2009 ജൂൺ 7, ഞായറാഴ്‌ച

മാധവിക്കുട്ടിയും വിവാദങ്ങളും-3

രണ്ട് മൂന്നു വര്‍ഷങ്ങള്‍ക്കു മുമ്പ് ഹല്ലെ ബറി ( Halle Berry ) എന്ന ആഫ്രോ-അമേരികന്‍ നടിക്കു Monster's Ball എന്ന് സിനിമയിലെ അഭിനയത്തിനു ഏറ്റവും നല്ല നടിക്കുള്ള ഓസ്കാര്‍ ലഭിച്ചു. ഓസ്കാര്‍ ഏറ്റു വാങ്ങിയ വേദിയില്‍ വച്ച് അവര്‍ പൊട്ടിക്കരഞ്ഞുകൊണ്ട് വിവേചനമനുഭവിക്കുന്ന കറുത്ത വര്‍ഗ്ഗക്കാര്‍ക്കായി തന്റെ ഓസ്കര്‍ സമര്‍പ്പിച്ചു. എന്നെ അമ്പരപ്പിച്ച ഒരു കരച്ചിലായിരുന്നു അത്. വാഗ്ദത്ത ഭൂമിയായ അമേരിക്ക, ജനാധിപത്യത്തിന്റെയും മനുഷ്യാവകാശപ്രവൃത്തനങ്ങളുടെയും ഈറ്റില്ലം. അവിടെ പ്രമുഖയായ ഒരു നടി വംശീയ ദു:ഖവുമായി........

അധിനിവേശം മനസ്സുകളിലെക്കു ബാധിക്കുമ്പോള്‍ പ്രതികരിക്കുന്നത് പല രീതിയിലാണ്. അധികപേരും വിധിക്കു കീഴടങ്ങും, ചിലര്‍ അമിത വിധേയത്താല്‍ സ്വയം അടിമകളാവും, ചിലര്‍ നി രാശരാവും, തെറിവിളിക്കും, കുറച്ചു പേര്‍ വിധിക്കെതിരെ പോരാടും, ഇപ്പോരാട്ടവും പല രീതിയിലായിരിക്കും.

ചരിത്രത്തില്‍ അംബേദ്ക്കര്‍മാര്‍ ഉയര്‍ന്നു വരുന്നതങ്ങിനെയാണ്. അവര്‍ക്കു സമൂഹത്തെ മുഴുവന്‍ ഉത്തേജിപ്പിക്കാനുള്ള ശക്തിഉണ്ടാവും, എന്നാല്‍ ചില പോരാട്ടങ്ങള്‍ അവനവനിലവസാനിക്കുകയോ അല്ലെങ്കില്‍ കീഴടക്കപ്പെടുകയുമോ ചെയ്തേക്കും.

വംശീയത ഇന്നും മനസ്സുകളില്‍ നിലനില്‍ക്കുന്നു എന്നതിന്നുദാഹരണമാണ് ശില്പാഷെട്ടി പ്രശ്നം. ശില്പക്കത് മുതല്‍കൂട്ടയെങ്കിലും.

ഇന്ത്യയിലെ വംശീയത ജാതീയതയുടെ രൂപത്തിലാണ് കാണപ്പെടുന്നത്. ഇന്നും അതിന്റെ ബഹിര്‍ സ്പുരണങ്ങള്‍ ഒരു രീതിയിലല്ലെങ്കില്‍ മറ്റൊരു തലത്തില്‍ നില്‍ക്കുക തന്നെ ചെയ്യുന്നു.

വി.കെ.എന്‍ ഒരിക്കല്‍ തമാശിക്കുന്നുണ്ട്, ചെറമന്റെ വിപ്ലവം തിയ്യനാവുന്നതിലൂടെയാണ്, തിയ്യന്റെത് നായരിലും. തമാശക്കപ്പുറം ഒരു പൊള്ളുന്ന സത്യം.

എനിക്കൊരനുഭവമുണ്ട്, കോളെജിലെ സഹമുറിയന്‍ ഒരു ദളിതനായിരുന്നു. ഒരു ദിവസം അവന്റെ വീട്ടില്‍ പോയി രാപ്പാര്‍ത്തു. അവന്റെ അച്ചനെ മുഷിപ്പിക്കാതിരിക്കാന്‍ ഞാനുമൊരു രാത്രി സഖാവായി. വര്‍ത്തമാനത്തിന്നിടയില്‍ പാവം തിളക്കത്തോടെ പറഞ്ഞു. തമ്പുരാനെല്ലാം നമ്മുടെ കൂടെയുണ്ടല്ലൊ, എന്റെ ഒറ്റ രാത്രി വിപ്ലവമറിയുന്ന സഹമുറിയന്‍ എനിക്കു വിശദീകരിച്ചുതന്നു, ഇ.എം.എസ്സിനെയാണ്. - ഇ.എം.എസ് ഒരു വിപ്ലവകാരിയെക്കാള്‍ പല ദളിതര്‍ക്കും പിന്നെയും തമ്പുരാനാണ്.

വാഴക്കുല ഇന്ന് അടിയാന്റെ കണ്ണില്‍ തമ്പുരാന്‍ ചെയ്യുന്ന ഒരു ക്രൂരത. സ്വന്തം കുട്ടികള്‍ക്കു പഴം കൊടുക്കാതെ തമ്പുരാന്റെ കുട്ടികള്‍ക്കു കൊടുക്കുന്ന അടിയാന്റെ നിസ്സഹയാവസ്ഥ. പക്ഷെ, ഇതിന്നൊരു മറുപുറമുണ്ട്, അടിയാളന്‍ അന്ന് സ്വപ്നം കണ്ടിരുന്നത് തന്നെ ഇത് വളര്‍ന്നു തമ്പുരാനില്‍ നിന്നും കിട്ടുന്ന ഒരു പ്രശംസയാണെങ്കിലോ? അടിമത്തം ബാധിക്കുന്നത് മനസ്സുകളിലേക്കുമാണ്. മനസ്സുകളെ കീഴടക്കിയാണ് ഇവ രാജപാതകളൊരുക്കുന്നത്.

ഇതെല്ലാകാലത്തുമുണ്ട്, അമേരിക്കക്കെതിരെ മുദ്രാവാക്യം വിളിക്കുമ്പോഴും ബ്രാന്‍ഡ് അമേരിക്ക തന്നെ വേണം. മാധവികുട്ടിയുടെ എന്റെ കഥയില്‍ തന്നെ ഹിറ്റ്ലറിനെയും മുസ്സോളിനിയെയും നായകരാക്കുന്ന ബാല്യം കടന്നു വരുന്നുണ്ട്, വിജയിക്കുന്നവനോടുള്ള വീരാരാധന.

ഞാന്‍ ഇന്നെ വരെ കമല എന്തുകൊണ്ട് കമലാസുരയ്യയായി എന്നന്യേഷിച്ചിട്ടില്ലായിരുന്നു. കൈരളിയിലോ മറ്റോ ആണെന്നു തോന്നുന്നു, പുനത്തില്‍ കുഞ്ഞബ്ദുള്ളയുമായി ഒരു സംഭാഷണം മാത്രമാണ് ആ മേഖലയില്‍ എനിക്കുള്ള പരിചയം.

വായനയാകട്ടെ കയ്യില്‍ കിട്ടുന്നതില്‍ എന്തായാലും ഒന്നു കണ്ണോടിക്കാതിരിക്കാന്‍ എനിക്കാവാത്ത ഒന്നും.

