വാര്‍ത്ത എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
വാര്‍ത്ത എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2011 ജനുവരി 30, ഞായറാഴ്‌ച

ഒരുകയ്യില്‍ ഇന്ത്യാവിഷ്യന്‍- മറുകയ്യില്‍ മുസ്ലിംലീഗുമായി മുനീര്‍






കേരളത്തിലെ രാഷ്ട്രീയ സംഭവങ്ങള്‍ ശ്രദ്ധിക്കുന്ന ആളുകളോട് പുതിയ വിവാദങ്ങളെ കുറിച്ച് വീണ്ടുമൊരു വിശദീകരണത്തിന്റെ ആവശ്യമുണ്ടാകുന്നില്ല. അതിനാല്‍ തന്നെ ഒരു തനിയാവര്‍ത്തനമല്ല ഞാനീ പോസ്റ്റ് കൊണ്ട് ഉദ്ദേശിക്കുന്നതും. എല്ലാവരെയും പോലെ ഞാനുമിപ്പോള്‍ ചാനലുകളില്‍ നിന്നും ചാനലുകളിലേക്ക് വിവരങ്ങള്‍ തേടിക്കൊണ്ടിരിക്കയാണു. ഇടക്കിടക്കല്ലേ ഇങ്ങിനെ ചൂടന്‍ സാധനങ്ങള്‍ കിട്ടുകയുള്ളൂ. അതിനിടയില്‍ എനിക്ക് തോന്നുന്ന ചില  ചിന്തകള്‍  പങ്കുവക്കുകയാണിവിടെ ചെയ്യുന്നത്.

കുഞ്ഞാലിക്കുട്ടിയും വിവാദങ്ങളും മാത്രം വാര്‍ത്താമാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുമ്പോള്‍ ഞാനോലോചിക്കുന്നത് മുനീറിനെ കുറിച്ചാണു. സത്യത്തില്‍ മുനീറിന്റെ നിലപാടെന്താണു. റൗഉഫിനേക്കാള്‍ എനിക്കു വിശ്വാസം കുഞ്ഞാലികുട്ടിയെ ആണെന്ന് ആദ്യദിവസം പറഞ്ഞ മുനീറിനെ പിന്നെ ചാനലുകളിലൊന്നും തന്നെ കാണുന്നില്ല. ഇവിടെ മുനീറുനു ആരെ വിശ്വാസമെന്നതുമല്ല എന്റെ ചോദ്യം. മുനീര്‍ എവിടെ നില്‍ക്കുന്നു എന്നതറിയാനുള്ള താത്പര്യമാണു എനിക്കുള്ളത്. കാരണം മുനീര്‍ ഒരേ സമയം മുസ്ലിം ലീഗിന്റെ സംസ്ഥാന സെക്രട്ടറിയും ഇന്ത്യാവിഷന്റെ ചെയര്‍‌മാനുമാണു. ഒരാള്‍ക്ക് രണ്ടോ മൂന്നോ പദവി എന്നതിനേക്കാള്‍ ഈ രണ്ടും ഒരേ സമയം അലങ്കരിക്കുന്നത് മുനീറിന്റെ വിശ്വാസ്യതയെ തകര്‍ക്കുന്നില്ലെ? ധാര്‍മ്മികമായി ഏതെങ്കിലും ഒന്ന് കയ്യൊഴിയാന്‍ മുനീര്‍ ബാധ്യസ്തനല്ലെ?

ഇന്നത്തെ ചര്‍ച്ച കേട്ടപ്പോള്‍ ശരിക്കും മുനീറിന്റെ ഈ ഡബിള്‍ റോളാണു ഒരു കോമാളിത്തമായി തോന്നുന്നത്. അഞ്ച് വര്‍ഷം മുമ്പ് റജീനയുടെ വെളിപ്പെടുത്തല്‍ ഇന്ത്യാവിഷ്യനിലൂടെ വന്നപ്പോള്‍ എനിക്ക് മുനീറിനോട് ബഹുമാനമായിരുന്നു തോന്നിയിരുന്നത്. ജോസഫ് പോത്തന്‍ ഒരു ലേഖനത്തില്‍ ഡോണ്‍ എന്ന പത്രത്തില്‍ ജോലി ചെയ്തതിനെ കുറിച്ചനുസ്മരിച്ച് പത്രത്തിന്റെ  മാനേജിങ്ങ് പാര്‍ട്ട്ണെര്‍ മുഹമ്മദലി ജിന്നയെ കുറിച്ച് എഴുതിയ വാക്കുകളാണു തന്റെ കീഴിലെ റിപ്പോര്‍ട്ടര്‍മാര്‍ക്ക് മുനീര്‍ നല്‍കുന്നതെന്ന തോന്നലായിരുന്നു അതിലെ ഒരു കാരണം. കൂടാതെ ചാനല്‍ മത്സരങ്ങളിലെ ഒരു നല്ല സ്കൂപ്പിനെ ഉപയോഗപ്പെടുത്തിയ കൗശലം എന്നും കണക്കു കൂട്ടി. അപ്പോള്‍ മുനീറിന്റെ  ചെയര്‍മാന്‍ പദവി എന്നതിനാല്‍ മാത്രം ഒരു വാര്‍ത്ത ആദ്യം കൊടുത്തു എന്നതിന്റെ പേരില്‍ മാത്രം മുനീറിനെ കുറ്റപ്പെടുത്താന്‍ അവകാശമുണ്ടാകേണ്ടതില്ല. മാത്രമല്ല. മുനീറിന്റെ ചാനലിനു പാര്‍ട്ടിയുമായി ഒരു ബന്ധവുമില്ല എന്ന് മുമ്പേ മുസ്ലിംലീഗ്  തീരുമാനിച്ചതുമാണു. പിന്നെയും ഇന്ത്യാവിഷ്യം മുസ്ലിംലീഗിനു വേണ്ടി നിലകൊള്ളണം എന്നു പറയുന്നതില്‍ ഒരു ന്യായവും വരുന്നില്ല.

ഇവിടെ അതല്ല സ്ഥിതി. കുഞ്ഞാലികുട്ടി പെട്ടെന്ന് എന്നെ കൊല്ലാന്‍ വരുന്നേ എന്നു വിളിച്ചു പറഞ്ഞപ്പോള്‍ തന്നെ അതൊരു പുക മാത്രമാണെന്ന് ഊഹിച്ചിരുന്നു. തീ കാണാനിരിക്കുന്നതെയുള്ളൂ എന്ന് മനസ്സിലാക്കാന്‍ വലിയ ഷെര്‍‌ലക്കൊന്നുമാകേണ്ട. വരാനിരിക്കുന്ന ഒന്നിനെ തടുക്കാന്‍ തടയിണകെട്ടുകയാണെന്ന കാര്യം ശരിവെക്കുന്ന കാഴ്ച്ചകളുടെ രണ്ടാം ഘട്ടത്തിലാണു കണക്കുകള്‍ തെറ്റിച്ച് ഇന്ത്യാവിഷ്യന്റെ രണ്ടാം ദിവസം കയറി വരുന്നത്. ശരിക്കും ഇതെന്നെ അത്ഭുതപ്പെടുത്തി എന്നു പറയാതെ വയ്യ.  കാരണം ഇന്ത്യാവിഷ്യന്‍ നാലുമാസത്തോളമായി അന്യേഷിച്ച് കണ്ടെത്തിയ വെളിപ്പെടുത്തലുകളാണു പുറത്ത് വിട്ടതെന്നായിരുന്നു ചാനല്‍ തന്നെ അവകാശപ്പെടുന്നത്.

