടരുകയായിരുന്നു.

കോഴിക്കോട് സര്‍വകലാശാല യുവജനോത്സവം ഉത്ഘാടനം ചെയ്ത് അവര്‍ പ്രസംഗിച്ചത് ഉത്സവങ്ങളുടെ ആധിക്യം യുവത്വത്തെ നശിപ്പിക്കുമെന്നാണ്. ഞാന്‍ അന്നുമാത്രമാണവരെ കാണുന്നതും കേള്‍ക്കുന്നതും. ഇങ്ങിനെ ഒരു സദസ്സില്‍ വന്നു പറയാനുള്ള അവരുടെ സത്യസന്ധത പ്രശംസിക്കാതെ വയ്യ.

ബലാത്സംഗം ചെയ്യപ്പെട്ട പെണ്‍കുട്ടിയോട് ഒന്ന് ഡെറ്റോളിട്ടു കുളിച്ചോളു, മറ്റൊന്നും സംഭവിച്ചിട്ടില്ലെന്ന് മാധവികുട്ടിക്കല്ലാതെ എത്രപേര്‍ക്കു സമാധാനിപ്പിക്കാന്‍ കഴിയും.

ഞാനൊരു ഫെമിനിസ്റ്റല്ല എന്നാണു ഫെമിനിസത്തിന്റെ ലാബെല്‍ ഒട്ടിക്കാന്‍ വന്നവരോടവര്‍ തുറന്നടിച്ചത്. എന്റെ ശക്തി സ്നേഹമാനെന്നും അത് എന്നിലെ സ്ത്രീയാണെന്നുമവര്‍ പറഞ്ഞു.

മാതൃഭൂമി എം.ഡി.നാലപ്പാട്ട് പ്രശ്നത്തില്‍ എനിക്കെന്റെ മകന്‍ എന്ന അവരിലെ മാതൃത്വം ലോകത്തിനു മുമ്പില്‍ കാണിക്കാന്‍ ഒന്നിനെയും തടസ്സമാക്കിയില്ല.

അവര്‍ ചെയ്തെതെല്ലാം ശരി എന്നല്ല, അങ്ങിനെ ഒരു വിധേയത്വ മനസ്സുമില്ല, പക്ഷെ തനിക്കു ശരിയെന്നു തോന്നുന്നത് സത്യസന്ധതയോടെ പറയുന്നതിനെ എനിക്കു സ്നേഹിക്കാതിക്കാനാവുന്നുമില്ല.

തുടരും