അനിലിന്റെ ബ്ലോഗില്‍ നിന്നും ലിങ്കിലൂടെപ്പോയി പൊങ്ങുമ്മൂടന്റെ ബ്ലോഗ് ഇപ്പോള്‍ (07-06-2009 11 മണി ക്കാണ്) മാത്രമണു ഞാന്‍ നോക്കുന്നത്.

ഹിന്ദു മതത്തില്‍ പല അനാചാരങ്ങളും ഉണ്ട്. ഏവര്‍ക്കും അറിയാവുന്ന സത്യം. അത് മനസ്സിലാക്കാന്‍ കമലാ സുരയ്യക്ക് ഇത്രയും വര്‍ഷം വേണ്ടി വന്നു എന്ന് എനിക്ക് വിശ്വസിക്കാനാവില്ല. അവരുടെ അമ്മയും വിധവ ആയിരുന്നു. അവരും ഈ സമൂഹത്തില്‍ ആണല്ലോ ജീവിച്ചത്. അന്നൊന്നും കമലദാസ് മറ്റുള്ളവരുടെ ജീവിതം കണ്ടിട്ടില്ല എന്ന് കരുതുന്നോ?

എന്ന്‍ അനില്‍ എഴുതുമ്പോള്‍ എല്ലാവരും ഒരു പോലെയല്ല പ്രതികരിക്കുന്നത് എന്നാണെന്റെപക്ഷം.

അവരുടെ വിധവയായപ്പോഴുള്ള അനുഭവം അനിലിന്റെ കമെന്റിലൂടെയാണു ഞാന്‍ അറിയുന്നത് തന്നെ.

പക്ഷെ തന്റെതെല്ലാത്ത ഒരു സംഭവത്തില്‍ തന്നെ തൊട്ടുകൂടത്തവളും കണ്ടാല്‍‌പ്പോലും അശുദ്ധമായവളുമായി തീര്‍ന്നു എന്നറിയുമ്പോള്‍ അതുള്‍കൊള്ളുന്നത് എല്ലാവരും ഒരേ രീതിയിലാവണമെന്നു ശഠിക്കുന്നതിലെന്തര്‍ത്ഥം.

എല്ലാവര്‍ക്കും അംബേദ്ക്കറാവാന്‍ കഴിയില്ല. അംബേദ്ക്കറോട് എല്ലാവരും സഹിക്കുന്നില്ലെ പിന്നെ നിനെക്കെന്താ എന്നു ചോദിച്ചിട്ട് കാര്യവുമില്ല.

ഇനി, ഇതിന്നത്തെ ആചാരം, ഞങ്ങള്‍ കുളിച്ചാല്‍ നിനക്കെന്താ എന്നാണെങ്കില്‍- അതിനേക്കാള്‍ നല്ലത് സൂര്യനെല്ലിയിലെ പെണ്‍കുട്ടിയോട് ആരു പറഞ്ഞെടീ നിന്നോടൊരു പെണ്ണാവാന്‍ എന്നു ചോദിക്കുകയായിരിക്കും.
തുടരും


2009 ജൂൺ 6, ശനിയാഴ്‌ച

മാധവിക്കുട്ടിയും വിവാദങ്ങളും-2

അഞ്ചാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ലൈബ്രററി ക്ലാസ്സിലേക്കു ആഴ്ചയിലൊരിക്കല്‍ ടീച്ചര്‍ കൊണ്ടു വന്നു തരുന്ന പുസ്തകങ്ങളായിരുന്നു. എല്ലാവര്‍ക്കും കൊണ്ടുവരുന്നതങ്ങു തരും. ഒരാഴ്ച്ചകഴിഞ്ഞാല്‍ തിരികെ കൊടുക്കണം. കിട്ടിയത് വായിക്കുക. ഒരിക്കല്‍ കിട്ടിയത് ബഷീറിന്റെ മാന്ത്രികപ്പൂച്ച. ഇപ്പൊഴും കുട്ടിക്കഥകളില്‍ നിന്നുമെന്റെ വായന മാറ്റി തന്ന ആ നാഴികകല്ലെനിക്കു നല്ല ഓര്‍മയുണ്ട്.

വീട്ടില്‍ അമ്മാവന്റെ അരികില്‍ ബഷീറിന്റെയും മറ്റും കുറച്ച് പുസ്തങ്ങളുണ്ടായിരുന്നെങ്കിലും അതെല്ലാം കുട്ടിയായ എനിക്കുള്ളതെല്ലെന്ന തോന്നലില്‍ തൊടാറുണ്ടായിരുന്നില്ല. പക്ഷെ, ഉറങ്ങാന്‍ കിടക്കുമ്പോള്‍ കൂട്ടുകുടുമ്പമായതിനാല്‍ മുതിര്‍ന്ന ആരെങ്കിലും പറഞ്ഞുതരുന്ന കഥകളും ബാലപ്രസിദ്ധീകരണങ്ങളും എന്നെ കഥാലോകത്തിലേക്കു എത്തിച്ചിരുന്നു.

പഠിച്ചത് അഞ്ചാം ക്ലാസ് മുതല്‍ ഹോസ്റ്റലില്‍ ആയിരുന്നതിനാല്‍ അവധിക്കാലം ചിലവാക്കുന്നത് കുറെ ഈ പുസ്തകങ്ങളിലൂടെയായി. അതിനു സഹായകമായത് നിര്‍ബന്ധിതനായി വായിക്കാന്‍ കിട്ടിയ മാന്ത്രികപ്പൂച്ചയും. എട്ടാം ക്ലാസ്സില്‍ മറ്റൊരു ഹോസ്റ്റലില്‍ ചേര്‍ന്നു. അത് കുറച്ചുകൂടി വിശാലമായിരുന്നു. കോളെജും സ്കൂളുമെല്ലാം ചേര്‍‌ന്ന ഒരു സമുച്ചയം. എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ അവിടുത്തെ കോളെജ് ലൈബ്രറിയില്‍ അംഗത്വമുള്ള ഏക സ്കൂള്‍ വിദ്യാര്‍ത്ഥി ഞാനായിരുന്നു.

മാക്സിം ഗോര്‍ക്കിയുടെ അമ്മ, ലിയോ ടോള്‍സ്റ്റോയിയുടെ ഉയര്‍ത്തെഴുനേല്‍പ്പ്, കുറ്റവും ശിക്ഷയും, യുദ്ധവും സമാധാനവുമെന്നു തുടങ്ങിയ ലോക ക്ലാസ്സിക്കുകളും മലയാളത്തിലെ മിക്ക നല്ല എഴുത്തുകാരുടെയും പുസ്തകങ്ങളും . എന്റെ ജീവിതത്തിലെ ഏറ്റവും നല്ല വായന പത്താം ക്ലാസ്സു വരെ ആയിരുന്നു. പിന്നീടങ്ങിനെ ഞാന്‍ വായിച്ചിട്ടേ ഇല്ല.

അത്ഭുതം അപ്പോഴൊന്നും മാധവിക്കുട്ടി എന്നൊരാളെ ഞാന്‍ ശ്രദ്ധിച്ചിട്ടില്ല. ഒരു തെറിച്ചപെണ്ണിന്റെ പുസ്തകങ്ങള്‍ക്കു വായനശാലകളില്‍ അന്നു സ്ഥാനമുണ്ടായിരുന്നില്ല.