ഒരു മാധ്യമം എന്ന നിലയില്‍ ഇന്ത്യാവിഷ്യനു അങ്ങിനെ ചെയ്യാനുള്ള സ്വാതന്ത്ര്യവും ഉത്തരവാദിത്തവുമുണ്ട്. മാധ്യമങ്ങളുടെ പ്രാഥമിക ഉത്തരവാദിത്വമാണത്. പലപ്പോഴും മാധ്യമങ്ങള്‍ക്ക് അങ്ങിനെയാകാന്‍ കഴിവുണ്ടാകാറില്ലെന്നു മാത്രം. ഇവിടെ പ്രശ്നമതല്ല. പിന്നീട് നടന്ന മുസ്ലിംലീഗിന്റെ നേതാക്കള്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഇ.ടി. മുഹമെദ് ബഷീറും സമദാനിയും പറഞ്ഞത് ഇന്ത്യാവിഷ്യന്‍ മുസ്ലിംലീഗിനെ തകര്‍ക്കാന്‍ മനപൂര്‍‌വ്വം ശ്രമിക്കുന്നതിന്റെ ഫലമായി കെട്ടിചമച്ചുണ്ടാക്കിയ വ്യാജ വാര്‍ത്തയാണ് പുതിയ വിവാദങ്ങളെന്നാണു.

ആരുടെതാണു വിവാദങ്ങളിലെ ശരിതെറ്റ് എന്നതല്ല എന്റെ വിഷയം. ഞാന്‍ കാണുന്നത് മുനീര്‍ എന്ന വ്യക്തിയെയാണു. തന്റെ ഒരു കയ്യില്‍ മുസ്ലിംലീഗിന്റെ സെക്രട്ടറി സ്ഥാനവും മറു കയ്യില്‍ ഇന്ത്യാവിഷ്യന്റെ ചെയര്‍മാന്‍ സ്ഥാനവും കൊണ്ട് നടക്കുന്ന മുനീറിനെ. കാരണം ഇവിടെ ആരോപണം ഉന്നയിച്ചിരിക്കുന്നത് മുനീര്‍ ചെയര്‍മാനായ ഇന്ത്യാവിഷ്യനാണു. ആരോപണ വിധേയനായിരിക്കുന്നത് മുനീറിന്റെ തന്നെ ജനറല്‍ സെക്രട്ടറിയായ കുഞ്ഞാലിക്കുട്ടിയും.

പഴയ പോലെ ചാനലില്‍ വരുന്നതിന്റെ ഉത്തരവാദിത്തം എനിക്കില്ലെന്നു പറഞ്ഞൊഴിയാന്‍ മുനീറിന്നാകില്ല. കാരണം ചാനല്‍ തന്നെ തുറന്നു പറഞ്ഞത് നാലു മാസത്തോളമായി ഞങ്ങള്‍ കുഞ്ഞാലിക്കുട്ടിക്കെതിരെയുള്ള തെളിവുകള്‍ അന്യേഷിക്കുകയായിരുന്നു എന്നായിരുന്നു. കുഞ്ഞാലികുട്ടിക്കെതിരെയുള്ള തെളിവുകള്‍ ശരിയാണെങ്കില്‍ അത് പുറത്ത് വിട്ടാല്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ എന്തായിരിക്കുമെന്ന് ഇന്ത്യാവിഷ്യനു അറിയാത്തതല്ലല്ലോ? ഇത്ര ഗൗരവമായ ഒരു വാര്‍ത്ത ഇത്ര നീണ്ടകാലം അന്യേഷിച്ചു കൊണ്ടിരിക്കുന്നത് സ്ഥാപനത്തിന്റെ ചെയര്‍മാന്‍ അറിയുകയില്ല എന്നു പറഞ്ഞാല്‍ മുനീറിനെ അപ്പണിക്ക് പറ്റില്ല എന്നു തന്നെയാണു. ബ്ലോഗിലെ കമെന്റുകള്‍ക്ക് പോലും ബ്ലോഗര്‍ ഉത്തരവാദിയാണെന്നിരിക്കെ ഒരു സ്വതന്ത്ര മാധ്യമത്തിന്റെ ചെയര്‍മാനു തന്റെ സ്ഥാപനത്തിലെ വാര്‍ത്തകളുടെ ഉത്തരവാദിത്വത്തില്‍ നിന്നു ഒഴിഞ്ഞു മാറാനാവുമോ?

ഇനി ഇന്ത്യാവിഷ്യന്‍ പുറത്തു കൊണ്ടുവരുന്ന വാര്‍ത്തകള്‍ ശരിയാണെങ്കില്‍ കുഞ്ഞാലിക്കുട്ടിയെ പോലെയുള്ള ഒരാളുടെ കീഴില്‍ സെക്രട്ടറിയായി തുടരുക എന്നത് ധാര്‍മികമായി മുനീറിനു ചെയ്യാന്‍ പാടുണ്ടോ? മുസ്ലിംലീഗ് പാര്‍ട്ടി കുഞ്ഞാലിക്കുട്ടിയെ പിന്തുണക്കും എന്നു അസന്നിഗ്ദമായി വ്യക്തമാക്കിയിരിക്കെ മുനീര്‍ കുഞ്ഞാലിക്കുട്ടി തെറ്റുകാരനല്ല എന്ന നിലപാടെടുക്കുന്നുവോ? അതോ നേതൃത്വം എങ്ങിനെയായാലും എനിക്കെന്റെ സെക്രട്ടറിപ്പണിയും പാര്‍ട്ടി തരുന്ന എം.എല്‍.എ സ്ഥാനവും മന്ത്രിസ്ഥാനവുമെല്ലാമാണു വലുത് എന്നതാണോ നിലപാട്.  ഇനി ഒരു പാര്‍ട്ടിക്കാരനെന്ന നിലയില്‍ തിരഞ്ഞെടുപ്പിനു ഏതാനും അകലം മാത്രം ബാക്കി നില്‍ക്കെ പാര്‍ട്ടിയെ ഇങ്ങിനെ ഒരു മുള്‍മുനയില്‍ നിര്‍ത്തിയതിന്റെ ഉത്തരവാദിത്തം മുനീറില്ല എന്നാണോ?

ഒരിക്കല്‍ തങ്ങളെ തകര്‍ക്കാന്‍ ശ്രമിച്ചുവെന്ന വെളിപ്പെടുത്തല്‍ തന്നെ കുഞ്ഞാലിക്കുട്ടിക്കെതിരില്‍ എന്തു കൊണ്ട് ഇന്ത്യാവിഷ്യന്‍ എന്നതിന്റെ പൂര്‍ണ്ണ ഉത്തരമാകുന്നു. പക്ഷെ മുസ്ലിംലീഗ് നേതൃത്വം കുഞാലിക്കുട്ടിയും മുനീറും ഉള്‍കൊള്ളുന്നതാകുമ്പോള്‍ ഇന്ത്യാവിഷ്യന്‍ തുറന്നു വിട്ട ഭൂതം മുസ്ലിംലീഗിനെയും ബാധിക്കുന്ന ഒന്നാണല്ലോ.

ഇവിടെ മുനീര്‍ എന്തു നിലപാടെടുക്കുന്നു എന്നറിയാന്‍ താത്പര്യമുണ്ട്. രണ്ടുമൊരേ സമയം നിലനിര്‍ത്തുന്നത് ഒരു നപുംസക സമീപനമായിരിക്കും. ഏതാണു മുനീറിനു ശരി- പാര്‍ട്ടിയുടെ സമീപനമാണോ അതോ തന്റെ മാധ്യമത്തിന്റെ കണ്ടെത്തലാണോ എന്നറിയാന്‍ ഞങ്ങള്‍ക്ക് താത്പര്യമുണ്ട്.