ഞാന്‍ പ്രീഡിഗ്രി എന്ന ഡിഗ്രിക്കു പഠിക്കുമ്പോഴാണു ഇന്ദിരാഗാന്ധി കൊലചെയ്യപ്പെടുന്നത്. ഇന്ത്യ എന്ന ഇന്ദിരാ വന്മരം കടപുഴകിയപ്പോള്‍ ജനാധിപത്യ ഇന്ത്യ ഒന്നാടിയുലഞ്ഞു. ടെലിവിഷന്‍ പോലുമില്ലാതിരുന്ന അന്ന് റേഡിയോയും പത്രങ്ങളും മാത്രമായിരുന്നു ഏക ആശ്രയം. സെന്‍സേഷന്‍ ഇത്രയില്ലെങ്കിലും ഇല്ലാതില്ല. ഒരോ കാര്യങ്ങളെയും കഴിയുന്നത്ര വിശദീകരിക്കുന്ന വാര്‍ത്തകളില്‍ ജനം തങ്ങളുടെ മുഖം പൂഴ്ത്തി.

ശവസംസ്കാരച്ചടങ്ങുകളായപ്പോള്‍ ചടങ്ങിനു പങ്കെടുക്കാന്‍ വരുന്ന അഥിതികളെ കുറിച്ചും ആചാരങ്ങളിലെ വിശദീകരണങ്ങളെ കുറിച്ചുമെല്ലാം വായിച്ചിടെക്കുന്ന ജനങ്ങളിലേക്കു അലോസരമുണ്ടാക്കി ഒരു ചോദ്യം ഒരാള്‍ ചോദിച്ചു.

ഇത്രയേറെ ദരിദ്രരായ ജനങ്ങള്‍ വസിക്കുന്ന ഇന്ത്യയില്‍ ഒരു ശവസംസ്കാരത്തിനു ഇത്രയേറെ ചന്ദനമുട്ടികളും നെയ്യും തീയില്‍ കളയുന്നു. എന്തെ ഇന്ദിരാഗാന്ധിയുടെ മൃതശരീരം സാധാരണ വിറകിലൊന്നും ദഹിക്കുകയില്ലെ?.

മാധവിക്കുട്ടിയെന്ന പേര്‍ എന്നെ കുലുക്കുന്നതപ്പോഴാണ്.

സാംസ്കാരിക നായകരെന്നാല്‍ ഇലക്ഷന്‍ കാലത്തു പക്ഷം പിടിച്ചു പ്രസ്താവനകളിറക്കി കുറെ പേരും ചേര്‍ത്ത് ഒപ്പിട്ട്, ഇതൊന്നും കൊണ്ട് ആളുകള്‍ വോട്ട് മാറുകയില്ലെന്നുറപ്പുണ്ടെങ്കിലും തന്റെ അക്കാദമി സ്ഥാനങ്ങള്‍ സംരക്ഷിതമാക്കുന്ന പ്രതികരണങ്ങള്‍ നടത്തുന്നതിന്നിടയിലേക്കാണ് എല്ലാവരെയും വെറുപ്പിച്ച് മാധവിക്കുട്ടി ഇച്ചോദ്യമെറിഞ്ഞത്. എല്ലാവരും കേട്ടില്ലെന്നു നടിച്ചു.

അന്നവര്‍ കേരളത്തിലായിരുന്നില്ല. പിന്നീട് തിരുവന്തപുരം ഇലക്ഷനിലാണു ഞാന്‍ കൂടുതല്‍ അവരെക്കുറിച്ചറിയുന്നതും വായനയിലവര്‍ വരുന്നതും.

മനപ്പൂര്‍വം അവര്‍ വിവാദങ്ങളുണ്ടാക്കുകയായിരുന്നില്ല. വിവാദങ്ങള്‍ അവരെ പിന്തുടരുകയായിരുന്നു.

കോഴിക്കോട് സര്‍വകലാശാല യുവജനോത്സവം ഉത്ഘാടനം ചെയ്ത് അവര്‍ പ്രസംഗിച്ചത് ഉത്സവങ്ങളുടെ ആധിക്യം യുവത്വത്തെ നശിപ്പിക്കുമെന്നാണ്. ഞാന്‍ അന്നുമാത്രമാണവരെ കാണുന്നതും കേള്‍ക്കുന്നതും. ഇങ്ങിനെ ഒരു സദസ്സില്‍ വന്നു പറയാനുള്ള അവരുടെ സത്യസന്ധത പ്രശംസിക്കാതെ വയ്യ.

ബലാത്സംഗം ചെയ്യപ്പെട്ട പെണ്‍കുട്ടിയോട് ഒന്ന് ഡെറ്റോളിട്ടു കുളിച്ചോളു, മറ്റൊന്നും സംഭവിച്ചിട്ടില്ലെന്ന് മാധവികുട്ടിക്കല്ലാതെ എത്രപേര്‍ക്കു സമാധാനിപ്പിക്കാന്‍ കഴിയും.

ഞാനൊരു ഫെമിനിസ്റ്റല്ല എന്നാണു ഫെമിനിസത്തിന്റെ ലാബെല്‍ ഒട്ടിക്കാന്‍ വന്നവരോടവര്‍ തുറന്നടിച്ചത്. എന്റെ ശക്തി സ്നേഹമാനെന്നും അത് എന്നിലെ സ്ത്രീയാണെന്നുമവര്‍ പറഞ്ഞു.

മാതൃഭൂമി എം.ഡി.നാലപ്പാട്ട് പ്രശ്നത്തില്‍ എനിക്കെന്റെ മകന്‍ എന്ന അവരിലെ മാതൃത്വം ലോകത്തിനു മുമ്പില്‍ കാണിക്കാന്‍ ഒന്നിനെയും തടസ്സമാക്കിയില്ല.

അവര്‍ ചെയ്തെതെല്ലാം ശരി എന്നല്ല, അങ്ങിനെ ഒരു വിധേയത്വ മനസ്സുമില്ല, പക്ഷെ തനിക്കു ശരിയെന്നു തോന്നുന്നത് സത്യസന്ധതയോടെ പറയുന്നതിനെ എനിക്കു സ്നേഹിക്കാതിക്കാനാവുന്നുമില്ല.

തുടരും

2009 ജൂൺ 4, വ്യാഴാഴ്‌ച

മാധവിക്കുട്ടിയും വിവാദങ്ങളും-1

വായനയുടെ ലോകത്ത് കമലാസുരയ്യയേക്കാളും കമലാദാസിനെക്കളും എനിക്കിഷ്ടം മാധവിക്കുട്ടിയെയാണ്.എന്റെ വായനയിലെ ഒരത്ഭുതമായിരുന്നു അവര്‍.പരിചിതമായ വാക്കുകളിലൂടെ ലളിതമായ ഭാഷയിലൂടെ കഥാലോകത്ത് കൈപിടിച്ചു നടത്തുമ്പോള്‍ നമുക്കെങ്ങിനെ ഒരാളെ സ്നേഹിക്കാതിരിക്കാന്‍ കഴിയും.

ബഷീര്‍ എനിക്കു കഥ പറഞ്ഞുതരികയായിരുന്നു.വെള്ളിത്തിരയില്‍ കഥ കാണിച്ചുതരിക- എന്റെ ഓര്‍മകളിലേക്കു കൊണ്ടു പോയും മറ്റും. പക്ഷെ മാധവികുട്ടി അങ്ങിനെ ആയിരുന്നില്ല. എന്നെ ശരിക്കും വിരല്‍ പിടിച്ച് കഥയുടെ പൂരപ്പറമ്പിലൂടെ കൈപിടിച്ചവര്‍ നടത്തിക്കൊണ്ടിരുന്നു.

ഞാന്‍ വെറുപ്പോടെ തിരികെ വച്ച ഒരേഒരു പുസ്തകമേ അവരുടേതായുള്ളു- അത് അവര്‍ അവസാനമെഴുതിയ വണ്ടിക്കാളകള്‍. വായിച്ച് തീരുമ്പോള്‍ വലിച്ച വണ്ടിയുടെ ഭാരം വല്ലാതെ തളര്‍ത്തിക്കളഞ്ഞു.

എന്റെ കഥയിലെ ശ്രീകൃഷ്ണനുമായുള്ള പ്രണയം ഞാനെത്രപ്രാവശ്യം ആവര്‍‌ത്തിച്ചെന്നതെനിക്കു തന്നെ എണ്ണാനാവില്ല.

കോളേജില്‍ പഠിക്കുമ്പോള്‍ കമലാദാസിന്റെ ഒരു കവിത ഇംഗ്ലീഷ് പദ്യ പുസ്തകത്തിലുണ്ടായിരുന്നു. A hot noon in Malabar- മലയാള കവിതതന്നെ കഷ്ടിച്ചു വഴങ്ങുന്ന എനിക്കു അതൊരു പഠന വസ്തു മാത്രമായി. മാധവിക്കുട്ടി കമാലാദാസാണെന്ന് അതെനിക്കറിവുതന്നെന്നു മാത്രം.

കലാകാരനും കലാസൃഷ്ടിയും രണ്ടാണെന്നു വായിച്ചത് എം.കൃഷ്ണന്‍ നായരിലൂടെയാണ്-ചങ്ങമ്പുഴയുടെയും മഹാകവി പി.യെയുമുദാഹരിച്ച് ഇവരൊന്നും ജീവിതമാത്ര്‌കകളല്ലെന്ന ബോധമുണ്ടാക്കി തന്നു.

എം.ടി.യുടെ അക്ഷരങ്ങളെന്ന സിനിമ ഇത് പറഞ്ഞുതരുന്നുണ്ട്.

സിനിമാ വില്ലന്മാരിലെ ബാലന്‍.കെ.നായരും ടി.ജി.രവിയുമെല്ലാം നല്ല ഉദാഹരണങ്ങള്‍ മാത്രം.

ഇവയെല്ലാം വ്യക്തിയെ അളക്കാനായി അവരുടെ സൃഷ്ടികളെ അളക്കരുതെന്നു എന്നെ പഠിപ്പിച്ചു.

മാധവികുട്ടിയെന്ന വ്യക്തി-

ഒരു സ്നേഹിതന്റെ കയ്യില്‍ നിന്നുമാണു നരായണപിള്ളയുടെ മൂന്നാംകണ്ണെന്ന പുസ്തകം കിട്ടുന്നത്.അഞ്ചു വ്യക്തികളെ കുറിച്ചുള്ള വ്യക്തി നിരീക്ഷണമായിരുന്നു അതിന്റെ ഉള്ളടക്കം. ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചത് കരുണാകരനെ കുറിച്ചുള്ള വിലയിരുത്തലാണ്.

മുരളിയെ കരുണാകരന്‍ സ്നേഹിച്ചു സയാമീസ് ഇരട്ടകളെപ്പോലെയായി നില്‍ക്കുന്ന കാലം. അച്ചനെവിടെ തുടങ്ങുന്നു മകനെവിടെ അവസാനിക്കുന്നു എന്നു ഭൂതക്കണ്ണാടി നോക്കുന്നതിന്നിടയിലേക്കു നാണപ്പന്‍ കയറിപ്പറഞ്ഞു- കരുണാകരന്‍ സ്നേഹിക്കുന്നത് കരുണാകരനെ മാത്രം. അതിന്നിടയില്‍ മുരളി കയറി നിന്നാല്‍ പോലും തട്ടിത്തെറിപ്പിക്കും. അന്നങ്ങിനെ പറയാന്‍ അസാമാന്യ ധൈര്യം തന്നെ വേണമായിരുന്നു.

ആരെങ്കിലും ആ പുസ്തകമൊന്നു കിട്ടുന്നെങ്കില്‍ വായിച്ചു നോക്കുക. അത് ഞാന്‍ ദുബായിലേക്കു കൊണ്ടു വന്നിട്ടില്ല. ഈ പോസ്റ്റിന് അതൊരു നഷ്ടം തന്നെയാണു.

പിന്നീടാണു മാധവിക്കുട്ടിയെന്ന വ്യക്തിയെ വായിക്കുന്നത്. കുടുമ്പസുഹ്ര്‌ത്തുകൂടിയായ നാണപ്പന്‍ ഒരു നല്ല വ്യക്തിപഠനം തന്നെ നടത്തുന്നുണ്ട്.

പലര്‍‌ക്കും എന്റെ കഥ ഇന്നും ഒരു വള്ളിപുള്ളി തെറ്റാതെയുള്ള ഒരാത്മകഥയാണ്. നാണപ്പനോ, കാശില്ലാത്ത സമയത്ത് ആമിയെഴുതിയ ഒരു കൈക്രിയ മാത്രം.

ലോകബാങ്കില്‍ ജോലിയുള്ള ദാസിന്റെ ഭാര്യയായ കമലക്കു കാശില്ലാത്ത പ്രശ്നമോ? നമ്മളത്ഭുതപ്പെടുന്ന ഈ സാമ്പത്തിക പ്രതിസന്ധിയുടെ ശരിയായ ചിത്രമുണ്ട്. ഇപ്പോള്‍ നന്നായി ചര്‍ച്ച ചെയ്യപ്പെട്ട സമ്മാനദാനം തന്നെ.

വരുന്ന അതിഥികളുടെ മുമ്പില്‍ പുതുതായി വാങ്ങിയ ആഭരണമോ സാരിയോ കമല കാണിച്ചുചോദിക്കും.എങ്ങിനെയുണ്ട്? നന്നായിരിക്കുന്നോ? സ്വാഭാവികമായ മറുപടി വളരെ ഭംഗിയുണ്ടല്ലോ. ശരി എന്നാലെടുത്തോളൂ. വളരെ താത്പര്യപൂര്‍വ്വം ആമി വാങ്ങിക്കൂട്ടുന്ന ഈ സാധങ്ങള്‍ മറ്റൊരാളിലെത്താന്‍ കുറഞ്ഞ സമയം മാത്രം മതിയാകുമായിരുന്നു. കൊടുക്കുന്ന സമ്മാനങ്ങള്‍ നിരസിക്കുന്നത് ആമിക്ക് ഭയങ്കര ദ്യേഷ്യവും. സ്വാഭാവികമായും മുതലെടുപ്പുകാരും കൂടെക്കൂടി.

ഇങ്ങിനെ ഒരു സ്ത്രീയെ സഹിക്കാന്‍ ദാസിനെപ്പോലെയെല്ലാതെ ഒരു ഭര്‍ത്താവിനെ എവിടുന്നു കിട്ടും.
ദാസിനു കമല ജീവനായിരുന്നു. കമലക്കു ദാസും. വായനക്കാരനൊ കൊള്ളിക്കിഴങ്ങു പോലെയുള്ള തന്റെ പുരുഷലിംഗം കാണിച്ച് അറപ്പുളവാക്കുന്ന ഒരു വ്ര്‌ദ്ധനായ ഭര്‍ത്താവ്.(ചന്ദനമരങ്ങള്‍)

എന്റെ കഥ ഇത്ര പ്രശസ്തമാക്കുന്നത് ടൈം മാഗസിനാണ്. ആദ്യമായി മൂന്നാം-ലോകത്തില്‍ നിന്നുമൊരു പെണ്ണ് ചിലത് തുറന്നപ്പോള്‍ മുതലാളിത്തലോകത്തിന്നതൊരു വാതില്‍ കൂടിയായിരുന്നു. സ്വാഭാവികമായും അതവര്‍ നന്നായി മുതലെടുത്തു. ടൈമിന്റെ മുഖചിത്രം അങ്ങിനെ ഒരിക്കല്‍ കമലാദാസായി.