2010 ജൂലൈ 4, ഞായറാഴ്‌ച

തൊടുപുഴ സംഭവം - ഞാന്‍ പ്രതിഷേധിക്കുന്നു

സമൂഹത്തിലെ പ്രശ്നങ്ങളില്‍ സ്വയം വിധി നടപ്പിലാക്കുന്നത് നിലവിലെ നീതിന്യായ വ്യവസ്ഥയെ ദുര്‍ബലപ്പെടുത്തുന്നതും തെമ്മാടിത്തവുമാണു. പ്രതിഷേധങ്ങളും പ്രതികരണങ്ങളും നിയമവിധേയമാകാതെയാകുമ്പോള്‍ പിന്നീട് നിയമത്തെ കുറ്റപ്പെടുത്താല്‍ അര്‍ഹത ഇലാതായി തീരുകയും ചെയ്യുന്നു. ഇത് തൊടുപുഴയിലെ വിവാദ സംഭവങ്ങളുമായുള്ള വര്‍ത്തമാന കാര്യങ്ങളിലുള്ള എന്റെ പ്രതികരണമാണു.

മൂവാറ്റുപുഴ: ചോദ്യപേപ്പറില്‍ അവഹേളനപരമായ പരാമര്‍ശമുള്ള ചോദ്യം തയ്യാറാക്കിയതിന്റെ പേരില്‍ സസ്‌പെന്‍ഷനിലായ തൊടുപുഴ ന്യൂമാന്‍ കോളേജിലെ മലയാളം അധ്യാപകന്‍ പ്രൊഫ. ടി. ജെ. ജോസഫിനെ ഒരുസംഘം ആളുകള്‍ മാരകമായി വെട്ടിപ്പരിക്കേല്‍പ്പിച്ചു. മുവാറ്റുപുഴയില്‍ വെച്ച് രാവിലെ പള്ളിയില്‍ പോയി മടങ്ങിവരുമ്പോഴായിരുന്നു ആക്രമണം.

നമ്മുടെ പ്രതികരണങ്ങള്‍ പലപ്പോഴും പാര്‍ശ്വവത്ക്കരിക്കപ്പെടുന്നു എന്നതിനാലാണു ഈ കുറിപ്പിവിടെ കുറിക്കുന്നത്. തൊടുപുഴയിലെ ചോദ്യപേപ്പര്‍ തയ്യാറാകിയ അദ്ധ്യാപകനോടുള്ള അമര്‍ശം ജനാധിപത്യ രീതിയില്‍ നല്ലവഴിക്കു നീങ്ങി കൊണ്ടിരിക്കെ തികച്ചും അപലനീയമായ രീതിയില്‍ പ്രാകൃതരായ ചില ആളുകള്‍ നിയമത്തെ കയ്യിലെടുത്തതിനെ ഒരു മുസ്ലിം എന്ന നിലയില്‍ തന്നെ ഞാന്‍ പ്രതിഷേധിക്കുന്നു.

ഇത് ജനാധിപത്യത്തോടും നിയമവാഴചയോടുമുള്ള വെല്ലുവിളിയാണു. പ്രത്യേകിച്ചും ഒരു ന്യൂന്യപക്ഷമെന്ന നിലയില്‍ നിയമത്തെ കൂടുതല്‍ മാനിക്കേണ്ടതും നിയമവാഴ്ച്ച നില നില്‍ക്കാന്‍ താത്പര്യപ്പെടേണ്ടതും മുസ്ലിം സമൂഹമാണു. അവരില്‍ നിന്നു വരുന്ന ഇത്തരം ചെയ്തികള്‍ സമുദായത്തെ ഒന്നാകെ പ്രതിക്കൂട്ടില്‍ നിറുത്തുന്നു എന്നത് പറയാതിരിക്കാന്‍ വയ്യ. എന്തു കൊണ്ട് തങ്ങള്‍ പ്രതി സ്ഥാനത്ത് നിര്‍ത്തപ്പെടുന്നു എന്ന് കുറെ വേവലാതിപ്പെട്ടത് കൊണ്ട് മാത്രം കാര്യമില്ല. ഇങ്ങിനെയുള്ള സംഭവങ്ങളെ മനസികമായി വെറുക്കാനും കഴിയുന്നത്ര അപലപിക്കാനും സമുദായത്തിലെ ഓരോ അം‌ഗവും തയ്യാറാകാത്തിടത്തോളം പ്രതിക്കൂട്ടില്‍ പിന്നെയും പിന്നെയും കയറി നില്‍ക്കേണ്ടിവരും എന്ന യാഥാര്‍ത്ഥ്യവും ഉള്‍കൊള്ളേണ്ടതുണ്ട്.

ഒരു മുസ്ലിം എന്ന നിലക്ക് ദൈവം പ്രവാചകന്‍ എന്നിവരോടൊപ്പം സമൂഹത്തിലെ നേതൃത്വത്തെയും അനുസരിക്കാന്‍ മുസ്ലിം ബാധ്യസ്ഥനാണു. സാമൂഹിക നിയമങ്ങളാണു ഉലുല്‍ അംറില്‍ വരുന്നതെന്ന്‍ പല പണ്ഡിതരും അഭിപ്രായപ്പെട്ടിട്ടുണ്ട്. അപ്പോള്‍ കോടതിയേയും നിയമപാലകരേയും അനുസരിക്കേണ്ട ഒരു സമൂഹം നിയമത്തിലെ കയ്യിലെടുക്കുന്നത് ഏത് പ്രവാചകനു വേണ്ടിയാണു. തങ്ങള്‍ അക്രമിക്കപ്പെടുമ്പോള്‍ മാത്രം നിയമം മതിയെന്നാണോ കരുതുന്നത്, അതല്ല നിയമത്തെയും വ്യവസ്ഥിതിയേയുമെല്ലാം വെല്ലുവിളിക്കാന്‍ മാത്രം തങ്ങള്‍ക്കാകുമെന്നു ഈ പൊട്ടക്കിണറ്റിലെ തവളകള്‍ കരുതുന്നുവോ?

ആയിരക്കണക്കിനു നരേന്ദ്രമോഡികളേക്കാള്‍ ഞാന്‍ ഭയപ്പെടുന്നത് ഒരു മ‌അദനിയെ തന്നെയാണ്. സമൂഹത്തിലെ പുറത്തെ ശത്രുവിനെ തിരിച്ചറിയാന്‍ എളുപ്പമായിരിക്കും. എന്നാല്‍ ഉള്ളിലുള്ള അര്‍ബുദം ഒരു ഭാഗം മുഴുവന്‍ നശിപ്പിച്ച് ചികിത്സ സാധ്യമാവാത്ത വിധം അപകടപ്പെടുത്തുമ്പോഴെ ചിലപ്പോള്‍ ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങൂ.