ഭാവനാലോകത്ത് ജീവിക്കാന്‍ കഴിയുന്നവനേ നല്ല എഴുത്തുകാരനാവാന്‍ കഴിയൂ. ഗബ്രീല്‍ മാര്‍കിസ്ന്റെ ഒരു പുസ്തകത്തില്‍ രാത്രി കിടക്കുമ്പോള്‍ പ്രേതങ്ങളുടെ ശബ്ദം കേള്‍ക്കുന്നത് ശരിക്കും വിവരിക്കുന്നുണ്ട്. ആ ശബ്ദം നമുക്കു കേള്‍ക്കാന്‍ കഴിയില്ല. അത് വെറും തോന്നലായിരുന്നെന്നു ബോധ്യപ്പെടാതിരിക്കേണ്ടത് നമ്മള്‍ വായനക്കാരുടെ ആവശ്യമാണ്.ബഷീറിന്റെ ജിന്നുകളും ഭ്രാന്തുമെല്ലാം ഇത്തരുണത്തില്‍ നോക്കി കാണണം. ഈ നാരായണപ്പിള്ള തന്നെ മറ്റൊരു ലേഖനത്തില്‍ നായക്കള്‍ക്കു വേണ്ടി ശക്തമായി വാദിക്കുന്നുണ്ട്. അവ മനുഷ്യനേക്കാള്‍ ബുദ്ധിയുള്ളവയാണെന്നു വരെ. പരിണാമമെന്ന നാണപ്പന്റെ നോവലിന്റെ ശക്തിയും മറ്റൊന്നല്ല.

മാധവിക്കുട്ടി നാണപ്പനോട് മൂന്നു സന്ദര്‍ഭങ്ങളിലായി പ്പറഞ്ഞ ഒരേ സംഭവത്തിന്റെ വിവരണം എന്നെ കോളെജില്‍ പഠിച്ച കവിതയിലേക്കു കൊണ്ട് പോയി. ഒരു നട്ടുച്ചക്ക് കുറച്ചു നാടോടികള്‍ പാട്ടുമായി തറവാട്ടിലേക്കു വരുന്നതാണ് കവിതയുടെ ഇതിവൃത്തം. പഴയ ഗ്രാമങ്ങളിലെ ഒരു സധാകാഴ്ച്ച. മാധവിക്കുട്ടി ആദ്യം പറഞ്ഞപ്പോള്‍ വെറും കുറച്ചു നാടോടികള്‍ വന്നു പാട്ടുപാടുക മാത്രമേ ചെയ്തുള്ളൂ. പിന്നെ അവരോടൊപ്പം കമല പാടുന്നുണ്ട്, മൂന്നാമത്തെ പ്രാവശ്യം അതിലൊരാളുമായി രതിയിലേര്‍പ്പെടുകയും ചെയ്യുന്നു.(ഓര്‍മയില്‍ നിന്നും).

ഒരു നാടോടിപ്പാട്ടുക്കാരനോട് ഒറ്റക്കാഴ്ചയില്‍ തന്നെ രതിയിലേര്‍പ്പെടാന്‍ എന്റെ മാധവിക്കുട്ടിക്കേ കഴിയൂ. അങ്ങിനെ വിശ്വസിക്കാനും എന്നിട്ടു മറ്റുള്ളവരോട് പറയാനും.

വളരെ വൈകാരികമായ തീരുമാനങ്ങളെടുത്തു അബദ്ധങ്ങളില്‍ ചാടുന്ന മാധവിക്കുട്ടിയുടെ ചിത്രവും നമുക്കതില്‍ വായിക്കാം. തിരുവന്തപുരം തിരഞ്ഞെടുപ്പുമെല്ലാം അങ്ങിനെ ചിലതായിരുന്നു.ചില കേസുകളില്‍ നിന്നെല്ലാം തലയൂരാന്‍ നാണപ്പന്‍ തന്റെ സ്വാധീനങ്ങളുപയോഗിക്കുകയും ചെയ്യുന്നു.

മാധവിക്കുട്ടി മതം മാറിയെന്നത് കേട്ട്പ്പോള്‍ ആദ്യം എനിക്കോര്‍മ വന്നത് നാണപ്പന്റെ മൂന്നാംകണ്ണായിരുന്നു. കാരണം കരുണാകരനും മുരളിയും ഇരട്ടകള്‍ മാറി ഒറ്റകളായിത്തുടങ്ങിയിരുന്നുവപ്പോള്‍.

മാധവിക്കുട്ടിയുടെ മതം മാറ്റത്തെ അന്നു ചര്‍ച്ചചെയ്യുമ്പോള്‍ ഇതെപ്പോള്‍ അപ്പുറം തന്നെ ചാടുമെന്നും അപ്പോളെന്താകും പുകിലുമെന്നും ഞാന്‍ ആലോചിക്കുകയായിരുന്നു.
(തുടരും)

2009 മേയ് 31, ഞായറാഴ്‌ച

എന്റെ കഥക്കു

എന്റെ ഏറ്റവും ഇഷ്ടപ്പെട്ട എഴുത്തുകാരിക്കു-
അക്ഷരങ്ങള്‍ വായനയായ കാലം മുതല്‍ എന്റെ കാല്പനികതകളില്‍ മാലാഖയായവള്‍ക്കു-
സ്വപ്നങ്ങളെ പഠിപ്പിച്ചവള്‍ക്കു-
അക്ഷരങ്ങളെ മാന്ത്രിക സ്പര്‍ശമാക്കി തന്നവളെ-
നിനക്കു സ്നേഹപൂര്‍വം

2009 മേയ് 19, ചൊവ്വാഴ്ച

മാര്‍ക്സിസ്റ്റ്പാര്‍ട്ടി ഉയര്‍‌ത്തെഴുനേല്‍‌ക്കുമോ?

മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെ നന്നാക്കുന്നവരും തിരുത്തുന്നവരുമായവരുടെ പോസ്റ്റുകള്‍ കൊണ്ട് ബൂലോഗം നിറഞ്ഞ ഇക്കാലത്ത് അങ്ങിനെ ഒന്നു നന്നാക്കാമെന്ന ആശയിലൊന്നുമല്ല ഈ പോസ്റ്റ്-

കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ നിന്നും വ്യത്യസ്തമായി ഒരു തിരഞ്ഞെടുപ്പു പരാജയം എന്നതില്‍ കവിഞ്ഞ് മറ്റെന്ത് എന്നു കൂതറതിരുമേനിയുടെ അടക്കം ചില പോസ്റ്റുകളില്‍ കാണാന്‍ വന്നു- മാത്രമല്ല ഇന്നെവരെ തോല്പ്പിക്കാന്‍ കഴിയാത്ത ലീഗിന്റെ പൊന്നാപുരം കോട്ടകളില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ സം‌ഭവിച്ചതിനേക്കാള്‍ എന്തു മണ്ണാങ്കട്ടയാണു മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്കു സം‌ഭവിച്ചതെന്ന സാധാരണ ചോദ്യവും ബാക്കി-

ഇതിന്നിടയില്‍ എന്റെ ചില നിരീക്ഷണങ്ങള്‍ പങ്കുവക്കട്ടെ-

കേരളത്തിലെ മിക്ക രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഏതെങ്കിലും ആശയങ്ങളൂടെ പിന്‍ബലമുണ്ട്-
കോണ്‍ഗ്രസ്സിനു ദേശീയത- കമ്യൂണിസ്റ്റ്-മാര്‍കിസ്റ്റു പാര്‍ട്ടികള്‍ക്കു മാര്‍ക്സിസം- ബി-ജെ-പിക്കു ഹൈന്ദവത- കേരളാ കോണ്‍ഗ്രസ്സുകള്‍ക്കു ക്രൈസ്തവത- ലീഗിനും പി-ഡി-പ്പിക്കും ഇസ്ലാം -

ഇതെല്ലെന്നു ചിലരെല്ലാം വാദിക്കുമെങ്കിലും പ്രധാന ഉല്പ്രേരകങ്ങള്‍ ഇവ തന്നെയെന്നതു സത്യം‌- 

കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികളുടെ സ്വഭാവ ഘടനയനുസരിച്ചു നമുക്കു ബി-ജെ-പി-യെയും സി-പി-യെമ്മിനെയും കേഡര്‍ പാര്‍ട്ടികളെന്നും മറ്റുള്ളവയെ ബഹുജനപാര്‍ട്ടികളെന്നും തിരിക്കാം- (മറ്റൊരു പേരു നിര്‍‌ദ്ദെശിക്കാനുണ്ടെങ്കില്‍ സ്വാഗതം) സി-പി-ഐ- തുടങ്ങിയവ ഞങ്ങളും അക്കൂട്ടത്തിലാണെന്നു വാദിക്കുമെങ്കിലും പന്ന്യന്‍ രവീന്ദ്രന്റെ തിരഞ്ഞെടുപ്പെ വേളയില്‍ സി-പി-ഐയുടെ സംഘടനാ ദൗര്‍ബല്യം ശരിക്കും അനുഭവിച്ചതാണു- 

അതിശക്തമായ സം‌ഘടനാ കെട്ടുറുപ്പാണു കേഡര്‍ പാര്‍ട്ടികളെ വ്യത്യസ്തമാക്കുന്നത്- 
വളരെ ശക്തമായത് തകര്‍‌ക്കാന്‍ പ്രയാസമാണു- അതേ പോലെ തകര്‍‌ന്നാല്‍  ശരിയാക്കിയെടുക്കുവാനും

കോണ്‍ഗ്രസ്സും ലീഗും കേരളാ കോണ്‍ഗ്രസ്സുമെല്ലാം ഒരു വികാരത്തിന്റെ ആള്‍കൂട്ടമാണു-അതിനാല്‍ തന്നെ പലപ്പോഴും പ്രതിഷേധങ്ങള്‍ ശത്രുവിന്നു വളങ്ങളാവുന്നു-ഗ്രൂപ്പുകളും പിടിച്ചടക്കലുമെല്ലാം മുങ്ങാന്‍ പോകുന്നത് വരെ തുടരും - മുങ്ങി പൊങ്ങുന്ന ഇക്കളിയില്‍ പലപ്പോഴും കുതികാല്‍ വെട്ടാണു പരാജയങ്ങളെ വാങ്ങി കൊടുക്കുന്നത്-

കേരളത്തിന്റെ ചരിത്രത്തില്‍ ഇന്നേവരെ പാര്‍ട്ടിവോട്ടുകള്‍ മറിയില്ല എന്ന യാഥാര്‍‌ത്ഥ്യത്തിനാണു ഈ തിരഞ്ഞെടുപ്പു ആണിയടിച്ചിരിക്കുന്നത്- 

ലോകം മുഴുവന്‍ കമ്യൂണിസമെന്ന ആശയം തകര്‍ന്നടിഞ്ഞതാണു മാര്‍കിസ്റ്റ് പാര്‍ട്ടി നേരിട്ട ഏറ്റവും ആദ്യത്തെ പ്രതിസന്ധി- വിശദീകരിക്കാന്‍ കഴിയാത്ത ഈ പ്രശ്നത്തെ തിരഞ്ഞെടുപ്പില്‍ ബാധിച്ചില്ലെങ്കിലും ബൗദ്ധിക തലത്തില്‍ ബാധിക്കുക തന്നെ ചെയ്തിരുന്നു- നിയോ ലിബറല്‍ കമ്യൂണിസമൊന്നും പറയുന്നവര്‍‌ക്കു തന്നെ ദഹിക്കുന്ന ഒന്നായിരുന്നില്ല-

എഴുപതുകളില്‍ എം‌ ഗോവിന്ദനും- സി- ജെ-തോമസുമെല്ലാം ഈ പ്രത്യയശാസ്ത്ര പ്രതിസന്ധിയെ കുറിച്ചു ബോധവരായിരുന്നുവെങ്കിലും അവരുടെ ചിന്തകള്‍ തലക്കു മുകളിലൂടെ പറന്നു പോകുക മാത്രമാണു ചെയ്തത്- അങ്ങിനെ അവരെ വര്‍‌ഗ്ഗ വഞ്ചകരായും തൊഴിലാളി വിരുദ്ധരായും ചിത്രീകരിക്കുന്നതില്‍ പാര്‍ട്ടി വിജയിക്കുകയും ചെയ്തു-

ഇതിനെയെല്ലാംപാര്‍‌ട്ടിക്കു തരണം ചെയ്യാന്‍ കഴിഞ്ഞത് സം‌ഘടനാ കെട്ടുറുപ്പിന്റെ പിന്‍ബലത്തിലായിരുന്നു- ചര്‍‌ച്ചകളും കീഴ്‌ഘടക കമ്മറ്റികളുമായി വളര്‍‌ന്നു വന്ന ചിട്ടയുള്ള പ്രവര്‍‌ത്തകരെ ഉള്‍കൊള്ളാന്‍ മറ്റൊരു പ്രസ്ഥാനത്തിനും പാകതയുമില്ലായിരുന്നു-

പാകതയുള്ള ഒരെയൊരു രാഷ്ട്രീയ സംഘടന ബി-ജെ-പി ആയിരുന്നു- ബി-ജെ-പിയുടെ തിളങ്ങിയ നേതാക്കളില്‍ പലരും മുന്‍ ഇടതുപക്ഷ പ്രവര്‍ത്തകരായിരുന്നു എന്നത് പലര്‍‌ക്കു മറിയില്ല- വാജ്പേയിയും രാജഗോപാലും പത്മനാഭനുമെല്ലാം ഇങ്ങിനെയുള്ളവരായിരുന്നു- ബി-ജെ-പി മാര്‍കിസ്റ്റ് സംഘട്ടനങ്ങളുടെ അടിസ്താനം ഈ കേഡര്‍ സ്വഭാവമാണു- അതാണിപ്പോള്‍ എന്‍-ഡി-എഫിലേക്കുകൂടി വ്യാപിച്ചിരിക്കുന്നത്- മറ്റൊരു ഭാഷയില്‍ ബി-ജെ-പിയുടെയും എന്‍-ഡി-എഫിന്റെയും വളര്‍‌ച്ച ഭയപ്പെടുത്തുന്നത് മാര്‍‌കിസ്റ്റു പാര്‍ട്ടിയെ ആണു- കാരണം മാര്‍കിസ്റ്റു പാര്‍ട്ടിയില്‍ നിന്നും കോണ്‍ഗ്രസ്സിലേക്കും ലീഗിലേക്കും ചേക്കെറുന്നതിനേക്കാള്‍ ഈ കേഡര്‍ പാര്‍ട്ടികളിലേക്കു കൂടുമാറ്റത്തിനു സാധ്യതയുണ്ട്-