മാന്യമായി പ്രതികരിച്ച് കോടതിലെത്തിയ ഒരു വിഷയം നാലാളുകൂടി വിധി നടപ്പിലാക്കിയത് മതപരമായ വിജയമായി ആരെങ്കിലും കരുതുന്നുവെങ്കില്‍ അവര്‍ക്കു കൂടിയുള്ള ഒരു മുന്നറിയിപ്പാണീ പോസ്റ്റ്. കാരണം മനസ്സുകൊണ്ട് നിങ്ങളും വര്‍ഗ്ഗീയതയെ താലോലിക്കുകയാണു. സ്വന്തം വിഭാഗത്തിന്റെ തിന്മകള്‍ക്ക് നേരെ കണ്ണടക്കുകയും മറ്റുള്ളവരുടെ തിന്മകള്‍ക്കു നേരെ ആക്രോശിക്കുകയും ചെയ്യുന്ന ഒരു സ്മൂഹമായി നാം രൂപപ്പെട്ടുകൂടാ. തിന്മ തിന്മയും നന്മ നന്മയുമാകണം. അത് എത്ര അടുത്തവരില്‍ നിന്നായാലും.

ഇതെന്റെ വ്യക്തിപരമായ കുറിപ്പാണു. എനിക്കു ചെയ്യാന്‍ കഴിയുന്നതിന്റെ പരിമിതിക്കുള്ളില്‍ നിന്ന് എനിക്കിതെങ്കിലും ചെയ്തേ മതിയാകൂ.

2009 ഒക്‌ടോബർ 6, ചൊവ്വാഴ്ച

ലൌ ജിഹാദ്

ഈ പോസ്റ്റ് അല്ല പിന്നെയില്‍ വന്ന ലൗ ജിഹാദ്‌ !!!!! ഈ എന്ന പോസ്റ്റിനുള്ള ഒരു കമെന്റ് ആണ്.

മാതൃഭൂമിയില്‍ വന്ന വാര്‍ത്ത.
'ലൗ ജിഹാദിനെ'ക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്ന് ഹൈക്കോടതി
Posted on: 30 Sep 2009
'എറണാകുളം: പ്രണയം നടിച്ച് യുവതികളെ കല്യാണം കഴിച്ച ശേഷം ബലമായി മതപരിവര്‍ത്തനത്തിനു വിധേയരാക്കുന്ന 'ലൗ ജിഹാദി'നെക്കുറിച്ച് വിശദമായി പഠിച്ച് മൂന്നാഴ്ചകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി ഡി.ജി.പിക്കും കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനും നിര്‍ദ്ദേശം നല്‍കി. കേരളത്തില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ നേതൃത്വത്തില്‍ നടക്കുന്ന മതപരിവര്‍ത്തനം 'റോമിയോ ജിഹാദെ'ന്നും അറിയപ്പെടുന്നെന്നും ഈ സംഘടനയ്ക്ക് വിദേശസഹായം ലഭിക്കുന്നുണ്ടോയെന്ന് അന്വേഷിക്കണമെന്നും ജസ്റ്റിസ് കെ.പി.ശങ്കരന്‍ ആവശ്യപ്പെട്ടു. പത്തനംതിട്ടയില്‍ രണ്ട് എം.ബി.എ വിദ്യാര്‍ഥിനികളെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ രണ്ടുപേര്‍ സ്‌നേഹം നടിച്ച് മതപരിവര്‍ത്തനം നടത്താനും തട്ടിക്കൊണ്ടുപോകാനും ശ്രമിച്ചുവെന്ന കേസ് പരിഗണിക്കുമ്പോഴായിരുന്നു ഹൈക്കോടതിയുടെ നിര്‍ദേശം. മൂന്നുവര്‍ഷത്തിനിടയില്‍ യുവതികളെ ഇത്തരത്തില്‍ കുടുക്കിയതിന്റെ നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന കാര്യം കോടതിയുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരം സംഘടനകളുടെ തീവ്രവാദ ബന്ധം ദേശീയ-അന്തര്‍ദ്ദേശീയ ബന്ധങ്ങള്‍ ഇവയെക്കുറിച്ചും പഠിക്കണമെന്ന് നിര്‍ദ്ദേശത്തില്‍ പറയുന്നു. '

മാതൃഭൂമിയിലെ ഒരു വാര്‍ത്തയില്‍നിന്നാണ് പോസ്റ്റിന്റെ ഉത്ഭവം- അല്ല, അതിനേക്കാളേറെ ഹൈക്കോടതിയുടെ പരാമര്‍ശത്തില്‍ നിന്നാണെന്നു പറയാം.

അതിലേക്കു കടക്കുന്നതിന്നു മുമ്പ് ജിഹാദ് എന്ന പദത്തെകുറിച്ചും അതിന്റെ ഇസ്ലാമികമാനത്തെ കുറിച്ചും ---നിലവില്‍ വിശുദ്ധയുദ്ധം എന്ന അര്‍ത്ഥത്തിലാണ് ജിഹാദ് എന്ന പദം ഉപയോഗിക്കുന്നത്. പക്ഷേ, അറബിയില്‍ ജിഹാദ് എന്ന പദത്തിന്ന് അങ്ങിനെ ഒരര്‍ത്ഥമില്ല. ജിഹാദ് എന്ന പദത്തിന് ആത്മപരിത്യാഗം എന്നാണര്‍ത്ഥം വരുന്നത്.

ഇവിടെ പര്‍മാമര്‍ശിക്കപ്പെട്ട സംഭവമാകട്ടെ പത്തനംതിട്ടയിലെ ഒരു സാധാരണ പ്രണയവുമായി ഒരു വക്കീല്‍ നടത്തിയ സമര്‍ത്ഥമായ ഒരു കളിയും.

വെബ്ദുനിയയില്‍ പിന്നീട് വന്ന വാര്‍ത്ത.

നമുക്കെന്തെങ്കിലും ചെയ്യുവാനാവുമോ?

ആരും ആവശ്യപ്പെട്ടിട്ടില്ല- പക്ഷെ വാര്‍ത്ത വായിച്ചപ്പോള്‍ മനസ്സിലൊരു നൊമ്പരം- സഹായിക്കാനാവശ്യപ്പെടാതെതന്നെ സഹായിക്കാന്‍ പാടില്ലെ- അതും ഇത് പോലെ മനസ്സുള്ള ഒരാളെ- ഒരാള്‍ക്ക് ചെയ്യുവാനുള്ള പരിമിതി ഒരു കൂട്ടത്തിന്ന് മറികടക്കാനാവും- നമുക്കെന്തെങ്കിലും ചെയ്യുവാനാവുമോ?

കുറേ തട്ടിപ്പുകളുടെ കഥകള്‍ നമ്മെ നിരുത്സാഹപ്പെടുത്തേണമോ?

ഒന്നുകൂടി ആവര്‍ത്തിക്കുന്നു- നമുക്കെന്തെങ്കിലും ചെയ്യുവാനാവുമോ?



അപര്‍ണയ്ക്ക് സംഭവിച്ചത്; ആര്‍ക്കും സംഭവിച്ചുകൂടാത്തത്‌
Posted on: 06 Oct 2009

പാലക്കാട്: അനുമോദനങ്ങളുടെ ആരവമൊഴിഞ്ഞപ്പോള്‍ അപര്‍ണാലവകുമാര്‍ എന്ന വനിതാപോലീസ് കോണ്‍സ്റ്റബിളിന്റെ കഴുത്തില്‍ വീണത് ദുരന്തങ്ങളുടെ കണ്ണീര്‍ഹാരം. കഴിഞ്ഞകൊല്ലം ഈ സമയത്ത് മാധ്യമങ്ങളുടെ വെള്ളിവെളിച്ചത്തിലായിരുന്നു തൃശ്ശൂരിലെ ഒല്ലൂര്‍ പോലീസ്‌സ്റ്റേഷനില്‍ കോണ്‍സ്റ്റബിളായ അപര്‍ണ.

കൂര്‍ക്കഞ്ചേരിയിലെ ഒരു ആസ്​പത്രിയില്‍ ബില്ലടയ്ക്കാന്‍ പണമില്ലാത്തതിനാല്‍ വീട്ടമ്മയുടെ മൃതദേഹം വിട്ടുകിട്ടാതെ വിഷമിക്കുന്ന അപരിചിതകുടുംബത്തിന് തന്റെ മൂന്ന് സ്വര്‍ണവളകള്‍ ദാനംചെയ്ത മഹാമനസ്‌കതയാണ് അപര്‍ണയെ പ്രശസ്തിയിലേക്കുയര്‍ത്തിയത്. കാരുണ്യത്തിന്റെ മഹാമാതൃക എന്ന് കേരളം വാഴ്ത്തിയ അപര്‍ണ ഇപ്പോള്‍ പകച്ചുനില്‍ക്കുകയാണ്, മനസ്സിന്റെ നന്മയ്ക്ക് പ്രതിഫലമായി വിധി കൊടുത്ത അകാലവൈധവ്യത്തിന്റെയും ഭീമമായ കടബാധ്യതകളുടെയും മുന്നില്‍. അപര്‍ണ ഇന്ന് പത്തുലക്ഷം രൂപയുടെ കടക്കാരിയാണ്.സ്വകാര്യദുഃഖങ്ങള്‍ മറച്ചുപിടിച്ചുകൊണ്ട് നന്മയുടെ പിന്നാലെ നടക്കുന്ന അപര്‍ണ എന്ന പോലീസുകാരിയുമായുള്ള അഭിമുഖമല്ല ഈ കുറിപ്പ്. 'പ്രകാശം പരത്തുന്ന പെണ്‍കുട്ടി' എന്ന് നാട് വിശേഷിപ്പിച്ച അപര്‍ണയെ ലക്ഷങ്ങളുടെ കടക്കാരിയാക്കിയ ജീവിതാനുഭവങ്ങളുടെ നേര്‍ക്കാഴ്ചയാണിത്.

രണ്ടുമാസംമുമ്പ് ആത്മഹത്യചെയ്ത ഭര്‍ത്താവ് രാജന്‍ വരുത്തിവെച്ച കടങ്ങളാണിപ്പോള്‍ അപര്‍ണയുടെ ചുമലില്‍ വന്നിരിക്കുന്നത്. ആറുലക്ഷംരൂപ സ്വന്തംപേരില്‍ത്തന്നെ കടമുണ്ട്. ഭര്‍ത്താവിന് ജാമ്യംനിന്നവര്‍ക്ക് കൊടുക്കാനുള്ള നാലുലക്ഷത്തോളം രൂപയുടെ ധാര്‍മിക ബാധ്യത വേറെയും.പതിനൊന്നും അഞ്ചും വയസ്സുള്ള രണ്ട് പെണ്‍മക്കളും എടുത്താല്‍പ്പൊങ്ങാത്ത സാമ്പത്തികബാധ്യതയുമാണ് അപര്‍ണയുടെ ഇപ്പോഴത്തെ സമ്പാദ്യങ്ങള്‍.

2008 സപ്തംബര്‍ നാലിന് കൂര്‍ക്കഞ്ചേരിയിലെ ആസ്​പത്രിയില്‍വെച്ചായിരുന്നു അപര്‍ണയുടെ 'സ്വര്‍ണദാനം'. ബന്ധുവിന്റെ അടിയേറ്റുമരിച്ച ഒരു സ്ത്രീയുടെ മൃതദേഹം, ബില്ലടയ്ക്കാന്‍ പണം തികയാത്തതുകൊണ്ട് വീട്ടുകാര്‍ക്ക് വിട്ടുകൊടുക്കില്ലെന്ന നിലപാടിലായിരുന്നു ആസ്​പത്രിഅധികൃതര്‍. ഇന്‍ക്വസ്റ്റ് ഡ്യൂട്ടിക്കെത്തിയ അപര്‍ണ തന്റെ മൂന്നുവളകള്‍ ഊരിക്കൊടുക്കുകയായിരുന്നു. അവ പണയംവെച്ചാണ് അവര്‍ ബില്ലടയ്ക്കാനുള്ള തുക സ്വരൂപിച്ചത്.

തുടര്‍ന്ന് അനുമോദനങ്ങളുടെയും അഭിമുഖങ്ങളുടെയും പ്രവാഹമായിരുന്നു. സര്‍ക്കാരിന്റെ പാരിതോഷികമായി 25,000 രൂപയും ഡി.ജി.പി.യുടെ പ്രശംസാപത്രവും ഗുഡ്‌സര്‍വീസ് എന്‍ട്രിയും ലഭിച്ചു. പുറമെയുള്ള വ്യക്തികളും സംഘടനകളും സമ്മാനമായി നല്കിയ പണം അപര്‍ണ ആസ്​പത്രിയില്‍ പരിചയപ്പെട്ട നിര്‍ധന കുടുംബത്തിനാണ് നല്കിയത്. ഭര്‍ത്താവിന്റെ ബിസിനസ് സംരംഭങ്ങള്‍ പൊളിഞ്ഞ് കുടുംബത്തിന്റെ സാമ്പത്തികനില തകിടം മറിഞ്ഞ സമയത്തായിരുന്നു സ്വന്തംമനസ്സിന്റെ പ്രേരണയില്‍ ഈ ദാനധര്‍മങ്ങള്‍.

1997 ല്‍ രാജനെ വിവാഹംചെയ്ത അപര്‍ണയ്ക്ക് 2002 ലാണ് പോലീസ്‌വകുപ്പില്‍ ജോലികിട്ടിയത്. വിവാഹത്തിനുമുമ്പ് ഗള്‍ഫിലായിരുന്ന രാജന്‍ പിന്നീട് നീതിസ്റ്റോറും പലചരക്കുകടയുമൊക്കെ നടത്തിയെങ്കിലും എല്ലാം വന്‍ നഷ്ടത്തിലാണ് അവസാനിച്ചത്. ലോട്ടറിയിലും കുറെയേറെ പണം കളഞ്ഞു. സ്വന്തംവീടും അപര്‍ണയുടെ പേരിലുള്ള അഞ്ചുസെന്റ് സ്ഥലവുമൊക്കെ പണയത്തിലായി. ചായക്കട നടത്തിയാണ് ലവകുമാറും ശാന്തയും രണ്ട് മക്കളെ വളര്‍ത്തിയത്. വീട്ടിലെ കഷ്ടപ്പാടുകാരണം മൂന്നുകൊല്ലം അനാഥാലയത്തില്‍ നിന്നാണ് അപര്‍ണ പഠിച്ചത്. അപര്‍ണ പത്തില്‍ പഠിക്കുമ്പോഴാണ് രോഗം ബാധിച്ച് ലവകുമാര്‍ ആസ്​പത്രിയിലായത്. ഡിസ്ചാര്‍ജ്ദിവസം കൈയില്‍ ഒട്ടും പണമില്ലാതെ കരഞ്ഞുനിന്ന അവള്‍ക്ക് തൊട്ടടുത്ത കിടക്കയിലെ രോഗിയാണ് അത്യാവശ്യത്തിന് പണംനല്‍കി സഹായിച്ചത്. 65 വയസ്സുള്ള അച്ഛന്റെയും ഡ്രൈവറായ അനിയന്റെയും സംരക്ഷണയില്‍ തൃശ്ശൂര്‍ ജില്ലയിലെ മണ്ണംപേട്ടയിലെ വീട്ടില്‍ കഴിയുകയാണ് അപര്‍ണയും മക്കളും. ഭര്‍ത്താവിന്റെ അച്ഛനും സഹോദരങ്ങളും നല്‍കുന്ന സ്നേഹവും ധൈര്യവും സഹപ്രവര്‍ത്തകരുടെ പിന്തുണയും ദുരിതവഴികളില്‍ കരുത്ത് പകരുന്നുണ്ട്.