ബി-ജെ-പി യുടെ ഈ കേഡര്‍ സ്വഭാവത്തിനു മാറ്റം വരുന്നത് കഴിഞ്ഞ പ്രാവശ്യം അധികാരത്തിലേറിയപ്പോള്‍ ചേക്കേറിയ ചില കോണ്‍ഗ്രസ്സ് സ്വഭാവക്കാരായിരുന്നു- അവര്‍ ഇപ്പോള്‍ ബി-ജെ-പി യെ രണ്ടുമല്ലാതാക്കി എന്നതൊരു ചെറിയ ഗുണമല്ല-

കമ്യൂണിസ്റ്റ് പ്രസ്താനങ്ങളുടെ പ്രധാന ശത്രു ഉള്ളവനായിരുന്നു- ഉള്ളവനും  ഇല്ലാത്തവനുമുള്ള സംഘട്ടനത്തിന്റെ പ്രത്യയശാസ്ത്രം  ഇല്ലാതാവുന്നതിനേക്കാള്‍ അണികള്‍ക്കസഹ്യമാവുന്നത് ഉള്ളവനോടുള്ള സമരസപ്പെടലാണു- 

മാധ്യമ സൃഷ്ടിയാണെങ്കിലുമല്ലെങ്കിലും വിശദീകരിക്കാന്‍ കഴിയാത്ത പുതിയ ബന്ധങ്ങളെ നേതാക്കളെ പോലെ അണികള്‍ക്കു ദഹിക്കാഞ്ഞത് അതവരുടെ ചോരയില്‍ കലര്‍ന്ന നൊസ്റ്റോളജിയയുടെ ഭാഗം മാത്രം-

പിന്നെ പാര്‍ട്ടിയിലെ ഗ്രൂപ് വഴക്കു- കേരളത്തിലെ ഏതു പാര്‍ട്ടിയിലാണു ഗ്രൂപ്പില്ലാത്തത്- അപ്പോള്‍ മാര്‍കിസ്റ്റ് പാര്‍ട്ടിയിലെ ഗ്രൂപ് വഴക്കിനു മാത്രം എന്താണു ഇത്ര നിറം കൊടുക്കാന്‍- പലരുടെയും ആലോചന ഈ വഴിക്കാണു- 

രണ്ടും തമ്മിലുള്ള വ്യത്യാസം കേഡര്‍ തന്നെ- കോണ്‍ഗ്രസ്സിലെ ഗ്രൂപ് അതിന്റെ തുടക്കം മുതലുള്ള ഒരു സാധാരണ പ്രതിഭാസം- പക്ഷെ പാര്‍ട്ടിക്കങ്ങിനെയല്ലല്ലോ- ഇനി ഇത് കൊണ്ടു മാറുമെന്നു ചിന്തിക്കാന്‍ യാതൊരു നിര്‍‌വാഹമില്ലല്ലോ- 

മാര്‍കിസ്റ്റ് പാര്‍ട്ടിക്ക് അതിന്റെ പാരമ്പര്യ വോട്ടുബാങ്കുകള്‍ ഇല്ലാതാവുംബോള്‍ അതിന്റെ അടിത്തറകള്‍ക്കു വിള്ളലുകള്‍ വന്നിരിക്കുന്നു - അത് നിഷ്പക്ഷവോട്ടുകള്‍ മാറി മറയുന്നത് പോലെയുള്ള ചെറിയ കാര്യമല്ല- കേരളത്തിലെ മാര്‍കിസ്റ്റ് പാര്‍ട്ടി തകരുകയാണു- ആര്‍ക്കിഷ്ടപ്പെട്ടാലും ഇല്ലെങ്കിലും അതിന്റെ തുടക്കം കുറിച്ചു കഴിഞ്ഞു- അതാര്‍‌ക്കാണു ഗുണം ചെയ്യുക എന്നത് കണ്ടറിയുക തന്നെ വേണം

2009 ഏപ്രിൽ 22, ബുധനാഴ്‌ച

കാമുകസങ്കല്‍‌പ്പം

മിനി ഒരു വയാടിയാണു- മലയോര കുടിയേറ്റക്കാരിലെ ഒരു പെണ്ണെഴുത്ത്-എഴുതിയത് അവളുടെ അപ്പനും അമ്മയും ചേര്‍ന്നാണെങ്കിലും-

ബഹളാമയമായ അവളിലെ ഗ്രാമീണത എല്ലാവര്‍ക്കും രസകരമാണ്‌-
കോളേജ് നിലനില്ക്കുന്നത് മുസ്ലിം  ഭൂരിപക്ഷപ്രദേശത്തും  മുസ്ലിം  മേനാജ്‌മെന്റിന്റെതാണെങ്കിലും   കോളേജില്‍ കുറച്ചു ദൂരെയുള്ള മലയോര മേഖലയിലെ ക്രിസ്ത്യാനികളായിരുന്നു തരക്കേടില്ലാത്ത ശതമാനം- നാട്ടിലുള്ള മുസ്ലിം കുട്ടികളെ മുഴുവന്‍  എസ്-എസ്-എല്‍-സി- പാസ്സാക്കാനൊന്നും നിയമമില്ലല്ലോ- 

ദുബായിക്കാരനാവാന്‍ നേര്ച്ചയുള്ലപ്പോ എന്തിനാ ഒലക്കമ്മലെ കോളേജ്- 


നമുക്കു മിനിയിലേക്കു മടങ്ങാം-

മിനിയിരിക്കുന്ന ഒന്നാം ഗണിത ബിരുദ വിഭാഗത്തിന്റെ ക്ലാസ്സിലിരുന്നാല്‍ ലേഡീസ് ഹോസ്റ്റല്‍ ഷൂട്ട് അറ്റ് ദെ സൈറ്റ് ആണു- അതൊരു കെട്ടിടമല്ലെ- പിന്നെ പോക്കും വരവും കാണാന്‍ ഇത്ര അടുത്തുണ്ടാവുമ്പോള്‍ അങ്ങോട്ടു നോക്കണമോ എന്നെല്ലാം ചോദ്യങ്ങളാണു- പക്ഷെ കഥയില്‍ ചോദ്യമില്ല-മൊബൈല്‍ ഫോണും ഇന്റെര്‍നെറ്റുമില്ലാത്ത കാലത്ത് ഭാവനയുടെ പ്രസക്തി എന്ന ഒരു പോസ്റ്റിനു തന്നെ പീ എച് ഡിക്കുള്ള സ്കോപുണ്ടാവുമ്പോഴാ- ക്ലാസെടുക്കുന്നത് കണക്കു തന്നെയാണു- ആളൊരു ജീനിയസ്സ് ആണു- അധികം സംസാരിക്കില്ല- ബോര്‍ഡില്‍  പ്രോബ്ലം എഴുതി കൊണ്ടിരിക്കും - സംശയ്മുള്ളവര്ക്കും മനസ്സിലാവുന്നവര്‍ക്കും ചോദിക്കാം-ആവശ്യമുള്ളവര്‍ക്കു നോട്ട് എഴുതാം, പട്ടം പറത്തുവാന്‍ തോന്നുന്നവര്‍ക്കു പട്ടം പറത്താം, ബോര്‍അടിക്കുന്നവര്‍ക്ക് പുറത്ത് പോകാം , ബോറടി കഴിഞ്ഞെന്നുറപ്പു വന്നാല്‍ തിരികെ കയറാം -സങ്കതി ഇങ്ങിനെയൊക്കെയാനെങ്കിലും ആര്ട്ടു വിഷയമല്ലാത്തതിനാലും പഠിപ്പിസ്റ്റുകളെ കണക്കിനു ചേരുകയുള്ളു എന്നതിനാലും വലിയ അലമ്പില്ല-

ഇത്രയും കൂളായ മൂപ്പരെങ്ങിനെ അവിടെതന്നെയുള്ള ഒരു ലക്ചറെ പ്രേമിച്ചു കല്യാണം കഴിച്ചു എന്നത് ഞങ്ങളെ അത്ഭുതകുട്ടികളാക്കിയിരുന്നു- ഒന്നുമില്ലെങ്കില്‍ ഒരു പെണ്ണിന്റെ മുഖത്തു നോക്കി ഐ ലവ് യൂ എന്നൊന്നു പറയണ്ടെ-
അത്യാവശ്യം കട്ടിയുള്ള ഒരു കണക്കു ബോര്‍ഡിലെഴുതി സാര്‍ ക്ലാസിന്റെ ജനല്‍ പിടിച്ചു പുറത്തേക്കു നോക്കി നില്ക്കുന്നത് മിനിയുടെ ശ്രദ്ധയില്‍ പെട്ടു- എല്ലാവരും കണക്കിലായിരുന്നതിനാലും അത് സാറായിരുന്നതിനാലും ആരും അത് ശ്രദ്ധിച്ചിരുന്നില്ല- പക്ഷെ മിനിയുടെ വായാടിത്തം പെട്ടെന്നു ചോദിച്ചു-എന്താ സാര്‍ വല്ലതും ഓര്ക്കുകയാണൊ- സാറും ലേഡീസ് ഹൊസ്റ്റലും സാറിന്റെ പ്രണയവുമറിയുന്ന ക്ലാസ്സ് ക്കൂട്ടച്ചിരിയിലമര്‍ന്നു- പ്രത്യേകിച്ചു വികാരങ്ങള്‍ പ്രകടിപ്പിക്കാത്ത സാറിന്റെ മുഖത്ത് ഒരു പുന്‍ചിരി വന്നു പിന്നെ മാഞ്ഞു- പിന്നെ ചോദിച്ചു- മിനി- നിന്റെ കാമുക സങ്കല്‍പമെന്താണു- പെട്ടൊന്നുള്ള ചോദ്യത്തില്‍ മിനിയും ക്ലാസ്സും ഒന്നു നിശബ്ദമായി-മിനി ഒന്നു ചൊടിച്ചു -എനിക്കങ്ങിനെ കാമുക സങ്കല്‍പമൊന്നുമില്ല- ജനല്‍ പിടിച്ചു പുറത്തേക്കു നോക്കിതന്നെ സാര്‍ പറഞ്ഞു-

കാമുക സങ്കല്‍‌പമില്ലാത്തവള്‍ വേശ്യയാണു-

2009 ഏപ്രിൽ 20, തിങ്കളാഴ്‌ച

കമ്പ്യൂട്ടെര്‍ പഠനം

കോളെജില്‍ പഠിക്കുമ്പോള്‍ യു-യു-സി- ആയിരുന്നു-അതിനാല്‍ തന്നെ, ഇന്നത്തെ പോലെ അല്ല- ഒരു നേതാവാവാന്‍ ചില മിനിമം യോഗ്യതകളില്‍ ഒന്ന് പ്രണയഭാവത്തെ തല്ലി കെടുത്തണം എന്നതായിരുന്നു- പ്രണയിച്ചില്ലെങ്കില്‍ അസ്ഥിത്വമുണ്ടോ എന്നൊന്നും പെങ്കുട്ടികള്‍ വല്ലാതെ വ്യാകുല പെട്ടിരുന്നില്ല-അതിനാല്‍ തന്നെ പ്രണയജോഡികളുടെ ശതമാനനിരക്കു അത്ര കൂടുതലൊന്നു മായിരുന്നില്ല- അപ്പൊ പിന്നെ പ്രണയം മറ്റുള്ളവരുടെ വോട്ടുകള്‍ നഷ്ടപ്പെടുത്തുവാനുള്ള ഒരുപകരണമാവുമെന്ന തിരിച്ചറിവുമുണ്ടായിരുന്നു- അതിനും ഭീകരമായി ഇതെല്ലാം ചാപല്യങ്ങളാണെന്നായിരുന്നു അഹം പറഞ്ഞിരുന്നത്- ഇക്കാരണങ്ങള്‍ ഒരു പ്രണയനായകനാവാന്‍ തടസ്സമായി നിന്നു- അങ്ങിനെ സംഭവബഹുലമായ ബിരുദപഠനവും കഴിഞ്ഞു കരിയര്‍ എന്ന പദമൊന്നും അത്ര സ്വാധീനം സമൂഹത്തില്‍ ചെലുത്താത്തതിനാല്‍ ഇനിയെന്ത് എന്നു വ്യാകുലപ്പെടുന്നതിന്നു പകരം  കൂട്ടുകെട്ടുകളും വായനയും സിനിമയുമായെല്ലാം കാലത്തെ പിറകോട്ടു പായിപ്പിച്ചു- അപ്പോഴാണു സ്വപ്ന ഭൂമിയായ ദുബായിയില്‍ കമ്പ്യൂട്ടെറിന്റെ ആവശ്യകത എന്ന പ്രമേയം ആരോ അവതരിപ്പിക്കുന്നത്-

അടുത്തുള്ളത് കോഴിക്കോട്ടാണ്‌ ഒരു പഠന കേന്ദ്രം എന്തായാലും ഏക രക്ഷയുള്ളത് കളയണ്ട എന്നു കരുതി ചേരാന്‍ തന്നെ തീരുമാനിച്ചു- കുറ്റിപ്പുറത്തു നിന്നും സീസണ്‍ ടിക്കെറ്റെടുത്ത് ഡെയിലി കോഴികോട്ടെക്കുള്ള യാത്ര രസകരമായിരുന്നു- 

തീവണ്ടി യാത്ര പാട്ടും ബഹളവുമാണ്‌- സ്ഥിരമായ ഒരു സംഘം തന്നെയുണ്ട്- സംഘം ചേര്ന്നാല്‍ പിന്നെ സംഘപരിവാറാവുമല്ലോ - 
അങ്ങിനെ എന്റെ കമ്പ്യൂട്ടെര്‍ മാനിയ തുടക്കം കുറിച്ചു- മോസ്- കൂസ് എന്നൊന്നും അതിന്നുന്ടായിരുന്നില്ല- 
കോബോള്-ബാസിക്- ഡി- ബൈസ്- തുടങ്ങിയവ ഒരു പത്തു പതിനന്ച് ഫ്ലൊപ്പി ഇട്ടു തുടങ്ങുന്ന കാലമ്- ക്ലാസ്സെല്ലാം നല്ല ഉഷാര്‍-ആര്‍മാദിക്കാന്‍ കുറെ പെമ്പിള്ളാരും- വായിച്ചെടുത്ത നോവലുകളിലെ പ്രണയ സങ്കല്പങ്ങള്‍ പതുക്കെ തലപോക്കാന്‍ തുടങ്ങി- ചുറ്റുപാടും കണ്ണോടിച്ചപ്പോള്‍ വളച്ചെടുക്കാന്‍ പരുവത്തില്‍ ബോധ്യപെട്ടത് ഒരു അംഗ്ലോ-ഇന്ത്യന്‍ ലുക്-
ഒരാഴ്ച്ചത്തെ കിന്നരിക്കലുകള്‍ അടുത്ത ഐസ് ക്രീം സ്റ്റാളിലേക്കു തിരീച്ചു- രണ്ടാം ദിവസം  പൂമൊഴിയാള്‍ മൊഴിഞ്ഞു, അവളുറ്റെ പത്താം പ്രണയമെന്നു- എന്റെ രണ്ടു ദിവത്തെ ജോയ് ഐസ് ക്രീമിന്റെ കാശ്-