2009 സെപ്റ്റംബർ 14, തിങ്കളാഴ്‌ച

കോഴിക്കോട്ടുകാരിയായ ഹനാനെ നിങ്ങളറിയുമോ?

നമുക്ക് നമ്മെ കുറിച്ചൊന്നുമറിയില്ല- നാം നമ്മുടെ കഴിവുകളെ അംഗീകരിക്കാറുമില്ല. അല്ലെങ്കില്‍ ഹനാന്‍ വാര്‍ത്തകളിലെന്നോ വരേണ്ടിയിരുന്നു. ഈ വാര്‍ത്ത നിങ്ങളിലെത്തിക്കുക മാത്രമാണ് എനിക്കിപ്പോള്‍ ചെയ്യാന്‍ കഴിയുക. കാരണം ഞാന്‍ ഹനാനെ കുറിച്ചാദ്യമായാണ് വായിക്കുന്നത്. കൂടുതലറിയുന്നവര്‍ കമെന്റുകളില്‍ കൂടുതലെഴുതുക.

മാതൃഭൂമി- വാര്‍ത്ത- ചിത്രവും അവരുടേതാണ്

ഹനാന്റെ വിസ്മയ യാത്ര; പ്രപഞ്ച രഹസ്യങ്ങളിലൂടെ

Posted on: 14 Sep 2009



കോഴിക്കോട്: കൗതുകങ്ങള്‍ക്ക് അവധി കൊടുത്ത് ഹനാന്‍ ബിന്‍ത് ഹാഷിം എന്ന പതിനഞ്ചുകാരി, പ്രപഞ്ചരഹസ്യങ്ങള്‍ വിവരിക്കുമ്പോള്‍ നൊബേല്‍ നേടിയ ശാസ്ത്രജ്ഞര്‍ പോലും കാതോര്‍ത്തിരിക്കും. കാരണം, ആസ്‌ട്രോഫിസിക്‌സും ജ്യോതിശ്ശാസ്ത്രവും ജീവശാസ്ത്രവും ഒരുമിച്ചുചേര്‍ത്ത ഈ സിദ്ധാന്തങ്ങള്‍ ശാസ്ത്രലോകത്തിനു പുതുമയാണ്. അമേരിക്കയിലെ വിദ്യാര്‍ഥികള്‍ക്കുമാത്രം സീമെന്‍സ് വെസ്റ്റിങ്ഹൗസ് നടത്തുന്ന ശാസ്ത്രപ്രതിഭാമത്സരത്തില്‍ പങ്കെടുക്കാനൊരുങ്ങുകയാണ് ഈ കോഴിക്കോട്ടുകാരി ഇപ്പോള്‍.

യു.എസ്. പൗരത്വമുള്ള ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് മാത്രമുള്ള ഈ മത്സരത്തില്‍ നാസയുടെ വരെ അംഗീകാരം നേടിയ ഈ അതുല്യപ്രതിഭയെ പ്രത്യേക പരിഗണന നല്കിയാണ് സീമെന്‍സ് വെസ്റ്റിങ്ഹൗസ് ഈ മത്സരത്തില്‍ പങ്കെടുപ്പിക്കുന്നത്. പത്താം ക്ലാസ്സിലാണ് പഠിക്കുന്നതെങ്കിലും ഹനാന്റെ അസാമാന്യ പ്രതിഭ പരിഗണിച്ച് കേന്ദ്ര സര്‍ക്കാര്‍ പരീക്ഷകളെല്ലാം ഒഴിവാക്കിക്കൊടുത്തിരിക്കുകയാണ്. യു.എസ്. പ്രസിഡന്റ് ബരാക് ഒബാമയുടെ പ്രശംസ പിടിച്ചുപറ്റിയ ഹനാന്‍ അടുത്തവര്‍ഷം അമേരിക്കയിലെ മസാച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയില്‍ ചേരാനുള്ള തയ്യാറെടുപ്പിലാണ് .

ഐന്‍സ്റ്റീന്റെ ആപേക്ഷികസിദ്ധാന്തത്തിനും മഹാവിസ്‌ഫോടന സിദ്ധാന്തത്തിനും ഡാര്‍വിന്റെ പരിണാമസിദ്ധാന്തത്തിനും മറുഭാഷ്യം ചമയ്ക്കുകയാണ് ഈ മിടുക്കി. ഇവയെല്ലാം സമന്വയിപ്പിച്ചുകൊണ്ടുള്ള ഒരു മഹാസിദ്ധാന്തം. 'അബ്‌സല്യൂട്ട് തിയറി ഓഫ് സീറോ' എന്നു പേരിട്ടിരിക്കുന്ന ഈ സിദ്ധാന്തമാണ് ഹനാന്റെ സ്വപ്നം. ഇതുതന്നെയാണ് സീമെന്‍സിന്റെ മത്സരത്തിനുള്ള വാതില്‍ തുറന്നതും.

'നാസ'യുടെ ഹൂസ്റ്റണിലെ സ്‌പേസ് സ്‌കൂളില്‍ നിന്ന് കഴിഞ്ഞ മെയിലാണ് സ്‌പേസ് ആന്‍ഡ് സയന്‍സ് ടെക്‌നോളജിയില്‍ ഹനാന്‍ ബിരുദം നേടിയത്. 'നാസ'യുടെതന്നെ ടെക്‌സസിലെ ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്ന് എയ്‌റോനോട്ടിക്‌സിലും കോഴ്‌സ് പാസായി. പ്രിയവിഷയമായ 'തിയററ്റിക്കല്‍ ആസ്‌ട്രോണമി'യില്‍ ഗവേഷണം നടത്തുന്നു. ബയോളജി സ്വയം പഠിക്കുന്നു.

ഹൂസ്റ്റണില്‍ 13 ദിവസത്തെ പരീക്ഷകള്‍ക്കും പരീക്ഷണങ്ങള്‍ക്കും പ്രബന്ധാവതരണത്തിനുമൊടുവിലായിരുന്നു ബിരുദദാനം. ഈ ദിവസങ്ങളില്‍ ഉറക്കം പോലുമുണ്ടായിരുന്നില്ല. ഒരു ദിവസം പുലര്‍ച്ചെ മൂന്നിനുണര്‍ന്ന് കുളിക്കാന്‍ കയറി ബാത്ത് ടബ്ബില്‍ കിടന്നുറങ്ങിയ ഹനാനെക്കുറിച്ച് പറയാനുണ്ട് ഉമ്മ അയിഷ മനോലിക്ക്. ടബ്ബില്‍ വെള്ളം നിറഞ്ഞ് മൂക്കില്‍ കയറിയപ്പോഴാണ് ഹനാന്‍ എഴുന്നേറ്റത്.

ചൊവ്വയുടെ ഭ്രമണപഥത്തിലെത്താന്‍ കഴിയുന്ന റോക്കറ്റ് ഹൂസ്റ്റണില്‍വെച്ച് ഹനാന്‍ സ്വയം രൂപകല്പന ചെയ്തു. പരീക്ഷണാര്‍ഥം നാസ ഇത് ല്ക്കസ്വദൂരത്തേക്ക് വിക്ഷേപിക്കുകയും ചെയ്തു. റോബോട്ടുകള്‍ക്കും റോവറുകള്‍ക്കും ഹനാന്‍ രൂപകല്പന നല്‍കി. ചൊവ്വയുടെ ഉപരിതലത്തില്‍ ഇറങ്ങാനുള്ള റോവറിന്റെ നിര്‍മാണത്തില്‍ പങ്കാളിയാണിപ്പോള്‍. ചന്ദ്രനില്‍ റോബോട്ടിനെ ഇറക്കാനുള്ള പദ്ധതിയായ എക്‌സ്-ലൂണാര്‍ ഗൂഗ്ള്‍പ്രൈസിലും പങ്കാളിയാണ്. ചന്ദ്രനില്‍ 500 മീറ്റര്‍ നടന്ന് ഐസ് ചുരണ്ടിയെടുക്കാന്‍ കഴിയുന്ന റോബോട്ടിനെ ഉണ്ടാക്കുന്നതാണ് പദ്ധതി.

ഹനാന്റെ പ്രതിഭ മനസ്സിലാക്കിയ ലോകപ്രശസ്ത ശാസ്ത്രസാങ്കേതിക വിദ്യാഭ്യാസസ്ഥാപനമായ മസാച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി അധികൃതര്‍ ഉപരിപഠനത്തിന് അങ്ങോട്ട് ക്ഷണിക്കുകയായിരുന്നു. വിഷയം: 'തിയററ്റിക്കല്‍ ആസ്‌ട്രോണമി'. 'നാസ' ശുപാര്‍ശയും ചെയ്തു.

തലശ്ശേരി സ്വദേശി എല്‍.പി.എം. ഹാഷിമിന്റെയും മാഹിക്കാരി അയിഷ മനോലിയുടെയും ഏറ്റവും ഇളയ മകളായ ഹനാന്റെ ശാസ്ത്രാഭിമുഖ്യം നാലാം ക്ലാസ്സില്‍ തുടങ്ങിയതാണ്. അന്ന് 12-ാം ക്ലാസ്സില്‍ പഠിച്ചിരുന്ന ചേച്ചിയുടെ ശാസ്ത്രപുസ്തകങ്ങളാണ് വായനയ്‌ക്കെടുത്തത്.

ഐന്‍സ്റ്റീനോടായിരുന്നു താത്പര്യം. അതു പിന്നെ ആപേക്ഷികസിദ്ധാന്തത്തോടായി. ഇതുസംബന്ധിച്ച ഒട്ടേറെ പുസ്തകങ്ങള്‍ വാങ്ങിക്കൂട്ടി. വായിച്ചു നോക്കി. ആപേക്ഷികസിദ്ധാന്തത്തിലെ പല കാര്യങ്ങളും മനസ്സിലായിട്ടില്ലെന്നു പറയുമ്പോഴും ചിലയിടങ്ങളില്‍ തിരുത്തലുകളും കൂട്ടിച്ചേര്‍ക്കലുകളും വേണ്ടേയെന്നാണ് ഹനാന്റെ ചിന്ത.

പ്രപഞ്ചം സ്ഥിരമല്ല. അത് മാറിക്കൊണ്ടേയിരിക്കുന്നു. നമ്മുടെ പ്രപഞ്ചത്തെ അതിനപ്പുറമുള്ള പ്രപഞ്ചത്തില്‍ നിന്ന് വേര്‍തിരിക്കുന്നത് പ്രകാശത്തിന്റെ അതിരാണ്. ഏറ്റവും ശക്തിയേറിയ ഹബ്ള്‍ ടെലിസ്‌കോപ്പ് പോലും ഇവിടെവരെയേ പോയിട്ടുള്ളൂ. ഈ പ്രകാശത്തിനപ്പുറം മറ്റൊരു പ്രകാശകണമുണ്ട്- ടാക്കിയോണ്‍സ്. ഇതിനെയൊക്കെ വിവരിക്കുന്ന ഗണിതശാസ്ത്രസംവിധാനമാണ് ഹനാന്റെ മറ്റൊരു പദ്ധതി.

അക്ഷരാര്‍ഥത്തില്‍ പറന്നുനടക്കുകയാണ് ഹനാന്‍. ഇന്ത്യയിലും വിദേശത്തുമായി ഒട്ടേറെ ശാസ്ത്രസമ്മേളനങ്ങള്‍. ഏറെയും ജ്യോതിശ്ശാസ്ത്രവുമായി ബന്ധപ്പെട്ടവ. ഇതിനിടെ പ്രബന്ധാവതരണങ്ങള്‍ വേറെ. ഇന്ത്യയിലും ഖത്തറിലും യു.എസ്സിലുമെല്ലാമായി എത്ര പ്രബന്ധങ്ങള്‍ അവതരിപ്പിച്ചുവെന്ന് ഹനാനുതന്നെ നിശ്ചയമില്ല.


കലാമിനെയും കുഴക്കിയ പ്രതിഭ


കോഴിക്കോട്: പ്രപഞ്ച വിസ്മയങ്ങള്‍ തേടിയുള്ള യാത്രയിലെതന്റെ ചിന്തകളും കണ്ടെത്തലുകളും ഹനാന്‍ ആദ്യമായി പങ്കുവെച്ചത് അയല്‍വാസിയായ ഐ.പി.എസ്. ഉദ്യോഗസ്ഥന്‍ എബ്രഹാം കുര്യനോടാണ്. അദ്ദേഹമാണ് ഹനാനെ തിരുവനന്തപുരത്തെ ശാസ്ത്രഭവനിലേക്കയച്ചത്. അവിടെ നിന്ന് പുണെയിലെ ടാറ്റ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ചിലെത്തിയ ഹനാനെ പ്രൊഫ. എം.എസ്.രഘുനാഥനാണ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ആസ്‌ട്രോഫിസിക്‌സിലേക്കും (ഐ.ഐ.എ.) ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സിലേക്കും (ഐ.ഐ.എസ്‌സി.) അയച്ചത്. ഐ.ഐ.എ.യിലെ പ്രൊഫസര്‍മാരായ എച്ച്.സി. ഭട്ട്, സി. ശിവറാം, ഡോ. ജയന്ത് മൂര്‍ത്തി എന്നിവരാണ് ഹനാന് ഗവേഷണത്തിനുവേണ്ട നിര്‍ദേശങ്ങളും ഉപദേശങ്ങളും നല്കുന്നത്.

മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുല്‍ കലാമുമായി 2008 മുതല്‍ ഹനാന്‍ ബന്ധം പുലര്‍ത്തുന്നു. തന്റെ കണ്ടെത്തലുകളെപ്പറ്റി പറഞ്ഞ് ഹനാന്‍ അയച്ച ഇ-മെയിലാണ് സൗഹൃദത്തിന്റെ തുടക്കം. ''നീ പറയുന്നതൊന്നും എനിക്ക് മനസ്സിലാവുന്നില്ല കുട്ടീ'' എന്നായിരുന്നു അദ്ദേഹത്തിന്റെ ആദ്യ പ്രതികരണം. പക്ഷേ, ഹനാനിലെ യഥാര്‍ഥ പ്രതിഭയെ തിരിച്ചറിഞ്ഞ അദ്ദേഹമാണ് 'നാസ'യുമായി ബന്ധപ്പെടുത്തിയത്.

ബന്ധു മുഹമ്മദ് അഷറഫ് വഴി, ഹിന്ദ് രത്തന്‍ അവാര്‍ഡ് ജേത്രി ഡോ. സൗമ്യ വിശ്വനാഥനെ പരിചയപ്പെട്ടതാണ് ഹനാന്റെ ഗവേഷണജീവിതത്തില്‍ വഴിത്തിരിവായത്. ബോസ്റ്റണില്‍ താമസിക്കുന്ന അവര്‍ നൊബേല്‍ സമ്മാന ജേതാക്കളുള്‍പ്പെടെയുള്ള ശാസ്ത്രജ്ഞര്‍ക്ക് ഹനാനെ പരിചയപ്പെടുത്തി. ഇപ്പോള്‍ ഇവരെല്ലാം ഈ പ്രതിഭയുടെ ആരാധകരും വഴികാട്ടികളുമാണ്.

കോണ്‍ഫറന്‍സുകളില്‍ ഹനാന്റെ പ്രഭാഷ ണം കേട്ട പല വന്‍കമ്പനികളും ഇന്ന് ഈ കുട്ടിയുടെ സ്‌പോണ്‍സര്‍മാരാണ്. ഇന്‍ഫോസിസ് ചെയര്‍മാന്‍ എന്‍.ആര്‍. നാരായണമൂര്‍ത്തിയുടെ ഭാര്യ സുധാമൂര്‍ത്തി നേരിട്ടാണ് ഇന്‍ഫോസിസ് സയന്‍സ് ഫൗണ്ടേഷന്‍ ഹനാനെ സ്‌പോണ്‍സര്‍ ചെയ്യുന്ന കാര്യം അറിയിച്ചത്. ഗൂഗ്ലും ഒറാക്കിളും അസിം പ്രേംജി ഫൗണ്ടേഷനുമാണ് മറ്റു വമ്പന്‍ സ്‌പോണ്‍സര്‍മാര്‍. ചെറുകമ്പനികള്‍ വേറെയുമുണ്ട്.

പ്രധാനമന്ത്രിയും സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും നേരിട്ട് വിളിച്ച് കുശലം ചോദിക്കുന്നു. കേന്ദ്രമന്ത്രി ഇ. അഹമ്മദ് സകലപിന്തുണയുമായി നില്ക്കുന്നു. ഖത്തറിലെ രാജ്ഞി ശൈഖ് മൂസയുടെ സന്ദര്‍ശക പട്ടികയിലെ പ്രധാനവ്യക്തികളിലൊരാള്‍.

ഹനാന്റെ ബിരുദദാനച്ചടങ്ങില്‍ ആദ്യ ചാന്ദ്രയാത്ര സംഘാംഗം മൈക്കല്‍ കോളിന്‍സും ശാസ്ത്രസാങ്കേതികരംഗത്തെ അതികായരും ഹോളിവുഡ് താരങ്ങളുമാണ് പങ്കെടുത്തത്. ബഹിരാകാശ വാഹനമായ 'എന്‍ഡവറി'ന്റെ കേടുപാടുകള്‍ പരിഹരിച്ച ശാസ്ത്രജ്ഞന്‍ സതീഷ് റെഡ്ഡിയുമായി വളരെനേരം സംസാരിക്കാനായതാണ് ചടങ്ങില്‍ തനിക്കുണ്ടായ നേട്ടങ്ങളിലൊന്നെന്ന് ബഹിരാകാശയാത്ര സ്വപ്നം കാണുന്ന ഈ മിടുക്കി പറയുന്നു. അന്ന് പരിചയപ്പെട്ടവരില്‍ പലരും ഇ-മെയില്‍ അയയ്ക്കുന്നു. ചിലര്‍ വിളിക്കുന്നു.

മറ്റൊരു ചടങ്ങില്‍ വെച്ച് പരിചയപ്പെട്ട ടെന്നീസ് താരങ്ങളായ റോജര്‍ ഫെഡറര്‍ക്കും റാഫേല്‍ നഡാലിനുമെല്ലാം ഹനാന്‍ സ്വന്തക്കാരിയെപ്പോലെ. സീമെന്‍സ് യാത്രയ്ക്കുള്ള ഒരുക്കങ്ങളെപ്പറ്റി ചോദിച്ചും ഗവേഷണത്തിന്റെ പുരോഗതി ആരാഞ്ഞും ഇ-മെയിലയയ്ക്കുന്നത് യു.എസ്. പ്രസിഡന്റ് ബരാക് ഒബാമ. ഈ യാത്രയില്‍ ഹനാന്‍ ഒബാമയെ കാണുന്നുണ്ട്. ചന്ദ്രനില്‍ ആദ്യം കാല്‍കുത്തിയ നീല്‍ ആംസ്‌ട്രോങ് ഹനാനെ കാണാന്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഇപ്പോള്‍ ലെബനനില്‍ കഴിയുന്ന അദ്ദേഹത്തെ അവിടം സന്ദര്‍ശിക്കുമ്പോള്‍ കാണാമെന്ന സന്തോഷത്തിലാണ് ഹനാന്‍. ലെബനന്‍, സ്‌പെയിന്‍, ബെല്‍ജിയം, ഫ്രാന്‍സ്, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ ഹനാന് ക്ഷണം ലഭിച്ചുകഴിഞ്ഞു.

നാളത്തെ നൊബേല്‍ സമ്മാനജേത്രിയാകാനിടയുള്ള ഈ പെണ്‍കുട്ടിയെ കാണാനും കേള്‍ക്കാനും ലോകം കാത്തിരിക്കുമ്പോള്‍ നമ്മുടെ നാടിതുവരെ ഇവളെ അറിഞ്ഞിട്ടില്ല. ''ഇങ്ങനെ ഒരു കുട്ടിയുള്ളതായി കേരളത്തിലെ സര്‍ക്കാറിന് അറിയില്ല. അതില്‍ വിഷമമുണ്ട്''-ഹനാന്റെ അമ്മ പറയുന്നു. പക്ഷേ, ഹനാന്‍ പഠിക്കുന്ന കോഴിക്കോട് സെന്റ് ജോസഫ്‌സ് ആംഗ്ലോ ഇന്ത്യന്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളും പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ജോവിറ്റയും നല്കുന്ന പ്രോത്സാഹനത്തെപ്പറ്റിപ്പറയാന്‍ ഇവര്‍ക്ക് നൂറുനാവാണ്.

ജ്യോതിശ്ശാസ്ത്രവും ജൈവസാങ്കേതികവിദ്യയുമാണ് ഭാവിയുടെ ശാസ്ത്രങ്ങള്‍ എന്നു വിശ്വസിക്കുന്നു ഹനാന്‍. യോഗ്യതയും കഴിവും പരിഗണിക്കാതെ ബിരുദങ്ങള്‍ മാത്രം കണക്കിലെടുക്കുന്ന നമ്മുടെ വിദ്യാഭ്യാസരീതിയോട് കടുത്ത എതിര്‍പ്പാണ് ഹനാന്. കഴിവുള്ള കുട്ടികള്‍ വിദേശത്തേക്ക് പോകാന്‍ കാരണവും ഇതാണെന്ന് ഹനാന്‍ അഭിപ്രായപ്പെടുന്നു. ''മറ്റു രാജ്യങ്ങളെ ആശ്രയിച്ചാണ് ഞാന്‍ നില്ക്കുന്നത്. അതില്‍ എനിക്ക് നാണക്കേടുണ്ട്. എന്റെ വിഷയം പഠിക്കാന്‍ പറ്റിയ സ്ഥാപനം എന്റെ നാട്ടിലില്ലാത്തപ്പോള്‍ എനിക്കതേ ചെയ്യാന്‍ കഴിയൂ'' -ഹനാന്‍ പറയുന്നു.